2018 ഏപ്രിൽ 4, ബുധനാഴ്‌ച

മാർട്ടിൻ ലൂഥർ കിങ്ങിൻറ്റെ 'സിവിൽ ലിബെർട്ടീസ് മൂവ്മെൻറ്റ്'

ഇന്ന് അമേരിക്കയിലെ കറുത്ത വർഗക്കാരുടെ നേതാവായിരുന്ന മാർട്ടിൻ ലൂഥർ കിങ്ങിൻറ്റെ അമ്പതാം ചരമ ദിനം. മാർട്ടിൻ ലൂഥർ കിങ്‌ 1959 ഫെബ്രുവരിയിൽ ഭാര്യയോടൊപ്പം കേരളവും സന്ദർശിച്ചിട്ടുണ്ട്. തൻറ്റെ പ്രസിദ്ധമായ ‘I have a Dream’ എന്ന പ്രസംഗത്തിൽ മാർട്ടിൻ ലൂഥർ കിങ്‌ വളരെ കാൽപനികമായി പറയുന്നത് “From all Mountain sides let freedom ring” എന്നാണ്. അമേരിക്കൻ പ്രെസിഡൻറ്റായ ജോൺ എഫ്. കെന്നഡി പോലും തത്സമയ സംപ്രേക്ഷണത്തിലൂടെ കേട്ട പ്രസംഗമാണ് ‘I have a Dream’.

മാർട്ടിൻ ലൂഥർ കിങ്ങിൻറ്റെ പ്രസംഗം വളരെ കാൽപനിക ഭാവങ്ങൾ ഉണർത്തുന്നതായിരുന്നെങ്കിലും അമേരിക്കയിൽ നടന്ന 'സിവിൽ ലിബെർട്ടീസ് മൂവ്മെൻറ്റ്' അത്ര കാൽപനിക ഭാവങ്ങളൊന്നും ഉണർത്തിയില്ല എന്നതാണ് വാസ്തവം. അമേരിക്കയിൽ കറുത്ത വർഗക്കാർക്കെതിരെ 'സിവിൽ ലിബെർട്ടീസ് മൂവ്മെൻറ്റ്സ്' - ൻറ്റെ കാലത്ത് വളരെ അധികം അക്രമങ്ങൾ നടന്നു. ഗൂഗിളിൽ തിരഞ്ഞാൽ കറുത്ത വർഗക്കാരുടെ സ്വിമ്മിങ് പൂളിൽ ആസിഡൊഴിക്കുന്ന ചിത്രങ്ങളൊക്കെ കാണാം. പണ്ട് നമ്മുടെ ദൂരദർശൻ സംപ്രേക്ഷണം ചെയ്ത 'കെന്നഡി സീരിയലിൽ' കറുത്ത വർഗക്കാർക്കെതിരെ നടന്ന അക്രമങ്ങൾ പുനഃസൃഷ്ടിച്ചു. വെള്ളക്കാർ കറുത്ത വർഗക്കാരെ കൊണ്ട് പോകുന്ന ബസുകൾ തടഞ്ഞു അവരെ മർദിക്കുന്നതൊക്കെ പതിവായിരുന്നു. അന്നൊക്കെ അമേരിക്കയിൽ ‘Whites Only’ ഹോട്ടലുകളും, റെസ്റ്റോറൻറ്റുകളും പതിവായിരുന്നു. അത്തരം ‘Whites Only’ ഹോട്ടലുകളിലൊന്നിൽ നിന്ന് പുറത്തു ചാടിച്ചതിൽ മനം നൊന്താണ് മുൻ ബോക്സിങ് ചാമ്പ്യനായ മുഹമ്മദ് അലി എന്ന കാഷ്യസ് ക്ലേ തൻറ്റെ ഒളിമ്പിക്ക് സ്വർണ മെഡലുകൾ ഓഹിയോ നദിയിലേക്കു വലിച്ചെറിഞ്ഞത്.

പ്രെസിഡൻറ്റ് കെന്നഡി വെള്ളക്കാരുടെ ഗ്രൂപ്പുകളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നതിലും അതേ സമയം തന്നെ മാർട്ടിൻ ലൂഥർ കിങ്ങിൻറ്റെ 'സിവിൽ ലിബെർട്ടീസ് മൂവ്മെൻറ്റ്'- ൻറ്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾക്കൊപ്പം നിൽക്കുന്നതിലും നന്നേ വിഷമിച്ചു. ഈ രണ്ടു കൂട്ടരുടെയും ഇടയിൽ നിന്ന് ഒരു 'ബാലൻസിങ്ങിന്' വേണ്ടിയായിരുന്നു കെന്നഡി പലപ്പോഴും ശ്രമിച്ചിരുന്നത്. അക്രമങ്ങൾ നടന്ന പല ഭാഗങ്ങളിലേക്കും നാഷണൽ ഡാർഡ്‌സിനെ അയച്ചു. രണ്ടു കൂട്ടരുടെയും വോട്ടുകൾ കെന്നഡി പ്രതിനിധാനം ചെയ്തിരുന്ന ഡെമോക്രാറ്റിക് പാർട്ടിക്ക് നിർണായകമായിരുന്നു. ഇതെഴുതുന്ന ആൾ വായിച്ച ജോൺ എഫ്. കെന്നഡിയുടെ 800-ൽ മിച്ചം പേജുള്ള ഒരു ജീവചരിത്രത്തിൽ പറയുന്നത് 'സിവിൽ ലിബെർട്ടീസ് മൂവ്മെൻറ്റ്'- ൻറ്റെ ആളുകളോട് സംസാരിച്ചതിന് ശേഷം “God Damn Civil Liberties Movement” എന്ന്‌ പറഞ്ഞു കെന്നഡി വയിറ്റ് ഹൌസിൽ വന്ന് അലറുമായിരുന്നു എന്നാണ്. മാർട്ടിൻ ലൂഥർ കിങ്ങിനെ വയിറ്റ് ഹവ്‌സിലേക്ക് ക്ഷണിക്കണം എന്നൊരു നിർദേശവും ഉപദേശകർ കെന്നഡിയുടെ മുമ്പിൽ വെച്ചു. അപ്പോൾ കെന്നഡി പറഞ്ഞത് അത് "കാറൽ മാർക്സിനെ വയിറ്റ് ഹൌസിലേക്ക് ക്ഷണിക്കുന്നത് പോലെയാണ്" എന്നാണ്. എന്തായാലും പിന്നീട് കെന്നഡിയുടെ സഹോദരൻ റോബർട്ട് കെന്നഡി മാർട്ടിൻ ലൂഥർ കിങ്ങിനെ കാണുന്നുണ്ട്. “Are you a Communist?” സന്ദർശന സമയത്ത് റോബർട്ട് കെന്നഡിയുടെ കിങ്ങിനോടുള്ള ഒരു ചോദ്യം ഇതായിരുന്നു. ഉത്തരം: “I have never been a Communist”.

എന്തായാലും 1968-ൽ മാർട്ടിൻ ലൂഥർ കിങ്‌ വെടിയേറ്റു മരിച്ചു. പിന്നാലെ ജോൺ എഫ്. കെന്നഡിയും, റോബർട്ട് കെന്നഡിയും വെടിയേറ്റു മരിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ രക്ത പങ്കിലമായ കഥകളാണത്. യൂറോപ്പിലും, അമേരിക്കയിലും നിലനിന്നിരുന്ന കറുത്ത വർഗക്കാർക്കെതിരെയുള്ള അടിമത്തത്തിൽ നിന്ന് ഇന്നിപ്പോൾ അവരൊക്കെ വളരെയേറെ പുരോഗമിച്ചു. ആ അവസ്ഥയിൽ നിന്ന് അമേരിക്കയിലെ കറുത്ത വർഗക്കാർ ഇന്നെവിടെ നിൽക്കുന്നു?? അവരില്ലാത്ത ഏതെങ്കിലും ഒരു മേഖല അമേരിക്കയിലുണ്ടോ?? സ്പോർട്സ്, അത്ലറ്റിക്സ്, ഹോളിവുഡ്, സൈന്യം - എന്നിങ്ങനെ സകല മേഖലകളിലുമുണ്ട്. കറുത്ത വർഗക്കാരനായ ബാരക് ഒബാമ അമേരിക്കൻ പ്രെസിഡൻറ്റ് വരെ ആയി. ചിലപ്പോഴൊക്കെ കലാപം ഉണ്ടാകാറുണ്ടെങ്കിലും അമേരിക്കൻ സമൂഹത്തെ ഒന്നടങ്കം വർണ വിവേചനത്തിൻറ്റെ പേരിൽ ആക്ഷേപിക്കാൻ സാധിക്കില്ല. കേവലം 50-ൽ താഴെയുള്ള വർഷങ്ങളിൽ നിന്നാണ് ഇത്രയേറെ സാമൂഹ്യ പുരോഗതി കൈവരിച്ചതെന്ന യാഥാർധ്യം എല്ലാവരും ഓർമിക്കേണ്ടതുണ്ട്. ഇന്നിപ്പോൾ ബോക്സിങ് ചാമ്പ്യൻ മുഹമ്മദ് അലിയെ പോലെ അനേകം കറുത്ത വർഗക്കാർ അമേരിക്കയിൽ ഇസ്‌ലാം മതത്തിൽ വിശ്വസിക്കുന്നു. 'മുസ്‌ലീം ബ്രദർഹുഡ്' എന്ന കൺസെപ്റ്റും അവിടെ സജീവമാണ്. പക്ഷെ അവരൊക്കെ തീവ്രവാദത്തിൽ നിന്ന് അകലെയാണ്. റഷ്യയിൽ നിന്ന് 7000-ൽ ഏറെ പേർ ഐസിസ്-ൽ ചേർന്നു എന്നാണ് റഷ്യൻ ടി.വി. പറയുന്നത്. പക്ഷെ അമേരിക്കയിലെ ഇസ്‌ലാം മതത്തിൽ വിശ്വസിക്കുന്ന കറുത്ത വർഗക്കാർക്കിടയിൽ അങ്ങനെയുള്ള ഒരു തീവ്രവാദ പ്രവണത ഇല്ല. വിദ്യാഭ്യാസ, വ്യവസായ വിപ്ലവം സൃഷ്ടിച്ച മാറ്റം കൊണ്ടാകാം അത്. ലിബറൽ മൂല്യങ്ങളുടെ കരുത്ത് കൊണ്ടുമാകാം അത്.

പാർശ്വവൽക്കരിക്കപ്പെട്ട അമേരിക്കയിലെ കറുത്ത വർഗക്കാരുടെ സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ പുരോഗതിയിൽ നിന്ന് ഇന്ത്യ എന്ത് പഠിക്കണം?? മധുര മനോജ്ഞ സോഷ്യലിസ്റ്റ് സ്വൊപ്നങ്ങൾ കാണുന്നവർ ആദ്യം പഠിക്കേണ്ട പാഠം ക്യാപ്പിറ്റലിസത്തിലൂടെ സാമൂഹ്യ മാറ്റം സാധ്യമാകും എന്നാണ്. എന്തായാലും കുറച്ചു പേരെങ്കിലും മധുര മനോജ്ഞ സോഷ്യലിസ്റ്റ് സ്വൊപ്നങ്ങൾ മാറ്റിവെച്ച് യാഥാർഥ്യ ബോധത്തോടെ ചിന്തിക്കുന്നുണ്ട്. ഇന്ത്യയിലെ ദളിതർ ഇന്നത്തെ ഉദാരവൽക്കരണത്തിൻറ്റെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നാണ് മുൻ പ്ളാനിങ് കമ്മീഷൻ മെമ്പറും, പ്രമുഖ ദളിത് ചിന്തകനും ആയ ഡോക്ടർ നരേന്ദ്ര ജാദവിനെ പോലുള്ളവർ പറയുന്നത്. അത് പറയുന്നതിലൂടെ തന്നെ അദ്ദേഹം ക്യാപ്പിറ്റലിസത്തിലൂടെയുള്ള സാമൂഹ്യ മാറ്റത്തിനാണ് ആഹ്വാനം ചെയ്യുന്നത്. ഇപ്പോൾ ദേശീയ തലത്തിൽ 'ദളിത് ചെയ്മ്പർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്റ്റ്റി' ഉണ്ട്. അത് സംസ്ഥാന തലങ്ങളിൽ കൂടി വ്യാപിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നുമുണ്ട്. കുറെ വർഷങ്ങൾക്കു മുമ്പ് 'ദളിത് കോടീശ്വരന്മാർ' എന്ന തലക്കെട്ടോടെ 'ഇന്ത്യ റ്റുഡേ' കവർ സ്റ്റോറി പ്രസീദ്ധീകരിച്ചായിരുന്നു. മഹാരാഷ്ട്രയി ലും, ഉത്തർപ്രദേശിലും വ്യവസായികളെയും, സംരഭകരെയും സൃഷ്ടിക്കുവാൻ ദളിത് പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഈ അവസരങ്ങൾ കേരളത്തിലെ ദളിത് ബുദ്ധി ജീവികൾ മനസിലാക്കുന്നുണ്ടോ??? ഇല്ലെന്നാണ് തോന്നുന്നത്. അമേരിക്കയിലെ കറുത്ത വർഗക്കാരെ പോലെ ദളിതരുടെയും, ആദിവാസികളുടെയും, പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പിന്നോക്കാവസ്ഥയ്ക്കുള്ള യഥാർത്ഥ പരിഹാരം വ്യവസായ മേഖലയിലേക്കുള്ള ചേക്കറലാണ്; തൊഴിലധിഷ്ടിധവും, മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസം ഇന്നത്തെ യുവ തലമുറയ്ക്ക് ലഭ്യമാക്കുന്നതാണ്; സമ്പാദ്യ ശീലം വളർത്തുന്നതുമാണ്‌. ഇതാണ് കേവലം 50-ൽ താഴെയുള്ള വർഷങ്ങളിൽ അമേരിക്കയിലെ കറുത്ത വർഗക്കാർക്കിടയിൽ സംഭവിച്ചതും.

2018 ഏപ്രിൽ 3, ചൊവ്വാഴ്ച

സോവിയറ്റ് യൂണിയൻറ്റെ പതനവും സ്ത്രീകളും


ഇപ്പോൾ റഷ്യ അമേരിക്കയുടെ കഴിഞ്ഞ പ്രെസിഡൻറ്റ് തിരഞ്ഞെടുപ്പ് സ്വാധീനച്ചതാണല്ലോ അമേരിക്കയിൽ നിന്നുള്ള പ്രധാന വാർത്ത. റഷ്യൻ സ്വാധീനത്തെ കുറിച്ച് വ്യാകുലരാകുന്നവർ സോവിയറ്റ് യൂണിയൻറ്റെ പതനവും, അന്ന് തൊട്ടു ഇന്നുവരെ പാശ്ചാത്യ ശക്തികൾ റഷ്യയിലും, മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളിലും നടത്തിയ കുതന്ത്രങ്ങളും കൂടി കാണണം. 1991 ഓഗസ്റ്റ് മാസം ഗോർബച്ചേവിനെ വീട്ടു തടങ്കലിലാക്കിയതിനെ തുടർന്നാണ് സോവിയറ്റ് യൂണിയൻ തകരുന്നത്. 10 വർഷം നീണ്ടു നിന്ന അഫ്ഗാൻ അധിനിവേശവും, അമേരിക്കയുമായുള്ള ആയുധ പന്തയവും സോവിയറ്റ് സമ്പത് വ്യവസ്ഥയ്ക്ക് ഉണ്ടാക്കിയ ക്ഷീണം ചെറുതല്ലായിരുന്നു. പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും മാധ്യമ പിന്തുണയും, രാഷ്ട്രങ്ങളിലെ കൺസ്യൂമർ ഉൽപന്നങ്ങൾ ഗോർബച്ചേവിൻറ്റെ അവസാന കാലത്ത് സോവിയറ്റ് വിപണിയെ കീഴ്പെടുത്താനും തുടങ്ങിയപ്പോൾ സോവിയറ്റ് സമ്പത് വ്യവസ്ഥയ്ക്ക് ശിഥിലീകരണത്തെ ചെറുക്കാൻ ശക്തി ഇല്ലായിരുന്നു . അത്കൂടാതെ പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും രാഷ്ട്രീയ പിന്തുണ കൂടിയായപ്പോൾ സോവിയറ്റ് പതനം പൂർത്തിയായി. ഗോർബച്ചേവിൻറ്റെ പിടിപ്പില്ലായ്മയും, യെൽസിൻറ്റെയും, റിപ്പബ്ലിക്കുകളിൽ ഉയർന്നു വന്ന നേതാക്കന്മാരുടെയും രാഷ്ട്രീയ അതിമോഹം കൂടിയായപ്പോൾ 1991 - സോവിയറ്റ് യൂണിയനെ പിന്തുണയ്ക്കുന്ന അധികം പേരില്ലായിരുന്നു എന്നതാണ് വാസ്തവം. മോസ്കോയിലും, സോവിയറ്റ് യൂണിയനിലെ മറ്റു നഗരങ്ങളിലും തങ്ങളുടെ രാജ്യത്തിൻറ്റെ തകർച്ച കണ്ട് തെരുവിൽ ആളുകൾ പിറുപിറുക്കുകയും കരയുകയും ചെയ്യുമ്പോൾ മറ്റു ചിലർ സ്വർഗം കിട്ടിയ രീതിയിൽ ആഘോഷിക്കുകയായിരുന്നു. സോവിയറ്റ് യൂണിയൻ തകർന്നതും ഗോർബച്ചേവിന് പകരം യെൽട്സിൻ അധികാരത്തിൽ വന്നതും രാജ്യത്തെ സ്ത്രീകളെയാണ് ഏറ്റവും ബാധിച്ചത്.

അപ്രതീക്ഷിതമായി അധികാരമേറ്റ കാര്യപ്രാപ്തി ഇല്ലാത്ത ബോറിസ് യെൽട്സിൻ രാജ്യത്തെ പൂർണ്ണമായും അനാഥത്ത്വത്തിലേക്കും അരാജകത്ത്വത്തിലേക്കും തള്ളി വിട്ടു. മുഴുക്കുടിയനായ യെൽസിന്രാജ്യ താൽപര്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഒരിക്കലും പ്രവർത്തിക്കാൻ സാധിച്ചില്ല. നേതാക്കളും അനുയായികളും തക്കം പാർത്തിരുന്ന ഗുണ്ടകളും രാജ്യത്തിൻറ്റെ പ്രധാനവരുമാന ശ്രോതസ്സായ എണ്ണക്കമ്പനികൾ പിടിച്ചെടുത്തു. രാജ്യം ഛിന്നഭിന്നമായി പോയപ്പോൾ വൻ ശക്തിയായിരുന്ന മുൻ സോവിയറ്റ് യൂണിയനിലെ KGB അടക്കമുള്ള ചാര സംഘടനയിലേയും, സെക്യൂരിറ്റി ഏജൻസികളിലേയും ഒരു കൂട്ടർ മാഫിയാ പ്രവർത്തനത്തിലേക്ക് തിരിഞ്ഞു. സോവിയറ്റ്യൂണിയൻറ്റെ പതനം കൊണ്ട് ലോകത്ത്പ്രധാനമായി ഗുണമുണ്ടായത്തീവ്രവാദ ഗ്രൂപ്പുകൾക്കും, വിധ്വംസക ശക്തികൾക്കും ആണ്. ആയുധ നിർമ്മാണത്തിലും, ശേഖരണത്തിലും, വിതരണത്തിലും അമേരിക്കയുടെ അടുത്തു വന്നിരുന്ന സോവിയറ്റ്യൂണിയൻറ്റെ വിഘടനം സോവിയറ്റ്റിപ്പബ്ലിക്കുകളിൽ അരാജകത്ത്വത്തിലേക്ക് കാര്യങ്ങൾ എത്തിച്ചു. കുറച്ചെങ്കിലും കാര്യങ്ങൾ തിരിച്ചു പിടിയ്ക്കാൻ സാധിച്ചത് വ്ളാഡിമിർ പുട്ടിനു മാത്രമാണ്. ആയുധ വ്യാപാരികൾക്ക് വമ്പൻ ആയുധ ശേഖരങ്ങൾ നിസാര വിലക്ക്കരിഞ്ചന്തയിൽ തീവ്രവാദികൾക്ക്മറിച്ച്വിറ്റ്ധനം സമ്പാദിക്കുവാൻ സോവിയറ്റ്യൂണിയൻറ്റെ പതനത്തിന് ശേഷം കഴിഞ്ഞു. ആണവായുധങ്ങൾ അമേരിക്കയിൽ പോലും എത്തുന്ന രീതിയിലുള്ള പല ഹോളിവുഡ് ചിത്രങ്ങളുമുണ്ട്. റഷ്യൻ മാഫിയയുടെ നെത്ര്വത്തത്തിലുള്ള ആണവ കൈമാറ്റവും, കുറ്റ കൃത്യങ്ങളും പല ഹോളിവുഡ് ചിത്രങ്ങളുടേയും സ്ഥിരം പ്രമേയമായികഴിഞ്ഞു.

ഗോർബച്ചേവിൻറ്റെ അവസാന കാലത്തും, യെൽസിൻറ്റെ ഭരണ കാലത്തും വരുമാനം കുറഞ്ഞവർക്കായി സർക്കാർ സ്ഥാപിച്ച നിത്യോപയോഗ സാധനങ്ങളുടെ കച്ചവടം പിടിച്ചെടുത്ത് ലാഭക്കച്ചവടമാക്കി തങ്ങളുടെ കച്ചവട സാമ്രാജ്യം അവർ പടുത്തുയർത്തി. രാജ്യത്തിൻറ്റെ സമ്പത്ത് ഒരു ചെറിയ ശതമാനം 'ഒളിഗാർക്കുകളിൽ' നിഷിപ്തമായി. സ്ത്രീകളെ ലൈംഗീക തൊഴിലാളികളാക്കി ലോകനഗരങ്ങളിൽ വിൽപ്പനക്കെത്തിച്ചു. റഷ്യൻ പെൺകുട്ടികൾ ദുബായിലും, UAE-യിലെ മറ്റു ഭാഗങ്ങളിലും തൊഴിലിൽ ഏർപ്പെട്ടു. 'റഷ്യൻ എസ്കോർട്ട്' എന്ന ഓമനപ്പേരിൽ ഇവരെ കച്ചവടം ചെയ്യുകയായിരുന്നു.  റഷ്യയുടെ തകർച്ചക്ക് ശേഷം ലോകകമ്പോളത്തിൽ വിൽക്കപ്പെട്ടവരാണ് അവിടത്തെ പെൺകുട്ടികൾ. പാശ്ചാത്യ രാജ്യങ്ങളിലേക്ക് പതിനായിരക്കണക്കിന് റഷ്യൻ പെൺകുട്ടികൾ വേശ്യാവൃത്തിക്ക് വേണ്ടി കടത്തപ്പെട്ടു. ഡൽഹിയിലെ പഹാർ ഗഞ്ചിലെ വിലകുറഞ്ഞ ലോഡ്ജുകളിലും, ബോളിവുഡ് സിനിമകളിലും റഷ്യ, ഉക്രയിൻ, ഉസ്ബെക്കിസ്ഥാൻ എന്നീ സ്ഥലങ്ങളിൽ നിന്നുള്ള പെൺകുട്ടികൾ അവരുടെ സജീവ സാന്ന്യധ്യമറിയിച്ചു. വൻ ശക്തിയായിരുന്ന ഒരു രാഷ്ട്രത്തിലെ പെൺകുട്ടികൾക്കാണ് ഗതികേട് വന്നതെന്ന് ഓർക്കണം!!!

യെൽസിൻറ്റെ ആദ്യ അഞ്ചു വർഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കമ്യുണിസ്റ്റ് സ്ഥാനാർഥിയായ ഗെന്നഡി സ്യുഗനേവ് ജയിക്കേണ്ടതായിരുന്നു. പക്ഷെ അമേരിക്കയും, പാശ്ചാത്യ ശക്തികളും വൻ തോതിൽ റഷ്യൻ തിരഞ്ഞെടുപ്പിൽ ഇടപെട്ടു. പണവും, സൗകര്യങ്ങളും പാശ്ചാത്യ ശക്തികൾ യെൽസിനു കൊടുത്തു. പ്രചാരണം പാശ്ചാത്യ മാധ്യമങ്ങൾ ഏറ്റെടുത്തു. ഇങ്ങനെ പരസ്യമായി തന്നെ റഷ്യൻ തിരഞ്ഞെടുപ്പിൽ ഇടപെട്ടവരാണ് ഇപ്പോൾ അമേരിക്കൻ തിരഞ്ഞെടുപ്പിനെ റഷ്യ അട്ടിമറിച്ചെന്നുള്ള വൻ കണ്ടുപിടുത്തം നടത്തുന്നത്!!!