2018 ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

നോട്ടു നിരോധനമെന്ന ചരിത്രപരമായ മണ്ടത്തരം

റിസേർവ് ബാങ്ക് ഇപ്പോൾ പറയുന്നതിന് മുൻപേ "ചരിത്രപരമായ മണ്ടത്തരം ആയി ഈ നോട്ടു നിരോധനം മാറും" എന്നാണ് ഡോക്ടർ മൻമോഹൻ സിംഗ് രാജ്യ സഭയിൽ പറഞ്ഞത്. കള്ള പണക്കാരെ സഹായിക്കാൻ കമ്മീഷൻ പറ്റി ബാങ്ക് ഉദ്യോഗസ്ഥന്മാർ കൂടി കൂട്ട് നിൽക്കുകയാണെങ്കിൽ കള്ളപ്പണം വെളുപ്പിക്കാൻ വേറെ വെല്ലോ മാർഗം തേടണോ? ഉത്തരവാദിത്ത്വപ്പെട്ട ജോലിക്കാർക്കും, ഉദ്യോഗസ്ഥർക്കും പൗര ബോധമില്ലെങ്കിൽ സർക്കാരിന് ഒന്നും ചെയ്യാൻ സാധിക്കുകയില്ല. കമ്മീഷൻ പറ്റി കള്ളപ്പണം വെളുപ്പിക്കാൻ ബാങ്ക് ഉദ്യോഗസ്ഥർ തന്നെ കൂട്ട് നിന്നപ്പോൾ കള്ളപ്പണത്തിൻറ്റെ വ്യാപനം ആണ് യഥാർത്ഥത്തിൽ ഉണ്ടായത്. എന്തായാലും പലർക്കും തുട്ടുണ്ടാക്കാൻ പറ്റി.

നോട്ടു നിരോധന കാലത്ത് സാധാരണക്കാരായ ആളുകളെ 6 -ഉം, 7 -ഉം മണിക്കൂർ ബാങ്കുകളുടെയും, ATM - മ്മുകളുടെയും മുന്നിൽ ക്യൂ നിർത്തിയതിന് ഒരു ന്യായീകരണവും ഇല്ല.  മലയാളം ചാനലുകളിൽ കള്ള പണത്തെ കുറിച്ച് കണക്കുകൾ കൃത്യമായി അവതരിപ്പിച്ചു കൊണ്ട് സംസാരിച്ച സാമ്പത്തിക വിദഗ്ദ്ധ ഡോക്ടർ മേരി ജോർജ് പോലും പുതിയ 2000 രൂപാ നോട്ടുകൾ പഴയ 1000 രൂപാ നോട്ടുകളുടെ അതേ വലിപ്പത്തിൽ ഇറക്കാതിരുന്നത് വലിയ മണ്ടത്തരമായി പോയി എന്ന് പറഞ്ഞു. അതേ വലിപ്പത്തിൽ ആയിരുന്നെങ്കിൽ ATM - മ്മുകളിൽ ഒരു പ്രയാസവും കൂടാതെ നിറയ്ക്കാമായിരുന്നു; ജനത്തിന് ബുദ്ധിമുട്ടു വരത്തില്ലായിരുന്നു.

പക്ഷെ ഇതിനെല്ലാമുപരി വേറൊരു ചോദ്യമുണ്ട്. കള്ള പണം യഥാർത്ഥത്തിൽ എന്താണ്? കള്ളപ്പണം എന്നാൽ unaccounted പണം ആണ്. യഥാർത്ഥത്തിൽ കള്ള പണമെന്നത് ഒരു സാങ്കേതിക പ്രശ്നം മാത്രമാണ്. ടാക്സ് കൊടുക്കാത്ത പണം കള്ളപ്പണം. കേന്ദ്ര സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന തുകക്കപ്പുറം വരുമാനമുണ്ടെങ്കിൽ ഇൻകം ടാക്സ് റിട്ടേൺ കൊടുക്കണം. ഇല്ലെങ്കിൽ കള്ളപ്പണം തന്നെ. സെയിൽസ് ടാക്സ്, ഇൻകം ടാക്സ് തുടങ്ങി - ഇങ്ങനെ പല തരം ടാക്സുകൾ. റോഡ് സൈഡിൽ മീൻ കച്ചവടമോ, മറ്റേതെങ്കിലും ചെറുകിട കച്ചവടമോ, തട്ട് കടയോ നടത്തുന്നവർക്ക്‌ കേന്ദ്ര സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന ആദായ നികുതിക്കുള്ള രൂപയിൽ കൂടുതൽ വരുമാനമുണ്ടെങ്കിൽ; അയാൾ ടാക്സ് അടച്ചിട്ടില്ലെങ്കിൽ അതും കള്ള പണം തന്നെ.

ബാങ്കുകളിൽ പഴയ പണം കിട്ടുന്നത് അനുസരിച്ചു പുത്തൻ നോട്ടുകൾ കൊടുത്തു  കൊണ്ടേയിരിക്കും. ഇങ്ങനെ രാജ്യത്തിൻറ്റെ സാധാരണക്കാരൻ പോലും അറിയാതെ ഡിമോണിറൈറസേഷൻ നടക്കുന്നു. ബഹു ഭൂരിപക്ഷം ജനത്തിന് അറിയുക പോലുമില്ല.  മുൻ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ഡോക്ടർ കെ. സി. ചക്രബർത്തി ഇക്കാര്യം തുറന്നു പറഞ്ഞു. മറ്റു പലരും സംഘ പരിവാറുകാർ പുളിച്ച തെറി പറയുമോ എന്ന് പേടിച്ചിട്ടാണ് ഇക്കാര്യങ്ങളൊന്നും തുറന്നു പറയാതിരുന്നത്. കാര്യ വിവരത്തോടെ സംസാരിക്കുന്ന സാമ്പത്തിക വിദഗ്ദ്ധനായ  ഡോക്ടർ ബി. എ. പ്രകാശും മലയാളം ചാനലുകളിൽ ഇക്കാര്യം തുറന്നു പറഞ്ഞു - "ഈ നോട്ടു പിൻവലിക്കൽ എലിയെ പേടിച്ചു ഇല്ലം ചുടുന്ന രീതിയാണ്" എന്നാണ് ഡോക്ടർ ബി. എ. പ്രകാശ് അന്ന് പറഞ്ഞത്.  കള്ള പണം നിയന്ത്രിക്കണം; ടാക്സ് വെട്ടിക്കുന്നവരെ ശിക്ഷിക്കുകയും വേണം. പക്ഷെ 130 കോടി ജനങ്ങളുള്ള ഒരു ബ്രിഹത്തായ രാജ്യത്തിലെ ജനങ്ങളുടെ ക്രയ വിക്രയങ്ങൾ താറു മാറാക്കുന്നതു ശരിയാണോ? അവരുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്നത് ശരിയാണോ? നൂറു രൂപയുടെയും മറ്റ് ചെറിയ കറൻസികളുടെയും സർക്കുലേഷൻ വർധിപ്പിച്ചതുനുശേഷം നടത്തേണ്ട ഒരു എക്സർസൈസ് ആയിരുന്നു നോട്ടു നിരോധനം. മുന്നൊരുക്കം ഒട്ടും ഇല്ലാതെ; ഗൃഹ പാഠം ചെയ്യാതെ നടപ്പിലാക്കിയ നോട്ടു നിരോധനം സമൂഹത്തിലെ എല്ലാ തരക്കാരെയും പ്രതികൂലമായി ബാധിച്ചു. പിന്നെ പുതിയ 2000 രൂപാ നോട്ടിൽ മൈക്രോചിപ്പ് ഉണ്ടെന്നൊക്കെ അടിച്ചു വിടുന്നവരോട് എന്ത് പറയാനാണ്?

കാർഷിക, വ്യവസായിക മേഖലകളിൽ വൻ പ്രതിസന്ധിയാണ് ഈ നോട്ടു പിൻവലിക്കൽ മൂലം ഉണ്ടായത്. ചരക്കു ഗതാഗതം പല സ്ഥലങ്ങളിലും സ്തംഭിച്ചു. റീട്ടെയിൽ സെക്ടറിലും കാര്യങ്ങൾ അവതാളത്തിലായി. ഇന്ത്യയിൽ ചെറുകിട, ഇടത്തരം കച്ചവടക്കാരാണ് ഭൂരിഭാഗവും. അവരെ തഴഞ്ഞിട്ട് കോർപ്പറേറ്റ് മേഖലയ്ക്ക് സ്വാധീനമുണ്ടാക്കാനാണോ ഈ നോട്ടു പിൻവലിയ്ക്കൽ ഉണ്ടായത് എന്ന് ന്യായമായി സംശയിക്കേണ്ടി ഇരിക്കുന്നു. അത് പോലെ തന്നെ വടക്കേ ഇന്ത്യയിൽ വിളവെടുപ്പ് അടുത്ത  സമയത്ത് ഉണ്ടായ നോട്ടു നിരോധനം മൂലം കൂലി നൽകാൻ കർഷകരുടെ കയ്യിൽ പണമില്ലാതെ വന്നു. ഫെയിസ് ബുക്കിൽ 'ആക്റ്റീവായ' ചില കർഷകരെങ്കിലും തങ്ങൾ അനുഭവിച്ച ദുരന്തം വായനക്കാരുമായി പങ്കു വെച്ചു. കാർഷിക മേഖല പ്രതിസന്ധിയിലേക്ക് പോകാൻ മറ്റെന്തു വേണം? ഗുജറാത്തിൽ ക്ഷീര കർഷകർ അമുലിന് പാൽ നിഷേധിക്കും എന്ന് നോട്ടു നിരോധന കാലത്ത് ഭീഷണിപ്പെടുത്തി. ഗുജറാത്തിലെ ഒരു കളക്ട്രേറ്റിൽ നൂറു കണക്കിന് വാഹനങ്ങളിൽ വന്ന് പാൽ ഒഴുക്കി കളയുന്ന സംഭവം ഉണ്ടായി. ഇനി ഈ നോട്ടു പിൻവലിക്കൽ മൂലം കള്ള പണം മുഴുവൻ പിടിക്കും എന്ന് പറയുന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

കർശന നിരീക്ഷണ സംവിധാനമുള്ള അമേരിക്കയിൽ പോലും മയക്കു മരുന്നിൻറ്റെ പേരിൽ ഒഴുകുന്ന പണം ഒന്നും കണ്ടു പിടിക്കാൻ പറ്റുന്നില്ല. മെക്സിക്കൻ കാർട്ടലുകൾ നിയന്ത്രിക്കുന്ന ഈ മയക്കു മരുന്ന് സംഘങ്ങളുടെ പ്രവർത്തനങ്ങളുടെ മുഴുവൻ വിവരങ്ങളും, കള്ള പണത്തിൻറ്റെ ഒഴുക്കും തീർത്തും അജ്ഞാതമാണ്. അമേരിക്കയിലെ Internal Revenue Service (IRS) വലിയ സംവിധാനങ്ങൾ ഉള്ള സംഘടനയാണ്. National Intelligence Authority (NIA ) - ക്ക് ഏക്കർ കണക്കിന് കമ്പ്യൂട്ടർ ശ്രിംഖല   ഉണ്ടെന്നാണ് പറയപ്പെടുന്നത്. അവരൊന്നും നോക്കിയിട്ട് പിടിക്കാത്ത കള്ളപ്പണം അമേരിക്കയിലെ പോലെ വലിയ നിരീക്ഷണ സംവിധാനം ഒന്നും ഇല്ലാത്ത ഇന്ത്യയിൽ കണ്ടു പിടിക്കൽ നടക്കുമോ? ഇന്ത്യയിൽ കള്ളപ്പണം തൊട്ടു കളിക്കാൻ രാഷ്ട്രീയക്കാർ ആരെങ്കിലും തയ്യാറാകുമോ? അതല്ലേ തിരഞ്ഞെടുപ്പ് കാലത്ത് അവരുടെ പ്രധാന വരുമാന മേഖല? ബീഹാർ തിരഞ്ഞെടുപ്പിലും, ഡൽഹി നിയമ സഭാ തിരഞ്ഞെടുപ്പിലും, 2014 - ലെ  ലോക സഭാ തിരഞ്ഞെടുപ്പിലും  സ്വതന്ത്ര ഇന്ത്യയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പണക്കൊഴുപ്പ് ആണ് BJP  പ്രദർശിപ്പിച്ചത്. ഈ പണക്കൊഴുപ്പ് ഒക്കെ കള്ളപ്പണം മൂലമല്ലായിരുന്നുവോ??? ഇനി ഇതൊന്നും വേണ്ടാ, നോട്ടു നിരോധനം കഴിഞ്ഞു ഉത്തർ പ്രദേശിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ അതിനു മുമ്പത്തെ തെരെഞ്ഞെടുപ്പിൽ കണ്ടുകെട്ടിയതിനേക്കാൾ മൂന്നിരട്ടിയിലധികം പണമാണ് കണ്ടു കെട്ടിയത്. ഇക്കഴിഞ്ഞ കർണാടകാ തെരെഞ്ഞെടുപ്പിനു ശേഷം അധികാരത്തിൽ വരാൻ ബി.ജെ.പി. 100 കോടിയിലേറെ ഒഴുക്കാൻ തയാറായിരുന്നു എന്നായിരുന്നു മാധ്യമ റിപ്പോർട്ടുകൾ. ഇതൊക്കെ കള്ളപ്പണമല്ലാതെ മറ്റെന്താണ്???

ഒരു വശത്ത് കള്ള പണവും, പൂഴ്ത്തി വെച്ചിരിക്കുന്ന പണവും കണ്ടെടുക്കുന്നതു വളരെ നല്ല കാര്യം തന്നെയാണ്. പക്ഷെ അത് ഇഷ്ടക്കാരെ സഹായിക്കാൻ വേണ്ടിയുള്ളതായിരിക്കരുത്. ഗുജറാത്തിലെ രത്ന വ്യാപാരികളെ കുറിച്ചോ, പനാമാ പേപ്പേഴ്സിൽ പുറത്തായ ഇൻഡ്യാക്കാരെ കുറിച്ചോ അന്വേഷണമില്ല. അതിനും മുമ്പ് ജർമൻ ബാങ്ക് പുറത്തു വിട്ട കള്ള പണക്കാരെയും ഒന്നും ചെയ്തിട്ടില്ല. നോട്ടു നിരോധനം കഴിഞ്ഞു പല ബി.ജെ.പി. നേതാക്കളുടെയും പൂഴ്ത്തി വെച്ച പണം പുറത്തു വന്നു. പക്ഷെ അതിലൊന്നും ഒരിക്കലും നടപടി ഉണ്ടാവില്ല. ചുരുക്കത്തിൽ ബി.ജെ.പി. - യുടെയും, അവർക്കു സാമ്പത്തിക സഹായം ചെയ്യുന്നവരുടെയും കയ്യിലുള്ള കള്ളപ്പണം വെളുപ്പിച്ചു മറ്റുള്ള ആളുകളുടെ കയ്യിലുള്ള കള്ളപ്പണം നശിപ്പിക്കുക, അത് വഴി ബി.ജെ.പി. - ക്കു രാഷ്ട്രീയമായും സാമ്പത്തികമായും മുന്നേറ്റം  ഉണ്ടാകുക. അതല്ലേ ഇവിടെ നടന്നത്?

2018 ഓഗസ്റ്റ് 28, ചൊവ്വാഴ്ച

ദേശീയ ചാനലുകളുടെ കേരളത്തിനോടും, ദക്ഷിണേന്ത്യയോടും ഉള്ള നിഷേധാത്മകമായ നിലപാട്

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. -യുടെ കൊട്ടി പാട്ടുകാരും, കുഴലൂത്തുകാരും ആയി അധഃപതിച്ചിരിക്കുന്നു മിക്ക ദേശീയ മാധ്യമങ്ങളും. ദേശീയ ഇംഗ്ളീഷ് ചാനലുകളായ ടൈംസ് നൗ, ന്യൂസ് 18, ഹെഡ് ലൈൻസ് ടുഡേ, ന്യൂസ്എക്സ്, മിറർ നൗ, റിപ്പബ്ളിക് തുടങ്ങിയ ചാനലുകളുടെ കേരളത്തിനോടും, ദക്ഷിണേന്ത്യയോടും ഉള്ള നിലപാട് തീർത്തും നിഷേധാത്മകം ആണ്‌. മഹാപ്രളയത്തിൻറ്റെ ആദ്യത്തെ ദിവസങ്ങളിൽ ലോകത്തുള്ള പ്രധാന വാർത്താ മാധ്യമങ്ങളായ ബി.ബി.സി., സി. എൻ. എൻ., അൽ ജസീറ തുടങ്ങിയവ കേരളത്തിലെ മഴക്കെടുതിയുടെ വിഷയം കാര്യമായി റിപ്പോർട്ട് ചെയ്തതിനു ശേഷമാണ് നമ്മുടെ ദേശീയ മാധ്യമങ്ങൾ ഈ വിഷയത്തിൽ താൽപര്യം കാണിച്ചു തുടങ്ങിയത് തന്നെ. അപ്പോഴും അവതാരകാരിൽ പലരും കേരളത്തേയും, മലയാളികളെയും ഒന്ന് 'തോണ്ടാൻ' മറന്നില്ല. കേരളത്തിൽ പ്രളയമുണ്ടായത് ബീഫ് കഴിക്കുന്നതുകൊണ്ടാണെന്ന സ്വാമി ചക്രപാണിയുടെ 'സ്റ്റെയിറ്റ്മെൻറ്റ്' അത്തരത്തിലുള്ള 'തോണ്ടൽ' പ്രക്രിയയുടെ ഭാഗമായിരുന്നു. ഇന്ത്യ ടുഡേ ചാനൽ ചർച്ചയിലാണ് സ്വാമി ചക്രപാണി ഇത് പറഞ്ഞത്. ബീഫ് കഴിക്കുന്ന കേരളീയരെ സഹായിക്കണമെങ്കിൽ ഇനി ഒരിക്കലും ബീഫ് കഴിക്കില്ലെന്ന സത്യം ചെയ്യണമെന്നും ആണ് സ്വാമി ചക്രപാണി പരസ്യമായി ആവശ്യപ്പെട്ടത്!!! അന്താരാഷ്‌ട്ര ചാനലുകളായ അൽ ജസീറയൊക്കെ കാര്യമായി തന്നെ ആദ്യ ദിവസങ്ങളിൽ കേരളത്തിലെ പ്രളയക്കെടുതി റിപ്പോർട്ട് ചെയ്തിരുന്നു എന്ന കാര്യം നമ്മുടെ ദേശീയ ചാനലുകളൊക്കെ മറന്നുപോയി!!!

കേരളത്തിന് അപമാനകരമായ ഏതു വാർത്തകൾ വന്നാലും ഇംഗ്ളീഷ് ദേശീയ മാധ്യമങ്ങൾ നല്ലവണ്ണം എരിവും, പുളിയും, മസാലയും ചേർത്ത് അവതരിപ്പിക്കാറുമുണ്ടെന്നുള്ളത് ശ്രദ്ധേയം. സരിത എസ്. നായരുടെ സോളാർ വിഷയവും, കുമ്പസാര രഹസ്യം ചോർത്തി ഓർത്തഡോക്സ് പുരോഹിതർ ഒരു സ്ത്രീയെ പീഡിപ്പിച്ച വിഷയവും, ബിഷപ്പ് ഫ്രാങ്കോ മുളക്കലിൻറ്റെ കന്യാസ്ത്രീ പീഡനവും നന്നായി ഇംഗ്ളീഷ് ദേശീയ മാധ്യമങ്ങൾ വലിയ ഡിബേറ്റിനു വിധേയമാക്കിയിരുന്നു. ഹാദിയായുടെ മതം മാറലും വിവാഹവും ആയിരുന്നു ഇവർ ഏറ്റവും കൂടുതൽ കവർ ചെയ്ത വിഷയം. കുറെ മാസൾക്കു മുമ്പ് രാജ്യ സഭാ ചാനലിലാണെന്നു തോന്നുന്നു ഒരു സുന്ദരി സ്ത്രീ ഹിന്ദിയിൽ കുറെ യുവതീ-യുവാക്കളുടെ മുമ്പിൽ ഹാദിയ വിഷയത്തെ കുറിച്ചും, പോപ്പുലർ ഫ്രണ്ടിനെ കുറിച്ചും സംസാരിക്കുന്നത് കേട്ടപ്പോൾ ഹിന്ദി മേഖലയിൽ പോലും ഹാദിയാ വിഷയം കേരളത്തിൽ നിന്നുള്ള സംഘ പരിവാറുകാർക്ക് വളരെ ആസൂത്രിതവും സംഘടിതവുമായി പ്രചരിപ്പിക്കാൻ പറ്റി എന്ന് മനസിലായി. വിദേശത്തു നിന്ന് പണം പറ്റി വിവാഹത്തിൻറ്റെ പേരിൽ മതം മാറ്റം നടത്തുന്ന സംഘടനകളെ കരുതിയിരിക്കണം എന്നതായിരുന്നു ആ സ്ത്രീയുടെ ഇക്കാര്യത്തിലുള്ള നിലപാട്. ആ ഹിന്ദിക്കാരി സ്ത്രീയുടെ സുനിശ്ചിതമായ അഭിപ്രായങ്ങൾ കേട്ട ഇതെഴുതുന്നയാളെ അതിശയിപ്പിച്ചത് നമ്മുടെ കൊച്ചു കേരളത്തിൽ സംഭവിച്ച ഒരു കാര്യം എങ്ങനെ രാജ്യം മുഴുവൻ ചർച്ചയാക്കുന്ന തലത്തിലേക്ക് എത്തി എന്നുള്ളതാണ്.

നമ്മുടെ ദേശീയ ചാനലുകൾക്ക് കേരളത്തിനോടും മറ്റു ദക്ഷിണേന്ത്യൻ സംസഥാനങ്ങളോടും ഉള്ള പക്ഷപാതപരമായ നിലപാടാണ് മഹാപ്രളയത്തിൻറ്റെ ആദ്യ ദിവസങ്ങളിൽ അത് റിപ്പോർട്ട് ചെയ്യാൻ അവർ തയാറാകാതിരുന്നതിൻറ്റെ കാരണം. ഇന്നത്തെ ദേശീയമാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന മിക്കവാറും റിപ്പോർട്ടർമാരും ജേർണലിസ്റ്റുകളും ബി.ജെ.പി. - യുടെയും സംഘപരിവാറിൻറ്റെയും പ്രവർത്തകരാണ്. അവരിൽ ഇഷ്ടം പോലെ മലയാളികളും ഉണ്ടെന്നുള്ളതാണ് രസകരമായ വസ്തുത. എന്നിട്ടും സ്വന്തം മാതൃ സംസ്ഥാനത്തെ ഇങ്ങനെ ഒറ്റി കൊടുക്കേണ്ട കാര്യം ഇവർക്കുണ്ടോ??? United States of South India എന്ന ആവശ്യം ചിലർ ഉന്നയിച്ചു എന്നും പറഞ്ഞാണ് കുറെ കപട രാജ്യ സ്നേഹികൾ കേരളത്തിലെ തന്നെ ആളുകൾക്കെതിരെ തിരിയുന്നത്. കേരളത്തെ മറ്റൊരു കാശ്മീരാക്കാനുള്ള ഗൂഢ ശ്രമമാണ് നടക്കുന്നത് എന്നും ഇവർ പറയുന്നു. ജൻമനാ പ്രവാസികളായ മലയാളികൾ 'സ്വതന്ത്ര കേരളത്തിനായി' വാദിക്കും എന്നൊക്കെ പറഞ്ഞാൽ തമാശ അല്ലേ???  കേന്ദ്രത്തിനെതിരെ ഒന്നിച്ചുനിൽക്കണം എന്നാവശ്യം ഉന്നയിച്ച് കഴിഞ്ഞയിടെ സൗത്ത് ഇന്ത്യൻ സംസ്ഥാങ്ങളുടേതു മാത്രമായി ഒരു സമ്മേളനമൊക്കെ വിളിച്ചതൊക്കെ ചെറുതായി കാണരുത് എന്നൊക്കെ പറഞ്ഞു സംഘ പരിവാറുകാർ വൻ പ്രചാരണം അഴിച്ചു വിടുന്നു. ചിരിച്ചു മണ്ണ് കപ്പാൻ വേറെ എന്ത് വേണം??? 'യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് സൌത്ത് ഇന്ത്യാ' എന്ന വിഷയം സംഘ പരിവാറുകാരല്ലാതെ മറ്റൊരാളും ചര്‍ച്ച ചെയ്തു മലയാളികള്‍ കണ്ടിട്ടേ ഇല്ല. ബി.ജെ.പി. കേരളത്തിൽ വളരാത്തതിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ കള്ള പ്രചാരണം നടത്തി പക തീർക്കുകയാണ് പലരും. ദേശീയ ചാനലുകളുടെ കേരളത്തിനോടും, ദക്ഷിണേന്ത്യയോടും ഉള്ള നിഷേധാത്മകമായ നിലപാട് മറക്കാൻ ഇവർ എന്തിനാണ് മലയാളികൾക്കെതിരേ കള്ള പ്രചാരണങ്ങളിൽ മുഴുകുന്നത്???

2018 ഓഗസ്റ്റ് 7, ചൊവ്വാഴ്ച

'ഭാഷാ ദേശീയതയും' തീവ്ര തമിഴ് ദേശീയതയും

"തമിഴറിയാത്ത ദൈവങ്ങളൊക്കെ തമിഴ്‌നാട്ടിൽ നിന്ന് വെളിയിൽ പോകണം" - സംസ്‌കൃത മന്ത്രങ്ങൾ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നതിനെതിരേ നിലപാടെടുത്തുകൊണ്ട് ഇപ്പോൾ അന്തരിച്ച മുൻ മുഖ്യമന്ത്രി കരുണാനിധി പറഞ്ഞ വാക്കുകളാണിത്. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ പ്രാർത്ഥന തമിഴിൽ മാത്രം മതി എന്നായിരുന്നു തീവ്ര തമിഴ് ദേശീയതയുടെ വക്താവായിരുന്ന കരുണാനിധിയുടെ നിലപാട്. സത്യത്തിൽ ഇത്തരം തീവ്ര മാതൃഭാഷാ വികാരവും, 'മണ്ണിൻറ്റെ മക്കൾ' വാദവും നല്ലതാണോ??? നല്ലതല്ലെന്നാണ് ഇതെഴുതുന്നയാളിന് പറയാനുള്ളത്. ഹിന്ദിയറിയാതെ ഉത്തരേന്ത്യയിൽ കഷ്ട്ടപ്പെട്ട അനേകം തമിഴരെ ഇതെഴുതുന്നയാളിന് നേരിട്ട് അറിയാം. കഴിഞ്ഞ ദിവസം തന്നെ ഡൽഹിയിൽ ഞങ്ങളുടെ അടുത്ത സെക്റ്ററിൽ താമസിക്കുന്ന തമിഴൻറ്റെ ഭാര്യക്ക് പാല് വാങ്ങണം; പക്ഷെ ഫ്‌ളാറ്റ്‌ ഏരിയക്ക് വെളിയിൽ ഭർത്താവിൻറ്റെ സഹായമില്ലാതെ പോകാനാവുന്നില്ല. 'റാപ്പിഡെക്സ്' തമിഴ്-ഹിന്ദി ഗെയിഡൊക്കെ വായിച്ചു നോക്കി. പക്ഷെ രക്ഷയില്ല. കാരണം പ്രൈമറി ലെവലിൽ പോലും ഹിന്ദി പഠിച്ചിട്ടില്ല. ഇതേ അവസ്ഥ തന്നെയാണ് മറ്റു പല തമിഴർക്കും. ബാക്കി കുടുംബിനികളൊക്കെ കൂളായി അടുത്തുള്ള ഗ്രാമവാസികളോട് എരുമപ്പാൽ വാങ്ങിക്കുന്നു; പക്ഷെ നമ്മുടെ തമിഴ് സുഹൃത്തിൻറ്റെ ഭാര്യക്ക് മാത്രം സാധിക്കുന്നില്ല. കരുണാനിധിയുടെ ഹിന്ദി വിരോധമാകാം ഒരുപക്ഷെ നമ്മുടെ തമിഴ് സുഹൃത്തിൻറ്റെ ഭാര്യയുടെ ദുരവസ്ഥക്ക് കാരണം.

രാഷ്ട്രീയക്കാർ പലപ്പോഴും മതവും, ജാതിയും, ഭാഷയും ഒക്കെ തങ്ങളുടെ ഹ്രസ്വകാല രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുമ്പോൾ പൗരന്മാർക്ക് അവയൊക്കെ ദീർഘകാലാടിസ്ഥാനത്തിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ കാണുന്നതേയില്ല. അഥവാ കണ്ടാൽ തന്നെ അവർ രാഷ്ട്രീയ നെട്ടത്തിനായി അതൊക്കെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. അമേരിക്കൻ പ്രസിഡൻറ്റ് ഡൊണാൾഡ് ട്രംപ് "അമേരിക്ക അമേരിക്കക്കാർക്ക് വേണ്ടി" എന്ന മുദ്രാവാക്യം ഉയർത്തുമ്പോൾ അമേരിക്കയിൽ കുടിയേറിയ ഉന്നത വിദ്യാഭ്യാസവും, 'ടെക്നിക്കൽ നോളെജ്ജും' ഉള്ള കുടിയേറ്റക്കാരെ കുറിച്ച് ചിന്തിക്കുന്നില്ല. അത്തരത്തിലുള്ള ലക്ഷകണക്കിന് ഇൻഡ്യാക്കാർ തിരിച്ചു പോന്നാൽ ആർക്കാണ് നഷ്ടം??? അമേരിക്കക്ക് തന്നെ. പണ്ട് മലേഷ്യയിലും ഇതു പോലെ 'ഭൂമിപുത്രർ' എന്ന് പറയുന്ന മുദ്രാവാക്യം മുഴക്കി 'മണ്ണിൻറ്റെ മക്കൾ' വാദം ഉയർന്നായിരുന്നു. ശിവസേന പണ്ട് ബോംബെയിൽ ദക്ഷിണേന്ത്യക്കാരേയും 'മണ്ണിൻറ്റെ മക്കൾ' വാദം ഉയർത്തി നേരിട്ടു. ഈയടുത്തും കുറെ പാവപ്പെട്ട ബീഹാറുകാരെ മഹാരാഷ്ട്രക്കാരുടെ പേര് പറഞ്ഞു ശിവസേനക്കാർ തല്ലി. പാക്കിസ്ഥാൻ പട്ടാളത്തിൻറ്റെ അടിച്ചമർത്തലും, ബലാത്സംഗവും ഒക്കെ പേടിച്ച് 1970-കളിൽ ഇന്ത്യയിലേക്ക് വന്ന ബംഗ്ളാദേശി അഭയാർത്ഥികൾക്കെതിരേ 47 വർഷം കഴിഞ്ഞു ബി.ജെ.പി.-യും, സംഘ പരിവാറുകാരും ആസാമിൽ ഉയർത്തുന്നതും 'മണ്ണിൻറ്റെ മക്കൾ' വാദം തന്നെ. കരുണാനിധിയുടെ ഹിന്ദി വിരോധത്തിനെതിരെ നിലകൊണ്ട ബി.ജെ.പി.-യും, സംഘ പരിവാറുകാരും ആസാമിൽ 'മണ്ണിൻറ്റെ മക്കൾ' വാദം ഉയർത്തുന്നത് തീർത്തും അവസരവാദം തന്നെയാണ്. അതിലേറെ രസകരമാണ് ജന്മനാ പ്രവാസിയാണെങ്കിലും ചില മലയാളികളെങ്കിലും ഈ ബംഗ്ളാദേശി അഭയാർത്ഥികൾക്കെതിരേ നിലകൊള്ളുന്നത്.

ഭാഷാ ദേശീയത അംഗീകരിച്ചാൽ ആദ്യം ബുദ്ദിമുട്ടുന്നത് അടിസ്ഥാനപരമായി പ്രവാസി ആയ മലയാളികൾ തന്നെ ആയിരിക്കും. മുംബയിൽ പത്തു ലക്ഷത്തിലധികം മലയാളികൾ ഉണ്ട്. ഡൽഹിയിലും അതിനടുത്തുള്ള സംഖ്യ ഉണ്ട്. മദ്രാസ്, ബാൻഗ്ലൂർ, ഹൈദരാബാദ് - ഇവിടങ്ങളിൽ ഒക്കെ ലക്ഷകണക്കിന് മലയാളികൾ ഉണ്ട്. ഗൾഫിലും, യൂറോപ്പിലും, അമേരിക്കയിലും ഒക്കെയുള്ള മലയാളികൾക്കെതിരെ ഭാഷാ വികാരമോ, പ്രാദേശിക വികാരമോ ഉണ്ടായാൽ അവർ എന്ത് ചെയ്യും? പുറത്തു നിന്നുള്ള വരുമാനമാണ് കേരളത്തിൻറ്റെ സാമ്പത്തിക അടിത്തറ. ഇന്ന് ലോകത്തിലെവിടെയും മലയാളികൾ ഉണ്ട്. അവർ അയക്കുന്ന പണം കൊണ്ടാണ് കേരളം പച്ച പിടിക്കുന്നത്. ഇതൊന്നും മനസിലാക്കാതെയാണ് മലയാളികളിൽ ചിലർ 'ഭാഷാ ദേശീയത' വലിയ സംഭവമായി അവതരിപ്പിക്കുന്നതും, അതിനു വേണ്ടി പ്രസംഗിക്കുന്നതും.

2018 ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം

1970-കളിലെ ബംഗ്ളാദേശി അഭയാർത്ഥി പ്രവാഹം ഇന്ത്യക്കിന്നും തീരാത്ത തലവേദനയാണ്. ഒരു കോടിയിൽ മിച്ചം അഭയാർത്ഥികളാണ് അന്ന് അതിർത്തി കടന്നു ഇന്ത്യയിലെത്തിയത്. 47 വർഷം കഴിഞ്ഞപ്പോൾ ഏതൊരു അഭയാർത്ഥിക്കും സംഭവിക്കുന്നതുപോലെ അവരിൽ പലർക്കും ഇന്ത്യയിൽ വീടും, കുടുംബവും, കുട്ടികളും ഒക്കെയായി. പലരും ഇന്ത്യയുടെ പല ഭാഗത്തേക്കും താമസം മാറ്റി. ഇന്ത്യയിൽ പല തൊഴിലുകളിൽ ഏർപ്പെട്ടു ടാക്സ് അടച്ചു ജീവിക്കുന്നവരോട് 47 വർഷം കഴിഞ്ഞു ഒരു സുപ്രഭാതത്തിൽ അവർ ഇന്ത്യൻ പൗരന്മാരല്ല എന്ന് പറയുന്നത് നീതിയാണോ??? ബി.ജെ.പി. സർക്കാർ ഇപ്പോൾ ചെയ്യുന്നത് അതാണ്. അന്നിട്ട്‌ ബംഗ്ളാദേശി അഭയാർത്ഥികളെ മുഴുവൻ സാമൂഹ്യ വിരുദ്ധരായും, ക്രിമിനലുകളായും, വേശ്യകളായുമൊക്കെ ചിത്രീകരിക്കുകയും ചെയ്യുന്നു. അവർക്കെതിരെ സംഘടിതമായ പ്രചാരണം നയിക്കുന്നു.

കോൺഗ്രസും, ബി.ജെ.പി.-യും, മമതാ ബാനർജിയും ഒക്കെയായി ഈ കാര്യത്തിൽ ശക്തമായ വാക്‌പോര് തുടങ്ങി കഴിഞ്ഞു. 2005 മുതൽ 2013 വരെയുള്ള എട്ടു വർഷത്തിനിടെ യു.പി.എ. സർക്കാർ അനധികൃത ബംഗ്ളാദേശി കുടിയേറ്റക്കാരായ  82728 പേരെ തിരിച്ചയച്ചു എന്നാണ്‌ കോൺഗ്രസ് വക്താവ് ഇപ്പോൾ പറയുന്നത്. പക്ഷെ ബി.ജെ.പി. സർക്കാരാകട്ടെ കഴിഞ്ഞ നാലുവർഷത്തിനിടെ തിരിച്ചയച്ചത് 1822 പേരെ മാത്രമാണെന്നാണെന്നും ആണ് കോൺഗ്രെസിൻറ്റെ വാദം.

എൻ.ആർ.സി. രജിസ്റ്റർ-ലെ അവസാന കരട് പട്ടിക പുറത്തുവന്നപ്പോൾ 40 ലക്ഷം പേർ പട്ടികയ്ക്ക് പുറത്തായി. 1951-ന് ശേഷം ഇതാദ്യമായിട്ടാണ് പൗരത്വ രജിസ്റ്റർ പുതുക്കി പ്രസിദ്ധീകരിക്കുന്നത്. 1971 മാർച്ച് 25 ന് മുമ്പ് മുതൽ ആസാമിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കാണ് പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടായിരുന്നത്. 1970-കളുടെ അവസാനവും 80-കളിലും അസമിൽ അനധികൃത കുടിയേറ്റത്തിനെതിരെ വൻ പ്രക്ഷോഭങ്ങൾ നടന്നിട്ടുണ്ട്. ഓൾ ആസാം സ്റ്റുഡൻറ്റ്സ് യൂണിയനും, പിന്നീട് ആസാം ഗണ പരിഷത് ആയി മാറിയ ഓൾ ആസാം ഗണ സംഗ്രാം പരിഷത്തുമായിരുന്നു ഇതിൻറ്റെ മുൻനിരയിൽ. പൗരത്വ വിഷയം വലിയ പ്രശ്നമായി ആസാം ഗണ പരിഷത് പാർട്ടി ഉയർത്തിയപ്പോൾ സത്യത്തിൽ 1984-ൽ രാജീവ് ഗാന്ധി സർക്കാർ ആണ് അതൊന്നു തണുപ്പിക്കാനായി ആസാം ഉടമ്പടി ഒപ്പു വെച്ചത്. പക്ഷെ ഉടമ്പടി നടപ്പാക്കാനായി രാജീവ് ഗാന്ധി സർക്കാരോ, പിന്നീട് വന്ന സർക്കാരുകളോ ഒന്നും ചെയ്തില്ല. കഴിഞ്ഞ മൂന്നു വർഷമായി ബി.ജെ.പി.-യാണ് അനധികൃത കുടിയേറ്റം വലിയ വിഷയമാക്കി മാറ്റുന്നത്. 2015 മുതലാണ് അവർ പുതിയ രജിസ്റ്റർ ഉണ്ടാക്കാൻ വലിയ ശുഷ്‌കാന്തി കാട്ടി തുടങ്ങിയതും. ആസാം മണ്ണിൽ വർഷങ്ങളായി കഴിയുന്ന ഒരു കോടിയിലേറേ പേരുടെ ജീവിതം തുലാസിലായിരിക്കുകയാണ്. നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസിന്റെ പുതുക്കിയ രേഖ പ്രസിദ്ധീകരിച്ചതോടെയാണ് ആശങ്കയും ഭീതിയും കൂടിയത്. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം വരും വർഷങ്ങളിൽ വലിയ ഇഷ്യൂ ആകുമെന്ന് സാരം.

ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ കുടിയേറിയ ഇന്ത്യക്കാരെ ഇതുപോലെ നാൽപതും, അമ്പതും വർഷങ്ങൾക്ക്‌ ശേഷം നാട് കടത്തണം എന്ന് പറഞ്ഞാൽ എന്ത് ചെയ്യും??? യൂറോപ്പിലും, അമേരിക്കയിലും കുടിയേറിയ ഇന്ത്യക്കാരെ മൊത്തം പുറത്താക്കണമെന്ന് അവിടുത്തെ ഭരണാധികാരികൾ പറഞ്ഞാൽ എന്ത് ചെയ്യും??? ഒന്നും വേണ്ടാ - മുംബൈയിലും, ഡെൽഹിയിലുമൊക്കെ ലക്ഷകണക്കിന് മലയാളികൾ ഉണ്ടല്ലോ. അവിടുന്നൊക്കെ മലയാളികളെ പുറത്താക്കണമെന്ന് പ്രാദേശിക സർക്കാരുകൾ തീരുമാനിച്ചാൽ എന്ത് ചെയ്യും???

ബംഗ്ലാദേശ് ബംഗ്ളാദേശി കുടിയേറ്റക്കാരെ 47 വർഷം കഴിഞ്ഞു സ്വീകരിക്കില്ലെന്ന് എല്ലാവർക്കും അറിയാം. ബി. ജെ. പി.-ക്കും നന്നായി അറിയാം. ചുരുക്കം പറഞ്ഞാൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം ചില ഉടായിപ്പുകളുമായി സംഘ പരിവാറുകാർ സ്ഥിരം വരുന്നതാണ്. ഇത്തരം കുളം കലക്കി മീൻ പിടിക്കുന്നതാണ് ബി.ജെ.പി.-യുടെ സ്ഥിരം പരിപാടി. അയോധ്യയിൽ രാമ ക്ഷേത്രം നിർമിക്കും എന്ന് പറയാൻ  തുടങ്ങിയിട്ട് 26 വർഷങ്ങൾ കഴിഞ്ഞു. ഇപ്പോഴും ഏതെങ്കിലും തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് ബി.ജെ.പി.-ക്കും, സംഘ പരിവാറുകാർക്കും ശ്രീ രാമനേയും, അയോധ്യയിലെ രാമക്ഷേത്രത്തേയും കുറിച്ച് ഓർമ വരിക. തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ ഉളുപ്പില്ലാത്തത് കൊണ്ട് രാമ ക്ഷേത്രത്തെ കുറിച്ച് ഇവർ വീണ്ടും വീണ്ടും വാചാലരാകും. ഇതൊക്കെ വിശ്വസിക്കാൻ വിവരം ഇല്ലാത്ത കുറെ ആളുകളും!!!! തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആ ഭാഗത്തേക്ക് തിരിഞ്ഞു പോലും നോക്കില്ല. കുടിയേറ്റവും ഇല്ലാ; നുഴഞ്ഞു കയറ്റവും ഇല്ലാ; രാമ ക്ഷേത്രവും ഇല്ലാ.