2019 മാർച്ച് 28, വ്യാഴാഴ്‌ച

രഘുറാം രാജൻ കേന്ദ്ര ധനകാര്യ മന്ത്രിയായാൽ.....

രാഹുൽ ഗാന്ധി പ്രധാന മന്ത്രിയായാൽ കേന്ദ്ര ധനകാര്യ മന്ത്രിയാകാനുള്ള താൽപര്യം തുറന്ന് പറഞ്ഞിരിക്കുന്നു മുൻ റിസർവ് ബാങ്ക് ഗവർണറും, മുൻ ഐ.എം.എഫ്. ഉപദേഷ്ടാവുമായിരുന്ന രഘുറാം രാജൻ. രാഹുൽ ഗാന്ധിയുടെ 'മിനിമം വരുമാന പദ്ധതിയുടെ' പിന്നിലെ ബുദ്ധിശക്തിയും രഘുറാം രാജൻ ആണെന്നായിരുന്നു മാധ്യമ റിപ്പോർട്ടുകൾ. സത്യത്തിൽ ഇത്തരത്തിലുള്ള ഒരു 'ഡെവലപ്പ്മെൻറ്റ്' നടക്കുകയാണെങ്കിൽ അത് ഇന്ത്യൻ സമ്പത് വ്യവസ്ഥക്ക് കരുത്തേകും. മോഡി സർക്കാരിൻറ്റെ വലിയൊരു കുഴപ്പം 'പ്രൊഫഷണലിസത്തിൻറ്റെ' അഭാവമാണ്. ഈ 'പ്രൊഫെഷനലിസത്തിൻറ്റെ' ഇല്ലായ്മയിൽ വലിയൊരു പങ്ക് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിക്ക് അവകാശപ്പെട്ടതാണ്.

ലോക വ്യാപാരം ഇന്ന് 16 ട്രില്യൺ ഡോളറിൻറ്റേതാണ്. അതിൽ കേവലം 1.7 ശതമാനം മാത്രമേ ഇന്ത്യക്ക് അവകാശപ്പെടാനാവുകയുള്ളൂ. ഗ്ലോബൽ ട്രെയിഡിൻറ്റെ 5 ശതമാനം എങ്കിലും തരപ്പെടുത്താനായാൽ നാം വിജയിച്ചു. അത് 10 ശതമാനമായാൽ ഇന്ത്യ വൻശക്തി ആയി മാറും. ഉൽപ്പാദനം കൂടുന്നതിനനുസരിച്ച് രാജ്യത്ത് തൊഴിലവസരങ്ങൾ കുതിച്ചുയരും. ഇന്ത്യക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ട ആവശ്യമേ വരില്ല. പക്ഷെ അങ്ങനെ സംഭവിക്കണമെങ്കിൽ നാം 'മെരിറ്റോക്രസിക്കും', 'പ്രൊഫഷണലിസത്തിനും' മുൻ‌തൂക്കം കൊടുക്കണം. നിർഭാഗ്യവശാൽ ഈ രാജ്യത്ത് അത് സംഭവിക്കുന്നില്ല.

UPA സർക്കാരിൽ എന്തൊക്കെ കുഴപ്പങ്ങൾ ഉണ്ടായിരുന്നെങ്കിലും ഡോക്റ്റർ മൻമോഹൻ സിങ്ങും, മോൺറ്റെക് സിങ്ങും, ജയറാം രമേഷുമൊക്കെ തികഞ്ഞ 'പ്രൊഫഷണലുകൾ' ആയിരുന്നു. 'നാഷണൽ റൂറൽ സാനിറ്റേഷൻ' എന്ന പ്രോഗ്രാം ഉണ്ടാക്കിയ ജയറാം രമേഷ്  ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഗ്രാമ വികസന മന്ത്രി ആയിരുന്നു. കാർഷിക പ്രശ്നമായാലും, കക്കൂസിൻറ്റെ പ്രശ്നമായാലും അതൊക്കെ നടപ്പാക്കുവാൻ 'പ്രൊഫഷണലിസം' എന്ന്‌ പറയുന്നത് വേണം. നരേന്ദ്ര മോഡി സർക്കാർ കർഷകർക്കുള്ള 'ക്യാഷ് ട്രാൻഫർ' പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചത് TRS ഭരിക്കുന്ന തെലുങ്കാനയിലെ 'റിതു ബന്ധു സ്‌കീമിൻറ്റേയും (The Rythu Bandhu scheme), ഒറീസയിലെ 'കാലിയ' സ്‌കീമിൻറ്റേയും (Krushak Assistance for Livelihood and Income Augmentation - KALIA) വിജയം കണക്കിലെടുത്താണ്. തെലുങ്കാനയിലെ 'റിതു ബന്ധു സ്‌കീമിൽ' ഒരു ഏക്കറിൽ 10000 രൂപ വരെ 'ക്യാഷ് ട്രാൻഫറായി' കർഷകർക്ക് കിട്ടുന്നു. ഒറീസയിലെ 'കാലിയ' സ്‌കീമിൻറ്റെ' ഫലമായും കർഷകർക്ക് ഒരു വർഷം 10000 രൂപ കിട്ടുന്നു. ആ സ്‌കീമിൽ 5000 രൂപ ഇതിനോടകം തന്നെ 37 ലക്ഷം കർഷകർക്ക് ആദ്യ ഗഡുവായി കൊടുത്തു കഴിഞ്ഞു.

വെറും അനുകരണം അല്ലാതെ നരേന്ദ്ര മോഡി സർക്കാരിൻറ്റെ കർഷകർക്കുള്ള 'ക്യാഷ് ട്രാൻഫർ' പദ്ധതി വിജയിക്കുവാനുള്ള സാധ്യത ഇല്ലാത്തത് 'ഹോം വർക്കിൻറ്റെ' അഭാവമാണ്. നോട്ടു നിരോധനവും, ജി. എസ്. ടി. - യിലെ ആശയ കുഴപ്പവും പോലെ തന്നെ ഈ പ്രഖ്യാപനത്തിലും 'പ്രൊഫഷണലിസം' എന്ന്‌ പറയുന്നത് ഒട്ടുമേ ഇല്ലാ. വർഷങ്ങൾ നീളുന്ന ആസൂത്രണവും, കൃത്യമായ കണക്കെടുപ്പും ഒക്കെ കഴിഞ്ഞിട്ടേ ഇത്തരം പദ്ധതികൾ വിജയിക്കുവാനുള്ള സാധ്യത ഉള്ളൂ. അപ്പോൾ പിന്നെ പ്രഖ്യാപനങ്ങൾ വെറും പ്രഖ്യാപനങ്ങൾ ആയി പോകും; കാർഷിക പ്രശ്നങ്ങൾ ഒരു രീതിയിലും പരിഹരിക്കപ്പെടാനും പോകുന്നില്ല.

സത്യത്തിൽ ഇപ്പോൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥ അത്ര മോശം സ്‌ഥിതിയിലല്ല. ധന കമ്മി കുറഞ്ഞു; വിലകയറ്റം നിയന്ത്രണ വിധേയമായി; ഇൻഫ്രാസ്ട്രക്ച്ചർ പുരോഗതിയുമുണ്ട്. കാർഷിക പ്രശ്നങ്ങളിലും, തൊഴിൽ സൃഷ്ടിക്കുന്നതിലും ആണ് ഗവൺമെൻറ്റ് വലിയ പരാജയം ആയി പോയത്. അത് കുറെയൊക്കെ ''പ്രൊഫെഷനലിസമില്ലായ്മ' മൂലം സ്വയം വരുത്തി വെച്ചതും ആണ്. ബി.ജെ.പി. ഭരണത്തിൽ കേറിയപ്പോൾ തന്നെ പയർ പരിപ്പ് വർഗങ്ങളുടെ സംഭരണത്തിന് വേണ്ടി കൊണ്ടുവന്ന 'കുത്തക സംഭരണ ഓർഡിനൻസ്' മൂലം അഡനിയും,അംബാനിയും പോലുള്ള കോടീശ്വരന്മാർക്ക് മാത്രമാണ് 'ബെനെഫിറ്റ്' ഉണ്ടായത്; കർഷകർക്ക് ന്യായവില കിട്ടിയതുമില്ല. ഇത് പോലുള്ള പകൽ കൊള്ളയൊക്കെ മൂലമാണ് നൂറുകണക്കിന് കരഷകർ ആതമാഹുതി ചെയ്യേണ്ട സാഹചര്യം ഉരുത്തിരിഞ്ഞത്.

പശു സ്നേഹം തൊഴിൽ രംഗത്തും പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഇന്ത്യയിലെ തുകൽ, ടെക്സ്റ്റയിൽ മേഖലകളിലാണ് അനേക ലക്ഷം ഇൻഡ്യാക്കാർ പണിയെടുക്കുന്നത്. ചരിത്രപരമായി തന്നെ ചണം, പരുത്തി, പട്ടുവസ്ത്രങ്ങൾ - ഈ മേഖലകളാണ് ഇന്ത്യയുടെ വ്യവസായിക അടിത്തറ തീർത്തത്. പരുത്തി വ്യവസായം തകർന്നപ്പോൾ അതിനെതിരെയാണല്ലോ മഹാത്മാ ഗാന്ധി തൻറ്റെ ഖാദി പ്രസ്ഥാനം തുടങ്ങിയതും, നൂൽ നൂൽപ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻറ്റെ തന്നെ ഭാഗമാക്കിയതും. ചെറുകിട വ്യവസായം, കാർഷിക രംഗം, കൺസ്ട്രക്ഷൻ മേഖല, ഐ. ടി., - ഇവയൊക്കെയാണ് ഇന്ത്യയിൽ തൊഴിൽ സൃഷ്ടിക്കുന്നത്. 2011 മുതൽ തന്നെ ഇന്ത്യയിൽ തൊഴിലവസരങ്ങൾ കുറഞ്ഞിരുന്നു എന്നാണ് 'ലേബർ സ്റ്റാറ്റിസ്റ്റിക്സ്' ഉദ്ധരിച്ച് പലരും കൃത്യമായി പറയുന്നത്. സാധാരണ ജനത്തിനേറ്റവും കൂടുതൽ തൊഴിൽ നൽകുന്ന തുകൽ, ടെക്സ്റ്റയിൽസ്, കൺസ്ട്രക്ഷൻ മേഖല - ഇവയൊക്കെ ഇന്ന് മൊത്തം മാന്ദ്യത്തിലാണ്. ഈ ഇൻഡ്യാ മഹാരാജ്യത്തിൽ അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവരാണ് മഹാ ഭൂരിപക്ഷം ജനത. 90 ശതമാനം തൊഴിലാളികളും ഈ ഇൻഡ്യാ മഹാരാജ്യത്തിൽ അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. 55 ശതമാനത്തോളം ആളുകൾ കാർഷിക മേഖലയിൽ ഉണ്ട്. അവരിൽ അധികവും 'ക്യാഷ് ലെസ്സ്' സമ്പത് വ്യവസ്ഥയുടെ ഭാഗം അല്ല. ഡെബിറ്റ് കാർഡും, ക്രെഡിറ്റ് കാർഡും, ഇൻറ്റെർനെറ്റ് ബാങ്കിങ്ങും ഒന്നും ഉപയൊഗിക്കുന്നവരല്ല ഈ ഇൻഡ്യാ മഹാരാജ്യത്തിലെ ഭൂരിപക്ഷം ജനതയും. അസംഘടിത മേഖലയിലും, കാർഷിക മേഖലയിലും പ്രവർത്തിക്കുന്നവരിൽ പലർക്കും ഈ ജി.എസ്.ടി-യും, നോട്ടു നിരോധനവും സൃഷ്ടിച്ച ആശയ കുഴപ്പത്തിൽ നിന്ന് ഇനിയും മുക്തരാകുവാൻ സാധിച്ചിട്ടില്ല. നോട്ടു നിരോധനവും, ജി.എസ്.ടി-യും ഒക്കെ വന്നതിൽ പിന്നെ സ്ഥല കച്ചവടവും, കെട്ടിട വിൽപ്പനയും ഒന്നും നടക്കുന്നില്ല. വസ്തു വിൽക്കാനോ, വാങ്ങാനോ ആർക്കും ധൈര്യമില്ല. നിർമാണ മേഖലയിൽ പണം മുടക്കാൻ പലരും തയാറല്ല. അത് കൺസ്ട്രക്ഷൻ മേഖലയിൽ ഉളവാക്കുന്ന തൊഴിലിനെ ആണ് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്ന കാര്യം പലരും കാണാതെ പോകുന്നു. വസ്തു ഇടപാടുകൾ നടക്കുന്നില്ലാത്തതു കൊണ്ട് റിയൽ എസ്റ്റേറ്റ് മേഖലയും മാന്ദ്യത്തിലായി. 'ഇന്ത്യയുടെ സെൽഫ് ഗോളുകൾ' എന്ന് പറഞ്ഞു ചൈന തന്നെ ഇന്ത്യയെ കളിയാക്കുന്ന അവസ്ഥ വന്നു. കേന്ദ്ര സർക്കാരിൻറ്റെ ഇത്തരം മണ്ടൻ സാമ്പത്തിക ഭരണ പരിഷ്കാരങ്ങൾ വഴി രാജ്യത്തെ സമ്പത് വ്യവസ്ഥയ്ക്ക് തീരാ നഷ്ടമാണ് ഉണ്ടായത്. ഇതൊക്കെ കാണാതെ ഒരു സാമ്പത്തിക വിശകലനവും നടത്താൻ സാധിക്കുകയില്ല.

കിട്ടാക്കടങ്ങൾ പെരുകിയതും കേന്ദ്ര ഗവൺമെൻറ്റിൻറ്റെ ചില 'മാർവാഡി' ബിസിനസുകാരോടുള്ള അമിത വിധേയത്ത്വം മൂലമാണ്. റിസർവ് ബാങ്കിൻറ്റെ വെബ്സൈറ്റിൽ നിന്നും ഡോക്ടർ മേരി ജോർജ് ചൂണ്ടിക്കാട്ടുന്നത് 2014 മുതലാണ് കിട്ടാക്കടത്തിൽ വൻ വളർച്ച ഉണ്ടായതെന്നാണ്. പൊതുമേഖലാ ബാങ്കുകളുടെ മാത്രം കണക്കെടുത്താൽ, ഇപ്പോൾ കിട്ടാക്കടം ആകെ വായ്പയുടെ 12 ശതമാനം വരും എന്നും അവർ ചൂണ്ടി കാണിക്കുന്നു. റിസർവ് ബാങ്ക് തന്നെ തരുന്ന രൂപരേഖ അനുസരിച്ച് 80 ശതമാനം കിട്ടാക്കടവും 400 കോർപറേറ്റ് ഭീമൻമാരുടെ പേരിലാണ്. അതിൽത്തന്നെ 12 കമ്പനികൾ 5000 കോടിക്കുമേൽ കിട്ടാക്കടത്തിൻറ്റെ അധിപന്മാരുമാണ്. അക്കൂട്ടത്തിലാണ് 9,000 കോടിയിലധികം വായ്പയെടുത്തു മുങ്ങിനടക്കുന്ന വിജയ് മല്യ, 13,000 കോടിയിലധികവുമായി ഒളിവിൽ പോയ നീരവ് മോദി തുടങ്ങിയവരുടെ പേരുകൾ ഉള്ളത്. ജതിൻ മേഹ്ത്താ, വിജയ് മല്യ, നീരവ് മോഡി, ചോംസ്കി , കോത്താരി തുടങ്ങിയവർ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ശേഷം രാജ്യം വിടുന്ന സാഹചര്യം എങ്ങനെ ഉണ്ടായി??? ബാങ്കുകളെ കബളിപ്പിച്ച വിജയ് മല്ലയ്യ എങ്ങനെ ലുക്ക് ഔട്ട് നോട്ടിസ്  ഉള്ളപ്പോൾ ഇന്ത്യ വിട്ടു എന്ന് ചോദിച്ചാൽ അധികാര സ്ഥാപനങ്ങളുമായുള്ള അടുത്ത ബന്ധം തന്നെ എന്നുറപ്പിച്ച് പറയേണ്ടി വരും. ബാങ്കുകളെ കബളിപ്പിച്ച് കോടികൾ തട്ടിയ എല്ലാ പ്രമുഖ വ്യവസായികളുടെയും വിവരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫിസിൽ അറിയിച്ചിരുന്നു എന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞതും, കേന്ദ്ര സർക്കാരിൽ നിന്ന് ഇത്തരക്കാർക്കെതിരെ ഒരു നടപടിയും ഉണ്ടായില്ലാ എന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ പറഞ്ഞതും ഇതിനോട് ചേർത്തു വായിക്കണം.  അദാനിയുമായി അടുത്ത ബന്ധമുള്ള ചിലരും സാമ്പത്തിക തട്ടിപ്പു നടത്തിയതിനു ശേഷം രാജ്യം വിട്ടു എന്ന് പറയുമ്പോഴും ഇവരുടെ ഒക്കെ രാഷ്ട്രീയ ബന്ധമാണ് തെളിഞ്ഞു വരുന്നത്. ചുരുക്കം പറഞ്ഞാൽ ഇന്നത്തെ കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയോട് വളരെ അടുപ്പമുള്ള ഒരു ചെറിയ കൂട്ടം ആളുകളാണ് ഇന്ത്യയുടെ സാമ്പത്തിക രംഗവും ഭരിക്കുന്നത്. അവരാണ് സാമ്പത്തിക തട്ടിപ്പുകൾ മുഴുവൻ നടത്തുന്നതും. ഇതൊക്കെ പരിഹരിക്കണമെങ്കിൽ രാഷ്ട്രീയ ചായ്‌വുകളില്ലാതെ രഖുറാം രാജനെ പോലുള്ള 'പ്രൊഫഷണലുകൾ' രാജ്യത്തിൻറ്റെ സമ്പത് വ്യവസ്ഥക്ക് നെത്ര്വത്ത്വം കൊടുക്കണം.

2019 മാർച്ച് 18, തിങ്കളാഴ്‌ച

സമൂഹത്തിൽ നടമാടുന്ന യാഥാസ്ഥിതികത്ത്വത്തിൻറ്റേയും, ആൺകോയ്മയുടേയും പ്രശ്നങ്ങൾ

ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസും, റോബോട്ടിക്ക് ടെക്‌നോളജിയും, 5G- യുമായി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ശാസ്ത്ര സാങ്കേതിക പുരോഗതി മുന്നേറുമ്പോൾ അതിനൊട്ടും ചേരാത്ത മൂല്യബോധമാണ് നമ്മുടെ സമൂഹത്തിലുള്ളതെന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. ഫ്രാൻസിസ് ക്ലാരിസ്റ്റൻ സഭാംഗമായ  സിസ്റ്റർ ലൂസി കളപ്പുരക്കലിന് മദര്‍ സുപ്പീരിയല്‍ ആന്‍ ജോസ് 13 കുറ്റങ്ങള്‍ ചുമത്തി നോട്ടീസ് നൽകിയ വാർത്ത വായിച്ചപ്പോൾ തോന്നിയതാണിത്. നേരത്തേ ശബരിമല യുവതീ പ്രവേശനാ വിഷയത്തിലും ഇതു തന്നെ തോന്നിയിരുന്നു. സിസ്റ്റർ ലൂസി കളപ്പുരക്കലിന് നൽകിയ ചാർജ് ഷീറ്റിലെ കുറ്റങ്ങൾ വായിച്ചാൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പുരോഗതിയുടെ ഭാഗമായിട്ടുള്ളവർക്ക് ചിരി വരും. സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ മാധ്യമങ്ങളോട് സംസാരിച്ചു; പുസ്തകം പ്രസിദ്ധീകരിച്ചു; പുതിയ കാര്‍ വാങ്ങിച്ചു; അനുവാദമില്ലാതെ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി; ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു - ഇവയൊക്കെയാണ് സിസ്റ്റർക്ക് എതിരെ നിർത്തിയിട്ടുള്ള കൊടും കുറ്റ കൃത്യങ്ങൾ എന്നാണ് മാധ്യമങ്ങളിലൂടെ അറിയാൻ സാധിച്ചത്. പത്തോ ഇരുപതോ വർഷം സർവീസുള്ള ഒരു സ്‌കൂൾ ടീച്ചർ ഇന്നത്തെ കാലത്ത് ഒരു കാർ വാങ്ങിക്കുന്നത് ഒരു വലിയ കുറ്റ കൃത്യമാണോ എന്ന് സുബോധമുള്ളവർക്ക് ചോദിക്കാം. പക്ഷെ യാഥാസ്ഥിതികത്ത്വത്തിൻറ്റെ കനത്ത വേലിക്കെട്ടുകൾ തകർത്ത് ഇത്തരം ചോദ്യങ്ങളൊന്നും ഉയരത്തില്ലാ എന്നുള്ളതാണ് സങ്കടകരമായ കാര്യം. 

10-15 വർഷം മുംബ് ഔട്ടർ ഡൽഹിയിൽ ഞാൻ താമസമാക്കിയപ്പോൾ അന്ന് ഗ്രാമ പ്രദേശമായ ഞങ്ങളുടെ ഫ്‌ളാറ്റ് ഏരിയയുടെ മുമ്പിൽ കൂടി നല്ല സ്റ്റയിലായി ജീപ്പോടിക്കുന്ന ഒരു സുന്ദരി കന്യാസ്ത്രീ ഉണ്ടായിരുന്നു. കക്ഷി മദാമ്മയായിരുന്നു. അതുകൊണ്ട് അധികം പുരികങ്ങളൊന്നും ഉയർന്നില്ല. കന്യാസ്ത്രീ മദാമ്മ അല്ലായിരുന്നുവെങ്കിൽ പലരും 'ഒബ്ജെക്ഷൻ' ഉയർത്തിയേനെ. ഏതോ സന്നദ്ധ സംഘടനയിൽ പ്രവർത്തിച്ചിരുന്ന ആ മദാമ്മ കന്യാസ്ത്രീ മിക്ക ദിവസങ്ങളിലും ഞാൻ ഓഫിസിലേക്ക് ഇറങ്ങുന്ന സമയത്താണ് ജീപ്പ് പറപ്പിച്ചു കൊണ്ട് ആ വഴി വന്നിരുന്നത്. സിസ്റ്റർ ലൂസി കളപ്പുരക്കൽ കാറോടിക്കുന്നതിനെതിരെ പലരും സംസാരിക്കുന്നത് വായിച്ചപ്പോൾ ഓർമ വന്നത് ആ സുന്ദരി മദാമ്മ കന്യാസ്ത്രീയേയാണ്. പല പാശ്ചാത്യ രാജ്യങ്ങളിലും ക്രിസ്ത്യൻ സഭ നടത്തുന്ന സ്‌കൂളുകളിലെ സ്‌കൂൾ ബസ് ഓടിക്കുന്നത് കന്യാസ്ത്രീകളാണ്. പള്ളികളിലെ 'ക്വയർ' നയിക്കുന്നതും കന്യാസ്ത്രീകൾ തന്നെ. ഇതൊക്കെ പ്രമേയമാക്കിയ എത്രയോ ഹോളിവുഡ് ചിത്രങ്ങൾ വന്നിരിക്കുന്നൂ!!! ഈയിടെ ഒരു മാരത്തണിൽ ഒരു ചെറുപ്പക്കാരി കന്യാസ്ത്രീ പങ്കെടുത്തിരുന്നു. നീളമുള്ള 'ഷോർട്ട്സിട്ട' ആ മദാമ്മ കന്യാസ്ത്രീ ഓടുന്ന ഫോട്ടോ പല പത്രങ്ങളിലും വന്നതാണ്. കേരളത്തിലായിരുന്നൂ ഇതു സംഭവിച്ചിരുന്നെങ്കിൽ എന്താകുമായിരിന്നൂ സ്ഥിതി??? ആലോചിക്കുവാൻ കൂടി വയ്യാ.

പഴയ വിപ്ലവകാരി സിന്ധു ജോയ് വിശുദ്ധ ഫ്രാൻസിസ് അസീസി ചാക്കുടുത്ത കാര്യം പറഞ്ഞു സിസ്റ്റർ ലൂസി കളപ്പുരക്കലിനെ ഫ്രാൻസിസ് ക്ലാരിസ്റ്റൻ സഭയുടെ മൂല്യങ്ങൾ ഓർമപ്പെടുത്തുന്ന ലേഖനം കണ്ടിരുന്നു. സിസ്റ്റർ ലൂസി കളപ്പുരക്കലിനോട് മാത്രം ചാക്കുടുക്കാൻ പറയുന്ന സിന്ധു ജോയിയുടെ വിപ്ലവ വീര്യം മനസിലാകുന്നില്ല. മേഴ്‌സിഡസ് ബെൻസിലും, ലക്ഷ്വറി കാറുകളിലും സഞ്ചരിക്കുന്ന എത്രയോ പുരുഷ വൈദികരുണ്ട്. അവരോടൊക്കെ ചാക്കുടുക്കാൻ എന്താണ് പഴയ വിപ്ലവകാരിയായ സിന്ധു ജോയ് പറയാത്തത്??? കാറും, ജീപ്പും ഉള്ള എത്രയോ പുരുഷ വൈദികരുണ്ട്? ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന; മാധ്യമങ്ങളോട് സംസാരിക്കുന്ന എത്രയോ പുരുഷ വൈദികരുണ്ട്? അവർക്കൊന്നും ബാധകമല്ലാത്ത കാനോനിക നിയമങ്ങൾ സിസ്റ്റർ ലൂസി കളപ്പുരക്കലിന് മാത്രം എങ്ങനെ ബാധകമാകും??? പാൻറ്റും ഷർട്ടും ഇടുന്ന എത്രയോ പുരുഷ വൈദികരുണ്ട്? അപ്പോൾ സിസ്റ്റർ ലൂസി കളപ്പുരക്കൽ ചുരിദാര്‍ ഇട്ടുകൊണ്ടുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത് എങ്ങനെ കുറ്റകരമാകും???

ഇത് ക്രിസ്തീയ സഭയുടെ മാത്രം പ്രശ്നമല്ലാ; നമ്മുടെ സമൂഹത്തിൽ നടമാടുന്ന യാഥാസ്ഥിതികത്ത്വത്തിൻറ്റേയും, ആൺകോയ്മയുടേയും കൂടി പ്രശ്നമാണ്. പണ്ട് 'ജ്ഞാനേശ്വരി' എഴുതിയ ജ്ഞാനേശ്വറിനെ കുറിച്ചുള്ള മറാത്തി ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രം കണ്ടത് ഓർമ വരുന്നൂ. ജ്ഞാനേശ്വറിൻറ്റെ മാതാപിതാക്കൾ സന്യാസത്തിന് പോയി അത് സാധിക്കാതെ തിരിച്ചു വന്നവരായിരുന്നു. മഹാരാഷ്ട്രയിലെ യാഥാസ്ഥിതിക ബ്രാഹ്മണ സമൂഹം അതുകൊണ്ടു തന്നെ അവർക്ക് 'ഭ്രഷ്ട്' കൽപ്പിച്ചു. സമൂഹത്തിൻറ്റെ ഒറ്റപ്പെടുത്തൽ സഹിക്കാൻ വയ്യാതായപ്പോൾ ജ്ഞാനേശ്വറിൻറ്റെ മാതാപിതാക്കൾ കുളത്തിൽ ചാടി ആത്മഹത്യ ചെയ്യുന്നതായിട്ടാണ് മറാത്തി ചിത്രം കാണിക്കുന്നത്. കുറച്ചു നാൾ മുംബ് വായിച്ച അവധൂത നാദാനന്ദ എഴുതിയ അദ്ദേഹത്തിൻറ്റെ ആത്മകഥയുടെ ഒന്നാം ഭാഗമായ 'വിധിക്കപ്പെട്ടവൻറ്റെ ചിത' - യിലും സന്യാസത്തിന് ഇറങ്ങി തിരിക്കുമ്പോൾ തൻറ്റെ നബൂതിരി ഇല്ലത്തിൻറ്റെ വാതിലുകൾ കൊട്ടിയടക്കുന്ന രംഗമുണ്ട്.  ജ്ഞാനേശ്വറിൻറ്റെ മാതാപിതാക്കൾ ചെയ്തത് പോലെ തിരിച്ചു വന്നാൽ സ്വാഗതമില്ല എന്നാണ് ആ വാതിലുകൾ കൊട്ടിയടക്കുന്നതിൻറ്റെ അർധം. ഇതുപോലെ നമ്മുടെ സമൂഹത്തിൽ നടമാടുന്ന യാഥാസ്ഥിതികത്ത്വം തന്നെയാണ് ശബരിമല യുവതീ പ്രവേശനാ വിഷയത്തിലും പ്രതിഫലിച്ചത്. പിന്നീട് ചിലരൊക്കെ സർവേ നടത്തിയപ്പോൾ പല വീടുകളിലും 'ആർത്തവ ശുദ്ധി' കണിശമായി പാലിക്കുന്നത് കണ്ടു. ചാണക വെള്ളം തളിക്കുന്നത് കൊണ്ടും, 'ആർത്തവ ശുദ്ധി' കണിശമായി പാലിക്കുന്നത് കൊണ്ടും "അനർധങ്ങളൊന്നും ഇതുവരെ സംഭവിച്ചിട്ടില്ല" എന്നാണ് ഇതിന് വിശദീകരണമായി പല സ്ത്രീകളും പറഞ്ഞത്. ഇങ്ങനെ 'ആർത്തവ ശുദ്ധി' പാലിച്ചില്ലെങ്കിൽ ദൈവം 'അനർധങ്ങൾ വരുത്തും' എന്ന് ഉറച്ചു വിശ്വസിക്കുന്നവരോട് എന്തു പറയാനാണ്??? ദൈവത്തിന് നമ്മുടെ സ്ത്രീകളെല്ലാം 'ആർത്തവ ശുദ്ധി' കണിശമായി പാലിക്കുന്നുണ്ടോ എന്ന് ഉളിഞ്ഞു നോക്കുന്നതാണ് പണി എന്നാണ് ഇക്കൂട്ടർ  ഉറച്ചു വിശ്വസിക്കുന്നത്!!! എന്തായാലും ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസിൻറ്റേയും, റോബോട്ടിക്ക് ടെക്‌നോളജിയുടേയും, 5G- യുടേയും രീതികൾ പിന്തുടരുന്ന വികസിത രാജ്യങ്ങളിലെ  കുടുംബങ്ങളിൽ ദൈവം 'അനർധങ്ങൾ' വരുത്താത്തത് മഹാഭാഗ്യം!!!!

2019 മാർച്ച് 15, വെള്ളിയാഴ്‌ച

ജാതി-മത വീതം വെയ്‌പ്പിൽ മറക്കുന്ന തൊഴിലില്ലായ്മയും, കാർഷിക പ്രശ്നങ്ങളും

പണ്ട് ഗുജറാത്തിൽ നേടിയ തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് നരേന്ദ്ര മോദിയെ ഇന്ത്യ റ്റുഡേ വിശേഷിപ്പിച്ചത് 'ഗ്രെയ്റ്റ് ഡിവൈഡർ' എന്നായിരുന്നു. ഇക്കഴിഞ്ഞ ഉത്തർ പ്രദേശിലെ നിയമ സഭയിലേക്കുള്ള ബി.ജെ. പി. - യുടെ വിജയവും, യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതും വേറൊരു രീതിയിലുള്ള ഭിന്നിപ്പാണ് - ജാതീയമായ ഭിന്നിപ്പ്. മണ്ഡൽ രാഷ്ട്രീയത്തിനെതിരേ മുന്നോക്ക ജാതികൾ ഒരുമിച്ചു. യാദവ്, ദളിത്, മുസ്‌ലീം വോട്ടുകൾ വിഘടിച്ചും പോയി. ബീഹാറിൽ ആർ.ജെ.ഡി. - യുടെ അടിത്തറയും ജാതിയുടെ ബലത്തിൽ ആണ്. ബി. ജെ. പി. കേന്ദ്രത്തിൽ അധികാരത്തിലേറിയ വർഷം ഉണ്ടായ ദാദ്രിയിലെ മുഹമ്മദ് അഖ്ലാക്കിൻറ്റെ കൊലപാതകം ന്യൂനപക്ഷങ്ങളിൽ സൃഷ്ടിച്ച ഭീതിക്കു പകരം ബി. ജെ. പി. - അതിൻറ്റെ വിപരീത നേട്ടം ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിലൂടെ സാധ്യമാക്കുകയെന്ന കൗശലമാണ് ഉത്തർ പ്രദേശിൽ  പണ്ട്  ഫലപ്രദമായി നടപ്പാക്കിയത്. രാഷ്ട്രീയ ധ്രുവീകരണത്തിലൂടെയുള്ള വോട്ട് നേട്ടത്തിനായി ബി. ജെ. പി. ഇതുപോലുള്ള പല സംഭവങ്ങളും ഉപയോഗിച്ചു. 2014 - ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ മുസഫർ നഗർ, സാംലി കലാപത്തിലൂടെ ബി. ജെ. പി. മുന്നോക്ക ജാതി വോട്ടുകളുടെ ഏകീകരണത്തിലൂടെ രാഷ്ട്രീയ നേട്ടം കൊയ്തു. ഉത്തർ പ്രദേശിലെ കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിന് മുമ്പ്  പ്രധാന മന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസംഗങ്ങൾ ഈ രാഷ്ട്രീയ ധ്രൂവീകരണം ലക്ഷ്യമിട്ടുള്ളതായിരുന്നു. “ഒരു ഗ്രാമത്തിൽ ഖബറിടമുണ്ടെങ്കിൽ അവിടെ ശ്മശാനവും ഉണ്ടായിരിക്കണം. റംസാൻ നാളിൽ തടസ്സമില്ലാതെ വൈദ്യുതി നൽകുമെങ്കിൽ ദീപാവലിക്കും നൽകണം” -  എന്നായിരുന്നു മോഡിയുടെ ഒരു തെരഞ്ഞെടുപ്പ് പ്രസംഗം. സോഷ്യൽ മീഡിയയിലെ സമാന്തര പ്രചാരണ രീതികളിലും ഈ വർഗീയ പ്രചാരണം ബി.ജെ.പി. സാധ്യമാക്കി.

ജാതിവോട്ടുകൾ പ്രസക്തമായ സംസ്ഥാനമാണ് ഉത്തർ പ്രദേശ്. രാജ്യത്തെ ആകെ ദളിത് പ്രാതിനിധ്യം 17 ശതമാനമാണെങ്കിൽ ഉത്തർ പ്രദേശിൽ 21 ശതമാനമാണ്. ബിഹാർ മാതൃകയിൽ ഒരു മഹാസഖ്യം ഉത്തർ പ്രദേശിൽ സാധ്യമാകുമായിരുന്നു. മായാവതിയും ഇടതു പാർട്ടികളും തനിച്ച് മത്സരിച്ചു ആ സാധ്യതയോട് പുറം തിരിഞ്ഞു. മായാവതിയുടെ മുടിഞ്ഞ ഈഗോ മറ്റുള്ളവരുമായി കൂട്ട് കൂടുന്നതിന് തടസമായി. അതാണ് ബി. ജെ. പി.-യ്ക്ക് വൻ വിജയം സമ്മാനിച്ചത്. ജയിച്ച സീറ്റുകളിൽ നിന്ന് വ്യത്യസ്തമായി പോൾ ചെയ്ത വോട്ടുകളുടെ ശതമാന കണക്ക് നോക്കി വിലയിരുത്തിയാൽ സമാജ് വാദി പാർട്ടിയും, ബഹുജൻ സമാജ് പാർട്ടിയും, കോൺഗ്രസ്സും ഒന്നിച്ചു നിന്നിരുന്നെങ്കിൽ കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ ബി. ജെ. പി.- യെക്കാൾ ഉന്നത വിജയം നേടാമായിരുന്നു. വോട്ടുകൾ ഭിന്നിച്ചു പോയതാണ് ബി. ജെ. പി. ഉത്തർ പ്രദേശിൽ ജയിക്കാൻ കാരണമായതെന്നുള്ളത് കേവലം ലളിതമായ വസ്തുതയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ വ്യത്യസ്തരായി മൽസരിച്ച കൂട്ടർ ഒന്നിക്ക്‌കയാണ്; വ്യത്യസ്തരായ ജാതികളുടെ വോട്ടുബാങ്ക് ഏകോപനവും കൂടിയായാൽ ബി.ജെ.പി. - ക്ക്‌ 2014 - ലെ ലോക്സഭാ പോലെ ഇത്തവണ ജയിച്ചു കേറുന്നത് എളുപ്പമായിരിക്കില്ലാ. ഉത്തർ പ്രദേശിലും, ബീഹാറിലും ബി.ജെ.പി. - ക്കെതിരേ യാദവ്, മുസ്‌ലിം, ദളിത് ഏകോപനം വന്നാൽ അതായിരിക്കും ഈ തിരഞ്ഞെടുപ്പിൻറ്റെ ഗതി നിർണയിക്കാൻ പോകുന്നത്. മഹാരാഷ്ട്രയിൽ പ്രകാശ് അംബേദ്കറാണ് കോൺഗ്രസിൻറ്റേയും NCP - യുടേയും വ്യത്യസ്ത ഗ്രൂപ്പുകളെ ഏകോപിപ്പിക്കുവാനുള്ള ശ്രമം തകർത്തത് എന്നാണ് ചില മാധ്യമ റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിൽ ദളിതർ മൊത്തം ജനസംഖ്യയുടെ 7 ശതമാനവും, മുസ്ലീങ്ങൾ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 11 ശതമാനവും വരും. മഹാരാഷ്ട്രയിൽ പ്രകാശ് അംബേദ്‌കർ ഒവൈസിയുടെ കൂടെ കൂടി വോട്ടുകൾ ജാതി-മത അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ നോക്കുകയാണ്. മാറാത്തകൾക്ക് 10 ശതമാനം സംവരണം കൊടുത്തതും, കോറിഗോൺ ഭീമയിലുണ്ടായ വയലൻസും ഇരു കൂട്ടർക്കും രുചിച്ചിട്ടില്ലാ. അതുകൊണ്ട് ബി.ജെ.പി. - ശിവസേന അലയൻസ് ഒരുവശത്തും, മറുവശത്ത് കോൺഗ്രസ് - NCP അലയൻസ് മറുവശത്തും വരുമ്പോൾ തന്നെ പ്രകാശ് അംബേദ്കറും ഉവൈസിയും തമ്മിലുള്ള കൂട്ടുകെട്ട് ഈ രണ്ട് അലയൻസുകളേയും ഒരുപോലെ എതിർക്കുകയാണ്.

മതമാണെങ്കിലും, ജാതിയാണെങ്കിലും അത് ആത്യന്തികമായി ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കാനേ ഉപകരിക്കൂ. അല്ലെങ്കിലും ഭിന്നിപ്പിച്ചു ഭരിക്കുക എന്നതാണല്ലോ നമ്മുടെ രാഷ്ട്രീയക്കാരുടെ ലക്ഷ്യവും. ജാതിയുടേയും മതത്തിൻറ്റേയും അടിസ്ഥാനത്തിലുള്ള ഈ വോട്ടുബാങ്ക് രാഷ്ട്രീയം യുവാക്കളുടെ തൊഴിലില്ലായ്മ, കർഷക ആത്മഹത്യാ - എന്നിങ്ങനെയുള്ള രാജ്യം നേരിടുന്ന പല ജീവൻ മരണ പ്രശ്നങ്ങളും സൗകര്യപൂർവം മറക്കുകയാണ്. കർഷകർക്കുള്ള 'ക്യാഷ് ട്രാൻഫറുമായി' TRS ഭരിക്കുന്ന തെലുങ്കാനയും, ബിജു ജനതാ ദൾ ഭരിക്കുന്ന ഒറീസയുമാണ് ഇതിൽ നിന്നൊക്കെ അൽപ്പമെങ്കിലും വ്യത്യസ്തമായി ചിന്തിക്കുന്നത്. 'കാലിയ' സ്‌കീമുമായി നവീൻ പട്നായിക്കാണ് കാർഷിക പ്രശ്നങ്ങളിൽ രാജ്യത്തിനാകെ മാതൃകയായത്. കർഷകർക്ക് ഒരു വർഷം 10000 രൂപ കിട്ടുന്ന ആ സ്‌കീമിൽ 5000 രൂപ ഇതിനോടകം തന്നെ 37 ലക്ഷം കർഷകർക്ക് ആദ്യ ഗഡുവായി കൊടുത്തു കഴിഞ്ഞു. 19 വർഷമായി ഒറീസയിൽ നവീൻ പട്നായിക്കിന് ഭരിക്കാൻ പറ്റുന്നതും ഇതു കൊണ്ടെക്കെയാകാം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറീസയിൽ നിന്നുള്ള 21 സീറ്റുകളിൽ 20 സീറ്റും നവീൻ പട്ട്നായിക്കിന് കൈപ്പിടിയിൽ ഒതുക്കാൻ സാധിച്ചതും ഒരുപക്ഷെ അതുകൊണ്ടാകാം. 

2019 മാർച്ച് 8, വെള്ളിയാഴ്‌ച

ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലെ പ്രശ്നങ്ങൾ

നമ്മുടെ ധനമന്ത്രി അരുൺ ജെയ്റ്റ്ലി റെവെന്യു വരുമാനം കൂടിയത് ചൂണ്ടികാട്ടിയാണ് പലപ്പോഴും ഇന്ത്യൻ സമ്പത് വ്യവസ്ഥ മികച്ച പ്രകനമാണ് നടത്തുന്നതെന്ന് വാദിക്കുന്നത്.  ജനങ്ങളുടെ ഇടയിലെ ക്രയ-വിക്രയ ശേഷി കൂടി എന്നുള്ളതും തദനുസൃതമായി ടാക്സ് വകുപ്പിൽ സർക്കാരിന് റെവെന്യു വരുമാനം കൂടി എന്നുള്ളതും വാസ്തവമാണ്. പക്ഷെ പി.പി.പി.-അഥവാ 'പർച്ചയ്സിംഗ് പവർ പാരിറ്റി' - യും, റെവെന്യു വരുമാനം കൂടിയതും ചൂണ്ടികാട്ടി ഒരു സമ്പദ് വ്യവസ്ഥയുടെ പ്രകടനം വിലയിരുത്താമോ??? പാടില്ല എന്നാണ് ഇതെഴുതുന്ന ആൾക്ക് പറയാനുള്ളത്. ഇന്ത്യയിലെ  നിർമാണ മേഖല കരുത്താർജിക്കാത്തിടത്തോളം കാലം ഇന്ത്യയിലെ സമ്പത് വ്യവസ്ഥയും കരുത്താർജിക്കുകയില്ലാ. ജനങ്ങൾ സാധനങ്ങൾ വാങ്ങിച്ചു കൂട്ടുന്നതിനനുസരിച്ച് ഈ പി.പി.പി.  -യും, ടാക്‌സും കൂടും. ശക്തമായ മധ്യ വർഗം ഉദയം കൊണ്ട ഇന്ത്യയിൽ പി.പി.പി. കൂടിയതിൽ അത്ഭുതമില്ല. പി.പി.പി. കണക്കാക്കി 2011- ൽ തന്നെ ലോകത്ത് മൂന്നാം സ്ഥാനമായിരുന്നു ഇന്ത്യക്ക്. പക്ഷെ നിർമാണ മേഖല കരുത്താർജിക്കുകയും, ഇന്ത്യയിൽ തദനുസൃതമായി തൊഴിലവസരങ്ങൾ കൂടാതിരിക്കുന്നിടത്തോളം കാലം ഇന്ത്യൻ സമ്പത് വ്യവസ്ഥ കരുത്താർജ്ജിച്ചു എന്ന് പറയാനാവില്ല.

നമ്മുടെ സമ്പത് വ്യവസ്ഥയുടെ 'വീക്നെസ്' മനസ്സിലാകണമെങ്കിൽ അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും റഷ്യയോട് ചെയ്ത പാരകൾ മനസിലാക്കിയാൽ മതി. നേരത്തേ സോവിയറ്റ് യൂണിയൻ ശിഥിലമാക്കുന്നതിൽ ഈ അമേരിക്കക്കും  യൂറോപ്യൻ രാഷ്ട്രങ്ങൾക്കും നിർണായക പങ്കുണ്ടായിരുന്നു. പിന്നീട് പുടിൻറ്റെ കീഴിൽ റഷ്യ കരുത്താർജിക്കാൻ തുടങ്ങിയപ്പോൾ 'ക്രിമിയൻ പ്രശ്നത്തിൻറ്റെ' പേര് പറഞ്ഞു അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും റഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തി. ക്രിമിയയിലെ ജന പ്രതിനിധി സഭയും, അവിടുത്തെ ജനങ്ങളും ആണ് റഷ്യയുടെ കൂടെ ചേരാൻ തീരുമാനിച്ചത്. തീർത്ത് നിയമാനുസൃതം ആയിരുന്നു ആ തീരുമാനം. പിന്നെ അതിൻറ്റെ പേരിൽ റഷ്യയുടെ മേൽ ഉപരോധം ഏർപ്പെടുത്തുന്നതിൽ എന്തായിരുന്നു യുക്തി??? മലേഷ്യൻ വിമാനം മിസൈൽ ഉപയോഗിച്ച് തകർത്തതിൽ പിന്നെ അടുത്ത ഉപരോധം വന്നു. പണ്ട് അമേരിക്കയും ഇതുപോലെ ഒരു ഇറാനിയൻ യാത്രാ വിമാനം വെടിവെച്ചിട്ടതായിരുന്നു. ആരെങ്കിലും അന്ന് അമേരിക്കയുടെ മേൽ ഉപരോധം കൊണ്ടുവന്നോ??? റഷ്യയാണ് വിമാനം തകർത്തതെന്ന സ്ഥിതീകരണം പോലും ഇല്ലാത്തപ്പോഴായിരുന്നു ഉപരോധങ്ങൾ റഷ്യക്ക് നേരെ എടുത്ത് പ്രയോഗിച്ചത്. വിഷവാതകം റഷ്യയിൽ നിന്ന് കുടിയേറിയ ബ്രട്ടീഷ് പൗരനെതിരെ പ്രയോഗിച്ചു എന്ന പേരിൽ അടുത്ത ഉപരോധം ഏർപ്പെടുത്തി അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും. അമേരിക്ക ക്യൂബയിലെ  കാസ്‌ട്രോയെ എത്രയോ തവണ കൊല്ലാൻ നോക്കിയിട്ടുണ്ട്. ആരെങ്കിലും ഉപരോധം ഏർപ്പെടുത്തിയോ??? ഇന്ത്യയിൽ നിന്നുള്ള വിജയ് മല്ലയ്യയെ പോലെ റഷ്യയിൽ നിന്നുള്ള അനേകം തട്ടിപ്പു വീരൻമാർക്കും, വെട്ടിപ്പ് വീരൻമാർക്കും ബ്രിട്ടനടക്കമുള്ള യൂറോപ്യൻ രാഷ്ട്രങ്ങൾ അഭയം കൊടുക്കുന്നതിലെ  ധാർമികത ആരും ചോദ്യം ചെയ്യുന്നില്ല. ആ വലിയ പ്രശ്നം ഉപരോധങ്ങൾ ഏർപ്പെടുത്തുമ്പോൾ ആരും കാണുന്നതേ ഇല്ലാ. 

ഗോർബച്ചേവ്, യെൽസിൻ - എന്നിങ്ങനെയുള്ള നേതാക്കൾ പാശ്ചാത്യ താൽപര്യങ്ങൾക്കു മുൻപിൽ റഷ്യയുടെ രാജ്യ താൽപര്യങ്ങൾ അടിയറ വെച്ചപ്പോൾ അമേരിക്കക്കും  യൂറോപ്യൻ രാഷ്ട്രങ്ങൾക്കും ഒരു പ്രശ്‌നവുമില്ലായിരുന്നു. വ്യവസായിക രംഗം തകർന്നതിൽ പിന്നെ സോവിയറ്റ് സമ്പത് വ്യവസ്ഥയ്ക്കോ, റഷ്യയ്ക്കോ ആ തകർച്ചയിൽ നിന്ന് ഇനിയും കര കയറുവാൻ സാധിച്ചിട്ടില്ല. 1990 -കളുടെ മധ്യത്തിൽ കൽക്കട്ട ഐ.ഐ. എമ്മിലെ പ്രഫെസ്സർ നിർമൽ ചന്ദ്ര സോവിയറ്റ് സമ്പത് വ്യവസ്ഥയുടെ അവസ്ഥ ഒരു സെമിനാറിൽ അവതരിപ്പിച്ചത് "ഇൻ അബ്സല്യൂട്ട് ഡിസാസ്റ്റർ" എന്നായിരുന്നു. തങ്ങളുടെ കുടുംബം പുലർത്താൻ വൻ ശക്തിയായിരുന്നു മുൻ സോവിയറ്റ് യൂണിയനിലെ പെൺകുട്ടികൾക്ക് വേശ്യാവൃത്തി പോലും തിരഞ്ഞെടുക്കേണ്ടി വന്നു എന്ന് പറയുമ്പോൾ ആ തകർച്ചയുടെ ആഴം ആർക്കും മനസിലാക്കാം. 1991 - ൽ മൂന്നാം ലോക രാഷ്ട്രമായ ഇന്ത്യയിൽ പോലും വന്നു ഉസ്ബെക്കിസ്ഥാനിൽ നിന്നും, റഷ്യയിൽ നിന്നും, ഉക്രെയിനിൽ നിന്നുമൊക്കെയുള്ള പെൺകുട്ടികൾ. പുടിൻ റഷ്യയുടെ പ്രതാപം കുറച്ചെങ്കിലും വീണ്ടെടുക്കുവാൻ ശ്രമിക്കുമ്പോൾ പാശ്ചാത്യ, അമേരിക്കൻ മാധ്യമങ്ങൾ വ്ളാഡിമിർ പുടിനെ ഹിറ്റ്ലർക്ക് തുല്യമായി ചിത്രീകരിയ്ക്കുന്നു. പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും മാധ്യമങ്ങൾക്ക് ഗോർബച്ചേവ്, യെൽസിൻ - എന്നിങ്ങനെയുള്ള നേതാക്കന്മാർ മാത്രമാണ്  വലിയ നേതാക്കൾ. ഇവരെയൊക്കെ ഇങ്ങനെ പ്രകീർത്തിക്കുന്നതിൽ പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും മാധ്യമങ്ങൾക്ക് സ്ഥാപിത താൽപര്യം ഉണ്ടെന്നുള്ള കാര്യം പകൽ പോലെ വ്യക്തമാണ്.

പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും മാധ്യമ പിന്തുണയും, ആ രാഷ്ട്രങ്ങളിലെ കൺസ്യൂമർ ഉൽപന്നങ്ങൾ ഗോർബച്ചേവിൻറ്റെ അവസാന കാലത്ത് സോവിയറ്റ് വിപണിയെ കീഴ്പെടുത്താനും തുടങ്ങിയപ്പോൾ സോവിയറ്റ് സമ്പത് വ്യവസ്ഥയ്ക്ക് രാജ്യത്തിൻറ്റെ ശിഥിലീകരണത്തെ ചെറുക്കാൻ ശക്തി ഇല്ലാതെ പോയത്. അത്കൂടാതെ പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും രാഷ്ട്രീയ പിന്തുണ കൂടിയായപ്പോഴായിരുന്നു സോവിയറ്റ് പതനം പൂർത്തിയാവുകയും ചെയ്തത്. യെൽസിൻറ്റെ ആദ്യ അഞ്ചു വർഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കമ്യുണിസ്റ്റ് സ്ഥാനാർഥിയായ ഗെന്നഡി സ്യുഗനേവ് ജയിക്കേണ്ടതായിരുന്നു. പക്ഷെ അമേരിക്കയും, പാശ്ചാത്യ ശക്തികളും വൻ തോതിൽ റഷ്യൻ തിരഞ്ഞെടുപ്പിൽ ഇടപെട്ടു. പണവും, സൗകര്യങ്ങളും പാശ്ചാത്യ ശക്തികൾ യെൽസിനു കൊടുത്തു. പ്രചാരണം പാശ്ചാത്യ മാധ്യമങ്ങൾ ഏറ്റെടുത്തു. ഇങ്ങനെ പരസ്യമായി തന്നെ റഷ്യൻ തിരഞ്ഞെടുപ്പിൽ ഇടപെട്ടവരാണ് ഇപ്പോൾ അമേരിക്കൻ തിരഞ്ഞെടുപ്പിനെ റഷ്യ അട്ടിമറിച്ചെന്നുള്ള വൻ കണ്ടുപിടുത്തം നടത്തുന്നത്!!!

റഷ്യ ഇന്ന് നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളിലേക്ക് നോക്കുമ്പോൾ എണ്ണയും പ്രകൃതി വാതകവും ഒക്കെ വിറ്റു കാശുണ്ടാക്കിയപ്പോൾ പുടിൻറ്റെ കീഴിൽ നിർമാണ മേഖല കരുത്താർജിക്കാതിരുന്നത് ഒരു വലിയ പ്രശ്നമായി കാണാം. “Nobody goes to Russia except for arms, metals, oil and gas” - എന്നാണ് മുൻ അമേരിക്കൻ പ്രെസിഡൻറ്റ് ബാരക്ക് ഒബാമ ഒരു ഇൻറ്റെർവ്യൂവിൽ പറഞ്ഞത്. അത് തന്നെയാണ് റഷ്യയുടെ പ്രശ്നവും. അതേ സമയം രണ്ടാം ലോക മഹാ യുദ്ധത്തിൽ തകർന്നു തരിപ്പണമായ ജപ്പാൻ, ജർമനി - എന്നീ  രാജ്യങ്ങൾ ഉൽപ്പാദന മേഖലയിൽ കരുത്താർജിച്ചതുകൊണ്ട് വൻ ശക്തികളായി മാറി. അമേരിക്ക ആറ്റം ബോംബിട്ട് തകർത്ത് തരിപ്പണമാക്കിയ ജപ്പാൻ വിലക്കുറവും, ക്വാളിറ്റിയും ഉള്ള അനേകം ഉൽപ്പന്നങ്ങളിലൂടെ അമേരിക്കൻ വിപണി തന്നെ കീഴ്പ്പെടുത്തുന്ന ഒരു സാഹചര്യം 1980-കളിലും, 90-കളിലും ഉണ്ടായി. ടൊയോട്ട, മിറ്റ് സുബുഷി, സോണി, ഫ്യുജി, കോനിക്ക - ഇങ്ങനെയുള്ള പല അന്തർദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകളിലൂടെ അമേരിക്കൻ വിപണി തന്നെ ജപ്പാൻ കീഴടക്കുന്ന കാലം വന്നപ്പോൾ മുൻ അമേരിക്കൻ പ്രെസിഡൻറ്റായ സീനിയർ ബുഷ് ജപ്പാനെതിരെ വ്യാപാര ഉപരോധം കൊണ്ടുവരാനുള്ള ചർച്ചകൾക്ക് തുടക്കമിട്ടു. 

ജപ്പാനെതിരെ വ്യാപാര ഉപരോധം കൊണ്ടുവരാനുള്ള ചർച്ചകൾ ആരംഭിച്ചത് പോലെ തന്നെയാണ് ഇപ്പോൾ അമേരിക്കൻ പ്രെസിഡൻറ്റായ ഡൊണാൾഡ് ട്രംപ് ചൈനക്കെതിരെ വ്യാപാര ഉപരോധം കൊണ്ടുവരുന്നത്. കാരണം ലളിതം. ചൈനീസ് ഉൽപന്നങ്ങൾ അമേരിക്കൻ വിപണി കീഴടക്കുന്നു. ഇന്ത്യ ഇനി നിർമാണ മേഖലയിൽ കരുത്താർജിക്കുകയാണെങ്കിൽ ഒരുപക്ഷെ ഇന്ത്യയ്‌ക്കെതിരെയും അമേരിക്ക വ്യാപാര ഉപരോധം എന്ന ആയുധവുമായി വരും. ഇന്ത്യയുടെ കയറ്റുമതി പങ്കാളികളിൽ പ്രധാനപ്പെട്ട സ്ഥാനം ഉള്ള അമേരിക്കയുമായി ഈയടുത്തുണ്ടായ വിള്ളൽ പരിശോധിക്കുമ്പോൾ തന്നെ പി.പി.പി. അഥവാ രാജ്യത്തിലെ ജനങ്ങളുടെ സാധനങ്ങൾ വാങ്ങാനുള്ള ശേഷി കണക്കാക്കിയുള്ള സമ്പദ് വ്യവസ്ഥയുടെ പ്രകടനം വിലയിരുത്തുന്ന പരിപാടിയുടെ കോട്ടം തിരിച്ചറിയാം. 'അമേരിക്ക ഫസ്റ്റ്' എന്ന മുദ്രാവാക്യവുമായി ഡൊണാൾഡ് ട്രംപ് മുന്നേറുമ്പോൾ അദ്ദേഹം ഇന്ത്യയുടെ വ്യാപാര താൽപര്യങ്ങൾക്കെതിരെയും തിരിയുകയാണ്.

ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന നിർദ്ദേശം നടപ്പാക്കാൻ ഇന്ത്യ തയാറാകാതിരുന്ന സാഹചര്യത്തിലാണ് അമേരിക്കൻ  ട്രെയിഡ് ചീഫിൻറ്റെ ഓഫിസിന് ഇന്ത്യക്ക് മേൽ വ്യാപാര ഉപരോധം എന്ന നിർദ്ദേശം അമേരിക്കൻ പ്രെസിഡൻറ്റ് ഈയിടെ നൽകിയത്. ഹാർലി ഡേവിഡ്‌സൺ ബൈക്കിൻറ്റെ കാര്യമാണ് അമേരിക്കൻ പ്രെസിഡൻറ്റ് ഡൊണാൾഡ് ട്രംപ് ഇതിനായി കൂടെ കൂടെ പ്രസംഗങ്ങളിൽ പറയുന്നത്. ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾ അടക്കമുള്ളവയ്ക്ക് ഇന്ത്യ ചുമത്തുന്ന വൻ ഇറക്കുമതി ചുങ്കത്തിൻറ്റെ പേര് പറഞ്ഞാണ് ട്രംപ്  ഇന്ത്യക്കെതിരായ നീക്കങ്ങൾ തുടങ്ങിയിരിക്കുന്നത്. ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾക്ക് 100% തീരുവ ചുമത്തിയതാണ് ഇന്ത്യക്ക്  പ്രശ്‌നമായത്; അഥവാ അമേരിക്ക പ്രശ്നമാക്കുന്നത്.  ഇന്ത്യൻ നീക്കം അമേരിക്കൻ ഓട്ടോമൊബൈൽ രംഗത്തിനു തിരിച്ചടിയായി. ഇതോടെയാണ് ഇന്ത്യൻ വിപണിയിൽ സമ്മർദ്ദം ശക്തമാക്കാൻ ഡൊണാൾഡ് ട്രംപ് ഇടപെട്ടതും.

ട്രംപിൻറ്റെ ഇപ്പോഴത്തെ നടപടി നേരിട്ടു ബാധിക്കുക ഇന്ത്യയിൽ നിന്നുള്ള ജ്യൂവല്ലറി, വജ്രാഭരണങ്ങൾ, വസ്ത്രങ്ങൾ, ഇരുമ്പ് - തുടങ്ങിയവയെ ആയിരിക്കും. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ രംഗത്തിനും അധിക നികുതി ചുമത്തുമ്പോൾ സാരമായി പ്രശ്നങ്ങളുണ്ടാകും. ചുരുക്കം പറഞ്ഞാൽ ഹാർലി ഡേവിഡ്‌സൺ ബൈക്കിൽ തുടങ്ങിയ തർക്കം ഇന്ത്യൻ കയറ്റുമതി വ്യവസായത്തെ സാരമായി ബാധിക്കുന്ന തലത്തിലേക്ക് എത്തിയിരിക്കുന്നു; അഥവാ അമേരിക്ക എത്തിച്ചിരിക്കുന്നു. ഐ.ടി. - യേയും, അനുബന്ധ വ്യവസായങ്ങളേയും കൂടി ഈ വ്യാപാര തർക്കം ബാധിക്കും എന്ന്‌ പറയുമ്പോഴാണ് കാര്യങ്ങൾ കൂടുതലായി മനസിലാക്കാൻ പറ്റുന്നത്. അമേരിക്കയുടെ ഐ.ടി. മേഖലയിലുള്ള മൊത്തം ഔട്ട് സോഴ്സിംഗിൻറ്റെ ഏതാണ്ട് 60 ശതമാനവും ഇന്ത്യയിലേയ്ക്കാണ് ഒഴുകുന്നത്. ഐ.ടി. കമ്പനികൾ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിടുന്ന സാഹര്യമാണ് ചിലപ്പോൾ ഉണ്ടാകാൻ പോകുന്നത്. പുതിയ നിയമനങ്ങൾ വെട്ടിക്കുറച്ചതോടെ എഞ്ചിനീയറിങ് കൊളേജുകളിൽ നിന്നും പഠിച്ചിറങ്ങുന്ന എഞ്ചിനീയർമാർക്ക് പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയായി. കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാക്കുന്നതിൽ മോദി സർക്കാരും  പരാജയപ്പെട്ടിരുന്നു എന്ന്‌ പറയുമ്പോഴാണ് നമ്മുടെ സമ്പത് വ്യവസ്ഥയിൽ ഈ വ്യാപാര ഉപരോധം ഉണ്ടാക്കാൻ പോകുന്ന പ്രത്യാഖാതങ്ങൾ മനസിലാക്കേണ്ടത്.

ഒറ്റയടിക്ക് അമേരിക്കൻ കമ്പനികളൊന്നും ഇന്ത്യക്കാർക്ക് ജോലിയോ ബിസിനസ്സോ നൽകരുതെന്നൊന്നും ട്രംപിന് പറയാനാകില്ല എന്നു നമുക്ക് പറയാം. അത് അമേരിക്കൻ വ്യവസായത്തിന് വലിയ തിരിച്ചടിയാകും എന്ന്‌ ആർക്കാണ് അറിയാത്തത്??? പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. ചൈന, യൂറോപ്യൻ യൂണിയൻ, മെക്‌സിക്കോ - തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള  ഉൽപന്നങ്ങൾക്കും ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന നിലപാടിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ് അമേരിക്ക.  L .G ., സാംസങ്ങ്, ഡേവൂ, ഹ്യുണ്ടായ്, ടൊയോട്ട, മിറ്റ് സുബുഷി, മെഴ്‌സിഡസ് ബെൻസ്, ബി. എം. ഡബ്ള്യൂ. - തുടങ്ങിയ അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ സൃഷ്ടിച്ചിരുന്നെങ്കിൽ നമുക്ക് പ്രശ്നമില്ലായിരുന്നു. ട്രംപ് എത്ര ഉറഞ്ഞു തുള്ളിയാലും വിലക്കുറവും, ക്വാളിറ്റിയും ഉള്ള ഉൽപന്നങ്ങളേ  ഇന്നത്തെ കാലത്തെ കൺസ്യൂമേഴ്‌സ് വാങ്ങിക്കുകയുള്ളൂ. അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ ഇല്ലാത്തിടത്തോളം കാലം റഷ്യൻ സമ്പദ് വ്യവസ്ഥയെ പോലെ ഇന്ത്യക്കും അമേരിക്കൻ വാണിജ്യ ഉപരോധങ്ങൾ വന്നാൽ കഷ്ടകാലം വരും.

2019 മാർച്ച് 7, വ്യാഴാഴ്‌ച

ചർച്ച് ആക്റ്റ് ഉയർത്തുന്ന പ്രശ്നങ്ങൾ

 "ഭൂമിയിൽ നിക്ഷേപിക്കരുത്; സ്വർഗ്ഗത്തിൽ   നിക്ഷേപിക്കുവിൻ. നിൻറ്റെ  നിക്ഷേപം എവിടെ ആയിരിക്കുന്നുവോ അവിടെ  ആയിരിക്കുന്നു നിൻറ്റെ ഹൃദയവും" - ഇതു പറഞ്ഞത് ക്രിസ്തുവാണ്. ക്രിസ്തുവിൻറ്റെ പേരിലുള്ള സഭക്ക് ഇത്തരം ആത്മീയതുടേയും, ഭക്തിയുടേയും മാർഗങ്ങളൊക്കെ കൈമോശം വന്നിരിക്കുന്നു എന്ന വിമർശനം അംഗീകരിക്കുന്ന ഒരാളാണ് ഇതെഴുതുന്നത്. പക്ഷെ വിമർശനം ഉന്നയിക്കുന്നത് പോലെ അത്ര ലളിതമല്ല യഥാർഥ ജീവിതം നയിച്ച് കാണിക്കുവാൻ. വിമർശകർക്കും പോലും അത് സാധ്യവുമല്ല. ഭൗതിക ജീവിതം നയിക്കുമ്പോൾ ഭൗതിക സ്വത്തുക്കൾ വേണം. ഈ യാഥാർഥ്യ ബോധത്തിൽ ഊന്നിയായിരിക്കണം കേരളത്തിൽ ഇപ്പോൾ ഉയർന്നു വരുന്ന വിഷയമായ 'ചർച്ച് ആക്റ്റിനെ' നോക്കി കാണേണ്ടത്.

ദേവസ്വം, ബ്രഹ്മസ്വം, രാജസ്വം - ഈ രീതിയിലായിരുന്നു പണ്ട് മധ്യ കേരളത്തിൽ വലിയ തോതിൽ ഭൂമി തരം തിരിക്കപ്പെട്ടിരുന്നത്. രാജ ഭരണം പോയതോട് കൂടിയും, ഭൂ പരിഷ്കരണം നിലവിൽ വന്നതോട് കൂടിയും ഇത്തരത്തിൽ തരം തിരിക്കപ്പെട്ട ഭൂമി സർക്കാരിൻറ്റെ അധീനതയിലായി. ദേവസ്വം ബോർഡുകൾ രൂപീകരിച്ചു സർക്കാർ ഇപ്പോൾ ക്ഷേത്ര ഭരണം നടത്തുന്നു. ആ രീതിയിൽ ക്രിസ്ത്യൻ ദേവാലയങ്ങളുടെ സ്വത്തും സർക്കാർ ഏറ്റെടുക്കുമോ എന്ന ആശങ്കയാണ് ചിലർക്കൊക്കെ. ചർച്ച് ആക്റ്റിനെനെതിരെ ഉയരുന്ന ആശങ്കകളും അത്തരത്തിൽ ഉള്ളതാണെന്ന് തോന്നുന്നു. ദേവസ്വം ബോര്‍ഡ്, വക്കഫ് ബോര്‍ഡ് എന്നുള്ളപോലെ സഭാ സ്വത്തുക്കൾ കൈകാര്യം ചെയ്യുവാൻ ഒരു ബോര്‍ഡ് ഉണ്ടാകുമെന്നുള്ള സഭയുടെ ആശങ്ക അടിസ്ഥാനരഹിതമാണെന്നാണ് തോന്നുന്നത്.

പാരമ്പര്യ രീതിയിലുള്ള സ്വത്തവകാശമല്ല കേരളത്തിൽ ക്രൈസ്തവ സഭക്ക് ഉണ്ടായിരുന്നത്. ഇന്ന് കാണുന്ന മിക്ക സ്വത്തുക്കളും വിശ്വാസികൾ ദാനം കൊടുത്തതാണ്. പണ്ടൊക്കെ ഭൂമിക്ക് അത്ര വിലയില്ലാതിരുന്നതിനാൽ അതൊന്നും പ്രശ്നവും അല്ലായിരുന്നു. പക്ഷെ ഗൾഫ് പണവും 'റെമിറ്റൻസസും' കൂടിയ കാലത്ത് ആ ദാനം കിട്ടിയ ഭൂമിയൊക്കെ പൊന്നു പോലെയായി. ആശുപത്രിക്കും അനാഥാലയത്തിനും പള്ളിക്കും വേണ്ടി വിശ്വാസികൾ ദാനം കൊടുത്ത ഭൂമിക്ക് ഇന്ന് പൊന്നു പോലത്തെ വിലയുണ്ട്. അവിടെയാണ് പ്രശ്നം മുഴുവനും വരുന്നത്. ഷോപ്പിംഗ് കോംപ്ലക്‌സുകളും, മറ്റു വ്യാപാര സ്ഥാപനങ്ങളുമായി മാറി കൊണ്ടിരിക്കുന്ന ഇത്തരം ദാനം കിട്ടിയ ഭൂമിയുടെ മേൽ പലർക്കും കണ്ണുണ്ട്. പക്ഷെ സ്വത്ത് കൈകാര്യം ചെയ്യുന്നവർ ഓർക്കേണ്ട മറ്റൊരു കാര്യവുമുണ്ട്. ആധാർ കാർഡും, പാൻ കാർഡും ഒക്കെ ബാങ്ക് അക്കവ്ൺണ്ടുകളും പണവും കൈകാര്യം ചെയ്യാൻ നിർബന്ധമായിരിക്കുന്ന ഇക്കാലത്ത് പണമിടപാടുകളിലെല്ലാം സർക്കാരിൻറ്റെ പക്കൽ രേഖയുണ്ട്. ഇത് പലരും കാണുന്നതേ ഇല്ലാ. 

സഭയുടെ സ്വത്തുക്കളെല്ലാം ചാരിറ്റബിള്‍ സംഘടനയായിട്ടാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ട് സഭാ സ്വത്തുക്കളില്‍ സഭയ്ക്ക് സര്‍ക്കാരില്‍ നികുതികള്‍ കൊടുക്കേണ്ട ആവശ്യമില്ല. സഭയുടെ വാര്‍ഷിക റിപ്പോര്‍ട്ടോ, വരുമാനമോ ഒരു വിശ്വാസി അറിയുകയുമില്ല. ഇതൊക്കെ കൊണ്ട് നേഴ്സുമാരെയും പ്രൈവറ്റ് അദ്ധ്യാപകരെയും തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യിപ്പിച്ച് പണം ഉണ്ടാക്കുന്ന സംഘടനാ ആയി സഭ ചില സ്ഥലങ്ങളിൽ മാറിയിട്ടില്ലേ എന്നു സംശയിക്കണം. നല്ല ശമ്പളം കൊടുക്കുന്ന സ്ഥാപനങ്ങളും ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കുന്നില്ല. പക്ഷെ സഭയുടെ സ്വത്തുക്കളിൽ ഓഡിറ്റ് വേണമെന്ന് പറയുമ്പോള്‍ അതെങ്ങനെ വിശ്വാസ ലംഘനമാകും???

പണവും, രാഷ്ട്രീയ അധികാരവും, ഭൗതിക സുഖങ്ങളുമാണ് സഭയ്ക്കും, പല  സഭാധ്യക്ഷൻമാർക്കും വൈദികർക്കും ഈ കാലഘട്ടത്തിൽ ചീത്ത പേരുണ്ടാക്കാൻ അടിസ്ഥാന കാരണം. കത്തോലിക്ക സഭ വളർന്നത് തന്നെ കോൺസ്റ്റൻറ്റയിൻ ചക്രവർത്തിയുടെ രാജകീയ അധികാരത്തിൽ കൂടിയാണ്. നാലാം നൂറ്റാണ്ടിലെ റോമാ സാമ്രാജ്യം ക്രിസ്തീയ വിശ്വാസത്തെ ഉൾക്കൊണ്ട് റോമാ സാമ്രാജ്യത്തിൻറ്റെ ഒദ്യോഗിക ഭരണ പ്രത്യയ ശാസ്ത്രമാക്കിയതോടെ തുടങ്ങിയതാണ് രാഷ്ട്രീയ അധികാരങ്ങളോടുള്ള ക്രൈസ്തവ സഭയുടെ ബന്ധം. കുരിശു യുദ്ധങ്ങളും, സ്പാനീഷ് യുദ്ധങ്ങളും, രക്തച്ചൊരിച്ചിലുകളും ഉൾപ്പെടെ അനേകമനേകം കഥകൾ സഭയ്ക്ക് പറയാനുണ്ട്. മധ്യ കാലഘട്ടത്തിൽ യൂറോപ്പിൽ പ്ലേഗ് പടർന്നു പിടിച്ചതിനു ശേഷം വത്തിക്കാൻറ്റെ നേതൃത്വത്തിൽ പല വിചാരണകളും നടന്നിട്ടുണ്ട്. യൂറോപ്പിലും, ഗ്രീസിലും ആ ചരിത്ര സംഭവങ്ങളെ  കുറിച്ച് തുറന്ന ചർച്ചകൾ ഇപ്പോൾ നടക്കുന്നു; അനേകം പുസ്തകങ്ങൾ എഴുതപ്പെട്ടുന്നു. 'Dangerous  Beauty ' പോലുള്ള പ്രസിദ്ധമായ ഹോളിവുഡ് ചിത്രങ്ങൾ വെനീസിലെ അത്തരം കുറ്റവിചാരണകളുടെ ചരിത്രമായി വന്നതാണ്. ക്രൈസ്തവ സഭയിലെ മാർപാപ്പാമാരുടെ ചരിത്രം എടുത്തു നോക്കിയാലും മദ്ധ്യകാല സഭ അന്ധകാരത്തിൽ കൂടി കടന്നു പോയിരുന്നു എന്ന് കാണാം. യൂറോപ്യൻ രാജ്യങ്ങളുടെ മേൽ മാർപ്പാപ്പയ്ക്ക് അധികാരം ഉണ്ടായിരുന്നു. വ്യഭിചാരവും കൊലകളും മദ്ധ്യകാലത്ത് മാർപാപ്പാമാരുടേയും ബിഷപ്പുമാരുടേയും  ചരിത്രത്തിലുണ്ട്. ഇത്തരം കുറ്റ കൃത്യങ്ങളൊക്കെ ഭൗതിക സമ്പത്തിലധിഷ്ഠിതവും ആയിരുന്നു.

ക്രൈസ്തവ സഭയിൽ കാര്യങ്ങൾ എല്ലാം തീരുമാനിക്കുന്നത് പുരോഹിതരും മെത്രാനും ഒക്കെ ആണ്. എട്ടും പത്തും കൊല്ലം സെമിനാരി പഠനം പൂർത്തീകരിച്ചാൽ വിശ്വാസികളുടെ പൂർവിക തലമുറകൾ ദാനം കൊടുത്ത സ്വത്തുക്കളുടെ അവകാശികൾ പിന്നീട് ഈ തീയോളജിയൻമാരാകും. ഇത് മാറേണ്ടതുണ്ട്. പക്ഷെ സർക്കാർ ഏറ്റെടുക്കുന്നതാണോ പരിഹാര മാർഗം??? അല്ലേയല്ല. സർക്കാർ ഏറ്റെടുത്ത സ്വത്തുക്കളെല്ലാം ഒരിക്കലും നല്ല രീതിയിൽ നടത്തപ്പെട്ടിട്ടില്ല എന്നത് തന്നെ കാരണം. സോഷ്യലിസ്റ്റ് മധുര, മനോജ്ഞ സ്വപ്നങ്ങൾക്ക് അടിമപ്പെട്ടിരിക്കുന്നവർ സഭാ സ്വത്തുക്കൾ സർക്കാർ ഏറ്റെടുക്കുന്നതിനെ അനുകൂലിച്ചേക്കാം. കേരളത്തിൽ നിന്നുള്ള എഴുത്തുകാരിൽ മഹാ ഭൂരിപക്ഷവും സോഷ്യലിസ്റ്റ് മധുര, മനോജ്ഞ സ്വപ്നങ്ങൾക്ക് അടിമപ്പെട്ടവരാണ്. അതുകൊണ്ട് സോഷ്യലിസ്റ്റ് സ്വപ്നങ്ങളല്ലാതെ സാമൂഹ്യ മാറ്റങ്ങൾക്ക് വേറൊരു രീതി ഉണ്ടെന്നു പറഞ്ഞാൽ അവർ അംഗീകരിക്കില്ല. മിക്കവാറും പറയുന്നവനെ തെറി വിളിക്കും; വ്യക്തിപരമായി ആക്രമിക്കാനും, അവഹേളിക്കുവാനും ശ്രമിക്കുകയും ചെയ്യും. ക്രൈസ്തവ സഭയുടെ സ്വത്തുക്കൾ ഏറ്റെടുക്കുന്നതിനെ പറ്റി പറയുമ്പോഴും ഇത് സംഭവിക്കുവാൻ ഇടയുണ്ട്.

സഭയുടെ സ്വത്തുക്കൾ ഭരിയ്ക്കാനും മേൽനോട്ടം നടത്താനും പള്ളി കമ്മിറ്റികളേയും, തെരെഞ്ഞെടുക്കപ്പെട്ട അൽമായൻമാരേയും ഏൽപിക്കിക്കുകയാണ് വേണ്ടത്. അവർക്കും ഭൗതിക കാര്യങ്ങളിൽ പങ്കാളിത്തം ഉണ്ടാവണം. സഭയിലെ നവീകരണക്കാരെ സഭാവിരോധികളായി കാണുന്നതു ശരിയല്ല. നൂറ്റാണ്ടുകൾക്കു മുമ്പ് സുറിയാനി ക്രിസ്ത്യാനികളുടെ ഭൗതിക ഭരണം അങ്ങനെയാണെന്നാണ് കേട്ടിട്ടുള്ളത്. അൽമായ സംഘടനയായ 'അർക്കാദിയാക്കോൺ' സ്ഥാനം പൗരസ്ത്യ സഭയിലുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. സഭയുടെ വരവും ചിലവും ആസ്തിയും ബാധ്യതയും എല്ലാ വർഷവും ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഇടവക വെബ്സയിറ്റുകളിലും, രൂപതാ വെബ്സയിറ്റുകളിലും  പ്രസിദ്ധീകരിക്കുന്നത് നല്ലതാണ്. ആവശ്യമുള്ളവർ അതൊക്കെ നോക്കികാണുമ്പോൾ തന്നെ സുതാര്യത എന്ന് പറയുന്നത് സഭയുടെ എല്ലാ പ്രവർത്തനങ്ങളിലും വരും.

നല്ല ജീവിതം നയിക്കുന്ന അനേകം സന്യസ്തരും വൈദികരും ഇപ്പോഴും സഭയിലുണ്ട്. ജസ്റ്റിസ് കൃഷ്ണയ്യർ ഏകദേശം ഒമ്പതു വർഷങ്ങൾക്കു മുമ്പ് ഡ്രാഫ്റ്റ് ചെയ്ത ബില്ലാണ് ചർച്ച് ആക്റ്റ്. കൃഷ്ണയ്യർ ഹിന്ദുവാണെന്നു പറഞ്ഞു കൊണ്ട് കത്തോലിക്കരുടെ ഭൗതിക നിയമങ്ങൾ എഴുതാൻ അവകാശമില്ലെന്നൊക്കെ പറയുന്നത് അങ്ങേയറ്റം സങ്കുചിത മനോഭാവമാണ്. നിയമ വ്യവസ്ഥയോട് ആദരവുള്ളവർ ഒരിക്കലും ഇത്തരത്തിൽ അഭിപ്രായം പറയുവാൻ പാടുള്ളതല്ല. കേരള ചര്‍ച്ച് ആക്റ്റിനെതിരെ കേരളത്തിലെ ബിഷപ്പുമാര്‍ പള്ളികളില്‍ വായിക്കാന്‍ ഇടയലേഖനമിറക്കേണ്ട ഒരാവശ്യവും ഇല്ലായിരുന്നു. കേരള അസംബ്ലിയിൽ ചർച്ച് ആക്റ്റ് ചർച്ച ചെയ്യാൻ സഭാ നേതൃത്വങ്ങൾ ആഗ്രഹിക്കുന്നില്ലാ എന്നുള്ളതൊക്കെ ജനാധിപത്യ കേരളത്തിന് ഒട്ടും അഭിമാനിക്കുവാൻ ഇടം നൽകുന്ന വാർത്തകൾ അല്ലാ.

2019 മാർച്ച് 5, ചൊവ്വാഴ്ച

അതി സങ്കീർണമായിക്കൊണ്ടിരിക്കുന്ന കാശ്മീർ വിഷയം.

 ലോകത്തിലെ ഏറ്റവും സങ്കീർണമായ സാമൂഹ്യ വ്യവസ്ഥിതിയാണ് നമുക്കുള്ളത്. ജാതിയും, ഉപ ജാതികളും, മതവും, പ്രാദേശിക വ്യത്യാസങ്ങളും ഒക്കെയായി ലോകത്തൊരിടത്തുമില്ലാത്തത്ര വൈജാത്യങ്ങളാണ് ഇന്ത്യയിലുള്ളത്. അപ്പോൾ ആ ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി എല്ലാ ഇന്ത്യക്കാരെയും ഒരുമിപ്പിക്കാനുള്ള രാഷ്ട്ര തന്ത്രജ്ഞത ആണ് കാണിക്കേണ്ടത്. ബാബ്‌രി മസ്ജിദ് തകർക്കലും, ഗുജറാത്ത് കലാപവും, മുംബൈ കലാപവും ഒക്കെയായി മുസ്‌ലിം വിരുദ്ധത പണ്ടേ ബി.ജെ.പി. - യിൽ ആരോപിക്കപ്പെടുന്നുണ്ട്. അങ്ങനെയുള്ള ബി.ജെ.പി. കേന്ദ്രം ഭരിക്കാൻ തുടങ്ങിയപ്പോൾ മുതൽ ആ 'ഇമേജ്' മാറ്റാനായിരുന്നു രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിക്കണമെങ്കിൽ യത്നിക്കേണ്ടിയിരുന്നത്. അതിനു പകരം ബി.ജെ.പി. - യും, സംഘ പരിവാർ സംഘടനകളും കാണിച്ചു കൂട്ടിയത് എന്തൊക്കെയാണ്??? പശു സ്നേഹികൾ ഉയർത്തുന്ന 'ഗോ രക്ഷാ' ക്യാമ്പയിനും, 'ഖർ വാപ്പസിയും' ഒക്കെ ഇന്ത്യയിലെ പോലെ സങ്കീർണമായ സാമൂഹ്യ വ്യവസ്ഥിതി ഉള്ള ഒരു രാജ്യത്ത് തെറ്റായ സന്ദേശം കൊടുക്കും എന്ന് ദീർഘ വീക്ഷണമുള്ള രാഷ്ട്രീയ നേതാക്കന്മാർ തിരിച്ചറിയണമായിരുന്നു. ബി.ജെ.പി. ആ തെറ്റായ സന്ദേശങ്ങളുടെ ദീർഘ വ്യാപകമായ പ്രത്യാഖാതങ്ങൾ ഒരിക്കലും തിരിച്ചറിഞ്ഞില്ല എന്ന് മാത്രമല്ല; കുത്തി തിരിപ്പിനുള്ള എല്ലാ മാർഗങ്ങളും ആരായുകയും ചെയ്തു. അതിൻറ്റെയൊക്കെ ആത്യന്തിക ഫലമാണ് ഇന്ന് മോഡിയുടെ കാശ്മീർ പോളിസി പൂർണ പരാജയമാക്കുന്നത്.

ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 14 .2 ശതമാനം വരുന്ന ജന വിഭാഗമാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ. 2011 - ലെ സെൻസസ് അനുസരിച്ച് 172 മില്യൺ അഥവാ 17 കോടി വരുന്ന സംഖ്യാ. ഇന്തോനേഷ്യയും പാക്കിസ്ഥാനും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലീങ്ങളുള്ള രാജ്യമാണ് ഇന്ത്യ. എന്നുവെച്ചാൽ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ജനസമൂഹം ഇന്ത്യയിലാണ്. അപ്പോൾ ആ ജനവിഭാഗത്തെ വിശ്വാസത്തിൽ എടുക്കാതെ ഭരിക്കാൻ സാധിക്കും എന്ന് കരുതുന്നത് എത്ര വലിയ മണ്ടത്തരമാണ്?

ബി.ജെ.പി. കേന്ദ്രത്തിൽ ഭരിക്കാൻ തുടങ്ങിയപ്പോൾ മുതൽ ആ മുഷ്ക്കിൽ രാജ്യത്തെ മുസ്ലീങ്ങളെ മുഴുവൻ ശത്രുക്കളായി കാണാനാണ് ബി.ജെ.പി. - യും, സംഘ പരിവാർ സംഘടനകളും ശ്രമിച്ചത്. കഴിഞ്ഞ 6-7 വർഷങ്ങളായി കേരളത്തിൽ പോലും നടക്കുന്നതെന്താണെന്ന് സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ളവർക്കൊക്കെ അറിയാം. ഒരു മുസ്‌ലിം പേര് സോഷ്യൽ മീഡിയയിലോ, ഓൺലയിൻ പത്രങ്ങളിലോ കണ്ടാൽ ഉടനടി അവരെ തീവ്രവാദികളായി ചിത്രീകരിക്കുക; അവരോട് പാക്കിസ്ഥാനിൽ പോകാൻ പറയുക - ഇത്തരം കലാപരിപാടികളാണ് ബി.ജെ.പി. - ക്കാരും, സംഘ പരിവാറുകാരും ചെയ്തു കൊണ്ടിരുന്നത്. എസ്.ഡി.പി.ഐ., പോപ്പുലർ ഫ്രണ്ട്, വെൽഫെയർ പാർട്ടി, മുസ്ലിം ലീഗിലെ ഒരു വിഭാഗം ഇവരോക്കെ നേരത്തെ തന്നെ ചില തീവ്രവാദ സംഘടനകളോട് ആഭിമുഖ്യമുള്ളവരായിരുന്നു കേരളത്തിൽ. പക്ഷെ ബി.ജെ.പി. - യുടേയും, സംഘ പരിവാറുകാരുടേയും പ്രചാരണങ്ങൾ മിതവാദികളെ കൂടി ദേശീയ മുഖ്യധാരയിൽ നിന്നകറ്റി. മുസ്ലീങ്ങൾക്കെതിരെ മാത്രമല്ല; മൊത്തത്തിൽ ന്യൂനപക്ഷ വിരുദ്ധ സമീപനമായിരുന്നു സംഘ പരിവാറിൻറ്റേത്. ഒരു ക്രിസ്ത്യൻ പേര് കണ്ടാൽ ഉടനടി 'കുരിശു കൃഷിക്കാരനായും', ജോഷ്വാ പ്രജക്റ്റിൻറ്റെ ആളായും ചിത്രീകരിക്കുന്ന ഇഷ്ടം പോലെ സംഘ പരിവാറുകാരെ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ 6-7 വർഷങ്ങളിൽ കണ്ടിട്ടുണ്ട്. എന്തായാലും ക്രിസ്ത്യാനികളോട് പാക്കിസ്ഥാനിലേക്ക് പോകാൻ പറഞ്ഞിട്ടില്ല; അതിനു പകരം വത്തിക്കാനിലേക്ക് പോകാനായിരുന്നു സംഘ പരിവാറുകാർ പറഞ്ഞിരുന്നത്. മറുനാടൻ മലയാളിയുടെ  കമൻറ്റ് കോളത്തിൽ ഇത്തരത്തിലുള്ള അനേകം കമൻറ്റുകൾ കണ്ടിട്ടുണ്ട്. മറുനാടൻ മലയാളിയിലെ കമൻറ്റ് കോളത്തിലെ ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ വായിച്ച് ജാള്യത തോന്നാത്ത വായനക്കാർ അപൂർവം. പല സോഷ്യൽ മീഡിയ സൈറ്റുകളിൽ കൂടിയും ശരിയായ ID ഇല്ലാതെ സാമൂഹ്യ വിദ്വേഷം പ്രചരിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ 6-7 വർഷങ്ങളായി കേരളത്തിൽ തന്നെ നടന്നു കൊണ്ടിരുന്നത്.

കാശ്മീരിൽ 2018 -ൽ കൊല്ലപ്പെട്ടത് ഔദ്യോഗിക കണക്കുകൾ അനുസരിച്ചു തന്നെ 276 പേരാണ്.  2014 -ൽ സംഖ്യാ 114 ആയിരുന്നു. പക്ഷെ അതിനൊപ്പം തന്നെ മറ്റൊരു കണക്കു കൂടി ഉണ്ട്. 2014 -ൽ കൊല്ലപ്പെട്ടത് സൈനികരുടെ സംഖ്യാ 46 ആകുമ്പോൾ 2018 ആകുമ്പോൾ അത് 95 ആയി. കാശ്മീരിൽ കൊല്ലപ്പെട്ട സിവിലിയൻസിൻറ്റെ എണ്ണം 2014 -ൽ 28 ആയിരുന്നപ്പോൾ 2018 ആകുമ്പോൾ 86 ആയി. ഇങ്ങനെ കാശ്മീർ മൊത്തം രക്ത പങ്കിലമാവുകയാണ്.

1947- ൽ ഇന്ത്യയും പാക്കിസ്ഥാനുമായി വിഭജിക്കപ്പെടുമ്പോൾ 600 -ഓളം നാട്ടു രാജ്യങ്ങൾക്ക് ഇന്ത്യയിൽ ചേരാനോ, പാക്കിസ്ഥാനിൽ ചേരാനോ അവകാശമുണ്ടായിരുന്നു. അതുപ്രകാരം ആണ് കാശ്മീർ മഹാരാജാവായിരുന്ന ഹരി സിങ് ഇന്ത്യയിൽ ചേർന്നത്. അതിലേക്ക് നയിച്ച പത്താൻ ആക്രമണകാരികളുടെ മുന്നേറ്റം പാക്കിസ്ഥാൻറ്റെ വ്യക്തമായ അറിവോടും സമ്മതത്തോടെയും ആയിരുന്നു. പിന്നീടങ്ങോട്ട് കാശ്മീരിലും പഞ്ചാബിലെ 'ഖലിസ്ഥാൻ' വാദമുൾപ്പെടെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും പാക്കിസ്ഥാൻ തീവ്രവാദം പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഇതാണ് കാശ്മീർ വിഷയത്തിൽ ഒരു പ്രശ്ന പരിഹാരം പാക്കിസ്ഥാനുമായി ചേർന്ന് അസാധ്യമാക്കിയത്. 1948-ലെ 'ഇൻസ്ട്രമെൻറ്റ് ഓഫ് അക്സെഷൻ' പ്രകാരവും   ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തി നിർണയിച്ച റാഡ്ക്ലിഫ് എഗ്രിമെൻറ്റ് ' പ്രകാരവും പാക്കിസ്ഥാന് കാശ്മീരിൽ ഒരവകാശവും ഇല്ലാ. രാജ്യം മതാടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടപ്പോൾ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കാശ്മീർ ഇന്ത്യയിൽ തുടരുന്നത് കാശ്മീരികളുടെ സമ്മതത്തോടെയായിരിക്കണം എന്ന ജനാധിപത്യ ബോധമാണ് മൗണ്ട്ബാറ്റൺ പ്രഭുവിന് ഉണ്ടായിരുന്നത്. നെഹ്‌റുവിൽ സമ്മർദ്ദം ചെലുത്തി അതുകൊണ്ട് മൗണ്ട്ബാറ്റൺ പ്രഭു കാശ്മീർ പ്രശ്നം ഐക്യരാഷ്ട്ര സമിതിയിലേക്ക് എത്തിച്ചു. പിന്നീട് ഐക്യരാഷ്ട്ര സമിതി ഹിത പരിശോധന എന്ന തീരുമാനത്തിലേക്ക് എത്തിയതും ആ ജനാധിപത്യ ബോധത്തിൻറ്റെ അടിസ്ഥാനത്തിലായിരുന്നു. പക്ഷെ കാശ്മീരിൻറ്റെ പേരിലുള്ള യുദ്ധങ്ങളും, തീവ്രവാദവും, ഇരു രാജ്യങ്ങളിലെ സൈനിക നീക്കങ്ങളും ഹിത പരിശോധന എന്ന തീരുമാനത്തിന് പ്രസക്തി ഇല്ലാതെ ആക്കി. 1965-ലെ യുദ്ധവും, 1971 -ലെ ബംഗ്ളാദേശ് യുദ്ധവും കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാനുമായി ചേർന്ന് ഹിത പരിശോധന എന്ന തീരുമാനം നടപ്പാക്കാൻ ഒരു രീതിയിലും പറ്റാത്ത ഒന്നാക്കി മാറ്റി. നെഹ്‌റുവിൻറ്റെ കാലത്തും ലാൽ ബഹാദൂർ ശാസ്ത്രിയുടെ കാലത്തും കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാനുമായി ചേർന്നുള്ള പ്രശ്ന പരിഹാരത്തിന് സാധ്യത ഉണ്ടായിരുന്നു. പാകിസ്ഥാൻ തന്നെയാണ് ഔചിത്യബോധമില്ലാത്ത നടപടികളിലൂടെ ആ പ്രശ്ന പരിജ്‌ഹാരം അസാധ്യമാക്കിയത്. അനാവശ്യമായി 1965-ൽ പാക്കിസ്ഥാൻ ആക്രമിച്ചതിന് ശേഷം പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി ഇനി പാക്കിസ്ഥാനുമായി കാശ്മീർ പ്രശ്നത്തിൽ ചർച്ച സാധ്യമല്ല എന്ന് ഷെയ്ക്ക് അബ്ദുള്ളയോട് പറയുന്നുണ്ട്. ചരിത്രകാരൻ രാമ ചന്ദ്ര ഗുഹ തൻറ്റെ 'ഇന്ത്യ ആഫ്റ്റർ ഗാന്ധി' എന്ന പുസ്തകത്തിൽ ലാൽ ബഹാദൂർ ശാസ്ത്രിയും ഷെയ്ക്ക് അബ്ദുള്ളയുമായുള്ള ചർച്ച സവിസ്തരം പ്രദിപാദിക്കുന്നുണ്ട്. 1988-ൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സോവിയറ്റ് സൈനിക പിന്മാറ്റത്തിനു ശേഷം അഫ്ഗാനിസ്ഥാൻ, ചെച്നിയ എന്നിവിടങ്ങളിൽ നിന്നൊക്കെയുള്ള തീവ്ര ഇസ്ലാമിക സംഘടനകളിൽ പെട്ട ആയുധ ധാരികളായ തീവ്ര വാദികളുടെ കാശ്മീരിലേക്കുള്ള കടന്നു കയറ്റം ആണ് പിന്നീട് കാശ്മീർ പ്രശ്നം തീർത്തും വഷളാക്കിയത്.

ഇന്നിപ്പോൾ പാക്കിസ്ഥാനിൽ നിന്നും, മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള തീവ്രവാദികൾക്ക് കാശ്മീരിൽ കിട്ടുന്ന ലോക്കൽ സപ്പോർട്ടാണ് മുഖ്യമായ വിഷയം. ഡോക്റ്റർ മൻമോഹൻ സിങ് കേന്ദ്രം ഭരിച്ചു കൊണ്ടിരുന്നപ്പോൾ തീവ്രവാദികളുടെ സംസ്കാര ചടങ്ങുകൾക്ക് പിന്തുണ ആയിരങ്ങളുടേതായിരുന്നെങ്കിൽ ഇന്നിപ്പോൾ അത് പതിനായിരങ്ങളും ലക്ഷങ്ങളും വരെ ആയി. 2014 - ലോടെ കാശ്മീർ മുഖ്യധാരയിലേക്ക്‌ പതുക്കെ പതുക്കെ തിരിച്ച്‌ വരികയായിരുന്നു; കാശ്മീരിലെ ടൂറിസം മേഖല ഉണർന്നതായിരുന്നു; ടൂറിസ്റ്റുകൾ കാശ്മീരിലേക്ക്‌  പോകാൻ തയ്യാറെടുക്കുകയാരുന്നു. അങ്ങനെ കാശ്മീർ താഴ്‌വര ശാന്തതയുടെ ചില ലക്ഷണങ്ങളൊക്കെ കാണിച്ചു തുടങ്ങിയതായിരുന്നു. അപ്പോഴായിരുന്നു മോഡിയുടേയും, ബി.ജെ.പി. -  യുടേയും വരവ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. കാശ്മീരിൽ പി.ഡി.പി. - യുമായി ഉണ്ടാക്കിയ തീർത്തും അവസര വാദപരമായ കൂട്ടുകെട്ട് ജനാധിപത്യത്തിൻറ്റെ വിധിക്ക് എതിരായിരുന്നു.  അത് മൂലം കാശ്മീരിലെ യുവാക്കളിലെ ഒരു വിഭാഗം  പി.ഡി.പി. യിൽ നിന്ന് കൊഴിഞ്ഞു പോയി; തീവ്രവാദികൾക്ക് വഴി തുറന്നു കൊടുക്കുകയും ചെയ്തു. കാശ്മീർ വിഷയത്തിൽ നരേന്ദ്ര മോഡി ഇന്നുവരെ സമാധാനത്തിനായി ശ്രമിച്ചിട്ടില്ല. ജനങ്ങളിൽ അമിത ദേശീയത കത്തിച്ചു നിർത്തി അതിനെ വോട്ട് ആക്കി മാറ്റുന്ന ബി.ജെ.പി. - യുടെ തന്ത്രം ഇന്ത്യയിൽ എല്ലായിടത്തും വിജയിക്കണമെന്നില്ല  എന്നാണ് കാശ്മീരിൻറ്റെ കാര്യത്തിലെങ്കിലും മോഡിയും കൂട്ടരും തിരിച്ചറിയേണ്ടത്. ഗുജറാത്തിൽ നടപ്പിലാക്കിയത് പോലുള്ള സംഘ പരിവാർ അജണ്ടകൾ രാജ്യത്തിൻറ്റെ എല്ലാ ഭാഗത്തും നടപ്പാകില്ല എന്ന വസ്തുതയാണ് ബി.ജെ.പി. നേത്ര്വത്ത്വം മനസിലാക്കേണ്ടത്.

തീവ്രവാദത്തിൻറ്റെ മുഴുവൻ ഉത്തരവാദിത്വവും പാകിസ്ഥാൻറ്റെ തലയിൽ കൊണ്ട് വെച്ച് മോഡിക്കും കൂട്ടർക്കും എപ്പോഴും ഇന്ത്യ ഭരിക്കാനാവില്ല. പുൽവാമയിൽ 40 CRPF ജവാന്മാർ കൊല്ലപ്പെട്ടപ്പോൾ നാം പാക്കിസ്ഥാനെ ആക്രമിച്ചു. അതിനു ശേഷം ഓരോ ദിവസവും പട്ടാളക്കാരും പോലീസുകാരും കാശ്മീരിൽ കൊല്ലപ്പെടുകയാണ് - ഓഫീസർമാർ ഉൾപ്പെടെ. ഇതിനൊക്കെ നാം ആരെ ആക്രമിക്കും??? ലോകത്തിലെ ഏറ്റവും സങ്കീർണമായ സാമൂഹ്യ സംഘടനാ സംവിധാനങ്ങൾ പ്രവർത്തിക്കുന്ന ഇന്ത്യയിൽ ജനങ്ങൾ തമ്മിലുള്ള ഒരുമിപ്പിക്കൽ പ്രക്രിയക്ക് ആക്കം കൂട്ടേണ്ടതിന് പകരം വിദ്വേഷ പ്രചാരണങ്ങൾ നടത്തിയാൽ ഒരിക്കലും പ്രശ്ന പരിഹാരങ്ങൾ ഉണ്ടാവുകയില്ലാ. പോലീസിനേയും പട്ടാളത്തെയും ഇറക്കിയല്ല ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കേണ്ടത്. ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കണമെങ്കിൽ ദീർഘ വീക്ഷണമുള്ള ഭരണാധികാരികൾ വേണം. അതാണിപ്പോൾ ഇന്ത്യയിൽ ഇല്ലാത്തതും.

2019 മാർച്ച് 1, വെള്ളിയാഴ്‌ച

'വെയിസ്റ്റ് എഞ്ചിനീയറിങ്ങിൻറ്റെ' സാധ്യതകൾ

മാലിന്യ നിർമാർജനത്തിനും മണ്ണിനടിയിലൂടെയുള്ള ഓടകൾ വൃത്തിയാക്കുന്നതിലും യന്ത്രവൽക്കരണമാണ് ഏറ്റവും നല്ല മാർഗം. വിഷ വാതകങ്ങൾ വമിക്കുന്ന അഴുക്കു ചാലുകൾ വൃത്തിയാക്കുന്ന തൊഴിലാളികളുടെ കാലുകൾ കഴുകുന്നതിനേക്കാൾ നല്ലത് അരവിന്ദ് കേജ്‌രിവാൾ ഇപ്പോൾ ഡൽഹിയിൽ നടപ്പാക്കാൻ ശ്രമിക്കുന്ന ടെക്‌നോളജിക്കൽ വിപ്ലവമാണ്. 8,00,000 തൊഴിലാളികൾ ഇന്ത്യയിൽ മാലിന്യ നിർമാർജന രംഗത്തുണ്ട്. സ്റ്റാറ്റിസ്റ്റിക്സ് പറയുന്നത് 5 ദിവസത്തിൽ ഒരാൾ വീതം മാലിന്യ നിർമാർജന മേഖലയിൽ കൊല്ലപ്പെടുന്നുണ്ടെന്നാണ്. സ്റ്റാറ്റിസ്റ്റിക്സ് പറയുന്നതിനേക്കാൾ കൂടുതലാകാനേ ഇക്കാര്യത്തിൽ സാധ്യതയുള്ളൂ. കാരണം രാജ്യ തലസ്ഥാനമായ ഡൽഹിയിൽ മാത്രം 5,600 കിലോമീറ്റർ മാലിന്യ പൈപ്പുകൾ ഉണ്ട്. 1.5 ലക്ഷം 'മാൻഹോളുകളാണ്' 2 കോടിക്കടുത്തുള്ള ജനസംഖ്യയുള്ള മെട്രോപൊളിറ്റൻ നഗരമായ ഡൽഹിയിൽ ഉള്ളത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരു റിപ്പോർട്ട് പറയുന്നത് 23,000 സ്ത്രീകളും പുരുഷന്മാരും ഇന്ത്യയിൽ ഓരോ വർഷവും പലരീതിയിലുള്ള 'സാനിറ്റേഷൻ' ജോലികളിൽ കൊല്ലപ്പെടുന്നുണ്ടെന്നാണ്. സ്വതന്ത്ര ഇന്ത്യക്ക് ഒട്ടും അഭിമാനിക്കാൻ പറ്റിയതല്ല ഇത്തരം കാര്യങ്ങൾ.

രാജ്യസ്നേഹികൾ പാക്കിസ്ഥാനെ ചുട്ടു ചാമ്പലാക്കാൻ യത്നിക്കുമ്പോൾ ഇതുപോലുള്ള ജനജീവിതത്തെ തീർത്തും അവഗണിക്കുന്നു; അവരുടെ കഷ്ടപ്പാടുകൾ നിസ്സാരവൽകരിക്കുന്നു. ആധുനികവൽക്കരണവും യന്ത്രവൽക്കരണവും ഒരു പരിധി വരെ ഇവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകും. ഗ്ലവ്‌സും, ഗംബൂട്ട്സും, വിഷ വാതകങ്ങളിൽ നിന്ന് രക്ഷ നേടാനുള്ള മാസ്ക്കും ഒക്കെ ഉണ്ടെങ്കിൽ തന്നെ സാനിറ്റേഷൻ ജോലികളിൽ കൊല്ലപ്പെടുന്നവരെ രക്ഷിക്കാനാവും. പക്ഷെ ഇതൊന്നും അവർക്കു കൊടുക്കുവാൻ കോൺട്രാക്റ്റർമാർ ശ്രദ്ധിക്കാറില്ല. നിയമപാലകരും സാനിറ്റേഷൻ ജോലിക്കാരുടെ പ്രശ്നങ്ങൾ അവഗണിക്കുന്നു. പ്രധാനമന്ത്രി കാൽ കഴുകി നാടകം നടത്തുന്നതിനപ്പുറം അരവിന്ദ് കേജ്‌രിവാൾ ചെയ്തത് പോലെ ക്രിയാത്മകമായി പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള നടപടികൾ എടുക്കുവാനാണ് ശ്രദ്ധിക്കേണ്ടത്.

'വെയിസ്റ്റ് പ്രോസസിങ്ങിനെ' കുറിച്ച് പറയുമ്പോൾ  “One man’s waste is another man’s fortune” -  എന്നാണു പറയുന്നത്. നാഷണൽ ജ്യോഗ്രഫിക് കുറച്ചു നാൾ മുബ് സംപ്രേക്ഷണം ചെയ്ത ഒരു ഡോക്കുമെൻറ്ററി ചൈന ഉൽപ്പാദന മേഖലയിൽ എങ്ങനെ വൻ ശക്തിയായി എന്നത് കാണിച്ചു. യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും കേബിളുകളും, ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങി അതൊക്കെ 'പ്രോസസ്' ചെയ്ത് വിലകുറഞ്ഞ പുതിയ വസ്തുക്കളാക്കി യൂറോപ്പിലേക്കും, അമേരിക്കയിലേക്കും തന്നെ കയറ്റുമതി ചെയ്താണ് ചൈന ഉൽപ്പാദന മേഖലയിൽ വൻ ശക്തി ആയി മാറിയത്. അമേരിക്കയിലും മറ്റു വികസിത രാജ്യങ്ങളിലും 'ഹ്യുമൻ വെയിസ്റ്റും', മറ്റു മാലിന്യങ്ങളും ഈ രീതിയിൽ 'പ്രോസസ്' ചെയ്ത് ആളുകൾ കോടീശ്വരന്മാർ ആകുകയാണ്. കുപ്പികളും, ഉപേക്ഷിക്കപ്പെട്ട ഗൃഹോപകരണങ്ങളും അവിടെ കെട്ടിട നിർമാണത്തിന് വൻ തോതിൽ ഉപയോഗിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡ് നിർമാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നു. നമ്മുടെ കേരളത്തിലും മാലിന്യങ്ങൾ ഒട്ടും കുറവല്ല. ഇന്ത്യയിലെ വൻ നഗരങ്ങളിലെല്ലാം മാലിന്യ നിർമാർജനം ഒരു വലിയ പ്രശ്നം തന്നെയാണ്. 'വെയിസ്റ്റ് എൻജിനീയറിങ്' എൻജിനീയറിങ് കോളേജുകളിലെല്ലാം നിർബന്ധമായി പഠി പ്പിക്കേണ്ടിയിരിക്കുന്നു. എൻജിനീയറിങ് കോളേജുകളിൽ മാത്രമല്ല; നമ്മുടെ സ്കൂളുകളിലും, കോളേജുകളിലും വരെ മാലിന്യ നിർമാർജനം വലിയ ഒരു പഠന വിഷയം ആക്കേണ്ട സമയം പണ്ടേ അതിക്രമിച്ചിരിക്കുന്നു. പക്ഷെ പഠന വിഷയം ആക്കുന്നതിനു മുൻപ് മാധ്യമങ്ങളിലും, സോഷ്യൽ മീഡിയയിലും ഇത് വിപുലമായ രീതിയിൽ ചർച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു.

'വെയിസ്റ്റ് മാനേജ്മെൻറ്റ്' ആരുടെ ഉത്തരവാദിത്ത്വമാണ് എന്ന് ചോദിച്ചു കൊണ്ട് മണിക്കൂറുകൾ നീണ്ട ഡിബേറ്റ് നടത്തുകയാണ് കേരളത്തിലെ ടി. വി. ചർച്ചകളിൽ. ഇങ്ങനെ ഡിബേറ്റ് നടത്തുന്നതിന് പകരം എന്തേ നമ്മുടെ സമൂഹത്തിലെ മാതാപിതാക്കളാരും കുട്ടികൾ സിവിലിനോ കമ്പ്യുട്ടറിനോ പഠിക്കുന്ന കാര്യം പറയുന്നതല്ലാതെ എന്തേ തങ്ങളുടെ കുട്ടികൾ 'വെയിസ്റ്റ് എഞ്ചിനീയറിങ്ങിനാണ്' പഠിക്കുന്നതെന്നുള്ള കാര്യം പറയാൻ താൽപര്യപ്പെടാത്തത് എന്നുള്ള ചോദ്യത്തിന് ചാനൽ പണ്ഡിതന്മാർക്ക് മറുപടി പറയാമായിരുന്നു. 'വെയിസ്റ്റ് പ്രോസസിംഗ്' പാശ്ചാത്യ രാജ്യങ്ങളിൽ 'ബില്യൺ ഡോളർ ഇൻഡസ്ട്ട്രി' ആണ്. നമ്മളിവിടെ ശുദ്ധിയും വൃത്തിയും പറഞ്ഞു ആ 'ബില്യൺ ഡോളർ' സംരഭങ്ങൾക്ക് നേരെ പുറം തിരിഞ്ഞു നിൽക്കുന്നു; അവസരങ്ങൾ നഷ്ടപ്പെടുത്തുന്നു. കെട്ടിട നിർമാണത്തിനുള്ള സാമഗ്രികളും, മൽസ്യ തീറ്റയും, കോഴി തീറ്റയും, വളവുമൊക്കെയായി മാറേണ്ട ആ 'ബില്യൺ ഡോളർ' സംരഭങ്ങൾക്ക് ഇൻഡ്യാക്കാർ തയാറല്ല.  ഇൻഡ്യാക്കാർ എന്നെങ്കിലും 'വെയിസ്റ്റ് എഞ്ചിനീയറിങ്ങിൻറ്റെ' സാധ്യതകൾ മനസിലാക്കുമെന്നു  തോന്നുന്നില്ല. ഇവിടുത്തെ സാമൂഹ്യ ബോധം ഒന്നു മാത്രമാണ് അതിനു കാരണം.