2019 ഫെബ്രുവരി 21, വ്യാഴാഴ്‌ച

കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370

കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 നിർത്തലാക്കുകയാണ് കാശ്മീർ പ്രശ്നം പരിഹരിക്കുവാൻ ഏറ്റവും അത്യാവശ്യമായി ചെയ്യേണ്ടത്. ഇതു പറയുമ്പോൾ പണ്ട് കംപ്യുട്ടറിനെതിരെ തെരുവ് നാടകം നടത്തിയ ഇടതുപക്ഷക്കാരും, കുറെ ലിബറലുകളും ഉറഞ്ഞു തുള്ളാൻ സാധ്യതയുണ്ട്.  ഇടതുപക്ഷം കംപ്യുട്ടറിനെതിരെ തെരുവ് നാടകം നടത്തിയെങ്കിലും അതേ ഇടതു പക്ഷത്തിൻറ്റെ കേരളാ മുഖ്യമന്ത്രിയായ പിണറായി വിജയൻ ലാപ്ടോപ്പും പിടിച്ചാണ് നടക്കുന്നതെന്ന യാഥാർഥ്യം ഇനിയും അംഗീകരിക്കുവാൻ ഇടതു പക്ഷക്കാരും, ലിബറലുകളും തയാറല്ല. 'ട്രെയിഡ് ആൻഡ് ഇൻവെസ്റ്റ്മെൻറ്റ്' ഇല്ലാതെ ആഗോളവൽക്കരണത്തിൻറ്റെ ഈ കാലത്ത് ഒരു സമ്പത് വ്യവസ്ഥയ്ക്കും വികസിക്കുവാൻ സാധ്യമല്ല. അങ്ങനെയുള്ള വികാസത്തിനും കാശ്മീരിലെ യുവത്ത്വത്തിനു തൊഴിലും സൃഷ്ടിക്കുവാൻ ഏറ്റവും തടസം നിൽക്കുന്ന ഒന്നാണ് ആർട്ടിക്കിൾ 370. കാശ്മീരിന് പ്രത്യേക പദവി ഉള്ളതിനാൽ അത് അന്നാട്ടിലെ ജനങ്ങളെയും നേതാക്കളെയും ഇന്ത്യൻ പൊതു ധാരയിൽ എത്തിക്കുന്നതിന് പകരം വ്യത്യസ്ത ചിന്താഗതി പുലർത്തുന്നവരാക്കി മാറ്റുകയാണ്.

ആർട്ടിക്കിൾ 370 മൂലം ഇന്ത്യക്കാരൻ എന്ന പേരിൽ കാശ്മീരിൽ എത്തി ഭൂമിയോ മറ്റോ സ്വന്തമാക്കാനാകില്ല. ബിസിനസ് ആരംഭിക്കുന്നതിനും പ്രയാസമുണ്ട്. ഭൂമിയും സ്വത്തവകാശവും ഇല്ലാതെ ആരാണ് ബിസിനസ് തുടങ്ങാൻ തയാറാകുന്നത്??? ചുരുക്കത്തിൽ പുറത്തു നിന്നൊരാൾക്കും അവിടെയെത്തി ഒന്നും ചെയ്യാനാകില്ല. ഈ സാഹചര്യം മാറേണ്ടതുണ്ട്, കാശ്മീരിനെ ഇന്ത്യൻ മുഖ്യധാരയിൽ എത്തിച്ചേ മതിയാകൂ. ഇതിനു ഭരണാധികാരികൾ കഴിഞ്ഞ 70 വർഷമായി പരാജയപ്പെട്ട സാഹചര്യത്തിൽ ഇനി പ്രത്യേക പദവി നിർത്തലാക്കുകയാണ് പ്രധാന പരിഹാരം.

പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം, കറൻസി – എന്നിവയുടെ കാര്യത്തിൽ മാത്രമേ ഇന്ത്യന്‍ ഭരണഘടന അംഗീകരിയ്ക്കുന്നുള്ളു എന്നുള്ള ഭാഗം 1948-ലെ 'ഇൻസ്ട്രമെൻറ്റ് ഓഫ് അക്‌സെസെഷനിൽ' പിന്നീട് തിരുകി കേറ്റിയതാണ്. നെഹ്രുവും ഷെയ്ക്ക് അബ്ദുള്ളയും തമ്മിലുള്ള സൗഹൃദം മുതലെടുത്താണ് ഷെയ്ക്ക് അബ്ദുള്ള ജമ്മു-കാശ്മീരിന് പ്രത്യേക അവകാശം നിലനിര്‍ത്താനുള്ള ഇന്ത്യന്‍ ഭരണഘടനയുടെ 370- ആം അനുച്ഛേദം നേടിയെടുത്തത്. കാശ്മീരിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഭൂമി വാങ്ങിച്ചു കൂട്ടി കാശ്മീരിൻറ്റെ പ്രത്യേക സംസ്കാര ചിഹ്നമായ - 'കാശ്മീരിയാത്ത്' നഷ്ടപെടുമോയെന്ന് ഷെയ്ക്ക് അബ്ദുള്ള പേടിച്ചു. പക്ഷെ ഇന്നിപ്പോൾ കാശ്മീരികളിലെ അനേകം പേര് കാശ്മീരി കാർപെറ്റുകളും, കാശ്മീരി ഷാളുകളും, കാശ്മീരി ഹോട്ടലുകളുമായി ഇന്ത്യ മുഴുവൻ നിറഞ്ഞിരിക്കുമ്പോൾ അത്തരം ഒരു സാംസ്കാരികമായ ഒറ്റപ്പെടലിനു പ്രസക്തി ഇല്ലാ. മലയാളികൾ ലോകം മുഴുവൻ വ്യാപരിച്ചിട്ട് മലയാള ഭാഷയുടെ വികാസത്തിന് എന്തെങ്കിലും ഒരു കുറവുണ്ടായോ??? ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ലോകത്തിൻറ്റെ ഏതു കോണിൽ നിന്നായാലും ആ ഭാഷാപരമായ ഐഡൻറ്റിറ്റി ഒക്കെ നിലനിർത്താൻ സാധിക്കും. ഇതു തന്നെയാണ് കാശ്മീരികളുടെ കാര്യത്തിലും ഭാവിയിൽ സംഭവിക്കാൻ പോകുന്നത്. ഭരണഘടനയുടെ 370- ആം അനുച്ഛേദം റദ്ദു ചെയ്യാൻ  അവകാശമില്ലെന്നൊക്കെ വാദിക്കുന്നത് ശുദ്ധ വിഡ്ഢിത്ത്വമാണ്. ഇന്ത്യയിലെ എല്ലാ നിയമ നിർമാണത്തിനും പാർലമെൻറ്റിനാണ് പരമാധികാരം. പാർലമെൻറ്റ് ഒരു നിയമം വോട്ടിനിട്ട് പാസാക്കി പിന്നീടത് പ്രെസിഡൻറ്റും അംഗീകരിച്ചാൽ അത് നിയമമായി. അതുകൊണ്ട് ആ ഒരു 'ഓപ്‌ഷൻ' ഇനിയെങ്കിലും സ്വീകരിക്കാനാണ് ഇന്ത്യയുടെ ഭരണകർത്താക്കൾ ശ്രമിക്കേണ്ടത്. അത്തരത്തിൽ ഒരു 'ഓപ്‌ഷൻ' നോക്കുന്നതിനു മുൻപ് കാശ്മീരി ജനതക്ക് അത് ഉപയോഗപ്പെടും എന്ന് അവരെ പറഞ്ഞു മനസിലാക്കണം. ചുരുക്കം പറഞ്ഞാൽ കാശ്മീരി ജനതയെ വിശ്വാസത്തിലെടുത്തു ഇത്തരം നിയമ നിർമാണം നടത്തണം. കേരളത്തിൽ കംപ്യുട്ടറിനെതിരെ തെരുവ് നാടകം നടത്തിയെങ്കിലും ആത്യന്തികമായി കംപ്യുട്ടർ ഗുണമല്ലാതെ ദോഷമൊന്നും ചെയ്തില്ലല്ലോ. 'ട്രെയിഡ് ആൻഡ് ഇൻവെസ്റ്റ്മെൻറ്റ്' കാശ്മീരിനും ഭാവിയിൽ ഗുണമേ ഉണ്ടാക്കാൻ പോകുന്നുള്ളൂ.

2019 ഫെബ്രുവരി 20, ബുധനാഴ്‌ച

ചൈന - ഇന്ത്യ താരതമ്യം

ഇപ്പോൾ സോഷ്യൽ മീഡിയയിലുള്ള ഷവോമി ടി. വി. -യുടെ പരസ്യത്തിനെതിരേ 'ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കുക' എന്നും പറഞ്ഞുള്ള ക്യാമ്പയിൻ കണ്ടു. നല്ല കാര്യമാണിത്. പക്ഷെ ഇങ്ങനെ ക്യാമ്പയിൻ നടത്തുന്ന ദേശ സ്നേഹികൾ ഷവോമി സ്മാർട്ട് ഫോൺ ഇന്ത്യയിൽ വിൽപ്പന തുടങ്ങിയപ്പോൾ ഡിമാൻഡ് കൂടി വെബ്‌സൈറ്റ് തന്നെ 'ക്രാഷ്' ചെയ്യുകയായിരുന്നു എന്ന യാഥാർഥ്യവും കൂടി കാണണം. ഇന്നും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട് ഫോൺ ഷവോമി തന്നെ. പണ്ട് മഹാത്മാ ഗാന്ധി 'വിദേശ വസ്ത്ര ബഹിഷ്കരണം' നടത്തിയപ്പോൾ പലരും തങ്ങളുടെ കയ്യിലിരുന്ന കോട്ടും സൂട്ടുമൊക്കെ വലിച്ചെറിഞ്ഞു കത്തിക്കാൻ തയാറായി. സ്വാതന്ത്ര്യ സമരകാലത്ത് 'വിദേശ വസ്ത്ര ബഹിഷ്കരണം' നടത്തിയത് പോലെ ഇന്ന് ദേശ സ്നേഹത്തിനായി 'ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കുക' എന്നും പറഞ്ഞുള്ള ക്യാമ്പയിൻ വന്നാൽ എത്ര പേര് തങ്ങളുടെ കയ്യിലുള്ള ചൈനീസ് സ്മാർട്ട് ഫോണുകൾ വലിച്ചെറിയാൻ തയാറാകും എന്ന് ദേശസ്നേഹികൾ ചിന്തിക്കുന്നത് നന്നായിരിക്കും. സ്വാതന്ത്ര്യ സമരകാലത്തെ ഇന്ത്യയല്ല ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ.

ഗുണ മേന്മയും, വിലക്കുറവും ഉള്ള ചൈനീസ് മൊബയിലുകൾ, ലാപ്ടോപ്പ്, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ, ഇലട്രോണിക്ക് ഉപകരണങ്ങൾ - ഇവയോക്കെ കൂടാതെ ഇപ്പോൾ ചൈനയുടെ മുന്തിയ കാർ നിർമാതാക്കളായ SAIC ഇന്ത്യൻ മാർക്കറ്റിലേക്ക് കടക്കുകയാണ്. ജെനെറൽ മോട്ടോഴ്‌സിൽ നിന്ന് തങ്ങളുടെ കാർ നിർമാണം ആരംഭിക്കുവാൻ വേണ്ടി ഗുജറാത്തിലെ ഫാക്റ്ററി SAIC 2014- ൽ വാങ്ങിച്ചിരുന്നു. രണ്ടു വർഷത്തിനുള്ളിൽ ചൈനീസ് കാറും ചൈനീസ് ടി. വി., ചൈനീസ് മെബൈൽ - എന്നിവയൊക്കെ കൂടാതെ ഇന്ത്യൻ മാർക്കറ്റിൽ എത്തും. 5000 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഈ കാർ നിർമാണത്തിൽ ഇതിനോടകം തന്നെ ചൈനീസ് കമ്പനി 2000 കോടി മുടക്കി കഴിഞ്ഞു.

ചൈനയുടെ രാഷ്ട്രീയം വേറെ - ഉൽപ്പാദനവും, വിപണന തന്ത്രങ്ങളും വേറെ - ദേശസ്നേഹം പറയുന്ന ഇൻഡ്യാക്കാരിൽ പലരും ഇത് മനസിലാക്കുന്നില്ല. 1963- ലെ അതിർത്തി നിർണയ പ്രകാരം പാക്കിസ്ഥാൻ പാക് അധിനിവേശ കാശ്മീരിലെ 5180 സ്‌കൊയർ കിലോമീറ്റർ പാക്കിസ്ഥാൻ ചൈനക്ക് വിട്ടുകൊടുത്തു. പാക് അധിനിവേശ കാശ്മീരിലെ  'ഷക്സ്ഗം വാലി' അങ്ങനെ ചൈനയുടെ കയ്യിലായി. അതിൽ പിന്നെ ചൈന പാക്കിസ്ഥാനെ എപ്പോഴും പിന്തുണയ്ക്കുന്നതായാണ് കാണുന്നത്. പാക്കിസ്ഥാൻ ഒരു ആണവ രാജ്യമായതും ചൈനീസ് പിന്തുണയോട് തന്നെ. പാക്കിസ്ഥാനിലെ 'ഗ്വാഡർ തുറമുഖം' നിർമിക്കുന്നതും ചൈന തന്നെ. ഇതൊക്കെ കൊണ്ടാണെന്നാണ് ചൈന ഐക്യ രാഷ്ട്ര രക്ഷാ സമിതിയിൽ ഇപ്പോൾ പുൽവാമയിലെ ആക്രമണം നടത്തിയ ജെയ്ഷ്  ഇ മുഹമ്മദ്' തലവനായ അഷറിന് വേണ്ടി  2017-ൽ വീറ്റോ പ്രയോഗം നടത്തിയത്.

ഡൊണാൾഡ്  ട്രംപ്പ് പ്രസിഡൻറ്റ് ആയതിൽ പിന്നെ അമേരിക്കയിൽ നിന്ന് വലിയ സഹായമൊന്നും പാക്കിസ്ഥാന് കിട്ടുന്നില്ല. ചൈനയുടെ സഹായമില്ലെങ്കിൽ പാക്കിസ്ഥാന് ഇന്നു നിലനിൽപ്പ് തന്നെ സാധ്യമല്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ പൊയ്കൊണ്ടിരിക്കുന്നത്. പക്ഷെ ചൈനീസ് ഉൽപ്പാദന മികവിന് ഇന്ത്യക്ക് ഒരു മറുപരിഹാരം ഇല്ലാതെ വെറുതെ ചൈനീസ് ഉൽപന്നങ്ങളെ തള്ളി പറയുന്നത് യാഥാർഥ്യ ബോധത്തിന് നിരക്കുന്നതല്ല. ചൈനയുടെ സോഷ്യൽ മീഡിയയിലെ വീഡിയോ പരിപാടിയായ 'ടിക്ക്-ടോക്ക്' ഒക്കെ ഇൻഡ്യാക്കാരാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. വീഡിയോ പരിപാടിയായ 'ടിക്ക്-ടോക്ക്' ഉപയോഗിക്കുന്ന 500 മില്യൺ ആളുകളിൽ ഏതാണ്ട് 39 ശതമാനം ഇൻഡ്യാക്കാരാണ് എന്നാണ് കണക്കുകൾ പറയുന്നത്. ചൈനീസ് കമ്പനികൾ ഇപ്പോൾ ഡിജിറ്റൽ ടെക്നോളജിയിലൂടെ ഇന്ത്യയിലെ പല പ്രാദേശിക ഭാഷകളിലും അവരുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. 2017 - ൽ മാത്രം ചൈനീസ് കമ്പനികൾ 2 ബില്യൺ ഡോളർ ഇന്ത്യയിലെ 'സ്റ്റാർട്ട്-അപ്പുകൾക്ക്' വേണ്ടി മുടക്കി. അതൊക്കെ ഉപേക്ഷിക്കുവാൻ ഇൻഡ്യാക്കാർ തയാറാകുമോ??? ഇനി ഉപേക്ഷിച്ചു കഴിഞ്ഞാൽ മറ്റെന്താണ് പകരം വെക്കാനുള്ളത്??? 2018 അവസാനിച്ചപ്പോൾ ഇന്ത്യയിലെ 'സ്മാർട്ട് ഫോൺ' വിപണിയിലെ 60 ശതമാനവും ചൈനീസ് കമ്പനികൾ സ്വന്തമാക്കി എന്നാണ് റിപ്പോർട്ടുകൾ.

ചൈനയിലേതു പോലെ ഇലക്രോണിക്സ്-ഡിജിറ്റൽ-ആർട്ടിഫിഷ്യൽ ഇൻറ്റെലിജെൻസ് മേഖലയിലെ വളർച്ച നേടാനാണ് നാം ശ്രമിക്കേണ്ടത്. ചൈന ഇപ്പോൾ റിസേർച് ആൻഡ് ഡെവലപ്പ്മെൻറ്റിലും, ആർട്ടിഫിഷ്യൽ ഇൻറ്റെലിജെൻസിലും, ഇൻഫ്രാസ്ട്രക്ച്ചറിലും ഒക്കെ ഇന്ത്യയെ ബഹുദൂരം പിന്നിലാക്കി കഴിഞ്ഞു. ഇന്നത്തെ ചൈനയുടെ GDP ഏതാണ്ട് ഒരു കോടി മില്യൺ US ഡോളറാണ്. ഇന്ത്യയുടെയാകട്ടെ ഏകദേശം 20 ലക്ഷം മില്യൺ US ഡോളറിൻറ്റെ മുകളിലും. ഇന്ത്യയുടെ GDP-യുടെ ഏകദേശം അഞ്ചിരട്ടിയുടെ മുകളിലാണ് ചൈനയുടെ GDP. ഒരു വർഷത്തെ ചൈനയുടെ പ്രോഡക്ട് & സർവീസ് കയറ്റുമതി  ശരാശരി 60 ബില്യൺ ഡോളറിലും കൂടുതൽ ആണ്. ഇന്ത്യയുടെ വെറും 11 ബില്യൺ ഡോളറിൻറ്റെ മാത്രം. ചൈനയുടെ ഉൽപാദന രംഗത്തെ വളർച്ച അറിയാൻ കേരളത്തിലെയോ, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെയോ ഏതെങ്കിലും ഇലക്രോണിക് കടയിലോ, കുട്ടികൾക്ക് കളിപ്പാട്ടം വിൽക്കുന്ന കടയിലോ പോയാൽ മതി. ചൈനീസ് വളർച്ചയുടെ മറ്റൊരു കാര്യം ചൈനയുടെ വളർച്ച ഉൽപാദനം കൊണ്ടുള്ളതാണ് എന്നാണ്. ഇന്ത്യയുടേത് സർവീസസ് -  അതായത് കൃഷിയും വ്യവസായവും കൂടാതെ സേവന മേഖലയിലെ കണക്കും കൂടെ കൂട്ടി ആണ്. തൊഴിൽ അന്വേഷിച്ച് ചൈനാക്കാരൻ അലഞ്ഞു നടക്കുന്നത് വരെ അവരുടെ നാട്ടിൽ  ദാരിദ്ര്യം ഇല്ല.  ഇന്ത്യയിലെ പോലെ ഹത ഭാഗ്യരായ ചെറുപ്പക്കക്കാർ സംവരണത്തിന് വേണ്ടി മുറവിളി കൂട്ടുന്നതുപോലുള്ള രാഷ്ട്രീയ നാടകമൊന്നും ചൈനയിൽ ഉൽപാദനം തകൃതിയായി നടക്കുമ്പോൾ സംഭവിക്കില്ല. ചൈനയിൽ ഗ്രാമങ്ങളിൽ നിന്ന് ആളുകൾ നഗരങ്ങളിലേക്കും, ഉൽപാദന മേഖലകളിലേക്കും കുടിയേറുന്നത് മെച്ചപ്പെട്ട വേതനം പ്രതീക്ഷിച്ചാണ്; അല്ലാതെ ഇന്ത്യയിലെ പോലെ ദാരിദ്ര്യം കൊണ്ടല്ല.  

ഇപ്പോഴത്തെ സാഹചര്യത്തിൽ ഉൽപാദന മേഖലയിലെ ചിലവ് കുറച്ചുകൊണ്ടുള്ള നിർമ്മിതി ഇന്ത്യക്ക് സാധിക്കില്ല. പക്ഷെ ചൈനയിൽ അതിന് കഴിയുന്നതുകൊണ്ടാണ് ഒട്ടുമിക്ക കമ്പനികളും ചൈനയിലേക്ക് പോകുന്നത്. ഇന്ത്യയിൽ നിന്നും ഇരുമ്പയിര് ചൈനയിലേക്ക് കയറ്റുമതി ചെയ്ത് ചൈനയിൽ നിന്നും സ്റ്റീൽ ഇവിടെ ഇറക്കുമതി ചെയ്യുന്നു. ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്ക്കരിക്കണം എന്ന് സോഷ്യൽ മീഡിയയിലൂടെ  മുറവിളി കൂട്ടുന്നത് വെറുതെയാണ്. ഒരു പക്ഷെ ചെറിയ രീതിയിൽ ബഹിഷ്കരിച്ചേക്കാം; അതിനപ്പുറം സാധിക്കില്ല. ഇന്ത്യൻ മധ്യ വർഗത്തിന് വില കുറവുള്ളത് കൊണ്ട് ചൈനീസ് ഉൽപന്നങ്ങൾ വലിയ പഥ്യവുമാണ്. ചൈനീസ് ഉൽപന്നങ്ങളുടെ ഏറ്റവും ശക്തമായ വിപണികളിലൊന്നാണ് ഇന്ത്യ. എത്ര വലിയ രാജ്യസ്നേഹം പറഞ്ഞാലും ഇന്ത്യയിലെ മദ്ധ്യ വർഗം വില കുറവുള്ള ചൈനീസ് സാധനങ്ങൾ തന്നെയായിരിക്കും വാങ്ങുന്നത്. തീവ്ര രാജ്യസ്നേഹികൾ പോലും ഒരു കാർ വാങ്ങുമ്പോൾ ഇന്ത്യയിൽ നിർമിച്ചതാണോ എന്നല്ല നോക്കുന്നത്; മറിച്ചു ഗുണ മേന്മയും, വിലകുറവും നോക്കിയാണ് തിരഞ്ഞെടുക്കുന്നത്.

ചൈനയെ അപേക്ഷിച്ചു നോക്കുമ്പോൾ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി അടിസ്ഥാന സൗകര്യ വികസനത്തിലാണ്. പ്രാഥമിക വിദ്യാഭ്യാസം, പ്രാഥമിക ആരോഗ്യം, ജനങ്ങൾക്കിടയിലുള്ള ഭക്ഷ്യ സുരക്ഷാ - ഇക്കാര്യങ്ങളിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നമുക്ക് വലിയ വീഴ്ച സംഭവിച്ചു. ഭവന നിർമാണം, ടോയ്ലെറ്റുകൾ, സ്കൂളുകൾ, ആശുപത്രികൾ, കോളേജുകൾ - ഇവയുടെ നിർമിതിയാണ് ഇന്ത്യയിൽ വേണ്ടത്. സ്വാതന്ത്ര്യം കിട്ടി 70 വർഷങ്ങൾ കഴിഞ്ഞിട്ടും സുരക്ഷിതമായ കുടിവെള്ളം നമുക്ക് ഒരു വലിയ ശതമാനം ജനത്തിനു ലഭ്യമാക്കാൻ സാധിക്കുന്നില്ല. റോഡ്, ട്രാൻസ്പോർട്ട് തുടങ്ങിയ ഇൻഫ്രാസ്ട്രക്ചർ പ്രശ്നങ്ങളും നമുക്ക് ചൈനയെ അപേക്ഷിച്ച് വലിയ വെല്ലുവിളികളാണ്. ഇത്തരം വികസന പ്രശ്നങ്ങളുണ്ടെങ്കിലും ശക്തമായ നീതിന്യായ സംവിധാനം, എന്തിനെയും വിമർശിക്കുവാനുള്ള മാധ്യമ സ്വാതന്ത്ര്യം, ജനാധിപത്യ വ്യവസ്ഥിതി - ഇതൊക്കെ ഇന്ത്യയുടെ നേട്ടങ്ങളാണ്. ഇന്നിപ്പോൾ സോഷ്യൽ മീഡിയയിലൂടെ നമുക്ക് ആരെ വേണമെങ്കിലും വിമർശിക്കാം. ചൈനയിൽ അത് സ്വപ്നം കാണുവാൻ പോലും സാധിക്കില്ല. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയ ജവഹർലാൽ നെഹ്റു മുതലുള്ള നമ്മുടെ ഭരണാധികാരികൾ പ്രോത്സാഹിപ്പിച്ച 'Freedom of Speech'-ൻറ്റെ ഫലമാണ് ഈ വിമർശന സ്വാതന്ത്ര്യം. ഇതിൻറ്റെ കൂടെ ഉൽപാദന മികവും കൂടി നേടിയെടുക്കാനാണ് ഇൻഡ്യാക്കാർ ചൈനയോട് മത്സരിക്കണമെങ്കിൽ ശ്രമിക്കേണ്ടത്. ചൈനയെ തടയിടണമെങ്കിൽ ആദ്യമായി ഇരുപത്തൊന്നാം നൂറ്റാണ്ടിൻറ്റെ വസ്തുതകളുമായി ഒട്ടും യോജിക്കാത്ത വിദ്യാഭ്യാസത്തേയും തൊഴിലിനേയും കുറിച്ചുള്ള മൂഢ സങ്കൽപങ്ങൾ മാറ്റി നമ്മുടെ യുവതീ-യുവാക്കളെ തൊഴിൽ നിപുണരാക്കണം.  ഇപ്പോഴത്തെ ചൈനീസ് പ്രസിഡൻറ്റ് ഷീ ജിങ് പിംഗ് ഓരോ ഇരുപത്തിനാല് മണിക്കൂറും അനേകായിയിരം പേർക്ക് തൊഴിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു നീങ്ങുമ്പോൾ നമ്മുടെ ജനകീയ രാഷ്ട്രീയ പാർട്ടികൾ സർക്കാർ ജോലി, സംവരണം - എന്നൊക്കെ പറഞ്ഞു വെറുതെ വായിട്ടലച്ചു സമയം കളയുകയാണ്. 'വൊക്കേഷനൽ എജുക്കേഷൻ' എന്നത് ഇന്ത്യയിൽ സ്കൂൾ തലത്തിൽ തന്നെ പ്രോൽസാഹിപ്പിക്കേണ്ടിയിരിക്കുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ആണ് നമുക്ക് വേണ്ടത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തോടൊപ്പം നമ്മുടെ അസംഘടിത മേഖലയെ പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. 30-40 വർഷം മുമ്പ് ചൈന തങ്ങളുടെ അസംഘടിത മേഖലയെ പ്രോത്സാഹിപ്പിച്ചതിൻറ്റെ ഫലമാണ് ഇന്നു കാണുന്ന ചൈനയുടെ ഉൽപ്പാദന മികവ്. അതൊന്നും കാണാതെ വെറുതെ ചൈനീസ് വിരോധം പറഞ്ഞിട്ട് കാര്യമൊന്നും ഇല്ലാ.

2019 ഫെബ്രുവരി 18, തിങ്കളാഴ്‌ച

സങ്കീർണമായ കാശ്മീർ പ്രശ്നം

 ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ക്യാമ്പയിനുണ്ട് -  പാക്കിസ്ഥാൻറ്റെ ഭീകരാക്രമണങ്ങളെ പിന്തുണയ്ക്കുന്ന ചൈനയുടെ നടുവൊടിക്കുവാൻ അഭ്യർത്ഥിച്ചുകൊണ്ട്. നാം വാങ്ങിക്കുന്ന ഓരോ ചൈനീസ് ഉൽപന്നത്തിലും നമ്മുടെ ധീര ജവാൻമാരുടെ ചോരയുടെ ഗന്ധമുണ്ട് എന്നാണ് ഇത്തരം ക്യാമ്പയിൻ സംഘടിപ്പിക്കുന്നവരുടെ അവകാശവാദം. 'കിക്ക് ചൈന ഔട്ട്' - എന്ന ക്യാമ്പയിൻ സംഘടിപ്പിക്കുന്നവർ യാഥാർഥ്യ ബോധമുള്ളവരാണോ??? അല്ലെന്നാണ് ഇതെഴുതുന്നയാളുടെ അഭിപ്രായം. നമ്മുടെ ധീര ജവാൻമാരുടെ ചോരയ്ക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് തന്നെയാണിത് പറയുന്നതും.

ചൈനയുമായുള്ള വ്യാപാരം നിർത്താൻ പറയാൻ നല്ല എളുപ്പമാണ്. ഇന്ത്യയുടെ ലാർജസ്റ്റ് ട്രേഡിങ്ങ് പാർട്ണർ ആണ് ചൈന. വ്യാപാരം നിർത്തിയാൽ സാധനങ്ങളുടെ ഒക്കെ വില കുത്തനെ കൂടും. അത് കൂടാതെ നമ്മുടെ കർഷകർക്കും, അസംഘടിത മേഖലയിലെ സംരംഭകർക്കും ഉൽപന്നങ്ങൾ വിൽക്കാൻ സാധിക്കുകയില്ല. ഇന്ത്യയിലെ പല  ബിസിനസ്സും പൂട്ടി പോകാൻ സാധ്യതയുണ്ട്. തൊഴിലില്ലായ്മ ഇപ്പോൾ തന്നെ കണ്ടമാനം ഉള്ള ഇന്ത്യക്ക് അതുകൂടി താങ്ങാൻ ആകുമോ??? ഇന്ത്യൻ നിർമ്മിതമെന്നു പറഞ്ഞു വിപണിയിൽ വരുന്ന ഉൽപന്നങ്ങളുടെ സ്‌പെയർ പാർട്സ് മുഴുവനും ചൈനീസ് നിർമ്മിതമാണ്. അതൊക്കെ ഉപേക്ഷിക്കുവാൻ നമ്മെ കൊണ്ടാകുമോ??? നമ്മുടെ രാജ്യത്ത് കൂണ് പോലെയുള്ള അസംഘടിത മേഖലയിൽ അനേകം ഉൽപന്നങ്ങൾ  ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. നമ്മുടെ അസംഘടിത മേഖലയെ കുറിച്ച് കൃത്യമായ 'ഡേറ്റാ' പോലും നമുക്കില്ല. പലപ്പോഴും വ്യാജ ചൈനീസ് ലേബൽ പതിപ്പിച്ചു വിടുന്നത് നമ്മുടെ അസംഘടിത മേഖലയിൽ ഉള്ളവർ തന്നെയാണ്. ചൈനയുടെ ഉൽപാദനത്തിൻറ്റെ ഏതാണ്ട് 2 ശതമാനം മാത്രമാണ്  ഇന്ത്യ വാങ്ങുന്നത്. അത് നമ്മൾ വേണ്ടെന്നു വെച്ചാൽ ചൈനക്ക് വലിയ കോട്ടമൊന്നും സംഭവിക്കാൻ പോകുന്നില്ല. ഈ 'കിക്ക് ചൈന ഔട്ട്' - എന്ന ക്യാമ്പയിൻറ്റെ ഫലമായി ചൈനയിലേക്കുള്ള ഇന്ത്യൻ കയറ്റുമതി ചൈന ബഹിഷ്കരിച്ചാൽ നമുക്കാണ് നഷ്ടം മുഴുവൻ സംഭവിക്കാൻ പോകുന്നത്.

രാജ്യ സ്നേഹം ഒക്കെ പറയുന്നത് നല്ലതാണ്. പക്ഷെ രാജ്യ സ്നേഹം പറയുമ്പോഴും യാതാർഥ്യ ബോധം എന്ന് പറയുന്നത് വേണം. എത്ര വലിയ രാജ്യസ്നേഹം പറഞ്ഞാലും ഇന്ത്യയിലെ മദ്ധ്യ വർഗം വില കുറവുള്ള ചൈനീസ് സാധനങ്ങൾ തന്നെയായിരിക്കും വാങ്ങുന്നത്. ഇത് മനസ്സിലാക്കണമെങ്കിൽ 'വൺ പ്ലസ് വൺ' മൊബയിൽ ഇന്ത്യയിൽ വിറ്റഴിക്കപ്പെട്ട ചരിത്രം അറിഞ്ഞാൽ മതി. ആദ്യം 'വൺ പ്ലസ് വൺ' മൊബയിലിന് ഇന്ത്യയിൽ 'ഡയറക്റ്റ് സെയിൽ' ഇല്ലായിരുന്നു. പക്ഷെ വിദേശ രാജ്യങ്ങളിൽ നിന്ന് ഏതാണ്ട് 5000 രൂപ ടാക്സ് കൊടുത്തു 'വൺ പ്ലസ് വൺ' മൊബയിൽ വാങ്ങാൻ അനേകം ഇൻഡ്യാക്കാർ തയാറായി. അപ്പോഴാണ് കമ്പനി ഇന്ത്യയിൽ 'ഡയറക്റ്റ് സെയിൽ' തുടങ്ങുന്നത് ആലോചിച്ചത് തന്നെ. ഇത് പോലെ ഗുണ മേന്മയും, വിലക്കുറവും ഉള്ള ചൈനീസ് മൊബയിലുകൾ, ലാപ്ടോപ്പ്, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ, ഇലട്രോണിക്ക് ഉപകരണങ്ങൾ - ഇവയോക്കെ ഉപേക്ഷിക്കുവാൻ എത്ര ഇന്ത്യൻ 'കൺസ്യുമേഴ്‌സ്' തയാറാകും എന്നത് യാഥാർഥ്യ ബോധമില്ലാതെ ദേശീയ വാദം പറയുന്നവർ ആലോചിക്കുന്നില്ല. നമ്മുടെ അസംഘടിത മേഖലയെ വളർത്തുന്നതിന് പകരം ഇത്തരം ദേശീയ വാദങ്ങൾ ഒരു പ്രശ്നവും പരിഹരിക്കുന്നില്ല. ചൈനയോട് കിടപിടിക്കുവാൻ വേണ്ടി നാം ശ്രദ്ധിക്കേണ്ടത് ഇരുപത്തൊന്നാം നൂറ്റാണ്ടിൻറ്റെ വസ്തുതകളുമായി ഒട്ടും യോജിക്കാത്ത വിദ്യാഭ്യാസത്തെ മാറ്റി നിറുത്തി നമ്മുടെ യുവാക്കളെ തൊഴിൽ നിപുണരാക്കാനാണ്.

കാശ്മീർ വിഷയത്തിൽ നരേന്ദ്ര മോഡി ഇന്നുവരെ സമാധാനത്തിനായി ശ്രമിച്ചിട്ടില്ല. അവിടെയാണ് കുഴപ്പം മുഴുവനും. മഹാത്മാ ഗാന്ധി ചെയ്തത് പോലെ എല്ലാവരുടേയും വിശ്വാസം ആർജിക്കാനുള്ള പണിയൊന്നുമില്ല നരേന്ദ്ര മോഡിയും അമിത് ഷായും ഇത്രയും നാൾ കാണിച്ചു കൂട്ടിയത്. വിഭജനത്തിൻറ്റെ കാലുഷ്യം നിറഞ്ഞ അന്തരീക്ഷത്തിൽ പോലും പാക്കിസ്ഥാനിൽ എന്ത് സംഭവിച്ചാലും ഇന്ത്യയിൽ മുസ്ലീങ്ങൾ കൊല്ലപ്പെടരുതെന്ന് മഹാത്മാ ഗാന്ധി നിലപാടെടുത്തു. മഹാത്മാ ഗാന്ധി അന്നെടുത്ത ധീരവും ശക്തവുമായ മത സൗഹാർദപരമായ നിലപാടാണ് ഇൻഡ്യാ മഹാരാജ്യത്തിൻറ്റെ അടിത്തറ. അതൊന്നും മനസിലാക്കാതെ ന്യൂനപക്ഷങ്ങളെ ശത്രുക്കളായിട്ടാണ് ബി.ജെ.പി. - യും, സംഘ പരിവാറും ഇത്രയും നാൾ നോക്കി കണ്ടത്. ഏറ്റവും ഒടുവിലായി അയോധ്യയിൽ രാമ ക്ഷേത്രത്തിനും, ആസാമിൽ പൗരത്വ ബില്ലിനായും ബി.ജെ.പി. വാദിച്ചു. പൗരത്വ ബിൽ മുഖേന ഒരു പ്രശ്നവും ഇല്ലാത്ത വടക്കു കിഴക്കൻ മേഖലകളിൽ കൂടി വർഗീയ സംഘർഷം ഉണ്ടാക്കാനും അങ്ങനെ പാർട്ടിയെ വളർത്താനുമാണ് മോഡിയും, അമിത് ഷായും ലക്ഷ്യമിട്ടത്. പൗരത്വ ബിൽ പാസാക്കുകയും അതിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുകയും ചെയ്‌താൽ വടക്കു കിഴക്കൻ മേഖല ഒന്നടങ്കം കത്തും എന്ന് ആർക്കാണ് അറിയാത്തത്??? ഗുജറാത്തിൽ നടപ്പിലാക്കിയത് പോലുള്ള സംഘ പരിവാർ അജണ്ടകൾ രാജ്യത്തിൻറ്റെ എല്ലാ ഭാഗത്തും നടപ്പാകില്ല എന്ന വസ്തുതയാണ് ബി.ജെ.പി. നേത്ര്വത്ത്വം ആദ്യം തിരിച്ചറിയേണ്ടത്. പോലീസിനേയും പട്ടാളത്തെയും ഇറക്കിയില്ല ജനങ്ങളുടെ ഹൃദയം കവരേണ്ടതും.

ബി.ജെ.പി. നേതാക്കൾ കാശ്മീരിൽ തീർത്തും അവസര വാദപരമായി പി. ഡി. പി. - യുമായി കൂട്ട് ചേർന്നു. തീവ്ര മതക്കാരായ ചില കശ്മീർ മുസ്ലിം പണ്ഡിതരും, രാഷ്ട്രീയക്കാരും അവരെ പിന്താങ്ങുന്നവരും ഒഴിച്ചാൽ ജമ്മു കശ്മീരിൽ ഭൂരിഭാഗം ജനങ്ങൾക്കും ഇന്ത്യയുടെ കൂടെ നിൽക്കാൻ തന്നെയാണ് ആഗ്രഹം. പക്ഷെ വിശ്വാസം എന്നൊന്ന് പറയുന്നത് വേണം. അതാണ് മോഡിയും അമിത് ഷായും ഒക്കെ ഇല്ലാതാക്കിയത്. കാശ്മീരിലെ മുസ്ലിങ്ങൾ മുഴുവന്‍ തീവ്രവാദികളും, ഇന്ത്യാ വിരുദ്ധരും അല്ലാ. കാശ്മീര്‍ പ്രശ്നം സങ്കീര്‍ണ്ണമാണ്. കാശ്മീർ വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോൾ ജമ്മുവിൻറ്റെ പ്രശ്നമുണ്ട്; ലഡാക്കിൻറ്റെ പ്രശ്നമുണ്ട്; പാക് അധീന കാശ്മീരിൻറ്റെ പ്രശ്നമുണ്ട്; മറ്റു മേഖലയുടെയും പ്രശ്നമുണ്ട്. 1947-ൽ പാകിസ്ഥാനോടൊപ്പം ചേരണമെന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തിയ കാശ്മീർ ജനതയ്ക്ക് നേരെ ഹരിസിംഗ് രാജാവ് നിറയൊഴിക്കാൻ ഉത്തരവിട്ടു. ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. ഇതിന് ഒരു മാസം മുമ്പുതന്നെ ജമ്മുവിൽ ഹിന്ദുക്കളും സിഖുകാരും രാജഭരണത്തിൻറ്റെ സഹായത്തോടെ തിരിച്ചടിയ്ക്കാൻ തുടങ്ങിയിരുന്നു. പതിനായിരക്കണക്കിന് മുസ്ലീംങ്ങൾ ജമ്മുവിൽ നിന്ന് പ്രക്ഷോഭത്തിൻറ്റെ പ്രഭവകേന്ദ്രമായ പുഞ്ചിൽ നിന്ന് പാകിസ്ഥാനിലേക്ക് പലായനം ചെയ്തു. 1947ഒക്ടോബര് 22 ന് പുഞ്ചിലെ വിപ്ലവകാരികളുടെ സഹായത്തോടെ ആയുധധാരികളായ ആയിരക്കണക്കിന് പഠാൻ ഗോത്രവർക്കാർ കാശ്മീരിനെ ആക്രമിച്ചു. ഹിന്ദുക്കളെയും സിഖുകാരെയും കൊന്നു. ശേഷിച്ചവരിൽ 60,000 ലേറെ പേർ ജമ്മുവിലേക്കു ഓടിരക്ഷപ്പെട്ടു. ഹിന്ദു വിരുദ്ധപ്രക്ഷോഭം അയൽ പ്രദേശങ്ങളായ മിർപൂറിലേക്കും മുസാഫറബാദിലേക്കും പടർന്നു. 1947 ഒക്ടോബർ 24 ന് പുഞ്ചിലെ വിപ്ലവകാരികൾ 'ആസാദ് കാശ്മീർ' എന്ന പേരിൽ സ്വതന്ത്ര രാജ്യം പ്രഖ്യാപിച്ചു. ഇവർക്ക് പാകിസ്ഥാൻറ്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ലയിഖത്ത് അലിഖാൻറ്റെ സർവ്വ വിധ സഹായങ്ങളും ഉണ്ടായിരുന്നു. പഠാൻ ഗോത്ര വർഗ്ഗക്കാരുടെ ആക്രമണത്തെ തടയാൻ ജമ്മു-കാശ്മീർ രാജാവ് ഇന്ത്യാ ഗവണ്മെൻറ്റിൻറ്റെ സഹായം തേടി. എന്നാൽ, ഇന്ത്യയുടെ ഭാഗമല്ലാത്തതുകൊണ്ട് ഇന്ത്യൻ പട്ടാളത്തെ അയയ്ക്കാൻ നിർവ്വാഹമില്ലെന്ന് ഇന്ത്യാ ഗവണ്മെൻറ്റ് ഹരി സിംഗിനെ അറിയിച്ചു. ഇതിനെ തുടർന്ന്, 1947 ഒക്ടോബർ 26 - ന്, 75 ശതമാനം മുസ്ലീം ജനതയുള്ള ജമ്മു -കാശ്മീർ ഇന്ത്യയുടെ ഭാഗമായി മാറാനുള്ള Instrument of Accession (IOA) ഹരി സിംഗും ഇന്ത്യാ ഗവണ്മെൻറ്റിനെ പ്രതിനിധീകരിച്ച് ലോർഡ് മൗണ്ട് ബാറ്റണും ഒപ്പുവച്ചു. അടിസ്ഥാനപരമായി കാശ്മീരിൽ നിന്നു ഭീഷണിയാൽ ഓടി പോരേണ്ടി വന്ന കാശ്മീരി പണ്ഡിറ്റുകളുടെ പ്രശ്നമുണ്ട്; ജമ്മുവിൽ നിന്ന് ഭീഷണിയാൽ ഓടി പോരേണ്ടി വന്ന മുസ്ലീങ്ങളുടെയും പ്രശ്നമുണ്ട്.

1948-ലെ  Instrument of Accession-നോടൊപ്പമുള്ള ധവള പത്രത്തിൽ വ്യക്തമാക്കിയ കാര്യങ്ങളനുസരിച്ച് പ്രതിരോധം, വാർത്താ വിനിമയം, വിദേശം എന്നീ മേഖലകളിൽ ആണ് ഇന്ത്യയ്ക്ക് അധികാരം കൈമാറിയത്. 1947 ഒക്ടോബർ 27 ന് ഇന്ത്യൻ പട്ടാളം ജമ്മു-കാശ്മീരിൽ പ്രവേശിച്ചു. അന്ന് തൊട്ടിന്നു വരെ പട്ടാളത്തിൻറ്റെ നിയന്ത്രണത്തിലാണ് ജമ്മു ആൻഡ് കാശ്മീർ. 1948 ജനുവരി ഒന്നാം തീയതി ഇന്ത്യ കാശ്മീർ പ്രശ്നം ഐക്യരാഷ്ട്രസഭയുടെ മുന്നിലെത്തിച്ചു. തുടർന്ന് പാകിസ്ഥാനും ഇതേ ആവശ്യവുമായി ഐക്യരാഷ്ട്രസഭയെ സമീപിച്ചു. ഇന്ത്യയുടെയും പാകിസ്ഥാൻറ്റെയും ഭാഗങ്ങൾ വിശദമായി കേട്ടശേഷം 1948 ഏപ്രിൽ ഇരുപത്തി ഒന്നാം തീയതി പ്രമേയം (നമ്പർ 47) പാസാക്കി. ഇതിനെ തുടർന്ന്, പ്രശ്നം പഠിച്ചു റിപ്പോർട്ട് ചെയ്യാൻ അർജൻറ്റിന, ബെൽജിയം, കൊളംബിയ, ചെക്കോസ്ലോവാക്കിയ, അമേരിക്ക എന്നീ അഞ്ചു രാജ്യങ്ങളുടെ പ്രതിനിധികളെ നിയോഗിച്ചു. ഈ കമ്മീഷൻറ്റെ ഇടപെടലിനെ തുടർന്നാണ് കാശ്മീരിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ആദ്യവിജയം കണ്ടെത്തിയത്. കമ്മീഷൻറ്റെ നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ടവ ഇവയാണ്: ജമ്മു കാശ്മീർ ഇന്ത്യയുടെ ഭാഗമാണോ കാശ്മീരിൻറ്റെ ഭാഗമാണോ എന്നത് സ്വതന്ത്രമായി നടത്തുന്ന ഹിതപരിശോധന തീരുമാനിക്കും; ഇതിനു വേണ്ടി ഒരു Plebiscite അഡ്മിനിസ്ട്രേറ്റർ-നെ ഐക്യ രാഷ്ട്രസഭ നാമ നിർദ്ദേശം ചെയ്യും; അന്തിമ തീരുമാനം ഹിത പരിശോധന അനുസരിച്ചായിരിക്കും; പലായനം ചെയ്ത മുഴുവൻ ജനതയെയും തിരിച്ചുകൊണ്ടുവന്ന് ഹിതപരിശോധനയിൽ പങ്കെടുപ്പിക്കണം; രണ്ടു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിക്കണം.

1949 ജനുവരി ഒന്നാം തീയതി വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്ന് കാശ്മീരിൻറ്റെ ഭൂരിഭാഗവും - ജമ്മുവും, ലഡാക്കും ഇന്ത്യയുടെ അധീനതയിലായി. ആസാദ് കാശ്മീർ എന്ന പ്രദേശവും ചില വടക്കൻ പ്രവിശ്യകളും പാകിസ്ഥാൻറ്റെ അധീനതയിലും. പാകിസ്ഥാൻറ്റെ കൈവശം ഇരിക്കുന്ന ഭൂമിയെയാണ് ഇന്ത്യ പാക് അധീന കാശ്മീർ (POK) എന്ന് പറയുന്നത്. ഇന്ത്യയും, പാക്കിസ്ഥാനും വെടിനിർത്തൽ നടപ്പിലാക്കി. പക്ഷെ, രണ്ടു രാജ്യങ്ങളും അവരവരുടെ കൈയ്യിലെ ഭൂപ്രദേശം സ്വന്തമായി കണക്കാക്കി. രണ്ടു രാജ്യങ്ങളിലെയും പട്ടാളത്തിൻറ്റെ നിയന്ത്രണത്തിലാണ് ജമ്മു ആൻഡ് കാശ്മീരും,  പാക് അധീന കാശ്മീരും.

പിന്നീട് കാശ്മീർ പ്രശ്നം വഷളായത് നെഹ്റു ഷെയ്ക്ക് അബ്ദുള്ളയെ തടവിലാക്കുകയും, 1966-ലെ യുദ്ധത്തിന് ശേഷവുമായിരുന്നു. 1966-ലെ യുദ്ധം വരെയും പ്രശ്ന പരിഹാരങ്ങൾക്ക് പല നിർദേശങ്ങളും ഉണ്ടായിരുന്നു. അനാവശ്യമായി 1966-ൽ പാക്കിസ്ഥാൻ ആക്രമിച്ചതിന് ശേഷം പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി ഇനി പാക്കിസ്ഥാനുമായി കാശ്മീർ പ്രശ്നത്തിൽ ചർച്ച സാധ്യമല്ല എന്ന് ഷെയ്ക്ക് അബ്ദുള്ളയോട് പറയുന്നുണ്ട്. ചരിത്രകാരൻ രാമ ചന്ദ്ര ഗുഹ തൻറ്റെ 'ഇന്ത്യ ആഫ്റ്റർ ഗാന്ധി' എന്ന പുസ്തകത്തിൽ ലാൽ ബഹാദൂർ ശാസ്ത്രിയും ഷെയ്ക്ക് അബ്ദുള്ളയുമായുള്ള ചർച്ച സവിസ്തരം പ്രദിപാദിക്കുന്നുണ്ട്. 1988-ൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സോവിയറ്റ് സൈനിക പിന്മാറ്റത്തിനു ശേഷം അഫ്ഗാനിസ്ഥാൻ, ചെച്നിയ എന്നിവിടങ്ങളിൽ നിന്നൊക്കെയുള്ള തീവ്ര ഇസ്ലാമിക സംഘടനകളിൽ പെട്ട ആയുധ ധാരികളായ തീവ്ര വാദികളുടെ കാശ്മീരിലേക്കുള്ള കടന്നു കയറ്റം ആണ് പിന്നീട് കാശ്മീർ പ്രശ്നം തീർത്തും വഷളാക്കിയത്. 'ദ കാർപ്പറ്റ് വാഴ്സ്' എന്ന പുസ്തകത്തിൽ ഈ വിദേശ തീവ്രവാദികളുടെ ഇടപെടൽ  നന്നായി പറയുന്നുണ്ട്.

ഇപ്പോൾ സൗദിയുടെ പിന്തുണയോടെ വഹാബിസം കാശ്മീരിലെ ഓരോ ഗ്രാമങ്ങളിലും ചുവട് പിടിക്കുകയാണ്. ഇതനുസരിച്ച് ദിവസം ചെല്ലുന്തോറും കാശ്മീർ മൗലികവാദ ആശയത്തോട് അടുക്കുകയാണ്. ഈ മത തീവ്രവാദത്തോടൊപ്പം 1988-ൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സോവിയറ്റ് സൈനിക പിന്മാറ്റത്തിനു ശേഷം തീവ്ര ഇസ്ലാമിക സംഘടനകളുടെ കാശ്മീരിലേക്കുള്ള കടന്നു കയറ്റം കൂടി  ഉണ്ടായി. 1948-ലെ 'ഇൻസ്ട്രമെൻറ്റ് ഓഫ് അക്‌സെഷൻ' പ്രകാരവും ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തി നിർണയിച്ച റാഡ്ക്ലിഫ് എഗ്രിമെൻറ്റ് ' പ്രകാരവും പാക്കിസ്ഥാന് കാശ്മീരിൽ ഒരവകാശവും ഇല്ലാ. അതുകൊണ്ട് തന്നെ കാശ്മീരിൻറ്റെ കാര്യത്തിൽ അവകാശ വാദവും പറഞ്ഞു കൊണ്ട് പാക്കിസ്ഥാൻ വരുന്നത് ശുദ്ധ മൗഢ്യമാണ്. 

പരസ്പര വിശ്വാസം വളര്‍ത്താനുളള നടപടികള്‍ ഉണ്ടാവണം. സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പേ തുടങ്ങിയതാണ് കാശ്മീരിലെ പ്രശ്നങ്ങൾ. ഏതാണ്ട് 70 വർഷത്തിലേറെ  പഴക്കമുണ്ട് കാശ്മീരിലെ പ്രശ്നങ്ങൾക്ക്. യഥാര്‍ത്ഥത്തില്‍ ഭൂപടത്തില്‍ കാണുന്ന കാശ്മീരിന്‍റെ പകുതി ഭാഗം മാത്രമാണ് ഇന്ത്യയുടെ അധീനതയിലുളളത്. വടക്ക് ഭാഗം പാക്കിസ്താൻറ്റെയും, കിഴക്ക് ഭാഗത്തുളള അക്സായി ചിന്‍ എന്ന പ്രദേശം ചൈനയുടെയും അധീനതയിലാണുളളത്. കാശ്മീര്‍ സംസ്ഥാനം മുഴുവന്‍ മുസ്ലിങ്ങളല്ല.  ജമ്മുവില്‍ ഹിന്ദുക്കളും ലഡാക്കില്‍ ബുദ്ധ മതക്കാരുമാണ് ഭൂരിപക്ഷം. ഇറക്കു കുപ്പായം ധരിക്കുന്ന കാശ്മീരിലെ മുസ്ലിങ്ങള്‍ തന്നെ മറ്റു മുസ്ലീങ്ങളിൽ നിന്ന് ഭാഷാപരമായും സാംസ്കാരികമായും വ്യത്യസ്തരാണ്. കശ്മീര്‍ പോലെ തന്നെ സ്വാതന്ത്ര്യത്തിന് ശേഷം പിന്നീട് ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്ന സംസ്ഥാനങ്ങളാണ് ത്രിപുര, മണിപ്പൂര്‍, നാഗാലാൻറ്റ്, ഗോവാ, സിക്കിം - തുടങ്ങിയവ. ആ സംസ്ഥാനങ്ങളെയും, ജനങ്ങളെയും ഒരുമിപ്പിക്കുവാൻ നമുക്ക് കഴിഞ്ഞു. ദീർഘ വീക്ഷണമുള്ള ഭരണാധികാരികൾക്ക് മാത്രമേ  ജനങ്ങളുടെ വിശ്വാസം ആർജിക്കാനുള്ള നടപടികൾ എടുക്കാനാവൂ. ദീർഘ വീക്ഷണമില്ലാത്ത ഭരണാധികാരികൾ ഭരിക്കുമ്പോൾ ഒരുമിപ്പിക്കൽ പ്രക്രിയക്ക് ആക്കം കൂട്ടേണ്ടതിന് പകരം വിദ്വേഷ പ്രചാരണങ്ങൾ നടക്കും. അതാണിപ്പോൾ ഇന്ത്യയിൽ നടക്കുന്നത്. അവിടെയാണ് കുഴപ്പം മുഴുവനും.

2019 ഫെബ്രുവരി 14, വ്യാഴാഴ്‌ച

ഇന്ത്യൻ ഭക്ഷണ രീതികൾ

ധ്യാനം കൂടുന്നവരോട് ധ്യാന ഗുരുക്കൻമാർ മറ്റുള്ളവരെയും ധ്യാനത്തിന് കൊണ്ട് വരണമെന്ന് പറയും. ആശ്രമത്തിലും സത്-സങ്കിലും ഒക്കെ പോകുന്നവരും മറ്റുള്ളവരെ അതിലേക്കൊക്കെ ആകർഷിക്കുവാൻ നോക്കും. ഇതു പോലെ ഭക്ഷണ കാര്യത്തിൽ വെജിറ്റേറിയൻ ആകാൻ വേണ്ടി ഉപദേശിക്കുന്ന ധാരാളം ആളുകൾ ഇന്നത്തെ ഇന്ത്യയിൽ ഉണ്ട്. പണ്ട് ടൈമ്സ് ഓഫ് ഇന്ത്യയിലൊക്കെ ദിവസവും മുട്ട കഴിക്കാൻ പറഞ്ഞു കൊണ്ട് പുഴുങ്ങിയ മുട്ടയുടെ പടം വരുമായിരുന്നു. ബി. ജെ. പി. അധികാരത്തിൽ കേറിയത്തിൽ പിന്നെ മുട്ട പരസ്യങ്ങൾ കാണാറില്ല. ഒരു മുട്ടയടിച്ചാൽ പോലും ഹിന്ദു അല്ലാതാകുന്ന രീതിയാണ് ഇപ്പോൾ!!!!

വെജിറ്റേറിയനിസത്തെ കുറിച്ച് ഉപദേശിക്കുന്ന ഇഷ്ടം പോലെ ടീമുകൾ ഇന്നത്തെ ഇന്ത്യയിൽ ഉണ്ട്. പണ്ട് എനിക്കും ഇത് പോലെ വെജിറ്റേറിയനിസമാണോ അതോ നോൺ വെവെജിറ്റേറിയനിസമാണോ നല്ലതെന്ന സംശയം ഉണ്ടായിരുന്നു. വൈദ്യ മേഖലയിലെ അനേകം പേരെ കണ്ടു സംസാരിച്ചപ്പോഴാണ് ആ സംശയമൊക്കെ മാറിയത്. ഇന്ത്യയിൽ സസ്യാഹാരികൾ (vegetarians ) ആണ് കൂടുതൽ രോഗികൾ എന്നാണ് ബാന്ഗ്ലൂരിലെ പ്രസിദ്ധമായ ‘Institute of Naturopathy & Yogic Sciences’ - ലെ ചീഫ് ഫിസിഷ്യൻ എന്നോട് നേരിട്ട് പറഞ്ഞിട്ടുള്ളത്. കാരണം ലളിതം. സസ്യാഹാരത്തിൻറ്റെ പേരിൽ ഇവിടെ അങ്ങേയറ്റം , മസാലയുള്ളതും എണ്ണ മയമുള്ളതും ആയിട്ടുള്ള ആഹാരം ആളുകൾ കഴിക്കുന്നു. കൂടാതെ കണ്ടമാനം മധുരം കഴിക്കുന്നതുകൊണ്ട് ലോകത്തിലെ 'പ്രമേഹത്തിൻറ്റെ തലസ്ഥാനം' കൂടിയാണ് ഇന്ത്യ മഹാരാജ്യം. അപ്പോൾ പിന്നെ ഇന്ത്യയിലെ സസ്യാഹാരത്തിന് എന്ത് മഹത്വമാണ് ഉള്ളത്? ഭക്ഷണ കാര്യത്തിൽ conclusion ഒന്നേയുള്ളൂ. നിങ്ങൾക്ക് ദഹന ശക്തിയുണ്ടോ - എന്തും കഴിക്കാം. കല്ലും ദഹിക്കണം എന്നാണ് ആയുർവേദ ആചാര്യന്മാർ പറയുന്നത്. പല ആയുർവേദ ഡോക്ടർമാരും എന്നോടിത് നേരിട്ടു പറഞ്ഞിട്ടുണ്ട്. യോഗാചാര്യന്മാരും, സന്യാസികൾ പോലും പറഞ്ഞിട്ടുണ്ട്. കുമയൂൺ യോഗ സംസ്ഥാൻ സ്ഥാപിച്ച ഡോക്ടറായ സ്വാമി ഗ്യാൻ വിജയ് സരസ്വതി നേരിട്ടിത് എന്നോട് പറഞ്ഞിട്ടുണ്ട് - "ദഹന ശക്തിയുണ്ടോ എന്തും കഴിക്കാം" - എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ ഇപ്പോൾ ഇതൊന്നും പറയാൻ പാടില്ലല്ലോ. സംസ്കാരത്തിൻറ്റെ സംരക്ഷകരായ കുറെ ആളുകളും, സസ്യാഹാരത്തെ (vegetarianism) മഹത്വവൽകരിച്ച് സംസാരിക്കുന്നവരും വന്നിട്ടുണ്ടല്ലോ.

ഇപ്പോൾ കേരളത്തിലും ഇന്ത്യയിൽ തന്നെയും ബീഫിനെതിരെ എന്തെല്ലാം കോലാഹലങ്ങൾ ആണ് നടക്കുന്നത്!!! വാജീകരണ ചികിത്സയിൽ ഗോമാംസം അത്യുത്തമമാണ് എന്നാണ് ആയുർവേദ പണ്ഡിതന്മാർ തന്നെ പറയുന്നത്. ചില രോഗികൾക്ക് ഓജസ്സും, ശക്തിക്കും വേണ്ടി മാംസ ഭക്ഷണം വേണ്ടി വരും. അങ്ങനെയുള്ള രോഗികൾ സസ്യാഹാരികളായ രോഗികൾ ആണെങ്കിൽ അവർ അറിയാതെ മാംസ ഭക്ഷണം കൊടുക്കണമെന്നാണ് അഷ്ടവൈദ്യൻ വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരിയെ പോലുള്ളവർ പറയുന്നത്. ചരക സംഹിതയിൽ തന്നെ ഗോമാംസത്തിൻറ്റെ ഗുണ ഗുണങ്ങൾ അടങ്ങിയ ഉദ്ധരിണികൾ ഉണ്ട്. ഞങ്ങളുടെ അടുത്തുള്ള വെജിറ്റേറിയൻ ആയ ഒരു സ്ത്രീക്ക് വൈദ്യൻ കർശനമായി ആട്ടു സൂപ്പ് വിധിച്ചു. അവർ കണ്ണുമടച്ചിരുന്നായിരുന്നു അത് കഴിച്ചത്. എന്തായാലും കൃത്യമായി അവരത് കഴിച്ചു. കേരളത്തിൻറ്റെ പ്രാദേശിക സസ്കാരത്തിൽ അല്ലെങ്കിലും  മൽസ്യത്തിലും, മാംസത്തിലും, മുട്ടയിലും ഒക്കെ അധിഷ്ഠിതമായ ഒരു വിപുലമായ ഭക്ഷ്യ സംസ്കാരം ഉണ്ടായിരുന്നു; കേരളീയമായ വൈദ്യ സംസ്കാരത്തിൽ പോലും ഉണ്ടായിരുന്നു. കേരളത്തിൽ മിക്ക വീടുകളിലും പണ്ട് കോഴിയും, കോഴി കൂടും ഉണ്ടായിരുന്നു. കുട്ടനാട്ടിൽ മിക്ക വീടുകളിലും താറാവും, താറാവു കൃഷിയും ഉണ്ടായിരിന്നു. കേരളത്തിൽ മിക്ക ആളുകളും, പ്രത്യേകിച്ച് തീര പ്രദേശങ്ങളിൽ ഉള്ളവർ മീൻ കഴിക്കുന്നവരാണെന്ന് ആർക്കാണ് അറിയാത്തത്??? പ്രസവ ശേഷം പല സ്ത്രീകൾക്കും പണ്ട് ആട്ടിൻ സൂപ്പ് കൊടുക്കുമായിരുന്നു. താറാമുട്ടയിൽ മുക്കുറ്റി ചേർത്ത് കൊടുക്കുന്ന രീതി, താറാമുട്ടയിൽ കങ്കായനം ഗുളികയും, കരിയാംബൂവും ചേർത്ത് കൊടുക്കുന്ന രീതി, ആമ ഇറച്ചി, കോഴി മരുന്ന് - അങ്ങനെ എത്രയോ പ്രയോഗങ്ങൾ നമ്മുടെ ആയുർവേദത്തിലും, നാട്ടു വൈദ്യത്തിലും, ആദിവാസി വൈദ്യത്തിലും ഉണ്ടായിരുന്നു.

ആധുനികവൽകരിക്കപെട്ട എല്ലാ സമൂഹങ്ങളിലും നോൺ വെജിറ്റെറിയൻ ആഹാരത്തോടും, ഫാസ്റ്റ് ഫുഡ്സ് - നോടും പ്രതിപത്തി കാണിക്കുന്നുണ്ട്. ഇന്ത്യയിൽ തന്നെ പല നഗരങ്ങളിലും നിന്നുള്ള നാഷണൽ സാമ്പിൾ സർവേകൾ ഇതാണ് കാണിക്കുന്നത്. 2016 - ൽ കേന്ദ്ര സർക്കാർ തന്നെ പുറത്തിറക്കിയ കണക്കുകളിൽ പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത്, മധ്യ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ മാറ്റി നിർത്തിയാൽ ബാക്കി എല്ലാ സംസ്ഥാനങ്ങളിലും നോൺ വെജിറ്റേറിയൻ ആഹാരം കഴിക്കുന്നവരാണ് ഭൂരിപക്ഷം. ആന്ധ്ര, തെലുങ്കാന, പശ്ചിമ ബംഗാൾ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിങ്ങനെ പതിനഞ്ചോളം സംസ്ഥാനങ്ങളിൽ 90 ശതമാനത്തിൽ ഏറെയും പേർ നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരാണെന്നാണ് കേന്ദ്ര സർക്കാർ കണക്കുകളിൽ തന്നെ ഉള്ളത്. സസ്യാഹാരം കഴിക്കുന്ന സംസ്ഥാനങ്ങളിൽ പോലും 30 മുതൽ 40 ശതമാനം വരെ ആളുകൾ സസ്യേതര ഭക്ഷണം കഴിക്കുന്നവരുമാണ്.

ഇന്ത്യയിലെ പല നഗരങ്ങളിലും നിന്നുള്ള നാഷണൽ സാമ്പിൾ സർവേകൾ നോൺ വെജിറ്റെറിയൻ ആഹാരത്തോടും, ഫാസ്റ്റ് ഫുഡ്സ് - നോടും ഇൻഡ്യാക്കാർക്കും പ്രതിപത്തി ഏറി വരുന്നതായിട്ടാണ് കാണിക്കുന്നത്. നൂഡിൽസും അതു പോലുള്ള ആഹാരങ്ങളും വീടുകളിൽ മാത്രമല്ല; കവലകളിലും കിട്ടും. ഉത്തരേന്ത്യയിലെ അനേകം നഗരങ്ങളിലും, ചെറു പട്ടണങ്ങളിലും ഞാനിതു നേരിട്ട് കണ്ടിട്ടുണ്ട്. അത് കൂടാതെ ഭാര്യയും, ഭർത്താവും ജോലി ചെയ്യുന്ന ഇന്ത്യയിലെ ഇന്നത്തെ അണു കുടുംബങ്ങളിൽ ആർക്കാണ് പാരമ്പര്യ ഭക്ഷണ രീതികൾ കർശനമായി പിന്തുടരാൻ സമയമുള്ളത്? അത് കൊണ്ട് തന്നെ ബ്രെഡ്ഡും, ബട്ടറും, ജാമും, ഓംലെറ്റും ഒക്കെ ഇന്ത്യയിലെ പല കുടുംബ ആഹാര ക്രമങ്ങളിലും സ്ഥാനം പിടിച്ചു കഴിഞ്ഞു. ഇന്നത്തെ കുട്ടികൾക്കാണെങ്കിൽ ഐസ്ക്രീമിനോടും, പിസയോടും, നൂഡിൽസിനോടും ഒക്കെ താൽപര്യം നല്ലതു പോലെ ഉണ്ട്.

കേരളത്തിൽ നോൺ വെജിറ്റെറിയൻ വിളമ്പിയിരുന്ന മിക്ക ഹോട്ടെലുകളിലും, തട്ടു കടകളിലും കിട്ടിയിരുന്ന വിഭവം ആയിരുന്നു ബീഫ്. കേരളത്തിലും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഇപ്പോഴും ബീഫിന് യാതൊരു വിലക്കും ഇല്ല. ബംഗാളികളും നോൺ വെജിറ്റെറിയൻ ആഹാരത്തിൻറ്റെ കാര്യത്തിൽ ഒട്ടും മോശക്കാരല്ല. മീനൊക്കെ ജാതി മത ഭേദമെന്യേ ബംഗാളി സംസ്കാരത്തിൻറ്റെ ഭാഗം തന്നെയാണ്. വലിയ മീൻ പട്ടിൽ പൊതിഞ്ഞു വിവാഹ വാഗ്ദാനം കൊടുക്കുന്നവരാണ് ബംഗാളി ബ്രാഹ്മണർ. പഞ്ഞാബികൾക്കാണെങ്കിൽ തന്തൂരി ചിക്കനടക്കം പല മംസാഹാരങ്ങളും ഉണ്ട്. കാശ്മീരിൽ ആണെങ്കിൽ അനവധി മാംസാഹാര വിഭവങ്ങളുണ്ട്. 27 തരം മട്ടൻ വിഭവങ്ങളുണ്ടെന്നാണ് വായിച്ചിട്ടുള്ളത്. തമിഴർക്കാനെങ്കിൽ ചെട്ടിനാടൻ ചിക്കനുണ്ട്. കുറെ വർഷങ്ങൾക്ക് മുമ്പുള്ള CSDS സർവ്വേ പറയുന്നത് 69% ഇന്ത്യാക്കാരും മാംസാഹാരികൾ ആണെന്നാണ്. 45% ബ്രാഹ്മണർ പോലും മാംസാഹാരികൾ ആണെന്നാണ് CSDS സർവ്വേ പറയുന്നത്. അത് കൊണ്ട് സസ്യാഹാരത്തെ (vegetarianism ) മഹത്വവൽകരിച്ചു പറയുകയും അതൊക്കെ ഹിന്ദു സമൂഹത്തിൻറ്റെ അഭിവാജ്യ ഖടകങ്ങളായി കാണുകയും ചെയ്യേണ്ട ഒരു കാര്യവുമില്ല. ഇതൊക്കെ വെജിറ്റേറിയനിസത്തിനു വേണ്ടി ഘോര ഘോരം വാദിക്കുന്നവർ ഒന്നോർത്തിരിക്കുന്നതു നല്ലതാണ്.

2019 ഫെബ്രുവരി 11, തിങ്കളാഴ്‌ച

ചൈനയിൽ നിന്ന് ഇന്ത്യ ഉൾക്കൊള്ളേണ്ട പാഠങ്ങൾ

ജാതിയിൽ അധിഷ്ഠിതമായി സംവരണത്തിന് വേണ്ടി വാദിക്കുന്നവർ ഇന്ത്യയിൽ തൊഴിൽ സൃഷ്ടിക്കുന്ന പ്രവണതകൾ കാണുന്നില്ല.  മത വാദങ്ങളിൽ കൂടി സാമ്പത്തിക സംവരണം എന്ന വാദം ഉയർത്തുന്നവരും അവരുടെ കമ്യുണിറ്റിയിൽ നിന്ന് എത്ര പേർക്ക് ഈ സാമ്പത്തിക സംവരണം മൂലം തൊഴിൽ ലഭിക്കുന്നുണ്ടെന്ന് മനസിലാക്കുന്നില്ല. ന്യൂനപക്ഷ പ്രീണനം എന്ന വാദം സ്ഥിരമായി ഉയർത്തി 'ഹിന്ദുവിനെ പറ്റിച്ചേ' എന്ന് വലിയ വായിൽ അലമുറ ഇടുന്നവർ 90 ശതമാനത്തിലേറെ തൊഴിൽ ഇന്ത്യയിലെ അസംഘടിത മേഖലയിലാണുള്ളത് എന്ന ലളിതമായ സത്യവും കാണുന്നില്ല. 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതി പറഞ്ഞു മോഡി ഇന്ത്യയിലെ ജനത്തെ വടിയാക്കുമ്പോൾ അപ്പുറത്ത് ചൈനീസ് കമ്പനികൾ ഇന്ത്യയിൽ കേറി മേയുകയാണ്. രാജ്യ സ്നേഹം ഒക്കെ പറയുന്നത് നല്ലതാണ്. പക്ഷെ രാജ്യ സ്നേഹം പറയുമ്പോഴും യാതാർഥ്യ ബോധം എന്ന് പറയുന്നത് വേണം. ഇന്ത്യയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഒരു ഉപകരണമാണ് 'സ്മാർട്ട് ഫോൺ'. 2018 അവസാനിച്ചപ്പോൾ ഇന്ത്യയിലെ 'സ്മാർട്ട് ഫോൺ' വിപണിയിലെ 60 ശതമാനവും ചൈനീസ് കമ്പനികൾ സ്വന്തമാക്കി എന്നാണ് ലേറ്റസ്റ്റ് റിപ്പോർട്ടുകൾ. ഇന്ത്യൻ കമ്പനികളായ മൈക്രോമാക്സ്, കാർബൺ, ലാവാ ഇൻറ്റെക്‌സ്‌ - ഇവയെ ഒക്കെ ചൈനീസ് കമ്പനികൾ 'സ്മാർട്ട് ഫോൺ' വിപണിയിൽ ബഹുദൂരം പിന്നിലാക്കി കഴിഞ്ഞു. കൊറിയൻ കമ്പനിയായ സാംസങിന് പോലും ഇപ്പോൾ ചൈനീസ് കമ്പനികളോട് മൽസരിക്കാനാവുന്നില്ലാ. ഇന്ത്യൻ കമ്പനികളായ മൈക്രോമാക്സ്, കാർബൺ, ലാവാ ഇൻറ്റെക്‌സ്‌ - ഇവയുടെ മാർക്കറ്റ് ഷെയർ കേവലം 9 ശതമാനമായി 2018 അവസാനിച്ചപ്പോൾ ഇന്ത്യയിൽ ഇടിഞ്ഞു എന്നതാണ് ലേറ്റസ്റ്റ് റിപ്പോർട്ടുകൾ. ആകെ 'ജിയോ' മാത്രമാണ് എന്തെങ്കിലും മൽസരം കാഴ്ച വെക്കുന്നത്. പക്ഷെ ജിയോക്ക് പോലും ഫീച്ചർ ഫോൺ രംഗത്തേ മൽസരം കാഴ്ച വെക്കാനാകുന്നുള്ളൂ; സ്മാർട്ട് ഫോൺ രംഗം ചൈനീസ് കമ്പനികൾ കയ്യടക്കി കഴിഞ്ഞു.

സ്മാർട്ട് ഫോൺ രംഗത്തു മാത്രമല്ലാ; ഇപ്പോൾ മിക്ക ഇലക്ട്രോണിക് ഉൽപന്നങ്ങളും, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും ചൈനയിൽ നിന്നാണ് വരവ്. 2015 - 2016-ലെ കണക്കനുസരിച്ച്  ഇലക്ട്രിക്കൽ മെഷിനറിയും, ജൈവ വളങ്ങളും, ഇരുമ്പും, സ്റ്റീലും, മറ്റു വസ്തുക്കളും ചൈനയിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുകയായിരുന്നു. ചൈനീസ് കമ്പനികളായ വിവോ, ജിയോനി, ഷവോമി, എസ്യൂസ്, വൺ പ്ലസ് വൺ തുടങ്ങിയവ ഇന്ത്യയിൽ നേരിട്ട് വിപണനം നടത്തുമ്പോൾ ഇന്ത്യൻ നിർമിത മൊബൈൽ ഫോണുകൾ മിക്കതും ചൈനീസ് നിർമ്മിതം മാത്രമാണ്. അത് വെറുതെ റീബ്രാൻഡ് ചെയ്ത് കാർബൺ, ലാവ  - എന്ന പേരിൽ ഒക്കെ വരുന്നു എന്ന് മാത്രം. ചുരുക്കത്തിൽ നമ്മൾ ഉടുക്കുന്ന തുണിയിലും, ഉപയോഗിക്കുന്ന ഇന്ത്യൻ ഫോണിലും, കാറിലും, ബൈക്കിലും ഒക്കെ ഇപ്പോൾ ചൈനയുടെ ഒരംശമുണ്ട്.

ചൈനയുടെ സോഷ്യൽ മീഡിയയിലെ വീഡിയോ പരിപാടിയായ 'ടിക്ക്-ടോക്ക്' ഒക്കെ ഇൻഡ്യാക്കാരാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. വീഡിയോ പരിപാടിയായ 'ടിക്ക്-ടോക്ക്' ഉപയോഗിക്കുന്ന 500 മില്യൺ ആളുകളിൽ ഏതാണ്ട് 39 ശതമാനം ഇൻഡ്യാക്കാരാണ് എന്നാണ് കണക്കുകൾ പറയുന്നത്. ചൈനീസ് കമ്പനികൾ ഇപ്പോൾ ഡിജിറ്റൽ ടെക്നോളജിയിലൂടെ ഇന്ത്യയിലെ പല പ്രാദേശിക ഭാഷകളിലും അവരുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. 2017 - ൽ മാത്രം ചൈനീസ് കമ്പനികൾ 2 ബില്യൺ ഡോളർ ഇന്ത്യയിലെ 'സ്റ്റാർട്ട്-അപ്പുകൾക്ക്' വേണ്ടി മുടക്കി എന്ന് പറയുമ്പോൾ ഇന്ത്യയിലുള്ള ചൈനീസ് സ്വാധീനവും, ചൈനീസ് കമ്പനികളുടെ വളർച്ചയും ഊഹിക്കാം. ചുരുക്കം പറഞ്ഞാൽ മോഡിയുടെ ഇന്ത്യയിൽ ഇപ്പോൾ ചൈനീസ് സ്വാധീനവും, ചൈനീസ് കമ്പനികളുടെ വളർച്ചയും ആണ് ഉയരുന്നത്.

ചൈന ഇപ്പോൾ ഷി ജിൻപിങ്ങിൻറ്റെ കീഴിൽ 55 കിലോമീറ്റർ കടൽപ്പാലം നിർമാണം കഴിഞ്ഞു ഇപ്പോൾ ലോകത്തെ ഏറ്റവും വലിയ ഡബിൾഡക്കർ സസ്പെൻഷൻ ബ്രിഡ്ജുമായി ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കയാണ്. എത്ര വലിയ രാജ്യസ്നേഹം പറഞ്ഞാലും ഇന്ത്യയിലെ മദ്ധ്യ വർഗം വില കുറവുള്ള ചൈനീസ് സാധനങ്ങൾ തന്നെയായിരിക്കും വാങ്ങുന്നത്.

ചൈനയെ എങ്ങനെ തടയിടാൻ സാധിക്കും??? ആദ്ദ്യമായി ഇരുപത്തൊന്നാം നൂറ്റാണ്ടിൻറ്റെ വസ്തുതകളുമായി ഒട്ടും യോജിക്കാത്ത വിദ്യാഭ്യാസത്തേയും തൊഴിലിനേയും കുറിച്ചുള്ള മൂഢ സങ്കൽപങ്ങൾ മാറ്റുക എന്നതാണ് വേണ്ടത്. ഷീ ജിങ് പിംഗ് ഓരോ ഇരുപത്തിനാല് മണിക്കൂറും അനേകായിയിരം പേർക്ക് തൊഴിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു നീങ്ങുമ്പോൾ നമ്മൾ സർക്കാർ ജോലി, സംവരണം - എന്നൊക്കെ പറഞ്ഞു വെറുതെ വായിട്ടലച്ചു സമയം കളയുകയാണ്. 'വൊക്കേഷനൽ എജുക്കേഷൻ' എന്നത് ഇന്ത്യയിൽ സ്‌കൂൾ തലത്തിൽ തന്നെ പ്രോൽസാഹിപ്പിക്കേണ്ടിയിരിക്കുന്നു. 'പ്ലസ് റ്റു' തലത്തിൽ നിന്നെങ്കിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ആണ് നമുക്ക് വേണ്ടത്. നേരത്തെ  'വൊക്കേഷനൽ എജുക്കേഷൻ' എന്നത് ഇന്ത്യയിൽ പ്രോൽസാഹിപ്പിക്കുവാൻ വേണ്ടി ഡോക്റ്റർ മൻമോഹൻ സിങ് പ്രധാന മന്ത്രി ആയപ്പോൾ മുതൽ ആസൂത്രണ കമ്മീഷൻ ധാരാളം പഠനങ്ങൾ നടത്തിയിരുന്നു. പഠനങ്ങളും ആസൂത്രണവും നടന്നതല്ലാതെ 'ഇബ്ബ്ളിമെൻറ്റേഷൻ' എന്ന തലത്തിലേക്ക് വന്നപ്പോൾ നാം പിന്നോക്കം പോയി. 'ജാപ്പനീസ് മോഡലും', 'ജർമ്മൻ മോഡലും' ഒക്കെ പറഞ്ഞു കേട്ടതല്ലാതെ ഒന്നും നടപ്പായില്ല. അതല്ലെങ്കിലും അങ്ങനെയാണല്ലോ. ഇൻഡ്യാക്കാർ എന്നും 'ഇബ്ബ്ളിമെൻറ്റേഷൻ' തലത്തിലാണല്ലോ എപ്പോഴും പിന്നോക്കം പായുന്നത്. ചുരുക്കം പറഞ്ഞാൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ഇന്ത്യയിൽ നടപ്പിലാകുന്നില്ല.

തൊഴിൽ ദാതാക്കൾ ഓരോ തൊഴിലിനും വേണ്ട 'സ്കിൽസ്' ആണ് ഉദ്യോഗാർഥിയിൽ ഉറ്റു നോക്കുന്നത്. 'ആർട്ട്സ് ആൻഡ് സയൻസ്' പാസായ ഇഷ്ടം പോലെ ഉദ്യോഗാർഥികൾ ഇന്ത്യയിൽ ഉള്ളപ്പോഴും തൊഴിലിനു വേണ്ട 'സ്‌കിൽ' അതല്ലെങ്കിൽ 'പാടവം സിദ്ധിച്ച' ഉദ്യോഗാർഥികൾ ഇന്ത്യയിൽ ഇപ്പോഴും നന്നേ ചുരുക്കം. മോദിയുടെ ഇന്ത്യയിൽ തൊഴിലിൻറ്റെ കാര്യത്തിലും, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൻറ്റെ കാര്യത്തിലും 'വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ' എന്ന മട്ടിലാണ്. നോട്ട് നിരോധനം മൂലം പല അസംഘടിത മേഖലകളിലെയും വിപണി സാധ്യത നഷ്ടപ്പെട്ടു; പലർക്കും ജോലി നഷ്ടപ്പെട്ടു. അതുകൊണ്ട് 1972 - 73 കാലഘട്ടത്തിനു ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മാ നിരക്കാണ് നോട്ടു നിരോധനത്തിനു ശേഷം ഉണ്ടായത്. 2017 -18 കാലഘട്ടത്തിൽ 45 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് ഉണ്ടായിരിക്കുന്നതെന്നാണ് രണ്ടു മാസം കേന്ദ്ര സർക്കാർ പൂഴ്ത്തിവെച്ച നാഷണൽ സാമ്പിൾ സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നത്. റിപ്പോർട്ട് സർക്കാർ പുറത്തുവിടാത്തതിൽ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ആക്ടിങ് ചെയർ പേഴ്സണും മലയാളിയുമായ പി.സി.മോഹനൻ, അംഗം ജെ.വി.മീനാക്ഷി എന്നിവർ കഴിഞ്ഞ മാസം രാജി  വെക്കുകയും ചെയ്തു. ആറിലൊന്ന് ഗ്രാമീണ യുവാക്കളും തൊഴില്‍ രഹിതരാണ് എന്ന് ആ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. നേരത്തേ സെൻറ്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (CMIE) തൊഴിലുണ്ടാക്കുന്നതിൽ രാജ്യത്ത് വളരെ മോശം അവസ്ഥയാണെന്ന് ചൂണ്ടി കാണിച്ചിരുന്നു. 2018 - ൽ ഏതാണ്ട് 11 മില്യൺ അതല്ലെങ്കിൽ 1 കോടി 10 ലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെടും എന്ന് CMIE പ്രവചിച്ചിരുന്നു.

തൊഴിൽ സൃഷ്ടിക്കുന്നതിൽ നിന്നും,  ചൈനയുടെ വികസനത്തിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്. ചൈനയെ അപേക്ഷിച്ചു നോക്കുമ്പോൾ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി അടിസ്ഥാന സൗകര്യ വികസനത്തിലാണ്. അടിസ്ഥാന സൗകര്യ വികസനത്തിൻറ്റെ കാര്യത്തിൽ നാം ഇനി ഒട്ടും അമാന്തിച്ചു കൂടാ. അത് പോലെ തന്നെ ഇൻഫ്രാസ്ട്രക്ചർ. ഇൻഫ്രാസ്ട്രക്ചർ ഇല്ലെങ്കിൽ വ്യവസായവും, വാണിജ്യവും ഒന്നും പുഷ്ടിപ്പെട്ടില്ല. അതുപോലെ നമ്മൾ ഉണ്ടാക്കുന്ന ഉൽപന്നങ്ങളുടെ ക്വാളിറ്റിയും, വിലക്കുറവും നിലനിർത്തിയില്ലെങ്കിൽ ചൈനീസ് ഉൽപന്നങ്ങളോട് മൽസരിക്കുവാൻ നമുക്ക് ആവില്ല. നമ്മുടെ എച്.എം.ടി. വാച്ചും, അംബാസിഡർ കാറും ഒക്കെ ക്വാളിറ്റിയിൽ മോശക്കാരല്ലായിരുന്നു. പക്ഷെ കാലത്തിൻറ്റെ കുത്തൊഴുക്കിൽ പുതിയ പരിഷ്കാരങ്ങൾ ഉൾക്കൊണ്ടില്ല എന്നു മാത്രം.

ചൈന തൊഴിൽ സൃഷ്ടിക്കുന്ന കാര്യം പറയുമ്പോൾ ചൈനീസ് തൊഴിൽ മേഖലയിൽ നിലനിന്നിരുന്ന ചൂഷണം പലരും ചൂണ്ടി കാട്ടും. ഇങ്ങനെ ചൂണ്ടി കാട്ടുന്നവർക്ക് ഇന്ത്യയിലെ അസംഘടിത മേഖലയിൽ നിലനിന്നിരുന്ന ചൂഷണത്തെ കുറിച്ച് ഒരു രൂപവുമില്ല. 8-10 വർഷങ്ങൾക്ക് മുമ്പ് ഇതെഴുതുന്ന ആൾ 'മെറ്റൽ ഇൻഡസ്ട്ട്രിയിൽ' ഒരു സർവേ നടത്തിയിരുന്നു അന്ന്  2000-3000 രൂപയായിരുന്നു ഡ്രിൽ മെഷീനും, വെൽഡിങ് മെഷീനും ഉപയോഗിച്ച് ജോലി ചെയ്തിരുന്ന മിക്ക തൊഴിലാളികൾക്കും ശമ്പളം. ഇന്ത്യയിലെ തുകൽ, ടെക്സ്റ്റയിൽ മേഖലയിലും ചൂഷണത്തിന് ഒരു കുറവും ഇല്ലാ. കഴിഞ്ഞ ദിവസം തന്നെ ബ്രട്ടീഷ് പത്രമായ 'ഗാർഡിയൻ' പുറത്തു വിട്ട ഒരു റിപ്പോർട്ടിൽ പറയുന്നത് ഇപ്രകാരമാണ്: "In northern India, one in 10 people were trapped in forced labour. Almost 6% were in bonded labour, where a person is forced to work to pay off a debt.......... Across India, the vast majority of workers were women and girls from the most marginalised communities. None belonged to a trade union or had a written contract, leaving them with no way of seeking redress for unfair or abusive treatment." ആളുകൾ ഇതൊന്നും കാണാതെ ചൈനയുടെ തൊഴിൽ മേഖലയിൽ പണ്ട് നിലനിന്നിരുന്ന ചൂഷണത്തെ കുറിച്ച് വാചകമടിച്ചിട്ട് ഒരു കാര്യവുമില്ല. ഇതെഴുതുന്നത് ചൈനയുടെ അത്യന്തം ഏകാധിപത്യത്തിലൂന്നിയ രാഷ്ട്രീയ വ്യവസ്ഥയെ ന്യായീകരിക്കാനോ, ചൈനയിലെ അടിച്ചമർത്തലുകളെയോ കൊലപാതകങ്ങളെയോ ഏതെങ്കിലും രീതിയിൽ വെള്ള പൂശാനോ അല്ലാ.

അസംഘടിത മേഖലയാണ് ഇന്ത്യൻ സമ്പത് വ്യവസ്ഥയുടെ ഗതി നിർണയിക്കുന്ന പ്രധാന ചാലക ശക്തി. ഇന്ന് നമ്മുടെ ജനസംഖ്യയിൽ 50 ശതമാനത്തിൽ കൂടുതൽ യുവാക്കൾ ആണുള്ളത്. നമ്മുടെ രാജ്യത്തെ യുവത്ത്വവുമായി താരതമ്യപ്പെടുത്തുമ്പോൾ മറ്റു പല വികസിത രാജ്യങ്ങളും പിന്നിലാണ്. ഇന്ത്യയിൽ ഈ 'ഡെമോഗ്രാഫിക് ഡിവിഡൻറ്റ്' നാം വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തണം. ചൈനയിൽ പോലും ഇത്ര വലിയ ഒരു യുവജനങ്ങളുടെ നിര അവരുടെ ജനസംഖ്യയിൽ കാണിച്ചു തരാനില്ലാ. അവിടെ ജോലി ചെയ്യുന്ന ആളുകൾ പ്രായമായി വരുന്നത് കൊണ്ട് അടുത്ത 15-20 വർഷം ഇന്ത്യയുടെ വളർച്ചയെ സംബന്ധിച്ച് നിർണായകമാണ്. യുവതീ-യുവാക്കളുടെ ഈ കർമശേഷിയെ  അസംഘടിത മേഖലയിലെ ആവശ്യങ്ങൾക്കനുസൃതമായി പ്രയോജനപ്പെടുത്തിയാൽ മാത്രമേ ഇന്ത്യയിൽ തൊഴിലവസരങ്ങൾ കൂടുകയുള്ളൂ. അപ്പോഴേ ഇന്ത്യൻ സമ്പത് വ്യവസ്ഥയും ശക്തി പ്രാപിക്കുകയുള്ളൂ.

2019 ഫെബ്രുവരി 10, ഞായറാഴ്‌ച

ക്യാപ്പിറ്റലിസം സൃഷ്ടിക്കുന്ന അവസരങ്ങൾ

കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലും, ഉത്തരാഖണ്ഡിലും വ്യാജമദ്യം കഴിച്ചു 52 പേർ മരിച്ചു. ഉത്തർപ്രദേശിലെ സാഹാരൻപൂർ, ഖുശിനഗർ ജില്ലകളിലും, ഉത്തരാഖണ്ഡിലെ അതിർത്തി ജില്ലകളിലുമാണ് വ്യാജ മദ്യ ദുരന്തം ഉണ്ടായത്. ഇന്ത്യയിൽ ഇത്തരത്തിൽ വ്യാജ മദ്യ ദുരന്തങ്ങൾ ഉണ്ടാകുന്നത് തീർത്തും സാധാരണമാണ്. തീർത്തും സാധാരണമായത് കൊണ്ടാണെന്ന് തോന്നുന്നു മാധ്യമങ്ങൾ ഒക്കെ ഈ വാർത്തയെ അവഗണിച്ചത്. കേരളത്തിൽ വൈപ്പിനിലും മറ്റു പല സ്ഥലങ്ങളിലും വ്യാജമദ്യ ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ടല്ലോ. ദളിതരും, ആദിവാസികളും, സാധാരണക്കാരും ആണ് കൂടുതലായും മദ്യ ദുരന്തങ്ങളുടെ ഇരകൾ.

ദളിത് ആക്റ്റിവിസ്റ്റുകൾ ദളിത്-ആദിവാസി വിഭാഗങ്ങൾക്കുള്ളിലെ സ്ത്രീ വിരുദ്ധതയും, ഇത്തരത്തിലുള്ള മദ്യപാനാസക്തിയും കാണുന്നതേ ഇല്ലാ. ഇവർക്കൊക്കെ മറ്റുള്ളവരെ കുറ്റം പറയാനാണ് താൽപര്യം; അല്ലാതെ സ്വയം നന്നാവുവാനല്ലാ. ദളിതരുടെ ഉയർച്ചക്ക് അവശ്യം വേണ്ടത് അവരുടെ ഇടയിലുള്ള സ്ത്രീ വിരുദ്ധതയും മദ്യപാനാസക്തിയും മാറ്റേണ്ടതാണ്. കഴിഞ്ഞ ഈസ്റ്ററിൽ എറണാകുളത്തും, കേരളത്തിലെ മിക്ക ബിവറേജസ് ഔട്ലെറ്റുകളുടെ മുമ്പിലും പൊരിവെയിലത്ത് മണിക്കൂറുകളോളം ആളുകൾ ക്യൂ നിൽക്കുന്ന കാഴ്ച എല്ലാവരും കണ്ടതാണ്. ഈസ്റ്ററിന് മാത്രമല്ല; കേരളത്തിലെ ഏതു വിശേഷ ദിവസമായാലും ഇത് തന്നെ സ്ഥിതി - അത് ഓണമായായാലും, ക്രിസ്മസായാലും. ദിവസക്കൂലി കേരളത്തിൽ കൂടിയിട്ടുണ്ടെങ്കിലും തദനുസൃതമായി ദിവസ വേതനക്കാരുടെ കുടുംബങ്ങളിൽ ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരത്തിൻറ്റെ അളവ് - ഇവയൊന്നും കൂടിയിട്ടില്ല. ഇത്തരം 'ക്വാളിറ്റി ഓഫ് ലൈഫ്' കൂടാത്തതിന് പുറകിലുള്ള വില്ലൻ മദ്യം തന്നെ. ഇത് ചൂണ്ടിക്കാട്ടിയപ്പോൾ ഒരു ദളിത് ബുദ്ധിജീവി ഇതെഴുതുന്ന ആളോട് പറഞ്ഞത്, "നിങ്ങൾ മദ്യപിക്കാനുള്ള ദളിതൻറ്റെ അവകാശത്തെ ചോദ്യം ചെയ്യുകയാണെന്നാണ്"!!!!  ഇന്ന് ദളിതരുടെ യഥാർത്ഥ പ്രശ്നങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയും അഭിമുഖീകരിക്കുന്നില്ല. ദളിതരുടെയും, ആദിവാസികളുടെയും പ്രശ്നങ്ങൾക്കുള്ള യാഥാർഥ പരിഹാരം ഇന്നത്തെ യുവ തലമുറക്ക് മെച്ചപ്പെട്ടതും തൊഴിലധിഷ്ഠിതവുമായ വിദ്യാഭ്യാസം കൊടുക്കുന്നതാണ്; അവർക്കിടയിൽ സമ്പാദ്യ ശീലം വളർത്തുന്നതുമാണ്. ഇന്ന് ജാതിയെ നിരാകരിക്കാൻ പറയുന്നവർ തന്നെയല്ലേ ജാതിയും, മതവും നിരന്തരമായി ഇന്ത്യയുടെ പൊതു വേദികളിൽ ഉയർത്തുന്നത്? ദളിതരുടെ സാമ്പത്തിക പരാധീനതക്കു പരിഹാരം കാർഷിക, വ്യവസായിക വളർച്ചയാണ്. കുറെ വർഷങ്ങൾക്കു മുമ്പ് 'ദളിത് കോടീശ്വരന്മാർ' എന്ന തലക്കെട്ടോടെ 'ഇന്ത്യ റ്റുഡേ' കവർ സ്റ്റോറി പ്രസീദ്ധീകരിച്ചായിരുന്നു. 3000 ദളിത് ലക്ഷാധിപധികളാണ് ആദ്യത്തെ 'ദളിത് ഇന്ത്യൻ ചെയ് നംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്ട്രി' സ്ഥാപിച്ചത്. ഇത്തരത്തിൽ ഇന്നത്തെ ഉദാരവൽക്കരിക്കപ്പെട്ട ഇന്ത്യയിൽ സാധാരണക്കാരുടെ ഇടയിൽ നിന്ന് ഉയർന്നുവന്ന അനേകം ലക്ഷാധിപതികളെ കാണാം. 'ബൈജു ആപ്പ്' സ്ഥാപിച്ച മലയാളിയായ ബൈജു രവീന്ദ്രനും അത്തരത്തിൽ ഉയർന്നു വന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒരു ലക്ഷാധിപതിയാണ്. ടാറ്റയ്ക്കും, ബിർളക്കും, ബാജാജിനും മാത്രമല്ല ഇന്ത്യയുടെ പുതിയ സാമ്പത്തിക സാഹചര്യത്തിൽ ഉയർന്നു വരാനാകുന്നത്; മറ്റു പലർക്കും ഉയർന്നു വരാം. ക്യാപ്പിറ്റലിസം സൃഷ്ടിക്കുന്ന ഈ അവസരങ്ങളാണ് സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങളിലേക്ക് രാജ്യത്തെ കൈപിടിച്ച് ഉയർത്തുന്നത്. പലരും ഇത് മനസിലാക്കുന്നതേ ഇല്ലാ.

ദളിതർ അത്തരത്തിൽ ഇന്നത്തെ ഉദാരവൽക്കരണത്തിൻറ്റെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നാണ് മുൻ പ്ളാനിങ് കമ്മീഷൻ മെമ്പറും, പ്രമുഖ ദളിത് ചിന്തകനും ആയ ഡോക്ടർ നരേന്ദ്ര ജാദവിനെ പോലുള്ളവർ പറയുന്നത്. ഇപ്പോൾ ദേശീയ തലത്തിൽ 'ദളിത് ചെയ്മ്പർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്റ്ററി' ഉണ്ട്. അത് സംസ്ഥാന തലങ്ങളിൽ കൂടി വ്യാപിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നുമുണ്ട്. വ്യവസായവൽക്കരണമോ, വികസനമോ ചർച്ച ചെയ്യാതെ കേരളത്തിലെ ദളിത് ബുദ്ധി ജീവികളും, ഇടതു പക്ഷക്കാരും രോഹിത് വെമൂല, ഹിന്ദു ഫാസിസം, സവർണ മേധാവിത്ത്വം - ഇതൊക്കെ ധാരാളം ചർച്ച ചെയ്തിട്ട് ഇവിടെ ആർക്കാണ് പ്രയോജനം ഉള്ളത്? വളരെ ഗൗരവത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതാണ് ദളിതരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഇടയിൽ വർധിച്ചു വരുന്ന മദ്യപാനാസക്തി. കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം അങ്ങേയറ്റം സ്ത്രീ വിരുദ്ധമാണ്. അതുകൊണ്ടാണ് വർധിച്ചു വരുന്ന മദ്യപാനാസക്തിയെ കുറിച്ച് വലിയ പുരോഗമനം നടിക്കുന്നവർ പോലും ഒന്നും മിണ്ടാത്തത്. വർധിച്ചു വരുന്ന മദ്യപാനാസക്തിയൊക്കെയാണ് കേരളത്തിലെ യഥാർത്ഥ പ്രശ്നങ്ങൾ. കുടുംബങ്ങളിലെ സ്ത്രീകളോ കുട്ടികളോ പുരുഷന്മാരുടെ മദ്യപാനാസക്തി എന്നെങ്കിലും സ്വാഗതം ചെയ്യുമോ?? കുടുംബങ്ങളിൽ പുലരേണ്ട സമാധാനത്തേയും ശാന്തതയേയും കുറിച്ച് ഇവിടെ ആരും ചർച്ച ചെയ്യാത്തതെന്തേ?? എല്ലുമുറിയെ പണിയെടുത്ത് കിട്ടിയ പണവും വീട്ടിലെ സ്ത്രീകൾ അധ്വാനിച്ചുണ്ടാക്കിയ പണവും മടിക്കുത്തിൽ തിരുകി പുരുഷന്മാര് നേരം അന്തിയാവുമ്പോഴേക്കും ബിവറേജസ് കോർപറേഷൻ വിൽപനശാലകൾക്ക് മുന്നിലെ ക്യൂവിൽ സ്ഥാനം പിടിക്കുന്നതിനെ കുറിച്ച് ഇവിടെ ആരും ചർച്ച ചെയ്യുന്നില്ല. മദ്യത്തിൻറ്റെ ലഹരി പോരാത്തവർ മയക്കുമരുന്ന് കിട്ടുന്ന ഇടനാഴികളും തിയറ്ററുകളുടെയും ബസ്സ്റ്റാൻറ്റുകളുടെയും പിന്നാമ്പുറങ്ങൾ തേടിപ്പോകുന്നതിനെ കുറിച്ചും ഇവിടെ ആരും ചർച്ച ചെയ്യുന്നില്ല. ഇന്ത്യയിൽ അനേകം വർഷങ്ങളായി ദിവസ വേതനം കൂടിയിരിക്കുന്നത് കേരളത്തിലാണ്. പക്ഷെ ഉയർന്ന കൂലി വാങ്ങിക്കുന്നുണ്ടെങ്കിലും ഈ കാശൊക്കെ പോകുന്നത് കള്ളിനാണ്. കരൾ വീക്കവും, മദ്യപിച്ചതിനെ തുടർന്നുള്ള വാഹനാപകടങ്ങളും കേരളത്തിൽ സർവ സാധാരണമാണ്. മലയാളികൾ അച്ചടക്കം പാലിക്കുന്നത് ബിവറേജസ് ഔട്ലെറ്റുകളുടെ മുമ്പിൽ മാത്രമാണെന്ന് പറയുന്നത് തമാശയായിട്ട് തള്ളി കളയേണ്ട കാര്യമല്ല. അമിത മദ്യപാനാസക്തി എന്ന വിഷയം അഭിമുഖീകരിക്കാത്തിടത്തോളം നാം യാഥാർഥ്യങ്ങൾക്കെതിരെ പുറം തിരിഞ്ഞു നിൽക്കുകയാണ്. ക്യാപ്പിറ്റലിസം സൃഷ്ടിക്കുന്ന അവസരങ്ങൾ കാണാത്തിടത്തോളം കാലവും ബഹുഭൂരിപക്ഷം പാർശ്വവൽക്കരിക്കപ്പെട്ട ജനതക്ക് അഭിവൃദ്ധി ഉണ്ടാകാനും പോകുന്നില്ലാ.

2019 ഫെബ്രുവരി 5, ചൊവ്വാഴ്ച

കോൺഗ്രസിനെതിരെ വരുന്ന ആരോപണങ്ങൾ

 ബി. ജെ. പി. - യും സംഘ പരിവാർ സംഘടനകളും കോൺഗ്രസിനെ എതിർക്കുന്നത് ഇന്ത്യയിലെ ദാരിദ്ര്യ നിർമാർജനത്തിൻറ്റെ പേരും പറഞ്ഞാണ്. ഈയിടെ യോഗി ആദിത്യനാഥ് പോലും ഇതു പറഞ്ഞു കോൺഗ്രസിനെ വിമർശിച്ചു. പ്രാഥമിക വിദ്യാഭ്യാസം, പ്രാഥമിക ആരോഗ്യം,  ഭക്ഷ്യ സുരക്ഷാ - ഇക്കാര്യങ്ങളിൽ മാറി മാറി വന്ന കോൺഗ്രസ് സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷെ കോൺഗ്രസാണ് രാജ്യത്തിൻറ്റെ പിന്നോക്കാവസ്ഥയ്‌ക്കെന്നു പറയുന്ന യോഗി ആദിത്യനാതിനെ പോലുള്ളവരുടെ ഭരണം വിദ്യാഭ്യാസം,  ആരോഗ്യം,  ഭക്ഷ്യ സുരക്ഷാ - ഇക്കാര്യങ്ങളിൽ വലിയ പരാജയവുമാണ്. യോഗിയുടെ ഭരണത്തിൽ സ്വന്തം മണ്ഡലമായ ഗോരഖ്പൂരിലെ ആശുപത്രിയിൽ മരിച്ചു വീണ പിഞ്ചു കുഞ്ഞുങ്ങളെ പറ്റിയുള്ള വാർത്ത എല്ലാവരും വായിച്ചതുമാണ്.

ദാരിദ്ര്യം - ഇതാണ് ഇടതു പക്ഷ പാർട്ടികളും കോൺഗ്രസിനെതിരെ ഉയർത്തിയിട്ടുള്ള മുഖ്യമായ ആയുധം. UPA ഭരണ കാലത്ത് ദാരിദ്ര്യ നിർമാർജനത്തിൽ ഇന്ത്യ വലിയ മുന്നേറ്റം നടത്തിയുട്ടെണ്ടെന്ന വസ്തുത ഇത്തരം ആരോപണം ഉന്നയിക്കുന്ന ആരും കാണാതിരിക്കരുത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 407 മില്യൺ എന്ന സംഖ്യയിൽ നിന്ന് 269 മില്യണിലേക്ക് 2004-05 കാലഘട്ടത്തിൽ നിന്ന് 2011-12-ൽ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ എത്തിക്കുവാൻ സാധിച്ചു എന്ന് നാഷണൽ സാമ്പിൾ സർവേകൾ വ്യക്തമാക്കുന്നത് ഒരു നിസാര നേട്ടം അല്ല. എല്ലാ അർത്ഥത്തിലും ഇത് മഹനീയമായ നേട്ടം തന്നെയാണ്. ഒരു വശത്ത് സാമ്പത്തിക വളർച്ചയും മറു വശത്ത് തൊഴിലുറപ്പു പദ്ധതികൾ പോലെയുള്ള ക്ഷേമ പ്രവർത്തനങ്ങളും വഴിയാണ് ഇത് സാധിച്ചത്. 138 ദശ ലക്ഷം ജനതയെയാണ് 2004-05 -നും 2011-12-നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ എത്തിക്കുവാൻ സാധിച്ചത്. നാഷണൽ സാമ്പിൾ സർവേകൾ ഇത് കൃത്യമായി വ്യക്തമാക്കുന്നുമുണ്ട്. എനിക്ക് പങ്കെടുക്കുവാൻ സാധിച്ച ഡോക്ടർ മൻമോഹൻ സിങ്ങിൻറ്റെ ഒരു പ്രഭാഷണത്തിനു ശേഷമുള്ള ചോദ്യോത്തര വേളയിൽ അദ്ദേഹം പറഞ്ഞത് "ഉദാരവൽക്കരണത്തിൻറ്റെ ഒരു പ്രധാന ലക്ഷ്യം ശക്തമായ മധ്യ വർഗത്തെ ഇന്ത്യയിൽ സൃഷ്ടിക്കുകയാണ്" എന്നായിരുന്നു. സാമ്പത്തിക ഉദാരവൽക്കരണത്തിൻറ്റെ ഫലമായി ശക്തമായ മധ്യ വർഗം ഇന്ത്യയിൽ രൂപം കൊണ്ടു എന്നതും സമീപ കാല ചരിത്ര സത്യമാണ്. പിന്നെങ്ങനെ കോൺഗ്രെസും, ഡോക്ടർ മൻമോഹൻ സിങ്ങും ദാരിദ്ര്യ നിർമാർജനത്തിൽ പരാജയമാകും??? ഇടതു പക്ഷ പാർട്ടികളൊന്നും ഇതു കാണത്തില്ല. ചൈനയിൽ മാവോയ്ക്ക് പോലും ദാരിദ്ര്യ നിർമാർജനത്തിൽ നാടകീയമായ മുന്നേറ്റം ഒന്നും ഉണ്ടാക്കാൻ സാധിച്ചില്ല എന്ന് മനസിലാക്കുമ്പോഴാണ് UPA ഭരണ കാലത്തെ ദാരിദ്ര്യ നിർമാർജനത്തിൻറ്റെ മഹത്ത്വം മനസിലാക്കേണ്ടത്.

കോൺഗ്രസിനെതിരെ മറ്റൊരു വലിയ ആയുധം അഴിമതിയാണ്. എല്ലാ കോൺഗ്രീസുകാരും വിശുദ്ധരാണെന്നോ, അഴിമതി രഹിതരാണെന്നോ ഇതെഴുതുന്ന ആൾക്ക് അഭിപ്രായമില്ല. പക്ഷെ പല ആരോപണങ്ങളും വിവാദമുണ്ടാക്കാൻ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു. UPA ഭരണ കാലത്ത് നേരിട്ട ഏറ്റവും വലിയ അഴിമതിയായിരുന്നു 2G അഴിമതി. അന്ന് "CAG പറഞ്ഞു" - എന്ന് പറഞ്ഞാണ് 2G-യിൽ ഇത്ര വലിയ കോലാഹലം സൃഷ്ടിച്ചത്. CAG ഒരു ലക്ഷത്തി എഴുപത്തി ആറായിരം കോടി രൂപ നഷ്ടം 'സ്റ്റെയിറ്റിനു' സംഭവിച്ചു എന്ന് കണ്ടെത്തിയത് 'Data supplied by statutory institutions" - എന്നാണ് CAG വിനോദ് റായിയുടെ റിപ്പോർട്ടിനെ ന്യായീകരിച്ച് പലരും പറയുന്നത്. പക്ഷെ സത്യത്തിൽ എന്താണ് സംഭവിച്ചത്?  CAG റിപ്പോർട്ടിൽ റെവെന്യു നഷ്ടമല്ല; മറിച്ച് 'പൊട്ടൻഷ്യൽ നഷ്ടം' ആണ് ചൂണ്ടി കാണിച്ചത്. അതായത് ഇന്നത് ഇന്നതുപോലെ സംഭവിച്ചായിരുന്നായിരുന്നെങ്കിൽ ഇത്ര കോടി ലാഭം ഉണ്ടായേനെ എന്ന്!!!! ഇങ്ങനെ അനുമാനം നടത്തുന്നതിനെയാണ് സ്റ്റാറ്റിസ്റ്റിക്സിൽ 'പ്രോബബിലിറ്റി ടെക്നിക്ക്' എന്ന് വിളിക്കുന്നത്. പണ്ട് നാഷണൽ എയിഡ്സ് കൺട്രോൾ ഓർഗനൈസേഷൻ (NACO) ഇത്തരത്തിൽ അനുമാനം നടത്തി നൂറിലൊരു ഇൻഡ്യാക്കാരന് എയിഡ്സ് ഉണ്ടെന്നു വ്യക്തമായി പറഞ്ഞതായിരുന്നു. പിറ്റേ ദിവസം ആ വാർത്ത ടൈമ്സ് ഓഫ് ഇന്ത്യയിലൊക്കെ മെയിൻ ഹെഡ്ഡിങ് ആയി അച്ചടിച്ചു വന്നു. എയിഡ്സ് ഉള്ള ഒരു സ്ത്രീ ഒരു ദിവസം ഇത്ര പേരുമായി ബന്ധപ്പെടുന്നു. അവർ പിന്നീട് വേറെ ഇത്ര ആളുകളുമായി ബന്ധപ്പെടുന്നു. അവസാനം നമ്പറുകളെല്ലാം കൂട്ടി നോക്കി അനുമാനത്തിൽ എത്തുമ്പോൾ നൂറിലൊരു ഇൻഡ്യാക്കാരന് എയിഡ്സ് ഉണ്ടെന്നു തീർപ്പായി. ഇവിടെ മനസിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ നാഷണൽ എയിഡ്സ് കൺട്രോൾ ഓർഗനൈസേഷൻ (NACO) കാൽക്കുലേറ്റ് ചെയ്തത് പോലെ 'എയിഡ്സ് ഉള്ള ഒരു സ്ത്രീ' ഇത്ര പേരുമായി ലൈംഗികമായി ബന്ധപ്പെട്ടും എന്നതിന് ഒരു ഗ്യാരൻറ്റിയും ഇല്ലാ. തീർച്ചയില്ലാത്ത അനുമാനമാണത്. ഒരുപക്ഷെ സംഭവിക്കാവുന്നത്. ഇനി അഥവാ ആ സ്ത്രീ പലരുമായി ബന്ധപ്പെട്ടാൽ തന്നെ ബന്ധപ്പെടുന്നവർ സുരക്ഷിത മാർഗങ്ങൾ സ്വീകരിച്ചാൽ അവർക്ക് എയിഡ്സ് പകരണമെന്നും ഇല്ലാ. മനുഷ്യൻറ്റെ 'ബിഹേവിയർ' ഏതു രീതിയിലാണെന്നു പ്രവചിക്കാൻ ഒരു കണക്കിനും സാധ്യമല്ല. അതു പോലെ തന്നെയാണ് സമൂഹത്തിലും, രാഷ്ട്രത്തിലും സംഭവിക്കുന്നത്. "നൂറിലൊരു ഇൻഡ്യാക്കാരന് എയിഡ്സ് ഉണ്ട്" - എന്ന നാഷണൽ എയിഡ്സ് കൺട്രോൾ ഓർഗനൈസേഷൻ (NACO) അനുമാനത്തിലുള്ള വിലയിരുത്തൽ പോലെ തന്നെയായിരുന്നു CAG വിനോദ് റായിയുടെ 2G-യിലുള്ള വിലയിരുത്തലും. ഭരണഘടനാനുസൃതമായി കാര്യങ്ങൾ നീങ്ങണമെന്ന് താൽപര്യമുള്ളവർ ഇത്തരം അനുമാന ശാസ്ത്രജ്ഞൻമാരെ അംഗീകരിക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടതായിരുന്നു. ഒരു അക്കാഡമീഷ്യനോ, ജേണലിസ്റ്റോ CAG വിനോദ് റായ് 2G-യിൽ നടത്തിയ പോലുള്ള ഒരു നിരീക്ഷണം നടത്തിയാൽ കുഴപ്പമില്ലായിരുന്നു. പക്ഷെ ഭരണഘടനാപരമായ സ്ഥാനത്തിരിക്കുന്നയാൾ ഇത്തരം അനുമാനങ്ങൾ നടത്താൻ പാടില്ലായിരുന്നു.

രാഷ്ട്രീയ എതിരാളികൾക്കെതിരെ ഇത്തരം അഴിമതി ആരോപണങ്ങൾ, വ്യക്തിപരമായ അധിക്ഷേപങ്ങൾ, കളിയാക്കൽ, നടപ്പാക്കാൻ പറ്റാത്ത വാഗ്ദാനങ്ങൾ - ഇവയൊക്കെയല്ലാതെ യാഥാർഥ്യ ബോധത്തോടെയുള്ള വാഗ്ദാനങ്ങളൊന്നും നമ്മുടെ പ്രിയപ്പെട്ട പ്രധാന മന്ത്രിയുടെ തട്ട് തകർപ്പൻ പ്രസംഗങ്ങങ്ങളിലില്ല. ആരോപണങ്ങളുടെ കാര്യം പറയുമ്പോൾ ബിജെ.പി. ഇറ്റാലിയൻ നാവികരുടെ കാര്യം ഉന്നയിച്ചത് മറന്നു പോകരുത്. പണ്ട് ഇറ്റാലിയൻ നാവികരുടെ കാര്യത്തിൽ സോണിയ ഗാന്ധിയെയും, കോൺഗ്രെസ്സിനെയും ഒത്തിരി വിമർശിച്ചവരാണ് ഇപ്പോൾ ഭരിക്കുന്നത്. നെഞ്ച് പറിഞ്ഞു പോകുന്നത് പോലെയായിരുന്നു അന്ന് ഒരാൾ മൽസ്യ തൊഴിലാളികൾക്ക് വേണ്ടി പ്രസംഗിച്ചത്. എന്നിട്ടെന്തായി?? സുഷമാ സ്വരാജ് ആണെങ്കിൽ പാർലമെൻറ്റിൽ വികാര നിർഭരയായി മൽസ്യ തൊഴിലാളികൾക്ക് വേണ്ടി പ്രസംഗിച്ചു. ഇന്ത്യയിലല്ലാതെ ഇതൊന്നും വേറെ ഒരു രാജ്യത്തും നടക്കില്ല എന്നും പറഞ്ഞു. ആ സുഷമാ സ്വരാജ് തന്നെ പിന്നീട് പത്ര സമ്മേളനത്തിൽ ഇറ്റാലിയൻ നാവികരുടെ ജാമ്യത്തിന് സർക്കാർ എതിര് നിൽക്കുകയില്ല എന്ന് പറഞ്ഞത് സഹതാപം അർഹിക്കുന്ന കാഴ്ച ആയിരുന്നു. ആ നാവികർ ഇപ്പോൾ ഇറ്റലിയിലുമാണ്.

2019 ഫെബ്രുവരി 4, തിങ്കളാഴ്‌ച

നമ്മുടെ സമ്പത് വ്യവസ്ഥയിലെ ചില ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ

 അമ്പതിനായിരം ഡിഗ്രിക്കാരും, ഇരുപത്തി എണ്ണായിരം ബിരുദാനന്തര ബിരുദ ധാരികളും, 3700 ഡോക്റ്ററേറ്റ് നേടിയവരും ഉത്തർ പ്രദേശ് പൊലീസിലെ 'മെസേഞ്ചർ' പോസ്റ്റിന് അപേക്ഷിച്ച വാർത്തയാണ് കുറച്ചു നാൾ മുമ്പ് പുറത്തു വന്നത്. 2018 മാർച്ച്  30 - ലെ 'ഇന്ത്യ ടി. വി.'  റിപ്പോർട്ട് പ്രകാരം റെയിൽവേയിലെ ഏതാണ്ട് ഒരു ലക്ഷം ജോലിക്ക് അപേക്ഷിച്ചിരിക്കുന്നത് 2 . 12 കോടി ആൾക്കാരാണ്. 2 കോടി  12 ലക്ഷം ജനം ജോലിക്ക് അപേക്ഷിക്കണം എന്നുവെച്ചാൽ അത്രയധികം തൊഴിലില്ലായ്മ ഇന്ത്യയിൽ ഉണ്ടെന്നു സാരം. 2 കോടി  12 ലക്ഷം യുവാക്കക്കൾ  ജോലിക്ക് എന്തിന് അപേക്ഷിക്കണം, കേവലം 62 പ്യൂൺ പോസ്റ്റിന് അമ്പതിനായിരം ഡിഗ്രിക്കാരും, ഇരുപത്തി എണ്ണായിരം ബിരുദാനന്തര ബിരുദ ധാരികളും, 3700 ഡോക്റ്ററേറ്റ് നേടിയവരും എന്തിന് അപേക്ഷിക്കണം -  എന്നൊക്കെ  ചോദിക്കുമ്പോഴാണ് നമ്മുടെ സമ്പത് വ്യവസ്ഥയിലെ ചില ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ മനസിലാക്കേണ്ടത്. 

2014 - ലെ നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ രാഷ്ട്രീയ എതിരാളികളായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേർക്ക് ആരോപിക്കപ്പെട്ട അഴിമതിയും അതിലൂടെ അവർക്ക് നഷ്ടമായ വിശ്വാസ്യതയും, രാജ്യത്തുണ്ടായ വലിയ വിലകയറ്റവുമാണ് നിര്‍ണായകമായത്. അടിക്കടി പെട്രോളിനും, പാചക വാതകത്തിനും വില വർധിപ്പിച്ചാൽ തീർച്ചയായും ജനം സർക്കാരിന് എതിരെ തിരിയും. അതാണ് ഡോക്റ്റർ മൻമോഹൻ സിങിൻറ്റെ കാലത്തു സംഭവിച്ചതും. കോൺഗ്രസ് വലിയ തോൽവിയിലേക്ക് നീങ്ങാനും ഉണ്ടായ പ്രധാന കാരണം ആ വിലകയറ്റമായിരുന്നു. ഒരു വര്‍ഷം ഒരു കോടി തൊഴില്‍ സൃഷ്ടിക്കുമെന്നാണ് 2014 - ൽ മോദി വാഗ്ദാനം ചെയ്തത്. 135 കോടിയിലധികം വരുന്ന ഇന്ത്യന്‍ ജനസംഖ്യയില്‍ മൂന്നില്‍ രണ്ട് വരുന്ന യുവാക്കളെ അന്ന് ആ വികസന വാഗ്ദാനം കാര്യമായി ആകര്‍ഷിച്ചു.  പക്ഷെ ഇപ്പോൾ കേൾക്കുന്നതെന്താണ്??? 2017 -18 കാലഘട്ടത്തിൽ 45 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് ഉണ്ടായിരിക്കുന്നതെന്നാണ് രണ്ടു മാസം കേന്ദ്ര സർക്കാർ പൂഴ്ത്തിവെച്ച നാഷണൽ സാമ്പിൾ സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ആറിലൊന്ന് ഗ്രാമീണ യുവാക്കളും തൊഴില്‍ രഹിതരാണ് എന്നും ആ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. നേരത്തേ സെൻറ്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (CMIE) തൊഴിലുണ്ടാക്കുന്നതിൽ രാജ്യത്ത് വളരെ മോശം അവസ്ഥയാണെന്ന് ചൂണ്ടി കാണിച്ചിരുന്നു. 2018 - ൽ ഏതാണ്ട് 11 മില്യൺ അതല്ലെങ്കിൽ 1 കോടി 10 ലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെടും എന്ന് പ്രവചിച്ചിരുന്നു. അത് വളരെ കൂടുതലാണെന്നു വിമർശിച്ചിരുന്നവർക്ക് നാഷണൽ സാമ്പിൾ സർവേയുടെ ലേബർ റിപ്പോർട്ട് പുറത്തിറങ്ങിയതോടെ ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥയായി.

കുറെ നാൾ മുമ്പ് 'ചൈൽഡ് റൈറ്റ്സ് ആൻഡ് യു' എന്ന സംഘടന നടത്തിയ പഠന റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്. ആ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ബാലവേല ചെയ്യുന്നത് 2.3 കോടി കുട്ടികളാണ്. ഇന്ത്യയിൽ ആകെ ജനസംഖ്യയിലെ 92 ലക്ഷം പെൺകുട്ടികൾ 18 വയസാകും മുമ്പ് വിവാഹിതരാകുന്നു. ഇങ്ങനെ വിവാഹിതരാകുന്നതിൽ 24 ലക്ഷം പേർ പ്രായപൂർത്തി ആകുന്നതിനു മുമ്പ് അമ്മമാരാകുന്നു. 2011 - ലെ സെൻസസ് വെച്ച് കാൽകുലേറ്റ് ചെയ്യുകയാണെങ്കിൽ 65 മില്യൺ ചേരി നിവാസികൾ ഇന്ത്യയിൽ ഉണ്ട്. 28 കോടിയോളം പേർ ഇന്നും ദാരിദ്ര്യ രേഖക്ക് താഴെയാണ്. ആരോഗ്യ മേഖലക്കായി ഇന്ത്യ ചിലവഴിക്കുന്നത് ജി.ഡി.പി. -യുടെ കേവലം 3.9 ശതമാനം മാത്രം. കുറെ നാൾ മുമ്പ് ഡോക്റ്റർ എം. എസ്. വല്യത്താൻ ഒരു ഇൻറ്റർവ്യൂവിൽ പറഞ്ഞത് പല ആഫ്രിക്കൻ രാജ്യങ്ങൾക്കു പോലും ഇന്ത്യയേക്കാൾ നല്ല ആരോഗ്യ സംരക്ഷണ സംവിധാനം ഉണ്ടെന്നാണ്. കർഷകർ ആത്മഹത്യ ചെയ്യുന്നതിൻറ്റെ ഒരു പ്രധാന കാരണം അസുഖം വരുമ്പോൾ ഭൂമി പണയപ്പെടുത്തി ചികിൽസിക്കേണ്ടി വരുന്നതുകൊണ്ടുമാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷങ്ങൾ മുടക്കി ചികിൽസിക്കേണ്ട ഒരു സാഹചര്യം വന്നാൽ നമ്മിൽ എത്ര പേർക്ക് അതിനു പാങ്ങുണ്ട് എന്നൊന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. അതുപോലെ തന്നെ ലക്ഷങ്ങൾ മുടക്കി ഒരു കേസ് നടത്തേണ്ട സാഹചര്യം വന്നാൽ നമ്മിൽ എത്ര പേർക്ക് അത് താങ്ങാൻ പറ്റും എന്നു കൂടി ചിന്തിക്കുന്നത് നന്നായിരിക്കും.

ഇത്തരം പ്രശ്നങ്ങൾക്കൊന്നും നമ്മുടെ ഒരു വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികൾക്കും മറുപടി ഇല്ലാ. 'നാഷണൽ ഡിസാസ്റ്റർ' എന്ന് പറഞ്ഞു തൊഴിലില്ലായ്മയെ വിമർശിക്കുന്നതല്ലാതെ രാഹുൽ ഗാന്ധിക്കും തൊഴിൽ സൃഷ്ടിക്കുവാനുള്ള പദ്ധതികളൊന്നും ഇല്ലാ. 2011 മുതൽ തന്നെ ഇന്ത്യയിൽ തൊഴിലവസരങ്ങൾ കുറഞ്ഞിരുന്നു എന്നാണ് 'ലേബർ സ്റ്റാറ്റിസ്റ്റിക്സ്' ഉദ്ധരിച്ച് പലരും പറയുന്നത്. കർഷക ആത്മഹത്യ പോലുള്ള പ്രശ്നങ്ങളിൽ വ്യാമോഹിപ്പിക്കുന്ന കുറെ വാഗ്ദാനങ്ങൾ കൊടുക്കുവാനല്ലാതെ നമ്മുടെ ഒരു വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികൾക്കും അത്തരം വളരെ ഗൗരവമാർന്ന പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള മാർഗങ്ങളില്ല. കഴിഞ്ഞ 20 വർഷങ്ങൾക്കുള്ളിൽ 2 ലക്ഷം കർഷകർ ആത്മഹത്യ ചെയ്തു എന്നാണ് നാഷണൽ ക്ര്യം റെക്കോർഡ്സ് ബ്യൂറോ പറയുന്നത്. റഷ്യൻ T .V . പോലും ഇന്ത്യൻ കർഷകരുടെ ദുരിത കഥകൾ പ്രക്ഷേപണം ചെയ്തു. എന്നിട്ടും നമ്മൾ ഇന്ത്യാക്കാർ അറിയുന്നില്ല. രാജ്യത്തിൻറ്റെ നെടും തൂണായ ചെറുകിട കർഷകനെ വിസ്മരിച്ചു കൊണ്ടായിരിക്കരുത് നാം വ്യവസായ വൽകരണം നടപ്പിലാക്കേണ്ടത്. വ്യവസായ വൽകരണം എന്ന് പറയുമ്പോൾ പോലും 90 ശതമാനം തൊഴിലാളികളും ഈ ഇൻഡ്യാ മഹാരാജ്യത്തിൽ അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവരാണ് എന്നുള്ള യാഥാർഥ്യവും കൂടി കാണേണ്ടതുണ്ട്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള സമീപനങ്ങളും നമ്മുടെ ഒരു വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികൾക്കും ഇല്ലാ. ചുരുക്കം പറഞ്ഞാൽ രാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും, പ്രശ്ന പരിഹാരങ്ങൾക്കായി ശ്രമിച്ചാലും മാത്രമേ നമ്മുടെ നാട് നന്നാവുകയുള്ളൂ.