2017 ഡിസംബർ 20, ബുധനാഴ്‌ച

'ദി റെഡ് സാരി' - സോണിയാ ഗാന്ധിയുടെ ജീവ ചരിത്രം

വളരെ സുന്ദരമായ ഇംഗ്ളീഷ് ഭാഷ. വായനക്കാരന് ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒഴുക്കോടെയുള്ള ആഖ്യാന ശൈലി. സ്പാനിഷ് എഴുത്തുകാരനായ ജാവിയർ മോറോയുടെ 'ദി റെഡ് സാരി' എന്ന സോണിയാ ഗാന്ധിയുടെ ജീവ ചരിത്രത്തിൻറ്റെ പേജുകളിലൂടെ പോകുമ്പോൾ നമുക്ക് ശരിക്കും വായനയുടെ ഒരു സുഖം ലഭിക്കും. 2015-ൽ ന്യു ഡൽഹിയിലെ റോളി ബുക്സ് പുറത്തിറക്കിയ ഈ പുസ്തകത്തിന് 395 രൂപയാണ് വില. മൊത്തം 429 പേജുകളുണ്ട് ഈ പുസ്തകം. 'ദി റെഡ് സാരി' എന്ന വിഖ്യാത സൃഷ്ടി കൂടാതെ കോൺഗ്രസ് നേതാവ് കെ.വി.തോമസിൻറ്റെ 'സോണിയ പ്രിയങ്കരി' പോലുള്ള അനേകം പുസ്തകങ്ങൾ സോണിയാ ഗാന്ധിയെ കുറിച്ചുണ്ട്. ഈയിടെ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് പടിയിറങ്ങിയ സോണിയ ഗാന്ധിയുടെ ജീവിതം സംഭവബഹുലമായതു കൊണ്ടാണ് ഇത്രയേറെ രചനകൾ സോണിയാ ഗാന്ധിയെ കുറിച്ചുള്ളത്. ഒപ്പം കണ്ടമാനം നുണ പ്രചാരണങ്ങളുമുണ്ട്.

ഇന്ത്യയുടെ മരുമകളായി എത്തി ഇവിടുത്തെ കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്കുയർന്ന അസാമാന്യ ജീവിത കഥയാണ് സോണിയാ ഗാന്ധിയുടേത്. സോണിയ ഗാന്ധി ജനിച്ചതും, വളർന്നതുമായ കഥ ഇങ്ങനയാണ്: ഇറ്റലിയിലെ വികെൻസായിൽ നിന്നും 50 കിലോ മീറ്റർ ദൂരെ, ലുസിയാന എന്ന ചെറിയ ഗ്രാമത്തിൽ, സ്റ്റെഫാനോയുടെയും പൗള മിയാനോയുടെയും മകളായി 1946 ഡിസംബർ ഒൻപതിനാണ് സോണിയാ ജനിച്ചത്. സോണിയാ മിയാനോ ആയി വളർന്ന സോണിയയാണ് പിന്നീട്  സോണിയാ ഗാന്ധി ആയി മാറുന്നത്. റോമൻ കത്തോലിക്കാ വിശ്വാസിയായിരുന്ന സോണിയ ടൂറിനിനടുത്തുള്ള ഒർബസ്സാനോ എന്ന പട്ടണത്തിലാണ് തൻറ്റെ ബാല്യകാലം ചെലവഴിച്ചത്. അവിടെത്തന്നെ ഒരു കത്തോലിക്കാ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. കെട്ടിടം പണികളുടെ കോൺട്രാക്റ്ററായി ജോലി നോക്കിയിരുന്ന പിതാവ് 1983-ൽ മരിച്ചു. സോണിയയുടെ അമ്മയും രണ്ടു സഹോദരിമാരും ഇപ്പോഴും ഒർബസ്സാനോയിലും പരിസരങ്ങളിലുമായി ജീവിക്കുന്നു.

'ഒർബസ്സാനോയിലെ സുന്ദരി' എന്ന് യൗവന കാലത്തെ സോണിയാ മിയാനെയെ കുറിച്ച് പറയാം. “She was so beautiful that people turned in the street to look at her”- എന്നാണ് ജാവിയർ മോറോ സോണിയയുടെ യൗവന കാലത്തെ കുറിച്ച് പറയുന്നത് (പേജ് 21). ബുക്കിൽ കൊടുത്തിരിക്കുന്ന സോണിയാ മിയാനെയുടെ യൗവന കാലത്തെ ഫോട്ടോകളും അതീവ സുന്ദരമാണ്. ഒരുപക്ഷെ ഈ സൗന്ദര്യമാകാം പിന്നീട് രാജീവ് ഗാന്ധിയുടെ ഹൃദയം കവർന്നത്. എന്തായാലും നമുക്ക് കഥയിലേക്ക്‌ തിരിച്ചു വരാം. പതിനെട്ടാം വയസിൽ, 1964-ൽ ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിനു വേണ്ടി സോണിയ കേംബ്രിഡ്ജ് നഗരത്തിലെത്തുന്നു. 1966-ൽ സോണിയയ്ക്ക് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് 'പ്രൊഫിഷ്യൻസി സർട്ടിഫിക്കേറ്റ്' ലഭിച്ചു. സർട്ടിഫിക്കേറ്റ് കോഴ്സ് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ കേംബ്രിഡ്ജ് സർവകലാശാലയിലെ കോളേജിൽ പഠിച്ചിരുന്ന രാജീവ് ഗാന്ധിയെ കണ്ടുമുട്ടുന്നു. ഇൻഡ്യാക്കാരായ നമുക്ക് ഇറ്റലിക്കാരിയായ സോണിയാ മിയാനെയുടെ കഥയിൽ താൽപര്യം ജനിക്കുന്നത് ഇവിടം തൊട്ടാണ്.

1968-ലായിരുന്നു സോണിയയുടെയും, രാജീവ് ഗാന്ധിയുടെയും വിവാഹം. ഇതിനിടയിൽ എല്ലാ പ്രണയ വിവാഹങ്ങളിലും ഉള്ള പോലെ അനേകം സംഭവങ്ങളുണ്ട്. സോണിയയ്ക്കും, രാജീവ് ഗാന്ധിക്കും പിതാവിൻറ്റെ അനുമതി ലഭിക്കുന്നതൊക്കെ വലിയ വിശേഷങ്ങളാണ്. അമിതാബ് ബച്ചൻറ്റെ കുടുംബത്തിൻറ്റെ കൂടെയായിരുന്നു ഇന്ത്യയിൽ ആദ്യമായി വന്നപ്പോൾ സോണിയയുടെ താമസം. വിവാഹശേഷം സോണിയ രാജീവ് ഗാന്ധിയുടെ അമ്മയും അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ വീട്ടിൽ താമസമാക്കി. അങ്ങനെ അവർ ഇന്ദിരാ ഗാന്ധിയുടെ പ്രിയപ്പെട്ട മരുമകളായി മാറി. പക്ഷെ കണിശക്കാരിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ പ്രിയപ്പെട്ട മരുമകളായി മാറുന്ന രീതി അത്ര എളുപ്പമല്ലായിരുന്നു. കുടുംബത്തിലെ പാചകം സോണിയ ഏറ്റെടുത്തു; വലിയ തിരക്കുള്ള ഇന്ദിരാ ഗാന്ധിയുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചു; അതേ സമയം മാധ്യമങ്ങളിൽ നിന്നും വിവാദങ്ങളിൽ നിന്നും എപ്പോഴും ഒഴിഞ്ഞു നിന്നു. പിന്നീട് സഞ്ജയ് ഗാന്ധിയുടെ മരുമകളായി വന്ന മേനകാ ഗാന്ധിയുടെ നേരെ വിപരീത  സ്വൊഭാവമായിരുന്നു ഇത്.

1977-ൽ അടിയന്തിരാവസ്ഥയെ തുടർന്ന് അധികാരം നഷ്ടപ്പെട്ട അവസ്ഥയിൽ ഇന്ദിരാ ഗാന്ധിയുടെ കുടുംബം വലിയ കഷ്ടത്തിലായിരുന്നു. ചുറ്റും ശത്രുക്കൾ; അനേകം കേസുകൾ; ഔദ്യോഗിക ഭാവനമോ, സൗകര്യങ്ങളോ ഇല്ല. പക്ഷെ മേനകാ ഗാന്ധിയിൽ നിന്നു വ്യത്യസ്തമായി സോണിയാ ഗാന്ധി നല്ല ആത്മ ധൈര്യം കാണിച്ചു. രണ്ടാം ലോക മഹായുദ്ധ കാലത്ത്‌ ഇറ്റലിയിലെ തങ്ങളുടെ കുടുംബം നേരിട്ട ദുരിതങ്ങളിൽ നിന്നു ഉൾക്കൊണ്ട അനുഭവ പാഠമായിരുന്നു ഇത് എന്നാണ് ജാവിയർ മോറോ ഇതിനെകുറിച്ച് പറയുന്നത്. 1980 ജനുവരി പതിനാലാം തീയതി ഇന്ദിരാ ഗാന്ധി വീണ്ടും പ്രധാനമന്ത്രിയായി.

പിന്നീടുള്ള ചരിത്രം മിക്കവർക്കും അറിയാവുന്നതാണ്. പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ 'ഓപ്പറേഷൻ ബ്ലൂ സ്റ്റാറിനെ' തുടർന്ന് 1984 ഒക്ടോബർ മുപ്പത്തി ഒന്നാം തീയതി ഇന്ദിരാ ഗാന്ധി കൊല്ലപ്പെടുന്നു. തുടർന്ന് രാജീവ് ഗാന്ധി പ്രധാനമന്ത്രിയാവുന്നു. 1991 മെയ് ഇരുപത്തിയൊന്നാം  തീയതി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടു കൂടി കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും സോണിയയുടെ രാഷ്ട്രീയ പ്രവേശനത്തിനു വേണ്ടിയുള്ള മുറവിളി ശക്തമാകുന്നു. ആദ്യമൊന്നും സോണിയാ ഗാന്ധിക്ക് കോൺഗ്രസ്സ് പ്രസിഡൻറ്റാകാനുള്ള ക്ഷണത്തോട് യാതൊരു താൽപര്യവുമില്ലായിരുന്നു എന്നാണ് ജാവിയർ മോറോ പറയുന്നത്. വായനയുടേയും, രാജീവ് ഗാന്ധി ഫൗണ്ടേഷൻറ്റെ പ്രവർത്തനങ്ങളുടെയും ലോകത്തായിരുന്നു സോണിയാ ഗാന്ധി കോൺഗ്രസ്സ് പ്രസിഡൻറ്റാകാനുള്ള പലരുടെയും സമ്മർദ്ദങ്ങളുണ്ടായിരുന്ന കാലത്ത്‌. തൻറ്റെയും, കുട്ടികളുടെയും സുരക്ഷയെ കുറിച്ചുള്ള ഭീതിയാണ് അത്തരത്തിൽ ഒരു തീരുമാനം എടുക്കാൻ പിന്നീട് കാരണമായത്. മുൻ മധ്യ പ്രദേശ് മുഖ്യ മന്ത്രി ദിഗ്‌വിജയ് സിങ് ഇക്കാര്യം പറഞ്ഞു സോണിയാ ഗാന്ധിയിൽ ശക്തമായ സമ്മർദം ചെലുത്തി. പക്ഷെ സോണിയ പാർട്ടി അധ്യക്ഷയാകുന്നതിൽ പ്രതിഷേധിച്ച് ശരത് പവാറിനെ പോലൊരു മുതിർന്ന നേതാവ് പാർട്ടി വിട്ട് പുറത്തു പോകുന്ന അവസ്ഥയുമുണ്ടായി.

'ഇറ്റലിയിലെ ഒരു പ്രഭു കുടുംബത്തിൽ ജനിച്ചു നെഹ്രു കുടുംബത്തിൻറ്റെ മരുമകൾ', 'ക്യാബറെ ആർട്ടിസ്റ്റ്', 'ബാർ ഡാൻസർ', 'മദാമ്മ', 'വിദേശ വനിത' - എന്നൊക്കെ  പറഞ്ഞു വളരെയധികം പേർ സോണിയാ ഗാന്ധിയെ പുശ്ചിക്കുമ്പോഴും, കള്ള പ്രചാരണം നടത്തുമ്പോഴും തികഞ്ഞ സമ ചിത്തത കാണിക്കുന്നത് സോണിയാ ഗാന്ധിയുടെ സ്വൊഭാമ മഹിമ തന്നെയാണ് കാണിക്കുന്നത്. സോണിയാ ഗാന്ധി ഈ രാജ്യത്തിൻറ്റെ വധുവാണ്; അമ്മയാണ്; മുത്തശ്ശിയും ആണ്. അത് കൊണ്ടു തന്നെ അവരെ ബഹുമാനിക്കണം. പഠിക്കാൻ വേണ്ടി പാശ്ചാത്യ രാജ്യങ്ങളിലെ പിള്ളേർ റെസ്റ്റോറൻറ്റിൽ ജോലി ചെയ്യുന്നത്  പതിവാണ്. അത്രെയുമേ സോണിയ ചെയ്തുള്ളൂ. വീട്ടുകാരുടെ  കാശുവാങ്ങി ജീവിക്കുന്നതും, പിന്നീട് സമൂഹം കൽപ്പിച്ചു തരുന്ന മാന്യത ഉള്ള ജോലി നേടുന്നതും, അത് പോലെ തന്നെ കല്യാണം കഴിക്കുന്നതിനും ഒക്കെയാണ് ഇന്ത്യയിൽ ആകെ കൂടി പ്രാധാന്യമുള്ളത്. അതുകൊണ്ടായിരിക്കാം സോണിയാ ഗാന്ധി പഠിച്ച സമയത്ത് ജോലി ചെയ്തതിനോട് പലർക്കും പുച്ഛം. 

എന്താണ് സോണിയാ ഗാന്ധിയുടെ നേട്ടങ്ങൾ?? തമ്മിൽ തമ്മിൽ ഭിന്നിച്ചു നിന്നിരുന്ന നേതാക്കൾ ഉള്ള ദേശീയ പാർട്ടിയായ കോൺഗ്രസിൽ ഒരു നേതാവിൻറ്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതിൽ പൂർണ വിജയമാകാൻ സോണിയാ ഗാന്ധിക്കായി. ജാതിയുടെയും മതത്തിൻറ്റെയും പേരു പറഞ്ഞ് വോട്ടു തേടുന്ന എതിർ പാർട്ടികളിൽനിന്ന് വിഭിന്നമായി കോൺഗ്രസിനെ ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യത്തിലും ബഹുസ്വരതയിലും അധിഷ്ഠിതമായി നിലനിർത്തുന്നതിലുള്ള അചഞ്ചലമായ ഉത്തരവാദിത്വബോധത്തിൽ സോണിയാ ഗാന്ധി ഉറച്ചു നിന്നു. വികസന മുന്നേറ്റത്തിൽ ദൂരവ്യാപക ഫലമുണ്ടാക്കുന്ന രീതിയിൽ ഡോക്റ്റർ മൻമോഹൻ സിംഗിനെ പ്രധാന മന്ത്രി പദത്തിൽ കൊണ്ടു വന്നതും, ഉദാര വൽക്കരണത്തിലൂടെയും, വ്യവസായിക വളർച്ചയിലൂടെയും രാജ്യത്തിൻറ്റെ സമ്പത് വ്യവസ്ഥ കരുത്തുറ്റതാക്കിയതും സോണിയാ ഗാന്ധിയുടെ നേട്ടമാണ്.  ഒപ്പം ഭക്ഷണത്തിനും, വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നടപ്പാക്കുന്നതിനുമായി തൊഴിലുറപ്പു പദ്ധതി പോലെ വിവിധ പദ്ധതികൾ യു.പി.എ. ഭരണകാലത്ത് കൊണ്ടുവരാൻ അവർക്കായി.  ശരിയായ ജീവിതകഥയ്ക്കായി താൻ സ്വന്തമായൊരു പുസ്തകമെഴുതുന്നതുവരെ കാത്തിരിക്കണമെന്ന് 2014-ൽ സോണിയ ഗാന്ധി പറഞ്ഞത്. ഇപ്പോൾ 71 വയസ്സ് പൂർത്തിയായി. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് സോണിയ  ഗാന്ധി പടിയിറങ്ങിയ വേളയിൽ നമുക്ക് ആ പുസ്ത്കത്തിനായി കാത്തിരിക്കാം.

 സോണിയാ ഗാന്ധിയുടെ ജീവചരിത്രം മാത്രമല്ല; പ്രത്യുതാ 1960 മുതലുള്ള ആധുനിക ഇന്ത്യയുടെ ചരിത്രം കൂടിയാണീ പുസ്തകം. ഇന്ദിര ഗാന്ധി പ്രധാന മന്ത്രിയായി സ്ഥാനമേൽക്കുന്നത്, 1971-ലെ ബംഗ്ളാദേശിന്‌ വേണ്ടിയുള്ള യുദ്ധം, അടിയന്തിരാവസ്ഥ, ഇന്ത്യയുടെ ഹരിത വിപ്ലവം - ഇങ്ങനെയുള്ള അനേകം സംഭവങ്ങൾ ഈ പുസ്തകത്തിൽ വരുന്നൂ. ഇന്ദിരാ ഗാന്ധിയുടെ കാലത് ശാസ്ത്രജ്ഞനായ നോർമൻ ബോർലാഗിനെ കൂട്ട് പിടിച്ചാണ് ഇന്ത്യയിൽ ഹരിത വിപ്ലവം കൊണ്ട് വന്നത്. 1966-ൽ ഇന്ത്യയിൽ കടുത്ത ഭക്ഷ്യ ക്ഷാമം ഉണ്ടായി. ഇതിനെ തുടർന്ന് അമേരിക്കയിൽ നിന്ന് ഭക്ഷ്യ ധാന്യങ്ങൾ കിട്ടുവാൻ അന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി അമേരിക്ക സന്ദർശിക്കുകയും പ്രെസിഡൻറ്റ് ലിൻഡൻ ജോൺസണിൻറ്റെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ലിൻഡൻ ജോൺസൺ ഇന്ത്യക്ക് അടിയന്തിരമായി 3 മില്യൺ ടൺ ഭക്ഷ്യ ധാന്യങ്ങളുടെയും, 9  ദശ ലക്ഷം ഡോളറിൻറ്റെ സഹായവും പ്രഖ്യാപിച്ചു. ഇതിനു ശേഷമാണ് ഇന്ദിരാ ഗാന്ധി ഹരിത വിപ്ലവത്തിലൂടെ ഭക്ഷ്യോൽപ്പാദനം കൂട്ടുക എന്നത് ഗവൺമെൻറ്റിൻറ്റെ മുഖ്യ അജണ്ടയാക്കി മാറ്റിയത്. അമേരിക്കൻ പ്രെസിഡനൻറ്റ് ഭക്ഷ്യ സഹായത്തിലൂടെ ഇന്ത്യയെ അമേരിക്കൻ താൽപര്യത്തോട് അടുപ്പിക്കുവാൻ ശ്രമിക്കുകയാണ് ചെയ്തത്. നെഹ്രുവിൻറ്റെ കാലം മുതൽ സ്വതന്ത്ര വിദേശ നയം രൂപപ്പെടുത്തിയിരുന്ന ഇന്ത്യക്ക് അത് സ്വീകാര്യമല്ലായിരുന്നു. വിയറ്റ്നാമിലെ അമേരിക്കൻ ഇടപെടൽ ഇന്ത്യ വിമർശിക്കുകയും ചെയ്തു. ഇത്തരത്തിൽ രാജ്യത്തിൻറ്റെ ഗതി നിർണയിച്ച അനേകം കാര്യങ്ങൾ ഈ പുസ്തകം അനാവരണം ചെയ്യുന്നു. 1960 മുതൽ 2014 വരെയുള്ള ആധുനിക ഇന്ത്യയുടെ ചരിത്രം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു വലിയ മുതൽകൂട്ടാണീ പുസ്തകം.

2017 ഡിസംബർ 19, ചൊവ്വാഴ്ച

ഗുജറാത്ത് തിരഞ്ഞെടുപ്പ്

ഗുജറാത്തിൽ കഴിഞ്ഞ 35 വർഷത്തേ ഏറ്റവും മികച്ച പ്രകടനമാണ് കോൺഗ്രസ് കാഴ്‌ച്ച വെച്ചത്. 77 എം.എൽ.എ.-മാരും , 43 ശതമാനം വോട്ട് ഷെയറും അവർക്കു ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിരണ്ടു വർഷം കണ്ടപോലത്തെ ഒരു പ്രതിപക്ഷമായിരിക്കില്ല ഇനി മുതൽ ഗുജറാത്തിൽ. അതിൽ കോൺഗ്രസിന് അഭിമാനിക്കാം. നേരെ  മറിച്ച് ഗുജറാത്തിൽ ഇത്തവണ ജയിച്ചെങ്കിലും ബി.ജെ.പി.-ക്ക് 2014-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലേതിനെക്കാൾ വോട്ട് കുറഞ്ഞത് അവർക്കേറ്റ പ്രഹരവുമായി. 2014-ൽ ബിജെപിക്ക് 60 ശതമാനത്തിനടുത്ത് വോട്ടുണ്ടായിരുന്നു. എന്നാൽ, ഇത്തവണ 49.1 ശതമാനമായി കുറഞ്ഞു. 2012-ലെ നിയമസഭതെരഞ്ഞെടുപ്പിൽ 48 ശതമാനമായിരുന്നു ബി.ജെ.പി.-യുടെ വോട്ട്. അതേസമയം, കോൺഗ്രസിൻറ്റെ വോട്ട് ശതമാനത്തിൽ വർധനയുണ്ട്. 2014-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് 33 ശതമാനവും 2012-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 39 ശതമാനവുമായിരുന്നു വോട്ട് ലഭിച്ചത്. ഇത്തവണ 41.4 ശതമാനമായി ഉയർന്നു. കോൺഗ്രസും ബി.ജെ.പി.-യും തമ്മിലുള്ള വോട്ടിങ് വ്യത്യാസം 7.7 ശതമാനം.

ഗുജറാത്തിൽ ബി.ജെ.പി.-യുടെ മത രാഷ്ട്രീയത്തിനെതിരേ ജാതി രാഷ്ട്രീയം തന്നെയാണ് കോൺഗ്രസ് പയറ്റിയത്. പക്ഷെ ആദിവാസി മേഖലകളിലും, OBC-കൾക്കിടയിലും ബി.ജെ.പി. വൻ മുന്നേറ്റം നടത്തി. പ്രതിപക്ഷ വോട്ടുകൾ ഏകീകരിക്കപ്പെട്ടത് കൊണ്ട് ബി.ജെ.പി.-ക്ക് സീറ്റ് കാര്യമായി കുറഞ്ഞു. മുന്നോക്ക ജാതിയായ പട്ടേലുമാർക്ക് സംവരണം വേണം എന്നും പറഞ്ഞ് നടത്തിയ സമരത്തിനു ഗ്രാമീണ മേഖലയിൽ സ്വീകാര്യത കിട്ടി. പക്ഷെ എതിർ വശത്ത് പട്ടേലുമാരിലെ നഗര ജനത സംവരണാവശ്യം തള്ളിക്കളഞ്ഞതാകാം നഗരങ്ങളിലെ സീറ്റുകൾ ബി.ജെ.പി. നില നിർത്തിയത്. പട്ടേലുമാരെ പിന്തുണച്ചതിൽ നിന്ന് കോൺഗ്രസ് ജയിക്കാതിരുന്നത് വകുപ്പിൽ ഒരുപക്ഷേ ഇന്ത്യയിൽ മുന്നോക്ക ജാതികൾക്കുള്ള സംവരണ പദ്ധതിയേ തന്നെ അട്ടിമറിക്കാനുള്ള 'പൊട്ടൻഷ്യൽ' ഈ തിരഞ്ഞെടുപ്പ് ഫലത്തിനുണ്ട്. സംവരണത്തിനെതിരെ സംസാരിക്കുന്ന ഒത്തിരി ആളുകൾ ബി.ജെ.പി.-യിലും, ആർ.എസ്.എസ്.-ലും ഉണ്ടെന്നുള്ള കാര്യം കൂടി ഇവിടെ ചേർത്തു വായിക്കേണ്ടതുണ്ട്. ദളിതർക്കിടയിലും, മുസ്ലീങ്ങൾക്കിടയിലും കോൺഗ്രസിന് ഉദ്ദേശിച്ച പോലെ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ല. ബി.ജെ.പി. അവർക്കിടയിൽ വളരെയധികം വോട്ടുകൾ കരസ്ഥമാക്കുകയും ചെയ്തു.

22 വർഷം ഗുജറാത്ത് ഭരിച്ച ബി.ജെ.പി.-ക്ക് ആറാം തവണ കടുത്ത പോരാട്ടമാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 115 സീറ്റുകളുണ്ടായിരുന്ന ബി.ജെ.പി.-ക്ക് 99-ൽ ബിജെപിക്ക് ഒതുങ്ങേണ്ടി വന്നു. ഗുജറാത്ത് മന്ത്രി സഭയിലെ ആറു ക്യാബിനറ്റ് മന്ത്രിമാരാണ് ഇത്തവണ തോറ്റത്. അതുകൊണ്ട് പഴയ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാന സർക്കാറിനെതിരെ ഭരണവിരുദ്ധ വികാരം പ്രകടമാണെന്ന് ജനവിധിയിൽ നിന്ന് വ്യക്തമാണ്.

കോൺഗ്രസ് ഒരു രീതിയിൽ പറഞ്ഞാൽ ഗുജറാത്തിൽ ജയിക്കാതിരുന്നതാണ് നന്നായത്. ജയിച്ചിരുന്നെങ്കിൽ പട്ടേലുമാർ, ദളിതർ, താക്കൂർ വിഭാഗം, കൂടാതെ കോൺഗ്രസിലെ സ്ഥാപിത താൽപര്യക്കാർ - ഇവരെയെല്ലാം എങ്ങനെ ഒത്തു കൊണ്ടു പോകും? എന്തായാലും കോൺഗ്രസിനെ എഴുതി തള്ളുന്നതൊന്നും ഒട്ടും ശരിയല്ല എന്ന് കോൺഗ്രസ് തെളിയിച്ചു. ഗുജറാത്തിൽ ഒന്നുമല്ലാതിരുന്ന കോൺഗ്രസ് ഇന്ന് ശക്തമായൊരു പ്രതിപക്ഷമായി മാറിയിട്ടുണ്ട്. പക്ഷെ പ്രതിപക്ഷ നിരയിലെ അംഗങ്ങളുടെ എണ്ണത്തിലല്ല കാര്യം; പ്രതിപക്ഷ നിരയിലെ അച്ചടക്കത്തിലാണ് കാര്യം. വ്യത്യസ്ത ജാതി-മത കോമ്പിനേഷനിലുള്ള അവർ തമ്മിലുള്ള ഐക്യം പാലിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. സംഘടനാ പരമായ അച്ചടക്കം പാലിക്കാതെ അവർക്ക് കരുത്തുറ്റ ഒരു പ്രതിപക്ഷമായി പ്രവർത്തിക്കുവാൻ സാധിക്കുകയില്ല.

2017 ഡിസംബർ 14, വ്യാഴാഴ്‌ച

ഹ്യുമൻ ഡെവലപ്മെൻറ്റിലെ ഇന്ത്യയുടെ ശോചനീയാവസ്ഥ

കുറെ വർഷങ്ങൾക്ക് മുമ്പാണ് മൈസൂറിനടുത്തുള്ള ദാവൻഗെരെയിൽ ഒരു സർവേക്ക് വേണ്ടി പോയത്. തുങ്കഭദ്രാ നദി കരയിലുള്ള ഗസ്റ്റ് ഹവ്‌സിൽ താമസിച്ചത് ഇപ്പോഴും ഓർമിക്കുന്നു. തുങ്കഭദ്രാ നദി രാജകീയമായി ഒഴുകുന്ന അവിടെ ഒരു ഗ്രാമത്തിൽ ചെന്നപ്പോൾ സമ്പൽ സമൃദ്ധി. നദീ തടത്തിൽ നിന്ന് ദൂരെയുള്ള വേറൊരു ഗ്രാമത്തിൽ ചെന്നപ്പോൾ അവിടെ വരൾച്ചയും, പട്ടിണിയും, ദാരിദ്ര്യവും. ഇൻഡ്യാ മഹാരാജ്യത്തിൻറ്റെ ഒരു വലിയ കുഴപ്പമാണിത്. ഒരു വശത്ത്‌ നമുക്ക് വലിയ ഷോപ്പിംഗ് മാളുകളും, മെട്രോ സൗകര്യങ്ങളും, ഓവർ ബ്രിഡ്ജുകളും, അണ്ടർ പാസുകളുമൊക്കെ ഉണ്ട്. മറുവശത്ത് പോഷകാഹാര കുറവ്, പാർപ്പിട പ്രശ്നങ്ങൾ, വികസന മുരടിപ്പ്, തൊഴിലില്ലായ്മ, ഇൻഫ്രാസ്ട്രക്ച്ചർ പ്രശ്നങ്ങൾ - ഇവയും ഉണ്ട്. സ്വാതന്ത്ര്യം കിട്ടി 70 വർഷം കഴിഞ്ഞിട്ടും 5 വയസിനു താഴെയുള്ള 44 ശതമാനം കുട്ടികളിലും തൂക്ക കുറവുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. 72 ശതമാനം കുഞ്ഞുങ്ങളിലും 52 ശതമാനം കുടുംബിനികളിലും രക്തക്കുറവ് കാണപ്പെടുന്നു. പോഷകാഹാര കുറവ് മൂലമാണ് പ്രസവ സംബന്ധമായ മരണവും, നവജാത ശിശുക്കളിലെ വൈകല്യവും ഇന്ത്യയിൽ പ്രധാനമായും ഉണ്ടാകുന്നത്. അനേകം ഹ്യുമൻ ഡെവലപ്മെൻറ്റ് റിപ്പോർട്ടുകൾ ഇന്ത്യയുടെ ഈ ശോചനീയാവസ്ഥ വളരെ നന്നായി വിവരിച്ചിട്ടുണ്ട്.

ഇതൊക്കെ ഇപ്പോൾ എഴുതാനുള്ള കാരണം സുരേഷ് കുഞ്ഞുപിള്ളയുടെ ഇന്ത്യയുടെ ഭക്ഷണ രീതികളെ കുറിച്ചുള്ള വളരെ പ്രസക്തമായ പോസ്റ്റാണ് (https://www.facebook.com/permalink.php?story_fbid=1930639023841783&id=100006871121523). ബി.ജെ.പി. സർക്കാരിൻറ്റെ തലതിരിഞ്ഞ പശു സ്നേഹത്തെ കുറിച്ചും അത് കർഷകർക്കും തുകൽ മേഖലക്കും ഉണ്ടാക്കുന്ന ബുന്ധിമുട്ടുകളെ കുറിച്ചും ഞാനും പല തവണ ദീർഘമായി എഴുതിയിട്ടുണ്ട്. ആധുനിക സമൂഹത്തിൻറ്റെ മൂല്യ ബോധങ്ങൾക്ക്‌ ഒട്ടും നിരക്കാത്തതാണീ പശു സ്നേഹം. പോഷകാഹാര കുറവ് വളരെയേറെ കാണപ്പെടുന്ന ഇന്ത്യയിൽ എല്ലാത്തരം ഭക്ഷണവും കഴിക്കാനാണ് ആളുകളെ പ്രേരിപ്പിക്കേണ്ടത്. കുറെ നാൾ മുമ്പ് വരെ മുട്ട കഴിപ്പിക്കാനായി പരസ്യങ്ങൾ പത്രങ്ങളിൽ കാണാമായിരുന്നു. ബി.ജെ.പി. സർക്കാർ അധികാരത്തിൽ കേറിയതുകൊണ്ടാണെന്നു തോന്നുന്നു - ഇപ്പോൾ മുട്ട പരസ്യങ്ങളും ഇന്ത്യൻ പത്രങ്ങളിൽ നിന്ന് അപ്രത്യക്ഷമായി. അതും കൂടാതെ ഗർഭ നിരോധന മാർഗങ്ങളെ കുറിച്ചുള്ള പരസ്യങ്ങൾ രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ ആറ് മണി വരെയുള്ള സമയത്ത് മാത്രം പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്നാണല്ലോ കേന്ദ്ര സര്‍ക്കാറിൻറ്റെ കീഴിലുള്ള വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിൻറ്റെ പുതിയ ഉത്തരവില്‍ പറയുന്നത്. ഇപ്പോഴുള്ള തലമുറ മൂഡ്‌സിൻറ്റേയും, നിരോധിൻറ്റേയും ഒക്കെ പരസ്യങ്ങൾ കണ്ടാണ് വളർന്നത്. അവർക്കതു കൊണ്ട് ഒരു കുഴപ്പവും ഉണ്ടായില്ല. ഇനിയുള്ള തലമുറ ഇത്തരം പരസ്യങ്ങൾ കണ്ടാലാണ് കുഴപ്പം മുഴുവനും!!!! 

ചുരുക്കം പറഞ്ഞാൽ ബി.ജെ.പി. സർക്കാറിന് ജന സംഖ്യ നിയന്ത്രിക്കുവാനോ, ഇന്ത്യയിലെ പോഷകാഹാര കുറവ് പരിഹരിക്കുവാനോ താൽപര്യമില്ല. ലോകത്ത് ബീഫ് ഉപയോഗത്തിൻറ്റെ കാര്യത്തിൽ അഞ്ചാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ. കയറ്റുമതിയുടെ കാര്യത്തിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനവുമുണ്ട്. സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ഗോരക്ഷാ സേനാ പ്രവർത്തകർ ഗോവധത്തിനെതിരെ നടത്തുന്ന പ്രചരാണങ്ങളും അതിക്രമങ്ങളും ഇഷ്ടമുള്ള ആഹാരം തിരഞ്ഞെടുക്കുവാൻ ഭരണ ഘടന നൽകുന്ന മൗലികാവകാശത്തിൻറ്റെ ലംഘനമാണെന്നുള്ള കാര്യം പോലും പലരും മനസിലാക്കുന്നില്ല. മൗലികാവകാശത്തെ കുറിച്ചുള്ള ഭരണഘടനയിലെ ആർട്ടിക്കിൾ 21-ൻറ്റെ ലംഘനമാണിത്. പാവപ്പെട്ടവർക്ക് ജീവിക്കാനാവശ്യമായ പ്രോട്ടീൻ കുറഞ്ഞ ചെലവിൽ എളുപ്പം ലഭിക്കുന്ന ഭക്ഷണമാണ് ബീഫ് എന്നതിനാൽ  പോഷകാഹാര കുറവ് ഒരു പരിധി വരെ നിയന്ത്രിക്കാൻ ബീഫിനാവും. കേരളത്തിൽ 250-300-ഉം, അതിനും മുകളിലും ബീഫിന് വിലയുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ ബീഫിന് വില കുറവാണ്. കേരളവും പശ്ചിമ ബംഗാളും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളും ഒഴിച്ചാൽ മറ്റെല്ലായിടത്തും ഇന്ത്യയിൽ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബീഫിൻറ്റെ ഉപയോഗത്തിന് നിയന്ത്രണമോ, ഗോവധ നിരോധനമോ ഇപ്പോഴുണ്ടെന്നതാണ് സ്ഥിതി. ഇത് സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ട് അനുകൂല വിധി നേടിയെങ്കിലും ബീഫിൻറ്റെ ഉപഭോഗം ഭീഷണികളിലൂടെയും, ചുവരെഴുത്തുകളിലൂടെയും ഉത്തരേന്ത്യയിൽ സംഘപരിവാർ സംഘടനകൾ തടഞ്ഞിരിക്കയാണ്. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ബീഫ്‌ നിരോധനം ലംഘിക്കപ്പെട്ടാൽ മൂന്നുവർഷം മുതൽ ഏഴു വർഷം വരെ തടവു ശിക്ഷയും പതിനായിരം രൂപ വരെ പിഴയും ശിക്ഷയുണ്ട്. ഇതല്ലാതെ ഗോരക്ഷാ പ്രവർത്തകരുടെ ആക്രമണവും ദളിതർക്കെതിരെയും, മുസ്ലീങ്ങൾക്കെതിരെയും  രാജ്യവ്യാപകമായി നടക്കുന്നു. കേരളത്തിലും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും കൂടാതെ ഇൻഡ്യാ മഹാരാജ്യത്ത് സാമൂഹ്യപരമായും സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിൽ പെട്ട ദളിതരും, ആദിവാസികളും, മുസ്‌ളീം വിഭാഗത്തിലുള്ളവരുമാണ് സ്ഥിരമായി ഡയറ്റിൽ ബീഫിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ന്യൂട്രീഷ്യസ് ഭക്ഷ്യ വസ്തുവെന്ന നിലയിൽ ഇന്ത്യയിലെ പോഷകാഹാര കുറവ് പരിഹരിക്കുന്നതിൽ ബീഫിന് ഒരു വലിയ പങ്കുണ്ട്.

മതപരമായ വിലക്കുകളാണ് ഇന്ത്യയിലെ പോഷകാഹാരക്കുറവിൻറ്റെ മൂല കാരണം. ഇതിൽ ബീഫ് മാത്രമല്ല; പോർക്കും പെടും. ട്രൈക്കിനോസിസ് എന്ന രോഗം കാരണമാണ് റബ്ബികൾ പണ്ട് പന്നി മാംസം നിരോധിച്ചത്. ആ നിരോധനം കാരണം പിന്നീട് ജറുസലേമിൽ നിന്നും, അറേബിയയിൽ നിന്നും ഉടലെടുത്ത ഇസ്ലാം മതത്തിലും അത് തുടർന്നു. പക്ഷെ ഇന്ന് - ആധുനിക പന്നി വളർത്തു കേന്ദ്രങ്ങളിൽ വളർത്തുന്ന പന്നിയുടെ മാംസം സുരക്ഷിതമാണ്. പ്രഷർ കുക്കറിൽ അര മണിക്കൂർ വേവിച്ചാൽ ചാവാതെ പോകുന്ന ഒരു മൈക്രൊബും, വിരയും പന്നി  മാംസത്തിലെന്നല്ല; ഒരു മാംസത്തിലും ഉണ്ടാവില്ല. പിന്നെ ചിലരുടെ മത മൗലികവാദത്തിനു മാത്രമാണ് പന്നി മാംസം  ഊർജം പകരുന്നത്. നന്നായി വേവിച്ചു കഴിച്ചാൽ ബീഫും പോർക്കും ഒരു കുഴപ്പവും  ഉണ്ടാക്കില്ല.

ലോകത്ത് ബീഫില്ലാത്ത പട്ടാളക്കാരുടെ മെസ്സ് ഒരുപക്ഷേ ഇന്ത്യയിൽ മാത്രമേ കാണുകയുള്ളൂ. പോലീസിനും, പട്ടാളത്തിനും, കായിക താരങ്ങൾക്കും ശാരീരിക ക്ഷമതക്ക് നോൺ വെജിറ്റേറിയൻ ആഹാരം ആവശ്യമാണ്. കാട്ടിലും, മരുഭൂമിയിലും, സമുദ്രങ്ങളിലും സഞ്ചരിക്കുന്ന കമാൻഡോകൾ അവിടെ കിട്ടുന്ന എന്തും ആഹാരമാക്കണമെന്നാണ് പല രാജ്യങ്ങളിലും ഉള്ള രീതി. നാഷണൽ ജിയോഗ്രഫിക് ചാനൽ തയ്യാറാക്കിയ റോമുലസ് വിറ്റേക്കർ എന്ന രാജവെമ്പാല സംരക്ഷകനെ കുറിച്ചുള്ള ഡോക്കുമെൻറ്ററിയിൽ അദ്ദേഹം രാജവെമ്പാലകളെ തിരഞ്ഞു കാടുകളിൽ പോകുമ്പോൾ കാട്ടിൽ കിട്ടുന്ന എന്തും ആഹാരമാക്കുന്നതാണ് കാണിച്ചിട്ടുള്ളത്. 'പ്രൈമൽ സർവൈവർ' എന്ന നാഷണൽ ജ്യോഗ്രഫിക് പരിപാടിയിലാണെങ്കിൽ മരുഭൂമിയിലോ, കാട്ടിലോ, മഞ്ഞു മൂടിയ പ്രദേശങ്ങളിലോ കിട്ടുന്ന എന്തും ഭക്ഷിച്ചു ജീവിതം നയിക്കുന്നവരെയാണ് കാണിക്കുന്നത്. നാഷണൽ ജ്യോഗ്രഫിക് ഇന്ത്യയിലെ ആദിവാസി സമൂഹത്തിൽ പെട്ടവർ എലിയെ ചുട്ടു കഴിക്കുന്നതൊക്കെ കാണിച്ചിട്ടുണ്ട്. പട്ടി ഇറച്ചിയും, എലിയെ റോസ്റ്റ് ചെയ്തും കഴിക്കുന്നവർ ആണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര വർഗ ജനത. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പുഴുക്കളെ വറത്തു തിന്നുന്നതും, പട്ടി ഇറച്ചി കഴിക്കുന്നതും ഒരു സാധാരണ സംഭവം മാത്രം. ജനസംഖ്യ വർദ്ധിക്കുന്നതിനോടൊപ്പം കാർഷിക വിളകൾക്ക് ക്ഷാമം നേരിടുമ്പോൾ ഇത്തരത്തിൽ മനുഷ്യൻറ്റെ ഭക്ഷണ രീതിയിൽ വൈവിധ്യങ്ങൾ കൊണ്ടു വരണം എന്നാണ്‌ യൂനിസെഫ് നൽകുന്ന മുന്നറിയിപ്പ്. പക്ഷെ ഇന്ത്യയിൽ ഇതൊക്കെ ആരു കേൾക്കാൻ??

2016 - ൽ കേന്ദ്ര സർക്കാർ തന്നെ പുറത്തിറക്കിയ കണക്കുകളിൽ പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത്, മധ്യ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ മാറ്റി നിർത്തിയാൽ ബാക്കി എല്ലാ സംസ്ഥാനങ്ങളിലും നോൺ വെജിറ്റേറിയൻ ആഹാരം കഴിക്കുന്നവരാണ് ഭൂരിപക്ഷവും. ആന്ധ്ര, തെലുങ്കാന, പശ്ചിമ ബംഗാൾ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിങ്ങനെ പതിനഞ്ചോളം സംസ്ഥാനങ്ങളിൽ 90 ശതമാനത്തിൽ ഏറെയും പേർ നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരാണെന്നാണ് കേന്ദ്ര സർക്കാർ കണക്കുകളിൽ തന്നെ ഉള്ളത്. സസ്യാഹാരം കഴിക്കുന്ന സംസ്ഥാനങ്ങളിൽ പോലും 30 മുതൽ 40 ശതമാനം വരെ ആളുകൾ സസ്യേതര ഭക്ഷണം കഴിക്കുന്നവരുമാണ്. പിന്നെ  ഈ പശുവിൻറ്റെ പേര് പറഞ്ഞു പ്രശ്നം ഉണ്ടാക്കേണ്ട ഒരു കാര്യവും ഇല്ലാ. ഭരിക്കുന്നവർ ജന നന്മ കാംഷിക്കുന്നുണ്ടെങ്കിൽ പോഷകാഹാരക്കുറവ് വളരെയധികം ഉള്ള ഇന്ത്യയിൽ എന്തു വില കൊടുത്തും അത് മാറ്റാനാണ് നോക്കേണ്ടത്. ചുരുക്കം പറഞ്ഞാൽ സാധാരണക്കാരുടെ പോഷകാഹാരക്കുറവ് പരിഹരിക്കുവാൻ വിലക്കുറവുള്ള എന്തും കഴിക്കുവാൻ പ്രേരിപ്പിക്കണം.

(കടപ്പാട്:  സുരേഷ് കുഞ്ഞുപിള്ളയുടെ ഇന്ത്യയുടെ ഭക്ഷണ രീതികളെ കുറിച്ചുള്ള വളരെ പ്രസക്തമായ പോസ്റ്റിനോട്)

2017 ഡിസംബർ 12, ചൊവ്വാഴ്ച

1962-ലെ ഇൻഡ്യാ-ചൈനാ യുദ്ധം

1962-ലെ ഇൻഡ്യാ-ചൈനാ യുദ്ധത്തെ കുറിച്ച് ഇന്നും പല കോണുകളിലും ചർച്ചകൾ നടക്കുന്നുണ്ട്. നെഹ്രുവിൻറ്റെ നയതന്ത്ര പാരാജയമായും, ഇന്ത്യൻ സൈന്യത്തിലെ ചില ഓഫിസർമാർ അതിർത്തിയിൽ നടത്തിയ അനാവശ്യ മുന്നേറ്റങ്ങളും യുദ്ധത്തിലേക്ക് വഴി തെളിച്ചു എന്നൊക്കെയായിരുന്നു ഇതുവരെ പലരുടെയും വിലയിരുത്തൽ. പക്ഷെ ആ ധാരണകളൊക്കെ ഇപ്പോൾ തിരുത്തപ്പെടുകയാണ്. സ്വീഡിഷ് എഴുത്തുകാരനായ ബെർട്ടിൻ ലിൻറ്റ്ലർ തൻറ്റെ പുതിയ പുസ്തകമായ 'ചൈനാസ് ഇൻഡ്യാ വാർ'- ൽ 1959 മുതലേ മാവോ ഇന്ത്യക്കെതിരെ കരു നീക്കങ്ങൾ തുടങ്ങിയിരുന്നൂ എന്നാണ് പറയുന്നത്. ബെർട്ടിൻ ലിൻറ്റ്ലർ പുതിയ പുസ്തകത്തിലൂടെ ചൈനയിൽ മാവോയുടെ വലിയ ഭരണ പരാജയങ്ങൾ ചൂണ്ടി കാണിക്കുകയാണ്. ആ ഭരണ പരാജയങ്ങൾ കാരണം നഷ്ടപ്പെട്ട 'ഇമേജ്' വീണ്ടെടുക്കാനായിരുന്നു മാവോ 1962-ലെ യുദ്ധം നടത്തിയതെന്നാണ് ബെർട്ടിൻ ലിൻറ്റ്ലർ തൻറ്റെ പുതിയ പുസ്തകത്തിലൂടെ പറയുന്നത്.

1958-ലാണ് മാവോ തൻറ്റെ 'ഗ്രെയിറ്റ് ലീപ് ഫോർവേഡ്' എന്ന ആശയം അവതരിപ്പിച്ചത്. വ്യവസായികമായും, കാർഷികമായും ഉൽപാദനം ഉയർത്തി ചൈനയെ ലോക രാഷ്ട്രങ്ങളുടെ മുൻപന്തിയിൽ എത്തിക്കാനുള്ള ഒരു ശ്രമമായിരുന്നു അത്. വ്യവസായികമായി സ്ട്ടീൽ ഉൽപാദനത്തിന് മുൻഗണന കൊടുത്തു. പക്ഷെ ഗ്രാമീണർ ഉൽപാദിപ്പിച്ചു കൂട്ടിയ സ്ട്ടീൽ ഒന്നിനും കൊള്ളില്ലായിരുന്നു. അതിനേക്കാൾ വലിയ ഭീമമായ അബന്ധമായിരുന്നു കാർഷിക രംഗത്തു നടന്നത്. മാവോയുടേത് നല്ല ഉദ്ദേശങ്ങൾ ആയിരുന്നു. പക്ഷെ നടപ്പാക്കിയ രീതികളും അതിൻറ്റെ പിന്നിൽ പ്രവർത്തിച്ച ആശയങ്ങളും ശുദ്ധ മണ്ടത്തരം ആയിരുന്നു. ധാന്യങ്ങൾ ലാഭിക്കാനാണ് അവ തിന്നുന്ന കിളികളെ കൊല്ലാൻ മാവോയും, കമ്യുണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യുറോയും തീരുമാനിച്ചത്. ധാന്യങ്ങൾ നശിപ്പിക്കുന്നത് കിളികളാണ് എന്ന മൂഢ സിദ്ധാന്തത്തിൽ അധിഷ്ഠിതമായി കിളികളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ തീരുമാനിച്ചു. ചൈനയിൽ ധാന്യങ്ങളുടെ മൊത്തം ഉൽപാദനം കുറയാനുള്ള കാരണം കിളികൾ തിന്നൊടുക്കുന്നതാണെന്ന് ചൈനീസ് കമ്യുണിസ്റ്റ് പാർട്ടി അനുമാനിച്ചപ്പോൾ ആ കിളികൾ തിന്നു തീർക്കുന്ന കീടങ്ങളുടെ കാര്യം മറന്നുപോയി. 'ഫോർ പെസ്റ്റ് ക്യാംപെയിൻ' എന്നറിയപ്പെട്ട ഈ പ്രചാരണത്തിൽ ഏറ്റവും കൂടുതൽ കൊല്ലപ്പെട്ടത് 'യൂറോപ്യൻ ട്രീ സ്പാരോ' എന്ന് വിളിപ്പേരുള്ള ചെറിയ കുരുവികളായിരുന്നു. 'ഗ്രെയിറ്റ് ലീപ് ഫോർവേഡ്' എന്ന പദ്ധതിയുടെ ഭാഗമായി കിളികളെ കൊന്നൊടുക്കിയപ്പോൾ നെൽവയലുകളിലും, മറ്റു കൃഷി സ്ഥലത്തും ഉള്ള കീടങ്ങൾ പെരുകി. അവയെ തിന്നൊടുക്കുവാൻ കിളികൾ ഇല്ലാതെ പോയി. പ്രകൃതിയുടെ സന്തുലിതാവസ്ഥ തന്നെ നഷ്ടപ്പെട്ടു. കിളികളെ കൂട്ടത്തോടെ കൊന്നൊടുക്കിയത് കൊണ്ടാണ് അമർത്യ സെന്നിൻറ്റെ കണക്കു പ്രകാരം ചൈനയിൽ 1959-60-കളിൽ മുപ്പതു ദശ ലക്ഷം തൊട്ടു നാൽപതു ദശ ലക്ഷം ആളുകളുടെ പട്ടിണി മരണം ഉണ്ടായത്.

1959 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ലുഷാനിൽ നടന്ന കമ്യുണിസ്റ്റ് പാർട്ടി കോൺഫെറൻസിൽ മാവോയ്‌ക്കെതിരെ ലക്ഷക്കണക്കിനാളുകളുടെ പട്ടിണി മരണം കാരണം കടുത്ത വിമർശനം ഉയർന്നു. ഇപ്പോൾ ബെർട്ടിൻ ലിൻറ്റ്ലർ തൻറ്റെ പുതിയ പുസ്തകമായ 'ചൈനാസ് ഇൻഡ്യാ വാർ'- ൽ പറയുന്നത് പട്ടിണി മരണങ്ങൾ സൃഷ്‌ടിച്ച ആഭ്യന്തര സംഘർഷം രൂക്ഷമായപ്പോൾ മാവോ കണ്ടുപിടിച്ച മാർഗമായിരുന്നു അതിർത്തി തർക്കം എന്നാണ്. പട്ടിണിയിൽ നിന്ന് ചൈനീസ് ജനതയുടെ ശ്രദ്ധ തിരിക്കാൻ ഈ യുദ്ധത്തിലൂടെ മാവോയ്ക്കു സാധിച്ചു. ഇൻഡ്യാ-ചൈനാ അതിർത്തിയിൽ ചൈന നടത്തിയ വൻ സൈനിക നീക്കങ്ങൾ കണ്ടു പിടിക്കാൻ ഇന്ത്യൻ ഇൻറ്റെലിജെൻസ് ഏജൻസികൾക്ക് സാധിക്കാതിരുന്നതും ചൈനക്ക് നേട്ടമായി. ചരിത്രകാരനായ രാമചന്ദ്ര ഗുഹയുടെ പ്രസിദ്ധമായ പുസ്തകമായ - 'India after Gandhi - The History of the World's Largest Democracy'-യിലും 1962-ലെ ഇൻഡ്യാ-ചൈനാ യുദ്ധത്തെ കുറിച്ച് സവിസ്തരമായി പ്രദിപാദിക്കുന്നുണ്ട്. ഇക്കാര്യത്തിലുള്ള ചൈനീസ് രേഖകൾ കാണിക്കുവാനുള്ള തൻറ്റെ നിരന്തരമായ അഭ്യർത്ഥനകൾ ചൈനീസ് സർക്കാർ തള്ളി കളഞ്ഞതായിട്ടാണ് ചരിത്രകാരൻ രാമചന്ദ്ര ഗുഹ വ്യക്തമാക്കുന്നത്. ഇതു തന്നെ ചൈനയുടെ കള്ള കളികളല്ലേ കാണിക്കുന്നത്? അതിർത്തി തർക്കമായിരുന്നില്ലാ 1962-ലെ ഇൻഡ്യാ-ചൈനാ യുദ്ധത്തിലേക്ക് നയിച്ചത് എന്നത് ചൈനയുടെ ഇത്തരം നിലപാടുകളിൽ നിന്ന് വായിക്കാം. യുദ്ധങ്ങൾ മിക്കതും സംഭവിക്കുന്നതൊക്കെ ഈ രീതിയിൽ തന്നെയാണ്. ആഭ്യന്തര പ്രശ്നങ്ങളിൽ നിന്ന് ജനത്തിൻറ്റെ ശ്രദ്ധ തിരിക്കാനാണ് അല്ലെങ്കിലും ഭരണാധികാരികൾ അയൽ രാജ്യങ്ങളെ ശത്രുക്കളായി ചിത്രീകരിക്കുന്നതും, അവരെ ആക്രമിക്കുന്നതും. 

2017 ഡിസംബർ 5, ചൊവ്വാഴ്ച

മലയാളവും രാജ്യ സ്നേഹവും

കഴിഞ്ഞ ദിവസം ഹിന്ദി ടി.വി. ചാനലായ ആജ് തക്കിൻറ്റെ പരിപാടിയിൽ മുൻ കാശ്മീർ മുഖ്യ മന്ത്രി ഫറൂക്ക് അബ്ദുള്ള അവതാരകൻറ്റെ ചോദ്യത്തോട്  വളരെയേറെ ക്രുദ്ധനായി പ്രതികരിച്ചു. താങ്കൾ സ്വയം ഒരു ഇന്ത്യാക്കാരനായി കരുതുന്നുണ്ടോയെന്ന അവതാകരൻറ്റെ ചോദ്യത്തോടായിരുന്നു അലറി കൊണ്ടുള്ള പ്രതികരണം.

കാശ്മീർ മുൻ മുഖ്യ മന്ത്രി ഫറൂക്ക് അബ്ദുള്ളയുടെ പ്രതികരണത്തിൻറ്റെ സംക്ഷിപ്ത തർജ്ജിമ ഇതാണ്: "ഞാൻ ഒരു ഇന്ത്യാക്കാരനാണെന്ന കാര്യത്തിൽ താങ്കൾക്ക് എന്തെങ്കിലും സംശയമുണ്ടോ? അക്കാര്യത്തിൽ താങ്കൾക്ക് സംശയമുണ്ടെന്ന് പറയുന്നത് കഷ്ടം തന്നെ! എനിക്കൊരു സംശയവുമില്ല. താങ്കൾക്കാണ് സംശയമുള്ളത്. ഞാൻ ഇന്ത്യാക്കാരനാണോ എന്ന് ചോദിക്കാൻ താങ്കൾക്ക് എന്താണ് അവകാശം? ഞാൻ ഇന്ത്യാക്കാരനാണോ അല്ലയോ എന്ന് ചോദിക്കാൻ താങ്കൾ എങ്ങനെ ധൈര്യപ്പെട്ടു?  താങ്കൾക്ക് എന്തോ മാനസിക രോഗമുണ്ട്. സൈക്യാട്രിസ്റ്റിനെ കാണണം. നോക്കൂ - മേലാൽ എന്നെ വെല്ലുവിളിക്കരുത്." ഫറൂക്ക് അബ്ദുള്ളയുടെ രൂക്ഷമായ പ്രതികരണം അവതാരകനെ നിശ്ശബ്ദനാക്കി. അല്ലെങ്കിലും ഇപ്പോൾ ഇത്തരത്തിൽ രാജ്യ സ്നേഹത്തിൻറ്റെ സർട്ടിഫിക്കറ്റ് വിതരണം ചെയ്യാൻ നടക്കുന്ന ആളുകളോട് ഇങ്ങനെയൊക്കെ പ്രതികരിക്കാതിരിക്കുവാനല്ലാതെ വയ്യാ. രാജ്യ സ്നേഹത്തിൻറ്റെ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നവർ കണ്ടമാനം ഉദയം കൊണ്ടിരിക്കുന്നതിനാലാണത്. 

അത് പോലെ തന്നെ ഹിന്ദുവിനും ഇപ്പോൾ പുതിയ നിർവചനം വന്നിരിക്കുന്നു. കേന്ദ്ര മന്ത്രിയായ സ്മൃതി ഇറാനി ചോദിക്കുന്നത് രാഹുൽ ഗാന്ധി ഹിന്ദുവെങ്കിൽ കേരളത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പശുവിനെ കൊന്നപ്പോൾ എന്തുകൊണ്ട് മൗനം പാലിച്ചുവെന്നാണ്. കേന്ദ്ര സർക്കാരിൻറ്റെ കശാപ്പ് നിരോധന ഉത്തരവിൽ പ്രതിഷേധിച്ച് ഇക്കഴിഞ്ഞ ജൂലൈയിൽ കണ്ണൂരിൽ യൂത്ത് കോൺഗ്രസുകാർ പശുവിനെ പരസ്യമായി കശാപ്പ് ചെയ്തതിനെ പരാമർശിച്ചാണ് ഈ ചോദ്യം. കേന്ദ്ര ധന മന്ത്രിയായ അരുൺ ജെയ്റ്റ്‌ലി ചോദിക്കുന്നത് യഥാര്‍ത്ഥ ഹിന്ദുത്വ പാര്‍ട്ടിയായ ബി.ജെ.പി.-യുള്ളപ്പോള്‍ ക്ലോണ്‍ ഹിന്ദുത്വ പാര്‍ട്ടികളെ എന്തിന് തെരഞ്ഞെടുക്കണമെന്നാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോംനാഥ് ക്ഷേത്രത്തിലെ സന്ദര്‍ശക പട്ടികയില്‍ രാഹുല്‍ ഗാന്ധിയുടെ പേര് ചേർത്തതും ബി.ജെ.പി. മാധ്യമങ്ങളിലൂടെ വൻ വിവാദമാക്കി. രാഹുല്‍ ഗാന്ധിയുടെ മതം ഏതാണെന്ന് വരെ ബി.ജെ.പി. ചര്‍ച്ചയാക്കി. എന്തായാലും മതത്തിൻറ്റെ പേരിൽ  സാമൂഹിക ധ്രുവീകരണം നടത്തുന്നവരോടും, ജനത്തെ മതം  പറഞ്ഞു ഭിന്നിപ്പിക്കുവാൻ ശ്രമിക്കുന്നവരോടും രാഹുല്‍ ഗാന്ധി 'താന്‍ മതവിശ്വാസത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാറില്ലെന്ന്' മറുപടി കൊടുത്തത് നന്നായി.

ഫറൂഖ് അബ്ദുള്ളയുടെ കാര്യത്തിലാണെങ്കിലും, രാഹുൽ ഗാന്ധിയുടെ കാര്യത്തിലാണെങ്കിലും, ഹിന്ദുവിനുള്ള പുതിയ നിർവചനത്തിൻറ്റെ കാര്യത്തിലാണെങ്കിലും അൽപ ജ്ഞാനികളായ ചിലർ രാജ്യത്തിന്റെ ബഹുസ്വരതയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് പറയാതെ വയ്യാ. നാനാത്ത്വത്തിൽ ഏകത്ത്വം അതല്ലെങ്കിൽ വൈവിധ്യത്തിൽ ഏകത്ത്വം എന്നതായിരുന്നു ഇന്ത്യൻ ദേശീയതയെ പറ്റി എന്നും പറഞ്ഞിരുന്നത്. ഹിന്ദിയും, പശുവും, മുസ്‌ലിം വിരോധവും ഒന്നുമല്ല നമ്മുടെ ദേശീയതയും, ദേശ സ്നേഹവും നിർണയിക്കേണ്ട ഘടകങ്ങൾ. വ്യത്യസ്ത ഭാഷകളുള്ള സംസ്ഥാനങ്ങളെ കൂടി യോജിപ്പിക്കുന്ന ഫെഡറൽ  ഭരണ സംവിധാനമാണ് ഇന്ത്യയുടെ കെട്ടുറപ്പ് എന്നും സംരക്ഷിച്ചിട്ടുള്ളത്.

ഹിന്ദു മതത്തിൽ അധിഷ്ഠിതമായി രാജ്യ സ്നേഹത്തെ നിർവചിക്കുന്നവർ പോലും ഹിന്ദു എന്നത് അനേകം സമ്പ്രദായങ്ങൾ ഒത്തു ചേരുന്നതാണെന്ന് കാണുന്നില്ല. ഹിന്ദുവിൽ തന്നെ താന്ത്രിക സമ്പ്രദായവും, മറ്റു പല സമ്പ്രദായങ്ങളിലും ഉള്ളവർ ഉണ്ട്. ഇനി പശുവിനേയും, നോൺ വെജിറ്റേറിയൻ ആഹാര സമ്പ്രദായത്തെ കുറിച്ചും പറയുന്നവർ 2016 - ൽ കേന്ദ്ര സർക്കാർ തന്നെ പുറത്തിറക്കിയ കണക്കുകളിലേക്ക് ഒന്ന് നോക്കണം. പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത്, മധ്യ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ മാറ്റി നിർത്തിയാൽ ബാക്കി എല്ലാ സംസ്ഥാനങ്ങളും നോൺ വെജിറ്റേറിയൻ ആഹാരം കഴിക്കുന്നവരാണെന്നുള്ള കാര്യം പശു സ്നേഹികൾ ഓർമിക്കണം.ആന്ധ്ര, തെലുങ്കാന, പശ്ചിമ ബംഗാൾ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിങ്ങനെ പതിനഞ്ചോളം സംസ്ഥാനങ്ങളിൽ 90 ശതമാനത്തിൽ ഏറെയും പേര് നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരാണെന്നാണ് കേന്ദ്ര സർക്കാർ കണക്കുകളിൽ തന്നെ ഉള്ളത്. സസ്യാഹാരം കഴിക്കുന്ന സംസ്ഥാനങ്ങളിൽ പോലും 30 മുതൽ 40 ശതമാനം വരെ ആളുകൾ സസ്യേതര ഭക്ഷണം കഴിക്കുന്നവരുമാണ്. പിന്നെ എന്തിനാണ് ഈ പശുവിൻറ്റെ പേര് പറഞ്ഞു മത സ്പർദ്ധ ഉണ്ടാക്കുന്നത്?

ഇന്ത്യയിൽ പൊതുവെ പശു ഇറച്ചി ആരും കഴിക്കാറില്ല എന്നൊക്കെ പറയുന്നത് വലിയ തെറ്റാണ്. മലയാളികളും, ബംഗാളികളും മീൻ കഴിക്കുന്നത് പോലെ ഇന്ത്യയിൽ ദളിത്, ആദിവാസി വിഭാഗങ്ങളിൽ പെട്ടവർ പശു ഇറച്ചി കഴിക്കും. അവരെ സംബന്ധിച്ച് ബീഫ് വില കുറഞ്ഞ മാംസം ആണ്. നല്ല പ്രോട്ടീൻ കിട്ടുന്ന വില കുറവുള്ള ഭക്ഷണം. ബീഫിൽ പശു ഇറച്ചിയും പെടും. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെട്ടവരും കഴിക്കും. പട്ടി ഇറച്ചിയും, എലിയെ റോസ്റ്റ് ചെയ്തും കഴിക്കുന്നവർ ആണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര വർഗ ജനത. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പശു ഇറച്ചി ഒരു പ്രശ്നമേ അല്ല. അത് കൂടാതെ ഇന്ത്യയിലെ ഗോത്ര വർഗ ജനതകൾക്ക് അവർ അധിവസിക്കുന്ന പ്രദേശങ്ങളിലെ പ്രകൃതിയോടിണങ്ങിയ പ്രത്യേക ആഹാര ക്രമങ്ങൾ ഉണ്ട്. നാഷണൽ ജ്യോഗ്രഫിക് ഇതൊക്കെ കാണിച്ചിട്ടുമുണ്ട്. ചരിത്രകാരന്മാർ തന്നെ പറയുന്നത് ദയാനന്ദ സരസ്വതിയുടെ നെത്ര്വത്തത്തിൽ ഈ പശു സംരക്ഷണം ഒരു വലിയ വിഷയം ആക്കുന്നതിനു മുൻപ് ഇതൊരു വലിയ വിഷയമേ ആയിരുന്നില്ല എന്നാണ്. ബീഫ് കഴിക്കുന്നത് നല്ല ഹിന്ദുവിൻറ്റെ ലക്ഷണമല്ല എന്ന ഉൾവിളി സൃഷ്ടിക്കുന്നത് ചില സന്ഖടനകളാണ്. ഇവരൊക്കെ മറക്കുന്ന ഒരു കാര്യം കേരളത്തിൽ നോൺ വെജിറ്റെറിയൻ വിളമ്പിയിരുന്ന മിക്ക ഹോട്ടെലുകളിലും, തട്ടു കടകളിലും കിട്ടിയിരുന്ന വിഭവം ആയിരുന്നു ബീഫ് എന്നതാണ്. ഇത്തരം ഹോട്ടലുകളും, തട്ട് കടകളും നടത്തിയിരുന്നതിലെ വലിയൊരു വിഭാഗവും ഹിന്ദുക്കൾ തന്നെയായിരുന്നു.

ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളും, അവയിലധിഷ്ഠിതമായ വൈകാരികതയും സങ്കുചിതമായി ദേശീയതയേയും, രാജ്യ സ്നേഹത്തെയും നിർവചിക്കുന്നവർ കാണുന്നുണ്ടെന്ന് തോന്നുന്നില്ല. എല്ലാ അർത്ഥത്തിലും ഇന്ത്യയിലേത് ഒരു Multi Ethnic സമൂഹമാണ്. ഹിന്ദിയിൽ പോലും ഹര്യാൻവിയും, ഭോജ്പൂരിയും, മൈഥിലിയുമൊക്കെ ഉണ്ട്. നന്നായി ഹിന്ദിയറിയാവുന്നവർക്കു പോലും ചിലപ്പോൾ ഇത്തരം ഗ്രാമീണ ഹിന്ദി കേട്ടാൽ ഒന്നും മനസിലാകാറില്ല. ഈ ഭാഷാ വൈജാത്യങ്ങൾ സൂക്ഷ്മമായി കണ്ടറിഞ്ഞ വ്യക്തി ആയിരുന്നു നമ്മുടെ രാഷ്ട്ര പിതാവായിരുന്ന മഹാത്മാ ഗാന്ധി. ദക്ഷിണാഫ്രിക്കയിൽ ഐതിഹാസികാമായ സമരം നടത്തി തിരിച്ചു വന്ന ഗാന്ധിയോട് കോൺഗ്രെസ്സ് നെത്ര്വത്വം ഏറ്റെടുക്കാൻ പറഞ്ഞപ്പോൾ അദ്ദേഹം ആദ്യം പറഞ്ഞത് കോൺഗ്രെസ്സ് ഭാഷാടിസ്ഥാനത്തിൽ വിഭജിക്കണം എന്നായിരുന്നു. അത് കൊണ്ടാണ് കേരള സംസ്ഥാനം ഉണ്ടാകുന്നതിനു മുൻപ് കേരള പ്രദേശ് കോൺഗ്രെസ്സ് കമ്മിറ്റി നിലവിൽ വന്നത്. ഈ സങ്കീർണതകളിൽ കൂടി ഇന്ത്യയെ കാണുമ്പോഴാണ് നമ്മുടെ വൈവിധ്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിൻറ്റെ ആവശ്യകത ആർക്കും ബോധ്യപ്പെടുന്നത്. വളരെ അധികം 'ബാലൻസിംഗ്' ഇല്ലാതെ ഇന്ത്യ ഭരിക്കാൻ ആവില്ല. നമ്മുടെ രാഷ്ട്ര ശിൽപികളായ നെഹ്രുവും, പട്ടേലും, അംബേദ്കറും, ശാസ്ത്രിയും ഒക്കെ ഈ വൈവിധ്യം മനസ്സിലാക്കുകയും ആ 'ബാലൻസിങ്ങിനു' വേണ്ടി തങ്ങളാൽ ആകാവുന്ന ശ്രമിക്കുകയും ചെയ്ത ദീർഘ വീക്ഷണമുള്ള നേതാക്കന്മാർ ആയിരുന്നു. ആ ദീർഘ വീക്ഷണവും, ഹൃദയ വിശാലതയുമാണ് ഇന്നത്തെ ഭരണാധികാരികൾക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.

നമ്മുടെ മാതൃഭാഷയായ മലയാളത്തിൻറ്റെ കാര്യം തന്നെ നോക്കൂ. സ്വാതന്ത്ര ലിപി ഉള്ള  ഒരു ഭാഷയെന്ന രീതിയിൽ നമുക്ക് മാതൃഭാഷയെ കുറിച്ച് അഭിമാനിക്കാം. മലയാളി എന്ന 'ഐഡൻറ്റിറ്റി' അല്ലെങ്കിൽ സ്വത്വ ബോധം നമുക്കുണ്ട്. മൗര്യ ചക്രവർത്തിയായ അശോകൻറ്റെ ശിലാ ലിഖിതത്തിൽ പോലും 'കേരള പുത്രാസ്' എന്ന് രേഖപ്പെടുത്തിയതായി ചരിത്രം പറയുന്നു. ആധുനിക മലയാളം രൂപപ്പെടുന്നതിനു വളരെ പണ്ട് മുതലേ ഇവിടെ വട്ടെഴുത്തും, കോലെഴുത്തും ഉണ്ടായിരുന്നു. അത് ഇന്നത്തെ കേരളം മുഴുവൻ ഉള്ള ഭാഷയുമായിരുന്നു. പിന്നീട് മലയാളം രൂപപ്പെട്ടപ്പോൾ നമ്പൂതിരി സ്വാധീനം ഒക്കെ കാരണം സംസ്കൃത പദങ്ങൾ വന്നത് സ്വോഭാവികം മാത്രം. അതുകൊണ്ട് മലയാളത്തിൻറ്റെ തനതു രീതി ഒരിക്കലും നഷ്ടപ്പെട്ടിട്ടുമില്ല. പൂന്താനവും, ചെറുശ്ശേരിയും, തുഞ്ചത്ത് എഴുത്തച്ഛനും ഭക്തി പ്രസ്ഥാനത്തിൻറ്റെ വലിയ ഒരു പ്രസ്ഥാനത്തിനാണ് തുടക്കമിട്ടത്. അത് മലയാള ഭാഷയുടെയും വളർച്ചയ്ക്ക്  മുൻപെങ്ങും ഇല്ലാത്ത രീതിയിൽ സഹായിച്ചു. ഇപ്പോൾ ശ്രേഷ്ഠ ഭാഷാ പദവി മലയാളത്തിന് വെറുതെ കിട്ടിയതല്ല.

ഇത്തരത്തിൽ മറ്റു പല സംസ്ഥാനങ്ങൾക്കും അവരുടെ ഭാഷയിലും, സംസ്കാരത്തിലും അഭിമാനിക്കാം. തമിഴിൽ കണ്ണദാസൻറ്റെ മരുമകളെ 'തമിഴ് കോവിലിലേക്ക്' സ്വാഗതം ചെയ്യുന്ന സിനിമാ ഗാനമുണ്ട്. വധുവിനെ പോലും ഭാഷയുടെ പേരിലാണ് സ്വാഗതം ചെയ്യപ്പെടുന്നത്. ഇങ്ങനെ ചിന്തിക്കുമ്പോൾ മതത്തിൻറ്റെയും, ഹിന്ദിയുടെയും, പശുവിൻറ്റെയും ഒക്കെ പേരിൽ ദേശീയതയേയും, ദേശ സ്നേഹത്തെയും ഒക്കെ നിർവചിക്കുന്നത് ശരിയായ കാര്യമാണോ? ഹിന്ദി ബെൽറ്റിലെ ചില സങ്കുചിത നേതാക്കൾ പറയുന്നത് പോലെ അല്ല ദക്ഷിണേന്ത്യയിലെയും, മറ്റു പ്രദേശങ്ങളിലെയും ആളുകൾ ദേശീയതയെ ഉൾക്കൊള്ളുന്നത്. ഹിന്ദി ബെൽറ്റിലെ ചില നേതാക്കളുടെ കാലു തൊട്ടും, അവർക്ക് പാദസേവ ചെയ്തും സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കുവാൻ നടക്കുന്നവർ ഇതൊക്കെ മനസിലാക്കണമെന്നും ഇല്ലാ.

2017 ഡിസംബർ 1, വെള്ളിയാഴ്‌ച

ഇന്ത്യൻ മുസ്ലീങ്ങൾക്ക് ഇല്ലാതെ പോയ 'റോൾ മോഡൽ'

മതത്തിൻറ്റെ പേരിൽ മനുഷ്യൻ വിഭജിക്കപ്പെടുന്ന അത്യന്തം ദുഖകരമായ കാഴ്ചയാണ് ഇന്ന് ഈ രാജ്യത്തുള്ളത്. ഹാദിയാ കേസിനെ ചൊല്ലിയുള്ള വിവാദങ്ങൾ ആ വിഭജനം കൂടുതൽ ആഴത്തിലാക്കി എന്ന് പറയാതെ വയ്യാ. അതുകൊണ്ടു തന്നെ ഈ വിഷയത്തിൽ ഒരു പ്രതികരണം വേണ്ടാ എന്നാണ് വിചാരിച്ചിരുന്നത്. നമ്മളായിട്ട് എരിതീയിൽ എണ്ണ പകരുന്നത് ശരിയല്ലല്ലോ. പക്ഷെ കഴിഞ്ഞ ദിവസം എൻറ്റെ സുഹൃത്തായ മുസ്‌ലിം പെൺകുട്ടി കക്ഷി വിദേശത്തു പോയ ഫോട്ടോ അയച്ചു. ജീൻസും, ടോപ്പുമിട്ട അടിപൊളി ഫോട്ടോ. ഇതിനു മുമ്പ് ഇത്തരത്തിലുള്ള മോഡേൺ വേഷങ്ങളണിഞ്ഞ സൗദി രാജകുമാരികളുടേയും, ദുബായിലെ ഷെയിഖിൻറ്റെ മോളുടേയും ഒക്കെ ഫോട്ടോ കണ്ടിട്ടുണ്ട്. ആധുനിക സമൂഹത്തിൽ സ്ത്രീകൾക്ക് അവർ ഇഷ്ടപ്പെട്ട വേഷം ധരിക്കുവാനുള്ള അവകാശവും, അവരുടെ സഞ്ചാര സ്വാതന്ത്ര്യവും വളരെ പ്രധാനപ്പെട്ടതാണ്. ഒരു മതത്തിൽ വിശ്വസിച്ചത് കൊണ്ട് സ്ത്രീകളുടെ തല മറക്കണമെന്നോ, അവരുടെ ശരീരം ചാക്കിൽ പൊതിയണമെന്നോ മത മേലധ്യക്ഷന്മാർ വിചാരിക്കാൻ പാടുള്ളതല്ല. ഇപ്പോൾ പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന കൊച്ചു പെൺകുട്ടികൾ വരെ പർദ്ദ അണിയുന്ന കാഴ്ചയാണ് കേരളത്തിലെ പല മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും ഉള്ളത്. ഒന്നാം ക്ലാസിലും, രണ്ടാം ക്ലാസിലും പഠിക്കുന്ന കൊച്ചു പെൺകുട്ടികളുടെ തലമുടി കണ്ടു കഴിഞ്ഞാൽ നിയന്ത്രണം പോകുമെന്ന് വിചാരിക്കുന്നതും, തലമുടി മറക്കാൻ അവരെ പ്രേരിപ്പിക്കുന്നതും മഹാ കഷ്ടമാണ്. വാക്സിൻ വിരുദ്ധതയിലും ഇത്തരം അങ്ങേയറ്റം പിന്തിരിപ്പനായ മനോഭാവമുണ്ട്.

ഇത്തരത്തിലുള്ള യാതൊരു നിയന്ത്രണവും മുസ്ലീങ്ങൾക്കിടയിലുള്ള വരേണ്യ വർഗത്തിലില്ല എന്നതും പ്രത്യേകം മനസിലാക്കേണ്ട ഒന്നാണ്. നമ്മുടെ അയൽ രാജ്യമായ പാക്കിസ്ഥാൻ സ്ഥാപിച്ച ജിന്ന എങ്ങനെ മുസ്ലിം നേതാവായി എന്നുള്ളത് ഇന്നും പിടികിട്ടാത്ത ഒരു കാര്യം ആണ്. ജിന്ന വിവാഹം ചെയിതിരിന്നത് പാഴ്സി സ്ത്രീയെയാണ്. ജിന്നയുടെ ഭാര്യ റുട്ടി പാഴ്സി വിഭാഗത്തില് പെട്ട സ്ത്രിആയിരുന്നു. (അവർ 'മറിയം' എന്ന പേർ സ്വീകരിച്ച് അദ്ദേഹത്തിൻറ്റെ വിശ്വാസത്തിൽ പിന്നീട് ചേർന്നിട്ടുണ്ട്.) ഒരു സാധാരണ മുസ്ലിം വിശ്വാസി ആഴ്ച്ചയിലൊരിക്കലുള്ള പള്ളിയിലെ പ്രാർത്ഥനയിൽ പങ്കെടുക്കാതിരിക്കാനാവില്ല. എന്നാൽ ജിന്ന ഒരിക്കലും വെള്ളിയാഴ്ച പ്രാർത്ഥനകളിൽ പങ്കെടുത്തിരുന്ന ഒരു ശരാശരി വിശ്വാസി കൂടിയായിരുന്നില്ല. മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാനിൽ ജിന്നയുടെ അറിവ് വളരെ പരിമിതമായിരുന്നു. ഒരു മുസ്ലീം വിശ്വാസിക്ക് അനുവദനീയമല്ലാത്തതൊക്കെ ജിന്ന മറയില്ലാതെ ചെയിതിരുന്നു എന്നും ചരിത്ര താളുകളിൽ കാണാം. ജിന്ന സ്ഥിരമായി പന്നിയിറച്ചി കഴിക്കുകയും, മദ്യപിക്കുകയും ചെയ്തിരുന്നതായി ജിന്നയുടെ ജീവ ചരിത്രങ്ങളിൽ പറയപ്പെടുന്നുണ്ട്. മദ്യപാനവും, സിഗരറ്റു വലിയും ഒക്കെ ജിന്ന മറ കൂടാതെ ചെയ്തിരുന്നു. കുടിക്കുന്ന മദ്യമാകട്ടെ മുന്തിയ തരം സ്ക്കോച്ചും ആയിരുന്നു. സ്ഥിരമായി സിഗററ്റും വലിക്കുമായിരുന്നു. ഇംഗ്ളീഷിൽ പറയുന്നത് പോലെ 'ക്രോണിക് സ്മോക്കർ' ആയിരുന്നു ജിന്ന. 'ക്രോണിക് സ്മോക്കർ' ആയതു കൊണ്ട് തന്നെ പിൽക്കാലത്തു ജിന്നയ്ക്ക് ക്ഷയ രോഗവും പിടി പെട്ടു. ക്ഷയ രോഗം കൊണ്ടാണ് ജിന്ന മരിച്ചത് തന്നെ. അതും കൂടാതെ അന്നത്തെ ഉത്തരേന്ത്യയിലെ മുസ്ലീങ്ങളുടെ ഭാഷയായ ഉർദു ജിന്നക്ക് ഒട്ടും വശമില്ലായിരുന്നു. ഇംഗ്ളീഷ് ഭാഷയായിരുന്നു ജിന്നക്ക് ഏറെ പ്രിയം. വേഷമാകട്ടെ കോട്ടും, ടയ്യും, പാൻറ്റ്സുമൊക്കെ. തികച്ചും ആർഭാട രീതിയിലുള്ള വേഷവും, ഭക്ഷണവും, താമസവുമൊക്കെയായിരുന്നു ജിന്നയുടെത്. അന്നത്തെയോ, ഇന്നത്തെയോ ഒരു ശരാശരി ഇന്ത്യൻ മുസ്ലീമിൻറ്റെ ജീവിത രീതിയുമായി ജിന്നക്ക് പുല ബന്ധം കൂടി ഉണ്ടായിരുന്നില്ല.

ഇന്നും പാക്കിസ്ഥാനിലെ ദേശീയ വികാരം മതത്തിൽ അധിഷ്ടിതമാണ്. എപ്പോഴൊക്കെ ഇന്ത്യ മേൽകൈ നേടുമ്പോൾ പാക്കിസ്ഥാനിലെ ഇസ്ലാമിക തീവ്ര വാദ സംഘടനകൾ ഇന്ത്യക്കെതിരെ മതം ആയുധമാക്കും. പക്ഷെ ഈ ഇസ്ലാമിക പ്രത്യേയ ശാസ്ത്രം ഉൽബോധിപ്പിക്കുന്ന നേതാക്കളുടെ സ്വൊകാര്യ ജീവിതം ഞെട്ടിപ്പിക്കുന്നതാണ്. ഫാത്തിമ ഭൂട്ടോ 2010 -ൽ എഴുതിയ  'Blood and Sword: A Daughter’s Memoir' കുറെ വർഷങ്ങൾക്ക് മുൻപ് ഇതെഴുതുന്നയാൾ വായിച്ചിട്ടുണ്ട്. ഫാത്തിമ ഭൂട്ടോ പിന്നീട് പല ഇൻറ്റെർവ്യൂകളിലും ബേനസീർ ഭൂട്ടോ നടത്തിയ കൊടിയ അഴിമതികളുടെ കഥകൾ എണ്ണിയെണ്ണി പറഞ്ഞു. ദുബായിലും, ലണ്ടനിലും ഒക്കെ ഫ്‌ളാറ്റുകളും, വില്ലകളും ഒക്കെ ഉള്ള അങ്ങേയറ്റം അഴിമതിക്കാരായ ഭരണ വർഗമാണ് പാക്കിസ്ഥാനിലുള്ളത്. ഇവരുടെ കൊള്ളരുതായ്മകൾ മറക്കുവാൻ ഇവരൊക്കെ മതത്തെ സമർത്ഥമായി ഉപയോഗപ്പെടുത്തുകയാണ്. സാധാരണ ജനത്തെ വഴി തെറ്റിക്കുവാൻ മതത്തെ ഉപയോഗിക്കുന്ന ഇത്തരം വർഗീയ വാദികളുടെ അടുത്തുകൂടെ പോലും ഭക്തിയോ, ആത്മീയതയോ പോവത്തില്ല. എല്ലാ വർഗീയ വാദികളും ജിന്നയെ പോലെയും, ഇന്നത്തെ പാക്കിസ്ഥാനിലെ ഭരണ വർഗത്തെ പോലെയുമാണ്. സാധാരണ ജനത്തെ വഴി തെറ്റിക്കുവാൻ ഇവരൊക്കെ മതത്തെ സമർത്ഥമായി ഉപയോഗിക്കുന്നു.

രാമചന്ദ്ര ഗുഹയുടെ പ്രസിദ്ധമായ പുസ്തകമായ - 'India after Gandhi - The History of the World's Largest Democracy'-യിൽ ഇന്ത്യൻ മുസ്ലീങ്ങളെ കുറിച്ച് അദ്ദേഹം നടത്തുന്ന ശ്രദ്ധേയമായ ഒരു നിരീക്ഷണമുണ്ട്. ഇന്ത്യൻ മുസ്ലീങ്ങൾക്ക് നല്ലൊരു 'റോൾ മോഡൽ' ഇല്ല. ഇതാണ് അവരുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്നാണ് ചരിത്രകാരനായ രാമചന്ദ്ര ഗുഹ പറയുന്നത്. മൗലാനാ ആസാദും, ബെഹ്‌റുദീൻ ത്യാബ്ജിയും പോലുള്ള നേതാക്കൾക്ക് മറ്റു സമുദായങ്ങളിലേതു പോലെ ശക്തമായ ഒരു മധ്യ വർഗത്തെ ഇന്ത്യൻ മുസ്ലീങ്ങൾക്കിടയിൽ സൃഷ്ടിക്കുവാൻ സാധിച്ചില്ല. ഇന്നത്തെ നേതാക്കളായ മദനിയും, ഒവൈസിയും, അബ്ദുള്ളാ ബുഖാരിയുമൊക്കെ അങ്ങേയറ്റം പ്രതിലോമകരമായ ആശയങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. നമ്മുടെ ടി.വി. ചാനലുകളിൽ വന്നിരുന്ന് മുസ്ലീങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവരും അറു   ബോറന്മാരും, അങ്ങേയറ്റം പിന്തിരിപ്പൻ മനോഭാവമുള്ളവരുമാണ്.  ഒരു ഹമീദ് ചേന്ദമംഗലൂരിനേയോ, കാരിശ്ശേരി മാഷിനേയോ മാറ്റി നിർത്തിയാൽ ബാക്കി മിക്കവരും അങ്ങേയറ്റം യാഥാസ്ഥിതികരും, മത മൗലിക വാദികളുമാണ്. ഒളിഞ്ഞും, തെളിഞ്ഞും തീവ്ര വാദത്തെ പിന്തുണയ്ക്കുന്നവരുമാണ്.

തീവ്ര വാദികൾ ഏതു മതക്കാർ ആയാലും കണക്കാണ്. ആധുനിക സമൂഹത്തിൽ മതവും, വിശ്വാസവും ഒരു വ്യക്തിയുടെ സ്വകാര്യതയുടെ മാത്രം ഭാഗമാകുകയാണ് വേണ്ടത്. ഹിന്ദുവിനു വേണ്ടിയും, ഇസ്‌ലാമിനു വേണ്ടിയും ആരും പ്രതിനിധീകരിച്ചു വരേണ്ട ഒരു കാര്യവുമില്ല.  പ്രതിനിധീകരിച്ചു വരികയാണെങ്കിൽ അത് തങ്ങളുടെ സമുദായത്തിലെ എല്ലാവരുടെയും സർവോതോന്മുഖമായ ഉയർച്ചക്കു വേണ്ടി പ്രവർത്തിക്കുന്നവരായിരിക്കണം. പക്ഷെ അങ്ങനെ എല്ലാവരുടെയും സാർവത്രികമായ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കുവാൻ ഇവിടുത്തെ യാഥാസ്ഥിതിക മത നേത്ര്വത്ത്വം സമ്മതിക്കില്ല. ചരിത്രത്തിലേക്ക് നോക്കിയാൽ നെഹ്റു സർക്കാരിലെ അംഗമായ ഡോക്ടർ അംബേദ്കർ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുവാനായി 'ഹിന്ദു കോഡ് ബിൽ' ഉണ്ടാക്കി. 'ഹിന്ദു കോഡ് ബിൽ' ഉണ്ടാക്കിയ ഡോക്ടർ അംബേദ്കർ മുസ്ലീം സമുദായത്തിലെ സ്ത്രീകളുടെ അവകാശങ്ങൾ എന്താണ്  കണ്ടില്ലെന്നു നടിച്ചത് എന്നത് മനസ്സിലാവുന്നില്ല. 1985 - ൽ 'ഷാ ബാനൂ' കേസ് വിധി വന്നപ്പോൾ മുസ്ലീം വ്യക്തിഗത നിയമങ്ങൾ മാറ്റി എഴുതിക്കുവാൻ ഇവുടുത്തെ മുസ്ലീം യാഥാസ്ഥികരും, മത മേലധ്യക്ഷന്മാരും കോലാഹലം ഉണ്ടാക്കിയത് എല്ലാവരും കണ്ടതാണ്. 1986 - ൽ രാജീവ് ഗാന്ധി സർക്കാരിൽ കനത്ത സമ്മർദം ചെലുത്തി മുസ്ലീം വ്യക്തിഗത നിയമം മാറ്റി എഴുതി. സത്യത്തിൽ 'ഷാ ബാനൂ' കേസിൽ സുപ്രീം കോടതി പറഞ്ഞതിൽ എന്തായിരുന്നൂ തെറ്റുണ്ടായിരുന്നത്? 'ഷാ ബാനൂ' കേസിൽ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ തികച്ചും ന്യായമല്ലായിരുന്നുവോ? മുസ്ലീം വിധവകൾക്ക് ജീവനാംശവും, സംരക്ഷണവും കൊടുക്കണം എന്ന് പറയുന്നതിൽ എന്താണ് തെറ്റുണ്ടായിരുന്നത്? ഇപ്പോൾ 'മുത്താലാക്ക്' - നെതിരെ വരെ മുസ്ലീം യാഥാസ്ഥികരും, മത മേലധ്യക്ഷന്മാരും 'ഷാ ബാനൂ' കേസിനെതിരെ എന്ന പോലെ കോലാഹലം ഉണ്ടാക്കുന്നുണ്ട്.

ഇവിടെയാണ്  രാമചന്ദ്ര ഗുഹ പറയുന്ന ഇന്ത്യൻ മുസ്ലീങ്ങൾക്ക് ഇല്ലാതെ പോയ 'റോൾ മോഡലിൻറ്റെ' പ്രസക്തി. ദളിതരെ സംബന്ധിടത്തോളം അവർക്ക് ഡോക്ടർ ബി. ആർ. അംബേദ്കറിൽ വളരെ അനുകരണീയമായ 'റോൾ മോഡൽ' ഉണ്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് ഉന്നത ബിരുദങ്ങൾ നേടുകയും, അവരുടെ അവകാശങ്ങൾക്കു വേണ്ടി നില കൊള്ളൂകയും ചെയ്ത വ്യക്തി എന്ന നിലയിൽ ഡോക്ടർ ബി. ആർ. അംബേദ്കർ ആരാധ്യനായ 'റോൾ മോഡൽ' ആണ്. ഭരണ ഘടനയുടെ ഒരു കോപ്പിയും പിടിച്ച് കോട്ടിലും, ടയ്യിലും ഡോക്ടർ ബി. ആർ. അംബേദ്കറിൻറ്റെ പ്രതിമ ഉയർന്നു നിൽക്കുമ്പോൾ അത് വളരെ ശക്തമായ ഒരു പ്രതീകമാണ്. ഇന്നത്തെ ചില അരാജക വാദികൾ പ്രവർത്തിക്കുന്നത് പോലെ ഡോക്ടർ അംബേദ്കർ ഒരിക്കലും അക്രമത്തിലോ, നിയമ വിരുദ്ധമായ മാർഗങ്ങളിലോ വിശ്വസിച്ചിരുന്ന ഒരു വ്യക്തിയല്ലായിരുന്നു. ഏതു പ്രതികൂല സാഹചര്യങ്ങളിലും ഭരണഘടനയിലും, ജനാധിപത്യ മാർഗങ്ങളിലും ആയിരുന്നു അദ്ദേഹത്തിന് വിശ്വാസം. തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, അല്ലെങ്കിൽ തീവ്രവാദത്തിനോട് ആഭിമുഖ്യം കാണിക്കുകയും ഇന്നത്തെ മുസ്‌ലിം യുവാക്കൾക്ക് ഇങ്ങനെ ഭരണഘടനയിലും, ജനാധിപത്യ മാർഗങ്ങളിലും വിശ്വസിച്ചിരുന്ന ഒരു 'റോൾ മോഡൽ' ഇല്ലാ എന്നുള്ളത് ഒരു വലിയ പോരായ്മയാണ്.

വേണമെങ്കിൽ മുസ്‌ലിം സമൂഹത്തിന് നല്ല  'റോൾ മോഡലുകളെ' കണ്ടെത്താം. മലയാളിയായ ആത്മീയാചാര്യൻ ശ്രീ എം (മുംതാസ് അലി ഖാൻ) ഭക്തിയുടെയും, ആത്മീയതയുടെയും കാര്യത്തിൽ നല്ല ഒരു 'റോൾ മോഡലാണ്'. സൂഫിസത്തിൽ ശ്രീ എം -ൻറ്റെ അറിവ് നിസ്തുലമാണ്. അജ്മീറിലെ ക്വാജ മൊയിനുദ്ദീൻ ചിഷ്ടിയെ കുറിച്ചും, ഫക്കീറായിരുന്ന ഷിർദി സായി ബാബയെ കുറിച്ചുമെല്ലാം തൻറ്റെ ആത്മ കഥയിൽ അദ്ദേഹം ദീർഘമായി എഴുതിയിട്ടുണ്ട്. ഇന്നത്തെ ആധുനിക കാലഘട്ടത്തിൽ ശാസ്ത്ര ബോധത്തിന് വളരെയധികം സ്ഥാനമുണ്ട്. ആ രീതിയിൽ ഡോക്ടർ എ.പി. ജെ. അബ്ദുൾ കലാം വളരെ നല്ല 'റോൾ മോഡലാണ്'. രാമേശ്വരത്തെ സാധാരണക്കാരിൽ സാധാരണക്കാരനായി ജനിച്ചു വളർന്ന അദ്ദേഹം ഇന്ത്യൻ പ്രെസിഡൻറ്റിൻറ്റെ കസേരയിൽ വരെ ചെന്നു എന്നത് ഒരു നിസാര നേട്ടം അല്ല. ഇതെഴുതുന്ന ആൾ ഡോക്ടർ അബ്ദുൾ കലാം ജനിച്ച രാമേശ്വരത്തെ വീട്ടിൽ പോയിട്ടുണ്ട്. ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾ വിവരിക്കുന്ന ഒരു മ്യുസിയം ആയി മാറിയിരിക്കയാണ് ഡോക്ടർ അബ്ദുൾ കലാം ജനിച്ച രാമേശ്വരത്തെ വീട്. ലക്ഷോപലക്ഷം വിദ്യാർത്ഥികൾ ഡോക്ടർ കലാമിനെ ആരാധിക്കുന്നു എന്നത് തന്നെ അദ്ദേഹം സാർത്ഥകമായ ജീവിതമാണ് നയിച്ചത് എന്നതിൻറ്റെ തെളിവാണ്. അദ്ദേഹത്തിൻറ്റെ പുസ്തകങ്ങളുടെ ലക്ഷ കണക്കിന് കോപ്പികളാണ് ഇതിനോടകം വിറ്റഴിഞ്ഞിട്ടുള്ളത്. പക്ഷെ കേരളത്തിലെ മത മൗലിക വാദികൾ ഡോക്ടർ കലാം മരിച്ചപ്പോൾ അദ്ദേഹം യഥാർഥ മുസ്ലീമായിരുന്നോ എന്ന് ചോദിച്ചു കൊണ്ട് ഡിബേറ്റ് നടത്തി. ഒരു ഇമാമിൻറ്റെ മകനായ ഡോക്ടർ കലാം തൻറ്റെ ശാസ്ത്രീയത ഒക്കെ ഉപേക്ഷിച്ച്  യഥാർഥ മുസ്ലീമാണെന്ന് തെളിയിക്കുവാൻ മത മൗലിക വാദികളെ പോലെ വട്ട താടിയും, പച്ച ബെൽറ്റും, കള്ളി മുണ്ടും ഒക്കെയായി നടക്കണമായിരുന്നു; വർഗീയം പറയണമായിരുന്നു - എന്നൊക്കെ പറഞ്ഞാൽ തീർത്തും കഷ്ടമാണത്. ഒരു ഇമാമിൻറ്റെ മകനോട് വീണ്ടും മുസ്ലീമാണെന്നു തെളിയിക്കുവാൻ പറയുന്നത് തന്നെ അങ്ങേയറ്റം നികൃഷ്ടമായ കാര്യമാണ്.