2018 സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

സ്വവർഗ്ഗ രതിയുടെ കാര്യത്തിലുള്ള സുപ്രീം കോടതിയുടെ ചരിത്രപ്രസിദ്ധമായ വിധി

സ്വവർഗാനുരാഗികൾ ഇന്നോ ഇന്നലെയോ ഭൂമിയിൽ പൊട്ടി മുളച്ചവരല്ല. ഏഥൻസിലെ ഭരണകാലം തൊട്ടേ സമൂഹം ആട്ടിയകറ്റിയ പാർശ്വ വിഭാഗത്തെ ഇന്ത്യയുൾപ്പടെ 25 രാജ്യങ്ങൾ ഇന്നലത്തെ സുപ്രീം കോടതി വിധി വന്നതോടെ അംഗീകരിച്ചു കഴിഞ്ഞു. മനുഷ്യനുണ്ടായ കാലം മുതൽ തന്നെ ചില പ്രത്യേക ജനിതക സ്വഭാവ വിശേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യരിൽ മാത്രമല്ല മറ്റു ജീവജാലങ്ങളിലുള്ള അനേകം 'സ്പീഷിസുകളിലും' ഇത്തരം ലൈംഗികത ഉണ്ടെന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. പ്രകൃതിയിൽ 'ഹോമോ സെക്ഷ്വാലിറ്റി' കൊണ്ട് നടക്കുന്ന ആയിരത്തിലേറെ ജീവികൾ ഉണ്ടെന്നാണ് ശാസ്ത്രീയമായി തന്നെ പറയുന്നത്. അതുകൊണ്ട് ചിലർ ആരോപിക്കുന്നത് പോലെ ഇതിനെ പ്രകൃതി വിരുദ്ധമെന്നു പറയാനാകില്ല. സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ സന്മാർഗ വാദികൾ ഇനി ഉറഞ്ഞു തുള്ളിയിട്ടൊന്നും ഒരു കാര്യവുമില്ല. സുപ്രീം കോടതിയുടെ ഈ വിധിയിലൂടെ ഇവിടെ സംജാതമാകുന്നത് മറ്റൊരു 'സോദോം ഗൊമോറോ' ആണെന്നൊക്കെ സന്മാർഗ വാദികൾക്ക് ഇനി വെറുതെ അലമുറയിടാം. ജസ്റ്റിസ് ദീപക് മിശ്ര അടങ്ങിയ അഞ്ചംഗ ബഞ്ച് നടത്തിയത് ചരിത്ര വിധി തന്നെയാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സ്വവർഗ്ഗാനുരാഗികൾക്കുള്ള ശിക്ഷയായ ഐ.പി.സി വകുപ്പ് 377 റദ്ദ് ചെയ്ത നടപടി രാജ്യമൊട്ടാകെ സ്വാഗതം ചെയ്യുക തന്നെ വേണം.

ലൈംഗികത ഒരു വ്യക്തിയുടെ തീർത്തും സ്വകാര്യമായ ഒന്നാണ്. അപ്പോൾ ഒരാളുടെ ലൈംഗികാഭിനിവേശം - അത് സ്വവർഗത്തോടുള്ള വികാരമാണെങ്കിൽ പോലും ഭയത്തോടെ ജീവിക്കാനുള്ള ഒരു കാരണമാകരുത്. ഒരു ജനാധിപത്യ രാജ്യം ഇത്തരം അവകാശങ്ങൾ അംഗീകരിക്കുക തന്നെ വേണം. പ്രായത്തിൻറ്റെ ഒരു ഘട്ടത്തിൽ സ്വവർഗ്ഗാനുരാഗത്തിൻറ്റെ പാതയിലൂടെ സഞ്ചരിച്ചവർ നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ട്. അത് പലരും പുറത്തു പറയുന്നില്ല എന്ന് മാത്രം. പിന്നീട് സാധാരണ ലൈംഗിക ജീവിതം സന്തോഷത്തോടെ ആസ്വദിക്കുന്നവരും ആണവർ. പ്രായത്തിൻറ്റെ ഒരു ഘട്ടത്തിൽ സ്വവർഗ്ഗാനുരാഗത്തിൻറ്റെ പാതയിലൂടെ സഞ്ചരിച്ചവരിൽ ചിലരെയൊക്കെ കൗൺസിലിംഗ്‌ കൊടുത്തു മാറ്റാൻ സാധിക്കും. പക്ഷെ കൗൺസിലിങ്ങിൽ തീരാത്ത ഹോർമോൺ പ്രശ്നങ്ങളുമുണ്ട്. കൗൺസിലിങ് കൊണ്ട് എല്ലാവരേയും മാറ്റാനാകില്ല.

സ്വവർഗ്ഗ രതിയെ ചില രാജ്യങ്ങളും, മതങ്ങളുമൊക്കെ കൊടും ക്രൂരകൃത്യങ്ങളുടെ പട്ടികയിൽ ഇപ്പോഴും നിർത്തുന്നുണ്ട്. ഇന്ത്യയും പിന്തുടർന്നത് ഇതേ വിലക്ഷണമായ നീതി ബോധമായിരുന്നു. അതിനാണ് ഇപ്പോൾ വിരാമമായത്. ലോകത്ത് വ്യത്യസ്തരായ മനുഷ്യർക്ക് വ്യത്യസ്തമായ ലൈംഗിത താൽപര്യമുണ്ട്. അതിൻറ്റെ പേരിൽ അവരെ ജയിലിൽ അടയ്ക്കുന്നത് ശരിയല്ല. ഭരണഘടന നൽകുന്ന അവകാശങ്ങളനുസരിച്ച് ഒരു സാഹചര്യത്തിലും ജാതി, മത, വർഗ, ലിംഗ വിവേചനം പാടില്ല. സമത്വം ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശമാണ്. അത് ഉയർത്തി പിടിക്കുകയാണ് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി ഇന്നലെ ചെയ്തത്.

ഫ്രാൻസ്, ബ്രിട്ടൻ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ സ്വവർഗ അനുരാഗത്തിനും, രതിക്കും നിയമ സാധുത നൽകിയ രാജ്യങ്ങളാണ്. ആ വികസിത രാജ്യങ്ങളുടെ ഭാഗമാകുകയാണ് ഇപ്പോൾ ഇന്ത്യയും. വളരെയധികം അര്‍ദ്ധനാരികളും, ഹിജഡകളും വളരെ മാന്യമായി തൊഴിലുകള്‍ ചെയ്തു ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ.

സ്വവർഗ രതിയെ കുറിച്ച് പറയുമ്പോൾ ഇതൊക്കെ 'ഭാരതീയ സംസ്കാരത്തിന്' എതിരാണെന്ന് പറഞ്ഞു കുറെ പേര് വരും. സത്യത്തിൽ ഭാരതീയ സംസ്കാരത്തെ കുറിച്ച് അങ്ങേയറ്റം വിലക്ഷണമായ ചിന്താഗതിയാണ് ഇത്തരക്കാർക്ക് ഉള്ളത്. പുരാതന ഭാരതിയ സംസ്ക്കാരത്തില്‍ പരിപുര്‍ണ്ണമായ ലൈംഗിക സ്വാതന്ത്രം ഉണ്ടായിരുന്നു. 64 കലകളില്‍ പ്രമുഖമായതാണ് കാമ കലയും. താന്ത്രികത്തിൽ മുദ്ര, മൽസ്യം, മാംസം, മദ്യം, മൈഥുനം - ഇവ അഞ്ചും പറയുന്നുണ്ട്. "യോഗ ഭോഗ യഥേ" എന്നാണ് താന്ത്രികത്തിൽ പറയുന്നത്. ചില വാസനകൾ അവയിൽ മുഴുകാതെ മാറ്റിയെടുക്കാനാവില്ല. അതുകൊണ്ടാണ് ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, സന്യാസം, വാനപ്രസ്ഥം - എന്ന രീതിയിൽ ജീവിതാവസ്ഥകളെ തരം തിരിച്ചതും. ഗാർഹസ്ഥ്യ ജീവിതം നയിച്ചതിനു ശേഷമേ പലർക്കും സന്യാസി ആയി തീരാൻ സാധിക്കുകയുള്ളൂ. അതല്ലെങ്കിൽ ലിംഗം പോയ സ്വാമിയെ പോലെയോ, ഫ്രാൻകോ മുളയ്ക്കലിനെ പോലെയോ അവർ സമൂഹത്തിൽ പ്രശ്നക്കാരായി മാറും.

പുരാതന ഭാരതത്തില്‍ 'ഹിജഡകൾ' വളരെ ബഹുമാന്യര്‍ ആയിരുന്നു. പാണ്ഡവരുടെ സൈന്യാധിപന്മാരില്‍ ഒരാളായ ശിഖണ്ടി മഹാഭാരത കഥയിലെ ഒരു പ്രധാന കഥാപാത്രമാണ്. അര്‍ജുനൻറ്റെ കാര്യത്തിൽ അജ്ഞാതവാസകാലത്ത്‌ ഉര്‍വശിയുടെ ശാപം നിമിത്തം അദ്ദേഹത്തിന്‌ ബൃഹന്നളയായി ജീവിക്കേണ്ടി വന്നതെന്നാണ്‌ കഥ. അര്‍ജുനന് ബ്രിഹന്നളയെന്ന പേരില്‍ വേഷ പ്രച്ഛന്നനായി അജ്ഞാതവാസകാലത്ത് വിരാട രാജധാനിയില്‍ ഒരു വർഷം ജീവിക്കേണ്ടതായി വന്നു എന്നതാണല്ലോ മഹാഭാരത കഥയിൽ പറയുന്നത്. ഉര്‍വശി പണ്ട് അർജുനനെ ഇപ്രകാരം ശപിച്ചു: “നിന്നെ ആഗ്രഹിച്ചു വന്ന എന്നെ ഒരു പുരുഷനൊത്തവണ്ണം സ്വീകരിക്കാത്ത നീ സ്ത്രീകള്‍ക്കിടയില്‍ ഒരു നപുംസകമായി പാട്ടും". ശാപം നിമിത്തമാണെങ്കിലും അല്ലെങ്കിലും ഒരു വർഷത്തെ അജ്ഞാതവാസത്തിൽ അർജുനൻ ഹിജഡയായി മാറിയതിനെ കുറിച്ച് "ഉർവശി ശാപം ഉപകാരം" എന്നാണല്ലോ പറയപ്പെടുന്നത്.

സെക്സിനെ കുറിച്ചുള്ള ചർച്ചകൾ 'ഭാരതീയ സംസ്കാരത്തിന്' എതിരാണെന്ന് പറയുന്നവർ ഇന്ത്യ 'കാമസൂത്രം' ഉത്ഭവിച്ച നാടാണെന്നുള്ള കാര്യം സൗകര്യപൂർവം മറക്കുന്നു. ലിംഗവും യോനിയും പുരാതന ഭാരതത്തിൽ ആരാധനാ വസ്തുക്കളായിരുന്നു. ഇന്നും ആസാമിലെ കാമാഖ്യ ക്ഷേത്രത്തിലൊക്കെ ദേവിയുടെ ആർത്തവം വളരെ വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കാറുണ്ട്. ശിവനും പാർവതി ദേവിയും തമ്മിലുള്ള രതി ശിവഭ്രിത്യനായ നന്ദി കാണുകയും വർണ്ണിക്കുന്നതുമാണ് 'കാമസൂത്രത്തിൻറ്റെ' ആദ്യരൂപം എന്നാണ് ചില എഴുത്തുകാരുടെ ഭാഷ്യം. കെ. ബാലകൃഷ്ണ കുറുപ്പിൻറ്റെ 'ആർഷ ഭൂമിയിലെ ഭോഗ സിദ്ധി - തന്ത്ര വിദ്യ : ഒരു സമഗ്ര പഠനം' എന്ന പുസ്തകത്തിൽ 'ശിവ സങ്കൽപം' ഇന്ത്യയിൽ രൂപപ്പെട്ടതിനെ കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്നുണ്ട്.

നമ്മുടെ ശിൽപ കലയിലാകട്ടെ സമൂഹ രതിയും, മൃഗ രതിയുമൊക്കെയുണ്ട്. ഖജുരാഹോയിൽ മാത്രമല്ല; മധ്യ പ്രദേശിലെ മൺമറഞ്ഞു പോയ പല ക്ഷേത്രങ്ങളിലും രതി ശിൽപങ്ങളുണ്ടായിരുന്നു എന്ന് കാണിക്കുന്ന 'നാഷണൽ ജ്യോഗ്രാഫിക്കിൻറ്റെ' ഒരു ഡോക്കുമെൻറ്ററി ഇക്കാര്യത്തിൽ സ്മരണീയമാണ്. നമ്മുടെ രാജാക്കൻമാരും, സുൽത്താൻമാരും, നവാബുമാരുമൊക്കെ സെക്‌സിൻറ്റെ കാര്യത്തിൽ ഒട്ടും മോശക്കാരല്ലായിരുന്നു. മുഗൾ ചക്രവർത്തിമാരും, സുൽത്താൻമാരുമൊക്കെ സെക്‌സിൻറ്റെ കാര്യത്തിലും, സ്വവര്‍ഗ്ഗ രതിയുടെ കാര്യത്തിലുമൊന്നും ഒട്ടും മോശക്കാരല്ലായിരുന്നു. 1947 ജൂണിൽ ഇന്ത്യ സ്വാതന്ത്ര്യത്തിൻറ്റെ പടിവാതിൽക്കൽ നിന്നപ്പോൾ ബ്രട്ടീഷ് ഇന്ത്യയിലെ 600-ഓളം വന്നിരുന്ന രാജ കുടുംബങ്ങളുടെ പ്രതിനിധിയായിരുന്നു സർ കോൺറാഡ് കോർഫീൽഡ് ഇന്ത്യയിലെ രാജാക്കന്മാരുടെ ലൈംഗിക കേളികളുടെ ചരിത്രം നശിപ്പിക്കുവാൻ ഉത്തരവ് കൊടുത്തു. കോൺഗ്രസിൻറ്റെ നെത്ര്വത്തത്തിലുള്ള പുതിയ ഭരണകൂടം രാജ കുടുംബങ്ങളെ സെക്‌സിൻറ്റെ പേരിൽ 'ബ്ളാക് മെയിൽ' ചെയ്യുമോ എന്ന് പേടിച്ചിട്ടാണ് രാജ കുടുംബങ്ങളോട് വിധേയത്വം പുലർത്തിയ സർ കോൺറാഡ് കോർഫീൽഡ് രതിലീലയുടെ ചരിത്രം നശിപ്പിക്കുവാൻ ഉത്തരവ് കൊടുത്തത്. ഹൈദരാബാദിലും, ബറോഡയിലും, മൈസൂറിലും തൊട്ട് നമ്മുടെ കൊച്ചിയിൽ വരെ ഇത്തരത്തിൽ രാജ കുടുംബങ്ങളുടെ രതിലീലയുടെ ചരിത്രം തീയിട്ടു നശിപ്പിച്ചു. മൊത്തം തീയിട്ട ചരിത്ര രേഖകൾ നാല് ടൺ വന്നിരുന്നു എന്ന് പറയുമ്പോൾ ഇവിടെ സെക്സിനുള്ള പ്രാധാന്യം സുബോധമുള്ള ചിലരെങ്കിലും മനസിലാക്കണം. 'ഫ്രീഡം അറ്റ്‌ മിഡ്‌നയിറ്റ്‌ - ൽ ഇത് കൃത്യമായി പറയുന്നുമുണ്ട്.

ഇപ്പോള്‍ പുറത്തുവന്ന വിധി ചരിത്രപ്രസിദ്ധമായ വിധിയാണ്. ഈ വിധിയെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ക്കാതിരുന്നത് ശ്ലാഖനീയമാണ്. കേന്ദ്രസര്‍ക്കാരുമായി ബന്ധമുള്ളവരില്‍ എപ്പോഴും പലർക്കും സ്ഥിരം 'പാരയാകുന്ന' സുബ്രഹ്മണ്യം സ്വാമി മാത്രമാണ് സ്വവര്‍ഗ്ഗാനുരാഗത്തെ എതിര്‍ത്തുകൊണ്ട് പരസ്യ നിലപാട് സ്വീകരിച്ചത്.

ബി.ജെ.പി. ഒരിക്കലും സ്വവര്‍ഗ്ഗാനുരാഗത്തെ എതിർക്കുമെന്നും തോന്നുന്നില്ല.  അതിനു കാരണം ബി.ജെ.പി. അണികളും, നേതാക്കളും ആരാധിക്കുന്ന വീർ സവാർക്കർ ആണെന്ന് തോന്നുന്നു. 'ഫ്രീഡം അറ്റ്‌ മിഡ്‌നയിറ്റ്‌' - ൻറ്റെ പഴയ എഡിഷനിൽ വീർ സവാർക്കറും, ഗാന്ധി ഖാതകനായ ഗോഡ്സെയും തമ്മിൽ സ്വവർഗ രതി ഉണ്ടായിട്ടുണ്ട് എന്ന് കൃത്യമായി പറയുന്നുണ്ട്. പുതിയ എഡിഷനുകളിൽ അതില്ല. അത് സംഘ പരിവാറിൻറ്റെ സമ്മർദം മൂലമാകണം. എൻറ്റെ കയ്യിലുള്ള 'ഫ്രീഡം അറ്റ്‌ മിഡ്‌നയിറ്റ്‌' - ൻറ്റെ പഴയ എഡിഷനിൽ ഗോഡ്‌സെ വീർ സവാർക്കറിൻറ്റെ അനുഗ്രഹം ഗാന്ധി വധത്തിനു വേണ്ടി വാങ്ങുന്നതും, അവർ തമ്മിലുള്ള സ്വവര്‍ഗ്ഗാനുരാഗ ബന്ധവും കൃത്യമായി പറയുന്നുണ്ട്. 'ഫ്രീഡം അറ്റ്‌ മിഡ്‌നയിറ്റ്‌' ബെസ്റ്റ് സെല്ലർ പട്ടികയിലുള്ളത് കൊണ്ട് ഇത് ലക്ഷക്കണക്കിനാളുകൾ വായിച്ചതുമാണല്ലോ. 'ഫ്രീഡം അറ്റ്‌ മിഡ്‌നയിറ്റ്‌' - ൽ പറയുന്നത് ഇപ്രകാരമാണ്: “At the age of twenty-eight, Godse had finally taken that ancient Hindu vow whose observance had so concerned and troubled Gandhi, that of the Brahmacharya, the voluntary renunciation of sex in all its forms. He apparently remained faithful to it for the rest of his life. Before taking it, he had only one known sexual relationship. It was homosexual. His partner was his political mentor, Veer Savarkar”. - 'ഫ്രീഡം അറ്റ്‌ മിഡ്‌നയിറ്റ്‌' - ൽ നിന്ന് (ന്യുയോർക്കിലെ ആവൺ ബുക്സ് പ്രസിദ്ധീകരണം, 1975 എഡിഷൻ, പേജ് നമ്പർ 423).

2018 സെപ്റ്റംബർ 6, വ്യാഴാഴ്‌ച

നമ്മുടെ സമ്പത് വ്യവസ്ഥയുടെ 'കീ പെർഫോമൻസ് ഇൻഡിക്കേറ്റർ'

അമ്പതിനായിരം ഡിഗ്രിക്കാരും, ഇരുപത്തി എണ്ണായിരം ബിരുദാനന്തര ബിരുദ ധാരികളും, 3700 ഡോക്റ്ററേറ്റ് നേടിയവരും ഉത്തർ പ്രദേശ് പൊലീസിലെ 'മെസേഞ്ചർ' പോസ്റ്റിന് അപേക്ഷിച്ച വാർത്തയാണ് ഈയിടെ പുറത്തു വന്നത്. രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപാദനം (ജി.ഡി.പി.) നടപ്പ് സാമ്പത്തിക വർഷത്തിൻറ്റെ ആദ്യ പാദത്തിൽ 8.2 ശതമാനത്തിൽ എത്തിയെന്ന വാർത്തകൾക്ക് പിന്നാലെയാണ് തൊഴിൽ തേടുന്നവരെ കുറിച്ച് ഉത്തർ പ്രദേശിൽ നിന്നുള്ള ഈ വാർത്ത. കഴിഞ്ഞ നാല് വർഷങ്ങൾക്കിടയിലെ ശരാശരി ജി. ഡി.പി. വളർച്ചാ നിരക്കായ 7.35 ശതമാനം ഭേദപ്പെട്ട വളർച്ചാ നിരക്കാണ് എന്ന് ഇതെഴുതുന്ന ആൾ നേരത്തേയും എഴുതിയിട്ടുണ്ട്. എന്നിട്ടും കേവലം 62 പ്യൂൺ പോസ്റ്റിന് അമ്പതിനായിരം ഡിഗ്രിക്കാരും, ഇരുപത്തി എണ്ണായിരം ബിരുദാനന്തര ബിരുദ ധാരികളും, 3700 ഡോക്റ്ററേറ്റ് നേടിയവരും എന്തിന് അപേക്ഷിക്കണം എന്ന് ചോദിക്കുമ്പോഴാണ് നമ്മുടെ സമ്പത് വ്യവസ്ഥയിലെ ചില ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ മനസിലാക്കേണ്ടത്. 

തൊഴിലവസരങ്ങൾ കൂടുന്നതും, വരുമാനം കൂടുന്നതും, വിലക്കയറ്റം നിയന്ത്രിക്കുന്നതിലുമൊക്കെയാണ് ഒരു സാധാരണ പൗരനെ സംബന്ധിച്ച് സമ്പത് വ്യവസ്ഥയുടെ  പ്രയോജനങ്ങൾ വരുന്നത്. ഇതിൽ തൊഴിലവസരങ്ങൾ കൂട്ടുന്നതിൽ ഇപ്പോഴത്തെ കേന്ദ്ര സർക്കാർ അമ്പേ പരാജയപ്പെട്ടു. ഒരു കോടിയിൽ പരം തൊഴിലവസരങ്ങൾ ഓരോ വർഷവും സൃഷ്ടിക്കും എന്നതായിരുന്നു നേരത്തേ ബി.ജെ.പി.-യുടെ വാഗ്ദാനം. 2011 മുതൽ തന്നെ ഇന്ത്യയിൽ തൊഴിലവസരങ്ങൾ കുറഞ്ഞിരുന്നു എന്നാണ് 'ലേബർ സ്റ്റാറ്റിസ്റ്റിക്സ്' ഉദ്ധരിച്ച് പലരും പറയുന്നത്. നോട്ടു നിരോധനവും, ജി.എസ്.ടി-യും ഒക്കെ വന്നതിൽ പിന്നെ സ്ഥല കച്ചവടവും, കെട്ടിട വിൽപ്പനയും ഒന്നും കാര്യമായി നടന്നില്ല. വസ്തു വിൽക്കാനോ, വാങ്ങാനോ പലർക്കും ധൈര്യമുണ്ടായില്ല. നിർമാണ മേഖലയിൽ പണം മുടക്കാൻ പലരും തയാറല്ലായിരുന്നു. നിർമാണ മേഖല മൊത്തത്തിൽ പ്രസന്ധിയിലേക്കും മാന്ദ്യത്തിലേക്കും പോകാൻ മറ്റെന്തു വേണം??? റിയൽ എസ്റ്റേറ്റിലായിരുന്നല്ലോ പണ്ട് ഏറ്റവും കൂടുതൽ കള്ളപ്പണം ഒഴുകിയിരുന്നത്.  കള്ളപ്പണത്തിൻറ്റെ പേരിൽ ബിൽഡർമാരും, റിയൽ എസ്റ്റേറ്റ് എജെൻറ്റുകളും പിടിയിലാകും എന്ന് കണ്ടാൽ പിന്നെ ആര് പണം മുടക്കും? സമീപ കാലത്ത് ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തി എന്ന പേരിൽ പല ബിൽഡർമാരും കോടതി കയറിയതും നിർമാണ മേഖലയിലെ ഈ മാന്ദ്യത്തെ തുടർന്നായിരുന്നു.

തുകൽ മേഖലയിലും (ലെതർ ഇൻഡസ്ട്ട്രി) വൻ പ്രതിസന്ധി രൂപപ്പെട്ടു. മുംബയിലെ ധാരാവി, ഉത്തർ പ്രദേശിലെ കാൺപൂർ - ഈ സ്ഥലത്തെയൊക്കെ ജീവനാഡി തന്നെ ലെതർ ഇൻഡസ്ട്ട്രിയാണ്. ഈ തുകൽ മേഖലയിലെ പ്രതിസന്ധിക്ക് പ്രധാന കാരണം ബി.ജെ.പി.-യുടേയും, സംഘ പരിവാറുകാരുടേയും പശു രാഷ്ട്രീയമാണ്. ബി.ജെ.പി. പല സംസ്ഥാനങ്ങളിലും അധികാരത്തിൽ എത്തിയപ്പോൾ നടപ്പാക്കിയ ഗോവധ നിരോധനം മൂലം തുകൽ വ്യവസായത്തിന് വൻ പ്രതിസന്ധി നേരിട്ടു. രാജ്യത്തിൻറ്റെ സമ്പദ് വ്യവസ്ഥയിൽ നിർണായക സ്ഥാനമുണ്ടായിരുന്ന തുകൽ വ്യവസായത്തിൻറ്റെ നട്ടെല്ലൊടിക്കുന്ന സ്ഥിതിയാണ് ഇതുമൂലം ഉണ്ടായത്. ലോകത്ത് തുകൽ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കാര്യത്തിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനം ഉണ്ടായിരുന്നു. ഇതിൽ അനുദിനം ഇടിവുണ്ടായി. പാദരക്ഷകളുടെ കയറ്റുമതിയിൽ  ഇടിവുണ്ടായി.  കൃത്യമായ സപ്ളൈ ഉറപ്പില്ലാതെ ആയതോടെ ഇന്ത്യയിൽ നിന്ന് തുകൽ ഇറക്കുമതി ചെയ്തിരുന്ന ആഗോള ബ്രാൻറ്റുകളെല്ലാം ചൈന, ബംഗ്ളാദേശ്, ഇൻഡോനേഷ്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി തുടങ്ങുകയും ചെയ്തു. മാംസത്തിൻറ്റേയും തുകലിൻറ്റേയും കയറ്റുമതി കേന്ദ്രങ്ങൾ മിക്കവയും പൂട്ടി. തൊഴിലില്ലായ്മയും ഈ മേഖലയിൽ വ്യാപകമായി. നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ തിരുപ്പൂരിലും നോട്ടു നിരോധനം ടെക്സ്റ്റയിൽ മേഖലയെ വൻ പ്രതിസന്ധിയിലാക്കി. പകുതിയിലേറെ തൊഴിലാളികളെ തിരിപ്പൂരിലെ ടെക്സ്റ്റയിൽ മേഖലയിൽ നിന്ന് പറഞ്ഞു വിട്ടെന്നാണ് അവിടുന്നുള്ള റിപ്പോർട്ടുകൾ. നോട്ടു നിരോധനത്തിന് ശേഷം കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൻറ്റെ റെഡി മെയ്ഡ് തുണിത്തരങ്ങളിലെ കയറ്റുമതിയുടെ കണക്കുകൾ പ്രകാരം കയറ്റുമതി ഇനത്തിൽ 2017-18 ഒക്ടോബർ മാസത്തിൽ മുൻ മാസങ്ങളേക്കാൾ 39 .2 ശതമാനം ഇടിവ് വന്നതായിട്ടാണ് കാണിക്കുന്നത്. തമിഴ്നാട്ടിലെ തിരുപ്പൂരിൽ ജി.എസ്.ടി. നടപ്പാക്കിയതിലെ ആശയക്കുഴപ്പം മൂലം ടെക്സ്റ്റയിൽ മേഖലയിൽ സംഭവിച്ച കയറ്റുമതിയിലെ വൻ ഇടിവ് പോലെ തന്നെ വാരാണസിയിലെ വിശ്വ പ്രസിദ്ധമായ ബനാറസ് സിൽക്ക് സാരി നെയ്യുന്ന നെയ്ത്തുകാരും ദുരിതത്തിലാണെന്നു കാണിച്ചു മുമ്പ് ടി.വി. റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കാൻജീപുരം സാരികളും, പോച്ചംപള്ളി സാരി നെയ്യുന്നവരിലും കഥ വ്യത്യസ്തമാകാൻ വഴിയില്ല. ചുരുക്കത്തിൽ നാല് വർഷം പൂർത്തിയാക്കിയ മോദി സർക്കാറിന് രാജ്യത്തെ തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കാൻ ഒട്ടും സാധിച്ചിട്ടില്ല.

90 ശതമാനം തൊഴിലാളികളും ഈ ഇൻഡ്യാ മഹാരാജ്യത്തിൽ അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. 55 ശതമാനത്തോളം ആളുകൾ കാർഷിക മേഖലയിൽ ഉണ്ട്. അവരൊന്നും  'ക്യാഷ് ലെസ്സ്' സമ്പത് വ്യവസ്ഥയുടെ ഭാഗം അല്ല. പണ്ട് ഗോർബച്ചേവിൻറ്റെ സമയത്ത് പാവ്ലോവ് പരിഷ്കാരത്തിൻറ്റെ (Pavlov Reform) ഭാഗമായി സോവിയറ്റ് യൂണിയനിൽ നോട്ടു നിരോധനം നടത്തിയപ്പോർ ഹൈപ്പർ ഇൻഫ്ളേഷൻ ആയിരുന്നു. ഭാഗ്യവശാൽ ഇന്ത്യയിൽ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. പക്ഷെ നോട്ടു നിരോധനവും, ജി.എസ്.ടി. നടപ്പാക്കിയതിലെ അപാകതയും അസംഘടിത മേഖലയെ വളരെ പ്രതികൂലമായ രീതിയിൽ തന്നെ ബാധിച്ചു. ടെക്സ്റ്റൈൽ മേഖലയിൽ 67 വലിയ യൂണിറ്റുകളാണ് സമീപകാലത്ത് പ്രവർത്തനം അവസാനിപ്പിച്ചത്. 17,600 പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടതെന്ന് കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിൻറ്റെ കണക്കുകൾ വ്യക്തമാക്കുന്നു. ചെറുകിട മില്ലുകൾ കൂടി കണക്കിലെടുക്കുമ്പോൾ തൊഴിൽ നഷ്ടവും പ്രതിസന്ധിയും കൂടുതൽ രൂക്ഷമാണെന്ന് തന്നെ പറയാം. 

2018-19 -ൻറ്റെ ആദ്യ പാദത്തിൽ രാജ്യത്തെ തൊഴിൽ രഹിതരുടെ കണക്ക് 5.5 ശതമാനമാണ്. എന്നാൽ കഴിഞ്ഞ വർഷം ഇത് 4 ശതമാനമായിരുന്നു. രാജ്യത്ത് അസമത്വമെന്നത് ശക്തമായി നിലനിൽക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും ധനികരായ 1 ശതമാനം വിഭാഗമാണ് രാജ്യത്തെ ആകെ വരുമാനത്തിലെ 22 ശതമാനം കൈയടക്കിയിരിക്കുന്നത്. 19 ശതകോടീശ്വരന്മാരെ ഇപ്പോഴത്തെ സമ്പത് വ്യവസ്ഥ സൃഷ്ടിക്കുമ്പോൾ 124 മില്യൺ ആളുകൾ ദാരിദ്ര്യത്തിലാണെന്നും ഓർക്കണം.

കഴിഞ്ഞ 20 വർഷങ്ങൾക്കുള്ളിൽ 2 ലക്ഷം കർഷകർ ആത്മഹത്യ ചെയ്തു എന്നാണ് നാഷണൽ ക്ര്യം റെക്കോർഡ്സ് ബ്യൂറോ പറയുന്നത്. റഷ്യൻ T .V . പോലും ഇന്ത്യൻ കർഷകരുടെ ദുരിത കഥകൾ പ്രക്ഷേപണം ചെയ്തു. എന്നിട്ടും നമ്മൾ ഇന്ത്യാക്കാർ അറിയുന്നില്ല. രാജ്യത്തിൻറ്റെ നെടും തൂണായ ചെറുകിട കർഷകനെ വിസ്മരിച്ചുകൊണ്ടായിരിക്കരുത് നാം വ്യവസായ വൽകരണം നടപ്പിലാക്കേണ്ടത്. ഈയിടെ രാജ്യത്തിൻറ്റെ പല ഭാഗത്തുമുണ്ടായ പ്രളയ ദുരന്തവും വില തകർച്ചയും നോട്ടു നിരോധനവും ഒക്കെ ചെറുകിട കർഷകനെ തകർത്തു കൊണ്ടിരിക്കയാണെന്നു തന്നെ പറയാം. ഇപ്പോൾ ഇന്ത്യയിൽ കർഷകർ നട്ടം തിരിയുകയാണ്. പക്ഷെ കാർഷീക മേഖലയെ എന്നും ആശ്രയിച്ചു കഴിഞ്ഞാൽ ഒരു പ്രദേശവും രക്ഷപ്പെടില്ല. തൊഴിലും, ഉൽപാദനവും കാർഷീക മേഖലയിൽ പരിമിതമാണ് എന്നത് തന്നെ കാരണം. കാർഷീക മേഖലയിലെ ഉൽപാദനം വ്യവസായ മേഖലയിലേക്ക് പോയാൽ മാത്രമേ കൂടുതൽ തൊഴിലവരസങ്ങളും, വികസനവും ഏതു പ്രദേശത്തും ഉണ്ടാവുകയുള്ളൂ. കാർഷിക മേഖലയിൽ 'പൗൾട്രിയും', കാലി വളർത്തലും, പന്നി വളർത്തലും, മീൻ വളർത്തലുമൊക്കെയായി 'ഡൈവേഴ്‌സിഫിക്കേഷൻ' കൊണ്ട് വരാനും നമ്മുടെ കർഷകർക്ക് സാധിക്കണം. എങ്കിലേ വളർച്ചയും, തൊഴിലവസരങ്ങളും കാർഷിക മേഖലയിൽ കൂടുകയുള്ളൂ. ഔഷധ സസ്യങ്ങളുടെ കൃഷിയും, പുഷ്പങ്ങളുടെ കൃഷിയും ഒക്കെയായി 'ഡൈവേഴ്‌സിഫിക്കേഷൻ' ചില കർഷകരൊക്കെ കൊണ്ടുവന്നു വിജയിക്കുന്ന കാര്യവും നാം കാണണം.

ചുരുക്കം പറഞ്ഞാൽ നമ്മുടെ സമ്പത് വ്യവസ്ഥയിൽ ജി.ഡി.പി. വളർച്ചയെ കുറിച്ച് പറയുന്നവരോട്  വരുമാനത്തിലെ തുല്യതയോ അസമത്വമോ ജി.ഡി.പി.-യിൽ രേഖപ്പെടുത്തുന്നില്ല എന്നത് ചൂണ്ടിക്കാട്ടാം. തോഴിലവസരങ്ങളുടെ കുറവും ചൂണ്ടിക്കാട്ടാം. കർഷകരുടേയും, അസംഘടിത മേഖലയിലെ തൊഴിലാളികളുടേയും പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടാം. 450 ബില്യൺ ഡോളറിൻറ്റെ ഇന്ത്യയുടെ വിദേശ നിക്ഷേപം സാധാരണക്കാരന് പ്രത്യേകിച്ചൊന്നും സമ്മാനിക്കുന്നില്ല. നമ്മുടെ സമ്പത് വ്യവസ്ഥയുടെ 'കീ പെർഫോമൻസ് ഇൻഡിക്കേറ്റർ' ഇന്ത്യയിലെ സാധാരണക്കാരൻറ്റെ ജീവിത നിലവാരത്തിൽ എന്ത് പുരോഗതിയാണ് ഉണ്ടായതെന്ന് വിലയിരുത്തുമ്പോൾ മാത്രമാണ് സാധ്യമാകുന്നത്.