2017 ഏപ്രിൽ 27, വ്യാഴാഴ്‌ച

കുടുംബങ്ങളിൽ പുലരേണ്ട സ്വാതന്ത്ര്യവും, സമത്വവും ജനാധിപത്യ ബോധവും

കുടുംബങ്ങളിൽ പുലരേണ്ട സ്വാതന്ത്ര്യവും, സമത്വവും ജനാധിപത്യ ബോധവും


പ്രായത്തിനു മൂത്ത പെണ്ണിനെ പ്രണയിച്ചത് കൊണ്ടോ, വിവാഹം കഴിച്ചതുകൊണ്ടോ ഒരു തെറ്റും ഞാൻ കാണുന്നില്ല എന്ന് പറഞ്ഞു കൊണ്ട് കഴിഞ്ഞ ദിവസം പ്രീജോ ക്രിസ്ത്യൻ നമ്പൂതിരി ഒരു പോസ്റ്റിട്ടിരുന്നു. പ്രായത്തിൽ മാത്രമല്ല പൊക്കത്തിലും കൂടുതലുള്ള ഒരു പെൺകുട്ടിയേയോ. സാമ്പത്തിക ശേഷി കൂടുതലുള്ള ഒരു പെൺകുട്ടിയേയോ,  പ്രണയിച്ചത് കൊണ്ടോ, വിവാഹം കഴിച്ചതുകൊണ്ടോ ഒരു തെറ്റുമില്ല. പക്ഷെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മിക്ക ഇന്ത്യൻ പുരുഷൻമാരുടെയും സങ്കൽപം പ്രായം, പൊക്കം, ശമ്പളം - ഇതൊക്കെ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിക്ക് കുറഞ്ഞിരിക്കണം എന്നാണ്. പണ്ടു മുതലേ സ്ത്രീകൾ പുരുഷനേക്കാൾ ഒരു പടി താഴെയാവണം എന്ന് തന്നെയായിരുന്നു മിക്കവരുടെയും ചിന്താഗതി.

ഇപ്പോൾ ഫ്രഞ്ചു പ്രെസിഡൻറ്റായി മത്സരിക്കുന്ന ഇമ്മാനുവേൽ മക്രോണിനേക്കാൾ 24 വയസ്സ് കൂടുതലുണ്ട് ഭാര്യയായ ബ്രിജിറ്റ് മക്രോണിന്. സച്ചിൻ ടെണ്ടുൽക്കറുടെ ഭാര്യയായ അഞ്ജലിക്ക് സച്ചിൻ ടെണ്ടുൽക്കറേക്കാൾ 6  വയസ്സ് കൂടുതലുണ്ടായിരുന്നു വിവാഹം കഴിച്ചപ്പോൾ. പീഡിയാട്രീഷനായ അഞ്ജലിയെ വിവാഹം കഴിച്ചിട്ട് സച്ചിൻ ടെണ്ടുൽക്കർക്ക് എന്തെങ്കിലും നഷ്ടം സംഭവിച്ചോ? വിവാഹ ശേഷം ലോക റെക്കാർഡുകളുടെ പെരുമഴ തന്നെ ഉണ്ടായില്ല? പ്രസിദ്ധ ഹോളിവുഡ് സുന്ദരിയായ ഡെമി മൂർ തന്നെക്കാൾ 15  വയസ്സ് ഇളയതായ ആഷ്ടൺ കുച്ചറിനെയാണ് 2005 -ൽ വിവാഹം കഴിച്ചത്. 25 വയസ്സുള്ള മുസ്‌ലിം പ്രവാചകനായ മുഹമ്മദ് നബി 40 വയസ്സുള്ള ഖദീജയെ ആണ് വിവാഹം കഴിച്ചത്.

പക്ഷെ ഇതൊക്കെ പറഞ്ഞാലും ആണിനേക്കാൾ പെണ്ണിനു പ്രായവും, ശമ്പളവും, പൊക്കവും  കുറവല്ലേ നല്ലത് - അതല്ലേ  കീഴ്വഴക്കം എന്നായിരിക്കും മിക്കവരും ചോദിക്കുന്നത്.  പ്രായത്തിലോ, പൊക്കത്തിലോ, ശമ്പളത്തിലോ അല്ല  ദാമ്പത്ത്യത്തിൻറ്റെ അടിത്തറ. പരസ്പരം ഉള്ള മനസ്സുകളുടെ പൊരുത്തമാണ്. ഇത് പലരും അറിയാതെ പോകുന്നു. കുടുംബങ്ങളിൽ പുലരേണ്ട സ്നേഹവും, സമാധാനവും, സന്തോഷവും പ്രായത്തിലോ, പൊക്കത്തിലോ, ശമ്പളത്തിലോ അല്ല.

ജാതി, മത വ്യത്യാസങ്ങൾക്കതീതമായി പരസ്പര വിശ്വാസത്തോടെയും, സ്നേഹത്തോടെയും തിരഞ്ഞെടുക്കാനുള്ള പക്വതയും, ആർജ്ജവവും ആണ് ഏതൊരു ആധുനിക സമൂഹത്തിലും യുവതി യുവാക്കൾ കാണിക്കേണ്ടത്. പക്ഷെ ഇന്ന് സത്യസന്ധമായ പ്രണയമോ സ്നേഹമോ ഉണ്ടോ എന്ന കാര്യവും സംശയമാണ്. സ്വന്തം ഇഷ്ടങ്ങളും ആവശ്യങ്ങളും നടന്നുപോവാൻ വേണ്ടി മാത്രമാണ് ഇന്നുള്ള പല പ്രണയങ്ങളും സൗഹൃദങ്ങളും. അതുപോലുള്ളവരാണ് കൂടുതലും പ്രണയിക്കുന്നത്. അത് കൊണ്ട് തന്നെ അവിടെ സാമ്പത്തികം, മതം, ജാതി, പ്രായം, പൊക്കം, ശമ്പളം - ഇതൊക്കെ വിവാഹം കഴിക്കാൻ പോകുന്ന സമയത്ത് വളരെയേറെ പരിഗണിക്കപ്പെടുന്നു.

ഒരു വശത്ത് നാം ചദ്രനിൽ വരെ സാറ്റ്ലയിറ്റുകൾ വിടുന്നു; അത്യാധുനിക വിമാനവാഹിനി കപ്പൽ നിർമിക്കുന്നു. പക്ഷെ ഇൻഡ്യാക്കാരെ പോലെ വിവാഹത്തിൻറ്റെ കാര്യം വരുമ്പോൾ ഇത്രയും കൺസർവേറ്റീവായി ചിന്തിക്കുന്ന മറ്റൊരു കൂട്ടരുണ്ടോ എന്ന കാര്യം സംശയമാണ്. ദുരഭിമാന കൊലകൾ വളരെ കാലമായി ഇന്ത്യയിൽ നടക്കുന്നു. കൺസർവേറ്റീവായ നാട്ടുകാരുടേം വീട്ടുകാരുടേം മുൻപിൽ അഭിമാനക്ഷതമേൽക്കുന്ന കാര്യം പലർക്കും ചിന്തിക്കാൻ കൂടി വയ്യാ. സ്ത്രീധനം, മതം, ജാതി, പ്രായം, പൊക്കം, ശമ്പളം - ഇതൊക്കെ വിവാഹം കഴിക്കാൻ പോകുന്ന സമയത്ത് അഭിമാനത്തിൻറ്റെ പ്രശ്നമാകയാൽ പലരുടെയും ചോര തിളക്കും. ദുരഭിമാന കൊലകളുടെയും, കല്യാണം മുടക്കികളുടെയും മനഃശാസ്ത്രം നാം വേറെ എവിടെയും അന്വേഷിക്കേണ്ടാ.

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നാം സാമൂഹ്യമായി മുന്നേറണമെങ്കിൽ നമ്മുടെ കുടുംബങ്ങളിൽ ജനാധിപത്യ ബോധം വന്നേ തീരൂ. ജനാധിപത്യവും, സ്വാതന്ത്ര്യവും, സമത്വവും നമ്മുടെ കുടുംബങ്ങളിൽ ഒട്ടുമേ ഇല്ലാ. സാമ്പത്തികം, മതം, ജാതി, പ്രായം, പൊക്കം, ശമ്പളം - ഇതിനൊക്കെ ഉപരിയായി ചിന്തിക്കുന്ന ഒരു ജനാധിപത്യ ബോധവും, സമത്ത്വ ബോധവും, സ്വാതന്ത്ര്യ മോഹവും ഉൾകൊണ്ടാൽ മാത്രമേ ഇൻഡ്യാക്കാർക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സാമൂഹ്യമായി മുന്നേറാൻ സാധിക്കുകയുള്ളൂ.

(കടപ്പാട്: പ്രീജോ ക്രിസ്ത്യൻ നമ്പൂതിരിയുടെ പോസ്റ്റ്)

2017 ഏപ്രിൽ 26, ബുധനാഴ്‌ച

ഇന്ത്യൻ നക്സലിസം

ഇന്ത്യൻ നക്സലിസം

കഴിഞ്ഞ ദിവസമാണ് ഛത്തിസ്ഗഡിൽ നക്സലൈറ്റുകൾ 25 സി.ആർ.പി.എഫ്. ജവാൻമാരെ കൊലപ്പെടുത്തിയത്. ഇടതു പക്ഷ അനുഭാവമുള്ളവർക്ക്; പ്രത്യേകിച്ച് തീവ്ര ഇടതു പക്ഷ അനുഭാവമുള്ളവർക്ക് ഇപ്പോഴും നക്സലൈറ്റ് സംഘടനകളോട് അല്ലെങ്കിൽ മാവോവാദം പറയുന്നവരോട് കുറച്ചൊക്കെ മതിപ്പുണ്ട് - അവർ ആ സംഘടനകളുടെ പ്രവർത്തകർ അല്ലെങ്കിൽ കൂടി. മാവോയിസ്റ്റുകൾ അല്ലെങ്കിൽ നക്സലൈറ്റുകാർ ഗ്രാമീണരെയും, ആദിവാസികളെയും സംരക്ഷിക്കുന്നു എന്നാണ് അവരുടെ നിലപാട്. പക്ഷെ നക്സലൈറ്റ് സ്വാധീനമുള്ള പ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ചിട്ടുള്ള ഒരു വ്യക്തി എന്ന നിലക്ക് ഇതെഴുതുന്ന ആൾക്ക് അത്തരം അനുഭാവികളോട് സഹതപിക്കാനേ നിർവാഹമുള്ളൂ.

ഇന്നത്തെ ഇന്ത്യയിൽ കൃഷി കൊണ്ട് ജീവിക്കുന്ന പല വിദൂര ഗ്രാമങ്ങളിലും, ആദിവാസി മേഖലകളിലും ദാരിദ്ര്യം കൊടി കുത്തി വാഴുന്നു എന്നത് സത്യം തന്നെയാണ്. കേരളത്തിലേക്ക് വരുന്ന ബംഗാളികളോട് ചോദിച്ചാൽ തന്നെ ദാരിദ്ര്യത്തിൻറ്റെ  കഥ അവർ പറഞ്ഞു തരും. പശ്ചിമ ബംഗാളിലെ മാൾദയിലോക്കെ ഇപ്പോഴും 100 രൂപയും ഒരു നേരത്തെ ആഹാരവും ആണ് ദിവസ കൂലി. ജ്ഹാർക്ഖണ്ടിൽ ഇന്നും 50% ആളുകൾ നിരക്ഷരാണ്. ഈ അടുത്ത കാലത്താണ് ചട്ടിസ്ഗർഹിൽ അനേകം സ്ത്രീകൾ ശസ്ത്രക്രിയക്കിടെ മരിച്ചത്. പശ്ചിമ ബെന്ഗാളിലെ ജൈപാൽ ഗുഡിയിൽ കുറെ നാളുകൾക്കു മുമ്പ് പട്ടിണി മരണങ്ങൾ റിപ്പോർട്ടു ചെയ്തു. ഒറിസ്സയിലെ കാലഹണ്ടി, ഫുൽബാനി - എന്നീ സ്ഥലങ്ങളിൽ നിന്നും  ഏതാനും വർഷങ്ങൾക്കു മുമ്പ് പട്ടിണി മരണങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

പക്ഷെ ഇതിനൊക്കെ പ്രതിവിധി നക്സലൈറ്റ് ആക്രമണമാണോ? ഇന്ന് വൻ നക്സലൈറ്റ് സ്വാധീനമുള്ള ഒറീസയിലെ ഫുൽബാനിയുടെ ഉൾ പ്രദേശങ്ങൾ സന്ദർശിച്ചിട്ടുള്ള ഒരു വ്യക്തി എന്ന നിലയിൽ ഇതെഴുതുന്ന ആൾക്ക് അത്തരം ആക്രമണങ്ങളല്ല ദാരിദ്ര്യത്തിനും, അടിച്ചമർത്തലിനും ഉള്ള പരിഹാരം എന്ന് നിസംശയം പറയാം. ഫുൽബാനിയിൽ 'ഷിഫ്റ്റ് കൾട്ടിവേഷൻ' ആണ്. ഒരു പ്രദേശത്തെ; പ്രത്യേകിച്ച് മല പ്രദേശത്തെ കുന്നിൻ ചെരിവിൽ തീയിട്ടതിനുശേഷം കൃഷി ചെയ്യുന്ന രീതി. അവിടെയൊക്കെ എൻ. ജി. ഒ. - കളുടെയും, കോൺട്രാക്റ്റർമാരുടെയും, സർക്കാർ ജീവനക്കാരുടെയും ചൂഷണം ഇതെഴുതുന്ന ആൾ നേരിട്ട് കണ്ടിട്ടുണ്ട്. ഇന്ത്യയുടെ മറ്റു സ്ഥലങ്ങളിലും പോലീസ് അതിക്രമങ്ങളും, ഗുണ്ടാ അതിക്രമങ്ങളും ഇഷ്ടം പോലെ ഉണ്ട്.

ചൂഷണത്തിനും, അക്രമത്തിനും എതിരേ "നമ്മൾ നമ്മെ ഭരിക്കും നാട്" എന്ന് കമ്മ്യൂണിസ്റ്റുകൾ പണ്ട് പാടി നടന്നിട്ടുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ തലയ്ക്കു വെളിവുള്ള കമ്മ്യൂണിസ്റ്റുകൾ ആരും അത്തരം പാട്ടുകൾ പാടാറില്ല. അടിസ്ഥാന സൗകര്യങ്ങളും, മനുഷ്യ വിഭവ ശേഷിയും വികസിപ്പിക്കുകയാണെങ്കിൽ എത്ര ദാരിദ്ര്യം അനുഭവിക്കുന്ന ജനം ആണെങ്കിലും അവരുടെ പുരോഗതിക്കുള്ള മാർഗം കണ്ടെത്തിക്കൊള്ളും. ഇരുപത്തൊന്നാം നൂറ്റാണ്ട് അവസരങ്ങളുടെ നൂറ്റാണ്ടാണ്. കേരളത്തിലേക്ക് വരുന്ന അന്യ സംസ്ഥാന തൊഴിലാളികൾ ആ അവസരങ്ങൾ തേടി വരുന്നവരാണ്. അതി വേഗം വികസിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ നഗരങ്ങളും, കാർഷിക, വ്യവസായിക പുരോഗതിയും ആണ് ദാരിദ്ര്യത്തിനും, അടിച്ചമർത്തലിനും ഉള്ള യഥാർത്ഥ പരിഹാരം. അല്ലാതെ അക്രമവും, അരാജകത്ത്വവുമല്ല. ആഗോള വൽക്കരണം, കമ്പോള വൽക്കരണം, കോർപറേറ്റിസം എന്നൊക്കെ പറയുമ്പോൾ കയ്യടിക്കാൻ ഇന്ന് സാമാന്യ ബുദ്ധിയുള്ള ആരെയും കിട്ടത്തില്ല. മാർക്സിസ്റ്റു സിദ്ധാന്തങ്ങളെ കുറിച്ച് ചർച്ച നടത്താൻ ആളെ കിട്ടാത്ത അവസ്ഥയാണിന്ന്. ഇപ്പോൾ റഷ്യയിലും ചൈനയിലും വരെ ഈ സിദ്ധാന്തങ്ങളൊക്കെ ആർക്കും വേണ്ടാ. കേരളത്തിലെ നിലവാരം കുറഞ്ഞ ചില മാധ്യമ പ്രവർത്തകർ മാത്രമാണ് ഈ സിദ്ധാന്തങ്ങൾക്കൊക്കെ അടിമപ്പെട്ട് ജീവിക്കുന്നവർ.

ഇനി ഈ മാവോയിസത്തിൻറ്റെ കളിത്തൊട്ടിലായ ചൈനയുടെ കാര്യം നോക്കാം. അമർത്യ സെന്നിൻറ്റെ കണക്കു പ്രകാരം മുപ്പതു ദശ ലക്ഷം തൊട്ടു നാൽപതു ദശ ലക്ഷം ആളുകളുടെ പട്ടിണി മരണത്തിനു കാരണമായത് മാവോയിസമാണ്. ആ മാവോയിസം പൊക്കി പിടിച്ചു കൊണ്ട് നടക്കുകയാണ് തീവ്ര ഇടതു പക്ഷം ഇപ്പോഴും. പത്തു ലക്ഷം കർഷകരെ കൂട്ട കുരുതി നടത്തി 'കളക്റ്റിവൈസേഷൻ' നടപ്പാക്കിയ സ്റ്റാലിൻ ഇപ്പോഴും നമ്മുടെ തീവ്ര ഇടതു പക്ഷത്തിന് ആരാധ്യ പുരുഷൻ ആണ്. ട്രോട്സ്കി, ബുഖാറിൻ, സിനോവീവ്, കാമനെവ് - ഇവരെല്ലാം സ്റ്റാലിൻറ്റെ കരങ്ങളാൽ കൊല്ലപ്പെട്ടവരാണ്. അങ്ങനെയുള്ള സ്റ്റാലിനെ ആരാധിക്കുവാൻ തീവ്ര ഇടതു പക്ഷ പക്ഷത്തിന് ഒരു മടിയും ഇല്ല. എന്തു ജനാധിപത്യ മൂല്യങ്ങളും, മാനുഷികതയും ആണ് ഇത്തരത്തിലുള്ള ആളുകളെ ആരാധിക്കുന്നതിലൂടെ തീവ്ര ഇടതു പക്ഷം നൽകുന്നത്?

"കമ്മ്യൂണിസ്റ്റാവുക - പിന്നെ മനുഷ്യനാവുക" എന്നൊക്കെയുള്ള പഴഞ്ചൻ ഡയലോഗുകൾ ചിലർ ഇപ്പോഴും ആവർത്തിക്കുന്നുണ്ട്. സോവിയറ്റ് 'കളക്റ്റിവൈസേഷനിൽ' എത്ര കർഷകർ കൊല്ലപ്പെട്ടു എന്ന് വിൻസ്റ്റൺ ചർച്ചിൽ രണ്ടാം ലോക മഹായുദ്ധ കാലത്തിനിടയിലുള്ള ഒരു കൂടിക്കാഴ്ചയിൽ സ്റ്റാലിനോട് ചോദിച്ചപ്പോൾ “Stalin raised his snow white hands and indicated 10” എന്നാണ് ‘Rise and Fall of Joseph Stalin’ എന്ന പുസ്തകം എഴുതിയ റോബർട്ട് പെയിൻ പറയുന്നത്. ഇത് ഒരു ബൂർഷ്വാ പ്രചാരണവും അല്ല; സ്റ്റാലിൻറ്റെ തന്നെ വാക്കുകളാണ്. പത്തു ലക്ഷം കർഷകരെ കൂട്ട കുരുതി നടത്തി 'കളക്റ്റിവൈസേഷൻ' നടപ്പാക്കിയ സ്റ്റാലിനേയും, മുപ്പതു ദശ ലക്ഷം തൊട്ടു നാൽപതു ദശ ലക്ഷം ആളുകളുടെ പട്ടിണി മരണത്തിനു കാരണമായ മാവോയേയും ആരാധിക്കുന്നവരാണ് തീവ്ര ഇടതു പക്ഷം ഇപ്പോഴും.
പഴയ 'ജോൺ എബ്രാഹം ലൈനിൽ' ഇപ്പോഴും കുറെ അരാജക വാദികൾ ഇടതു പക്ഷത്തുണ്ട്. കള്ളിനും, കഞ്ചാവിനും, സെക്സിനും ഒക്കെ അടിമപ്പെട്ടവർ. "ഗ്രാമങ്ങൾ നഗരങ്ങളെ വളയുന്നു" അല്ലെങ്കിൽ "തലസ്ഥാനത്തെ ആക്രമിക്കുക" എന്നൊക്കെയുള്ള പഴഞ്ചൻ സങ്കൽപ്പങ്ങളാണ് ഇപ്പോഴും നമ്മുടെ തീവ്ര ഇടതു പക്ഷത്തിൻറ്റെയും, നക്സലൈറ്റുകളുടെയും രാഷ്ട്രീയം. റഷ്യയിലും ചൈനയിലും ആ സിദ്ധാന്തങ്ങളൊക്കെ പറഞ്ഞാൽ ആളുകൾ ചിരിക്കും. വിയറ്റ്നാമിൽ പുതിയ 'ഡോയ്മോയ്' പരിഷ്കാരങ്ങളിലൂടെ കർഷകർക്ക് കൃഷി ഭൂമി തിരിച്ചു നൽകി അവർ നെല്ലുൽപാദനത്തിൽ ലോകത്തിലെ തന്നെ മുൻനിര രാജ്യങ്ങളിലെത്തി കഴിഞ്ഞു.

ഇനി മാവോയിസ്റ്റുകൾ സ്ഥിരം ഉയർത്തി പിടിക്കുന്ന ഭൂ പരിഷ്കരണ വിഷയം നോക്കാം. അറുപതുകളിലും, എഴുപതുകളിലും ആയിരുന്നു ഭൂ പരിഷ്കരണത്തിനുള്ള പ്രസക്തി. തൊണ്ണൂറുകളും, ഇരുപത്തൊന്നാം നൂറ്റാണ്ടും ആയപ്പോൾ ഭൂമി അനേകം മക്കളിൽ ഇന്ത്യയിലെ മിക്ക കുടുംബങ്ങളിലും വിഭജിക്കപ്പെട്ടു. ഇന്നിപ്പോൾ ഉത്തരേന്ത്യയിൽ 2-3 ബിഗയും, 4-5 ബിഗയും ഭൂമി ഉള്ളവരാണ് ബഹു ഭൂരിപക്ഷം സാധാരണക്കാരായ കർഷകരും. എന്ന് വെച്ചാൽ കേരളത്തിൻറ്റെ രീതിയിൽ ഒരേക്കറും, രണ്ടേക്കറും. അവർക്കു പകലന്തിയോളം അദ്ധ്വാനിച്ചാൽ മാത്രമേ ഭൂമിയിൽ നിന്ന് എന്തെങ്കിലും കിട്ടൂ. സെൻട്രൽ ആന്ധ്ര, സെൻട്രൽ ബീഹാർ - ഇവിടെയൊക്കെ മാത്രമേ എന്ന് 'ആബ്സെൻറ്റി ലാൻഡ് ലോർഡിസം' നിലവിൽ ഉള്ളൂ. ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ള എത്ര പേര് കേരളത്തിൽ ഉണ്ട്? ആദിവാസികളുടെയും, ദളിതരുടെയും, ഭൂ രഹിത കർഷക തൊഴിലാളികളുടെയും പിന്നോക്കാവസ്ഥയ്ക്കുള്ള യഥാർത്ഥ പരിഹാരം വ്യവസായ മേഖലയിലേക്കുള്ള ചേക്കറലാണ്; തൊഴിലധിഷ്ടിധവും, മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസം ഇന്നത്തെ യുവ തലമുറയ്ക്ക് ലഭ്യമാക്കുന്നതുമാണ്. അല്ലാതെ ഇല്ലാത്ത ഭൂമിക്കു വേണ്ടി കേഴുന്നതിലല്ല. സാധ്യതകൾ കണ്ടെത്തുന്നതിലും ഉപയോഗപ്പെടുന്നതിലും മുന്നിലുള്ളവരേ സാമ്പത്തികമായും, വിദ്യാഭ്യാസപരമായും വിജയിക്കൂ. ചരിത്രം പറഞ്ഞു ചില സമുദായങ്ങളെ ഭയപ്പെടുത്തി സ്ഥിരം വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്നതിനു പകരം വിദ്യാഭ്യാസം, തോഴിൽ, ആരോഗ്യം, പാർപ്പിടം, ഇൻഫ്രാസ്ട്രക്ചർ - ഇവ ആ സമുദായങ്ങൾക്ക് ലഭ്യമാക്കി അവരുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതി മെച്ചപെടുത്താനാണ് എല്ലാ രാഷ്ട്രീയ പാർടികളും ശ്രദ്ധിക്കേണ്ടത്.

ഇന്ത്യൻ ദേശീയതയെ ഈ നക്സലൈറ്റുകളൊന്നും മനസിലാക്കിയിട്ടുണ്ടെന്നു തോന്നുന്നില്ല. ഇന്ത്യൻ സാമൂഹിക യാഥാർഥ്യവും ഇവർ മനസ്സിലാക്കിയതായി തോന്നുന്നില്ല. കെ. വേണുവിനെ പോലുള്ള മുൻ നക്സലൈറ്റുകൾ ഇപ്പോൾ ആ യാഥാർഥ്യം അംഗീകരിക്കുന്നു. ഇന്ത്യൻ സാമൂഹിക യാഥാർഥ്യo മനസ്സിലാക്കുന്നതിൽ ഗാന്ധി കമ്മ്യുണിസ്റ്റുകാരെക്കാൾ വളരെ, വളരെ മുന്നിലായിരിന്നു എന്ന കാര്യം 'ഒരു കമ്മ്യൂണിസ്റ്റുകാരൻറ്റെ ജനാധിപത്യ സങ്കൽപ്പങ്ങൾ' എന്ന പുസ്തകത്തിൽ കെ. വേണു തുറന്നു സമ്മതിക്കുന്നു.
മുൻ നക്സലൈറ്റ് നേതാവായിരുന്ന കെ. വേണു എഴുതിയ 'ഒരു കമ്മ്യൂണിസ്റ്റുകാരൻറ്റെ ജനാധിപത്യ സങ്കൽപ്പങ്ങൾ' എന്ന പുസ്തകത്തിൽ അവതരിപ്പിക്കുന്ന ഭാഷാ ദേശീയത അംഗീകരിച്ചാൽ ആദ്യം ബുദ്ദിമുട്ടുന്നത് അടിസ്ഥാനപരമായി പ്രവാസി ആയ മലയാളികൾ തന്നെ ആയിരിക്കും. മുംബയിൽ പത്തു ലക്ഷത്തിലധികം മലയാളികൾ ഉണ്ട്. ഡൽഹിയിലും അതിനടുത്തുള്ള സംഖ്യ ഉണ്ട്. മദ്രാസ്, ബാൻഗ്ലൂർ, ഹൈദരാബാദ് - ഇവിടങ്ങളിൽ ഒക്കെ ലക്ഷ കണക്കിന് മലയാളികൾ ഉണ്ട്. ഗൾഫിലും, യൂറോപ്പിലും, അമേരിക്കയിലും ഒക്കെയുള്ള മലയാളികൾക്കെതിരെ ഭാഷാ വികാരമോ, പ്രാദേശിക വികാരമോ ഉണ്ടായാൽ അവർ എന്ത് ചെയ്യും? പുറത്തു നിന്നുള്ള വരുമാനമാണ് കേരളത്തിൻറ്റെ സാമ്പത്തിക അടിത്തറ. ഇന്ന് ലോകത്തിലെവിടെയും മലയാളികൾ ഉണ്ട്. അവർ അയക്കുന്ന പണം കൊണ്ടാണ് കേരളം പച്ച പിടിക്കുന്നത്. ഇതൊന്നും മനസിലാക്കാതെയാണ് കെ. വേണു ഭാഷാ ദേശീയത വലിയ സംഭവമായി അവതരിപ്പിച്ചതും അതിനു വേണ്ടി പ്രസംഗിച്ചു നടന്നതും. കുറെ മാസങ്ങൾക്ക് മുമ്പ് ജെ.എൻ. യു. - വിൽ മുഴങ്ങിയ "കേരൾ മാങ്ഗേ ആസാദി" എന്ന മുദ്രാവാക്യവും ഈ ഭാഷാ ദേശീയ വാദം ചുവടു പിടിച്ചായിരിക്കണം.

മതം, ജാതി, കമ്മ്യുണിസം - ഇതൊക്കെ തലയ്ക്കു പിടിച്ചാൽ എല്ലാ 'ലോജിക്കും' നഷ്ടപ്പെടും. പിന്നെ അന്ധമായ വിശ്വാസിയാകും. കാശ്മീരിൻറ്റെയും, പാലസ്തീനിൻറ്റെയും കാര്യത്തിൽ ദേശീയ വാദം ഉയർത്തി ഇത്ര വേവലാതി പെടുന്ന ജെ.എൻ. യു. - വിലെ അരാജക വാദികളും, തീവ്ര ഇടതു പക്ഷ പ്രവർത്തകരും എന്തേ ടിബറ്റിൻറ്റെ കാര്യം സൗകര്യപൂർവം മറക്കുന്നു? ടിബറ്റിനും വേണ്ടായോ സ്വയം ഭരണാവകാശം? അതോ അവിടെ കമ്മ്യൂണിസ്റ്റ് നര നായാട്ട് തുടർന്നാൽ മതിയോ? പല നക്സലൈറ്റ് അനുഭാവമുള്ളവരോടും സംസാരിച്ചതിന് നിന്ന് എനിക്ക് തോന്നിയിട്ടുള്ളത് അവരൊന്നും LTTE ആത്മഹത്യ സ്ക്വഡിൽ നിന്ന് വലിയ വിത്യാസമുള്ളവർ അല്ല എന്നാണ്. സയനഡ് ഗുളിക തൂക്കി കൊണ്ട് നടക്കുന്നില്ല എന്നേ ഉള്ളൂ. വിശ്വാസം അതല്ലേ എല്ലാം!!!!

എല്ലാം ഭൗതികതയിൽ അധിഷ്ഠിതമായതുകൊണ്ട് പ്രകൃതി ശക്തികളെ ആദരിക്കുന്നതിലും മാവോ വാദികൾക്കും, തീവ്ര ഇടതു പക്ഷ പ്രവർത്തകർക്കും യാതൊരു താൽപര്യവുമില്ല. ചരിത പരമായി ഗാന്ധിജിയെ മനസ്സിലാക്കുന്നതിൽ കമ്യൂണിസ്റ്റുകൾക്ക് തെറ്റു പറ്റി. ഇന്ത്യയിൽ നിലവിലുള്ള നിരവധി ജാതികളേയും അവയെ സർവാത്മനാ പിന്തുണക്കുന്ന അനവധി മതങ്ങളേയും ശരിയായി മനസ്സിലാക്കാതെ, കമ്യൂണിസ്റ്റുകൾക്ക് ഇന്ത്യയെ കണ്ടെത്താനാവുകയില്ല. പ്രപഞ്ചത്തിൽ ഭൌതിക തലം പോലെ ആത്മീയ തലം കൂടി ഉണ്ടെന്നു കമ്യൂണിസ്റ്റുകൾ തിരിച്ചറിയണം. അത് പോലെ തന്നെ ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ പ്രത്യേകമായി പഠിയ്ക്കുകയും അതിനുവേണ്ട പരിഹാരങ്ങൾ നിർദ്ദേശിയ്ക്കുകയും കൂടി വേണം. ദളിത്, ആദിവാസി, മത്സ്യ തൊഴിലാളികൾ - ഇവരുടെ പ്രശ്നങ്ങൾക്ക് പ്രത്യേക ഊന്നൽ കൊടുക്കണം.

യാന്ത്രിക ഭൗതിക വാദം തലക്കു പിടിച്ചിരിക്കുന്നതിനാൽ കമ്മ്യൂണിസ്റ്റുകാർക്ക് എല്ലാത്തിനുമുള്ള പരിഹാരം ഭൗതികതയിൽ അധിഷ്ടിതമാണ്. ധാന്യങ്ങൾ നശിപ്പിക്കുന്നത് കിളികളാണ് എന്ന മൂഢ സിദ്ധാന്തത്തിൽ അധിഷ്ഠിതമായി കിളികളെ കൂട്ടത്തോടെ കൊന്നൊടുക്കിയത് കൊണ്ടാണ് ചൈനയിൽ മുപ്പതു ദശ ലക്ഷം തൊട്ടു നാൽപതു ദശ ലക്ഷം ആളുകളുടെ പട്ടിണി മരണത്തിനു കാരണമായ ഭക്ഷ്യ ക്ഷാമം സംഭവിച്ചത്. കിളികളെ കൊന്നത് കൊണ്ട് വണ്ടുകളും, കീടങ്ങളും പെരുകി. അവ തിന്നു നശിപ്പിക്കാൻ ചൈനയിൽ കിളികളില്ലാതെ പോയി. ഫലമോ രൂക്ഷമായ ഭക്ഷ്യ ക്ഷാമം!!! പരുത്തി കൃഷിക്കു വേണ്ടി വെള്ളമൂറ്റാൻ നദികൾക്ക് കുറുകെ ഡാമുകൾ പണിതത് കൊണ്ടാണ് ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ ശുദ്ധ ജല തടാകമായിരുന്നു 'ആരാൽ കടൽ' മുൻ സോവിയറ്റ് യൂണിയനിൽ വറ്റി പോയത്. ചില സ്ഥലങ്ങളിൽ 40 മീറ്ററോളം വെള്ളമുണ്ടായിരുന്ന 'ആരാൽ കടലിൽ' കൂടി ഇപ്പോൾ സഞ്ചാരികൾക്കു വേണ്ടി ഒട്ടകങ്ങളെ മേച്ചു നടക്കുകയാണ് മുൻ മീൻ പിടുത്തക്കാർ!!! ഒന്നര ലക്ഷം വർഷത്തെ പഴക്കമുണ്ടായിരുന്ന 'ആരാൽ കടലിലെ' ആവാസ വ്യവസ്ഥയെ നശിപ്പിക്കുവാൻ യാന്ത്രിക ഭൗതിക വാദം തലക്കു പിടിച്ച കമ്മ്യൂണിസ്റ്റുകാർക്ക് കേവലം 30 വർഷമേ വേണ്ടി വന്നുള്ളൂ!!!!

കമ്മ്യുണിസ്റ്റുകാർ അവശ്യം കണ്ടിരിക്കേണ്ട സിനിമകളാണ് Officer with a Rose’, ‘The Outcaste’, ‘The Hibiscus Town’ - എന്നീ സിനിമകൾ. കമ്മ്യുണിസ്റ്റ് സ്വേച്ഛാധിപത്യം ഈ സിനിമകൾ നഗ്നമായി കാണിച്ചു തരുന്നു. ഇവയൊക്കെ കാണുമ്പോഴേ നാം അനുഭവിക്കുന്ന ജനാധിപത്യത്തിൻറ്റെയും, സ്വാതന്ത്ര്യത്തിൻറ്റെയും, പൗരാവകാശത്തിൻറ്റെയും, വില നാം മനസ്സിലാക്കൂ. ചൈനയിൽ പത്തിരുപതു വർഷം താമസിക്കുകയും, 'സ്‌പെഷ്യൽ ഇക്കണോമിക് സോണിനെ' കുറിച്ച് പഠനം നടത്തിയ കാഞ്ഞിരപ്പള്ളിക്കാരനായ ഷാഹുൽ ഹമീദ് എന്നോട് നേരിട്ട് പറഞ്ഞിട്ടുള്ളത് ഇന്നത്തെ ചൈനയിൽ പഴയ പോലെ 'സ്റ്റഡി ക്ലാസ്' എടുക്കാൻ നോക്കിയാൽ ജനം പിടിച്ച് അടി കൊടുക്കും എന്നാണ്. ചൈനയിൽ ലക്ഷ കണക്കിനാളുകളെ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്തിയത് ഡെങ്ങിൻറ്റെ സാമ്പത്തിക പരിഷ്കാരങ്ങളാണ്. പക്ഷെ ഇതൊന്നും അംഗീകരിക്കാത്ത മാവോയിസം തലയ്ക്കു പിടിച്ച കുറെ ആളുകൾ ഇപ്പോഴും ചൈനയിൽ ഉണ്ട്. പ്രസിദ്ധ ചൈനീസ് സിനിമയായ 'ഹിബിസ്കസ് ടൗൺ' -ൽ അങ്ങനെ മാവോയിസത്തിൽ വിശ്വസിക്കുന്ന 'വാന്' തൻറ്റെ കമ്യുണിസ്റ്റ് സ്വപ്‌നങ്ങൾ ഒക്കെ തകർന്നപ്പോൾ വട്ടു പിടിക്കുന്നതായിട്ടാണ് കാണിക്കുന്നത്. സിനിമയുടെ അവസാനം 'വാൻ' തൻറ്റെ ചെണ്ട കൊട്ടിക്കൊണ്ട് “Another Mobilization is on” എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് നീങ്ങുമ്പോൾ നമ്മൾ ചിരിക്കണോ, കരയണോ എന്നറിയാതെ ഇരുന്നു പോകും. കമ്യൂണിസം തലയ്ക്കു പിടിച്ചാലുള്ള അവസ്ഥയാണത്!!!!

2017 ഏപ്രിൽ 20, വ്യാഴാഴ്‌ച

അന്ന ദാനവും ഇന്ത്യൻ ജനതയിലെ നന്മയും

അന്ന ദാനവും ഇന്ത്യൻ ജനതയിലെ നന്മയും

കഴിഞ്ഞ വർഷം (2016 -ൽ) മാർച്ച് മാസത്തിലാണ് അമൃത് സറിലെ സുവർണ ക്ഷേത്രം സന്ദർശിച്ചത്. പതിനായിരകണക്കിന് ഭക്തർ ആയിരുന്നു അന്ന് അവിടെ ഉണ്ടായിരുന്നത്. ഒപ്പം സൗജന്യ ഭക്ഷണ വിതരണവും ഉണ്ടായിരുന്നു. ആയിരകണക്കിന് ആളുകൾ ഒഴുകുമ്പോൾ എങ്ങനെ ഭക്ഷണം കഴിക്കും എന്ന് കൂടെയുള്ളവർ ചോദിച്ചു. പക്ഷെ ഒരു കുഴപ്പവും ഉണ്ടായില്ല. കാരണം നൂറ്റാണ്ടുകളായി സൗജന്യമായി പതിനായിരകണക്കിനാളുകളെ ഊട്ടുന്ന ഒരു ഭക്ഷണ വിതരണ സമ്പ്രദായം ആണ് അമൃത് സറിലെ സുവർണ ക്ഷേത്രത്തിലേത്.

ഈ മഹത്തായ അന്നദാനത്തിൻറ്റെ കാര്യത്തിൽ സിക്കുകാരാണ് ഇന്ത്യയിലെ ഏറ്റവും നല്ല മാതൃക. എല്ലാ ഗുരുദ്വാരയിലും ഫ്രീ ഭക്ഷണം ഉണ്ട്. ഗുരുദ്വാര സന്ദർശിക്കുന്ന ആരും വിശക്കുന്ന വയറോടെ പോകരുത് എന്ന സിക്ക് ഗുരുക്കന്മാരുടെ അനുശാസനം ഇന്നും സിക്കുകാർ ഉൾകൊള്ളുന്നു. അമൃതസറിലെ സുവർണ ക്ഷേത്രത്തിൽ ദിവസവും പതിനായിര കണക്കിന് ആളുകളാണ് ഫ്രീ ആയി ഭക്ഷണം കഴിക്കുന്നത്. ഉത്സവ ദിനങ്ങളിൽ ഇത് ലക്ഷങ്ങൾ ആകും. സമ്പന്നരായ സിക്ക് സ്ത്രീകളും, പുരുഷന്മാരും അവിടെ ഫ്രീ ആയി പണിയെടുക്കുന്നു. പാത്രം കഴുകുകയും, ഭക്ഷണം ഉണ്ടാക്കുകയും ചെയ്യുന്ന സമ്പന്നരായ ലോകത്തിൻറ്റെ പല ഭാഗങ്ങളിൽ നിന്നുള്ള സിക്കുകാരെ അവിടെ കാണാം. അക്ബർ ചക്രവർത്തി സുവർണ ക്ഷേത്രത്തിൽ വന്നു ഭക്ഷണം കഴിച്ചതിൻറ്റെ പെയിൻറ്റിങ് അവിടെ ഉണ്ട്. അക്ബർ ചക്രവർത്തി മാത്രമല്ല; പല പ്രമുഖ ലോക നേതാക്കളും, ഇന്ത്യൻ നേതാക്കളും സുവർണ ക്ഷേത്രത്തിൽ വന്നു ഭക്ഷണം കഴിച്ചിട്ടുണ്ട്.

"വിശക്കുന്നവനു ദൈവം ഭക്ഷണത്തിൻറ്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു" - എന്നാണ് പണ്ട് മുതലേ ഉള്ള ചൊല്ല്. പക്ഷെ വിശപ്പ് ശമിപ്പിക്കുക എന്നത് മാത്രമാണോ ഈ അന്നദാനത്തിൻറ്റെ ലക്‌ഷ്യം? തീർച്ചയായും അല്ല. ജാതി-മത-വർണ-വർഗ ഭേദമന്യേ ഭക്ഷിക്കുകയും, അതിനു വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്ന ഒരു സംസ്കാരം ഉണ്ടാക്കിയെടുക്കാനായിരിക്കണം ഈ അന്നദാനം മിക്ക ആരാധനാലയങ്ങളുടെയും ഭാഗമായി മാറിയത്. മനുഷ്യനെ ഭക്ഷണത്തിൽ കൂടി ഒന്നിപ്പിക്കുക എന്ന മഹത്തായ സന്ദേശം ഈ അന്നദാനത്തിൽ ഉണ്ട്.

ബാങ്ഗ്ളൂരിലെ മഞ്ജുനാഥ് ക്ഷേത്രത്തിലും ഉത്സവ ദിനങ്ങളിൽ ലക്ഷ കണക്കിന് ആളുകൾ ഭക്ഷണം കഴിക്കുന്നുണ്ട്. കുറെ നാൾ മുമ്പ് 'നാഷണൽ ജ്യോഗ്രഫിക്' ഇതിനെ കുറിച്ച് ഒരു ഡോക്കുമെൻറ്ററി പ്രക്ഷേപണം ചെയ്തിരുന്നു. ലക്ഷ കണക്കിന് സ്കൂൾ കുട്ടികൾക്ക് ഉച്ച ഭക്ഷണം കൊടുക്കുന്ന 'അക്ഷയ് പാത്ര' സംരംഭവും ഇന്ത്യയിൽ ഉണ്ട്.  നാഷണൽ ജ്യോഗ്രഫിക് 'അക്ഷയ് പാത്ര' സംരംഭത്തെ  കുറിച്ചും വിശദമായ ഒരു ഡോക്കുമെൻറ്ററി പ്രക്ഷേപണം ചെയ്തിരുന്നു. ഇപ്പോഴുള്ള അവരുടെ ലക്ഷ്യം 'അക്ഷയ് പാത്ര' സംരംഭത്തിലൂടെ പത്തു ലക്ഷം സ്കൂൾ കുട്ടികൾക്ക്  ഫ്രീ ആയി പോഷകാഹാരങ്ങളാൽ സമ്പന്നമായ ഉച്ച ഭക്ഷണം കൊടുക്കാനാണ്. അതിനു വേണ്ടി വ്യാപകമായ ഫണ്ട് ശേഖരിക്കുന്നു. യന്ത്രവൽകൃതമായ ഭക്ഷ്യ ഉൽപാദനവും 'അക്ഷയ് പാത്ര' സംരംഭം ലക്ഷ്യമിടുന്നു.

നാഷണൽ ജ്യോഗ്രഫിക് ചാനൽ ഈയിടെ അനന്തപുർ സാഹിബ് ഗുരുദ്വാരയിലെ 'ഹോലാ മൊഹല്ല' ഉത്സവത്തെ കുറിച്ചും  ഒരു ഡോക്കുമെൻറ്ററി പ്രക്ഷേപണം ചെയ്തിരുന്നു. ആ ഉത്സവത്തിൽ പല ദിവസങ്ങളായി എല്ലാ വർഷവും അഞ്ചു ലക്ഷം പേരാണ് ഫ്രീ ആയി ഭക്ഷണം കഴിക്കുന്നത്!!! ഈ അഞ്ചു ലക്ഷം പേർക്ക് ഭക്ഷണം ഒരുക്കാൻ എത്ര പേര് അദ്ധ്വാനിക്കണം? അരിയും, ഗോതമ്പും, ധാന്യങ്ങളും, പാലും, പച്ചക്കറിയും ഒക്കെ എത്ര വേണം? ഇങ്ങനെ ഫ്രീ ആയി ഭക്ഷണം കൊടുക്കണമെങ്കിൽ എത്ര കോടിയുടെ ചെലവ് വരും? ഇതിനെ കുറിച്ചൊക്കെ ആലോചിക്കുമ്പോഴാണ് നാം ഇന്ത്യൻ ജനതയിലെ നന്മ കാണേണ്ടത്.

കൊളോണിയൽ പണ്ഡിതരും, പല ഇന്ത്യൻ എഴുത്തുകാരും, നമ്മുടെ യൂണിവേഴ്‌സിറ്റി പ്രൊഫെസ്സർമാരും ഒക്കെ ഇന്ത്യൻ സമൂഹത്തെ  അപരിഷ്‌കൃതവും, ജാതി-മത-വർണ-വർഗ ശ്രേണികളാൽ വിഭജിക്കപ്പെട്ട ഒരു സമൂഹം മാത്രമായിട്ടാണ് കണ്ടിട്ടുള്ളത്. ഇന്ത്യൻ ഫ്യുഡൽ വ്യവസ്ഥിതിയെ കുറിച്ചും, ജാതീയമായ വിഘടനത്തെ കുറിച്ചും എണ്ണിയാൽ ഒടുങ്ങാത്ത പഠനങ്ങൾ ഉണ്ട്. പക്ഷെ നാഷണൽ ജ്യോഗ്രഫിക് ചാനൽ കാണിച്ചു തരുന്ന അന്ന ദാനത്തെ കുറിച്ചും  ഇന്ത്യൻ ജനതയിലെ നന്മയെ കുറിച്ചും എത്ര പഠനങ്ങൾ ഉണ്ട്? മദർ തെരേസ പല ഇൻറ്റെർവ്യൂകളിലും ഈ നന്മയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരു പരിചയവും ഇല്ലാത്ത സ്ത്രീ പുരുഷന്മാർ മദർ തെരേസയുടെ അഗതികൾക്കായി ഭക്ഷണവുമായി വന്ന കാര്യം. അരിയും, ഗോതമ്പും, ധാന്യങ്ങളും, പാലും, പച്ചക്കറിയും ഒക്കെ പലരിൽ നിന്ന് സൗജന്യമായി ലഭിക്കുന്നത് കൊണ്ടാണ് ഇന്ത്യയിലൊട്ടാകെ പല ആരാധനാലയങ്ങളിലും ഈ സൗജന്യ ഭക്ഷണ വിതരണം നടക്കുന്നത്. അന്ന ക്ഷേതങ്ങളും ഇന്ത്യയുടെ പല ഭാഗത്തും ഉണ്ട്. അവിടെയൊക്കെ സ്ത്രീ പുരുഷന്മാർ വലിപ്പ ചെറുപ്പമില്ലാതെ തങ്ങളുടെ സേവനവും പല രീതിയിൽ ലഭ്യമാക്കുന്നു. അതുകൊണ്ടു തന്നെ തീർച്ചയായും ഈ പാരമ്പര്യത്തെയും, നന്മയെ ഓർത്തും നമുക്ക് അഭിമാനിക്കാം.

ജസ്റ്റീസ് കട്ജുവിൻറ്റെ ഇസ്‌ലാമിനെ കുറിച്ചുള്ള അഭിപ്രായം

ജസ്റ്റീസ് കട്ജുവിൻറ്റെ ഇസ്‌ലാമിനെ കുറിച്ചുള്ള അഭിപ്രായം 


തൻറ്റെ അഭിപ്രായങ്ങൾ ശക്തവും, ധീരവും ആയി അവതരിപ്പിക്കുന്ന വ്യക്തിയാണ് സുപ്രീം കോടതിയിലെ ശ്രദ്ധേയനായ മുൻ ന്യായാധിപനായിരുന്ന ജസ്റ്റീസ് മാർകണ്ഡേയ കട്ജു. തുറന്നെഴുത്തലുകളിലൂടെ പലപ്പോഴും അദ്ദേഹം വിവാദ നായകനാകുകയും ചെയ്തു. ലോകത്ത് രണ്ട് തരത്തിലെ ഇസ്ലാമുണ്ടെന്നും അതിൽ ഒന്ന് കിരാതവും ഭ്രാന്ത് പിടിച്ചതുമാണെന്ന് കട്ജു ഇപ്പോൾ പറയുന്നു. ഇതിനെ വഹാബി സലഫി ഇസ്ലാമാണെന്നാണ് പോസ്റ്റിൽ വിശേഷിപ്പിക്കുന്നത്. മനുഷ്യത്വവും സഹിഷ്ണതയുമുള്ള സൂഫി ഇസ്ലാമിനെ കട്ജു വാക്കുകളിലൂടെ പുകഴ്‌ത്തുകയും ചെയ്യുന്നു. ആദ്യത്തെ തരത്തിലുള്ള സലഫി ഇസ്ലാമിനെ ലോകത്ത് നിന്ന് തൂത്തെറിയണമെന്നാണ് കട്ജുവിൻറ്റെ അഭിപ്രായം. കട്ജുവിൻറ്റെ ഈ അഭിപ്രായം വലിയ ചർച്ചകൾക്ക് വഴി വെക്കുകയാണ്. ഇസ്ലാമിക തീവ്രവാദത്തിൻറ്റെ രീതികളിലേക്കു ശ്രദ്ധ തിരിക്കുകയാണ് തൻറ്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ കട്ജു ചെയ്യുന്നത്.

കട്ജു പറയുന്നത് കുറെയൊക്കെ ശരിയാണെന്ന് നിഷ്പക്ഷമതികൾക്ക് അംഗീകരിക്കേണ്ടതായി വരും. മുജാഹിദ്, സലഫി, ജമാഅത്തെ ഇസ്ലാമി, തബ്ലീഗ് എന്നിവരടങ്ങുന്ന വഹാബികളാണ് മുസ്‌ലീം യുവാക്കളെ തീവ്ര വാദത്തിലേക്ക് നയിക്കുന്നത്. സൂഫി പാരമ്പര്യം കാത്തുസൂക്ഷിക്കുന്നവർ എല്ലാ മതങ്ങളോടും സ്നേഹത്തിലും ഐക്യത്തിലും കഴിഞ്ഞു പോകുന്ന കാഴ്ചയാണ് നമ്മുടെ മുമ്പിൽ ഉള്ളത്. ഇന്ത്യയിൽ സിക്ക് മതത്തിൽ സൂഫികൾ വമ്പൻ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഫക്കീറായിരുന്ന ഷിർദി സായി ബാബയും, അജ്മീറിലെ ക്വാജ മൊയ്നുദ്ദീൻ ചിഷ്ടിയും ഒക്കെ സൂഫി പാരമ്പര്യത്തിൽ പെട്ടവർ ആണ്. ഇവരെയൊക്കെ ആരാധിക്കുന്ന അന്യ മതക്കാർ ആയിട്ടുള്ളവർ ആയിരങ്ങളാണ്. ഉന്നതമായ ദൈവാനുഭവം സിദ്ധിച്ച തുക്ലയിലെ അന്ധനായ പീർ മുഹമ്മദ് സാഹിബിനെ പോലെ അനേകം സൂഫി വര്യന്മാർ ഇന്ത്യയുടെ പല ഭാഗത്തും ഉണ്ടായിരുന്നു. ആദ്യ അമേരിക്കകാരനായ നാഗ സന്യാസി ബാബാ റാംപുരി (വില്യം എ. ഗാൻസ്) നാഗ സന്യാസിമാരും സൂഫികളുമായുള്ള ബന്ധം ചൂണ്ടി കാട്ടുന്നുണ്ട്. ഉജ്ജെയിനിലെ നാഗ സന്യാസിമാരുടെ 'ദത്ത് ആഖാരയിലെ' പീർ പദവി ഇന്ന് പാക്കിസ്ഥാനിലെ മൾട്ടണിലുള്ള സൂഫി ആചാര്യന്മാരുമായുള്ള ബന്ധത്തിൽ നിന്നു വന്നതാണ്. തൻറ്റെ ആത്മ കഥയായ 'Autobiography of a Sadhu: An Agrez Among Naga Babas’ ഇതു കൃത്യമായി വെളിവാക്കുന്നുണ്ട്.

സുഫിസത്തോട് ചേർന്ന് നിൽക്കുന്ന കേരള സുന്നികളെ സൗദി വഹാബികളുടെ തൊഴുത്തിൽ കെട്ടാൻ ആരംഭിച്ചതോടെ ആണ് കേരളത്തിൽ ഇത്രയും മത വർഗീയതയും ഐസിസ് ആട്മേയ്ക്കലും ആയി കേരളത്തിലെ മുസ്ലിം ചെറുപ്പക്കാർ അറിയപ്പെടാൻ ആരംഭിച്ചത്. മലയാളികളുടെ ഐ.എസ് ബന്ധമെന്ന ദുരവസ്ഥ ഇന്ന് ദേശീയ ചർച്ചയാണ് എന്നതും സമാധാന പ്രേമികളായ മുസ്ലീങ്ങൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഈ വിഷയത്തെ ലഘൂകരിക്കാനുള്ള ചില മുസ്‌ലിം സംഘടനകളുടെ ശ്രമവും, അതിനെ പിന്തുണയ്ക്കുന്ന മുഖ്യധാര മാധ്യമങ്ങളുടെ അപഹാസ്യമായ ശ്രമവും തീർച്ചയായും ലജ്‌ജാകരം തന്നെ. ഏതൊരു പ്രശ്നവും പരിഹരിക്കാനുള്ള ആദ്യപടി അങ്ങനെയൊരു പ്രശ്നമുണ്ടെന്ന് അംഗീകരിക്കലാണ്. അങ്ങനെ അംഗീകരിച്ചു പ്രശ്ന പരിഹാരം തേടിയില്ലെങ്കിൽ ഈ തീവ്രവാദത്തിലൊന്നും പെടാത്ത വെറും സാധാരണക്കാരായിരിക്കും ഏറ്റവും ദുരിതം അനുഭവിക്കേണ്ടി വരുന്നതും.

2011 മെയ് 2ന് ഒസാമ ബിൻ ലാദൻ വധിക്കപ്പെട്ടതോടെ അമേരിക്കയെയും പാശ്ചാത്യരാജ്യങ്ങളെയും ഭയത്തിലാഴ്ത്തിയ ഇസ്ലാമിക ഭീകരവാദം അവസാനിച്ചെന്നു കരുതിയവർക്കു തെറ്റി എന്നതാണ് ഇസ്ലാമിക് സ്റ്റേറ്റ് കാണിക്കുന്നത്. തൻറ്റെ ആയുഷ് കാലത്ത് യാഥാർഥ്യമാവുമെന്ന് ലാദന് പോലും സ്വപ്നം കാണാത്ത അവകാശവാദങ്ങളുമായിട്ടാണ് അൽ ഖ്വെയ്ദയുടെ പിൻഗാമിയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് അൽഷം (ഐ.എസ്.ഐ.എസ്.) മുന്നേറുന്നത്. സൗദി അറേബ്യയിൻ നിന്ന് അമേരിക്ക പുറത്തുപോവുക, ഇസ്രായേലിനെ ഇല്ലാതാക്കുക തുടങ്ങിയ മിനിമം ലക്ഷ്യങ്ങളേ ലാദനും അൽ ഖ്വെയ്ദയ്ക്കുമുണ്ടായിരുന്നുള്ളൂ. എന്നാൽ, പാകിസ്താൻ മുതൽ പൂർവ യൂറോപ്പു വരെയും പശ്ചിമേഷ്യ മുതൽ വടക്കനാഫ്രിക്ക വരെയും പരന്നുകിടക്കുന്ന ഖിലാഫത്ത് രൂപവൽകരിക്കുകയും, അവിശ്വാസികളെ മുഴുവൻ കൊന്നൊടുക്കുകയുമാണ് ഇസ്ലാമിക് സ്റ്റേറ്റിൻറ്റെ ലക്ഷ്യം.

ഇത്തരത്തുലുള്ള ഇസ്ലാമിക് സ്റ്റേറ്റ് തീവ്ര വാദവും, വഹാബി-സലഫിസവും തിന്മയെ പ്രതിനിധാനം ചെയ്യുന്നതാണ് എന്ന് സമാധാന പ്രേമികളായ മുസ്ലീങ്ങള്‍ ഇനിയെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ജീവിത രീതിയും സാമൂഹിക രീതിയുമല്ല, മറിച്ച് ടെക്നോളജിയും ജനാധിപത്യവും, മാനുഷികതയും ആണ് ഇന്നത്തെ ജീവിത രീതിയെന്നും മുസ്ലീമുകള്‍ അംഗീകരിക്കേണ്ടിയിരിക്കുന്നു. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകൾ സമ്മാനിക്കുന്ന ഏതൊരു സംഘടനയും തിന്മയെ പ്രതിനിധാനം ചെയ്യുന്നു. ഐ. എസ്സിനെ ആർ.എസ്.എസ്സിനോട് ഉപമിക്കുന്നതൊന്നും ഒരിക്കലും പ്രശ്ന പരിഹാരത്തിനുള്ള ഒരു ശ്രമമായി കാണുവാൻ വയ്യാ.

ഇന്ന് ലോകത്തിൻറ്റെ തന്നെ ഉറക്കം കെടുത്തുന്ന ഒരു പ്രശ്നമായിരിക്കുകയാണ് ഇസ്ലാമിക തീവ്രവാദത്തിൻറ്റെ ഏറ്റവും ഭീകര മുഖമായ ഇസ്ലാമിക് സ്റ്റേറ്റ് എന്ന സംഘടന. പെൺകുട്ടികളെ ലൈംഗിക അടിമകൾ ആയി വിൽക്കുന്നു. ഭാര്യക്ക് പുറമെ അടിമ സ്ത്രീകളെ വച്ചു പൊറുപ്പിക്കാനും ആവശ്യത്തിന് ഉപയോഗിക്കാനും, പിന്നീട് കൈമാറ്റം ചെയ്യാനും ഇസ്ലാമിക് സ്റ്റേറ്റ് അനുവാദം കൊടുത്തിട്ടുണ്ട്. മതഭ്രാന്ത് മൂലം ഈ പ്രവൃത്തി വരെ ദൈവത്തോട് അടുപ്പിക്കുന്നു എന്നാണ് ഇസ്ലാമിക് സ്റ്റേറ്റിൻറ്റെ വാദം.

ശാസ്ത്രം ഇന്ന് ഇത്രയേറെ വളർന്നിട്ടുണ്ടെങ്കിലും ആറാം നൂറ്റാണ്ടിലെയും, മധ്യ കാലത്തെയും അന്നത്തെ യുദ്ധങ്ങളുടെയും മറ്റും സാഹചര്യത്തിൽ എഴുതപ്പെട്ട പുസ്തകങ്ങളിലെ പ്രമാണങ്ങൾ ഇന്നത്തെ ആധുനിക കാലത്തെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഒരു മാറ്റവും കൂടാതെ സ്വീകരിക്കണോ? അതിൽ പറഞ്ഞിട്ടുണ്ടെന്ന് പറയപ്പെടുന്ന ബഹുഭാര്യാത്വവും, മുത്തലാക്കും, അവിശ്വാസിയെ കൊല്ലുന്നതും, മതം മാറ്റുന്നതും ഒരു വിശ്വാസിയുടെ മതപരമായ ചുമതലയാണ് എന്നു പറഞ്ഞു വിശ്വസിപ്പിക്കുന്ന രീതിയെ അംഗീകരിക്കണമോ? അതിലൂടെ അവനു സ്വർഗം ലഭിക്കുമെന്നും, അങ്ങനെ ലഭിക്കുന്ന സ്വർഗത്തിൽ സുന്ദരികളായ ഹൂറിമാർ തങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നുവെന്നും സെക്സിന് അടിമപ്പെട്ടവരെയും, ഇന്നത്തെ ലോക, ദേശീയ, പ്രാദേശിക വ്യവസ്ഥിതികളിൽ വിശ്വാസം നഷ്ടപ്പെട്ട മത ഭ്രാന്തന്മാരെ പറഞ്ഞു വിശ്വസിപ്പിക്കുന്നതിൽ ഇസ്ലാമിക് സ്റ്റേറ്റ് കുറച്ചൊക്കെ വിജയിച്ചിട്ടുണ്ട്. സാമ്പത്തികമായും വിദ്യഭ്യാസപരമായും ഉന്നതിയിൽ എത്തിയ മുസ്ലിം ചെറുപ്പക്കാർ വരെ ഈ കെണിയിൽ അകപ്പെടുന്നത് രാഷ്ട്രീയ വ്യവസ്ഥിതികളിലെ പ്രശ്നങ്ങൾ കൊണ്ടാണെന്നും കാണാം.

ഇസ്ലാമിക സ്റ്റേറ്റ് സൈറ്റ്കൾ വിസിറ്റ് ചെയ്യുന്ന ഏഷ്യക്കാരിലധികവും സെക്സിനുള്ള സാധ്യതയാണ് ആരായുന്നതെന്നുള്ള റിപ്പോർട്ടുകൾ നേരത്തേ ഉണ്ടായിരുന്നു. എന്താണ് ഇതിന് കാരണം? അടിച്ചമർത്തപ്പെട്ട ലൈംഗികതയാണോ മത തീവ്രവാദ സംഘടനകളുടെ ആൾബലം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മതപരമായി യാഥാസ്ഥികരായ പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിലനിൽക്കുന്നത് വികൃതമായ ലൈഗികബോധം ആണ്. മതം എത്രത്തോളം കഠിനമാകുന്നോ വിശ്യാസികൾ അത്രത്തോളം വൈകൃതം ആകുന്ന കാഴ്ചയാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്.

തീവ്ര വാദത്തിൻറ്റെയും, ഭീകര വാദത്തിൻറ്റെയും മതമായാണ് പലരും ഇപ്പോൾ ഇസ്‌ലാമിനെ കാണുന്നത് തന്നെ. പക്ഷെ ഭീകരതയല്ല സമാധാനമാണ് ഇസ്ലാമിൻറ്റെ സന്ദേശമെന്ന് ഇസ്ലാമിക മിതവാദികൾക്കു കഴിയണം. സ്ഫോടനം നടത്തേണ്ടത് സ്വന്തം മനസ്സുകളിലാണ്; അല്ലാതെ അന്യരുടെ ദേഹങ്ങളിലല്ല. 'ജിഹാദിൻറ്റെ' ശരിയായ അർത്ഥം സ്വന്തം മനസ്സിലുള്ള അഹങ്കാരത്തിനും, അത്യാഗ്രഹത്തിനും, മോഹങ്ങൾക്കും എതിരായുള്ള യുദ്ധമാണെന്നാണ് മലയാളിയായ ആത്മീയ ആചാര്യൻ ശ്രീ എം - ഉം (മുംതാസ് അലി ഖാൻ) പറയുന്നത്. പക്ഷെ തീവ്ര വാദികളും, യാഥാസ്ഥിതികരും അത് മറ്റു മതങ്ങൾക്കും, മറ്റു മതസ്ഥർക്കെതിരെയും ഉള്ള യുദ്ധമാണെന്നു ദുർ വ്യാഖ്യാനം കൊടുത്തു. സമാധാനമാണ് ഇസ്ലാമിൻറ്റെ സന്ദേശമെന്ന് അഭിപ്രായപ്പെടുന്ന ഇസ്ലാമിക പണ്ഡിതൻ അബ്ദുസ്സലാം മോങ്ങത്തെ പോലെയും, ശ്രീ എം (മുംതാസ് അലി ഖാൻ) - നെ പോലെയും കൂടുതൽ ആളുകൾ ഈ ലോകത്ത് ഉണ്ടായിരുന്നെങ്കിൽ ഇവിടെ സമാധാനവും, സഹിഷ്ണുതയും, സഹവർത്തിത്ത്വവും പുലർന്നേനെ. വിവിധ മത വിശ്വാസത്തിലുള്ള സമാധാന പ്രേമികളായ ജനങ്ങളുടെ ഒരുമ, സാധാരണക്കാരായ എല്ലാവരെയും വിശ്വാസത്തിലെടുക്കൽ, മത തീവ്രവാദത്തിനെതിരെ ഭരണ കൂടങ്ങൾ പൗര സമൂഹത്തിൽ ശക്തമായി ഇടപെടൽ - ഇതൊക്കെയാണ് ശാശ്വതമായ ലോക സമാധാനത്തിനു വേണ്ടി ചെയ്യേണ്ടത്.

2017 ഏപ്രിൽ 19, ബുധനാഴ്‌ച

മതവിദ്വേഷ പ്രവർത്തനങ്ങളുടെ ലോക റാങ്കിങ്ങിൽ ഇന്ത്യ

മതവിദ്വേഷ പ്രവർത്തനങ്ങളുടെ ലോക റാങ്കിങ്ങിൽ ഇന്ത്യ

മതവിദ്വേഷ പ്രവർത്തനങ്ങളുടെ ലോക റാങ്കിങ്ങിൽ ഇന്ത്യ നാലാം സ്ഥാനം സ്വന്തമാക്കി. സിറിയ, നൈജീരിയ, ഇറാഖ് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് തൊട്ടു മുന്നിലുള്ളത്. ഇറാക്കിന് 8.9 പോയിൻറ്റ്, ഇന്ത്യക്ക് 8.7 പോയിൻറ്റ്. കേവലം 0.2 പോയിൻറ്റിന് ഇന്ത്യക്ക് മൂന്നാം സ്ഥാനം നഷ്ടപെട്ടു. ഏതായാലും പാകിസ്ഥാനെ പിന്നിലാക്കാന്‍ കഴിഞ്ഞതില്‍ ഇൻഡ്യാക്കാർക്ക് അഭിമാനിക്കാം!!!

ഇസ്രയേൽ, യമൻ, റഷ്യ, അഫ്ഗാനിസ്താൻ, ഫലസ്തീൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ആദ്യ 10 - ലെ മറ്റുള്ളവർ. മതവിേദ്വഷത്തെ തുടർന്നുള്ള അക്രമങ്ങൾ, ജനക്കൂട്ട അതിക്രമങ്ങൾ, സാമുദായിക ലഹളകൾ, മതഭീകരവാദ സംഘടനകൾ, മതസംഘടനകളുടെ പ്രവർത്തനത്തെ അടിച്ചമർത്തൽ, മതപരമായ വസ്ത്രധാരണം ലംഘിക്കുന്നതിന് സ്ത്രീകൾക്കെതിരായ ദ്രോഹം, മതപരിവർത്തനവുമായി ബന്ധപ്പെട്ട അക്രമങ്ങൾ തുടങ്ങി 13 കുറ്റകൃത്യങ്ങളാണ് പട്ടിക തയാറാക്കുന്നതിനുള്ള സൂചകങ്ങളായി കണക്കാക്കിയിരിക്കുന്നത്. ഇത്തരത്തിൽ ഉന്നതമായ സാമൂഹ്യ ശാസ്ത്ര മാന ദണ്ഡങ്ങൾ അവലംബിച്ചു തയാറാക്കിയ പഠനത്തിൽ തെറ്റ് വരാൻ സാധ്യത വളരെ കുറവാണ്.

ഹിന്ദു-മുസ്ലിം മതവിഭാഗങ്ങൾ തമ്മിലുള്ള വിദ്വേഷമാണ് ഇന്ത്യയെ മുന്നിലെത്തിച്ചതെ'ന്ന് പഠനത്തിന് നേതൃത്വം നൽകിയ കാതായുൻ കിഷി ഹഫിങ്ടൺ പോസ്റ്റിനോട് പറഞ്ഞതായിട്ടാണ് റിപ്പോർട്ടുകൾ. ഗോവധവുമായി ബന്ധപ്പെട്ട് മുസ്ലിംകൾക്കെതിരായ ആക്രമണങ്ങൾ, സംഘട്ടനത്തിൽനിന്ന് വർഗീയ ലഹളയിലേക്ക് പടരുന്ന സംഭവങ്ങൾ, ഇരു മതക്കാരും അണിനിരക്കുന്ന ജനക്കൂട്ട അക്രമങ്ങൾ എന്നിവ ഇന്ത്യയുെട നില പരിതാപകരമാക്കിയെന്ന് അവർ വ്യക്തമാക്കി. മതത്തിനു മേൽ സർക്കാറിൻറ്റെ  നിയന്ത്രണം ഇന്ത്യയിൽ 2015 -ഓടെ ഉയർന്നതായി പഠനത്തിലുണ്ട്.

മതവിശ്വാസത്തിലും മതപരിവർത്തനത്തിലും സർക്കാറിൻറ്റെ ഇടപെടൽ, ന്യൂനപക്ഷങ്ങളോട് സർക്കാറിൻറ്റെ വിദ്വേഷം, വിവചനത്തിനെതിരായ പരാതികളിൽ നടപടിയെടുക്കാതിരിക്കൽ എന്നിവ നിയന്ത്രണങ്ങളിൽപെടും. ന്യൂനപക്ഷങ്ങളുടെ മേലാണ് ഇന്ത്യയിൽ അധികാരികളുടെ നിയന്ത്രണം. ഈ പഠനമില്ലെങ്കിലും ഇന്ത്യയിലെ ജയിലുകളിൽ അനേകം ന്യുനപക്ഷ സമുദായങ്ങളിൽ പെട്ട അനേകം പേർ വിചാരണ കൂടാതെ ജയിലിൽ കഴിയുകയാണെന്ന വാർത്ത ഒക്കെ നേരത്തെയും പുറത്തു വന്നിട്ടുണ്ട്. 

എന്തായാലും ഇങ്ങനെ പോയാൽ മതവിദ്വേഷ പ്രവർത്തനങ്ങളുടെ ലോക റാങ്കിങ്ങിൽ ഇന്ത്യ ഒന്നാം സ്ഥാനം നേടുന്ന കാലം വിദൂരമല്ല!!! പണ്ട് വർഗീയ കലാപം ഉണ്ടായപ്പോഴൊക്കെ നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി നിരാഹാര സത്യാഗ്രഹം പോലുള്ള സഹന സമരത്തിലൂടെയാണ് ജനങ്ങൾക്കിടയിലുള്ള സമാധാനം പുനഃ സ്ഥാപിച്ചത്. ജനങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിന്ന് കൊണ്ട് ജനങ്ങളോട് സംസാരിച്ചു. അതാണ് മത സൗഹാർദത്തിന് ഏറ്റവും നല്ലത്. ഇവിടെ ആത്മാർധതയും, സത്യ സന്ധതയും ആണ് വേണ്ടത്. താൻ നിരാഹാരം കിടക്കുന്നതു കൊണ്ട് ജനം മത സൗഹാർദം സ്ഥാപിക്കണമെന്നല്ല ഗാന്ധിജി പറഞ്ഞത്; നേരെ മറിച്ചു മത സൗഹാർദം എന്നും ഇന്ത്യയിൽ നില നിന്നിരുന്നു എന്നാണു ഗാന്ധിജി അവരെ ഓർമിപ്പിച്ചത്. ഗാന്ധിജിയുടെ നിരാഹാര സമരങ്ങൾ മത സൗഹാർദ്ദത്തിൻറ്റെ ആവശ്യകത തിരിച്ചറിയാൻ ജനത്തെ സഹായിക്കുകയാണ് ചെയ്തത്.ഗാന്ധിക്ക് മുസ്ലിം ജനതയുടെ വിശ്വാസം ആർജിക്കാൻ മത സൗഹാർദ്ദപരമായ നിലപാടിലൂടെ സാധിച്ചു. താൻ ഒരു സനാതന ഹിന്ദുവാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് തന്നെയാണ് ഗാന്ധി മുസ്ലീങ്ങളുടെ വിശ്വാസം ആർജിക്കാൻ ശ്രമിച്ചത് എന്നതാണ് ശ്രദ്ധേയം.

മതം എന്ന് പറയുമ്പോൾ തന്നെ ഓരോ മതത്തിലേയും ആദ്ധ്യാത്മികവും, ധാർമികവും ആയിട്ടുള്ള കാര്യങ്ങൾക്കാണ് മുൻഗണന കൊടുക്കേണ്ടത്. എളിമ, വിനയം, സത്യസന്ധത, ആത്മാർഥത, സാമൂഹ്യ സേവനം - ഇതൊക്കെയാണ് ഏതു മതത്തിന്റ്റെയും അന്ത സത്ത. പിന്നെ, ആരാധനയിലും, മത പുരോഹിതന്മാരുടെ ഭാഷയിലും വേഷത്തിലും ഒക്കെ വിത്യാസം കാണാം. അതിൽ വലിയ പ്രാധാന്യം ഒന്നുമില്ല. മതത്തിനുപരിയായി മനുഷ്യനെ കാണാൻ ആഗ്രഹിക്കുന്നവർ എല്ലാ ആത്മീയ ആചാര്യന്മാരെയും, മതങ്ങളെയും ബഹുമാനിക്കും. അവർ ഒരു മതത്തെയും നിന്ദിക്കയില്ല; മറിച്ച് എല്ലാ ആത്മീയ നേതാക്കളും, മതങ്ങളും  മനുഷ്യരാശിക്ക് നൽകിയ സംഭാവനകൾ ആദരിക്കും. "ലോകോ സമസ്താ സുഖിനോ ഭവന്തു", "വസുധൈവ കുടുംബകം" - ഇതൊക്കെയാണ് ഋഷിമാർ പഠിപ്പിച്ചത്. ലോകത്തിനു മുഴുവൻ സുഖം വരാനും, ലോകത്തെ മുഴുവൻ കുടുംബം ആയി കാണാനും ഒക്കെയാണ് പഴയ ഋഷിമാർ പറഞ്ഞു തന്നത് .  നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി ആ രീതിയിൽ ഉള്ള ആളായിരുന്നു.

ഇന്ത്യയിൽ സാധാരണക്കാരായ ഹിന്ദുക്കളുടെയും, മുസ്ലീങ്ങളുടെയും ഇടയിൽ യാതൊരു പ്രശ്നവുമില്ല. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് പലപ്പോഴും വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. ഹിന്ദുയിസത്തിലെ ദേവീ സങ്കൽപ്പം നിമിത്തം ഹിന്ദുക്കൾക്കും കന്യാ മറിയത്തെ ആരാധിക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല. വേളാങ്കണ്ണിയിലും, മുംബയിലെ മാഹി പള്ളിയിലും, ഡൽഹിയിലെ ഖാൻ മാർക്കെറ്റിൽ ഉള്ള മാതാവിൻറ്റെ പള്ളിയിലും ദിവസേന ഒഴുകിയെത്തുന്ന അന്യ മതക്കാർ ആയിരങ്ങളാണ്. അത് പോലെ തന്നെ ഫക്കീറായിരുന്ന ഷിർദി സായി ബാബയെയും, ക്വാജ മൊയ്നുദ്ദീൻ ചിഷ്ടിയെയും ആരാധിക്കുന്ന അന്യ മതക്കാർ ആയിട്ടുള്ളവർ ആയിരങ്ങളാണ്. കാശി വിശ്വനാഥ് ക്ഷേത്രത്തിനു ചുറ്റും വിശ്വ പ്രസിദ്ധമായ ബനാറസ് സിൽക്ക്   സാരി നെയ്യുന്നത് മുസ്ലീങ്ങളാണ്. ഈയിടെ ശ്രി എം. കന്യാകുമാരിയിൽ നിന്ന് കാശ്മീർ വരെ ഈയിടെ മത സൗഹാർദത്തിന് വേണ്ടി 7500 കിലോ മീറ്റർ നടന്നു.  'ഗുരു സമക്ഷം - ഒരു ഹിമാലയൻ യോഗിയുടെ ആത്മ കഥ' ('Apprenticed to a Himalayan Master - A yogi's Autobiography') എഴുതിയ ശ്രി എം അല്ലെങ്കിൽ മുംതാസ് അലി ഖാൻ തിരുവനതപുരത്ത് വൻജിയൂരിൽ ജെനിച്ചു വളർന്ന ആളാണ്. 'പ്രത്യാശയുടെ പദയാത്ര' എല്ലാ മതങ്ങളിൽ നിന്നും ഉള്ള അനേകം പേരെ ആകർഷിച്ചു. മാനവ് ഏകതാ മിഷൻറ്റെ നേതൃത്വത്തിൽ  2015-16 - ൽ സംഘടിപ്പിച്ച പ്രത്യാശയുടെ പദയാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കന്യാകുമാരിയിൽ മുതല് ശ്രീനഗർ വരെ 7500 കിലോമീറ്റർ നടന്നുള്ള ആ യാത്ര ജാതി, മത ഭേദമന്യേ സമൂഹം സ്വാഗതം ചെയ്യുകയുണ്ടായി. ഇത്തരത്തിൽ സമാധാനത്തിലും, ശാന്തിയിലും ഊന്നിയുള്ള ജനങ്ങളെ ഒന്നിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ഇന്നത്തെ ഇന്ത്യൻ സമൂഹത്തിന് ആവശ്യം; അല്ലാതെ വിഘടിപ്പിക്കൽ പ്രത്യയ ശാസ്ത്രങ്ങളല്ല.

2017 ഏപ്രിൽ 18, ചൊവ്വാഴ്ച

ബീ.ജെ.പി.-യും, കേരളത്തിലെ ജാതി രാഷ്ട്രീയവും

ബീ.ജെ.പി.-യും, കേരളത്തിലെ ജാതി രാഷ്ട്രീയവും

"ഒരു ജാതി; ഒരു മതം; ഒരു ദൈവം മനുഷ്യന് - ജാതി ചോദിക്കരുത്, പറയരുത്, മതമേതായാലും, മനുഷ്യൻ നന്നായാൽ മതി" എന്നാണ് ശ്രീനാരായണ ഗുരു (1856-1928).  പറഞ്ഞത്. "ജാതി ഭേദം മത ദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന ഒരു മാതൃകാ സ്ഥാനമാണിത്" എന്ന മഹത്തായ മാനവിക ദർശനം ലോകത്തിനു സംഭാവന ചെയ്ത നവോത്ഥാന നായകനായിരുന്നു ശ്രീനാരായണ ഗുരു. "ജാതി ചോദിക്കരുത്" എന്ന്‌ നാരായണ ഗുരു പറഞ്ഞിട്ടുണ്ടെങ്കിലും ഇന്നത്തെ ഈഴവ രാഷ്ട്രീയത്തിലും കേരളത്തിലെ രാഷ്ട്രീയത്തിലും ജാതി നിർണായകമായ ഘടകം ആണ്. കേരളത്തിൽ മാത്രമല്ല; ഇന്ത്യ മുഴുവനും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പോലും ജാതി നിർണായകമായ ഒരു ഘടകം ആണ്.

BJP വലിയ ദേശീയ വാദം പറയുന്നുണ്ടെങ്കിലും ശുദ്ധമായ ജാതി രാഷ്ട്രീയം ആണ്  കളിക്കുന്നത്. ഈയിടെ നടന്ന ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിൽ ഇതു നാം കണ്ടതാണ്. മുന്നോക്ക ജാതികളുടെ ഏകീകരണവും, യാദവ്-ദളിത് വോട്ട് ബാങ്കുകളിൽ ഉണ്ടായ ഭിന്നിപ്പും ആണ് ബീ.ജെ.പി.-യ്ക്ക് ഗുണമായത്. കുറെ നാൾ മുമ്പ് ഗുജറാത്തിൽ പട്ടേൽ സമുദായക്കാർ വലിയ പ്രക്ഷോഭം നടത്തിയതും അവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ അനുവദിച്ചതും ഈ ജാതി രാഷ്ട്രീയം കാരണമായിരുന്നു. അത് പോലെ തന്നെ ജാട്ടു സമുദായക്കാർ വലിയ പ്രക്ഷോഭം നടത്തിയതും, അക്രമം കാട്ടിയതും അവരുടെ ആവശ്യങ്ങൾ പരിഗണിക്കും എന്നു പറഞ്ഞതും എന്തിനു വേണ്ടിയായിരുന്നു? ബീഹാറിൽ നിതീഷും, ലാലുവും കൈ കോർത്തത് എന്തിനു വേണ്ടിയായിരുന്നു? വീണ്ടും ജാതി രാഷ്ട്രീയം. അങ്ങനെ നോക്കുമ്പോൾ കേരളത്തിലും മറ്റു തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും മത-ജാതി രാഷ്ട്രീയം വളരെ കുറവാണെന്നു പറയാം. ഗുജറാത്തിലെ പട്ടേൽ സമുദായക്കാരും, ഹരിയാനയിലെ  ജാട്ടു സമുദായക്കാരും, ഉത്തർ പ്രദേശിലെ യാദവരും സാമൂഹ്യമായും, സാമ്പത്തികമായും ഉന്നത ശ്രേണിയിൽ ഉള്ളവരാണ്. അവരൊക്കെ ഇപ്പോഴും ജാതി രാഷ്ട്രീയത്തിൻറ്റെ പേരിൽ ആനുകൂല്യങ്ങൾ നേടുന്നു. കേരളത്തിൽ ക്രിസ്ത്യൻ, മുസ്ലീം, നായർ, ഈഴവ വിഭാഗങ്ങൾ പ്രബല ശക്തികളാണ്. ക്രിസ്ത്യൻ, മുസ്ലീം, നായർ, ഈഴവ വിഭാഗങ്ങളെ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും, സർക്കാരുകളും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊടുത്തും, മറ്റു പല രീതിയിലും പ്രീണിപ്പിക്കാറുണ്ട്.

ഇവിടെയാണ് ബീ.ജെ.പി. ഇപ്പോൾ കേരളം ലക്ഷ്യമിടുമ്പോൾ നാം നോക്കി കാണേണ്ട സാമൂഹ്യ ഘടന. ഒറീസയിൽ നടന്ന ബീ.ജെ.പി. നെത്ര്വ യോഗത്തിൻറ്റെ ഒരു ലക്‌ഷ്യം കേരളം പോലുള്ള സംസ്ഥാനങ്ങളാണല്ലോ. പക്ഷെ കേരളത്തിൽ ദളിതരും, മുസ്ലീങ്ങളും ബീ.ജെ.പി.-യ്ക്ക് മൊത്തം എതിരാണ്. സോഷ്യൽ മീഡിയയിലുള്ള അവരുടെ കമൻറ്റുകളും, പോസ്റ്റുകളും ശ്രദ്ധിച്ചാൽ തന്നെ ഇതു മനസ്സിലാകും. ആദിവാസികളിൽ ജാനുവിനെ പോലെ ചില സ്ഥാന മോഹികൾ മാത്രമാണ് ബീ.ജെ.പി.-യിൽ എത്തിയിട്ടുള്ളത്. കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ആദിവാസി സംസ്കാരം ബീ.ജെ.പി. മുന്നോട്ടു വെയ്ക്കുന്ന പശു രാഷ്ട്രീയത്തിനും ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ - മുദ്രാവാക്യത്തിനും എതിരാണ്. കേരളത്തിൽ ക്രിസ്ത്യൻ, മുസ്ലീം, നായർ, ഈഴവ വിഭാഗങ്ങൾ പ്രബല ശക്തികളാണ്. ക്രിസ്ത്യൻ, മുസ്ലീം, നായർ, ഈഴവ വിഭാഗങ്ങളെ തങ്ങളുടെ കീഴിൽ ബീ.ജെ.പി. കുറച്ചെങ്കിലും ഒന്നിപ്പിക്കുകയാണെങ്കിൽ മാത്രമേ കേരളത്തിൽ ബീ.ജെ.പി. വിജയിക്കുകയുള്ളൂ.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ, മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് UDF  വിജയിച്ചത്. ചിലർ തങ്ങളുടെ വ്യക്തി പ്രഭാവം കൊണ്ട് മറ്റു മണ്ഡലങ്ങളിൽ വിജയിക്കുകയും ചെയ്തു. പരമ്പരാഗതമായി കോൺഗ്രെസിന് കിട്ടി കൊണ്ടിരുന്ന നായർ, ഈഴവ വോട്ടുകളിൽ വലിയ കുറവുണ്ടായി. അത് ബീ.ജെ.പി. കൊണ്ടുപോയി. രമേശ് ചെന്നിത്തലയെ പോലുള്ളവരുടെ കുബുദ്ധിയും, സന്ഖടനാ തലത്തിൽ പാലിക്കേണ്ട അച്ചടക്കമില്ലായ്മയും ആണ് കൊൺഗ്രെസ്സിനു വിനയായത്. അരുവിത്തറ ഉപതെരെഞ്ഞെടുപ്പിൽ സംഭവിച്ചത് പോലെ ഭരണ വിരുദ്ധ വോട്ടുകൾ ബീ.ജെ.പി. കൊണ്ടുപോകും; അതേ സമയം കോൺഗ്രെസ്സിൻറ്റെ പാരമ്പര്യ നായർ, ഈഴവ വിഭാഗങ്ങളിലെ വോട്ടുകൾ കോൺഗ്രെസ്സ് പെട്ടിയിൽ വീഴും എന്നായിരുന്നു അവരുടെ കണക്കു കൂട്ടൽ. പക്ഷെ ഈഴവ വോട്ടുകൾ വെള്ളാപ്പള്ളി പിടിച്ചു. തങ്ങളുടെ ഈഴവ വോട്ടുകൾ മറിയാതിരിക്കാൻ വേണ്ടി അച്യുതാനന്ദൻറ്റെ നെത്ര്വത്ത്വത്തിൽ മൈക്രോ ഫിനാൻസിൻറ്റെ കാര്യത്തിലും, ശാശ്വതീകാനന്ദ വധത്തിൻറ്റെ പേരിലും ശക്തമായ ആക്രമണം CPM വെള്ളാപ്പള്ളിക്കെതിരേ നടത്തി. അതുകൊണ്ട് പാരമ്പര്യ ഈഴവ വോട്ടുകൾ സിപിഎം - ന് നഷ്ടമായില്ല. കോൺഗ്രെസ്സിനായിരുന്നു എല്ലാ രീതിയിലും നഷ്ടം. ഇപ്പോൾ ഉമ്മൻ ചാണ്ടി വെള്ളാപ്പള്ളിയേയും, കേരളാ കോൺഗ്രെസ്സിനേയും തിരിച്ചു പിടിച്ച്  കോൺഗ്രെസ്സിൻറ്റെ നഷ്ടപ്പെട്ട 'വോട്ട് അടിത്തറ തിരിച്ചു പിടിക്കുവാൻ നോക്കുകയാണ്. വെള്ളാപ്പള്ളിയുടെ കഴിവ് കുറച്ചു കാണുന്നത് ശരിയല്ല. ഈഴവരുടെ ഇടയിൽ വെള്ളാപ്പള്ളിയ്ക്ക് ഇന്നും ഗണ്യമായ സ്വാധീനം ഉണ്ട്.

ബീ.ജെ.പി. കേരളത്തിൽ അടിസ്ഥാനമായി ഒരു നായർ പാർട്ടിയാണ്. അവരുടെ സംസ്താന സമിതിയിൽ മിക്കവരും നായന്മാരാണ്. ബി. ജെ. പി.- യുടെ നായർ കേന്ദ്രീകൃതമായ നിലപാട്‌ അവരെ എങ്ങും എത്തിക്കില്ല. നായർ-ഈഴവ സംഘടനത്തിൻറ്റെ വലിയ കഥയുണ്ട് കേരളത്തിൽ.  പി. കേശവദേവിൻറ്റെ 'അയൽക്കാർ' എന്ന നോവലിൽ ഈ നായർ-ഈഴവ സംഘടനത്തിൻറ്റെ സചിത്രമായ വിവരണമുണ്ട്. കേരളത്തിൽ വൈക്കം സത്യഗ്രഹത്തിൻറ്റെയും, ഗുരുവായൂർ സത്യഗ്രഹത്തിൻറ്റെയും, ക്ഷേത്ര പ്രവേശന വിളംബരത്തിൻറ്റെ ചരിത്രവും  ആളുകൾ  പെട്ടെന്ന് മറക്കില്ല.  ഈഴവർക്ക് അവരുടെ മുതു മുത്തച്ചന്മാർ അവർ അനുഭവിച്ച ജാതീയമായ വിവേചനത്തിൻറ്റെ കഥകൾ പറഞ്ഞു കൊടുത്തിട്ടുണ്ടാവണം. വെറുതെയാണോ, ഇഷ്ടം പോലെ അമ്പലങ്ങൾ ഉണ്ടായിട്ടും കേരളത്തിൽ അങ്ങോളം ഇങ്ങോളം ശ്രീ നാരായണ ഗുരുവിൻറ്റെ പ്രതിഷ്ഠയുള്ള ഗുരു മന്ദിരങ്ങൾ ഉയരുന്നത്? ഈ സ്വത്ത്വബോധം വെറുതെ ഒന്നും ആർക്കും ഇല്ലാതാക്കാൻ പറ്റില്ല.

കേരളത്തിലെ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാൻ അൽപം പ്രയാസമുള്ള കാര്യമാണ് .രാമക്ഷേത്രം പണിയും എന്നൊന്നും പറഞ്ഞാൽ ഇവിടെ ആരും ഗൗനിക്കില്ല. കേരളത്തിലെ ജനകീയ പ്രശ്നങ്ങളിൽ ബി.ജെ.പി. ഇതുവരെ കാര്യമായി ഇടപെട്ടിട്ടില്ല. കേരളത്തിലെ ജനങ്ങളുടെ പല പ്രശ്നങ്ങളിലും ബി.ജെ.പി.- ക്ക് വ്യക്തമായ അഭിപ്രായം ഇല്ല. താഴെത്തട്ടിലെ പ്രവർത്തനത്തിൽ ഇപ്പോഴും നായർ/മേനോൻ മേധാവിത്തം നിലനിൽക്കുന്നു. സാധാരണക്കാരൻറ്റെ ഒരു പ്രശ്നത്തിൽ കേരളത്തിൽ ബി.ജെ.പി. ഇടപെട്ടാൽ ഈ ജാതീയമായ ഘടന കൊണ്ട് ആ പ്രശ്നം സങ്കീർണ്ണമാകുകയാണ് ചെയ്യുക. ഇവിടെ നിലനിൽക്കുന്ന മുന്നണി സംവിധാനങ്ങൾ ബി.ജെ.പി. -യെ  ജനകീയ പ്രശ്നങ്ങളിൽ ഇടപെടീക്കാൻ വിമുഖത കാട്ടുന്നവരാണ്. കാരണം അത് അവരുടെ വോട്ടു ബാങ്കിനെ സ്വാധീനിക്കും. കണ്ണൂരിൽ നിരന്തരമായി നടന്നു വരുന്ന സി.പി.എം.-ബി.ജെ.പി. സംഘർഷവും, കൊലപാതക രാഷ്ട്രീയവും ഈ വോട്ട് ബാങ്ക് നഷ്ടപ്പെടുമോ എന്നുള്ള ഭയത്താൽ ആണെന്ന് തോന്നുന്നു.

അതുകൊണ്ട് ഇന്ന് നില നിൽക്കുന്ന മുന്നണി സംവിധാനങ്ങളിൽ മാറ്റം വരാതെ  BJP ഒരിക്കലും കേരളത്തിൽ ഒരളവിൽ കൂടുതൽ മുന്നേറില്ല. പണ്ട് ചതയ ദിനാഘോഷത്തിന്  എസ്. എന്. ഡി. പി. യോഗം നടത്തുന്ന ജാഥയില് മുഴങ്ങി കേട്ടിരുന്ന ഒരു മുദ്രാവാക്യം ഇതാണ്:
 “ജാതി വിചാരം പോകണമെങ്കില്
ആര്യ വിചാരം പോയെ തീരൂ
ആര്യ വിചാരം പോകണമെങ്കില്
ഗുരുവിൻ വഴിയെ പോയെ തീരൂ” - ജാതിമത ഭേദമന്യേ എല്ലാവരും മനുഷ്യരാണെന്നതായിരുന്നു അടിസ്ഥാനപരമായ ഗുരു വചനം. ഈഴവർ ഒരിക്കലും വർഗീയതയെ പിന്തുണച്ചിട്ടില്ല. അത് കൊണ്ട് തന്നെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള BJP -യുടെ പ്രചാരണം കേരളത്തിൽ അവർക്കു തന്നെ വിനയാകും. മുസ്ലീങ്ങളും, ക്രിസ്ത്യാനികളും ബി.ജെ.പി.- ക്ക് ഒപ്പം വരാൻ സമീപ ഭാവിയിൽ സാധ്യത ഇല്ല. ക്രിസ്ത്യാനികൾ പിന്തുണച്ചാൽ കൂടി മുസ്ലീങ്ങൾ പിന്തുണയ്ക്കുന്ന ഒരു ലക്ഷണവും കാണുന്നില്ല.

ബി. ജെ. പി.-യുടെ സംസ്ഥാന സമിതി നോക്കിയാൽ പെരുന്നയിലെ എൻ.എസ്.എസ്. നായർ കരയോഗ കമ്മിറ്റി ആണൊ എന്ന് സംശയം തോന്നും. ബി. ജെ. പി.-യുടെ സംസ്ഥാന സമിതിയിൽ എത്ര പേരുണ്ട് നായർ അല്ലാത്തവരായി? വെള്ളാപ്പള്ളിയെ തന്നെ ബി. ജെ. പി.-യിൽ എടുത്തത് ദേശീയ നെത്ര്വത്ത്വത്തിൻറ്റെ നിർബന്ധം  മൂലമായിരുന്നു; അല്ലാതെ സംസ്ഥാന നേതാക്കളുടെ താൽപര്യം മൂലമല്ല. പലർക്കും വെള്ളാപ്പള്ളിയെ ഇപ്പോഴും പഥ്യമല്ല എന്നത് പരസ്യമായ രഹസ്യമാണ്. പലരും നിഷേധിക്കുമെങ്കിലും നായർ-ഈഴവ സംഘർഷത്തിൻറ്റെ പശ്ചാത്തലത്തിൽ വേണം ഇതൊക്കെ കാണാൻ. അത് പോലെ മുസ്ലീങ്ങളെ സംഘ പരിവാർ സംഘടനകൾ പെട്ടവർ തങ്ങളുടെ പ്രഖ്യാപിത ശത്രുക്കൾ എന്ന രീതിയിലാണ് സോഷ്യൽ മീഡിയയിലൂടെയും, ഓൺലയിൻ പത്രങ്ങളിലൂടെയും ആക്രമിക്കുന്നത്. ക്രിസ്ത്യാനികൾക്കെതിരെ അത്രയും ആക്രമണമില്ല. എന്നാലും 'കുരിശു കൃഷി' പദ പ്രയോഗം ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ഇതൊക്കെ  സോഷ്യൽ മീഡിയയിലും, ഓൺലയിൻ പത്രങ്ങളിലും സജീവമായിട്ടുള്ള ആർക്കും അറിയാവുന്ന കാര്യമാണ്. മണ്ഡൽ കമ്മീഷൻ നടപ്പാക്കിയതിനു ശേഷം ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ നടന്നത് മുന്നോക്ക ജാതികളുടെ ഏകീകരണം ആണ്. കേരളത്തിൽ ന്യൂന പക്ഷ വിരോധം കാരണം മുന്നോക്ക ജാതികളിൽ പെട്ട ക്രിസ്ത്യൻ, മുസ്ലീം വിഭാഗത്തെ കൂടെ കൂട്ടാൻ ബി. ജെ. പി.-യ്ക്ക് സാധിച്ചില്ല. അൽഫോൻസ് കണ്ണന്താനത്തെ പോലെ ചിലരെ അല്ലാതെ പ്രായോഗിക വാദികളായ ക്രിസ്ത്യൻ ഭൂരിപക്ഷത്തെ കൂടെ കൂട്ടാൻ  BJP -ക്ക് സാധിച്ചില്ല. കേരളത്തിൽ  ക്രിസ്ത്യൻ, മുസ്ലീം, നായർ, ഈഴവ വിഭാഗങ്ങൾ പ്രബല ശക്തികളാണ്. ഈ നാല് ഗ്രൂപ്പും ഏതാണ്ട് ജന സംഖ്യയുടെ 20 ശതമാനം വീതം വരും. അവയെ മാറ്റി നിർത്തി BJP -ക്ക് ജയിക്കാനോ, സ്വാധീനമുറപ്പിക്കാനോ പറ്റില്ല എന്നത് കേരളത്തിൻറ്റെ സവിശേഷമായ സാമൂഹ്യ പശ്ചാത്തലത്തിൽ ബി. ജെ. പി. മനസ്സിലാക്കേണ്ട കാര്യമാണ്.

കേരളത്തിൽ ബി. ജെ. പി. പയറ്റുന്ന രാഷ്ട്രീയം മുസ്ലീമിനെയും, ക്രിസ്ത്യാനിയേയും കാണിച്ച് നമ്മള്‍ ഹിന്ദുക്കളെ അവര്‍ നശിപ്പിക്കും; അതുകൊണ്ട് എല്ലാ ഹിന്ദുക്കളും ഒന്നിക്കണം - എന്ന രീതിയില്‍ ഭീതി പരത്തി ഹിന്ദു വോട്ടു നേടുന്ന അടവാണ്. ആ രീതിയിലുള്ള ഭീതി പരത്തുന്ന പ്രചാരണങ്ങളാണ് സോഷ്യൽ മീഡിയയിലൂടെയും, ഓൺലയിൻ പത്രങ്ങളിലൂടെയും സംഘ പരിവാർ സംഘടനകൾ നടത്തുന്നത്. മുസ്‌ലിം, ക്രിസ്ത്യൻ ന്യൂന പക്ഷങ്ങളെ ഹിന്ദുക്കളുടെ ശത്രുക്കളാണെന്നു വരുത്തി തീർക്കുന്നു. മുന്നോക്ക ജാതികളുടെ ഏകീകരണത്തിലൂടെ അധികാരത്തിൽ ഏറുക എന്ന അടവ് ആണ് ബി. ജെ. പി. ഇന്ത്യയിൽ പൊതുവേ പ്രയോഗിക്കുന്നത്. മണ്ഡൽ കമ്മീഷന് ശേഷമുള്ള ആ ഉത്തരേന്ത്യൻ രാഷ്ട്രീയം കേരളത്തില്‍ എത്ര കണ്ടു വിജയിക്കും എന്ന് കണ്ടറിയേണ്ടിയിരിയ്ക്കുന്നു. BJP വടക്കേ ഇന്ത്യയിൽ പയറ്റിയ മുന്നോക്ക രാഷ്ട്രീയവും, "ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ" മുദ്രാവാക്യവും മാറ്റി പ്രായോഗിക രാഷ്ട്രീയം പയറ്റിയാൽ കേരളത്തിലും രക്ഷപെടും. കേരളത്തിൽ വെറുതെ ന്യൂന പക്ഷ വിരോധവും, ഗോവധ നിരോധനവും ഒക്കെ പയറ്റുന്നതിനു പകരം ക്രിസ്ത്യൻ, മുസ്ലീം, നായർ, ഈഴവ വിഭാഗങ്ങളെ കുറച്ചെങ്കിലും ഒന്നിപ്പിക്കുകയാണെങ്കിൽ  BJP കേരളത്തിലും വിജയിക്കും. മദനിയോടും വേണമെങ്കിൽ ഒത്തു തീർപ്പാവാം. കേരളത്തിൽ  ക്രിസ്ത്യൻ, മുസ്ലീം, നായർ, ഈഴവ വിഭാഗങ്ങൾ പ്രബല ശക്തികളാണ്. അവയെ മാറ്റി നിർത്തി BJP -ക്ക് ജയിക്കാൻ പറ്റില്ല. രാഷ്ട്രീയത്തിൽ സ്ഥിരം ബന്ധുക്കളോ, സുഹുർത്തുക്കളോ ഇല്ല. ഇന്നത്തെ ശത്രു നാളത്തെ മിത്രമാകും. അതാണ് രാഷ്ട്രീയം.

2017 ഏപ്രിൽ 11, ചൊവ്വാഴ്ച

മനുഷ്യൻ മാംസാഹാരിയോ; അതോ സസ്യാഹാരിയോ?

മനുഷ്യൻ മാംസാഹാരിയോ; അതോ സസ്യാഹാരിയോ?

ഇപ്പോൾ വെജിറ്റേറിയനിസത്തിനു വേണ്ടി ഘോര ഘോരം വാദിക്കുന്നവർ ധാരാളം ഉണ്ട്. അവരുടെ പ്രധാന വാദം പല്ലിൻറ്റെ ഘടന, മനുഷ്യ ശരീരത്തിലുള്ള ദഹന രസങ്ങൾ, മനുഷ്യ സ്വഭാവത്തിൽ  മാംസാഹാരം വരുത്തുന്ന മാറ്റങ്ങൾ - ഇവയെല്ലാം പരിഗണിക്കുമ്പോൾ സസ്യാഹാരം ആണ് മനുഷ്യന് നന്ന് എന്നാണെന്നാണ്. എണ്ണയിൽ വറുക്കാത്തതും, ഉപ്പും, മുളകും, മസാലയും, പുളിയും ഒന്നും അധികമില്ലാത്ത സസ്യാഹാരത്തിൻറ്റെ മഹത്ത്വം ഇതെഴുതുന്ന ആളും നിഷേധിക്കുന്നില്ല. പക്ഷെ അപ്പോഴും ചോദ്യം ഉയരുന്നു - മനുഷ്യൻ അടിസ്ഥാനപരമായി മാംസാഹാരിയോ; അതോ സസ്യാഹാരിയോ?

മനുഷ്യ ചരിത്രത്തിൻറ്റെയും, മനുഷ്യൻറ്റെ ആഹാര രീതിയുടെയും ചരിത്രം 'The Human Race' എന്ന പരമ്പരയിലൂടെ നാഷണൽ ജ്യോഗ്രഫിക് വളരെ നന്നായി കാണിക്കുന്നുണ്ട്. ടാൻസാനിയായിൽ ഒരു സ്ത്രീയെയും, പുരുഷനെയും ആദിമ കാലത്തെ എന്നത് പോലെ ആഹാരം കഴിച്ചു കൊണ്ട് ജീവിക്കുന്ന കാഴ്ചയാണ് നാഷണൽ ജ്യോഗ്രഫിക് കാണിച്ചു തരുന്നത്. ആദ്യം മനുഷ്യൻ മറ്റു മൃഗങ്ങൾ കീഴ്പ്പെടുത്തുയ മൃഗങ്ങളെ അവർ ഭക്ഷിച്ചതിനു ശേഷമുള്ള മാംസം കഴിച്ചിരുന്നു. പിന്നീടാണ് കല്ലുകൾ കൊണ്ട് മൃഗങ്ങളെ കീഴ്‌പ്പെടുത്താനുള്ള ആയുധങ്ങൾ മനുഷ്യൻ ഉണ്ടാക്കുന്നത്. മനുഷ്യൻ തീ കണ്ടെത്തുന്നതു വരെ കായ്കിഴങ്ങുകളും ജീവികളേയും പച്ചയ്ക്കാണ് ഭക്ഷിച്ചിരുന്നത്. ഒറ്റയ്ക്കും, കൂട്ടത്തോടെയുമുള്ള വേട്ടയാടലുകൾ മനുഷ്യൻറ്റെ ആവശ്യമായിരുന്നു. വെന്ത മാംസം കഴിച്ചു തുടങ്ങിയതിൽ പിന്നെയാണ് മനുഷ്യന് ശാരീരികമായ ചില മാറ്റങ്ങൾ ഉണ്ടായിത്തുടങ്ങിയത്. പല്ലിൻറ്റെ വലിപ്പം കുറഞ്ഞതും കുടലിൻറ്റെ നീളം കുറഞ്ഞതുമൊക്കെ ഇതിൽ വരും. കൃഷി കണ്ടു പിടിക്കുന്നത് വരെ മനുഷ്യൻ വെറും നായാടി ആയിരുന്നു.

കൃഷി കണ്ടു പിടിച്ചതോടൊപ്പം മനുഷ്യൻ മൃഗങ്ങളെ വളർത്താനും തുടങ്ങി. ആടും, ഒട്ടകവും, പശുവും, യാക്കും ഒക്കെ ഇങ്ങനെ മനുഷ്യൻ 'ഡൊമിസ്റ്റിക്കേറ്റ്' ചെയ്ത മൃഗങ്ങളാണ്. പാലിന് വേണ്ടി മാത്രമല്ല; മാംസത്തിനും വേണ്ടി കൂടെയായിരുന്നു ഇങ്ങനെ 'ഡൊമിസ്റ്റിക്കേറ്റ്' ചെയ്തത്. യഥാർത്ഥത്തിൽ കൃഷി കണ്ട് പിടിച്ചത് തന്നെ മനുഷ്യൻറ്റെ അടിസ്ഥാനപരമായ വേട്ടയാടലിന് എതിരായിരുന്നു എന്ന വാദം കൂടി നരവംശ ശാസ്ത്രജ്ഞന്മാർക്കിടയിൽ ഉണ്ട്. അനേകം നൂറ്റാണ്ടുകളിലെ പരിണാമങ്ങൾക്ക് ഒടുവിലാണ് മനുഷ്യൻറ്റെ ലക്ഷക്കണക്കിന് വർഷങ്ങളായി മാംസാഹാരത്തിനും, കായ്കിഴങ്ങുകൾക്കും അനുരൂപമായിരുന്ന ശാരീരിക പ്രവർത്തനങ്ങൾക്ക് വ്യതിയാനം സംഭവിച്ചത്. മണിക്കൂറുകൾ കുനിഞ്ഞ് നിന്ന് അരിക്കും ഗോതമ്പിനും വേണ്ടി ഞാറ് നടുന്നതും, കള പറിക്കുന്നതും മറ്റും നായാടിയായ മനുഷ്യൻ അനേകം നൂറ്റാണ്ടുകൾക്കു ശേഷം രൂപപ്പെടുത്തിയ ജീവിതചര്യ ആണ്. മാംസാഹാരികൾ ക്രൂരന്മാരാണെന്ന നിഗമനം ശുദ്ധ ഭോഷ്കാണ്. മനുഷ്യ ശരീരത്തിലുള്ള ദഹന രസങ്ങൾ കൃത്യമായി 'ആൽക്കലയിൻ' അല്ല. 'അസിഡിക്' കൂടി ചേർന്നതാണ്. അത് കൊണ്ട് തന്നെ മനുഷ്യൻറ്റെ ദഹന രസം സസ്യാഹാരത്തിനു മാത്രം അനുയോജ്യമാണെന്ന വാദവും തെറ്റാണ്.
മാംസാഹാരത്തിൽ അധിഷ്ഠിതമായ ആദിമ മനുഷ്യൻറ്റെ ജീവിതചര്യക്ക് തെളിവുണ്ടോ എന്ന്‌ ശാസ്ത്ര കൗതുകമുള്ളവർ ചോദിച്ചു പോകും. തെളിവുണ്ട് എന്നു തന്നെയാണ് കൃത്യമായ ഉത്തരം. പ്രസിദ്ധ ചരിത്രകാരനായ വിൽ ഡ്യൂറൻറ്റ് തന്റെ ഭാര്യയായ ഏരിയൽ ഡ്യൂറൻറ്റുമൊപ്പം നാഗരികതയുടെ ചരിത്രം - 13 വോളിയമായി എഴുതിയിട്ടുണ്ട്. 13 വോളിയത്തിലുള്ള ‘The Story of Civilization’ ചരിത്ര വിദ്യാർത്ഥികളുടേയും, നരവംശ ശാസ്ത്രജ്ഞന്മാരുടേയും ഒരു നിധിയാണ്. അതീവ മനോഹരമായ ഭാഷാ ശൈലി കൊണ്ടും, ഗവേഷണത്തിൻറ്റെയും, തെളിവുകളുടെയും വിപുലത കൊണ്ടും ഏതൊരു വായനക്കാരനെയും അമ്പരപ്പിക്കുന്നതാണ് വിൽ ഡ്യൂറൻറ്റിൻറ്റെ കൃതികൾ. നാഗരികതയുടെ ചരിത്രം - 13 വോളിയമായി എഴുതിയതിന് പുറമേ ‘The Story of Philosophy’, ‘Lessons from History’ - എന്നീ പുസ്തകങ്ങളും വിൽ ഡ്യൂറൻറ്റ് എഴുതിയിട്ടുണ്ട്. 'ബെസ്റ്റ് സെല്ലെർ' പട്ടികയിലുള്ള ‘The Story of Civilization’ - ലെ ആദ്യ വോളിയമാണ് ‘Our Oriental Heritage’. ആ പുസ്തകത്തിലെ പ്രസിദ്ധമായ അധ്യായമാണ് ‘From Hunting to Industry’. തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ ആദിമ മനുഷ്യൻറ്റെ നായാടലിൽ നിന്ന് വാണിജ്യത്തിലേക്കുള്ള ചരിത്രമാണിത്.

വിൽ ഡ്യൂറൻറ്റ് ആഫ്രിക്കയിൽ പോയ അനേകം മിഷനറിമാരുടെ യാത്രാ വിവരണങ്ങളും, പര്യവേഷക സംഘങ്ങളുടെ കണ്ടെത്തലുകളിൽ നിന്നും ആദിമ മനുഷ്യൻറ്റെ ആഹാര രീതിയുടെ ചരിത്രം വിവരിക്കുന്നു. എല്ലാ ആദിമ മനുഷ്യരുടെ കൂട്ടവും മാംസാരികൾ മാത്രമല്ല; അവർ മനുഷ്യ മാംസവും തിന്നിരുന്നു എന്നാണ് വിപുലമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വിൽ ഡ്യൂറൻറ്റ് പറയുന്നത്. ഗോത്ര ജനതകൾ തമ്മിൽ യുദ്ധമുണ്ടാകുമ്പോൾ കീഴ്പ്പെടുത്തിയവരുടെ രക്തം കുടിക്കുകയും, മാംസം ഭക്ഷിക്കുകയും ചെയ്യുന്നതും സർവ സാധാരണം ആയിരുന്നു എന്നാണ് ആഫ്രിക്കൻ വനാന്തരങ്ങളിലെ കാഴ്ചകൾ വിവരിച്ചു കൊണ്ട് വിൽ ഡ്യൂറൻറ്റ് പറയുന്നത്. നാഷണൽ ജ്യോഗ്രഫിക്കും ഇപ്പോൾ പോലും മനുഷ്യ മാംസം ഭക്ഷിക്കുന്നവർ ആഫ്രിക്കയിലെ ഉൾ ഭാഗങ്ങളിൽ ഉണ്ടെന്നാണ് പറയുന്നത്.
ഇന്ത്യയിലെ ഗോത്ര വർഗ ജനതകൾക്കിടയിലും അവർ അധിവസിക്കുന്ന പ്രദേശങ്ങളിലെ പ്രകൃതിയോടിണങ്ങിയ പ്രത്യേക ആഹാര ക്രമങ്ങൾ ഉണ്ട്. ആൻഡമാൻ ദ്വീപുകളിൽ നിന്നും മനുഷ്യ മാംസം ഭക്ഷിക്കുന്നവരെ കുറിച്ച് വാർത്തകൾ വന്നിട്ടുണ്ട്. നാഷണൽ ജ്യോഗ്രഫിക് ഇന്ത്യയിലെ ആദിവാസി സമൂഹത്തിൽ പെട്ടവർ എലിയെ ചുട്ടു കഴിക്കുന്നതൊക്കെ കാണിച്ചിട്ടുണ്ട്. പട്ടി ഇറച്ചിയും, എലിയെ റോസ്റ്റ് ചെയ്തും കഴിക്കുന്നവർ ആണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര വർഗ ജനത. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പുഴുക്കളെ വറത്തു തിന്നുന്നതും, പട്ടി ഇറച്ചി കഴിക്കുന്നതും ഒരു സാധാരണ സംഭവം മാത്രം.

ഇനി കേരളത്തിൻറ്റെ പ്രാദേശിക സസ്കാരത്തിലേക്കു വന്നാലോ? മൽസ്യത്തിലും, മാംസത്തിലും, മുട്ടയിലും ഒക്കെ അധിഷ്ഠിതമായ ഒരു വിപുലമായ ഭക്ഷ്യ സംസ്കാരം കേരളത്തിൽ ഉണ്ടായിരുന്നു; കേരളീയമായ വൈദ്യ സംസ്കാരത്തിൽ പോലും ഉണ്ടായിരുന്നു. കേരളത്തിൽ മിക്ക വീടുകളിലും പണ്ട് കോഴിയും, കോഴി കൂടും ഉണ്ടായിരുന്നു. കുട്ടനാട്ടിൽ മിക്ക വീടുകളിലും താറാവും, താറാവു കൃഷിയും ഉണ്ടായിരിന്നു. കേരളത്തിൽ മിക്ക ആളുകളും, പ്രത്യേകിച്ച് തീര പ്രദേശങ്ങളിൽ ഉള്ളവർ മീൻ കഴിക്കുന്നവരാണല്ലോ. പ്രസവ ശേഷം പല സ്ത്രീകൾക്കും പണ്ട് ആട്ടിൻ സൂപ്പ് കൊടുക്കുമായിരുന്നു. താറാമുട്ടയിൽ മുക്കുറ്റി ചേർത്ത് കൊടുക്കുന്ന രീതി, താറാമുട്ടയിൽ കങ്കായനം ഗുളികയും, കരിയാംബൂവും ചേർത്ത് കൊടുക്കുന്ന രീതി, ആമ ഇറച്ചി, കോഴി മരുന്ന് - അങ്ങനെ എത്രയോ പ്രയോഗങ്ങൾ നമ്മുടെ ആയുർവേദത്തിലും, നാട്ടു വൈദ്യത്തിലും, ആദിവാസി വൈദ്യത്തിലും ഉണ്ടായിരുന്നു.

ഇന്ത്യയിൽ സസ്യാഹാരികൾ (vegetarians ) ആണ് കൂടുതൽ രോഗികൾ എന്നാണ് ബാന്ഗ്ലൂരിലെ പ്രസിദ്ധമായ ‘Institute of Naturopathy & Yogic Sciences’ - ലെ ചീഫ് ഫിസിഷ്യൻ എന്നോട് നേരിട്ട് പറഞ്ഞിട്ടുള്ളത്. കാരണം ലളിതം. സസ്യാഹാരത്തിൻറ്റെ പേരിൽ ഇവിടെ അങ്ങേയറ്റം , മസാലയുള്ളതും എണ്ണ മയമുള്ളതും ആയിട്ടുള്ള ആഹാരം ആളുകൾ കഴിക്കുന്നു. കൂടാതെ കണ്ടമാനം മധുരം കഴിക്കുന്നതുകൊണ്ട് ലോകത്തിലെ 'പ്രമേഹത്തിൻറ്റെ തലസ്ഥാനം' കൂടിയാണ് ഇന്ത്യ മഹാരാജ്യം. അപ്പോൾ പിന്നെ ഇന്ത്യയിലെ സസ്യാഹാരത്തിന് എന്ത് മഹത്വമാണ് ഉള്ളത്?

ഭക്ഷണ കാര്യത്തിൽ conclusion ഒന്നേയുള്ളൂ. നിങ്ങൾക്ക് ദഹന ശക്തിയുണ്ടോ - എന്തും കഴിക്കാം. കല്ലും ദഹിക്കണം എന്നാണ് ആയുർവേദ ആചാര്യന്മാർ പറയുന്നത്. പല ആയുർവേദ ഡോക്ടർമാരും എന്നോടിത് നേരിട്ടു പറഞ്ഞിട്ടുണ്ട്. യോഗാചാര്യന്മാരും, സന്യാസികൾ പോലും പറഞ്ഞിട്ടുണ്ട്. കുമയൂൺ യോഗ സംസ്ഥാൻ സ്ഥാപിച്ച ഡോക്ടറായ സ്വാമി ഗ്യാൻ വിജയ് സരസ്വതി നേരിട്ടിത് എന്നോട് പറഞ്ഞിട്ടുണ്ട് - "ദഹന ശക്തിയുണ്ടോ എന്തും കഴിക്കാം" - എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ ഇപ്പോൾ ഇതൊന്നും പറയാൻ പാടില്ലല്ലോ. സംസ്കാരത്തിന്റ്റെ സംരക്ഷകരായ കുറെ ആളുകളും, സസ്യാഹാരത്തെ (vegetarianism) മഹത്വവൽകരിച്ച് സംസാരിക്കുന്നവരും വന്നിട്ടുണ്ടല്ലോ. ഇന്നിപ്പോൾ സസ്യാഹാരത്തെ (vegetarianism ) മഹത്വവൽകരിച്ച് പലരും പലതും പറയുന്നു. അതൊക്കെ ഹിന്ദു സമൂഹത്തിൻറ്റെ അഭിവാജ്യ ഖടകങ്ങളായാണ് പലരും കാണുന്നത്.

ഇപ്പോൾ ഗോമാംസത്തിനെതിരെ ഇത്ര വലിയ പുകിൽ ഉണ്ടാക്കുന്നത് എന്തിനാണെന്ന് വിവേകമുള്ളവർക്ക് മനസ്സിലാക്കാൻ പറ്റാത്ത കാര്യമാണ്. ആയുർവേദത്തിൽ ഗോമാംസം അടക്കമുള്ള പല മാംസ ഭക്ഷണങ്ങളുടെ ഗുണ ഗുണങ്ങളെ കുറിച്ച് കൃത്യമായ വിവരണമുണ്ട്. ആടിൻറ്റെ മാംസം പോലെ തന്നെ വേറെ പല ഗുണങ്ങളും ഉള്ളതാണ് ഗോമാംസവും. ഇറച്ചികൾ വേർ തിരിക്കുമ്പോൾ മതത്തിൻറ്റെ കണ്ണിൽ കൂടി നോക്കുമ്പോഴാണ് കുഴപ്പം മുഴുവനും. വാജീകരണ ചികിത്സയിൽ ഗോമാംസം അത്യുത്തമമാണ്. ചില രോഗികൾക്ക് ഓജസ്സും, ശക്തിക്കും വേണ്ടി മാംസ ഭക്ഷണം വേണ്ടി വരും. അങ്ങനെയുള്ള രോഗികൾ സസ്യാഹാരികളായ രോഗികൾ ആണെങ്കിൽ അവർ അറിയാതെ മാംസ ഭക്ഷണം കൊടുക്കണമെന്നാണ് അഷ്ടവൈദ്യൻ വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരിയെ പോലുള്ളവർ പറയുന്നത്. ചരക സംഹിതയിൽ തന്നെ ഗോമാംസത്തിൻറ്റെ ഗുണ ഗുണങ്ങൾ അടങ്ങിയ ഉദ്ധരിണികൾ ഉണ്ട്.

പണ്ട് ക്ഷാമവും, പ്രളയവും ഒക്കെ വരുമ്പോൾ ആളുകൾ പശുക്കളെ കൊന്നു തിന്നിരുന്നു. പിന്നീടു ക്ഷാമവും, പ്രളയവും ഒക്കെ മാറുമ്പോൾ അവർക്ക് പാലിനും, ചാണകത്തിനും വേറെ മാർഗം ഇല്ലായിരുന്നു. ഇതിനൊരു പോംവഴി ആയിട്ടാണ് ഗോവധ നിരോധനം ഇന്ത്യയിലെ കാർഷിക സംസ്കാരത്തിൻറ്റെ ഭാഗമായത്. അപ്പോഴും മാട്ടിറച്ചി കഴിക്കുന്ന പലരും ഉണ്ടായിരുന്നു. ഇതൊക്കെ പല ചരിത്ര കാരന്മാരും ചൂണ്ടി കാണിച്ചിട്ടുണ്ട്. 21-ആം നൂറ്റാണ്ടിൽ ഗോവധ നിരോധനം ഇന്ത്യയിൽ വേണമെന്ന് വാശി പിടിക്കുന്നത് അബദ്ധ ജടിലമാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ കാർഷിക സംസ്കാരത്തിൽ അധിഷ്ഠിതമാണോ? ചാണകം മെഴുകിയ മുറ്റങ്ങളും, വീടുകളും 40-50 വർഷങ്ങൾക്കു മുമ്പ് കേരളത്തിലും ഇഷ്ടം പോലെ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോഴും ചാണകം മെഴുകിയ തറയിലാണോ എല്ലാവരും കിടക്കുന്നത്? ചാണകം മെഴുകിയ മുറ്റങ്ങളും വീടുകളിലും നിന്ന് സിമൻറ്റിട്ടും, റെഡ് ഓക്‌സഡുമായി വീടുകളുടെ ഫ്ലോറുകൾ മാറി. പിന്നീട് മൊസയ്ക്ക് വന്നു. ഇപ്പോൾ ടൈയ്‌ൽസും, മാർബിളുമൊക്കെയായി. ഉത്തരേന്ത്യയിലും ഇത്തരം വിപുലമായ മാറ്റങ്ങൾ വന്നു കഴിഞ്ഞു. വിദൂര ഗ്രാമങ്ങളിൽ മാത്രമാണ് മാറ്റമില്ലാത്തത്. ഉത്തരേന്ത്യയിലെ വിദൂര ഗ്രാമങ്ങളിലെ പോലെ കേരളത്തിൽ ചാണകം ഉണക്കിയെടുത്താണോ പാചകം ചെയ്യുന്നത്? പശുവും, എരുമയും ആണോ കേരളത്തിലെ ഗ്രാമങ്ങളുടെ മുഖമുദ്ര? പാൽ, തൈര്, വെണ്ണ, നെയ്യ്, പനീർ, പാൽ ഉൽപന്നങ്ങളിൽ നിന്നുള്ള ബർഫി പോലുള്ള അനേകം പലഹാരങ്ങൾ - ഇതൊക്കെ മിക്ക ഉത്തരേന്ത്യൻ ഗ്രാമങ്ങളിലും, നഗരങ്ങളിലും ചെറു പട്ടണങ്ങളിലും ഉണ്ട്. പാലിനെ കൂടാതെ ഉത്തരേന്ത്യയുടെ പോലെ പാൽ ഉൽപന്നങ്ങൾ കേരളത്തിൽ ഉണ്ടോ? ഉത്തരേന്ത്യൻ ഗ്രാമ സംസ്കാരം കേരളത്തിലും പറിച്ചു നടാൻ ശ്രമിക്കുകയാണ് ചില സന്ഖടനകൾ. യമനിൽ ആടിനെ മേയ്ക്കാൻ പോകുന്നവരിൽ നിന്ന് വലിയ വിത്യാസം ഒന്നും ഈ പശു സ്നേഹികൾക്കും ഇല്ല.

2017 ഏപ്രിൽ 10, തിങ്കളാഴ്‌ച

ജാതിയും, ജാതി മാഹാത്മ്യവും

ജാതിയും, ജാതി മാഹാത്മ്യവും

ജാതി നിർമ്മാർജ്ജനത്തിൻറ്റെ കാര്യം പറയുകയാണെങ്കിൽ ജാതി വ്യവസ്ഥ ഒറ്റ രാത്രി കൊണ്ടൊന്നും ഇല്ലാതാകാൻ പോവുന്നുല്ല എന്നതാണ് യാഥാർഥ്യം. കാരണം അത്രയ്ക്ക് രൂഢമൂലമാണ് ജാതി ചിന്താഗതി. മനസ്സിൻറ്റെ ഉള്ളിൻറ്റെ ഉള്ളിൽ എങ്കിലും ജാതി ചിന്ത ഇല്ലാത്ത ഇന്ത്യക്കാരെ കാണുവാൻ വളരെ പ്രയാസമാണ്. കേരളത്തിൽ ജാതീയത ഏറ്റവും കൂടുതൽ ഉള്ളത് നായന്മാരിലും, ക്രിസ്ത്യാനികളിലും ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഈ രണ്ടു വിഭാഗവും പൊതുവെ കേരളത്തിൻറ്റെ മധ്യ വർഗമായി കരുതാം. മധ്യ വർഗത്തിന് സാമൂഹ്യമായും, സാമ്പത്തികമായും ഉന്നതി പ്രാപിക്കുമ്പോൾ ജാതി സാമൂഹ്യ യാഥാർഥ്യമായിട്ടുള്ള ഒരു സമൂഹത്തിൽ ജാതി മേൽക്കോയ്മയും സ്ഥാപിക്കാനുള്ള ആഗ്രഹം വരും.

ഇതാണ് കേരളത്തിലെ സുറിയാനി, പരമ്പരാഗത ക്രിസ്ത്യാനികളുടെ കാര്യത്തിൽ സംഭവിച്ചത്. സാമ്പത്തികമായും, സാമൂഹ്യമായും അഭിവൃദ്ധി പ്രാപിച്ചപ്പോൾ അവർ ജാതി മേൽക്കോയ്മയും ഉണ്ടാക്കാൻ നോക്കി. അത് കൊണ്ടാണ് അവർ ഇല്ലാത്ത 'നമ്പൂതിരി ബന്ധത്തിൻറ്റെ' അല്ലെങ്കിൽ  'ബ്രാഹ്മണിക്കൽ ജീനിൻറ്റെ' കഥ പറയുന്നത്. നായന്മാരും ഇത്തരത്തിൽ ജാതി മേൽക്കോയ്മയിൽ അധിഷ്ഠിതമായ ഫള്ളു പറയുന്നതിലും, കാണിക്കുന്നതിലും ഒട്ടും മോശക്കാരല്ല. പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിയുടെ (ആറാം തമ്പുരാൻ) ഒരു പണിക്കാരൻ തൻറ്റെ മകന് കലാമണ്ഡലത്തിൽ നേരിടുന്ന വിവേചനത്തെ കുറിച്ച് പരാതി പറയാൻ ചെന്നപ്പോൾ പൂമുള്ളി നീലകണ്ഠൻ നമ്പൂതിരി ചോദിക്കുന്നുണ്ട് " നമ്പൂതിരിക്കില്ലാത്ത അയിത്തം നായർക്കോ" എന്ന്. ആറാം തമ്പുരാനെ കുറിച്ചുള്ള ശ്രീ രാമൻറ്റെ പുസ്തകത്തിൽ ഇത് കൃത്യമായി പറയുന്നുണ്ട്. ഉത്തരേന്ത്യയിലും ഇതാണ് സ്ഥിതി. ബ്രാഹ്മണൻ ഒരു പക്ഷെ ദളിതനുമായി കൂട്ട് കൂടും. പക്ഷെ ഠാക്കൂറും, യാദവനും കൂട്ട് കൂടില്ല. ഉത്തർ പ്രദേശിൽ ബി.എസ.പി. ബ്രാഹ്മണരുമായി പല തവണ കൂട്ട് കൂടിയതാണല്ലോ. ഇപ്പോഴും കൂട്ടുണ്ട്. പക്ഷെ മറ്റു സമുദായങ്ങൾക്ക് ഇത് അഭിമാനത്തിൻറ്റെ പ്രശ്നമാണ്. ആ മിഥ്യാഭിമാനം ഉത്തരേന്ത്യയിൽ വളരെ അധികം കാണാം.

നളിനി സിംഗിൻറ്റെ വളരെ പ്രശസ്തമായ  ബൂത്ത് പിടിക്കുന്നതിനെ കുറിച്ചുള്ള ഡോകുമെൻറ്ററിയിൽ ബൂത്ത് പിടിക്കുന്ന ആൾ പറയുന്നത് ഇത്  "ജാതിനിഷ്ടാ കി ബാത്ത് ഹെ" എന്നാണ് - ജാതിയുടെ അഭിമാനത്തിൻറ്റെ പ്രശ്നമാണെന്ന്. മുൻ പ്രധാന മന്ത്രി ചരൺ സിങ്ങിൻറ്റെ മണ്ഡലമായ ഉത്തർ പ്രദേശിലെ ബാഗ്പെട്ടിൽ ഒരു തവണ സർവേ നടത്തിയപ്പോൾ എനിക്കിത് നേരിട്ട് ബോധ്യപ്പെട്ടതാണ്. അവിടെ ദരിദ്രനായ ഒരു യാദവനോട് തൊഴിലുറപ്പു പദ്ധതിയ്ക്ക് പൊയ്ക്കൂടേ എന്ന് ചോദിച്ചപ്പോൾ പുള്ളി പറഞ്ഞത് "ഞങ്ങൾ യാദവരാണ്; അത് കൊണ്ട് തന്നെ തൊഴിലുറപ്പു പദ്ധതിയ്ക്ക് പോകാൻ പറ്റില്ല" എന്നാണ്. ദരിദ്രനാണെങ്കിലും മിഥ്യാഭിമാനം വളരെ അധികം ഉണ്ട്!!!!

ഈ ജാതി മേൽക്കോയ്മ സാമ്പത്തിക രംഗത്തു പ്രതിഫലിക്കുന്നുണ്ടോ? കേരളത്തിൻറ്റെ സമീപ കാല ചരിത്രത്തിൽ ഇല്ലെന്നു തന്നെ പറയാം. മോഹൻലാൽ സിനിമകളും, എം.ടി. സിനിമകളും കണ്ടിട്ടുള്ള പലരുടെയും വിചാരം കേരളത്തിൻറ്റെ ചരിത്രം നാലുകെട്ടുകളുടേയും, കോവിലകങ്ങളുടേയും, കൊട്ടാരങ്ങളുടെയും കഥയാണെന്നാണ്. പക്ഷെ പത്തൊൻപതാം നൂറ്റാണ്ടിൻറ്റെ അവസാന ദശകങ്ങളിൽ പോലും കേരളത്തിൽ ജീവിച്ചിരുന്ന മഹാ ഭൂരിപക്ഷം പേരും ഓടു മേഞ്ഞ വീടുകളിൽ താമസിചിരിന്നില്ല എന്നതാണ് യാഥാർത്ഥ്യം. വളരെ ചുരുക്കം പ്രഭു കുടുംബങ്ങളെ മാറ്റി നിർത്തിയാൽ ബാക്കി എല്ലാവരും ഓല മേഞ്ഞ വീടുകളിൽ ആയിരിന്നു താമസം. ദളിതരും, ആദിവാസികളും, പാവപ്പെട്ടവരും കുടിലുകളിലും, പുല്ലു മേഞ്ഞ ചെറ്റ പുരകളിലും ആയിരിന്നു താമസം എന്നാണു സെൻസസ് റിപ്പോട്ടുകൾ വ്യക്തമായി പറയുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസം ആയിരിന്നു ക്രിസ്ത്യാനികളുടെ ഉയർച്ചക്ക് ഒരു കാരണം. മത്സ്യ മാംസാദികൾ കഴിക്കുന്നവരാനെന്നുള്ള കാരണത്താൽ ഇംഗ്ലീഷുകാരുമായി കേരളത്തിലെ നമ്പൂതിരികൾ കൂട്ടു കൂടാൻ മടിച്ചു. വിദ്യാഭ്യാസവും, തൊഴിലും, കാർഷിക, വ്യാവസായിക മേഖലകളിലെ വളർച്ചയുമാണ് ഏതു സമുദായത്തിന്റ്റെയും ഉന്നതിക്ക് നിദാനം. കേരളത്തിൽ വന, തോട്ടം മേഖലകളിലേക്കുള്ള കുടിയേറ്റവും, റബർ, ഏലം, കാപ്പി - എന്നിങ്ങനെ നാണ്യ വിളകളിൽ നിന്നുള്ള സമ്പത്തുമാണ് ക്രിസ്ത്യാനികളെ സംബന്നരാക്കിയത്. കൂടാതെ സ്ത്രീ വിദ്യാഭ്യാസത്തിനു ഊന്നൽ നല്കിയിരുന്നത് കൊണ്ട് അനേകം ക്രിസ്ത്യൻ പെണ്കുട്ടികൾ നേഴ്സുമാർ ആയി കേരളത്തിലും, അന്യ സംസ്ഥാനങ്ങളിലും,ഗൾഫിലും, വിദേശ രാജ്യങ്ങളിലും ജോലി ചെയ്തു.

സാമുദായികമായി ചിന്തിച്ചാൽ നായർ/മേനോൻ വിഭാഗങ്ങളിൽ ഉള്ള പലരും സിലോൺ, സിന്ഗപ്പൂർ മേഖലകളിലേക്ക് 1950 - നു ശേഷം പോയി ജോലി ചെയ്തു. പിന്നീടു ഡെൽഹി, ബോംബെ, മദ്രാസ്, ബാൻഗ്ലൂർ എന്നെ സ്ഥലങ്ങളിലേക്ക് വൻപിച്ച തോതിൽ ആളുകൾ ജോലിക്ക് പോയി. മുംബയിൽ പത്തു ലക്ഷത്തിലധികം മലയാളികൾ ഉണ്ട്. ഡൽഹിയിലും അതിനടുത്തുള്ള സംഖ്യ ഉണ്ട്. മുസ്ലീങ്ങളും കഴിഞ്ഞ കുറെ ദശകങ്ങളായി ഗൾഫിൽ നിന്നുള്ള വരുമാനം കൊണ്ട് അവരുടെ സാമ്പത്തിക, വിദ്യാഭ്യാസ നിലവാരം മെച്ച പെടുത്തി കൊണ്ടിരിക്കയാണ്. ചുരുക്കത്തിൽ പറഞ്ഞാൽ പുറത്തു നിന്നുള്ള വരുമാനമാണ് കേരളത്തിൻറ്റെ സാമ്പത്തിക അടിത്തറ. അതിനെ സാമുദായികമായി കാണേണ്ട കാര്യമില്ല. "ചദ്രനിൽ പോയാലും നായരുടെ ചായ കട കാണാം" - എന്ന് തമാശ പറയാറുണ്ടെങ്കിലും, അതിൽ കാര്യമുണ്ട്. ഇന്ന് ലോകത്തിലെവിടെയും മലയാളികൾ ഉണ്ട്. അവർ അയക്കുന്ന പണം കൊണ്ടാണ് കേരളം പച്ച പിടിക്കുന്നത്.

ഭൂ പരിഷ്കരണ നിയമം കൊണ്ട് വരുന്നതിനു മുൻപ് കേരളത്തിലെ നമ്പൂതിരിമാരെല്ലാം ജന്മികൾ ആയിരുന്നെന്നാണ് ചിലരുടെയെങ്കിലും വിചാരം. എന്നാൽ പി. കെ ബാലകൃഷ്ണൻറ്റെ 'ജാതി വ്യവസ്ഥിതിയും കേരളം ചരിത്രവും' എന്ന പുസ്തകം പറയുന്നത് നാലിലൊന്നു നമ്പൂതിരിമാരോ, അതിൽ താഴെയോ മാത്രമേ ജന്മിമാർ ആയിരിന്നുട്ടുള്ളൂ എന്നാണ്. എന്ന് വെച്ചാൽ മഹാ ഭൂരിപക്ഷം നമ്പൂതിരിമാരും ദരിദ്ര നാരായണന്മാർ ആയിരുന്നെന്നു സാരം. കുടുംബ ക്ഷേത്രങ്ങളിൽ നിന്നുള്ള ഭക്ഷണം കൊണ്ട് ജീവിച്ച നമ്പൂതിരിമാരായിരുന്നു ഭൂരിപക്ഷവും എന്ന് വേണം കരുതാൻ. എം.ടി. കഥയിലെ കട്ടി കഞ്ഞിവെള്ളം കുടിച്ചിട്ട് കിടക്കുന്ന അപ്പുണ്ണിയും, ഊണിൻറ്റെ വിളിയോർത്ത് തറവാട് മുറ്റത്തു കുത്തിയിരിക്കുന്നവരും കേരളത്തിലെ ഒരു കാലത്തെ സാമൂഹ്യ ചിത്രം തന്നെയായിരുന്നു. നരേന്ദ്ര പ്രസാദ് ഒരിക്കൽ പറഞ്ഞത് അപ്പുണ്ണിയുടെ കഥ തൻറ്റെ തന്നെ കഥയായിരുന്നു എന്നാണ്. എം.ടി.  തന്നെ താൻ പട്ടിണി കിടന്ന കഥ പറഞ്ഞിട്ടുണ്ട്. ഒന്നാം ലോക മഹായുദ്ധ കാലത്തും, രണ്ടാം ലോക മഹായുദ്ധ കാലത്തും കേരളത്തിലെ തറവാടുകളിൽ നിന്ന് അനേകം പേർ ബ്രട്ടീഷ് കൂലി പട്ടാളത്തിൽ ചേർന്നത് രാജ്യ സ്നേഹം കൊണ്ടല്ലായിരുന്നു; മറിച്ച് തറവാടുകളിലെ ദാരിദ്ര്യം തന്നെയായിരുന്നു അതിനു കാരണം.

കേരളം ഒരിക്കലും വലിയ പടയോട്ടങ്ങളെയോ, വലിയ സാമ്രാജ്യങ്ങളെയോ സൃഷ്ടിച്ചിട്ടില്ല. സിന്ധു-യമുന-ഗംഗാ സമതലങ്ങളിൽ ഉടലെടുത്തത് പോലെ ഒരു സാമ്രാജ്യം പോലും കേരള ചരിത്രത്തിലില്ല. മർവാഡികളെ പോലെയോ, ചെട്ടിയാർമാരെ പോലെയോ ഉള്ള ഒരു വ്യാപാര സമൂഹവും കേരളത്തിൽ ഇല്ലായിരുന്നു. കേരളം തന്നെ ദരിദ്ര സംസ്ഥാനമായിരുന്നു. കാർഷിക നികുതി ഇല്ലായിരുന്നതിനാൽ പോർച്ചുഗീസുകാർ വന്നു കുരുമുളക് കച്ചവടം തുടങ്ങിയതിനു ശേഷമാണ് കേരളത്തിൻറ്റെ അഭിവൃദ്ധിയുടെ കഥ നാം അൽപ്പമെങ്കിലും കേൾക്കുന്നത്. ഇതൊക്കെ ഇന്നും ജാതി മാഹാത്മ്യത്തിലും, തറവാട്ടു മാഹാത്മ്യത്തിലും ഊറ്റം കൊള്ളുന്നവർ ഓർത്തിരിക്കുന്നതു നല്ലതാണ്. വൈക്കം മുഹമ്മദ് ബഷീറിൻറ്റെ നോവലിലെ പോലെ 'ൻറ്റുപ്പാപ്പെക്കൊരാനയുൺഡായിർന്നു' എന്ന രീതിയിൽ അഹങ്കരിച്ചാൽ ചിലപ്പോൾ അവസാനം ആ ആന കുഴിയാന ആയി തീരുമെന്ന് സാരം.

2017 ഏപ്രിൽ 5, ബുധനാഴ്‌ച

വക്കീൽ ഫീസും, സാധാരണക്കാരും

വക്കീൽ ഫീസും, സാധാരണക്കാരും

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുവേണ്ടി ഹാജരായ റാം ജഠ്മലാനി സമർപ്പിച്ച വക്കീൽ ഫീസിന് വേണ്ടിയുള്ള ലീഗൽ ബിൽ വെളിവാക്കുന്ന പല കാര്യങ്ങളുമുണ്ട്. മുമ്പ് പിണറായി വിജയന് വേണ്ടി കേരളാ ഹൈക്കോടതിയിൽ ഹാജരായ ഹരീഷ് സാൽവേയുടെ വക്കീൽ ഫീസും ഉയർത്തുന്ന പല ചോദ്യങ്ങളുമുണ്ട്.  കേസൊന്നു പരിഗണിക്കാൻ കൂടി ലക്ഷങ്ങൾ ഈടാക്കുന്ന വക്കീലന്മാർ ഉണ്ട്. റാം ജഠ്മലാനി സമർപ്പിച്ച വക്കീൽ ഫീസിലെ ബില്ലിൽ റീട്ടെയ്‌നർ ഫീസിനത്തിലാണ് ഒരു കോടി രൂപ. ഹാജരാകുന്നതിനുള്ള ഫീസ് 22 ലക്ഷവും ആണ്. ഇതിന് പുറമെ, കോൺഫറൻസ് ഫീസെന്ന നിലയ്ക്ക് വേറെയും തുക ഈടാക്കാറുണ്ട്. കോടതിയിൽ ഹാജരാകുന്നതിന് നൽകേണ്ട അത്ര തന്നെ തുകയാണ് കോൺഫറൻസ് ഫീസും. ഫാലി നരിമാൻ, കെ.കെ.വേണുഗോപാൽ, ഗോപാൽ സുബ്രഹ്മണ്യം, പി.ചിദംബരം, ഹരീഷ് സാൽവെ, എ.എം.സിങ്വി, സി.എ.സുന്ദരം, സൽമാൻ ഖുർഷിദ്, പരാഗ് ത്രിപാഠി, കെ.ടി.എസ്. തുളസി, കപിൽ സിബൽ, ശാന്തി ഭൂഷൺ, ദുഷ്യന്ത് ദാവെ തുടങ്ങിയവരാണ് ഇതു പോലെ സുപ്രീം കോടതിയിൽ വമ്പൻ തുക ഈടാക്കുന്ന മറ്റ് അഭിഭാഷകരിൽ ചിലർ. സുപ്രീം കോടതിയിലെ വമ്പൻ അഭിഭാഷകർ അവരുടെ നിയമപാടവത്തിന് പകരമായി ചോദിക്കുന്നത് കേട്ടുകേൾവിയില്ലാത്ത ഫീസാണെന്നതാണ് യാഥാർഥ്യം.

റാം ജെത് മലാനി മാത്രമല്ല ഹരീഷ് സാൽവ, കപിൽ സിബൽ, ആർ. കെ ആനന്ദ്, മുമ്പ് അരുൺ ജെയ്റ്റ്‌ലി - ഇങ്ങനെ പലരും  ശത കോടീശ്വരന്മാരായ  വക്കീലന്മാരാണ്. ഇവരൊക്കെ കൃത്യമായി ടാക്സ് അടക്കുന്നുണ്ടോ? ലക്ഷങ്ങൾ മാസ വരുമാനമുള്ള ഡോക്ടർമാർ, വക്കീലന്മാർ - ഇവരെക്കൊണ്ടൊക്കെ കൃത്യമായി നികുതി കൊടുപ്പിക്കേണ്ടതാണ്. ഇനി  വക്കീലന്മാരുടെ കാര്യം പറഞ്ഞാൽ - ഇന്ത്യയിലെ ഭൂരിപക്ഷം വക്കീലന്മാരും കാശു കൊടുത്താൽ കള്ളന്മാരുടെയും, കൊലപാതകികളുടെയും, പെണ്ണ് പിടിയൻമാരുടെയും, തട്ടിപ്പുകാരുടെയും, അഴിമതിക്കാരുടെയും  വക്കാലത്ത് എടുക്കുന്നവർ തന്നെയാണ്. റാം ജെത് മലാനിയോട് ഇതിനെ കുറിച്ചു പണ്ട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് “It is part of the Profession” എന്നാണ്. ശത കോടീശ്വരന്മാരായ വക്കീലന്മാരിൽ ചാർട്ടേർഡ് വിമാനങ്ങളിൽ വന്നു കേസ് വാദിച്ചു പോകുന്നവർ ഉണ്ട്. കുറച്ചു വർഷങ്ങൾക്കു മുൻപ് India Today അവതരിപ്പിച്ച കണക്കു പ്രകാരം സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകർക്ക് ഒരു തവണ കോടതിയിൽ ഹാജരാകാൻ രണ്ടര ലക്ഷം ആയിരുന്നു റേറ്റ്. വിലകയറ്റം അനുസരിച്ച് ഇപ്പോൾ അത് ന്യായമായി കൂടിയിട്ടുണ്ടാകും. ഈ കാശൊക്കെ കൊടുത്തു കേസ് നടത്താൻ ഇന്ത്യയിലെ ദരിദ്ര നാരായണന്മാർക്കു  പറ്റില്ലല്ലോ. ഒരു കള്ള കേസിൽ പെട്ടാൽ പോലും തെണ്ടി കുത്തു പാളയെടുക്കും. ചുരുക്കം പറഞ്ഞാൽ നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ കാശില്ലാത്തവനും, സ്വാധീനമില്ലാത്തവനും ഒരു രക്ഷയുമില്ല. ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളുമാണ്.

കേരളത്തിലെ നായർ തറവാടുകൾ ഒക്കെ മുടിഞ്ഞതിന് ഒരു പ്രധാന കാരണമായി മന്നത്ത് പദ്മനാഭൻ തന്നെ പറഞ്ഞിട്ടുള്ളത് നായർ തറവാടുകൾ മിക്കവയും തകർന്നിട്ടുള്ളത് 'മൂന്നു കെട്ടുകൾ' കാരണമാണെന്നാണ്. അതിൽ ഒരു കെട്ടാണ് 'കേസു കെട്ട്'. താലി കെട്ട്, നാല് കെട്ട് -  ഇവയാണ് മന്നത്ത് പദ്മനാഭൻ പറഞ്ഞ മറ്റു രണ്ടു 'കെട്ടുകൾ'.  തറവാടുകൾ തമ്മിലുള്ള പ്രശ്നങ്ങൾ തല്ലിലും, വെട്ടിലും ഒക്കെ അവസാനിപ്പിച്ചിട്ട് അവസാനം പോലീസ് സ്റ്റേഷനിലും, കോടതിയിലും കൊണ്ട് പോയി പോലീസിനും, വക്കീലിനും കാശ് കൊടുത്ത് മുടിഞ്ഞു. പി. കേശവദേവിൻറ്റെ നോവലായ 'അയൽക്കാർ' ഇക്കാര്യത്തിലൊക്കെയുള്ള സചിത്രമായ വിവരണമാണ്. മംഗലശേരി, പാച്ചാഴി - എന്നീ രണ്ടു നായർ തറവാടുകൾ തമ്മിൽ നടക്കുന്ന വൈരത്തിൻറ്റെ കഥയാണ്  'അയൽക്കാർ'. വക്കീലൻമാർക്കും, കോടതി ജീവനക്കാർക്കും പണം കൊടുത്തു മുടിയുന്ന തറവാടിൻറ്റെ ചിത്രം  'അയൽക്കാരിൽ' ഉണ്ട്. നോവലായ 'അയൽക്കാർ' ഒരു കാലഘട്ടത്തിൻറ്റെ തന്നെ കഥയാണ്. പോലീസീനും, വക്കീലിനും പ്രതാപം കാട്ടാൻ കാശു കൊടുത്ത് തറവാടിൻറ്റെ സ്ഥാവര ജംഗമ വസ്തുക്കൾ പണയപ്പെടുത്തുകയും, വിൽക്കുകയും ചെയ്യുന്നു. പോലീസും, വക്കീലും, കോടതി ജീവനക്കാരും കാശ് വാങ്ങിക്കത്തില്ലായിരുന്നുവെങ്കിൽ നായർ തറവാടുകൾ ഒക്കെ ഇങ്ങനെ മുടിയുമായിരുന്നൊ എന്ന ചോദ്യവും ഇവിടെ വരുന്നു.