2018 ഡിസംബർ 31, തിങ്കളാഴ്‌ച

മുത്തലാഖിനെതിരെയുള്ള നിയമം


ബി. ജെ.പി. രാജ്യത്തു സൃഷ്ടിച്ചിരിക്കുന്ന സാമൂഹ്യ ഭിന്നിപ്പ് ഒരു രീതിയിലും അംഗീകരിക്കുന്നില്ലെങ്കിലും മുത്തലാഖിനെതിരെ കേന്ദ്ര സർക്കാർ നിയമം കൊണ്ട് വന്നത് പുരോഗമനകാരികൾ സ്വാഗതം ചെയ്യേണ്ട ഒന്നാണ്. ബി.ജെ.പി. -യുടെയും, സംഘ പരിവാർ സംഘടനകളുടെയും ഉദ്ദേശ ശുദ്ധി ഇക്കാര്യത്തിൽ സംശയിക്കപെടേണ്ടതാണെങ്കിലും മുത്തലാഖിനെതിരെയുള്ള ഈ ബിൽ കോൺഗ്രസിനോ, ഇടതു പക്ഷ രാഷ്ട്രീയ പാർട്ടികൾക്കോ ഇന്ത്യയിൽ വിജയിപ്പിക്കാനാവില്ല എന്ന വസ്തുത പരിഗണിക്കുമ്പോൾ തീർച്ചയായും ഈ ബില്ലിനെ സ്വാഗതം ചെയ്യണം. ഇസ്‌ലാമിക രാഷ്ട്രങ്ങൾ പോലും നിരോധിച്ചിരിക്കുന്ന ഈ സമ്പ്രദായം ഇന്ത്യയിൽ ഇത്ര നാളും എന്തെ അംഗീകരിക്കപ്പെട്ടു എന്നതിനെ കുറിച്ച് ചിന്തിക്കുമ്പോഴാണ് മത-ജാതി രാഷ്ട്രീയത്തിൽ അധിഷ്ഠിതമായ വോട്ടു ബാങ്ക് രാഷ്ട്രീയത്തെ കുറിച്ച് നാം മനസിലാക്കേണ്ടത്. അതുകൊണ്ടു തന്നെ മുത്തലാഖിനെതിരെയുള്ള ഈ ബിൽ രാജ്യ സഭ കടക്കുമെന്നും തോന്നുന്നില്ല.

ഭാര്യയായ യശോദാ ബെന്നിനെ മോഡി ഉപേക്ഷിച്ചു പോയി എന്ന് പറഞ്ഞു മുത്തലാഖിനെ ന്യായീകരിക്കുന്നവർ ശൈശവ വിവാഹങ്ങൾ ഇന്ത്യയിലെ ഇസ്‌ലാമിക സമൂഹത്തിലും വ്യാപകമായി ഉണ്ട് എന്നുള്ള കാര്യം സൗകര്യപൂർവം മറക്കുന്നു. വിവാഹ പ്രായം 18 -ൽ നിന്ന് 16 ആക്കണം എന്ന് മുസ്‌ലിം മത മൗലിക വാദികൾ പറഞ്ഞപ്പോൾ കേരളത്തിലെ മുസ്ലീം പെൺകുട്ടികൾ തന്നെ അതിന് എതിരായി പരസ്യമായി രംഗത്തു വന്ന കാര്യം ഒന്നും മറക്കരുത്. അതൊക്കെ കൂടാതെ വിവാഹ മോചനം നേടുന്ന അല്ലെങ്കിൽ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീക്ക് സാമ്പത്തികമായ പരിരക്ഷ എന്ന കാതലായ കാര്യം യശോദാ ബെന്നിൻറ്റെ കാര്യത്തിൽ സൗകര്യപൂർവം മറക്കുന്നു. മോഡി നേരത്തെ ഭാര്യയായി അംഗീകരിച്ചിരുന്നില്ലെങ്കിലും യശോദാ ബെന്നിന് തെരുവിൽ അലയേണ്ട ഒരു സാഹചര്യവും ഇല്ലായിരുന്നു. ജോലിയുണ്ടായിരുന്നു; വരുമാനം ഉണ്ടായിരുന്നു; കുടുംബത്തിൻറ്റെ പരിരക്ഷയും ഉണ്ടായിരുന്നു. മുത്തലാഖ് ചൊല്ലി ഉപേക്ഷിക്കപ്പെടുന്ന മുസ്‌ലിം സ്ത്രീകൾക്ക് ഇത്തരത്തിലുള്ള സാമ്പത്തികവും, സാമൂഹ്യവും ആയ സുരക്ഷിതത്ത്വം കിട്ടുന്നുണ്ടോ??

1985 - ൽ 'ഷാ ബാനൂ' കേസ് വിധി വന്നപ്പോൾ മുസ്ലീം വ്യക്തിഗത നിയമങ്ങൾ മാറ്റി എഴുതിക്കുവാൻ ഇവുടുത്തെ മുസ്ലീം യാഥാസ്ഥികരും, മത മേലധ്യക്ഷന്മാരും കോലാഹലം ഉണ്ടാക്കി. സത്യത്തിൽ അന്ന് സുപ്രീം കോടതി പറഞ്ഞതിൽ എന്തായിരുന്നു തെറ്റ്? 'ഷാ ബാനൂ' കേസിൽ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ തികച്ചും ന്യായമല്ലായിരുന്നുവോ? മുസ്ലീം വിധവകൾക്കും ജീവനാംശവും, സംരക്ഷണവും കൊടുക്കണം എന്ന് പറയുന്നതിൽ എന്താണ് തെറ്റുണ്ടായിരുന്നത്? എന്നിട്ടും മുസ്ലീം യാഥാസ്ഥികരും, മത മേലധ്യക്ഷന്മാരും 1986 - ൽ രാജീവ് ഗാന്ധി സർക്കാരിൽ കനത്ത സമ്മർദം ചെലുത്തി മുസ്ലീം വ്യക്തിഗത നിയമം മാറ്റി എഴുതി. ഇപ്പോൾ 'മുത്താലാക്ക്' - നെതിരെ വരെ മുസ്ലീം യാഥാസ്ഥികരും, മത മേലധ്യക്ഷന്മാരും 'ഷാ ബാനൂ' കേസിനെതിരെ എന്ന പോലെ കോലാഹലം ഉണ്ടാക്കുന്നുണ്ട്. മുസ്ലീം സ്ത്രീകൾ തന്നെയാണ് തങ്ങളുടെ സമുദായത്തിലുള്ള ഈ യാഥാസ്ഥികത്ത്വത്തിനും, സ്ത്രീ വിരുദ്ധതയ്ക്കും എതിരേ മുന്നോട്ടു വരേണ്ടത്. അല്ലാതെ മറ്റുള്ളവരല്ല.

ഇപ്പോൾ മുസ്ലിം സ്ത്രീകളെ ബാധിക്കുന്ന മുത്തലാഖ് രീതി നിയമവിരുദ്ധമാക്കി കൊണ്ടുള്ള ബിൽ മോദി സർക്കാർ പാർലമെൻറ്റിൽ അവതരിപ്പിച്ചു കഴിഞ്ഞു. കാലഹരണപ്പെട്ട മുത്തലാഖ് വിഷയം പരിഷ്‌ക്കരിക്കാൻ മുന്നിൽ നിന്നത് അഞ്ച് വനിതകളാണ് - സൈറ ബാനു, ഇസ്രത്ത് ജഹാൻ, ഗുൽഷൻ പർവീൺ, അഫ്രീൻ റഹ്മാൻ, അതിയ സാബ്രി എന്നിവർ. ഇതിൽ ബംഗാൾ സ്വദേശിനിയായ ഇസ്രത്തിനെ ഭർത്താവ് മുർത്താസ ദുബായിൽ നിന്ന് ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലുകയായിരുന്നു. മുർത്താസയ്ക്കും ഇസ്രത്തിനും നാലു മക്കളാണുള്ളത്. ഇസ്രത്ത് ജഹാൻറ്റേതടക്കം മുത്തലാഖിലൂടെ വിവാഹമോചിതരായ അഞ്ച് മുസ്‌ലിം സ്ത്രീകളുടേതുൾപ്പെടെ ഏഴ് ഹർജികൾ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് മുത്തലാഖ് നിരോധിച്ചത്.

1985 - ൽ 'ഷാ ബാനൂ' കേസ് വിധി വന്നപ്പോൾ ഭരണ പരിചയമില്ലാതിരുന്ന രാജീവ് ഗാന്ധിയെ ഉത്തർ പ്രദേശിലെ ഉപ തിരഞ്ഞെടുപ്പുകളിൽ ശക്തമായ തിരിച്ചടികൾ നൽകി കൊണ്ട് സമ്മർദ്ദത്തിലാക്കി. മുസ്ലീം യാഥാസ്ഥികരും, മത മേലധ്യക്ഷന്മാരും രാജീവ് ഗാന്ധിയെ സ്വാധീനിച്ച് മുസ്ലീം വ്യക്തിഗത നിയമം മാറ്റി എഴുതി. പിന്നീട് ഇതിനെതിരെ വിമർശനം ഉയർന്നപ്പോൾ രാജീവ് ഗാന്ധി ഹിന്ദു വർഗീയതെക്കെതിരെയും മൃദു സമീപനം എടുത്തു. അയോധ്യയിലെ തർക്ക ഭൂമിയിൽ ശിലാ സ്ഥാപനം നടത്തുവാൻ അനുമതി നൽകി. ഇതിനു ശേഷമുള്ള ചരിത്രം നമുക്കറിയാവുന്നതാണ്. 1984 -ൽ ലോക്സഭയിൽ രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി. ഇന്ത്യയിൽ വ്യാപകമായ വർഗീയവൽക്കരണം നടത്തി. പക്ഷെ ഇവിടെ ഓർമിക്കേണ്ടത് 1947-ലെ വിഭജനത്തിൻറ്റെ കാര്യമായാലും, 1985 - ൽ 'ഷാ ബാനൂ' കേസിൻറ്റെ കാര്യമായാലും മതത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയ ഇടപെടലിൻറ്റെ തുടക്കം പുരുഷ കേന്ദ്രീകൃതവും, അവസര വാദപരവുമായ മുസ്ലീം യാഥാസ്ഥികരുടെ ഭാഗത്തു നിന്നായിരുന്നു എന്ന വസ്തുതയാണ്. സാധാരണക്കാരായ മുസ്ലീങ്ങൾക്കോ, മുസ്‌ലീം സ്ത്രീകൾക്കോ ഇത്തരം രാഷ്ട്രീയ നിലപാടുകൾ ഒരു പ്രയോജനവും ചെയ്തിട്ടില്ല.

ഹിന്ദു വ്യക്തി നിയമം പരിഷ്കരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനുമുള്ള ശ്രമം ബ്രിട്ടീഷ് ഭരണകാലത്തുതന്നെ ആരംഭിച്ചിരുന്നു. 1947- ൽ തന്നെ രൂപീകരിച്ചിരുന്ന അനേകം കമ്മിറ്റികളുടെ റിപ്പോർട്ടുകൾ പ്രകാരം കൂട്ടുകുടുംബ വ്യവസ്ഥിതി ഇല്ലാതാക്കുക, ആൺ-പെൺ ഭേദമന്യേ മക്കൾക്ക് സ്വത്തിൽ തുല്യാവകാശം നൽകുക, അന്യ മതത്തിലും, ജാതിയിലുമുള്ള വിവാഹവും വിവാഹ മോചനവും അനുവദിക്കുക, ബഹുഭാര്യാത്വം നിരോധിക്കുക എന്നൊക്കെയായിരുന്നു കമ്മിറ്റി റിപ്പോർട്ടുകളുടെ പ്രധാന ശുപാർശകൾ. സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം 1948-ൽ നിയമമന്ത്രി ഡോക്റ്റർ അംബേദ്കർ ആ ശുപാർശകൾ അൽപസ്വൽപം വ്യത്യാസങ്ങളോടെ 'ഹിന്ദു കോഡ് ബില്ലായി' അവതരിപ്പിച്ചു. പക്ഷെ ഹിന്ദുക്കൾക്ക് മാത്രമായി എന്തിനു നിയമം വേണം എന്ന നിർണായക ച്യോദ്യത്തിന് ഉത്തരം പറയാൻ ഡോക്റ്റർ അംബേദ്കർക്ക് പാർലമെൻറ്റിൽ സാധിച്ചില്ല. ഡോക്റ്റർ അംബേദ്കർ ബിൽ പാസാകാത്തതിൻറ്റെ പേരിൽ 1951 സെപ്റ്റംബർ 27-ന് കേന്ദ്രമന്ത്രി സഭയിൽ നിന്ന് രാജിവെക്കുകയും ചെയ്തു.

'ഹിന്ദു കോഡ് ബിൽ' ഡോക്റ്റർ അംബേദ്കറുടെ രാജിയിൽ കലാശിച്ചതിനെ ചൊല്ലി ഹിന്ദു സമൂഹത്തിലെ യാഥാസ്ഥിതിക വാദികൾക്കെതിരെ വ്യാപകമായ വിമർശനം വന്നിട്ടുണ്ട്. ഹിന്ദു സ്ത്രീകളുടെ സ്വത്തവകാശം പിന്നീട് അംഗീകരിക്കപ്പെട്ടു. മേരി റോയ് നടത്തിയ നിയമ പോരാട്ടത്തിലൂടെ ക്രിസ്ത്യൻ സ്ത്രീകളുടെയും സ്വത്തവകാശം സുപ്രീം കോടതി അംഗീകരിച്ചു. വിവാഹമോചനം തേടുന്നവർ സ്ത്രീകളുടെയും, കുഞ്ഞുങ്ങളുടെയും ചെലവ് വഹിക്കണം എന്ന് സുപ്രീം കോടതി പല ഉത്തരവുകളിലൂടെയും കൃത്യമായി പറഞ്ഞിട്ടുണ്ട്.

ഹിന്ദു സമൂഹത്തിലെ ജാതീയമായ വിവേചനത്തിനെതിരേ ഡോക്റ്റർ അംബേദ്കറുടെ വിമർശനം പിന്നീട് ഹിന്ദു സമൂഹത്തിലെ പുരോഗമനകാരികൾ പലരും അംഗീകരിച്ചു. ഡോക്റ്റർ അംബേദ്കറുടെ പക്ഷം പിടിക്കുന്ന മറ്റു പലരും മുസ്‌ലീം സമൂഹത്തിലെ യാഥാസ്ഥികത്ത്വത്തിനും, പുരുഷ കേന്ദ്രീകരണത്തിനും എതിരേ ഡോക്റ്റർ അംബേദ്കർ ശക്തമായ വിമർശനം നടത്തിയിട്ടുണ്ട് എന്ന വസ്തുത അംഗീകരിക്കുവാൻ മടിക്കുന്നു. 'മുസ്ലിം ബ്രദർഹുഡ്' എന്ന് പറയുന്നത് വിശാലമായ അർത്ഥത്തിലുള്ള സാഹോദര്യം അല്ല; മറിച്ച് മുസ്ലീങ്ങൾക്കിടയിൽ മാത്രമുള്ള സാഹോദര്യം ആണെന്നാണ് ഡോക്റ്റർ ബി. ആർ. അംബേദ്കർ ചൂണ്ടി കാണിക്കുന്നത്. ഇത്തരത്തിലുള്ള സങ്കുചിതമായ മത ബോധം ആധുനികമായ മൂല്യങ്ങൾക്ക് എതിരാണെന്ന് ഡോക്റ്റർ ബി. ആർ. അംബേദ്കർ 'Pakistan Or The Partition Of India' എന്ന ലേഖനത്തിൽ വളരെ വ്യക്തമായി പറയുന്നുമുണ്ട്. ഒരു മർദ്ദിത സമൂഹം എന്ന രീതിയിൽ മുസ്ലീങ്ങളെ പിന്തുണയ്ക്കുമ്പോഴും മുസ്ലിം മത മൗലിക വാദങ്ങളും, പുരുഷ കേന്ദ്രീകരണവും, ഭീകര പ്രവർത്തനങ്ങളും ഉയർത്തുന്ന ഗുരുതരമായ പ്രശ്നങ്ങൾ പലപ്പോഴും മനസിലാക്കുവാൻ ലിബറലുകൾക്കും, ദളിത് ബുദ്ധിജീവികൾക്കും, ഇടതു പക്ഷത്തിനും, അംബേദ്കറിസ്റ്റുകൾക്കും ഇന്നും സാധിക്കുന്നില്ല. അവരിൽ ചിലരൊക്കെ മുത്തലാഖിനെ ഇന്നും അനുകൂലിക്കുന്നതും അതു കൊണ്ടാണ്.

2018 ഡിസംബർ 20, വ്യാഴാഴ്‌ച

വനിതാ മതിലിലൂടെ സാമൂഹ്യ മാറ്റം എന്നതു നടക്കുമോ?


വനിതാ മതിലിലൂടെ സാമൂഹ്യ മാറ്റം എന്ന സങ്കൽപം ശുദ്ധ മണ്ടത്തരമല്ലേ??? CPM എന്ന പാർട്ടി തങ്ങളെന്തോ മഹാകാര്യം നിർവഹിക്കാൻ പോകുന്നു എന്ന മട്ടിലാണ് ഈ വനിതാ മതിൽ പടുത്തുയർക്കുന്നതു തന്നെ. കേരളത്തിലെ സ്ത്രീകൾക്കിടയിൽ സംഭവിച്ച മാറ്റങ്ങൾ മനസ്സിലാക്കണമെങ്കിൽ കേരളത്തിലെ തന്നെ ഏറ്റവും യാഥാസ്ഥിതികമായിരുന്ന നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ സാമൂഹ്യ നിലയിൽ വന്ന മാറ്റങ്ങൾ മാത്രം നോക്കിയാൽ മതി. ലളിതാംബിക അന്തർജനത്തിൻറ്റെയും ദേവകി നിലയങ്ങോടിൻറ്റെയും കൃതികൾ വായിക്കുമ്പോൾ കാണുന്നതെന്താണ്??? നമ്പൂതിരി വിധവകൾ വെറും നിലത്തു കിടക്കണമായിരിന്നു. അവർക്ക് എണ്ണ തേക്കാൻ പറ്റില്ലായിരുന്നു. സ്വർണം, വെള്ളി - ഈ ആഭരണങ്ങൾ ഒന്നും അണിയാൻ അവകാശമില്ലായിരുന്നു. ഒരു നേരം മാത്രമേ ആഹാരം കഴിക്കാൻ സാധിച്ചിരുന്നുള്ളൂ. ഇത്തരം ഒരു അവസ്ഥയിൽ നിന്ന് ഇന്ന് ആ സമുദായത്തിലെ സ്ത്രീകൾ എവിടെ നിൽക്കുന്നൂ???

ആധുനിക കാലഖട്ടത്തിലെ വിദ്യാഭ്യാസം സിദ്ധിച്ച നമ്പൂതിരി യുവതികൾ പോലും നമ്പൂതിരി പൂജാരിമാരെ വിവാഹം കഴിക്കാൻ തയ്യാറാകുന്നില്ല എന്നതാണല്ലോ കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ. നമ്പൂതിരി പൂജാരിമാരിൽ പലരും ഇപ്പോൾ അനാഥ പെൺകുട്ടികളെ വിവാഹം ചെയ്യുന്നു എന്നതാണ് റിപ്പോർട്ടുകൾ. പണ്ട് സ്മാർതൻ താത്രിയെ 'സാധനം' എന്നാണല്ലോ വിശേഷിപ്പിച്ചത്. 'അകത്തത്', 'അത്' , 'ഇത്' - എന്നൊക്കെയാണല്ലോ 21 -ആം നൂറ്റാണ്ടിലും ചില നമ്പൂതിരിമാർ സ്ത്രീകളെ പരാമർശിച്ച് എഴുതിയുട്ടുള്ളത്. നമ്പൂതിരി യുവതികൾ പോലും നമ്പൂതിരി പൂജാരിമാരെ വിവാഹം കഴിക്കാത്തതിലൂടെ നമ്പൂതിരിമാർക്ക് നല്ല ഒരു അടി അവരുടെ സ്ത്രീകളിൽ നിന്ന് തന്നെ കിട്ടി കൊണ്ടിരിക്കയാണ് എന്നാണ് കൈതപ്രം ദാമോദരൻ നമ്പൂതിരിയെ പോലുള്ളവർ കുറച്ചു നാൾ മുമ്പ് പറഞ്ഞത്.

കടുത്ത യാഥാസ്ഥികത്ത്വം ഇപ്പോഴും വെച്ച് പുലർത്തുന്ന കുടുംബങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ പെൺകുട്ടികൾ താഴ്ന്ന ജാതിക്കാരുടെ കൂടെയും ഇതര മതസ്ഥരുടെ കൂടെയും പോകുന്നത് സാധാരണമായിരിക്കുന്നു. ഇതര മതസ്ഥരു മായി വിവാഹം കഴിച്ച ചിലരെ ഒക്കെ ഇതെഴുതുന്ന ആൾക്ക് അറിയാം. ക്ഷേത്ര പൂജാരിമാരുടെ കൂടെ ഒക്കെ പോയി ജീവിതം ആ രീതിയിലേക്ക് കൊണ്ടുപോകാൻ ഇന്നത്തെ തലമുറയിൽ പെട്ട പെൺകുട്ടികളിൽ പലരും ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഉയർന്ന ജോലിയും നിലവാരവും ഇല്ലാത്ത യുവാക്കൾക്ക് ആ സമുദായത്തിൽ നിന്ന് തന്നെ വിവാഹം ബാലികേറാ മലയാകുന്നത്.

പക്ഷെ ഈ മാറ്റമൊന്നും ഒറ്റ ദിവസം കൊണ്ടോ, ഒരു മതില് കൊണ്ടോ ഒന്നും സംഭവിച്ചതല്ല എന്നതാണ് ശ്രദ്ധേയം. ജാതിശ്രേണിയിൽ പ്രഥമസ്ഥാനത്ത് നിലനിന്നിരുന്ന നമ്പൂതിരിസമുദായം പുരോഗമനപരമായ സാമൂഹ്യവീക്ഷണം കൈക്കൊള്ളുന്നത് യോഗക്ഷേമ സഭയുടെ രൂപീകരണത്തിനു ശേഷം മാത്രമാണ്. വിദ്യാഭ്യാസം, സാഹിത്യം, കല, രാഷ്ട്രീയം - ഇങ്ങനെയുള്ള അനവധിയായ പ്രക്രിയകളിൽ കൂടിയാണ് നമ്പൂതിരി സമുദായം ഉൾപ്പെടെയുള്ള ഏതൊരു സമുദായവും മാറ്റത്തിന് വിധേയമാകുന്നത്. നമ്പൂതിരി സമുദായത്തിൽ വി.ടി. ഭട്ടതിരിപ്പാട്, എം.ആർ. ഭട്ടതിരിപ്പാട്, എം.പി. ഭട്ടതിരിപ്പാട്, ലളിതാംബിക അന്തർജ്ജനം, ദേവകി നിലയങ്ങോട്, മുത്തിരിങ്ങോട്ടു ഭവത്രാതൻ നമ്പൂതിരി തുടങ്ങിയവർ സമുദായ നവോത്ഥാനത്തിനുള്ള ശക്തമായ ആയുധമായി സാഹിത്യത്തെ ഉപയോഗിച്ചു. നമ്പൂതിരി സമുദായത്തിനുള്ളിലെ ഇരുണ്ട ഭൂഖണ്ഡത്തെ സമുദായത്തിനും പൊതുസമൂഹത്തിനും മുന്നിൽ അവതരിപ്പിച്ച്, പരിഷ്കരണത്തിൻറ്റെയും നവീകരണത്തിൻറ്റെയും അടിയന്തിര പ്രാധാന്യം ബോദ്ധ്യമാക്കുന്നതിൽ അന്നത്തെ സാഹിത്യ കൃതികൾ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.

ഇനി ജാതി നിർമ്മാർജ്ജനത്തിൻറ്റെ കാര്യം പറയുകയാണെങ്കിൽ ജാതി വ്യവസ്ഥ ഒറ്റ രാത്രി കൊണ്ടൊന്നും ഇല്ലാതാകാൻ പോവുന്നുല്ല. കാരണം അത്രയ്ക്ക് രൂഢമൂലമാണ് ജാതി ചിന്താഗതി. മനസ്സിൻറ്റെ ഉള്ളിൻറ്റെ ഉള്ളിൽ എങ്കിലും ജാതി ചിന്ത ഇല്ലാത്ത ഇന്ത്യക്കാരെ കാണുവാൻ വളരെ പ്രയാസമാണ്. മധ്യ വർഗത്തിന് സാമൂഹ്യമായും, സാമ്പത്തികമായും ഉന്നതി പ്രാപിക്കുമ്പോൾ ജാതി സാമൂഹ്യ യാഥാർഥ്യമായിട്ടുള്ള ഒരു സമൂഹത്തിൽ ജാതി മേൽക്കോയ്മയും സ്ഥാപിക്കാനുള്ള ആഗ്രഹം വരും. ഇതാണ് കേരളത്തിലെ സുറിയാനി, പരമ്പരാഗത ക്രിസ്ത്യാനികളുടെ കാര്യത്തിൽ സംഭവിച്ചത്. സാമ്പത്തികമായും, സാമൂഹ്യമായും അഭിവൃദ്ധി പ്രാപിച്ചപ്പോൾ അവർ ജാതി മേൽക്കോയ്മയും ഉണ്ടാക്കാൻ നോക്കി. അത് കൊണ്ടാണ് അവർ ഇല്ലാത്ത 'നമ്പൂതിരി ബന്ധത്തിൻറ്റെ' അല്ലെങ്കിൽ 'ബ്രാഹ്മണിക്കൽ ജീനിൻറ്റെ' കഥ പറയുന്നത്.

പണ്ട് ഇതെഴുതുന്നയാൾ തൃശൂരിലെ ചാവക്കാട് സർവേ നടത്തിയപ്പോൾ പഞ്ചായത്തു അംഗമായ ഒരു ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച ഒരു മുസ്‌ലിം ടീച്ചർ എന്നോട് പറഞ്ഞത് അവർക്കു കല്യാണം ആലോചിച്ചപ്പോൾ സമുദായത്തിലെ പലർക്കും കല്യാണാലോചനയുമായി വരാൻ പേടിയായിരുന്നു എന്നാണു. വിദ്യാഭ്യാസം ഒരു വ്യക്തിയുടെ സാമൂഹ്യ നില നിശചയിക്കുന്നതാണ് ആ ടീച്ചറുടെ വാക്കുകളിൽ കൂടി പുറത്തു വന്നത്. കഴിഞ്ഞ 20 -30 വർഷം കൊണ്ട് മുസ്ലീങ്ങൾ, പ്രത്യേകിച്ച് മുസ്ലിം സ്ത്രീകൾ നേടിയ വിദ്യാഭ്യാസപരമായ മുന്നേറ്റം എല്ലാ അർത്ഥത്തിലും വിപ്ലവകരമായ മുന്നേറ്റം തന്നെയാണ്. പക്ഷെ ഇതൊന്നും ഒറ്റ ദിവസം കൊണ്ടോ, ഒരു മതില് കൊണ്ടോ ഒന്നും സംഭവിച്ചതല്ലാ. ഗൾഫ് പണമാണ് കഴിഞ്ഞ 20 -30 വർഷം കൊണ്ട് കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസ-സാമൂഹ്യ നിലവാരം ഉയർത്തിയത് എന്നു കാണാം. കേരളത്തിൻറ്റെ തന്നെ സാമൂഹ്യ-സാമ്പത്തിക  പുരോഗതിക്കു കാരണം കഴിഞ്ഞ 20 -30 വർഷമായി വന്നു കൊണ്ടിരിക്കുന്ന പുറത്തു നിന്നുള്ള വരുമാനമാണ്.

ഇന്ത്യയിലെ ഏറ്റവും നഗരവൽക്കരിക്കപ്പെട്ട പ്രദേശങ്ങളിൽ ഒന്നാണല്ലോ കേരളം. പണം കാര്യങ്ങൾ തീരുമാനിക്കുമ്പോൾ ഭാവിയിൽ ജാതിക്ക് വലിയ പ്രാധാന്യമില്ലാത്ത കാലം വരുമെന്നു പ്രത്യാശിക്കാം. ഗൾഫ് പണത്തിൻറ്റെ കുത്തൊഴുക്കോടെ കേരളത്തിൽ ഇത് കണ്ടതുമാണല്ലോ. ആധുനിക കാലഘട്ടത്തിൽ ഭക്ഷണവും, വെള്ളവും, തൊഴിലും ഒക്കെ ഒരു ജാതിയുടെ മാത്രമായി ചുരുക്കാൻ സാധിക്കില്ലല്ലോ. ഉത്തർ പ്രദേശിലൊക്കെ ഇപ്പോൾ തന്നെ തൂപ്പു ജോലിക്ക് അപേക്ഷിക്കുന്ന ബ്രാഹ്മണരും, ഉന്നത ജാതിക്കാരും അനേകം ഉണ്ടെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് പറയുന്നത്. ജോലികൾ ആധുനികവൽക്കരിക്കപ്പെടുന്നതിലൂടെയും, യന്ത്രവൽക്കപ്പെടുന്നതിലൂടെയും ജാതി ഗ്രൂപ്പുകൾ ചെയ്തിരുന്ന ജോലിക്കു മാറ്റം സംഭവിക്കുകയാണ്. ഇപ്പോൾ 'മാൻഹോൾ' വൃത്തിയാക്കാനൊക്കെ യന്ത്രങ്ങളും , റോബോട്ടുകളും വരാൻ തുടങ്ങി. ജാതി ഗ്രൂപ്പുകൾ ചെയ്തിരുന്ന ജോലിക്കു മാറ്റം സംഭവിച്ചാലും രാഷ്ട്രീയത്തിൽ ഒരു 'പ്രെഷർ ഗ്രൂപ്പായി' ജാതി തുടരുന്നുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ BSP അതിൻറ്റെ ശക്തി തെളിയിച്ചത് അതുകൊണ്ടാണ്.  ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെന്നപോലെ കേരളത്തിലും ജാതി ഉപയോഗിച്ചുള്ള വോട്ടു ബാങ്ക് രാഷ്ട്രീയം സജീവമാണ്. ജാതി നോക്കി സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനെ കുറിച്ച് ഇ.എം.എസ്. നമ്പൂതിരിപ്പാടിനോട് പണ്ട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, "ഞങ്ങൾ കമ്യൂണിസ്റ്റുകാർ ജാതിക്കെതിരാണ്: പക്ഷെ ജാതി ഒരു സാമൂഹ്യ യാഥാർഥ്യമാണ്. അത് ഞങ്ങൾക്ക് നിഷേധിക്കാനാവില്ല" - എന്നാണു. ഇങ്ങനെ എല്ലാ സാമൂഹ്യ യാഥാർഥ്യങ്ങളും അംഗീകരിക്കുന്ന ഒരു പാർട്ടിയാകുമ്പോൾ CPM എന്ന പാർട്ടിക്കു പിന്നെ എങ്ങനെയാണ് നവോധാനത്തെ കുറിച്ച് പ്രസംഗിക്കുവാൻ സാധിക്കുക???

2018 ഡിസംബർ 14, വെള്ളിയാഴ്‌ച

കോൺഗ്രസിലെ ഗ്രൂപ്പിസം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ

ഹിന്ദി ബെൽറ്റിലെ നിയമസഭാ തിരഞ്ഞെടുപ്പ് റിസൾട്ടുകൾ ജനങ്ങൾ മറിച്ചു ചിന്തിക്കുന്നു എന്നതിൻറ്റെ സൂചകങ്ങളാണ്. രാജ്യത്തെ പ്രതിസന്ധിയിലാക്കുന്ന രീതിയിലാണ് രാമ ക്ഷേത്രവും, ശബരിമല വിഷയവും, ടിപ്പു സുൽത്താനും ഒക്കെ ഉയർത്തിയുള്ള വർഗീയ വൽക്കരണം. നോട്ട് നിരോധനവും, ജി.എസ്.ടി.-യും മൂലം അസംഘടിത മേഖല പിന്നോക്കം പോയതും, അസംഘടിത മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടതും, തന്മൂലം കയറ്റുമതി കുറഞ്ഞതും, രൂപയുടെ മൂല്യം ഗണ്യമായി ഇടിഞ്ഞതും ആരും കാണാതിരുന്നു കൂടാ. ബി.ജെ.പി. കേന്ദ്രത്തിൽ അധികാരത്തിൽ വന്ന ഉടനെ ചെയ്തത് ധാന്യങ്ങളുടേയും, കാർഷിക വിഭവങ്ങളുടേയും  സംഭരണത്തിന് പരിധി എടുത്തു കളഞ്ഞതാണ്. അതിൻറ്റെ ഗുണഫോക്താക്കൾ ഇന്ത്യയിലെ ചെറുകിട കർഷകനായിരുന്നില്ല. ഇത്തരം കർഷക വിരുദ്ധ നയങ്ങളിലൂടെ നേട്ടം കൊയ്തവരാണ് ശത കോടികൾ മുടക്കി ഇപ്പോൾ ആഡംബര കല്യാണം നടത്തുന്നത്; ആയിരത്തോളം ചാർട്ടേർഡ് ഫ്‌ളൈറ്റുകളിലൂടെ അതിഥികളെ സൽക്കരിക്കുന്നത്. ഇതിനൊക്കെ എതിരേ ജനം പ്രതികരിക്കാൻ തയ്യാറാണ്. പക്ഷെ നല്ല ഒരു പ്രതിപക്ഷം ഇന്ത്യയിൽ വേണം. അതാണ് നമുക്ക് ഇല്ലാത്തതും.

ബി.ജെ.പി. കുറെ നാളായി മതവർഗ്ഗീയത ഇളക്കി വിട്ടപ്പോൾ ഇന്ത്യയിലെ സമുദായങ്ങൾ തമ്മിലുള്ള സാഹോദര്യമാണ് നഷ്ടപ്പെട്ടത്. അതിൻറ്റെ പ്രതിഫലനമാണ് ഇപ്പോൾ കാശ്മീരിൽ കണ്ടുകൊണ്ടിരിക്കുന്നതും. ബി. ജെ. പി. സമീപ കാലത്ത് മതവർഗ്ഗീയത ഇളക്കി വിടുന്നത് കൊണ്ടുള്ള ശരിക്കുള്ള കുഴപ്പം ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലേക്കാൾ കാശ്മീരിലാണ് കാണുന്നത്. നേരത്തേ തീവ്രവാദികൾ കൊല്ലപ്പെടുമ്പോൾ പ്രതിഷേധത്തിന് പങ്കെടുക്കുന്ന സാധാരണ ജനത്തിൻറ്റെ എണ്ണം ആയിരങ്ങളായിരുന്നുവെങ്കിൽ ഇപ്പോൾ അത് പതിനായിരങ്ങളും, ലക്ഷവും കടന്നു. കാശ്മീരിൽ തീവ്രവാദികൾക്ക്‌ നല്ല ജനപിന്തുണ കിട്ടുന്നുണ്ടെന്നാണ് ഇത് കാണിക്കുന്നത്. ഒരുവശത്ത് സൗദിയിൽ നിന്നുള്ള ഫണ്ടിങ് ഉപയോഗിച്ച് സലഫികൾ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുമ്പോൾ മറുവശത്ത് ഇന്ത്യൻ സൈന്യത്തിന് ജനപിന്തുണ ആർജിക്കാൻ കഴിയാത്ത സാഹചര്യമാണ് കാശ്മീരിലുള്ളത്. ഇനി അഞ്ചു വർഷം കൂടി ബി. ജെ. പി. ഭരിച്ചാൽ സംഭവിക്കാവുന്ന സാമൂഹ്യ വിപത്ത് അല്ലെങ്കിൽ സാമൂഹ്യ സംഘർഷം ഓർക്കാൻ തന്നെ പേടിയാണ്. പക്ഷെ കോൺഗ്രസിന് ആഹ്ലാദിക്കാൻ വലിയ വകയൊന്നുമില്ല.

ഇനി വരാൻ പോകുന്ന കാലത്ത് കോൺഗ്രസ് നേരിടേണ്ടത് സംഘ പരിവാറുകാരുടെ സംഘടനാ ശക്തിയോടും, സോഷ്യൽ മീഡിയയിലുള്ള അവരുടെ മേധാവിത്ത്വത്തോടുമാണ് എന്ന് നിസംശയം പറയാം. സംഘ പരിവാറുകാരുടെ ചിട്ടയായ സംഘടനാ പ്രവർത്തനത്തോട് താരതമ്യപ്പെടുത്തുമ്പോൾ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ഒന്നിക്കുകയും മറ്റു സമയങ്ങളിൽ തമ്മിൽ തല്ലും, പാരവെപ്പും കാഴ്ച വെക്കുന്ന കോൺഗ്രസ് പ്രവർത്തന ശൈലി ഒന്നുമല്ല.

കോൺഗ്രസിനെ സമൂലമായ അഴിച്ചു പണിക്ക് വിധേയമാക്കാത്തിടത്തോളം കാലം കോൺഗ്രസിന് ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ വിജയിക്കുകയും വളരെ ശ്രമകരമാണ്. കഴിഞ്ഞ നാലര വർഷം കോൺഗ്രസ് എന്ന പാർട്ടിയെ ഉടച്ചു വാർക്കാൻ രാഹുൽ ഗാന്ധിയോ, സോണിയാ ഗാന്ധിയോ ഒന്നും ചെയ്തില്ല. ഇപ്പോൾ നല്ല ഒരു 'ഫൈറ്റിൻറ്റെ' പ്രതീതി സൃഷ്ടിക്കുവാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞു. പക്ഷെ അത് മാത്രം പോരാ. ബി.ജെ.പി. കോൺഗ്രസിനേയും, രാഹുൽ ഗാന്ധിയേയും ആക്രമിക്കുമ്പോൾ പ്രത്യാക്രമണം തന്നെ വേണം. തിരഞ്ഞെടുപ്പുകളിൽ ജയിക്കാൻ സോഷ്യൽ മീഡിയയും, ഇലക്രോണിക് മീഡിയയും വഴിയും ശക്തമായ പ്രചാരണവും രാഷ്ട്രീയ എതിരാളികൾക്കെതിരെ ആക്രമണവും നടത്തേണ്ടതുണ്ട്. ഒപ്പം 'ഫീൽഡ് വർക്' ചെയ്യേണ്ടതുണ്ട്. പ്രശ്നങ്ങൾ അനവധി ഉള്ളപ്പോഴും ബി.ജെ.പി. ഒറ്റക്കെട്ടായി ആണ് മുന്നേറുന്നത്. സംഘടനാപരമായ അച്ചടക്കം പാലിക്കാത്തിടത്തോളം കാലം കോൺഗ്രസിന് ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ വിജയിക്കുകയും വളരെ ശ്രമകരമാണ്. കാരണം ഇത് സോഷ്യൽ മീഡിയയുടെയും, 24 മണിക്കൂർ ചാനലുകളുടെയും കാലമാണ്. കോൺഗ്രസുകാരുടെ തമ്മിൽ തല്ല് പരസ്യമായി കാണുന്ന ജനങ്ങളിൽ അവരോട് അവമതിപ്പ് ഉണ്ടാകുന്നത് സ്വോഭാവികം മാത്രം. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സ്വയം വിഴുപ്പലക്കി കോൺഗ്രെസ്സുകാർ ജനങ്ങളുടെ മുമ്പിൽ അപഹാസ്യരാകുകയാണ്. 24 മണിക്കൂറും ചാനലുകളും, ഓൺലെയിൻ പത്രങ്ങളും, ഫെയ്സ്ബുക്കും ഒക്കെ ഉള്ളപ്പോൾ ശ്കതമായ സംഘടനാ സംവിധാനം തീർത്തില്ലെങ്കിൽ പാർട്ടിയുടെ നില നിൽപ്പ് തന്നെ അപകടത്തിലാവുമെന്ന കാര്യം ഇനിയും കോൺഗ്രെസ്സുകാർ തിരിച്ചറിയുന്നില്ല.

കോൺഗ്രസ് ഗ്രൂപ്പിസം മൂലം നേതാക്കൾ തമ്മിൽ തല്ലിയപ്പോഴാണ് രാജസ്ഥാനിലും മധ്യപ്രദേശിലും കേവല ഭൂരിപക്ഷം ഉറപ്പിക്കാനാവാതെ വന്നത്. ഹിന്ദി ഹൃദയഭൂമിയിലെ ബി.ജെ.പി. തോൽവി സമ്പൂർണ്ണമാക്കാത്തതിൽ ഈ ഗ്രൂപ്പിസം വലിയ പങ്കു വഹിച്ചു. കടുത്ത ഭരണവിരുദ്ധ വികാരം മൂലം അനായാസമായി വിജയം കാണുമെന്നു കരുതിയ രാജസ്ഥാനിൽ കോൺഗ്രസിനു നന്നായി പൊരുതേണ്ടി വന്നു. അവിടെ സച്ചിൻ പൈലറ്റിൻറ്റേയും മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിൻറ്റേയും ഗ്രൂപ്പുകളാണ് ആധിപത്യത്തിനു മൽസരിച്ചത്. ഗ്രൂപ്പു സമവാക്യങ്ങളുടെ പേരിൽ പലർക്കും സീറ്റ് നിഷേധിച്ചു. ഇതെല്ലാം വിജയത്തിലെ തിളക്കും കുറച്ചു. നിരവധി റിബലുകളെ കോൺഗ്രസിന് നേരിട്ടേണ്ട സ്ഥിതി വന്നു. ജയിച്ച സ്വതന്ത്രരിൽ ഏറെയും കോൺഗ്രസ് റിബലുകളാണ്. ഇനി ഭൂരിപക്ഷം ഉറപ്പാക്കാൻ അവരുടെ കാലു പിടിക്കേണ്ട അവസ്ഥയിലേക്ക് കോൺഗ്രസ് എത്തിയിരിക്കുകയാണ്. മധ്യപ്രദേശിൽ കമൽനാഥ്, ജ്യോതിർ രാജ സിന്ധ്യ - ഇവരുടെ ഗ്രൂപ്പുകളാണ് ആധിപത്യത്തിനു മൽസരിച്ചത്. ഇപ്പോൾ മുഖ്യ മന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിലും ഗ്രൂപ്പിസം കളി തുടരുകയാണ്. ചുരുക്കം പറഞ്ഞാൽ കോൺഗ്രസ് ഇനി രക്ഷപ്പെടണമെങ്കിൽ ഇത്തരം ഗ്രൂപ്പ് കളികൾക്ക് അന്ത്യമിട്ടേ തീരൂ.

2018 ഡിസംബർ 3, തിങ്കളാഴ്‌ച

പിണറായ് വിജയനും നവോത്ഥാനവും

കേരളത്തിൽ നിന്നുള്ള ആദ്യകാല കമ്യൂണിസ്റ്റുകാരിൽ ഒരാളായ ബെർലിൻ കുഞ്ഞനന്തൻ നായർ തൻറ്റെ ആത്മകഥയായ 'പൊളിച്ചെഴുത്ത്' - ൽ വർണിക്കുന്ന ഒരു രംഗമുണ്ട്. 1950 ഡിസംബറിൽ കൽക്കട്ടയിൽ നിന്ന് ബോട്ടിൽ   കമ്യൂണിസ്റ്റു നേതാക്കളായ അജയ് ഘോഷ്, എസ്.എ. ഡാങ്കെ, സി. രാജേശ്വരറാവു, ബസവ പുന്നയ്യ, നിഖിൽ ചക്രവർത്തി - എന്നിവർ മോസ്‌കോയ്ക്ക് പുറപ്പെടുന്ന കാഴ്ച. പിന്നീട് അന്നത്തെ സോവിയറ്റ് യൂണിയൻറ്റെ മുങ്ങികപ്പലിൽ പുറം കടലിൽ വെച്ച് അവർ റഷ്യയിലേക്ക് യാത്രയായി. ബെർലിൻ കുഞ്ഞനന്തൻ നായർ ഇതെല്ലാം സ്വന്തം കണ്ണ് കൊണ്ട് കണ്ടതാണ്. ഇന്ത്യൻ നേതാക്കൾ നാല് മാസം മോസ്‌കോയിൽ തങ്ങി. 'ക്വിറ്റ് ഇൻഡ്യാ' പ്രസ്ഥാനത്തെ എതിർത്തത് കൊണ്ട് ജനങ്ങൾ ഇപ്പോൾ കമ്യൂണിസ്റ്റ് പാർട്ടിക്കൊപ്പമില്ലെന്ന് അവർ സ്റ്റാലിനോട് പറഞ്ഞു. അപ്പോൾ സ്റ്റാലിൻ അവരോട് "നിങ്ങളോട് ആരു പറഞ്ഞു ക്വിറ്റ് ഇൻഡ്യാ' പ്രസ്ഥാനത്തെ എതിർക്കാൻ"  എന്ന് തിരിച്ചു ചോദിച്ചു. ഏകാധിപതിയും, നിഷ്ടൂരനും ആയിരുന്നെങ്കിൽ കൂടി സ്റ്റാലിന് പ്രായോഗിക രാഷ്ട്രീയം അറിയാമായിരുന്നു. ഈ 'പ്രാഗ്‌മാറ്റിക്ക് പൊളിറ്റിക്ക്‌സ്' ആണ് എപ്പോഴും വരട്ടു വാദങ്ങളുമായി നടക്കുന്ന ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനില്ലാത്തത്. ഇപ്പോൾ തികഞ്ഞ കോമഡിയായ നവോത്ഥാനം പറഞ്ഞു വരുമ്പോൾ പിണറായ് വിജയൻറ്റെ സർക്കാരിനും നഷ്ടപ്പെടുന്നത് ആ പ്രായോഗിക രാഷ്ട്രീയമാണ്.

ഇരുപതാം നൂറ്റാണ്ടിൻറ്റെ തുടക്കത്തിലും പത്തൊൻപതാം നൂറ്റാണ്ടിൻറ്റെ അവസാനത്തിലുമായി കേരളത്തിൽ രൂപം കൊണ്ട സാംസ്കാരികവും മതപരവുമായ ഒരു 'മൂവ്മെൻറ്റ്' ആയിരുന്നു കേരളത്തിലെ നവോത്ഥാന പ്രക്രിയ. ഇതിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ റോൾ തീർത്തും ശുഷ്കമായിരുന്നു. ഈ പ്രസ്ഥാനത്തിലെ നേതാക്കളായ ശ്രീ നാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, പൊയ്‌കായിൽ യോഹന്നാൻ, അയ്യങ്കാളി, വി.ടി.ഭട്ടതിരിപ്പാട്, വക്കം മുഹമ്മത് അബ്ദുൽ ഖാദർ മൗലവി, മന്നത്ത് പത്മനാഭൻ - ഇവരാരും കമ്യുണിസ്റ്റുകാരല്ലായിരുന്നു. അന്നത്തെ കോൺഗ്രസ്സ് പാർട്ടിയിലുണ്ടായിരുന്ന എ. കെ.ഗോപാലനെ പോലെ ചിലർ വൈക്കം സത്യാഗ്രഹത്തിലും, ഗുരുവായൂർ സത്യാഗ്രഹത്തിലും ഒക്കെ പങ്കെടുത്തിട്ടുണ്ട്. അതാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആകെയുള്ള സംഭാവന. പിന്നീട് കമ്യൂണിസ്റ്റ് ബുദ്ധിജീവികൾ കേരളത്തിലെ നവോത്ഥാന പ്രക്രിയയുടെ മൊത്തം ക്രെഡിറ്റും അടിച്ചു മാറ്റാൻ നോക്കി!!! കമ്യുണിസ്റ്റ് പാർട്ടി പോലും അന്ന് രൂപപ്പെട്ടിരില്ലെന്നാണ് രസകരമായ വസ്തുത.

ഇന്ത്യൻ കമ്യൂണിസ്റ്റു നേതാക്കൾക്കൊക്കെ സോവിയറ്റ് യൂണിയനോടായിരുന്നു റഷ്യൻ വിപ്ലവം കഴിഞ്ഞു താൽപര്യം മുഴുവനും. ഇന്ത്യയിലെ ഒരു നല്ല കാര്യങ്ങളും അവർ അംഗീകരിച്ചിരുന്നില്ല. മഹാത്മാ ഗാന്ധിയുടെ മാർഗങ്ങളെ അവർ തീർത്തും അശാസ്ത്രീയമായി കണ്ടു. കാരണം അന്നൊക്കെ ശാസ്ത്രീയതയുടെ മൊത്തം കുത്തക കമ്യൂണിസ്റ്റുകാർക്കായിരുന്നല്ലോ!!!! നെഹ്‌റുവിനെ ആണെങ്കിൽ അവർ 'റണ്ണിങ് ഡോഗ് ഓഫ് ഇമ്പീരിയലിസം' എന്നാണ് വിശേഷിപ്പിച്ചിരുന്നത്!!! 'കൽക്കട്ടാ തീസിസ്' - ലൂടെ നെഹ്‌റു സർക്കാരിനെതിരെ സായുധ സമരം അവർ സംഘടിപ്പിച്ചു. ഇന്ത്യൻ ഭരണഘടനയിലും, കോടതികളിലും കമ്യുണിസ്റ്റുകാർക്കു വിശ്വാസവും ഉണ്ടായിരുന്നില്ല. ഇ. എം. എസ്. നമ്പൂതിരിപ്പാട് ഭരണം ഏറ്റെടുത്തപ്പോൾ പറഞ്ഞത് തങ്ങൾക്കു വിശ്വാസമില്ലാത്ത ഒരു ഭരണഘടനയുടെ കീഴിൽ പ്രവർത്തിക്കേണ്ടി വരുന്നൂ എന്നുള്ളത് വളരെ ബുദ്ധിമുട്ടാണെന്നാണ്!!! സി.പി.ഐ., സി.പി.എം. - ഈ സംഘടനകൾക്കു ശേഷം യഥാർത്ഥ കമ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്ന് അവകാശപ്പെട്ട നക്സലയിറ്റുകൾക്കാവട്ടെ ചൈനയോടായിരുന്നു താൽപര്യം മുഴുവനും. ഇന്ത്യൻ കമ്യുണിസ്റ്റ് നേതാക്കൾ സ്റ്റാലിനെ കാണാൻ മോസ്‌ക്കോയ്ക്ക് പോയത് പോലെ അവർ മാവോയെ കാണാൻ ചൈനക്കും പോയിട്ടുണ്ട്. 1970  നവംബർ 14 -ന് അവർ തിരുവനന്തപുരത്തെ അരിസ്റ്റോ ജങ്ഷനിലുള്ള നെഹ്രുവിൻറ്റെ പ്രതിമ ബോംബ് വെച്ച് തകർത്തിട്ടും ഉണ്ട്. ഇന്നും ഇന്ത്യൻ ഭരണഘടനയെയോ, ബൂർഷ്വാ കോടതികളെയോ നക്സലയിറ്റുകൾ അംഗീകരിക്കുന്നുമില്ല.

ഭരണഘടനയിൽ അധിഷ്ഠിതമായ സാമൂഹ്യ മാറ്റം ആണ് ഇന്ത്യയുടെ രാഷ്ട്ര ശിൽപികളും, ഡോക്റ്റർ അംബേദ്കറും  സ്വപ്നം കണ്ടത്. അവരാരും കമ്യുണിസ്റ്റുകാരെ പോലെ അക്രമവും, അരാജകത്ത്വവും പ്രോത്സാഹിപ്പിച്ചിട്ടില്ലാ.  സ്വന്തം പാർട്ടിക്കുള്ളിൽ പോലും ജനാധിപത്യമോ, സ്ത്രീ സമത്വമോ കൊണ്ടുവരാത്ത സി.പി.എം. - ന് എങ്ങനെയാണ് ഭരണഘടനയിൽ അധിഷ്ഠിതമായ സാമൂഹ്യ മാറ്റം ഉയർത്തി പിടിക്കാൻ പറ്റുന്നത്??? സ്റ്റാലിനിസ്റ്റ് പാർട്ടി ക്രമത്തെ സോവിയറ്റ് യൂണിയനിലും, കിഴക്കൻ യൂറോപ്പിലുമെല്ലാം ജനങ്ങൾ തള്ളി പറഞ്ഞു. പല രാജ്യങ്ങളിലും മുൻ കമ്യുണിസ്റ്റ് പാർട്ടികൾ ഇപ്പോൾ സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടികളായിട്ടാണ് പ്രവർത്തിക്കുന്നത്. ഇന്ത്യൻ കമ്യുണിസ്റ്റ് പ്രസ്ഥാനത്തിൻറ്റെ തലതൊട്ടപ്പനായ എം. എൻ. റോയ് പോലും കമ്യുണിസ്റ്റുകാരുടെ ഏകാധിപത്യ ശൈലിയിൽ മടുത്ത് 'റാഡിക്കൽ ഹ്യുമനിസം' ആണ് പിന്നീട് രൂപം കൊടുത്തത്. ചുരുക്കം പറഞ്ഞാൽ സ്വന്തം പാർട്ടിയിലേയും, നെത്ര്വത്തത്തിലേയും തികച്ച ഏകാധിപത്യ ശൈലി കാണാത്ത  സി.പി.എം.-മ്മും, പിണറായ് വിജയനും നവോത്ഥാനം പറഞ്ഞു വരുന്നത് ശുദ്ധ കോമഡിയാണ്; ഇതേ കുറിച്ചുള്ള മലയാള ചാനൽ ചർച്ചകൾ അതിനേക്കാൾ വലിയ കോമഡിയാണ്.

2018 നവംബർ 27, ചൊവ്വാഴ്ച

കേരളത്തിലെ സമീപകാലത്തെ വർഗീയതയുടെ ഉൽഭവവും വളർച്ചയും

 ബാബ്രി മസ്ജിദ് വിവാദത്തിൽ നിന്നാണ് സമീപ കാലത്ത് കേരളത്തിലും വർഗീയതയുടെ ഉദയം എന്ന് പറയാം. ബാബ്രി മസ്ജിദ് വിവാദമൊക്കെ ഇന്ന് നമുക്കുള്ള കാറ്റ് വിതച്ച് കൊടുംകാറ്റ് കൊയ്യുന്ന ഭരണാധികാരികൾ ഉണ്ടാക്കിയ പ്രശ്നങ്ങളാണ്. വ്യത്യസ്ത സമുദായങ്ങൾ തമ്മിലുള്ള മുറിവുകൾ ഉണക്കാൻ ശ്രമിയ്ക്കേണ്ട നേതാക്കൾ തന്നെ അൽപ്പ ലാഭത്തിനായി മത സാമുദായിക ശക്തികളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് എരിതീയിൽ എണ്ണ ഒഴിച്ചു; പ്രശ്നങ്ങൾ മൂർച്ഛിപ്പിച്ചു. സമുദായങ്ങൾ തമ്മിൽ വിടവ് മനഃപൂർവം സൃഷ്ടിച്ചുകൊണ്ട് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയായിരുന്നു അന്ന് ഇന്ത്യയിൽ വ്യാപകമായി നടന്നത്.

ന്യൂന പക്ഷങ്ങളെ ശത്രുക്കളായി കാണുന്ന പ്രവണതക്കായിരുന്നു ബി.ജെ.പി. കേരളത്തിൽ ചുവടുറപ്പിക്കാനായി സമീപ കാലത്ത് പയറ്റിയത്. കേരളത്തിൽ കഴിഞ്ഞ 5-6 വർഷങ്ങളായി സംഘ പരിവാറുകാർ സോഷ്യൽ മീഡിയയിൽ കൂടി വർഗീയ വിഷം പരത്തുകയായിരുന്നു. ക്രിസ്ത്യാനികളെ മതം മാറ്റ ലോബികളുടെ വക്താക്കളായും, മുസ്ലീങ്ങളെ മൊത്തം ഭീകര വാദികൾ അതല്ലെങ്കിൽ ഭീകര പ്രവർത്തനങ്ങളെ പിന്തുണക്കുന്നവരായും അവർ ചിത്രീകരിച്ചു. രാജ്യത്തിൻറ്റെ പല ഭാഗങ്ങളിൽ ഇരുന്നും, വിദേശത്തും ഇരുന്നുകൊണ്ട് സോഷ്യൽ മീഡിയയിലും, ഓൺലെയിൻ പത്രങ്ങളിലും ഇത്തരത്തിൽ വ്യാപകമായ പ്രചാരണങ്ങൾ സംഘടിപ്പിച്ചു. എതിർക്കുന്നവരൊയൊക്കെ അവർ സംഘടിതമായി തെറി വിളിച്ച് ഓടിച്ചു. ജനം ടി.വി. പോലുള്ള വർഗീയ ചാനലുകളൊക്കെ ഈയടുത്ത കാലത്ത്‌  വളരെ ആക്റ്റീവാകുന്നതിനു വളരെ മുൻപേ സോഷ്യൽ മീഡിയയിലും, മറുനാടൻ മലയാളി പോലുള്ള ഓൺലയിൻ പത്രങ്ങളിൽ സംഘ പരിവാർ ആശയങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നൂ.

എന്തായിരുന്നൂ ഈ സംഘ പരിവാർ ആശയങ്ങൾ??? ഭക്ഷണമായിരുന്നൂ ഒരു പ്രധാന ആയുധം. ബീഫ് കഴിക്കുന്നത് നല്ല ഹിന്ദുവിൻറ്റെ ലക്ഷണമല്ല എന്ന ഉൾവിളി സൃഷ്ടിക്കുന്നതിൽ സംഘടിതമായ പ്രചാരണത്തിലൂടെ കുറച്ചൊക്കെ വിജയിച്ചൂ. ബീഫിനെതിരെയും, വെജിറ്റേറിയനിസത്തിൽ ഊന്നിയതുമായ ഉത്തരേന്ത്യൻ ഗ്രാമ സംസ്കാരം കേരളത്തിലും പറിച്ചു നടാൻ ചില സന്ഖടനകൾ കുറച്ചൊക്കെ വിജയിച്ചൂ എന്ന് തന്നെയാണ് തോന്നുന്നത്. കേരളം ഭരിച്ചിരുന്ന സർക്കാരുകൾക്കെതിരേയും നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചു. ഹിന്ദുക്കൾ അമ്പലത്തിൽ നിക്ഷേപിക്കുന്ന സംഭാവന കേരളാ ഗവൺമെൻറ്റ് വഴി മാറ്റി ചെലവാക്കുന്നു എന്നതായിരുന്നൂ ഒന്നാമത്തെ പ്രധാന ആരോപണം. ഹിന്ദു സമൂഹത്തെ കേരളത്തിൽ മാറി മാറി വരുന്ന സർക്കാരുകൾ പ്രത്യേകിച്ച് ഇടതു പക്ഷ മുന്നണി സർക്കാർ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നു എന്നതായിരുന്നൂ രണ്ടാമത്തെ ഗുരുതരമായ ആരോപണം. ചുമ്മാതല്ല ഈയിടെ ജനം ടി.വി. - യിൽ ഒരാൾ പറയുന്നത് കേട്ടത്: "പിണറായ് വിജയൻ സർക്കാർ അധികാരത്തിൽ വന്നത് മുതൽ കേരളത്തിലെ ഹിന്ദുക്കളെല്ലാം പേടിച്ചിരിക്കുകയായിരുന്നു എന്ന്"!!!! നിരീശ്വര വാദികളും, ഈശ്വര നിഷേധികളുമായ കമ്യൂണിസ്റ്റുകാർ ശബരിമലയുടെ കാര്യത്തിൽ കേരളത്തിലെ ഹിന്ദുക്കളെ കൊലക്കു കൊടുക്കുകയാണ് എന്ന പ്രചാരണം വളരെ എളുപ്പത്തിൽ സംഘ പരിവാറുകാർക്കു പ്രചരിപ്പിക്കാനും സാധിച്ചൂ.

സത്യത്തിൽ ഹിന്ദുവിന് ലോക രാഷ്ട്രങ്ങൾക്കിടയിൽ ഏറ്റവും ബഹുമാന്യത കിട്ടുന്ന ഒരു കാലമാണിത്. പക്ഷെ കള്ള പ്രചാരണങ്ങൾക്ക് ഒരു ക്ഷാമവുമില്ല. ഹിന്ദു മതം അപകടത്തിൽ; മിഷനറിമാരും മറ്റു മതസ്ഥരും ചേർന്ന് ഹിന്ദു മതത്തെ ഇല്ലായ്മ ചെയ്യാൻ നോക്കുന്നു - എന്നതൊക്കെ വർഗീയ സംഘർഷം ലക്ഷ്യം വെച്ച് പ്രചാരണം നടത്താൻ സംഘ പരിവാറുകാർക്ക് കഴിഞ്ഞ കുറേ വർഷങ്ങളായി സാധിച്ചൂ. ഈ ഇന്ത്യ മഹാ രാജ്യത്ത് ഇന്നും 80 ശതമാനത്തിലേറെ പേർ ഹിന്ദുക്കളാണ് എന്ന കാര്യം അവർ സൗകര്യപൂർവം മറന്നൂ. തീർഥാടക കേന്ദ്രങ്ങളായ ശബരിമല, ബദരിനാഥ്, കേദാർനാഥ് - ഇങ്ങോട്ടെക്കെ ഉള്ള ആളുകളുടെ ഒഴുക്ക് കൂടിയിട്ടേയുള്ളൂ എന്ന കാര്യവും അവർ മറന്നൂ. ഇനി പുസ്തകങ്ങളുടെ കാര്യം പറയുകയാണെങ്കിൽ ഇന്ഗ്ലീഷും, പ്രാദേശിക ഭാഷകളും വികസിച്ചതിനു ശേഷം ലക്ഷ കണക്കിന് കോപ്പികൾ വിറ്റു പോയ സ്വാമി പരമഹംസ യൊഗാനന്ദയുടെ ‘യോഗിയുടെ ആത്മകഥ ’, 200- ലധികം പുഷ്തകം എഴുതിയ മഹാ യോഗിയായ സ്വാമി ശിവാനന്ദ, കേരളത്തിൽ ഗുരു നിത്യ ചൈതന്യ യതിയുടെ പുസ്തകങ്ങൾ, ഇന്ത്യ മുഴുവൻ പടർന്നു പന്തലിച്ച രാമ കൃഷ്ണ മിഷൻറ്റെ പുസ്തകങ്ങൾ, ആർക്കും ഇൻറ്റെർനെറ്റിലൂടെ ലഭ്യമാകുന്ന ഋഷികേശിലെ ഡിവൈൻ ലൈഫ് സോസേറ്റിയുടെ പ്രസിദ്ധീകരണങ്ങൾ, ബീഹാർ സ്കൂൾ ഓഫ് യോഗയുടെ പ്രസിദ്ധീകരണങ്ങൾ - ഇതൊക്കെ അനേകം പേർ വായിക്കുന്നുണ്ടെന്നുള്ള കാര്യവും സംഘ പരിവാറുകാർ സൗകര്യപൂർവം മറന്നൂ. പോൾ ബ്രണ്ടൻ, ഡേവിഡ് ഫ്രോലീ, മാർഷൽ ഗോവിന്ദൻ - ഇങ്ങനെ അനേകം വിദേശീയർ ഹിന്ദു മതത്തെ കുറിച്ച് ആധികാരികമായ പുസ്തകങ്ങൾ എഴുതുന്നു. അനേകം വിദേശീയർ ഹിന്ദു മതത്തിൽ ചേരുന്നു.  മലയാളത്തിൽ എം. കെ. രാമചന്ദ്രൻറ്റെ കൈലാസ് - മാനസരോവർ യാത്രാ വിവരണം 30,000 - ൽ മിച്ചം കോപ്പികളാണ് വിറ്റു പോയത്. യോഗയുടെ ഒക്കെ പ്രചാരം കൂടിയിട്ടേയുള്ളൂ; കുറഞ്ഞിട്ടില്ല. മലയാളിയായ ശ്രി എം - ന്റ്റെ ‘Apprenticed to a Himalayan Master – Autobiography of a Yogi’ ഇപ്പോൾ അനേകം പ്രാദേശിക ഭാഷകളിലേക്ക് തർജിമ ചെയ്യപ്പെട്ടു കഴിഞ്ഞു. ഇലക്ട്രോണിക്ക്, ഡിജിറ്റൽ ടെക്നൊളജിയുടേയും, ഇന്ഗ്ലീഷിൻറ്റേയും, പ്രാദേശിക ഭാഷകളുടേയും വളർച്ചയാണ് സത്യത്തിൽ ആത്മീയത ഇത്തരത്തിൽ ജനകീയമാക്കിയത്. ഒരു നൂറ്റാണ്ടു മുമ്പ് വരെ യോഗയൊക്കെ ആശ്രമങ്ങളിലും, വളരെ കുറച്ചു വ്യക്തികളിലും മാത്രം ഒതുങ്ങിയിരുന്ന ഒന്ന് മാത്രമായിരുന്നു.

പക്ഷെ ഭക്തിയോ, ആത്മീയതയോ, തീർത്ഥാടനമോ ഒന്നുമല്ല കേരളത്തിൽ വർഗീയത പടർന്നു പന്തലിക്കാൻ ഉള്ള യഥാർത്ഥ കാരണമായി ഇതെഴുതുന്ന ആൾക്ക് തോന്നുന്നത്. പ്രധാന പ്രശ്നം സാമൂഹ്യമാണെന്നാണ് തോന്നുന്നത്. സത്യത്തിൽ കേരളത്തിൽ ഒരു നൂറ്റാണ്ടിലേറെ നീണ്ടു നിന്ന സാമൂഹിക പരിവർത്തനത്തിൻറ്റെ ചരിത്രം പഠിപ്പിക്കാതെ സാമുദായിക ധ്രുവീകരണം നടപ്പാക്കാൻ ശ്രമിക്കുമ്പോഴാണ് പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിൽ ജനസംഖ്യ കൂടിയതും, കാർഷിക വ്യവസ്ഥിതിയിൽ നിന്നുള്ള വരുമാനം കൂട്ടു കുടുംബങ്ങളിലെ അംഗങ്ങളുടെ ആവശ്യത്തിന് തികയാതെ വന്നതും, മരുമക്കത്തായത്തിൽ നിന്ന് മക്കത്തായത്തിലേക്ക് ഉണ്ടായ മാറ്റവും, കൂട്ടു കുടുംബ വ്യവസ്ഥിതിയിൽ നിന്ന് അണു കുടുംബത്തിലേക്കുള്ള മാറ്റവും ഒക്കെ അങ്ങേയറ്റം സങ്കീർണമായ സാമൂഹ്യ പ്രക്രിയയായിരുന്നു. ഈ സങ്കീർണമായ സാമൂഹ്യ പ്രക്രിയ മനസിലാക്കുന്നതിന് പകരം അന്യ മത വിദ്വേഷവും, അന്യ സമുദായ വിദ്വേഷവും പ്രചരിപ്പിച്ച് ഇവിടെ 'ക്ളച്ച്' പിടിക്കാനാണ് സംഘ പരിവാർ ശക്തികൾ നോക്കിയത്. ഒരു നൂറ്റാണ്ടിലേറെ നീണ്ടു നിന്ന സങ്കീർണമായ സാമൂഹ്യ പ്രക്രിയ മനസിലാക്കുക കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ. അതിനു പകരം അന്യ സമുദായങ്ങളും, അന്യ മതങ്ങളും ആണ് തങ്ങളുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണം എന്ന് ആരോപിക്കുന്നത് വളരെ എളുപ്പമുള്ള കാര്യമാണല്ലോ. അതാണ് കഴിഞ്ഞ കുറെ വർഷങ്ങളായി സംഘ പരിവാറുകാർ നടത്തിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ പിന്നോക്കാവസ്ഥകക്ക് മറ്റു മതങ്ങളും, സമുദായങ്ങളും ആണെന്ന് ആരോപിച്ചാൽ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുക വളരെ എളുപ്പമല്ലേ??? സംവരണം വഴിയും, രാഷ്ട്രീയ നെത്ര്വത്തങ്ങളോടുള്ള അടുപ്പം വഴിയും ക്രിസ്ത്യൻ-മുസ്‌ലിം സമുദായങ്ങങ്ങൾ മുന്നോക്ക ജാതികൾക്കുള്ള അവകാശങ്ങൾ തട്ടിയെടുത്തൂ എന്നുള്ള വ്യാപകമായ കള്ള പ്രചാരണമാണ് കഴിഞ്ഞ കുറേ വർഷങ്ങളായി നടന്നത്. മലയാളി അടിസ്ഥാനപരമായി പ്രവാസിയായി മാറിയതും, കേരളത്തിന് പുറത്തു നിന്നുള്ള പണത്തിൻറ്റെ ഒഴുക്കും ഇത്തരം പ്രചാരണം നടത്തുന്നവർ സൗകര്യപൂർവം മറന്നൂ.

സംഘ പരിവാറുകാരുടെ രാഷ്ട്രീയ തന്ത്രങ്ങളെ അതിജീവിക്കാൻ മറുതന്ത്രങ്ങൾ വേണം. ഇവിടെയാണ് കേരളത്തിലേയും, ഇന്ത്യ മൊത്തത്തിലും രാഷ്ട്രീയ നെത്ര്വത്ത്വങ്ങൾ ദയനീയമായി പരാജയപ്പെട്ടത്. സോഷ്യൽ മീഡിയ മുഴുവൻ കയ്യാളുന്ന സംഘ പരിവാറുകാർക്കെതിരെയുള്ള പ്രതിരോധം തീർത്തും ദുർബലമായിരുന്നൂ. കൌണ്ടർ സ്ട്രാറ്റജികളില്ലാത്ത രാഷ്ട്രീയ നെത്ര്വത്ത്വങ്ങളെയാണ് കഴിഞ്ഞ 5-6 വർഷങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. പ്രാദേശികമായ പ്രശ്നങ്ങളും, കർഷകരുടെ പ്രശ്നങ്ങളും, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങളും ദേശീയ മുഖ്യധാരയിൽ എത്തിക്കാൻ നമ്മുടെ രാഷ്ട്രീയ നെത്ര്വത്ത്വങ്ങൾ വളരെ ദയനീയമായി കഴിഞ്ഞ 5-6 വർഷങ്ങളായി പരാജയപ്പെട്ടു. തീവ്ര മത ബോധത്തെയോ, തീവ്ര ദേശീയ ബോധത്തെയോ തുറന്നെതിർക്കാൻ ഇന്നത്തെ ഇന്ത്യയിലെ മിക്ക രാഷ്ട്രീയ പാർട്ടികൾക്കും സാധിക്കുന്നില്ല എന്ന വസ്തുത ആരും കാണാതെ പോകരുത്. ഇന്ന് ശബരിമലയുടെ പേര് പറഞ്ഞു നടക്കുന്ന 'മൊബിലൈസേഷൻ' ഒന്നും ഒരു സുപ്രഭാതത്തിൽ പൊട്ടി മുളച്ചതല്ല. കേരളീയർക്ക് ഇടതുപക്ഷം പ്രചരിപ്പിച്ചിരുന്നത് പോലെയുള്ള ഒരു പുരോഗമന ആശയങ്ങളും ഇല്ലാ എന്നുള്ളത് ശബരിമല സ്ത്രീ പ്രവേശനാ വിഷയത്തിലുള്ള വിധിയോടുള്ള പ്രതിഷേധത്തോടെ പ്രകടമായി. അല്ലെങ്കിലും 'ഡിസിഷൻ മേയ്ക്കിങ്' റോളിൽ കേരളത്തിൽ സ്ത്രീകളുടെ അസാന്നിധ്യം പണ്ടേ ശ്രദ്ധേയമാണ്. പക്ഷെ ഇവുടുത്തെ ഇടതു പക്ഷ രാഷ്ട്രീയ നെത്ര്വത്ത്വം 'കേരളാ മോഡൽ' വികസന പ്രക്രിയ എന്ന് പറഞ്ഞു സ്ത്രീകളുടെ റോൾ വലുതാക്കി കാണിക്കുകയായിരുന്നൂ.

ഒപ്പം തന്നെ മനസ്സിലാക്കേണ്ടതാണ് കേരളത്തിൽ വ്യാപകമായിരുന്ന 'ഭൗതിക പ്രോപ്പഗാണ്ട'. ഭൗതിക പ്രോപ്പഗാണ്ട നടത്തുന്നവർക്ക് എല്ലാം ഭൗതികതയുടെ കണ്ണിൽ കൂടി അല്ലെങ്കിൽ 'മോഡ് ഓഫ് പ്രൊഡക്ഷൻ' ആയി എല്ലാം നോക്കി കാണണം. മതത്തേയും, ആത്മീയതയേയും അവർക്കു കണ്ടു കൂടാ. 'കൃഷ്ണനും ക്രിസ്തുവും ജീവിച്ചിരുന്നില്ല' എന്ന പുസ്തകത്തിലൂടെ യുക്തിവാദി ജോസഫ് ഇടമറുക് ഒക്കെ പ്രതിനിധാനം ചെയ്തത് കേവലം യാന്ത്രിക ഭൗതികവാദങ്ങളെയാണ്. കേരളത്തിൽ യുക്തി വാദികളുടെ ആശയങ്ങൾ വെറും കേവല യുക്തി ആയി പരിണമിച്ചു.  2 + 2 = 4  എന്നതിനപ്പുറം അവർക്കു ചിന്തിക്കാനായില്ല. ഇടമറുകിൻറ്റെ പോലുള്ള കേവലം യാന്തിക ഭൗതിക വാദങ്ങൾ പരമ സത്യങ്ങളായി കണ്ട കുറെയധികം ആളുകളാണ് കേരളത്തിലെ അച്ചടി രംഗം അടക്കി വാണിരുന്നത്. ഭക്തരും വിശ്വാസികളുമായ സാധാരണ ജനത്തിന് ഇത്തരം ആശയ പ്രചാരകരോട് അവമതിപ്പുണ്ടാക്കി എന്ന വസ്തുത കാണാതിരുന്നു കൂടാ. ഇന്ത്യൻ ദേശീയതയയേയും യുക്തി വാദികളും, കമ്യൂണിസ്റ്റുകാരും മനസിലാക്കിയിട്ടുണ്ടെന്നു തോന്നുന്നില്ല. ഇന്ത്യൻ സാമൂഹിക യാഥാർഥ്യവും കമ്യൂണിസ്റ്റുകാർ മനസ്സിലാക്കിയതായി തോന്നുന്നില്ല. മുൻ നക്സലയിറ്റ് നേതാവ് കെ. വേണു ഇപ്പോൾ ആ യാഥാർഥ്യം അംഗീകരിക്കുന്നു. ഇന്ത്യൻ സാമൂഹിക യാഥാർഥ്യo മനസ്സിലാക്കുന്നതിൽ ഗാന്ധി കമ്മ്യുണിസ്റ്റുകാരെക്കാൾ വളരെ, വളരെ മുന്നിലായിരിന്നു എന്ന കാര്യം 'ഒരു കമ്മ്യൂണിസ്റ്റുകാരൻറ്റെ ജനാധിപത്യ സങ്കൽപ്പങ്ങൾ' എന്ന പുസ്തകത്തിൽ കെ. വേണു തുറന്നു സമ്മതിക്കുന്നു. സത്യത്തിൽ ഗാന്ധിയെ മനസിലാക്കാതിരുന്നതും, അംഗീകരിക്കാതിരുന്നതും ഇന്ത്യയിലെ കമ്യുണിസ്റ്റുകാരുടെ ഏറ്റവും വലിയ പരാജയം ആയിരുന്നു.

ഇന്ത്യയുടെ മത നിരപേക്ഷത എല്ലാ മതങ്ങളേയും ആദരിക്കുന്നതാണ്; അല്ലാതെ ഭക്തിയേയോ, ആത്മീയതയേയൊ, മത വിശ്വാസത്തേയോ തള്ളി പറയുന്നതല്ല. 1947-ൽ കമ്യുണിസ്റ്റുകാർക്കോ, അംബേദ്കറിസ്റ്റുകൾക്കോ വർഗീയ സംഘർഷങ്ങൾക്കെതിരേ ഒരു പരിഹാരവും നിർദേശിക്കാനില്ലായിരുന്നു. തൻറ്റെ നിരാഹാര സമരങ്ങളിലൂടെ ഗാന്ധിയാണ് ഡൽഹിയിലും, കൽക്കട്ടയിലും സാമുദായിക സൗഹാർദം പുനഃസ്ഥാപിച്ചത്. താൻ പട്ടിണി കിടക്കുന്നത് കൊണ്ട് നിങ്ങൾ മത സൗഹാർദം പാലിക്കണമെന്ന് പറയുകയായിരുന്നില്ല ഗാന്ധി ചെയ്തത്; മറിച്ച് ഇവിടെ മത സൗഹാർദം എന്നും നിലനിന്നിരുന്നു എന്ന് തൻറ്റെ സഹന സമരത്തിലൂടെ ജനത്തെ ഓർമപ്പെടുത്തുകയായിരുന്നു ഗാന്ധി ചെയ്തത്. മത സൗഹാർദ്ദത്തിന് ഇന്നും ഇത്തരം സഹന സമരങ്ങളാണ് ഏറ്റവും നല്ലത്; അല്ലാതെ കേരളത്തിലെ കമ്യുണിസ്റ്റുകാർ അനുവർത്തിച്ചു പോരുന്ന ബീഫ് ഫെസ്റ്റിവൽ അല്ല എല്ലാ സമുദായങ്ങളേയും കൂട്ടിയിണക്കാൻ നമുക്ക് വേണ്ടത്. അവസാന കാലത്ത് തൻറ്റെ ജീവന് നേരെ ഉയരുന്ന ഭീഷണി വ്യക്തമായി കണ്ടിട്ടും ഗാന്ധി എടുത്ത ശക്തവും, ധീരവും ആയ മത സൌഹാർദ പരമായ നിലപാടാണ് ഇന്ത്യയുടെ അടിത്തറ. തൻറ്റെ രക്ത സാക്ഷ്യത്തിലൂടെ ഗാന്ധിക്ക് താൻ ജീവിച്ചിരുന്നപ്പോൾ സാധിക്കാതിരുന്നത് മരണത്തിലൂടെ സാധിച്ചെടുത്തു. മഹാത്മാ ഗാന്ധിയുടെ രക്ത സാക്ഷ്യത്തിനു ശേഷം അടുത്ത പത്തു വർഷത്തിൽ ഇന്ത്യയിൽ ഒരു വലിയ വർഗീയ ലഹള പോലും ഉണ്ടായില്ല. ഇതു ചരിത്ര സത്യം. വിഭജനത്തിൻറ്റെ സമയത്ത് പാക്കിസ്ഥാനിൽ എന്ത് സംഭവിച്ചാലും ഇന്ത്യ മത സൌഹാർദം പുലർതണമെന്നും, ഇന്ത്യയിൽ മുസ്ലീങ്ങൾ കൊല്ലപ്പെടരുതെന്നും നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി ശക്തമായ നിലപാടെടുത്തു. ഗാന്ധി അവസാനം ഹിന്ദു - മുസ്ലിം മത സൗഹാർദ്ദത്തിന് വേണ്ടി നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചപ്പോൾ അദ്ദേഹത്തിൻറ്റെ ജീവന് വേണ്ടി മോസ്ക്കുകളിൽ പോലും പ്രത്യേക പ്രാർത്ഥനകൾ നടന്നു. പാക്കിസ്ഥാനിൽ ഗാന്ധിജി കൊല്ലപ്പെട്ടതിന് ശേഷം ദുഃഖ സൂചകമായി സ്ത്രീകൾ വളകൾ പൊട്ടിച്ചു. ഇങ്ങനെ മത ന്യൂന പക്ഷങ്ങളുടെ വിശ്വാസം ആർജിക്കലാണ് ഇന്നും നമുക്ക് ആവശ്യം.

2018 നവംബർ 5, തിങ്കളാഴ്‌ച

ശബരിമല വിഷയം - രാഷ്ട്രീയ വിശകലനം

മൂന്നു മുന്നണികളും തുല്യ ശക്തിയോടെ ശബരിമല വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണ്. ശരിക്കും ശബരിമലയുടെ കാര്യത്തിൽ രാഷ്ട്രീയ കളിയാണ് ഇവിടെ നടക്കുന്നതെന്ന് ശ്രീധരൻ പിള്ളയുടെ പ്രസംഗം പുറത്തായപ്പോൾ മുതൽ ഒരു സംശയവുമില്ലാതെ സുബോധമുള്ളവർക്കെല്ലാം മനസിലായി. അടുത്ത വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പും രണ്ടു വർഷം കഴിഞ്ഞെത്തുന്ന നിയമ സഭ തിരഞ്ഞെടുപ്പും കഴിയുമ്പോൾ അറിയാം ആരൊക്കെ ഈ വിഷയത്തിൽ നേട്ടമുണ്ടാക്കി എന്നുള്ള കാര്യം.

ശബരിമലയിലെ സ്ത്രീ പ്രവേശനാ വിഷയം പരിഹരിക്കാൻ ഒരു മുന്നണിക്കും താൽപര്യമില്ലെന്ന് ഈ പ്രശ്നം തുടങ്ങിയപ്പോൾ മുതൽക്കേ ഇതെഴുതുന്ന ആൾക്ക് തോന്നിയിരുന്നു. ഇടതുമുന്നണിക്ക് 411 പേജുള്ള സുപ്രീം കോടതി വിധിന്യായത്തെ കുറിച്ച് ജനങ്ങളോട് വിശദീകരിക്കാമായിരുന്നു. അതുണ്ടായില്ല. ലോക്കൽ കമ്മിറ്റി തൊട്ടു വിപുലമായ സംഘടനാ സംവിധാനം ഉള്ള ഇടതുമുന്നണി പാർട്ടി അണികളോടും, ജനങ്ങളോടും എന്തുകൊണ്ട് സുപ്രീം കോടതി വിധി വിശദീകരിച്ചില്ല എന്ന് ചോദിച്ചാൽ ഇതിൻറ്റെ പേരിൽ പരമാവധി മുതലെടുപ്പ് നടത്തുകയായിരുന്നു എന്ന അവരുടെ ഉദ്ദേശ്യം പകൽ പോലെ  വ്യക്തമാകുകയാണ്. ഇടതുപക്ഷ അനുഭാവികളായ കേരളത്തിലെ മാധ്യമ പ്രവർത്തകർ പോലും 12 വർഷവും,  24 കക്ഷികൾ വാദിച്ചതും, എല്ലാ വശങ്ങളും പരിശോധിച്ചതുമായ സുപ്രീം കോടതി വിധിന്യായത്തെ കുറിച്ച് ചാനൽ ചർച്ചകളിലോ, ലേഖനങ്ങളിലോ വിശദീകരിക്കുന്നത് കണ്ടില്ല. ആകെ സോഷ്യൽ മീഡിയയിലെ വളരെ കുറച്ചു പേർ മാത്രമാണ് ഈ വിധി വിശദീകരിച്ചു കണ്ടത്. ഇടതുമുന്നണി പണ്ടത്തെ ഉച്ചനീചത്ത്വവും, ലിംഗ നീതിയുടെ പ്രശനങ്ങളും പറഞ്ഞു കൊണ്ട് സമൂഹത്തിൽ ജാതിയുടേയും, ലിംഗത്തിൻറ്റേയും പേരിൽ ഭിന്നിപ്പുണ്ടാക്കാനാണ് ഈ വിഷയത്തിലൂടെ ശ്രമിച്ചത് എന്ന് പറയാതിരിക്കാൻ വയ്യാ. അയ്യപ്പ ഭക്തരെ ഹിന്ദു വിശ്വാസത്തിൽ അധിഷ്ഠിതമായി തന്നെ ബോധവൽക്കരിക്കാമായിരുന്നു. അത്തരത്തിലുള്ള ഒരു ശ്രമവും ഇടതു മുന്നണിയുടെ ഭാഗത്തു നിന്നോ, മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തു നിന്നോ പോലും വന്നില്ല.

സാധാരണ മനുഷ്യന് സങ്കൽപ്പിക്കാനാവാത്ത ദൈവിക ഭാവത്തെ പ്രതി തെരുവിൽ ക്രമസമാധാന പ്രശ്നം ഉണ്ടാക്കുകയാണ് ബി.ജെ.പി. ചെയ്തത്. രാജ്യത്തെ പരമോന്നത കോടതിയുടെ വിധിയെ തെരുവിൽ വെല്ലുവിളിച്ച് അരാജകത്ത്വം സൃഷ്ടിച്ചത് വഴി 'അയ്യപ്പ ഭക്തി' ഒന്നും അല്ല ബി.ജെ.പി.-യും, സംഘ പരിവാറുകാരും  പുറത്തെടുത്തത് എന്നത് കേവലം സാമാന്യ യുക്തി മാത്രമായിരുന്നു. സി.പി.എം.-ന് ബി.ജെ.പി.-യേയും, സംഘ പരിവാറുകാരേയും അക്രമികളും, ഗുണ്ടകളുമായി സാധാരണ ജനത്തിനു മുമ്പിൽ ചിത്രീകരിക്കണമായിരുന്നു. കോൺഗ്രെസ്സാകട്ടെ, ഈ പ്രശ്‌നം സർക്കാരിൻറ്റെ പിടിപ്പുകേടായിട്ടും, ഭരണ പ്രതിസന്ധിയായും ചിത്രീകരിച്ചു. കൃത്യമായ ഒരു നിലപാടും എടുക്കാൻ ശബരിമലയിലെ സ്ത്രീ പ്രവേശനാ വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കായില്ല. രാഹുൽ ഗാന്ധിയുടെ ഇക്കാര്യത്തിലുള്ള നിലപാടിനെ പിന്തുണയ്ക്കാൻ പോലും ആവാതിരുന്ന ഗതികേടിലായിരുന്നു അവർ.

വ്യക്തമായ നിലപാടില്ലാത്ത കോൺഗ്രസിനെ പിന്തള്ളി കേരളത്തിൽ ഇടതു മുന്നണിയ്ക്കു പിന്നാലെ രണ്ടാമത്തെ വലിയ കക്ഷിയായി മാറാൻ ശ്രമിക്കുകയാണ് ബി.ജെ.പി. ഈ വിഷയത്തിലൂടെ. കേരളത്തിലെ സാമൂഹ്യഘടന എന്ന് പറഞ്ഞാൽ പ്രധാനമായും നായർ, ഈഴവർ, മുസ്‌ലിം, ക്രിസ്ത്യൻ - ഈ വിഭാഗങ്ങൾ ഒത്തു ചേരുന്നതാണ്. ദളിതർക്കും, ആദിവാസികൾക്കും ചില പ്രദേശങ്ങളിലൊഴികെ ശക്തമായ 'പ്രെഷർ ഗ്രൂപ്പായി' മാറാൻ  ഇതുവരെ സാധിച്ചുട്ടെണ്ടെന്നു തോന്നുന്നില്ല. ന്യൂനപക്ഷം - 40 ശതമാനത്തിലേറെ; പിന്നോക്കക്കാർ - 20 ശതമാനത്തിലേറെ; മുന്നോക്കക്കാർ 20 ശതമാനത്തിലേറെ - ഇതാണ് കേരളത്തിലെ സാമൂഹ്യഘടന. ശബരിമലയുടെ പേരിൽ മുന്നേറ്റം നയിക്കുന്നത്10 ശതമാനത്തിലേറെ ഉള്ള മുന്നോക്കക്കാരും അത്ര തന്നെയുള്ള പിന്നോക്ക, ദളിത്, ആദിവാസി വിഭാഗവും ചേർന്നാണ്. ഇവരിൽ കുറെ പേർ ഇപ്പോൾ തന്നെ ബി.ജെ.പി. - ക്കു വോട്ട് ചെയ്യുന്നവരാണ്. ഇനി ബാക്കി വരുന്നവർ കൂടി ബി.ജെ.പി. - ക്കു വോട്ട് ചെയ്യുമോയെന്നറിയാൻ അടുത്ത വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പും രണ്ടു വർഷം കഴിഞ്ഞെത്തുന്ന നിയമ സഭ തിരഞ്ഞെടുപ്പും  വരെ കാത്തിരിക്കേണ്ടി വരും. ന്യൂന പക്ഷ വോട്ടുകളുടെ കേന്ദ്രീകരണവും, ഹിന്ദു വോട്ടുകൾ ചിതറിപ്പിക്കുകയും  ചെയ്യുക എന്ന ചിന്തയിലേക്ക് ശബരിമലയിലെ സ്ത്രീ പ്രവേശനാ വിഷയം മുതലാക്കി ഇടതുമുന്നണി നീങ്ങുമ്പോൾ ക്ഷീണമുണ്ടാകുന്നത് കോൺഗ്രസിനാകും എന്നാണ് കരുതേണ്ടത്. തമ്മിൽ തല്ലും, തൊഴുത്തിൽ കുത്തും പതിവാക്കിയ കോൺഗ്രസുകാർ ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നത് എന്നെങ്കിലും തിരിച്ചറിയുമെന്നും തോന്നുന്നില്ല.

2018 നവംബർ 2, വെള്ളിയാഴ്‌ച

പി കെ റോസിയെന്ന ആദ്യ മലയാള സിനിമാ നായിക

ഒരു നൂറ്റാണ്ടു മുമ്പത്തെ കേരളത്തിലെ തീർത്തും ദരിദ്ര കുടുംബത്തിലെ ഒരു അംഗമായിരുന്നു പി കെ റോസി. പിന്നെങ്ങനെ പി കെ റോസി പ്രശസ്തയായി??? മലയാളത്തിലെ ആദ്യ സിനിമാ നായിക എന്ന വകുപ്പിലാണ് ആ പ്രശസ്തി മുഴുവനും. മലയാള സിനിമയിലെ ആദ്യനായിക തിരുവനന്തപുരത്തെ പാവപ്പെട്ട ഒരു പുല്ലു കച്ചവടക്കാരി ആയിരുന്നു. തിരുവനന്തപുരത്തെ പുളിമൂട്ടിലെ ഇപ്പോഴത്തെ ജനറല്‍ പോസ്റ്റാഫീസിനടുത്തുള്ള പുല്ലു ചന്തയിലെ പുല്ല് വിൽപനക്കാരിയായ റോസമ്മയാണ് പി. കെ. റോസി എന്ന പേരിൽ ആദ്യ മലയാള സിനിമാ നായികയായത്.  റോസമ്മയെ വിഗതകുമാരൻറ്റെ നിര്‍മാതാവും മലയാള സിനിമയുടെ പിതാവുമായ ജെ.സി. ഡാനിയേലാണ് സിനിമയിൽ എത്തിക്കുന്നത്. ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ചേഴ്‌സ് സ്റ്റുഡിയോയില്‍ ആയിരുന്നു ആ സിനിമാഭിനയം.

അക്കാലത്ത് പുരുഷന്മാരാണ് സ്ത്രീ വേഷം കെട്ടി നിശബ്ദ സിനിമയിലും, നാടകങ്ങളിലും അഭിനയിച്ചിരുന്നത്.  ജെ.സി. ഡാനിയേല്‍ ആദ്യം ഒരു പുരുഷനെയാണ് അഭിനയിപ്പിക്കാൻ ആലോചിച്ചിരുന്നത്. പക്ഷെ 'വിഗതകുമാരനിൽ' സ്ത്രീ വേഷം കെട്ടി അഭിനയിപ്പിക്കാൻ നിശ്ചയിച്ചിരുന്ന നടനായ ജോൺസണ് ആ സ്ത്രീ വേഷത്തോട് അധികം താൽപര്യം തോന്നിയില്ല. അതുകൊണ്ട് അന്നത്തെ പ്രശസ്ത സിനിമാ താരമായ ബി. എസ്. സരോജയുടെ പിതാവായ ജോൺസൺ ജെ.സി. ഡാനിയേലിനെ തിരുവനന്തപുരത്തെ തൈക്കാട് ആശുപത്രിയുടെ കിഴക്കു ഭാഗത്തുള്ള ഒരു വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. അവിടെയാണ് പി. കെ. റോസിയെന്ന രാജമ്മയെ ഇരുവരും കണ്ടുമുട്ടിയത്. പി. കെ. റോസിയെന്ന രാജമ്മ അന്നത്തെ കാക്കരശി നാടകത്തിലെ കാക്കാത്തിയായി ആദ്യ സ്ത്രീ വേഷമിട്ട് അഭിനയിച്ചതോടെ കാക്കരശി നാടകത്തിന് ജനപ്രിയമേറിയതാണ് അവരെ മലയാളത്തിലെ ആദ്യ സിനിമാ നായികയായി തിരഞ്ഞെടുക്കാൻ കാരണം. നാടകത്തിൽ നിന്നാണ് റോസി സിനിമയിലെത്തിയത്.  

റോസിയെന്ന പേര് സിനിമയ്ക്കുവേണ്ടി സ്വീകരിച്ചതാണ്‌.  യഥാർത്ഥ പേര് രാജമ്മ എന്നായിരുന്നു. 500 രൂപയാണ് സിനിമയിലഭിനയിക്കുന്നതിന് പ്രതിഫലം വാഗ്ദാനം ചെയ്തത്. ഇന്നത്തെ കാലത്ത്‌ ആ 500 രൂപയുടെ മൂല്യം 50, 000 രൂപക്ക് മുകളിൽ വരും. ഒരുപക്ഷെ ആ മികച്ച വാഗ്ദാനം ആയിരിക്കാം സിനിമയിൽ അഭിനയിക്കാൻ തീർത്തും ദരിദ്രയായ ഒരു പുല്ലു കച്ചവടക്കാരിയേയും, അവരെ സിനിമയിൽ വിടാൻ ആ കുടുംബത്തെയും പ്രേരിപ്പിച്ചത്.

സിനിമാ അഭിനയം ഒന്നും പി കെ റോസിക്ക് അറിയില്ലായിരുന്നു. അഭിനയിക്കാൻ അറിയാതിരുന്ന റോസി, സംവിധായകൻ പറഞ്ഞ പോലെയൊക്കെ ക്യാമറക്കു മുമ്പിൽ കാര്യങ്ങൾ അവതരിപ്പിച്ചു. തിരുവനന്തപുരത്തെ തൈക്കാട് മുതൽ ഷൂട്ടിങ് നടക്കുന്ന പട്ടത്ത് വരെ പി. കെ. റോസി നടന്നാണ് പൊയ്ക്കൊണ്ടിരുന്നത്. പി. കെ. റോസിയെ സംബന്ധിച്ചിടത്തോളം പുല്ലരിയാനായുള്ള കൂലിപ്പണി പോലെയേ അവർ സിനിമാഭിനയത്തേയും കണ്ടിരുന്നുള്ളൂ. ഇന്നത്തെ പോലത്തെ 'ഗ്ളാമർ' ഒന്നും ആദ്യ കാല നായികയ്ക്ക് ഉണ്ടായിരുന്നില്ല എന്ന് സാരം.

പക്ഷെ ആദ്യ സിനിമയിൽ അഭിനയിച്ചതിൻറ്റെ പേരിൽ അന്നത്തെ സദാചാര ഗുണ്ടകളിൽ നിന്ന് പി കെ റോസിയും, കുടുംബവും അനുഭവിച്ച കഷ്ടപ്പാടുകൾക്ക് കയ്യും, കണക്കുമില്ല. സിനിമയിൽ കൊണ്ടുപോയി മോളെ 'പെഴപ്പിച്ചതിന്' പി കെ റോസിയുടെ കുടുംബം ഒത്തിരി വിലകൊടുക്കേണ്ടി വന്നു. 1930 നവംബർ ഏഴിന്  തിരുവനന്തപുരത്തുണ്ടായിരുന്ന ഏക സിനിമാ 'കൊട്ടകയായ' 'ദി ക്യാപ്പിറ്റോൾ' എന്ന പ്രദർശന ശാലയിലാണ് നിശ്ശബ്ദ സിനിമയായ 'വിഗതകുമാരൻ' ആദ്യമായി പ്രദർശിപ്പിച്ചത്. അന്നുതൊട്ട് പി. കെ. റോസിയുടെയും, അവരുടെ വീട്ടുകാരുടേയും കഷ്ടകാലം തുടങ്ങി എന്നും ആ സിനിമാ പ്രദർശത്തിൻറ്റെ ഭാഗമായി തന്നെ പറയാം. തിയറ്ററിൽ റോസിയുടെ ചിത്രം കടന്നുവന്നപ്പോഴൊക്കെ കാണികൾ കൂവിയും ചെരിപ്പ് വലിച്ചെറിഞ്ഞുമാണ് എതിരേറ്റത്. വെള്ളിത്തിര കുത്തിക്കീറുകയും ചെയ്തു. വിഗതകുമാരനിൽ അഭിനയിച്ചതിനെത്തുടർന്ന് റോസിക്കും വീട്ടുകാർക്കും സമൂഹം ഭ്രഷ്ട് കൽപ്പിച്ചു. വിഗതകുമാരൻ എന്ന ചലച്ചിത്രം പുറത്തിറങ്ങിയപ്പോൾ തന്നെ അവരുടെ വീട് ആക്രമിക്കപ്പെട്ടു. പി. കെ. റോസിയെ ആളുകൾ വഴിയിൽ കൂടി നടന്നു പോകുമ്പോൾ കല്ലെറിഞ്ഞു; കൂക്ക് വിളിച്ചു. ചിലർ മുഖത്തു തുപ്പി എന്നും പറയപ്പെടുന്നു. തിരുവനന്തപുരം ചാല കമ്പോളത്തിൽ വച്ച് പരസ്യമായി റോസിയെ വസ്ത്രാക്ഷേപം ചെയ്യുക വരെയുണ്ടായി എന്നും പറയപ്പെടുന്നു. പി. കെ. റോസിയെ മാത്രമല്ലാ; ജെ.സി. ഡാനിയേലിനേയും ആളുകൾ വെറുതെ വിട്ടില്ല. പക്ഷെ നല്ല ഓട്ടം വശമുണ്ടായിരുന്നത് കൊണ്ട് അദ്ദേഹം പലപ്പോഴും കല്ലേറിൽ നിന്ന് ഓടി രക്ഷപെടുകയായിരുന്നു. എന്തായാലും ഈ കല്ലേറിൻറ്റേയും, തെറി വിളികളുടേയും വാർത്ത അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര നിരുനാൾ താമസിയാതെ അറിഞ്ഞു. അദ്ദേഹം പൊലീസിന് ഇത്തരം കൊള്ളരുതായ്മകൾ അവസാനിപ്പിക്കാൻ കർക്കശ നിർദേശം നൽകി. പക്ഷെ താൽക്കാലികമായിട്ടു മാത്രമേ പി. കെ. റോസിയേയും  കുടുംബത്തേയും രക്ഷിക്കാൻ തിരുവിതാംകൂർ പോലീസിന് ആയുള്ളൂ. അത്രക്കുണ്ടായിരുന്നൂ നാട്ടിലെ സദാചാരം സംരക്ഷിക്കാൻ ഇറങ്ങിയ ആളുകളുടെ ധാർമിക രോഷം!!!!

പോലീസ് ഇടപെട്ട് അക്രമികളെ താൽക്കാലികമായി ഒതുക്കിയെങ്കിലും അത് അധിക നാൾ നീണ്ടു നിന്നില്ല. പി. കെ റോസിയുടെ വീട് താമസിയാതെ ആക്രമിക്കപ്പെടുക മാത്രമല്ല; പിന്നീട് അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു. നാട്ടിൽ തുടരുക ബുദ്ധിമുട്ടായപ്പോൾ റോസി നാടു വിട്ടു പോവുകയും അമ്മാവൻറ്റെ വീട്ടിൽ താമസമാക്കുകയും ചെയ്‌തെന്നാണ് ഒരു കഥ. വേറെ ചിലർ പറയുന്നത് വീടിനു തീ വെച്ചപ്പോൾ ഓടി രക്ഷപ്പെട്ട റോസി തിരുവനതപുരം നാഗര്‍കോവില്‍ റോഡില്‍ കരമനയാറിന് സമീപമെത്തിയപ്പോള്‍ അതുവഴി വന്ന ലോറിക്കു മുന്നിലെക്കെടുത്തു ചാടി എന്നാണ്. ഡ്രൈവര്‍ കേശവപിള്ളയോട് താണു കേണു വീണു അപേക്ഷിച്ച റോസിയെ അയാള്‍ രക്ഷപ്പെടുത്തി നാഗര്‍കോവിലെത്തിച്ചു. പിന്നെ അവരെ ആരും കണ്ടിട്ടില്ല. പി. കെ.  റോസിയായി തിരിച്ചറിഞ്ഞിട്ടില്ല. തീര്‍ത്തും അജ്ഞാതയായി അവര്‍ ജീവിച്ചു. വീട് വിറ്റ് വീട്ടുകാരും സ്ഥലം വിട്ടു.

റോസിയുടെ ബന്ധുക്കളില്‍ ചിലര്‍ ഇപ്പോഴും തിരുവനന്തപുരത്തുണ്ട് എന്ന്‌ ചിലരൊക്കെ പറയുന്നു. നാഗർകോവിൽ ലോറി ഡ്രൈവറുമായുള്ള ബന്ധത്തിൽ പി. കെ. റോസിക്ക് ഒരു മകനും, ഒരു മകളും ഉണ്ടായെന്നും കുടി ചിലരൊക്കെ  പറയുന്നു എന്തായാലും ജെ.സി. ഡാനിയേല്‍ മലയാള സിനിമയുടെ പിതാവായി അംഗീകരിക്കപ്പെട്ടു. പക്ഷെ പി കെ റോസിയെ എല്ലാവരും മറന്നു. പി. കെ. റോസിയുടെ കുടുംബത്തിന് തന്നെ അവരെ കുറിച്ചു വെളിപ്പെടുത്താൻ താൽപര്യമില്ലെന്നാണ് തോന്നുന്നത്. സദാചാര ഗുണ്ടകളെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അവരൊക്കെ പേടിക്കുന്നുണ്ടാകാം. പി. കെ. റോസി മാത്രമല്ലാ; അന്നത്തെ മിക്ക നാടക നടികളും, പിന്നീട് വന്ന സിനിമാ നടികളും നമ്മുടെ നാട്ടിലെ സദാചാര പോലീസിൻറ്റെ ആക്രമണത്തിനും, നിന്ദകൾക്കും ഒക്കെ ഇരയായി. ഒരു നൂറ്റാണ്ടിനപ്പുറവും ഇന്നും കേരളത്തിലെ സദാചാര ഗുണ്ടായിസത്തിനു വലിയ മാറ്റമൊന്നുമില്ല. ഇത്തരം സദാചാര ഗുണ്ടായിസം കണ്ടു മനസ് മടുത്തിട്ടായിരിക്കാം ഒരുപക്ഷെ ശബരിമല അയ്യപ്പൻ സുപ്രീം കോടതിയിലെ 4 ജഡ്ജിമാരുടെ മനസിനെ സ്വാധീനിച്ചു ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് വഴി ഒരുക്കിയത്. അന്നിട്ടും സദാചാര ഗുണ്ടകളിൽ നിന്ന് രക്ഷയില്ലല്ലോ. ഇനി സ്വാമിയേ ശരണം.  


(കടപ്പാട്: ചേലങ്ങാട്ട് ഗോപാലകൃഷണൻറ്റെ 'അന്നത്തെ നായികമാർ' എന്ന പുസ്തകം)

2018 ഒക്‌ടോബർ 29, തിങ്കളാഴ്‌ച

നെഹ്‌റുവിനെ ഓർമിക്കുമ്പോൾ......

സി. രവിചന്ദ്രൻറ്റെ ചിന്തകളോട് ഇതെഴുതുന്നയാൾക്ക് വലിയ മമതയൊന്നുമില്ല. പക്ഷെ എഴുത്തുകാരനും ചിന്തകനുമായ സി. രവിചന്ദ്രൻ എസ്സൻസ് ഗ്ലോബൽ കണ്ണൂർ നടത്തിയ ഏകദിന സെമിനാറിൽ നടത്തിയ പ്രഭാഷണത്തിൽ നെഹ്‌റുവിൽ നിന്ന് മോദിയിലേക്ക് പ്രകാശ വർഷങ്ങളുടെ ദൂരമുണ്ടെന്ന് വിലയിരുത്തിയത് ഇന്നത്തെ കാലഘട്ടത്തിൽ എന്തുകൊണ്ടും നന്നായി. ഡാമുകളും ഫാക്ടറികളും ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളാണ് പറഞ്ഞ, ഒരിക്കലും മതത്തെ രാഷ്ട്രീയത്തിൽ കലർത്താത്ത യുദ്ധവിരോധിയായ മനുഷ്യസ്നേഹിയായ നെഹ്‌റുവിനെ ചിലരെങ്കിലും ഇന്ന് ഓർക്കണം. ഇന്ത്യക്ക് ഒരിക്കലും തിരസ്‌ക്കരിക്കാനാവാത്ത സാന്നിധ്യവും വ്യക്തിത്വവും തന്നെയാണ് നെഹ്‌റു എന്ന്‌ സി. രവിചന്ദ്രൻ ഓർമപ്പെടുത്തുന്നത് എന്തുകൊണ്ടും ഇന്നത്തെ ഇന്ത്യയിൽ നല്ലതിനാണ്.

'സൈൻറ്റിഫിക്ക് ടെമ്പർ' എന്ന വാക്കു തന്നെ ഇന്ത്യയിൽ നെഹ്രുവിൻറ്റെ സംഭാവനയാണ്. ഭരണഘടനയിലും അംബേദ്ക്കറെ പോലെ തുല്യപങ്ക് വഹിച്ചിരുന്നത് നെഹ്‌റുവായിരുന്നു. ഗോവധം മൗലികാവകാശങ്ങളിൽനിന്ന് നിർദ്ദേശക തത്വങ്ങളിൽ ഒതുക്കിയത് നെഹ്റുവിൻറ്റെ ഇടപെടൽ മൂലമാണ്. അംബേദ്ക്കറെ വല്ലാതെ പ്രൊജക്റ്റ് ചെയ്യുകയും നെഹ്‌റു ഉൾപ്പെടെയുള്ളവരെ വലിയ തോതിൽ തള്ളിക്കളയുന്നതുമാണ് ഇന്നത്തെ പൊളിറ്റിക്ക്സ് എന്നാണ് സി. രവിചന്ദ്രൻ ഓർമപ്പെടുത്തുന്നത്. അംബേദ്ക്കർക്ക് മാത്രം ചെയ്യാൻ കഴിയുന്നതല്ല ഇന്ത്യൻ ഭരണഘടന. ആദ്യത്തെ എട്ടുമാസം കോൺസിറ്റിറ്റ്യുവെൻറ്റ് അസംബ്ലിയിൽ അംബേദ്ക്കർ ഇല്ല. അന്ന് ഭരണഘടനയുടെ ഒബജക്റ്റീവുകളും പ്രീയാമ്പിളും ഫൈനലൈസ് ചയ്യുമ്പോൾ ആ ഡ്രാഫ്റ്റ് അവതരിപ്പിക്കുന്നത് നെഹ്‌റുവാണ്. ഇന്ത്യൻ ഭരണഘടന എന്തായിക്കണം എന്ന ബില്ല് അവതരിപ്പിക്കുന്നത് ഈ നെഹ്‌റുവാണ്. ആ ഫ്രയിം വർക്കിലാണ് അംബേദ്ക്കർ പ്രവർത്തിച്ചത് എന്ന്‌ സി. രവിചന്ദ്രൻ ഓർമപ്പെടുത്തുന്നു.

1947 -ലെ വിഭജനവും, വർഗീയ കലാപത്തിനും ശേഷം ആകെ പാപ്പരായ ഇന്ത്യക്കു കിട്ടിയ ഭാഗ്യമായിരുന്നു നെഹ്‌റു. ഇന്ത്യയുടെ പുനർനിർമിതിയിൽ ശക്തമായ അടിത്തറയിട്ടു നെഹ്‌റു. ഇരുപതിൽ പരം ലോക നിലവാരത്തിൽ ഉള്ള പൊതു മേഖലാ സ്ഥാപങ്ങൾ നെഹ്‌റു ഉണ്ടാക്കി. അത് ഇന്നും നില നിൽക്കുന്നു. ഫോർബ്‌സ് മാസികയിൽ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ഈ വർഷവും ലോകത്തിലെ ഏറ്റവും മികച്ച നാൽപതു സ്ഥാപങ്ങളിൽ ഒന്നിൻറ്റെ ലിസ്റ്റിൽ ഉണ്ട്. ഗതി പിടിക്കാതെ പോയത് HMT വാച്ച് ഉണ്ടാക്കിയിരുന്ന ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസിനെ ഒന്നോ രണ്ടോ എണ്ണം മാത്രം. ഒരേ സമയം ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പിന് ഭീലായ്‌ സ്റ്റീൽ പ്ലാൻറ്റ് പോലുള്ള ഫാക്ടറികളിൽ കൂടിയും, വൻകിട ഡാമുകളിൽ കൂടിയും അടിത്തറ പാകുമ്പോഴും തികഞ്ഞ ജനാധിപത്യ വിശ്വാസിയായിരുന്നു നെഹ്‌റു. തൻറ്റെ രാഷ്ട്രീയ  എതിരാളികളായിരുന്ന എ. കെ. ഗോപാലൻ, വാജ്‌പേയ്, ജയപ്രകാശ് നാരായൺ - എന്നിവരോട് തികഞ്ഞ ജനാധിപത്യ രീതിയിലാണ് അദ്ദേഹം സംവദിച്ചത്. ഒരിക്കൽ അടൽ ബിഹാരി വാജ്‌പേയിയുടെ പ്രസംഗം കേട്ട നെഹ്‌റു ഭാവി ഭാരതത്തിൻറ്റെ പ്രധാനമന്ത്രി എന്ന് പുകഴ്ത്തി. അതുപോലെ ലോക്സഭയിൽ പ്രതിപക്ഷ നേതാക്കൾ പ്രസംഗിക്കുബോഴും പ്രധാന ചർച്ചകൾ നടക്കുബോഴുo അദ്ദേഹം പൂർണമായും സഭയുടെ നടപടി ക്രമങ്ങളിൽ പകെടുത്തു.

നേതാജി സുഭാഷ് ചന്ദ്രബോസിൻറ്റെ കാര്യത്തിൽ ബി. ജെ. പി. ഭരണത്തിൽ കേറിയപ്പോൾ കുറെ കോലാഹലങ്ങൾ ഉണ്ടാക്കിയായിരുന്നല്ലോ. എന്നിട്ടെന്തായി??? അവസാനം "ശങ്കരൻ തെങ്ങേൽ തന്നെ" എന്ന് പറയുന്നിടത്ത് കാര്യങ്ങൾ എത്തി. നേതാജിയുടെ മരണത്തിൻറ്റെ കാര്യത്തിൽ മുൻ കോൺഗ്രസ് സർക്കാരുകൾ കണ്ടത്തിയതിനപ്പുറമൊന്നും ബി. ജെ. പി. സർക്കാരിന് കണ്ടെത്താൻ കഴിഞ്ഞില്ല. നേതാജിയെ നെഹ്രുവിന്‌ പകരമായി പ്രതിഷ്ഠിക്കാൻ നോക്കുന്നതൊക്കെ അങ്ങേയറ്റത്തെ മൂഢത്ത്വമാണ്. നെഹ്രുവിനെ വിമർശിക്കുന്ന പലർക്കും വസ്തുതകൾ അറിയില്ല. 1910 മുതൽ സ്വാതന്ത്രം കിട്ടുന്നത് വരെയുള്ള ത്യാഗനിർഭരമായ 37 വർഷത്തെ സ്വാതന്ത്രസമര പോരാട്ടമായിരുന്നു നെഹ്റുവിൻറ്റേത്. ഒൻപത് തവണയായി 3259 ദിവസത്തെ ജയിൽ ജീവിതം. ബ്രിട്ടീഷ് സർക്കാരിൻറ്റെ കൊടിയ മർദ്ദനം ഒക്കെ നേരിട്ട് രാജ്യ സ്വാതന്ത്ര്യത്തിന് പൊരുതിയ ആളാണ് നെഹ്റു. നേരെ മറിച്ച് ബി.ജെ.പി. -യുടെയും, ജനസംഖിൻറ്റേയും പല നേതാക്കളും ഒറ്റ ദിവസം പോലും ജയിലിൽ കിടക്കാത്തവരാണ്. വിഭജനത്തെ തുടർന്ന് ഒരു കോടിയിലേറെ അഭയാർഥികളെ സമാധാനമായി പുനരധിവസിപ്പിച്ച സർക്കാർ ആണ് നെഹ്റു സർക്കാർ. അതിനോട് താരതമ്യപെടുത്തുമ്പോൾ ഇന്നത്തെ യൂറോപ്പ്യലെ രാജ്യങ്ങൾ പോലും അഭയാർഥി പ്രശ്നം നേരിടുന്ന രീതി പോലും എത്രയൊ നിസ്സാരം. 'ഡിസ്കവറി ഓഫ് ഇന്ത്യ' എന്ന പുസ്തകം വായിക്കാനുള്ള ബുദ്ധിപോലുമില്ലാത്ത ആളുകളാണ് നെഹ്റുവിനെ അടച്ചാക്ഷേപിക്കുന്നത്.

നെഹ്രുവിൻറ്റെ കാഷ്മീരിനെ കുറിച്ചും, ചൈനയെ കുറിച്ചുമുള്ള തീരുമാനങ്ങളെല്ലാം കേന്ദ്ര മന്ത്രി സഭയുടെ കൂട്ടായ തീരുമാനങ്ങളായിരുന്നു. ഈയിടെ വി.പി. മേനോൻറ്റെ ബന്ധു പോലും അത് പറഞ്ഞു. പിന്നെ സമ്പത് വ്യവസ്ഥയുടെ കാര്യം. ശക്തമായ വ്യവസായിക അടിത്തറ സൃഷ്ടിച്ചത് നെഹ്രുവായിരുന്നു. നമ്മുടെ സാമ്പത്തിക വ്യവസ്ഥയുടെ ഏറ്റവും വലിയ വിമർശകർ പോലും ആദ്യ കാലത്ത് പൊതു മേഖലയ്ക്ക് ഊന്നൽ നൽകി അതിലൂടെ 'ഹെവി ഇൻഡസ്റ്റ്റീസ്' വളർന്നതിന് ശേഷം സ്വൊകാര്യ മേഖലയേയും പ്രോത്സാഹിപ്പിക്കാനാണ് നിർദേശം വെച്ചിട്ടുള്ളത്. നെഹ്റുവിൻറ്റെ വിമർശകർ രാമചന്ദ്ര ഗുഹയുടെ പുസ്തകവും - 'India after Gandhi - The History of the World's Largest Democracy', മുൻ CDS ഡയറക്റ്ററായിരുന്ന പുലപ്രെ ബാലകൃഷ്ണൻറ്റെ - 'Economic Growth in India - History & Prospect' എന്ന പുസ്തകവും വായിക്കുന്നത് നന്നായിരിക്കും. പുലപ്രെ ബാലകൃഷ്ണൻ കണക്കുകൾ വ്യക്തമായി ഉദ്ധരിച്ച് തന്നെ നെഹ്രുവിൻറ്റെ സമയത്ത് ഇന്ത്യ ചൈനയേക്കാൾ വ്യവസായിക വളർച്ച നേടിയിരുന്ന കാര്യം അനുസ്മരിപ്പിക്കുന്നു. സ്വാതന്ത്ര്യം കിട്ടിയ 1947 ഓഗസ്റ്റ് 15 അർധരാത്രി മുതൽ 1964 മെയ് 27 വരെ 17 വർഷമാണ് നെഹ്റു ഇന്ത്യ ഭരിച്ചത്. നമുക്ക് ശക്തമായ ജുഡീഷ്യൽ സംവിധാനവും, സ്വതന്ത്ര മാധ്യമങ്ങളും, ജനാധിപത്യ സംവിധാനവും ഉണ്ടായത് നെഹ്രുവിൻറ്റെ ആ 17 വർഷത്തെ ഭരണത്തിലൂടെയായിരുന്നു. അത് കൂടാതെയാണ് രാജ്യത്തിൻറ്റെ ശക്തമായ അടിത്തറയ്ക്കു വേണ്ടി ഐ. ഐ. ടി., ഐ.ഐ. എം., ഐ. എസ്. ആർ. ഒ., സാഹിത്യ അക്കാഡമി, ആസൂത്രണ കമ്മീഷൻ - ഇവയെല്ലാം ഉണ്ടായത്. വ്യവസായിക അടിത്തറയ്ക്കു വേണ്ടി ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ മാറ്റി മറിച്ച ഭീലായ് സ്റ്റീൽ പ്ലാൻറ്റ്, ഭക്രാ നൻഗൽ ഡാം - എന്നീ ബ്രിഹത് പദ്ധതികളും നെഹ്രുവിൻറ്റെ കാലത്ത് ഉണ്ടായി. ഒന്നുമില്ലായ്മയിൽ നിന്നാണ് നെഹ്റു ഇതെല്ലാം പടുത്തുയർത്തിയതെന്ന് ഓർക്കണം. ബ്രട്ടീഷുകാർ ഇന്ത്യ വിട്ടപ്പോൾ അഭയാർത്ഥികളും, കടക്കെണിയും, വർഗീയവൽക്കരണത്തിലൂടെ വ്രണിതമായ ഒരു മനസുമായിരുന്നു രാജ്യത്തിൻറ്റെ ആകെ കൈമുതൽ. ഇന്നിപ്പോൾ സോഷ്യൽ മീഡിയയിലൂടെ നെഹ്റുവിനെ വിമർശിക്കുന്നവരിൽ പലരും ഇത്തരം വിമർശന സ്വാതന്ത്ര്യം ഒന്നും നമ്മുടെ അയൽ രാജ്യങ്ങളിൽ പോലും ഇല്ല എന്ന വസ്തുത മനസിലാക്കുന്നില്ല. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ച ആ 'Freedom of Speech' - ൻറ്റെ ഫലമാണ് ഈ വിമർശന സ്വാതന്ത്ര്യം എന്ന വസ്തുത പലരും മനസിലാക്കുന്നില്ല. ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ഉയർത്തി പിടിച്ച ആ പുരോഗമന മൂല്യങ്ങളാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യയുടെ കരുത്ത്.

2018 ഒക്‌ടോബർ 4, വ്യാഴാഴ്‌ച

ദീർഘ വീക്ഷണമുള്ള നേതാക്കന്മാർ ഇല്ലാത്ത ഇന്ത്യ

ഒക്ടോബർ മാസം നോബൽ സമ്മാനങ്ങളുടെ മാസമാണ്. പതിവ് പോലെ തന്നെ ഇതുവരെ പ്രഖ്യാപിച്ച നോബൽ സമ്മാനങ്ങളിൽ ഭൂരിപക്ഷവും അമേരിക്കകാർക്കാണ് കിട്ടിയിരിക്കുന്നത്. അമേരിക്കയെ കുറ്റം പറയാൻ കഴുത്തിനു ചുറ്റും നാക്കുള്ള ഇടതു പക്ഷക്കാരും, ഇസ്‌ലാമിക തീവ്രവാദികളും ഇതു വല്ലതും കാണുന്നുണ്ടോ??? ശബരിമല അയ്യപ്പൻറ്റെ പേരിലും, 500 വർഷം പഴക്കമുള്ള ഒരു മസ്ജിദിൻറ്റെ പേരിലും, 200 വർഷം പഴക്കമുള്ള ടിപ്പു സുൽത്താൻറ്റെ പേരിലും പലപ്പോഴും ഇന്ത്യയെ കലാപ ഭൂമിയാക്കുന്ന സംഘ പരിവാറുകാരും ഇതൊക്കെ കാണുന്നുണ്ടോ??? നമ്മുടെ ഏതെങ്കിലും മാധ്യമങ്ങളിൽ നോബൽ സമ്മാന ജേതാക്കളെ കുറിച്ച് നല്ലൊരു ലേഖനം വന്നിട്ടുണ്ടോ??? പണ്ട് സാഹിത്യവാരഫലം പ്രൊഫെസ്സർ കൃഷ്ണൻ നായർ സാർ സ്ഥിരം സാഹിത്യത്തിലെ നോബൽ സമ്മാന ജേതാക്കളെ കുറിച്ച് എഴുതുമായിരുന്നു. മലയാളിക്ക് ലോക സാഹിത്യത്തിലെ അനവധി മികവുറ്റ ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തിയത് കൃഷ്ണൻ നായർ സാറായിരുന്നു. ഇന്ന് അങ്ങനെ പരിചയപ്പെടുത്തി തരാൻ അധികം എഴുത്തുകാരൊന്നും ഉണ്ടെന്നു തോന്നുന്നില്ല.

കൃഷ്ണൻ നായർ സാറിന് മലയാളത്തിലേയും, ഇന്ത്യയിലേയും ഒട്ടു മിക്ക എഴുത്തുകാരെ കുറിച്ചും നല്ല അഭിപ്രായം ഇല്ലായിരുന്നു. നമ്മുടെ എഴുത്തുകാരൊക്കെ കൂടുതലും പ്രത്യേക 'ലോബികളിലും', 'ക്ലിക്' അഥവാ പ്രത്യേക താൽപര്യമുള്ള കൂട്ടുകെട്ടുകളിലും ഉള്ളവരാണെന്നായിരുന്നു അദ്ദേഹത്തിൻറ്റെ അഭിപ്രായം. ഇന്ത്യയിലെ ബഹു ഭൂരിപക്ഷം സ്ഥാപനങ്ങളുടേയും സ്ഥിതി ഇതൊക്കെ തന്നെ. പാരവെപ്പും, പരദൂഷണവും ആണ് നമ്മുടെ പല സ്ഥാപനങ്ങളിലും നടക്കുന്നത്. കഴിവുള്ളവരൊക്കെ ഇവിടെ ഒതുക്കപ്പെടുന്നു. പിന്നെങ്ങനെ നമുക്ക് നോബൽ സമ്മാനങ്ങളൊക്കെ കിട്ടും?? നോബൽ കിട്ടിയ സി.വി. രാമന് തൻറ്റെ സ്ഥാപനം വിടേണ്ടി വന്നു. അമർത്യ സെൻ ഇന്ത്യയിൽ നിന്ന് ജീവനും കൊണ്ടോടി. അമേരിക്കയിലുള്ള ഇന്ത്യൻ വംശജരായ പല നോബൽ ജേതാക്കൾക്കും ഇന്ത്യയിലേക്ക് മടങ്ങി വരാൻ അശേഷം താൽപര്യമില്ല. 

ലോകത്തുള്ള മനുഷ്യന് പ്രെയോജനപ്പെടുന്ന വലിയൊരു വിഭാഗം കണ്ടുപിടിത്തങ്ങളും നടക്കുന്നത് അമേരിക്കയിലാണെന്നുള്ളത് അമേരിക്കയെ വിമർശിക്കുന്നവർ കാണുന്നതേ ഇല്ലാ. ആ കണ്ടുപിടുത്തങ്ങളുടെ പേറ്റൻറ്റ് വിറ്റ് കോടിക്കണക്കിനു ഡോളർ അമേരിക്ക സമ്പാദിക്കുന്നു. പക്ഷെ സാമ്പത്തികത്തിനപ്പുറം ഗവേഷണത്തിനും, പഠനത്തിനും, സ്വതന്ത്ര ചിന്തക്കും അമേരിക്കയിൽ സ്ഥാനമുണ്ടെന്നുള്ളതാണ് അമേരിക്ക എന്ന രാജ്യത്തെ മഹത്തരമാക്കുന്നത്. പണ്ട് അരുന്ധതി റോയ് അമേരിക്കയെ വിമർശിച്ചപ്പോൾ സ്വാമിനാഥൻ അയ്യർ ടൈമ്സ് ഓഫ് ഇന്ത്യയിൽ എഴുതിയത് “How American she is” - എന്നായിരുന്നു. അമേരിക്കൻ വിദേശ നയങ്ങളുടെ ഏറ്റവും കടുത്ത വിമർശകനായ നൊയാം ചോംസ്കി - യെ പോലുള്ള പണ്ഡിതർ ഉള്ളതും അമേരിക്കയിൽ തന്നെ.

ഇന്ന് ലോകോത്തര നിലവാരം ഉള്ള 90 ശതമാനം  കമ്പനികളുടെയും പ്രവർത്തന കേന്ദ്രം അമേരിക്കയാണ്. അതേ സമയം ഇന്ത്യക്ക് അത്തരത്തിലുള്ള ലോകോത്തര നിലവാരമുള്ള എത്ര ബ്രാൻഡുകളുണ്ട്??? ഇവുടുത്തെ ആളുകൾ വാചകമടിയുടെ കാര്യത്തിൽ മാത്രമാണ് ഒട്ടും മോശക്കാർ അല്ലാത്തത്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പ്ലാസ്റ്റിക് സർജറിയും, ജെനെറ്റിക് എൻജിനീറിങ്ങും ഒക്കെ കണ്ടു പിടിച്ചതും, വികസിപ്പിച്ചതും ഇന്ദ്യക്കാരാണെന്നാണ് ഇവുടുത്തെ ചിലർ പറയുന്നതും, പ്രചരിപ്പിക്കുന്നതും. ഇന്നും നമുക്ക് നോബൽ സമ്മാനങ്ങൾ ഒന്നും കിട്ടുന്നില്ല. നമ്മുടെ അത്ലട്ടുകൾക്ക് ഒളിമ്പിക് മെഡലുകൾ ഒന്നും കിട്ടുന്നില്ല. നമുക്ക് അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ ഒന്നും തന്നെയില്ല. നമുക്ക് അന്തർ ദേശീയ നിലവാരത്തിലുള്ള പഠന കേന്ദ്രങ്ങളോ, ഗവേഷണ സ്ഥാപനങ്ങളോ, യൂണിവേഴ്സിറ്റികളോ ഇല്ല. ആകെ കൂടിയുള്ള നേട്ടം ബഹിരാകാശ രംഗത്ത് മാത്രമാണ്. അതും അത്ര വലിയ നേട്ടം ഒന്നുമല്ല. ISRO ഉപയോഗിക്കുന്ന പലതും വിദേശ കമ്പനികളിൽ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്.

സയൻസിലും, ടെക്‌നോളജിയിലെ മാത്രമല്ലാ; സാമൂഹ്യ ശാസ്ത്രത്തിലും ഇന്ത്യാക്കാരന് കഴിഞ്ഞ കുറെ ദശകങ്ങളായി കോണ്ട്രിബൂഷൻ കാര്യമായി ഒന്നും ഇല്ല. ഇൻഡ്യാ മഹാരാജ്യത്തിൻറ്റെ ഏറ്റവും വലിയ കുഴപ്പം ഇവിടെ   വിഷനറി ആയുള്ള നേതാക്കന്മാർ ഇല്ലാ എന്നുള്ളതാണ്. ഡോക്റ്റർ എ.പി.ജെ. അബ്‍ദുൾ കലാം, ഇ. ശ്രീധരൻ, വർഗീസ് കുര്യൻ - എന്നിങ്ങനെ ഒരുപിടി ആളുകൾ നമ്മുടെ രാഷ്ട്ര നിർമാണ പ്രക്രിയക്ക് കരുത്തേകി. പക്ഷെ എഷ്യാനെറ്റിൻറ്റെ പരസ്യ വാചകത്തിൽ പറയുന്നത് പോലെ നേരോടെ, നിർഭയം, നിരന്തരം അത്തരം ആളുകളെ മുന്നോട്ടു നയിക്കുന്ന ദീർഘ വീക്ഷണമുള്ള നേതാക്കന്മാർ ഇവിടെ വേണം. നെഹ്‌റുവിന് ശേഷം അത്തരത്തിലുള്ള നേതാക്കന്മാർ ഇന്ത്യയിൽ ഉണ്ടായില്ല എന്നതാണ് ഇന്ത്യയുടെ ശാപം. രാജ്യത്തിൻറ്റെ ശക്തമായ അടിത്തറയ്ക്കു വേണ്ടി ഐ. ഐ. ടി., ഐ.ഐ. എം., ഐ. എസ്. ആർ. ഒ., സാഹിത്യ അക്കാഡമി, ആസൂത്രണ കമ്മീഷൻ - ഇവയെല്ലാം നെഹ്രുവിൻറ്റെ കാലത്ത് ഉണ്ടായി. വ്യവസായിക അടിത്തറയ്ക്കു വേണ്ടി ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ മാറ്റി മറിച്ച ഭീലായ് സ്റ്റീൽ പ്ലാൻറ്റ്, ഭക്രാ നൻഗൽ ഡാം - എന്നീ ബ്രിഹത് പദ്ധതികളും നെഹ്രുവിൻറ്റെ കാലത്ത് ഉണ്ടായി. അതിനു ശേഷം അത്തരം ബ്രിഹത് സംരഭങ്ങളെ കുറിച്ച് ആലോചിക്കാനും അത് പൂർത്തീകരിക്കാനും ഉള്ള കഴിവുള്ള നേതാക്കന്മാർ ഇന്ത്യയിൽ ഇല്ലാതെ പോയി. പണ്ടത്തേതിൽ നിന്ന് വിഭിന്നമായി മധ്യ വർഗത്തിലുള്ളവർ പോലും ഇന്ത്യയിൽ സഞ്ചരിക്കാൻ വിമാനങ്ങൾ ഉപയോഗിക്കുന്ന കാലമാണിത്. വൻ വളർച്ച നേടുന്ന ഇന്ത്യൻ ഏവിയേഷൻ സെക്റ്റർ 2020- ഓടെ ലോകത്തിലെ മൂന്നാമത്തെ ഏവിയേഷൻ സെക്ടറായി മാറും എന്നാണ് പ്രവചനം. പക്ഷെ അപ്പോഴും നമുക്ക് പാസഞ്ചർ  വിമാനങ്ങൾക്ക് വേണ്ടി പൂർണ്ണമായും വിദേശത്തെ ആശ്രയിക്കേണ്ടി വരും. ചൈനയുടെ പാസഞ്ചർ ഫ്ളൈറ്റ് 2018-ൽ തന്നെ  സർവ്വീസിനെത്തും എന്നാണ് അവിടുന്നുള്ള വാർത്തകൾ.  ഇന്ത്യ എവിടെ നിൽക്കുന്നു; ചൈന എവിടെ നിൽക്കുന്നു എന്നതിന് ഉൽപ്പാദന രംഗത്തെ ഇത്തരം നിരവധി ഉദാഹരണങ്ങൾ കാണിക്കാം. സ്വന്തമായി ഉൽപ്പാദന രംഗത്ത്‌ വളർച്ച കൈവരിക്കാതെ ഇന്ത്യയെ ഒരു വികസിത രാജ്യം ആയി ആരും കണക്കാക്കില്ല എന്നുള്ള കാര്യം ഉത്തരവാദിത്ത്വബോധമുള്ള ആരും മറന്നു പോകരുത്.

2018 ഒക്‌ടോബർ 1, തിങ്കളാഴ്‌ച

സ്ത്രീകളുടെ സ്വത്തവകാശം - യൂണിഫോം സിവിൽ കോഡ്

കഴിഞ്ഞ മാസമാണ് ഇതെഴുതുന്നയാൾക്ക്‌ ഇന്ത്യയിലെ സ്ത്രീകളുടെ സ്വത്തവകാശത്തെ കുറിച്ച് പ്രൗഡമായ ഒരു പ്രഭാഷണം കേൾക്കാൻ ഭാഗ്യം ലഭിച്ചത്. രാജ്യ തലസ്ഥാനത്തെ ഒരു പ്രധാനപ്പെട്ട സ്ഥാപനത്തിൻറ്റെ ഡയറക്ടർ ജെനെറൽ പ്രഭാഷണത്തിലൂടെ ഇൻഡ്യാ മഹാരാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന സ്ത്രീകൾക്ക് നേരെയുള്ള അനീതിയുടെ കൃത്യമായ വിവരണം നൽകി. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉത്തരേന്ത്യയിലെ ജാട്ടുകളും,ഠാക്കൂർമാരും, രാജസ്ഥാനിലെ രജപുത്രരും സ്ത്രീകൾക്ക് പുരുഷന് തുല്യമായി സ്വത്ത് കൊടുക്കാറില്ല . ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും കൊടുക്കുന്നില്ല. ബംഗാളിലൊക്കെ ആദ്യം സ്വത്ത് പെൺകുട്ടിയുടെ പേരിലാണെങ്കിലും കൂടി ആൺകുട്ടി ജനിച്ചാൽ പിന്നീട് സ്വത്ത് ആൺകുട്ടിയുടെ പേരിൽ വരും. “Kerala is a case of Exception” - ഞാൻ വിചാരിച്ചതു പോലെ തന്നെ ആ ഡയറക്ടർ ജെനെറലിനും കേരളത്തിലെ സ്ത്രീകളുടെ സ്വത്തവകാശത്തെ പറ്റി വിശദീകരിച്ചപ്പോൾ തെറ്റ് പറ്റി. ഇന്ത്യയിൽ മാതൃദായ ക്രമം ആകെപ്പാടെ മിസോറാമിലെ 'ഖാസി'-കളുടെ ഇടയിൽ മാത്രമേ ഉള്ളൂ. കേരളത്തിലുണ്ടായിരുന്നത്‌ 'മാട്രിലീനിയൽ' സമ്പ്രദായമായിരുന്നു. മാട്രിയാർക്കിയും, മാട്രിലീനിയലും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്. കേരളത്തിലെ തറവാടുകളിൽ സ്ത്രീകൾക്ക് സ്വത്തവകാശം ഉണ്ടായിരുന്നപ്പോൾ തന്നെ ആ സ്വത്തുക്കൾ കൈകാര്യം ചെയ്തിരുന്നത് പുരുഷന്മാരായിരുന്നു. കാരണവരുടെ തീരുമാനമായിരുന്നു എല്ലാ കാര്യത്തിലും അന്തിമം. സ്ത്രീകൾക്ക് വലിയ റോളൊന്നും ഇല്ലായിരുന്നു. എം. ടി. വാസുദേവൻ നായരും, തോപ്പിൽ ഭാസിയും, എസ്. കെ. പൊറ്റക്കാടും, പി. കേശവദേവും, കമലാ ദാസും, ഇപ്പോൾ അറിയപ്പെടുന്ന ചരിത്രകാരനായ മനു എസ്. പിള്ളയും ഒക്കെ അന്നത്തെ സ്ത്രീ ജീവിതം നന്നായി ചിത്രീകരിച്ചിട്ടുണ്ട്. മനു എസ്. പിള്ളയുടെ 'ദന്തസിംഹാസനവും', പ്രൊഫസർ റോബിൻ ജെഫ്രിയുടെ പ്രഖ്യാതമായ 'The Decline of Nayar Dominance: Society and Politics in Travancore' എന്ന പുസ്തകവും, എം. ടി. വാസുദേവൻ നായരുടെ 'നാലുകെട്ടും, തകഴിയുടെ ജ്ഞാനപീഠം കിട്ടിയ 'കയർ' - ഉം, എസ്. കെ. പൊറ്റക്കാടിൻറ്റെ 'ഒരു ദേശത്തിൻറ്റെ കഥ' - യും, പി. കേശവദേവിൻറ്റെ 'അയൽക്കാർ' എന്ന നോവലും ഒക്കെ അന്നത്തെ സ്ത്രീ ജീവിതത്തിൻറ്റെ നേർ കാഴ്ചകളാണ്.


നായർ തറവാടുകളിലെ മാതൃദായ ക്രമത്തെ കുറിച്ച് പല വീര കഥകളും പറയുമെങ്കിലും പുരുഷ കേന്ദ്രിതമായ പ്രഭുത്വം അതിൻറ്റെ  എല്ലാ വിധ പ്രതിലോമ സ്വഭാവത്തോടുകൂടി ആധിപത്യമുറപ്പിച്ചിരുന്ന സ്ഥലമായിരുന്നു മിക്ക നായർ തറവാടുകളും എന്ന് സുബോധമുള്ളവർക്ക് കാണാൻ ഒരു വിഷമവുമില്ല. കാരണവർക്കായിരുന്നു തീരുമാനെങ്ങേളെടുക്കാനുള്ള അവകാശം. തോപ്പിൽ ഭാസിയൊക്കെ തൻറ്റെ അമ്മയെ കുറിച്ച് പറഞ്ഞിട്ടുള്ളത് ഒരു ദിവസം കാരണവർ ഉമ്മറെത്തെക്ക് വിളിച്ച് ഒരാളോട് തൻറ്റെ അമ്മക്ക് പുടവ കൊടുക്കാൻ പറഞ്ഞു എന്നാണ്. അമ്മ അതിനു മുൻപ് അയാളെ കണ്ടിട്ടോ, കേട്ടിട്ടോ പോലുമില്ലായിരുന്നു. അന്നത്തെ കാലത്ത് കാരണവരുടെ ഉത്തരവ് സ്ത്രീ ജനങ്ങൾക്ക്അനുസരിക്കാതിരിക്കാൻ പറ്റുമോ? പിന്നെ പിള്ളേർ എങ്ങനെ ഉണ്ടായി എന്ന് പോലും അറിയില്ല എന്നാണ് തോപ്പിൽ ഭാസി തൻറ്റെ അമ്മ പറഞ്ഞതാതായി എഴുതിയിട്ടുള്ളത്.


യൂണിഫൊം സിവിൽ കോഡും, സ്ത്രീകൾക്ക് സ്വത്തിലുള്ള തുല്യാവകാശവും തീർച്ചയായും പുരോഗമനം തന്നെ. പക്ഷെ രാജ്യത്തെ ജനങ്ങൾ അതിനു വേണ്ട പക്വത കൈ വരിച്ചോ എന്നു കൂടി ചിന്തിക്കണം. യൂണിഫോം സിവിൽ കോഡ് പ്രകാരം സ്വത്ത് തുല്യമായി വിഭജിക്കുന്ന കാര്യം പല സംസ്ഥാനങ്ങളിലും ചർച്ചയാകാൻ തുടങ്ങിയാൽ ഇതിനു വേണ്ടി വാദിക്കുന്ന ബി. ജെ. പി. തന്നെ ഇതു മാറ്റി വയ്ക്കുമെന്നാണ് തോന്നുന്നത്. കാരണം ബി. ജെ. പി. -യുടെ തന്നെ വോട്ടു പോകും. ചുരുക്കം പറഞ്ഞാൽ യൂണിഫോം സിവിൽ കോഡ്‌ എന്ന ആശയം നല്ലതാകുമ്പോൾ തന്നെ എല്ലാ കാര്യങ്ങളിലും സ്ത്രീകൾക്ക് തുല്യ നീതി ഉറപ്പാക്കാതെ യൂണിഫോം സിവിൽ കോഡിന് പ്രസക്തി ഇല്ല. അത് ഇന്ത്യയിൽ ഇപ്പോൾ സാധിക്കുമെന്നും തോന്നുന്നില്ല. യൂണിഫോം സിവിൽ കോഡ്‌ എന്ന ആശയം നല്ലതാകുമ്പോൾ തന്നെ ഏതെങ്കിലും തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോൾ ഇത് പൊക്കി പിടിക്കുന്നത് വോട്ടു ബാങ്ക് സൃഷ്ടിക്കാൻ വേണ്ടി മാത്രമാണ്. ഫലത്തിൽ യൂണിഫോം സിവിൽ കോഡ്‌ ബി. ജെ. പി. സിവിൽ കോഡ്‌ ആയി മാറുകയാണ്.

കേരളത്തിലും സ്ത്രീകളുടെ സ്വത്തവകാശത്തെ കുറിച്ചുള്ള തർക്കം സുപ്രീം കോടതിയുടെ ശബരിമലയിലെ  സ്ത്രീ പ്രവേശന വിധിയോടെ സജീവമാകുകയാണ്. ഇപ്പോൾ ഒരു നൂറ്റാണ്ടു മുമ്പ് വരെ നിലനിന്നിരുന്ന ജാതീയമായ വിവേചനങ്ങളുടേയും, സ്ത്രീകൾക്കെതിരെ ഉണ്ടായിരുന്ന അനാചാരങ്ങളുടേയും കഥകൾ നിരത്താൻ ശബരിമലയിലെ  സ്ത്രീ പ്രവേശന വിധി പലർക്കും പ്രേരകമായി. സ്ത്രീകളുടെ സ്വത്തവകാശം, സ്ത്രീകളുടെ അവകാശങ്ങൾ സംബന്ധിച്ച നിരവധി വിഷയങ്ങൾ, കുടുംബത്തിലും സമൂഹത്തിലും ഒക്കെയുള്ള സ്ത്രീകളുടെ പങ്ക്‌ - ഇതെല്ലാം വിപുലമായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടി ചർച്ച ചെയ്യപ്പെടുകയാണ്. ശബരിമലയിലെ  സ്ത്രീ പ്രവേശനത്തിന് വേണ്ടിയുള്ള വിധി വോട്ടു ബാങ്കു രാഷ്ട്രീയത്തെ സ്വാധീനിക്കുന്നതാകയാൽ ഒരു രാഷ്ട്രീയ നേതാവിനും സ്ത്രീകളുടെ അവകാശങ്ങൾ സംബന്ധിയായ കാര്യങ്ങളിൽ അഭിപ്രായം തുറന്ന്  പറയാൻ ധൈര്യവുമില്ല. 

സ്ത്രീകളുടെ സ്വത്തവകാശത്തെ കുറിച്ചുള്ള തർക്കം മതത്തിൻറ്റെ പേരിലല്ല നോക്കി കാണേണ്ടത്. രാഷ്ട്ര നിർമാണ പ്രക്രിയയിൽ ഒരു പൗരൻറ്റെ ഭരണഘടനാനുസൃതമായ അവകാശ സംരക്ഷണമായിട്ടാണ് അതിനെ നോക്കി കാണേണ്ടത്. ഹിന്ദു മത വിഭാഗത്തിൽ ചില സ്ഥലങ്ങളിൽ ബഹുഭാര്യാത്വം നിലവിലുണ്ട്. 20-30 വർഷങ്ങൾക്കു മുൻപ് പോലും ദേവദാസി സമ്പ്രദായവും, പെൺ കുട്ടികളെ യെല്ലമ്മ ദേവിക്ക് സമർപ്പിക്കുന്നതും, അത് വഴി പാവപ്പെട്ട സ്ത്രീകളെ വേശ്യ വൃത്തിയിലേക്ക് തള്ളി വിടുന്ന രീതിയും കർണാടക, ആന്ധ്ര, മഹാരാഷ്ട്ര - എന്നീ സംസ്ഥാനങ്ങളിൽ വ്യാപകമായി ഉണ്ടായിരുന്നു. ഇപ്പോഴും ചില സ്ഥലങ്ങളിൽ രഹസ്യമായി ഉണ്ട്. ദാസി സമ്പ്രദായം പല സ്ഥലങ്ങളിലും ഉണ്ടായിരുന്നു. തമിഴ് നാട്ടിൽ 'ചിന്ന വീട്' സമ്പ്രദായം ഉണ്ടായിരുന്നല്ലോ. വിവിധ ജാതിവിഭാഗങ്ങൾ ഉത്തരേന്ത്യയിലും മറ്റും അനുവർത്തിക്കുന്ന ദുരാചാരങ്ങൾക്കും ഊരുവിലക്ക് ഉൾപ്പെടെ സമുദായ വിചാരണകളിലൂടെ തീർപ്പുകൽപ്പിക്കപ്പെടുന്ന വിധികൾക്കും സിവിൽ കോഡ് ഏകീകരിക്കപ്പെടുന്നതോടെ ഒരു പക്ഷെ അവസാനമാകും. പുതിയ സിവിൽകോഡ് നടപ്പിലാകുന്നതോടെ മുസ്ലീങ്ങളിൽ ബഹുഭാര്യാത്വവും തലാഖും ഇല്ലാതാകും. ഈ നിയമം നടപ്പിലായാൽ ഏറ്റവും കൂടുതൽ ഗുണം കിട്ടുന്നത് ഒരു പക്ഷെ മുസ്ലിം സ്ത്രീകൾക്കായിരിക്കും. രാജ്യത്ത് സ്ത്രീയ്ക്കും പുരുഷനും തുല്യനീതിയെന്ന പ്രധാന വാദമാണ് ഏക സിവിൽ കോഡ് മുന്നോട്ടുവയ്ക്കുന്നത്. മുസ്ലിം കുടുംബങ്ങളിലെ തർക്കങ്ങൾ തീർക്കാനും മറ്റുമുള്ള ശരീയത്ത് കോടതികളും ഇല്ലാതാകും. എസ്. എം. എസ്. ഇൻറ്റർനെറ്റ് സന്ദേശം, വാട്ട്സ് അപ്പ് - ഇവ വഴി അയച്ച് മൊഴിചൊല്ലുന്നതും ഇല്ലാതാകും. കൃസ്ത്യൻ പിൻതുടർച്ചാവകാശ നിയമങ്ങളും ഇല്ലാതാകും.

വിവാഹ മോചിതയാവുന്ന മുസ്ലീം സ്ത്രീക്കും കുട്ടികൾക്കും നിലവിലെ നിയമത്തിൽ ജിവനാംശം (ജീവിക്കാനുള്ള പണം) നൽകേണ്ടതില്ല. യൂണിഫോം സിവിൽ കോഡ് നിലവിൽ വന്നാൽ മതത്തിൻറ്റേയും ദൈവത്തിൻറ്റേയും പേരിൽ കുറച്ച് പ്രമാണിമാരുടെ ഇത്തരത്തിലുള്ള തോന്ന്യവാസം ഇല്ലാതാവും. കത്തോലിക്കാ സമുദായത്തിൽ സ്ത്രീകളുടെ അവകാശങ്ങൾ ഉയരും. വിവാഹ ആചാരങ്ങളിൽ മാറ്റം വരുത്താതെ രജിസ്ട്രേഷൻ നിർബന്ധമാക്കുമ്പോൾ വിവാഹത്തിന് രേഖാമൂലമായ സാധുത കൈവരും. വിവാഹങ്ങളെല്ലാം മതപരമായി തുടരുമ്പോൾ തന്നെ അവയെ പറ്റി വ്യക്തമായ ചിത്രം പുതിയ നിയമം വഴി ഉറപ്പാക്കുമ്പോൾ സമൂഹത്തിലും, നീതിന്യായ വ്യവസ്ഥയിലും അത് വലിയ ചലനങ്ങൾക്ക് വഴി വെക്കുമെന്ന് ഉറപ്പാണ്. ഇത്തരത്തിൽ രാജ്യത്ത് ജാതീയവും മതപരവുമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവാഹ നിയമങ്ങളിൽ  സ്ത്രീക്കും പുരുഷനും തുല്യനീതി ഉറപ്പാക്കുന്ന  കീഴ്വഴക്കങ്ങൾ ഏകീകൃത സിവിൽ നിയമത്തിലൂടെ സൃഷ്ടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

പക്ഷെ ഇന്ത്യയിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കാൻ ശ്രമിച്ചാൽ അതിൻറ്റെ പേരിൽ മതവികാരം ഉണർത്താൻ തൽപര കക്ഷികൾ ശ്രമിക്കും എന്നുള്ളത് തീർച്ചയാണ്. രാഷ്ട്രീയക്കാരും, മതത്തിൻറ്റെ പേരിൽ മേനി നടിക്കുന്ന കുറച്ച് പ്രമാണിമാരും അവരുടെ സ്വാർത്ഥ ലാഭത്തിനായി മതത്തെ ഇതിൻറ്റെ പേരിൽ വലിച്ചിഴച്ചാൽ ഒരു കുറ്റവും ചെയ്യാത്ത സാധാരണ മത വിശ്വാസികൾ ഒത്തിരി പഴി കേൾക്കേണ്ടതായി വരും. വികസിത രാജ്യങ്ങളിൽ മതവും, മത പരമായ ആചാരങ്ങളും ഒരു വ്യക്തിയുടെ തീർത്തും സ്വകാര്യതയുടെ ഭാഗമാണ്. അതാണ് നാമും പിന്തുടരേണ്ടത്. അമേരിക്കയും, യൂറോപ്പുമൊക്കെ ആധുനികവൽകരിക്ക പെട്ടപ്പോൾ അവരൊക്കെ മതത്തെയും, മത പരമായ ആചാരങ്ങളെയും മാറ്റി നിർത്തുന്നതാണ് കാണാൻ സാധിച്ചത്. Renaissance, Reformation, Enlightenment - ഈ പ്രസ്ഥാനങ്ങൾ മതത്തിന്റ്റെ സർവാധിപത്യത്തെ എല്ലാ രീതിയിലും വെല്ലു വിളിച്ചു. പക്ഷെ ഇന്ത്യയിൽ നാം ആധുനികവൽകരിക്ക പെട്ടപ്പോൾ കൂടുതൽ കൂടുതൽ വർഗ്ഗീയ വൽകരിക്ക പെടുകയാണ്. ഭക്തിയും, ആത്മീയതയും ഒക്കെ വളരെ നല്ലതാണ്. പക്ഷെ ഇവിടെ നടക്കുന്നത് മതത്തിൻറ്റെ പേരിൽ ആളുകളെ തമ്മിൽ തല്ലിച്ച് വോട്ടു ബാങ്കുകൾ ഉറപ്പാക്കുന്ന രീതി ആണ്. ആധുനിക സമൂഹത്തിൽ മതം രാഷ്ട്രീയത്തിലും, ഭരണ കൂടത്തിൻറ്റെ നയങ്ങളിലും ഇടപെടേണ്ട ഒരു കാര്യവുമില്ല.

2018 സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

സ്വവർഗ്ഗ രതിയുടെ കാര്യത്തിലുള്ള സുപ്രീം കോടതിയുടെ ചരിത്രപ്രസിദ്ധമായ വിധി

സ്വവർഗാനുരാഗികൾ ഇന്നോ ഇന്നലെയോ ഭൂമിയിൽ പൊട്ടി മുളച്ചവരല്ല. ഏഥൻസിലെ ഭരണകാലം തൊട്ടേ സമൂഹം ആട്ടിയകറ്റിയ പാർശ്വ വിഭാഗത്തെ ഇന്ത്യയുൾപ്പടെ 25 രാജ്യങ്ങൾ ഇന്നലത്തെ സുപ്രീം കോടതി വിധി വന്നതോടെ അംഗീകരിച്ചു കഴിഞ്ഞു. മനുഷ്യനുണ്ടായ കാലം മുതൽ തന്നെ ചില പ്രത്യേക ജനിതക സ്വഭാവ വിശേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യരിൽ മാത്രമല്ല മറ്റു ജീവജാലങ്ങളിലുള്ള അനേകം 'സ്പീഷിസുകളിലും' ഇത്തരം ലൈംഗികത ഉണ്ടെന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. പ്രകൃതിയിൽ 'ഹോമോ സെക്ഷ്വാലിറ്റി' കൊണ്ട് നടക്കുന്ന ആയിരത്തിലേറെ ജീവികൾ ഉണ്ടെന്നാണ് ശാസ്ത്രീയമായി തന്നെ പറയുന്നത്. അതുകൊണ്ട് ചിലർ ആരോപിക്കുന്നത് പോലെ ഇതിനെ പ്രകൃതി വിരുദ്ധമെന്നു പറയാനാകില്ല. സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ സന്മാർഗ വാദികൾ ഇനി ഉറഞ്ഞു തുള്ളിയിട്ടൊന്നും ഒരു കാര്യവുമില്ല. സുപ്രീം കോടതിയുടെ ഈ വിധിയിലൂടെ ഇവിടെ സംജാതമാകുന്നത് മറ്റൊരു 'സോദോം ഗൊമോറോ' ആണെന്നൊക്കെ സന്മാർഗ വാദികൾക്ക് ഇനി വെറുതെ അലമുറയിടാം. ജസ്റ്റിസ് ദീപക് മിശ്ര അടങ്ങിയ അഞ്ചംഗ ബഞ്ച് നടത്തിയത് ചരിത്ര വിധി തന്നെയാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സ്വവർഗ്ഗാനുരാഗികൾക്കുള്ള ശിക്ഷയായ ഐ.പി.സി വകുപ്പ് 377 റദ്ദ് ചെയ്ത നടപടി രാജ്യമൊട്ടാകെ സ്വാഗതം ചെയ്യുക തന്നെ വേണം.

ലൈംഗികത ഒരു വ്യക്തിയുടെ തീർത്തും സ്വകാര്യമായ ഒന്നാണ്. അപ്പോൾ ഒരാളുടെ ലൈംഗികാഭിനിവേശം - അത് സ്വവർഗത്തോടുള്ള വികാരമാണെങ്കിൽ പോലും ഭയത്തോടെ ജീവിക്കാനുള്ള ഒരു കാരണമാകരുത്. ഒരു ജനാധിപത്യ രാജ്യം ഇത്തരം അവകാശങ്ങൾ അംഗീകരിക്കുക തന്നെ വേണം. പ്രായത്തിൻറ്റെ ഒരു ഘട്ടത്തിൽ സ്വവർഗ്ഗാനുരാഗത്തിൻറ്റെ പാതയിലൂടെ സഞ്ചരിച്ചവർ നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ട്. അത് പലരും പുറത്തു പറയുന്നില്ല എന്ന് മാത്രം. പിന്നീട് സാധാരണ ലൈംഗിക ജീവിതം സന്തോഷത്തോടെ ആസ്വദിക്കുന്നവരും ആണവർ. പ്രായത്തിൻറ്റെ ഒരു ഘട്ടത്തിൽ സ്വവർഗ്ഗാനുരാഗത്തിൻറ്റെ പാതയിലൂടെ സഞ്ചരിച്ചവരിൽ ചിലരെയൊക്കെ കൗൺസിലിംഗ്‌ കൊടുത്തു മാറ്റാൻ സാധിക്കും. പക്ഷെ കൗൺസിലിങ്ങിൽ തീരാത്ത ഹോർമോൺ പ്രശ്നങ്ങളുമുണ്ട്. കൗൺസിലിങ് കൊണ്ട് എല്ലാവരേയും മാറ്റാനാകില്ല.

സ്വവർഗ്ഗ രതിയെ ചില രാജ്യങ്ങളും, മതങ്ങളുമൊക്കെ കൊടും ക്രൂരകൃത്യങ്ങളുടെ പട്ടികയിൽ ഇപ്പോഴും നിർത്തുന്നുണ്ട്. ഇന്ത്യയും പിന്തുടർന്നത് ഇതേ വിലക്ഷണമായ നീതി ബോധമായിരുന്നു. അതിനാണ് ഇപ്പോൾ വിരാമമായത്. ലോകത്ത് വ്യത്യസ്തരായ മനുഷ്യർക്ക് വ്യത്യസ്തമായ ലൈംഗിത താൽപര്യമുണ്ട്. അതിൻറ്റെ പേരിൽ അവരെ ജയിലിൽ അടയ്ക്കുന്നത് ശരിയല്ല. ഭരണഘടന നൽകുന്ന അവകാശങ്ങളനുസരിച്ച് ഒരു സാഹചര്യത്തിലും ജാതി, മത, വർഗ, ലിംഗ വിവേചനം പാടില്ല. സമത്വം ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശമാണ്. അത് ഉയർത്തി പിടിക്കുകയാണ് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി ഇന്നലെ ചെയ്തത്.

ഫ്രാൻസ്, ബ്രിട്ടൻ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ സ്വവർഗ അനുരാഗത്തിനും, രതിക്കും നിയമ സാധുത നൽകിയ രാജ്യങ്ങളാണ്. ആ വികസിത രാജ്യങ്ങളുടെ ഭാഗമാകുകയാണ് ഇപ്പോൾ ഇന്ത്യയും. വളരെയധികം അര്‍ദ്ധനാരികളും, ഹിജഡകളും വളരെ മാന്യമായി തൊഴിലുകള്‍ ചെയ്തു ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ.

സ്വവർഗ രതിയെ കുറിച്ച് പറയുമ്പോൾ ഇതൊക്കെ 'ഭാരതീയ സംസ്കാരത്തിന്' എതിരാണെന്ന് പറഞ്ഞു കുറെ പേര് വരും. സത്യത്തിൽ ഭാരതീയ സംസ്കാരത്തെ കുറിച്ച് അങ്ങേയറ്റം വിലക്ഷണമായ ചിന്താഗതിയാണ് ഇത്തരക്കാർക്ക് ഉള്ളത്. പുരാതന ഭാരതിയ സംസ്ക്കാരത്തില്‍ പരിപുര്‍ണ്ണമായ ലൈംഗിക സ്വാതന്ത്രം ഉണ്ടായിരുന്നു. 64 കലകളില്‍ പ്രമുഖമായതാണ് കാമ കലയും. താന്ത്രികത്തിൽ മുദ്ര, മൽസ്യം, മാംസം, മദ്യം, മൈഥുനം - ഇവ അഞ്ചും പറയുന്നുണ്ട്. "യോഗ ഭോഗ യഥേ" എന്നാണ് താന്ത്രികത്തിൽ പറയുന്നത്. ചില വാസനകൾ അവയിൽ മുഴുകാതെ മാറ്റിയെടുക്കാനാവില്ല. അതുകൊണ്ടാണ് ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, സന്യാസം, വാനപ്രസ്ഥം - എന്ന രീതിയിൽ ജീവിതാവസ്ഥകളെ തരം തിരിച്ചതും. ഗാർഹസ്ഥ്യ ജീവിതം നയിച്ചതിനു ശേഷമേ പലർക്കും സന്യാസി ആയി തീരാൻ സാധിക്കുകയുള്ളൂ. അതല്ലെങ്കിൽ ലിംഗം പോയ സ്വാമിയെ പോലെയോ, ഫ്രാൻകോ മുളയ്ക്കലിനെ പോലെയോ അവർ സമൂഹത്തിൽ പ്രശ്നക്കാരായി മാറും.

പുരാതന ഭാരതത്തില്‍ 'ഹിജഡകൾ' വളരെ ബഹുമാന്യര്‍ ആയിരുന്നു. പാണ്ഡവരുടെ സൈന്യാധിപന്മാരില്‍ ഒരാളായ ശിഖണ്ടി മഹാഭാരത കഥയിലെ ഒരു പ്രധാന കഥാപാത്രമാണ്. അര്‍ജുനൻറ്റെ കാര്യത്തിൽ അജ്ഞാതവാസകാലത്ത്‌ ഉര്‍വശിയുടെ ശാപം നിമിത്തം അദ്ദേഹത്തിന്‌ ബൃഹന്നളയായി ജീവിക്കേണ്ടി വന്നതെന്നാണ്‌ കഥ. അര്‍ജുനന് ബ്രിഹന്നളയെന്ന പേരില്‍ വേഷ പ്രച്ഛന്നനായി അജ്ഞാതവാസകാലത്ത് വിരാട രാജധാനിയില്‍ ഒരു വർഷം ജീവിക്കേണ്ടതായി വന്നു എന്നതാണല്ലോ മഹാഭാരത കഥയിൽ പറയുന്നത്. ഉര്‍വശി പണ്ട് അർജുനനെ ഇപ്രകാരം ശപിച്ചു: “നിന്നെ ആഗ്രഹിച്ചു വന്ന എന്നെ ഒരു പുരുഷനൊത്തവണ്ണം സ്വീകരിക്കാത്ത നീ സ്ത്രീകള്‍ക്കിടയില്‍ ഒരു നപുംസകമായി പാട്ടും". ശാപം നിമിത്തമാണെങ്കിലും അല്ലെങ്കിലും ഒരു വർഷത്തെ അജ്ഞാതവാസത്തിൽ അർജുനൻ ഹിജഡയായി മാറിയതിനെ കുറിച്ച് "ഉർവശി ശാപം ഉപകാരം" എന്നാണല്ലോ പറയപ്പെടുന്നത്.

സെക്സിനെ കുറിച്ചുള്ള ചർച്ചകൾ 'ഭാരതീയ സംസ്കാരത്തിന്' എതിരാണെന്ന് പറയുന്നവർ ഇന്ത്യ 'കാമസൂത്രം' ഉത്ഭവിച്ച നാടാണെന്നുള്ള കാര്യം സൗകര്യപൂർവം മറക്കുന്നു. ലിംഗവും യോനിയും പുരാതന ഭാരതത്തിൽ ആരാധനാ വസ്തുക്കളായിരുന്നു. ഇന്നും ആസാമിലെ കാമാഖ്യ ക്ഷേത്രത്തിലൊക്കെ ദേവിയുടെ ആർത്തവം വളരെ വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കാറുണ്ട്. ശിവനും പാർവതി ദേവിയും തമ്മിലുള്ള രതി ശിവഭ്രിത്യനായ നന്ദി കാണുകയും വർണ്ണിക്കുന്നതുമാണ് 'കാമസൂത്രത്തിൻറ്റെ' ആദ്യരൂപം എന്നാണ് ചില എഴുത്തുകാരുടെ ഭാഷ്യം. കെ. ബാലകൃഷ്ണ കുറുപ്പിൻറ്റെ 'ആർഷ ഭൂമിയിലെ ഭോഗ സിദ്ധി - തന്ത്ര വിദ്യ : ഒരു സമഗ്ര പഠനം' എന്ന പുസ്തകത്തിൽ 'ശിവ സങ്കൽപം' ഇന്ത്യയിൽ രൂപപ്പെട്ടതിനെ കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്നുണ്ട്.

നമ്മുടെ ശിൽപ കലയിലാകട്ടെ സമൂഹ രതിയും, മൃഗ രതിയുമൊക്കെയുണ്ട്. ഖജുരാഹോയിൽ മാത്രമല്ല; മധ്യ പ്രദേശിലെ മൺമറഞ്ഞു പോയ പല ക്ഷേത്രങ്ങളിലും രതി ശിൽപങ്ങളുണ്ടായിരുന്നു എന്ന് കാണിക്കുന്ന 'നാഷണൽ ജ്യോഗ്രാഫിക്കിൻറ്റെ' ഒരു ഡോക്കുമെൻറ്ററി ഇക്കാര്യത്തിൽ സ്മരണീയമാണ്. നമ്മുടെ രാജാക്കൻമാരും, സുൽത്താൻമാരും, നവാബുമാരുമൊക്കെ സെക്‌സിൻറ്റെ കാര്യത്തിൽ ഒട്ടും മോശക്കാരല്ലായിരുന്നു. മുഗൾ ചക്രവർത്തിമാരും, സുൽത്താൻമാരുമൊക്കെ സെക്‌സിൻറ്റെ കാര്യത്തിലും, സ്വവര്‍ഗ്ഗ രതിയുടെ കാര്യത്തിലുമൊന്നും ഒട്ടും മോശക്കാരല്ലായിരുന്നു. 1947 ജൂണിൽ ഇന്ത്യ സ്വാതന്ത്ര്യത്തിൻറ്റെ പടിവാതിൽക്കൽ നിന്നപ്പോൾ ബ്രട്ടീഷ് ഇന്ത്യയിലെ 600-ഓളം വന്നിരുന്ന രാജ കുടുംബങ്ങളുടെ പ്രതിനിധിയായിരുന്നു സർ കോൺറാഡ് കോർഫീൽഡ് ഇന്ത്യയിലെ രാജാക്കന്മാരുടെ ലൈംഗിക കേളികളുടെ ചരിത്രം നശിപ്പിക്കുവാൻ ഉത്തരവ് കൊടുത്തു. കോൺഗ്രസിൻറ്റെ നെത്ര്വത്തത്തിലുള്ള പുതിയ ഭരണകൂടം രാജ കുടുംബങ്ങളെ സെക്‌സിൻറ്റെ പേരിൽ 'ബ്ളാക് മെയിൽ' ചെയ്യുമോ എന്ന് പേടിച്ചിട്ടാണ് രാജ കുടുംബങ്ങളോട് വിധേയത്വം പുലർത്തിയ സർ കോൺറാഡ് കോർഫീൽഡ് രതിലീലയുടെ ചരിത്രം നശിപ്പിക്കുവാൻ ഉത്തരവ് കൊടുത്തത്. ഹൈദരാബാദിലും, ബറോഡയിലും, മൈസൂറിലും തൊട്ട് നമ്മുടെ കൊച്ചിയിൽ വരെ ഇത്തരത്തിൽ രാജ കുടുംബങ്ങളുടെ രതിലീലയുടെ ചരിത്രം തീയിട്ടു നശിപ്പിച്ചു. മൊത്തം തീയിട്ട ചരിത്ര രേഖകൾ നാല് ടൺ വന്നിരുന്നു എന്ന് പറയുമ്പോൾ ഇവിടെ സെക്സിനുള്ള പ്രാധാന്യം സുബോധമുള്ള ചിലരെങ്കിലും മനസിലാക്കണം. 'ഫ്രീഡം അറ്റ്‌ മിഡ്‌നയിറ്റ്‌ - ൽ ഇത് കൃത്യമായി പറയുന്നുമുണ്ട്.

ഇപ്പോള്‍ പുറത്തുവന്ന വിധി ചരിത്രപ്രസിദ്ധമായ വിധിയാണ്. ഈ വിധിയെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ക്കാതിരുന്നത് ശ്ലാഖനീയമാണ്. കേന്ദ്രസര്‍ക്കാരുമായി ബന്ധമുള്ളവരില്‍ എപ്പോഴും പലർക്കും സ്ഥിരം 'പാരയാകുന്ന' സുബ്രഹ്മണ്യം സ്വാമി മാത്രമാണ് സ്വവര്‍ഗ്ഗാനുരാഗത്തെ എതിര്‍ത്തുകൊണ്ട് പരസ്യ നിലപാട് സ്വീകരിച്ചത്.

ബി.ജെ.പി. ഒരിക്കലും സ്വവര്‍ഗ്ഗാനുരാഗത്തെ എതിർക്കുമെന്നും തോന്നുന്നില്ല.  അതിനു കാരണം ബി.ജെ.പി. അണികളും, നേതാക്കളും ആരാധിക്കുന്ന വീർ സവാർക്കർ ആണെന്ന് തോന്നുന്നു. 'ഫ്രീഡം അറ്റ്‌ മിഡ്‌നയിറ്റ്‌' - ൻറ്റെ പഴയ എഡിഷനിൽ വീർ സവാർക്കറും, ഗാന്ധി ഖാതകനായ ഗോഡ്സെയും തമ്മിൽ സ്വവർഗ രതി ഉണ്ടായിട്ടുണ്ട് എന്ന് കൃത്യമായി പറയുന്നുണ്ട്. പുതിയ എഡിഷനുകളിൽ അതില്ല. അത് സംഘ പരിവാറിൻറ്റെ സമ്മർദം മൂലമാകണം. എൻറ്റെ കയ്യിലുള്ള 'ഫ്രീഡം അറ്റ്‌ മിഡ്‌നയിറ്റ്‌' - ൻറ്റെ പഴയ എഡിഷനിൽ ഗോഡ്‌സെ വീർ സവാർക്കറിൻറ്റെ അനുഗ്രഹം ഗാന്ധി വധത്തിനു വേണ്ടി വാങ്ങുന്നതും, അവർ തമ്മിലുള്ള സ്വവര്‍ഗ്ഗാനുരാഗ ബന്ധവും കൃത്യമായി പറയുന്നുണ്ട്. 'ഫ്രീഡം അറ്റ്‌ മിഡ്‌നയിറ്റ്‌' ബെസ്റ്റ് സെല്ലർ പട്ടികയിലുള്ളത് കൊണ്ട് ഇത് ലക്ഷക്കണക്കിനാളുകൾ വായിച്ചതുമാണല്ലോ. 'ഫ്രീഡം അറ്റ്‌ മിഡ്‌നയിറ്റ്‌' - ൽ പറയുന്നത് ഇപ്രകാരമാണ്: “At the age of twenty-eight, Godse had finally taken that ancient Hindu vow whose observance had so concerned and troubled Gandhi, that of the Brahmacharya, the voluntary renunciation of sex in all its forms. He apparently remained faithful to it for the rest of his life. Before taking it, he had only one known sexual relationship. It was homosexual. His partner was his political mentor, Veer Savarkar”. - 'ഫ്രീഡം അറ്റ്‌ മിഡ്‌നയിറ്റ്‌' - ൽ നിന്ന് (ന്യുയോർക്കിലെ ആവൺ ബുക്സ് പ്രസിദ്ധീകരണം, 1975 എഡിഷൻ, പേജ് നമ്പർ 423).