2019 ജനുവരി 31, വ്യാഴാഴ്‌ച

ഇന്ത്യയുടെ കഴിഞ്ഞ 70 വർഷങ്ങൾ

സംഘ പരിവാറുകാരിൽ പലരുടെയും വിചാരം അവർ ഒരു 'സ്മാർട്ട് ഫോണുമായാണ്' ജനിച്ചു വീണതെന്നാണ്. രാജ്യം കഴിഞ്ഞ 70 വർഷങ്ങളിൽ നേരിട്ട അഗ്നി പരീക്ഷണങ്ങളെ കുറിച്ച് അവർക്ക് ഒരു രൂപവുമില്ല; അഥവാ അറിയാമെങ്കിൽ കൂടി അറിവില്ലായ്മ അഭിനയിക്കുകയാണ്. വർഗീസ് കുര്യൻ നേത്ര്വത്ത്വം കൊടുത്ത ധവള വിപ്ലവത്തിൽ നിന്ന് തുടങ്ങി എത്രയെത്ര തീഷ്ണമായ അനുഭവങ്ങളിൽ കൂടിയാണ് ഈ രാജ്യം കഴിഞ്ഞ 70 വർഷങ്ങളിൽ കടന്നു പോയതെന്ന് സംഘ പരിവാറുകാരിൽ പലരും കാണുന്നില്ല. ഇന്ത്യയിൽ ധവള വിപ്ലവം നെഹ്രുവിൻറ്റെ കാലത്താണ് ആരംഭിച്ചത്. നെഹ്‌റുവിൻറ്റെ തന്നെ പിന്തുണയോടെ വിക്രം സാരാഭായ് നേത്ര്വത്ത്വം കൊടുത്ത ഐ. എസ്. ആർ. ഒ.; മഹലനോബിസ് നേത്ര്വത്ത്വം കൊടുത്ത ആസൂത്രണ കമ്മീഷൻ - ഇവയൊക്കെ മികവിൻറ്റെ ഉദാഹരണങ്ങളാണ്. മറ്റ്‌ പല വികസ്വര രാഷ്ട്രങ്ങളിലും ഇല്ലാത്ത ഒരു 'ഡേറ്റാ ബാങ്ക്' ഇന്ത്യയിൽ രൂപപ്പെടുത്തിയത് മഹലനോബിസിൻറ്റെ അശ്രാന്ത പരിശ്രമം മൂലമായിരുന്നു. ശാസ്ത്രജ്ഞനായ ഹോമി ഭാഭാ 'എനർജി സെക്റ്ററിൽ' ഈ രാജ്യത്തിന് വലിയ മുന്നേറ്റങ്ങൾ സമ്മാനിച്ചു. 1966-ൽ ഇന്ത്യയിൽ കടുത്ത ഭക്ഷ്യ ക്ഷാമം ഉണ്ടായി. പിന്നീട് അധികാരത്തിൽ വന്ന ഇന്ദിരാ ഗാന്ധിയുടെ കാലത്ത് ഹരിത വിപ്ലവത്തിലൂടെ ഭക്ഷ്യോൽപ്പാദനം കൂട്ടുക എന്നത് ഗവൺമെൻറ്റിൻറ്റെ മുഖ്യ അജണ്ടയാക്കി മാറ്റിയതും അത്തരം പ്രതിസന്ധികളെ മറികടക്കുക എന്ന ഉദ്ദേശ്യത്തിലായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ കാലത് ശാസ്ത്രജ്ഞനായ നോർമൻ ബെർലാഗിനെ കൂട്ട് പിടിച്ചാണ് അത് നടപ്പാക്കിയത്. മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം. എസ്. സ്വാമിനാഥനും മറ്റനേകം ശാസ്ത്രജ്ഞരും അവർക്ക് പിന്തുണ കൊടുത്ത രാഷ്ട്രീയ നേത്ര്വത്ത്വവും ഒക്കെയാണ് ഇവിടെ ഭക്ഷ്യോൽപ്പാദനം പതിന്മടങ്ങു വർധിപ്പിച്ചതും ഇൻഡ്യാക്കാരുടെ പട്ടിണി മാറ്റിയതും.

പിനീട് രാജീവ് ഗാന്ധി 'കംപ്യുട്ടറൈസേഷന്' ഇന്ത്യയിൽ തുടക്കമിട്ടു. സാം പിട്രോഡയുടെ നേത്ര്വത്ത്വ ത്തിൽ 'ടെലികോം റെവലൂഷന്' തുടക്കമിട്ടു. ആ സാം പിട്രോഡയുടെ നേത്ര്വത്ത്വ ത്തിലുള്ള 'ടെലികോം റെവലൂഷന്' രാജീവ് ഗാന്ധി പൂർണ പിന്തുണ കൊടുത്തു. ഇതൊക്കെയാണെങ്കിലും പ്രാഥമിക വിദ്യാഭ്യാസം, പ്രാഥമിക ആരോഗ്യം, ജനങ്ങൾക്കിടയിലുള്ള ഭക്ഷ്യ സുരക്ഷാ - ഇക്കാര്യങ്ങളിൽ നെഹ്രുവും, ഇന്ദിരാ ഗാന്ധിയും, രാജീവ് ഗാന്ധിയും ശ്രദ്ധ ചെലുത്തേണ്ടതായിരുന്നു. പക്ഷെ അതുണ്ടായില്ല. ഇക്കാര്യത്തിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നമുക്ക് വലിയ വീഴ്ച സംഭവിച്ചു.

മൻമോഹൻ സിങ് സർക്കാർ ആണ് ആ കാര്യങ്ങളിൽ ഒരു മാറ്റം കൊണ്ട് വന്നത്. ഒരു വശത്ത് സമ്പത് വ്യവസ്ഥയെ മുന്നോട്ടു നയിച്ചപ്പോൾ തന്നെ വിദ്യാഭ്യാസം, ആരോഗ്യം - ഇവയോക്കെ ഉൾക്കൊള്ളുന്ന 'സോഷ്യൽ സെക്റ്ററിൽ' ഡോക്റ്റർ മൻമോഹൻ സിങ് സർക്കാർ വലിയ ഇൻവെസ്റ്റ്മെൻറ്റ് നടത്തി. പക്ഷെ അഴിമതിയും കെടുകാര്യസ്ഥിതിയും മൂലം അത് പൂർണമായും ജനങ്ങളിൽ എത്തിയില്ല എന്ന് മാത്രം. 2014 -ൽ മൻമോഹൻ സിങ് സർക്കാരിനെ കുത്തുപാളയെടുപ്പിച്ചത് അന്തരാഷ്ട്ര മാർക്കറ്റിലുള്ള ക്രൂഡ് ഓയിലിൻറ്റെ വില കയറ്റമായിരുന്നു. തദനുസൃതമായി ഇന്ത്യയിൽ പെട്രോളിനും ഡീസലിനും വില ഉയർന്നു; അവശ്യ സാധനങ്ങൾക്ക് വില വർധിച്ചു. മോഡി സർക്കാർ വന്നപ്പോൾ അന്തരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിൻറ്റെ വില ഗണ്യമായി താഴ്ന്നു. അടിക്കടി പെട്രോളിനും, പാചക വാതകത്തിനും വില വർധിപ്പിക്കേണ്ട സാഹചര്യം ഇല്ലാതെ ആയി. ഇങ്ങനെ നോക്കുമ്പോൾ മോഡി സർക്കാരിന് ഒരു സുവർണാവസരം ആണ് വീണു കിട്ടിയത്; എല്ലാ അർത്ഥത്തിലും അതൊരു 'ബംമ്ബർ ലോട്ടറി' ആയിരുന്നു. ശരിക്കും സമ്പത് വ്യവസ്ഥയിലും ഇന്ത്യയുടെ എല്ലാ മേഖലകളിലും ഒരു 'ക്വാൺഡം ജംപ്പ്' അതല്ലെങ്കിൽ ഒരു കുതിച്ചു ചാട്ടം വേണമെങ്കിൽ മോദിക്ക് നടത്താമായിരുന്നു. പക്ഷെ നോട്ട് നിരോധനം, ജി. എസ്. ടി. - മുതലായ സെൽഫ് ഗോളുകൾ അടിച്ച് ഒള്ളതും കൂടി മോഡി സർക്കാർ നഷ്ടപ്പെടുത്തി. നാലര വർഷം കൊണ്ട് മോഡി സർക്കാർ ഉള്ളതും കൂടി കുളമാക്കുകയാണ് ചെയ്തിരിക്കുന്നത്.

2019 ജനുവരി 30, ബുധനാഴ്‌ച

ഇന്ത്യയിലെ തൊഴിൽ മേഖല

ഇൻഡ്യാക്കാർക്ക് വിദ്യാഭ്യാസത്തെയും തൊഴിലിനേയും കുറിച്ച് പല മൂഢ സങ്കൽപ്പങ്ങളും ഉണ്ട് - ഇരുപത്തൊന്നാം നൂറ്റാണ്ടിൻറ്റെ വസ്തുതകളുമായി ഒട്ടും യോജിക്കാത്തതാണ് ഈ സങ്കൽപങ്ങൾ. വിദ്യാഭ്യാസ യോഗ്യതകൾ ഒക്കെ പ്രദർശിപ്പിക്കുന്നത് ഇൻഡ്യാക്കാരുടെ വലിയ 'വീക്ക്നെസ്സ്' ആണ്. തമിഴ്‌നാട്ടിൽ ആണെങ്കിൽ  BA; MA - എന്നൊക്കെ പേരിൻറ്റെ കൂടെ എത്ര വേണമെങ്കിലും കാണാൻ സാധിക്കും. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഓരോ തൊഴിലിനും വേണ്ട 'സ്‌കിൽസ്' അല്ലെങ്കിൽ പാടവമുണ്ടോ എന്നതാണ് മുഖ്യമായ വിഷയം - അല്ലാതെ വെറുതെ ഡിഗ്രി പ്രദർശിപ്പിക്കുന്നതിൽ കാര്യമില്ല.

തൊഴിൽ ദാതാക്കൾ ഓരോ തൊഴിലിനും വേണ്ട 'സ്‌കിൽസ്' ആണ് ഉദ്യോഗാർഥിയിൽ ഉറ്റു നോക്കുന്നത്. സാങ്കേതിക മേഖലയിൽ ഐ.ഐ.ടി., എൻ .ഐ.ടി. - എന്നീ സ്ഥാപനങ്ങളിൽ നിന്ന് വരുന്നവർക്ക് നല്ല ജോലി സാധ്യതയും, ശമ്പളവും മുൻപരിചയം ഒന്നും നോക്കാതെ ഇപ്പോഴും ഉണ്ട്. പോളിടെക്നിക്കുകളിൽ  നിന്ന് വരുന്ന സൂപ്പർവൈസർമാർ ഐ.ടി.ഐ., ഐ.ടി.സി എന്നിവയിൽ നിന്ന്  വരുന്ന ടെക്നീഷ്യന്മാർ/ക്രഫ്റ്റ്മാന്മാർ, എൻജിനീയറിംഗ് കോളേജുകളിൽ നിന്ന് വരുന്ന എൻജിനീയർമാർ, വൊക്കേഷനൽ  ഡിഗ്രീ, ഡിപ്ലോമ നേടിയവർ എന്നീ വിവിധങ്ങളായ തട്ടിലുള്ളവരെയും ഇന്നത്തെ ലേബർ മാർക്കറ്റിൽ ആവശ്യമുള്ളതായി കണ്ടിട്ടുണ്ട്. പക്ഷെ പ്രശ്നം ഇവിടെയൊന്നും അല്ല. ഇനി ഇന്ത്യയിൽ 'സ്കിൽസ്' നേടുന്നതാണ് പ്രധാനം. ഇന്ത്യയിൽ ഇപ്പോൾ തന്നെ എൻജിനീയർമാർ ആവശ്യത്തിലധികം ആണ്. അഞ്ചു വർഷങ്ങൾക്ക് മുമ്പ് ഗ്രെയിറ്റർ നോയിഡയിലെ യമഹാ ഫാക്റ്ററിയിൽ ഇൻഡസ്ട്രിയൽ സർവേ നടത്തിയപ്പോൾ അവിടെ 'സ്കിൽഡ് തൊഴിലാളിക്ക്' തുടക്കത്തിൽ തന്നെ 40,000 രൂപയായിരുന്നു ശമ്പളം. ഇന്നിപ്പോൾ ഇന്ത്യയിലെ ഇൻഡസ്ട്രിയൽ ഏരിയകളിലെല്ലാം ഇത്തരത്തിൽ ശമ്പളം കൂടിയിട്ടുണ്ട്. കമ്പനികൾക്ക് 'സ്കിൽഡ്' തൊഴിലാളികൾ കൊഴിഞ്ഞു പോകുന്നതിലാണ് ഉൽക്കണ്ഠ മുഴുവനും. L&T ഒക്കെ 'അപ്പ്രെൻറ്റിസ് ട്രെയിനിങ്' കഴിയുന്ന എല്ലാവരെയും ജോലിക്കെടുക്കും. ഡൽഹി മെട്രോയും അങ്ങനെയാണെന്നാണ് കേട്ടിട്ടുള്ളത്. അതുകൊണ്ട് ഇനിയുള്ള കാലം ശരിക്കും 'സ്കിൽഡ്' ആകാൻ നമ്മുടെ ചെറുപ്പക്കാരും ഉദ്യോഗാർത്ഥികളും ശ്രമിക്കുകയാണ് വേണ്ടത്; അല്ലാതെ വെറുതെ എൻജിനീയർമാരെ സൃഷ്ടിച്ചിട്ട് കാര്യമൊന്നും ഇല്ലാ. ഓരോ തൊഴിലിനും വേണ്ട 'സ്‌കിൽസ്' ഉണ്ടെങ്കിൽ അവർക്കു നല്ല 'നെഗോഷിയേറ്റിങ് പവറും', നല്ല ജോലിയും, ശമ്പളവും ലഭിക്കും.

ഇന്ന് നമ്മുടെ ജനസംഖ്യയിൽ 50 ശതമാനത്തിൽ കൂടുതൽ യുവാക്കൾ ആണുള്ളത്. നമ്മുടെ രാജ്യത്തെ യുവത്ത്വവുമായി താരതമ്യപ്പെടുത്തുമ്പോൾ മറ്റു പല വികസിത രാജ്യങ്ങളും പിന്നിലാണ്. ഇന്ത്യൻ ജനസംഖ്യയിലെ ഈ യുവത്ത്വത്തെയാണ് ഇംഗ്ളീഷിൽ 'ഡെമോഗ്രാഫിക് ഡിവിഡൻറ്റ്' എന്ന് പറയുന്നത്. ചൈനയിൽ പോലും ഇത്ര വലിയ ഒരു യുവജനങ്ങളുടെ നിര അവരുടെ ജനസംഖ്യയിൽ കാണിച്ചു തരാനില്ലാ. അവിടെ ജോലി ചെയ്യുന്ന ആളുകൾ പ്രായമായി വരുന്നത് കൊണ്ട് അടുത്ത 15-20 വർഷം ഇന്ത്യയുടെ വളർച്ചയെ സംബന്ധിച്ച് നിർണായകമാണ്. പക്ഷെ യുവതീ-യുവാക്കളുടെ ഈ കർമശേഷിയെ രാജ്യത്തിനു വേണ്ടി പ്രയോജനപ്പെടുത്താൻ രാജ്യത്തെ നയിക്കാൻ ദീർഘ വീക്ഷണമുള്ളവർ ഉണ്ടാവണം. ഇന്ത്യക്ക് നിർഭാഗ്യവശാൽ അത്തരം നല്ല രാഷ്ട്ര ശിൽപികൾ ഇപ്പോൾ ഇല്ലാ. അതാണ് ഇന്നത്തെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നവും. മോദിയാണെങ്കിൽ നോട്ട് നിരോധനം, ജി. എസ്. ടി. - മുതലായ സെൽഫ് ഗോളുകൾ അടിച്ച് ഒള്ള തൊഴിലും കൂടി നഷ്ടപ്പെടുത്തി. Job ക്രീയേഷൻ രംഗത്തു ഇപ്പോഴത്തെ കേന്ദ്ര സർക്കാർ വലിയ പരാജയമാണ്. ആ പരാജയം മൂടി വെക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ കുറച്ചു കാലമായി ചെയ്യുന്നത്. ഇന്ത്യയിൽ തൊഴിലിനെ കുറിച്ചുള്ള നാഷണൽ സാമ്പിൾ സർവേ റിപ്പോർട്ട് 2018 ഡിസംബറിൽ പൂർത്തിയായതായിരുന്നു. പക്ഷെ 2019 ജനുവരി അവസാനിക്കാറായിട്ടും മോഡി സർക്കാർ ആ റിപ്പോർട്ട് പുറത്തിറക്കുന്നില്ലാ. അതിൽ പ്രതിഷേധിച്ച് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലെ ആക്റ്റിങ് ചെയർമാൻ കഴിഞ്ഞ ദിവസം രാജി വെച്ചതും ഇതിനോട് ചേർത്തു വായിക്കണം.

2019 ജനുവരി 29, ചൊവ്വാഴ്ച

ഇന്ത്യ സമീപ ഭാവിയിൽ ഒരു 'വെൽഫെയർ സ്റ്റെയിറ്റ്‌' ആയി തീരാൻ സാധ്യതയുണ്ടോ???

ഇന്ത്യ സമീപ ഭാവിയിൽ ഒരു 'വെൽഫെയർ സ്റ്റെയിറ്റ്‌' അല്ലെങ്കിൽ ക്ഷേമ രാഷ്ട്രം ആയി തീരാൻ സാധ്യതയുണ്ടോ??? മിനിമം വരുമാനം സാധാരണക്കാരുടെ  ബാങ്ക് അക്കൗണ്ടിൽ ഉറപ്പാക്കുമെന്നു രാഹുൽ ഗാന്ധി പറയുമ്പോൾ അത് ക്ഷേമ രാഷ്ട്രത്തിലേക്കുള്ള ചുവട് വെയ്പ്പായി കാണാൻ സാധിക്കുമോ??? തൊഴിലുറപ്പ് പദ്ധതിയുടെ ചുവട് പിടിച്ചു മിനിമം വരുമാനം സാധാരണക്കാരുടെ  ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനുള്ള പദ്ധതിയാണ് ഇപ്പോൾ കോൺഗ്രസ് വിഭാവനം ചെയ്തിരിക്കുന്നത്. ആ പദ്ധതി ഇന്ത്യയുടെ ദാരിദ്ര്യം ഇല്ലാതാകുമോ??? ഇപ്പോഴത്തെ നമ്മുടെ സമ്പത് വ്യവസ്ഥയ്ക്ക് ഈ പദ്ധതി താങ്ങാനുള്ള കരുത്തുണ്ടോ??? 'മിനിമം ഇൻകം ഗ്യാരണ്ടി സ്കീം' അതല്ലെങ്കിൽ 'യൂണിവേഴ്സൽ ബേസിക് ഇൻകം' എന്നുള്ളത് ഒരു വളരെ നല്ല ആശയം ആണ്. പക്ഷെ ഇതെങ്ങനെ ഈ രാജ്യത്ത് ക്രിയാത്മകമായി നടപ്പാക്കും??? അവിടെയാണ് രാജ്യം നേരിടുന്ന വെല്ലുവിളികൾ.

ഇന്ത്യയിൽ ദാരിദ്ര്യം ഏറെ ഉണ്ടെങ്കിലും സമീപ കാലത്ത് ദാരിദ്ര്യ നിർമാർജനത്തിൽ നാം വലിയ മുന്നേറ്റം നടത്തിയുട്ടെണ്ടെന്ന വസ്തുത ആരും കാണാതിരിക്കരുത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 407 മില്യൺ എന്ന സംഖ്യയിൽ നിന്ന് 269 മില്യണിലേക്ക് 2004-05 കാലഘട്ടത്തിൽ നിന്ന് 2011-12-ൽ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ എത്തിക്കുവാൻ സാധിച്ചു എന്ന് നാഷണൽ സാമ്പിൾ സർവേകൾ വ്യക്തമാക്കുന്നത് ഒരു നിസാര നേട്ടം അല്ല. എല്ലാ അർത്ഥത്തിലും ഇത് മഹനീയമായ നേട്ടം തന്നെയാണ്. ഒരു വശത്ത് സാമ്പത്തിക വളർച്ചയും മറു വശത്ത് തൊഴിലുറപ്പു പദ്ധതികൾ പോലെയുള്ള ക്ഷേമ പ്രവർത്തനങ്ങളും വഴിയാണ് ഇത് സാധിച്ചത്. 138 ദശ ലക്ഷം ജനതയെയാണ് 2004-05 -നും 2011-12-നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ എത്തിക്കുവാൻ സാധിച്ചത്. നാഷണൽ സാമ്പിൾ സർവേകൾ വ്യക്തമാക്കുന്നത് 2004-05 -നും 2011-12-നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ നമുക്ക് 37 ശതമാനത്തിൽ നിന്ന് 22 ശതമാനമായി ദരിദ്രരുടെ എണ്ണം കുറക്കുവാൻ സാധിച്ചു എന്നതാണ്. 2019 ജൂണിൽ ഇന്ത്യയിലെ ദാരിദ്ര്യത്തെ കുറിച്ചുള്ള അടുത്ത സർവേ ഫലം വരും. 2019 ജൂണിൽ ഇനി വരാനിരിക്കുന്ന സർവേ ഫലത്തിൽ ഇന്ത്യയിലെ ദാരിദ്ര്യത്തിൻറ്റെ തോത് വീണ്ടും കുറയാനാണ് എല്ലാ സാധ്യതകളും.

കമ്മ്യൂണിസ്റ്റ് ഹാംഗ്ഓവറായിട്ട് ആരും ഭരണ കൂടങ്ങൾ നടത്തേണ്ട ക്ഷേമ പ്രവർത്തനങ്ങളെ കാണരുത്. യൂറോപ്യൻ 'വെൽഫെയർ സ്റ്റെയ്റ്റുകളിൽ' (ക്ഷേമ രാഷ്ട്രങ്ങളിൽ) തൊട്ടിൽ തൊട്ടു ശ്മശാനം വരെ പൗരൻറ്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് സുരക്ഷയുണ്ട്. സ്കാൻഡിനേവിയൻ രാജ്യങ്ങളായ ഡെന്മാർക്, സ്വീഡൻ - ഇവരൊക്കെ 'വെൽഫെയർ സ്റ്റെയ്റ്റ്' സങ്കൽപ്പങ്ങൾ പ്രാവർത്തികമാക്കിയ രാജ്യങ്ങളാണ്. ദാരിദ്ര്യം കൊട് കുത്തി വാഴുന്ന ഇന്ത്യയിലെ പല സ്ഥലങ്ങളിലും കുറെയൊക്കെ ക്ഷേമ പ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണ്. ഒപ്പം കാർഷിക, വ്യവസായിക വളർച്ച കൂടി വേണം നമ്മുടെ ദാരിദ്ര്യം മാറാൻ. തൊഴിലുറപ്പു പദ്ധതി മാറ്റി നിർത്തിയാൽ നമ്മുടെ മിക്ക വികസന പദ്ധതികളും മുടിഞ്ഞ അഴിമതിയിലും, കെടു കാര്യസ്ഥതയിലും മുങ്ങി പോവുകയാണ് ഉണ്ടായിട്ടുള്ളത്. അഴിമതിയിലും, കെടു കാര്യസ്ഥതയും മാറ്റി ഭരണകൂടം ഇൻഫ്രാസ്ട്രക്ചർ വികസിപ്പിച്ചാൽ സമൂഹം പൊതുവായ വികസനത്തിനുള്ള മാർഗം സ്വയം കണ്ടെത്തിക്കൊള്ളും. സർവ്വരുടെയും സാമ്പത്തികസ്ഥിതി അഭിവൃദ്ധിപ്പെടുത്താൻ സർക്കാറുകൾ പഴേ പോലെ ആസൂത്രണം നടപ്പിലാക്കേണ്ട ഒരു കാര്യവുമില്ല. ദീർഘ കാലാടിസ്ഥാനത്തിൽ ദാരിദ്ര്യം മാറ്റാൻ ജനസംഖ്യയെ നിയന്ത്രിക്കേണ്ടതും വളരെ അത്യന്താപേക്ഷിതമായ ഒന്നാണ്. ജനസംഖ്യയെ നിയന്ത്രിക്കുവാൻ ഭരണ കൂടങ്ങൾ പൊതു സമൂഹത്തിൽ ഇടപെടേണ്ടതുണ്ട്. വ്യവസായിക വളർച്ചയ്ക്ക് സർക്കാരുകൾ ആസൂത്രണം നടപ്പിലാക്കിയില്ലെങ്കിലും ജനസംഖ്യാ നിയന്ത്രണത്തിന് ആസൂത്രണം കൂടിയേ തീരൂ. 

ഇന്ന് നമ്മുടെ ജനസംഖ്യയിൽ 50 ശതമാനത്തിൽ കൂടുതൽ യുവാക്കൾ ആണുള്ളത്. നമ്മുടെ രാജ്യത്തെ യുവത്ത്വവുമായി താരതമ്യപ്പെടുത്തുമ്പോൾ മറ്റു പല വികസിത രാജ്യങ്ങളും പിന്നിലാണ്. ഇന്ത്യൻ ജനസംഖ്യയിലെ ഈ യുവത്ത്വത്തെയാണ് ഇംഗ്ളീഷിൽ 'ഡെമോഗ്രാഫിക് ഡിവിഡൻറ്റ്' എന്ന് പറയുന്നത്. ചൈനയിൽ പോലും ഇത്ര വലിയ ഒരു യുവജനങ്ങളുടെ നിര അവരുടെ ജനസംഖ്യയിൽ കാണിച്ചു തരാനില്ലാ. അവിടെ ജോലി ചെയ്യുന്ന ആളുകൾ പ്രായമായി വരുന്നത് കൊണ്ട് അടുത്ത 15-20 വർഷം ഇന്ത്യയുടെ വളർച്ചയെ സംബന്ധിച്ച് നിർണായകമാണ്. പക്ഷെ യുവതീ-യുവാക്കളുടെ ഈ കർമശേഷിയെ രാജ്യത്തിനു വേണ്ടി പ്രയോജനപ്പെടുത്താൻ രാജ്യത്തെ നയിക്കാൻ ദീർഘ വീക്ഷണമുള്ളവർ ഉണ്ടാവണം. ഇന്ത്യക്ക് നിർഭാഗ്യവശാൽ അത്തരം നല്ല രാഷ്ട്ര ശിൽപികൾ ഇപ്പോൾ ഇല്ലാ. അതാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നവും.

ഇന്ത്യയിലെ ഇന്നത്തെ ലേബർ മാർക്കറ്റിൽ 'സ്കിൽസ്' നേടുന്നതാണ് പ്രധാനം. അഞ്ചു വർഷങ്ങൾക്ക് മുമ്പ് ഗ്രെയിറ്റർ നോയിഡയിലെ യമഹാ ഫാക്റ്ററിയിൽ ഇതെഴുതുന്നയാൾ ഇൻഡസ്ട്രിയൽ സർവേ നടത്തിയപ്പോൾ അവിടെ 'സ്കിൽഡ് തൊഴിലാളിക്ക്' തുടക്കത്തിൽ തന്നെ 40,000 രൂപയായിരുന്നു ശമ്പളം. അഞ്ചു വർഷം മുമ്പത്തെ കാര്യമാണെന്നോർക്കണം. ഇന്ത്യയിലെ ഇൻഡസ്ട്രിയൽ ഏരിയകളിലെല്ലാം ഇത്തരത്തിൽ ശമ്പളം കൂടിയിട്ടുണ്ട്. ഗ്രെയിറ്റർ നോയിഡയിലെ യമഹാ ഫാക്റ്ററിയിലെ HRD മാനേജർ എന്നോട് അന്ന് പറഞ്ഞത്  “10,000-15,000 കൊടുക്കാതെ ഇവിടെ ആരെയും ഒരു പണിക്കും കിട്ടില്ല” -  എന്നാണ്. കമ്പനികൾക്ക് 'സ്കിൽഡ്' തൊഴിലാളികൾ കൊഴിഞ്ഞു പോകുന്നതിലാണ് ഉൽക്കണ്ഠ മുഴുവനും. L&T ഒക്കെ 'അപ്പ്രെൻറ്റിസ് ട്രെയിനിങ്' കഴിയുന്ന എല്ലാവരെയും ജോലിക്കെടുക്കും. അതുകൊണ്ട് ഇനിയുള്ള കാലം ശരിക്കും 'സ്കിൽഡ്' ആകാൻ നമ്മുടെ ചെറുപ്പക്കാരും ഉദ്യോഗാർത്ഥികളും ശ്രമിക്കട്ടെ. എന്നാൽ അവർക്കു നല്ല 'നെഗോഷിയേറ്റിങ് പവറും', നല്ല ജോലിയും, ശമ്പളവും ലഭിക്കും. ഇങ്ങനെ ഇന്ത്യയിലെ ജനസംഖ്യയിൽ ഉൾപ്പെട്ട യുവജനങ്ങളുടെ കർമശേഷിയെ തൊഴിൽ നിപുണരാക്കി രാജ്യത്തിനു വേണ്ടി പ്രയോജനപ്പെടുത്താൻ ഇന്നത്തെ ഇന്ത്യയിലെ ഭരണ കർത്താക്കൾക്ക് സാധിക്കുന്നില്ല.

യൂറോപ്പിൽ മധ്യവർഗത്തിൻറ്റെ ഉദയമാണ് സോഷ്യലിസ്റ്റ് സങ്കൽപ്പങ്ങൾ പരാജയപ്പെടുത്തിയത്. സോഷ്യലിസത്തിൽ രണ്ടു വർഗ്ഗമേയുള്ളൂ - ഉള്ളവനും, ഇല്ലാത്തവനും. മാർക്സിൻറ്റെ ഭാഷയിൽ പറയുകയാണെങ്കിൽ 'ഹാവ്സും', 'ഹാവ് നോട്സും' അതല്ലെങ്കിൽ 'പട്രീഷ്യൻസും', 'പ്ളേബിയൻസും'. സംരഭകത്ത്വത്തിലൂടെ ഒരു വശത്ത് സാമ്പത്തിക വളർച്ചയും, മറു വശത്ത് ഭരണ കൂടത്തിൻറ്റെ ക്ഷേമ പ്രവർത്തനങ്ങളും തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചാൽ ഇന്ത്യയിലെ ദാരിദ്ര്യവും മാറും; ഇന്ത്യയിൽ അതിശക്തമായ മധ്യ വർഗവും ഉടലെടുക്കും.

സമീപ കാലത്ത് ചൈനയാണ് ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും, സാമ്പത്തിക വളർച്ചയിലും വലിയ വേഗത കൈവരിച്ചിരിക്കുന്നത്. പത്ത് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യക്ക് ചൈനയുമായി കിടപിടിക്കാം എന്ന തോന്നലുണ്ടായിരുന്നു. ഇന്നിപ്പോൾ അത് കൈമോശം വന്നിരിക്കയാണ്. റിസേർച് ആൻഡ് ഡെവലപ്പ്മെൻറ്റിലും, ആർട്ടിഫിഷ്യൽ ഇൻറ്റെലിജെൻസിലും ഒക്കെ ചൈന നേടിയ നേട്ടം തന്നെ കാരണം. ചൈന 'മെരിറ്റോക്രസിക്ക്' സ്ഥാനം കൊടുത്തു. റിസേർച് ആൻഡ് ഡെവലപ്പ്മെൻറ്റിൽ ചൈന അവരുടെ GDP - യുടെ 2.1 ശതമാനം ഉപയോഗിക്കുമ്പോൾ ഇന്ത്യ റിസേർച് ആൻഡ് ഡെവലപ്പ്മെൻറ്റിന് മുടക്കുന്ന തുക  GDP- യുടെ കേവലം 0.65 ശതമാനം മാത്രമാണ്. ചൈനയുടെ സോഷ്യൽ മീഡിയയിലെ വീഡിയോ പരിപാടിയായ 'ടിക്ക്-ടോക്ക്' ഒക്കെ ഇൻഡ്യാക്കാരാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. വീഡിയോ പരിപാടിയായ 'ടിക്ക്-ടോക്ക്' ഉപയോഗിക്കുന്ന 500 മില്യൺ ആളുകളിൽ ഏതാണ്ട് 39 ശതമാനം ഇൻഡ്യാക്കാരാണ് എന്നാണ് കണക്കുകൾ പറയുന്നത്. ചൈനീസ് കമ്പനികൾ ഇപ്പോൾ ഡിജിറ്റൽ ടെക്‌നോളജിയിലൂടെ ഇന്ത്യയിലെ പല പ്രാദേശിക ഭാഷകളിലും അവരുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. 2017 - ൽ മാത്രം ചൈനീസ് കമ്പനികൾ 2 ബില്യൺ ഡോളർ ഇന്ത്യയിലെ 'സ്റ്റാർട്ട്-അപ്പുകൾക്ക്' വേണ്ടി മുടക്കി എന്ന് പറയുമ്പോൾ ഇന്ത്യയിലുള്ള ചൈനീസ് സ്വാധീനവും, ചൈനീസ് കമ്പനികളുടെ വളർച്ചയും ഊഹിക്കാം. 

ഇങ്ങനെയുള്ള ഒരു ഇലക്രോണിക്സ്-ഡിജിറ്റൽ-ആർട്ടിഫിഷ്യൽ ഇൻറ്റെലിജെൻസ് മേഖലയിലെ വളർച്ച ആധുനിക രാഷ്ട്ര നിർമാണ പ്രക്രിയയിൽ ഇന്ന് വളരെ അത്യന്താപേക്ഷിതമാണ്. അങ്ങനെ സമ്പത് വ്യവസ്ഥ വളർന്നാൽ മാത്രമേ വികസന പദ്ധതികൾക്ക് പണം കണ്ടെത്താൻ ആവുകയുള്ളൂ. 'മിനിമം ഇൻകം ഗ്യാരണ്ടി സ്കീം' അതല്ലെങ്കിൽ 'യൂണിവേഴ്സൽ ബേസിക് ഇൻകം' എന്നുള്ള പദ്ധതിക്ക് തൊഴിലുറപ്പ് പദ്ധതിയെക്കാൾ വലിയ തോതിൽ പണം ആവശ്യമാണ്. റിസേർച് ആൻഡ് ഡെവലപ്പ്മെൻറ്റിലും,  'മെരിറ്റോക്രസിക്കും' സ്ഥാനം കൊടുക്കുന്ന ഒരു രാഷ്ട്രീയ നെത്ര്വത്ത്വം ഇന്ന് ഇന്ത്യയിൽ ഇല്ലാ. ബഡായികളിലൂടെ മനുഷ്യനെ വടിയാക്കുന്ന രാഷ്ട്രീയ നെത്ര്വത്ത്വവും ആ രാഷ്ട്രീയ നെത്ര്വത്ത്വത്തിന് ചുറ്റുമുള്ള സ്തുതി പാഠക വൃന്ദവും ആണ് ഇന്ന് ഈ രാജ്യത്തുള്ളത്. അപ്പോൾ ഇന്ത്യ സമീപ ഭാവിയിൽ ഒരു 'വെൽഫെയർ സ്റ്റെയിറ്റ്‌' അല്ലെങ്കിൽ ക്ഷേമ രാഷ്ട്രം ആയിത്തീരാൻ സാധ്യതയുണ്ടോ??? സത്യം പറയട്ടെ, എനിക്ക് വലിയ പ്രതീക്ഷയില്ല.

2019 ജനുവരി 21, തിങ്കളാഴ്‌ച

ഇന്ത്യയുടെ വൈവിധ്യം - നാനാത്വത്തിൽ ഏകത്വം

അരിപ്പൊടിയും, തേങ്ങാ പീരയും ഒക്കെ ഇട്ട് ആവി കയറ്റി പുട്ടുണ്ടാക്കുന്നത് പോലെ മനുഷ്യരെ ഒരേ രൂപത്തിൽ സൃഷ്ടിക്കാനാകുമോ??? പുട്ടു കുറ്റിയിൽ നിന്ന് പുട്ട് ഒരേ രൂപത്തിൽ പുറത്തു വരുന്നത് പോലെ എല്ലാ മനുഷ്യരും ഒരേ രീതിയിൽ ചിന്തിക്കണമെന്നും പ്രവർത്തിക്കണമെന്നുമാണ് ചില സംഘടനകളുടെ ആഗ്രഹം. പണ്ട് കമ്യൂണിസത്തിന് പിഴച്ചതും ഇവിടെയാണ്. “One Cylinder Fits for All” - എന്ന തത്ത്വമാണ് അവർ നടപ്പാക്കാൻ ശ്രമിച്ചത്. കമ്യൂണിസം  പരാജയപ്പെട്ടതും ഇങ്ങനെ മനുഷ്യരെ ഒരേ രൂപത്തിൽ രൂപപ്പെടുത്താൻ നോക്കിയത് കൊണ്ടുമാണ്. ഇപ്പോൾ ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും; പ്രത്യേകിച്ച് ഹിന്ദുക്കളെ ബി.ജെ.പി. - യും, സംഘ പരിവാർ സംഘടനകളും രൂപപ്പെടുത്താൻ നോക്കുന്നതും പുട്ടു കുറ്റിയിൽ നിന്ന് പുട്ട് ഒരേ രൂപത്തിൽ പുറത്തു വരുന്നത് പോലെ ആക്കാനാണ്. ഇന്ത്യയിലെ എല്ലാ മനുഷ്യരെയും ഒരേ രീതിയിൽ ചിന്തിപ്പിക്കാനും പ്രവർത്തിപ്പിക്കാനുമൊക്കെ അവർ ആഗ്രഹിക്കുന്നു.

2010 - ലെ ഇന്ത്യയിലെ 'ലിംഗ്യൂസ്റ്റിക്ക് സർവേ' 780 മാതൃഭാഷകളാണ് 'ഐഡൻറ്റിഫൈ' ചെയ്തത്. ഈ മാതൃഭാഷകളിൽ കൂടുതലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും, സെൻട്രൽ ഇന്ത്യയിലും ആയിരുന്നു  'ഐഡൻറ്റിഫൈ' ചെയ്തത്. അരുണാചൽ പ്രദേശിൽ മാത്രം 66 മാതൃഭാഷകളാണ് ഉള്ളത്!!! ഇത്തരത്തിലുള്ള വൈവിധ്യം ആണ് ഇന്ത്യയിൽ; പ്രത്യേകിച്ച് ഇന്ത്യയിലെ ആദിവാസി മേഖലകളിൽ ഉള്ളത്.

ഇന്ത്യയിൽ ഒരു സാംസ്കാരികമായ ഐയ്ക്യം അല്ലെങ്കിൽ ഏകത്വം ആയിരുന്നു ബ്രട്ടീഷുകാർ വരുന്നതിനു മുൻപ് ഉണ്ടായിരുന്നത്. അത് തന്നെ പ്രാദേശികമായ വൈജാത്യങ്ങളോട് കൂടിയായിരുന്നു. ഇത് സൂക്ഷ്മമായി കണ്ടറിഞ്ഞ വ്യക്തി ആയിരുന്നു നമ്മുടെ രാഷ്ട്ര പിതാവായിരുന്ന മഹാത്മാ ഗാന്ധി. ദക്ഷിണാഫ്രിക്കയിൽ ഐതിഹാസികാമായ സമരം നടത്തി തിരിച്ചു വന്ന ഗാന്ധിയോട് കോണ്ഗ്രെസ്സ് നെത്ര്വത്വം ഏറ്റെടുക്കാൻ പറഞ്ഞപ്പോൾ അദ്ദേഹം ആദ്യം പറഞ്ഞത് കോൺഗ്രെസ്സ് ഭാഷാടിസ്ഥാനത്തിൽ വിഭജിക്കണം എന്നായിരുന്നു. അത് കൊണ്ടാണ് കേരള സംസ്ഥാനം ഉണ്ടാകുന്നതിനു മുൻപ് കേരള പ്രദേശ് കോൺഗ്രെസ്സ് കമ്മിറ്റി നിലവിൽ വന്നത്. ഈ സങ്കീർണതകളിൽ കൂടി ആണ് സത്യത്തിൽ ഇന്ത്യയെ മനസിലാക്കേണ്ടത്.

ഹിന്ദു എന്നത് തന്നെ അനേകം സമ്പ്രദായങ്ങൾ ഒത്തു ചേരുന്നതാണെതെന്നുള്ള ലളിതമായ സത്യം പല സംഘ പരിവാറുകാരും മനസിലാക്കുന്നില്ല. എല്ലാ അർത്ഥത്തിലും ഇന്ത്യയിലേത് ഒരു Multi Ethnic സമൂഹമാണ്. 'ശവ സാധന' നടത്തുന്ന താന്ത്രികരും, പാമ്പിനെ അങ്ങോട്ടുമിങ്ങോട്ടും അണിഞ്ഞു വിവാഹം കഴിക്കുന്ന ആദിവാസികളും ഉള്ള നാടാണ് ഇന്ത്യ. 'ഗുരു സമക്ഷം - ഒരു ഹിമാലയൻ യോഗിയുടെ ആത്മ കഥ' എഴുതിയ ശ്രി എം. കുറച്ചു നാൾ മുമ്പ് ഒരു ഇൻറ്റെർവ്യൂവിൽ ഇന്ത്യയുടെ വൈവിധ്യത്തെ ഓർമിപ്പിച്ചു. ഹിന്ദു എന്നത് അനേകം സമ്പ്രദായങ്ങൾ ഒത്തു ചേരുന്നതാണെന്നാണ് അദ്ദേഹം പറഞ്ഞത്. 40 വർഷത്തിലേറെ  ഇന്ത്യയിൽ സഞ്ചരിച്ച ആദ്യ അമേരിക്കകാരനായ നാഗ സന്യാസി ബാബാ റാംപുരിയും (വില്യം എ. ഗാൻസ്) ചൂണ്ടി കാട്ടുന്നതും ഈ വൈവിധ്യമാണ്. നാഗ സന്യാസിയായ ബാബാ റാംപൂരിയുടെ ആത്മ കഥ - 'Autobiography of a Sadhu: An Agrez Among Naga Babas’ ഇതു കൃത്യമായി വെളിവാക്കുന്നുണ്ട്. ഇതൊന്നും മനസിലാക്കാതെ പുട്ടു കുറ്റിയിൽ നിന്ന് പുട്ട് ഒരേ രൂപത്തിൽ പുറത്തു വരുന്നത് പോലെ ഇന്ത്യയിലെ എല്ലാ മനുഷ്യരെയും ഒരേ രീതിയിൽ രൂപപ്പെടുത്താൻ നോക്കിയാൽ എന്തായിരിക്കും ഫലം??? കമ്യൂണിസം “One Cylinder Fits for All” - എന്ന തത്ത്വം നടപ്പിലാക്കാൻ നോക്കി പരാജയപ്പെട്ടത് പോലെ പരാജയമാണ് ഇന്ത്യയുടെ വൈവിധ്യം അംഗീകരിക്കുവാൻ മടിക്കുന്നവരെ കാത്തിരിക്കുന്നതും.

2019 ജനുവരി 18, വെള്ളിയാഴ്‌ച

എല്ലാ മതങ്ങളിലും ഉള്ള സ്ത്രീ വിരുദ്ധത

51 സ്ത്രീകൾ ശബരിമലയിൽ കയറിയെന്നു കാണിക്കുന്ന സത്യവാങ്മൂലം സർക്കാർ ഇപ്പോൾ കോടതിയെ സമർപ്പിച്ചിരിക്കയാണല്ലോ. 51 സ്ത്രീകളുടെ പേരും, അഡ്ഡ്രസ്സും, പ്രായവും ഒക്കെ ആ സത്യവാങ്മൂലത്തിൽ ഉണ്ട്. അതുകൊണ്ട് ഇനിയെങ്കിലും മനുഷ്യനെ വടിയാക്കുന്ന സമരത്തിൽ നിന്ന് ബി. ജെ. പി. - യും, സംഘ പരിവാർ സംഘടനകളും പിൻവാങ്ങണം. ഹിന്ദുയിസത്തിൽ മാത്രമല്ലാ; ബുദ്ദിസത്തിലും, ക്രിസ്ത്യാനിറ്റിയിലും, ഇസ്‌ലാമിലും ഒക്കെ സ്ത്രീകൾക്ക് പല രീതിയിലും ഉള്ള വിലക്കുകൾ ഉണ്ട്. മധ്യ കാല ഘട്ടത്തിൽ അനേകം സ്ത്രീകളെ ദുർമന്ത്രവാദികൾ എന്നാരോപിച്ച് യൂറോപ്പിൽ കൊന്നിട്ടുണ്ട്. പ്ളേഗോ, മറ്റേതെങ്കിലും പകർച്ച വ്യാധികളോ പടർന്നു പിടിക്കുമ്പോൾ പുരോഹിത വർഗ്ഗവും, പൊതു സമൂഹവും സ്ത്രീകളുടെ സന്മാർഗ ശുദ്ധിയിൽ ഉണ്ടായ ഭംഗം മൂലം എന്നായിരുന്നു യൂറോപ്പിൽ അതിനെ ഒക്കെ വ്യാഖ്യാനിച്ചിരുന്നത്. അനേകം സ്ത്രീകൾ അപ്പോഴൊക്കെ സന്മാർഗ വിചാരണ നേരിടുകയും കൊല്ലപ്പെടുകയും ചെയ്തു. യൂറോപ്പിൻറ്റെ 'ഇരുണ്ട യുഗം' എന്ന് ഈ കാലഘട്ടത്തെ വിശേഷിപ്പിക്കുന്നത് അത് കൊണ്ടാണ്.

ബ്രിട്ടനിൽ ജനിച്ചു വളർന്ന ബുദ്ധ ഭിക്ഷുണിയായ ടെൻസിൻ പാൽമോയുടെ ജീവ ചരിത്രമായ 'കേവ് ഇൻ ദ സ്നോ' എന്ന പുസ്തകത്തിൽ ബുദ്ധ ഭിക്ഷുണികൾ നേരിടുന്ന വിവേചനത്തെ കുറിച്ചൊക്കെ പറയുന്നുണ്ട്. ഇപ്പോഴത്തെ ദലൈ ലാമ സ്ത്രീകളുടെ അവകാശങ്ങൾക്ക് അനുകൂലമാണ്. പക്ഷെ പല ബുദ്ധിസ്റ്റ് ലാമമാരും സ്ത്രീകളെ അകറ്റി നിർത്തേണ്ടതാണെന്നു തന്നെ കരുതുന്നു. മുമ്പ് ഡയാൻ പെറി ആയിരുന്ന ടെൻസിൻ പാൽമോ 13 വർഷമാണ് ഹിമാചൽ പ്രാദേശിലുള്ള ലഹോളിയിലെ ഒരു ഗുഹയിൽ ഏകാന്ത ധ്യാനം അനുഷ്ഠിച്ചത്. 'കേവ് ഇൻ ദ സ്നോ' എന്ന പുസ്തകത്തിൽ ടെൻസിൻ പാൽമോയുടെ ഏകാന്ത ധ്യാനത്തെ കുറിച്ചുള്ള സചിത്ര വിവരണമുണ്ട്. ഇത്രയൊക്കെ കഷ്ടപ്പാടുകൾ സഹിച്ചെങ്കിലും ടെൻസിൻ പാൽമോയ്ക്ക് പുരുഷന്മാരായ ബുദ്ധ ഭിക്ഷുക്കളെ പോലെ ഇന്നും ബുദ്ധ വിശ്വാസികളുടെ ഇടയിൽ സ്വീകാര്യത ഇല്ലാ. പണ്ട് ഡൽഹിയിലെ സിരി ഫോർട്ട് ഓഡിറ്റോറിയത്തിൽ നടന്ന ഫിലിം ഫെസ്റ്റിവലിൽ കണ്ട ഒരു ജാപ്പനീസ് സിനിമ ബുദ്ധിസത്തിലെ ഈ സ്ത്രീ വിരുദ്ധത ചോദ്യം ചെയ്യുന്നതായിരുന്നു. ജപ്പാനിലെ 'കാങ് രൂപ' സെക്റ്റ് - ലെ ഒരു ആശ്രമ പരിസരത്ത് സ്ത്രീകൾക്ക് പ്രവേശനമില്ലാത്തതായിരുന്നു ആ സിനിമയിലെ പ്രതിപാദ്യ വിഷയം.

മെഡിറ്ററേനിയൻ കടലിലുള്ള ക്രിസ്ത്യൻ മൊണാസ്റ്ററിയായ 'മൗണ്ട് ആധോസിൽ' ഇപ്പോഴും സ്ത്രീകൾക്ക് പ്രവേശനമില്ല.  'മൗണ്ട് ആധോസ്' സന്ദർശിക്കാൻ കോട്ടയത്തെ ഓർത്തഡോക്സ് സെമിനാരിയിലെ പ്രിൻസിപ്പലായിരുന്ന ഫാദർ ഡോക്റ്റർ കെ. എം. ജോർജ് സ്ത്രീകളോടൊപ്പം പോയത് കൊണ്ട് ഒരു മണിക്കൂർ കടലിൽ കിടന്ന കഥ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുകയുണ്ടായി. സ്ത്രീകൾ കൂടെ ഉണ്ടായിരുന്നു എന്ന ഒറ്റ കാരണത്താൽ ഒരു മണിക്കൂർ കടലിൽ കിടന്നതിനു ശേഷം പിന്നീട് അവരുടെ ബോട്ട് 'മൗണ്ട് ആധോസിലേക്ക് അടുപ്പിക്കാൻ സമ്മതിച്ചില്ല!!!! പിന്നീട് ചെറു വള്ളങ്ങളിൽ പുരുഷന്മാരായ വൈദികരെ മാത്രം ക്രിസ്ത്യൻ മൊണാസ്റ്ററിയിലേക്ക് കൂട്ടിക്കൊണ്ട് പോയി!!!! സ്ത്രീകളെ അപ്പോഴും കടലിൽ തന്നെ നിറുത്തി. കാരണം സ്ത്രീകൾ വിശുദ്ധ സ്ഥലങ്ങളിൽ നിന്ന്  അകറ്റി നിർത്തേണ്ടവരാണല്ലോ!!!! ചുരുക്കം പറഞ്ഞാൽ എല്ലാ മതങ്ങളിലും സ്ത്രീ വിരുദ്ധത ഉണ്ട്. മന പരിവർത്തനമാണ് സന്യാസത്തിൻറ്റെ അടിസ്ഥാന തത്ത്വം. സ്ത്രീ വിരുദ്ധത പ്രദർശിപ്പിക്കുന്നവർ അതൊട്ടു മനസിലാക്കുന്നും ഇല്ലാ.

2019 ജനുവരി 16, ബുധനാഴ്‌ച

നരേന്ദ്ര മോഡിയെ കുറിച്ചുള്ള പഠനം

ഗ്രന്ഥകർത്താവ്: ഇന്ദു ശേഖർ
പ്രസാധകർ: മാനക് പബ്ലിക്കേഷൻസ്, ന്യൂ ഡൽഹി
165 പേജുകൾ
വില: 750 രൂപാ .


നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറിച്ച് ഗൗരവമാർന്ന അക്കാഡമിക്ക് പഠനങ്ങളൊന്നും തന്നെ വന്നിട്ടില്ല. അതിനൊരു അപവാദമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറിച്ച് ഡോക്റ്റർ ഇന്ദു ശേഖർ രചിച്ച 'ആൻ എപ്പൊളിറ്റിക്കൽ ബയോഗ്രഫി ഓഫ് നരേന്ദ്ര മോഡി' എന്ന പുസ്തകം. ന്യൂ ഡൽഹിയിലെ മാനക് പബ്ലിക്കേഷൻസ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 165 പേജുകൾ ഉള്ള ഈ പുസ്തകത്തിൻറ്റെ വില 750 രൂപയാണ്. ഈ പുസ്തകം രചിച്ചിരിക്കുന്ന ഡോക്റ്റർ ഇന്ദു ശേഖർ ഡൽഹിയിലെ ആസൂത്രണ കമ്മീഷനു കീഴിലുള്ള (ഇപ്പോൾ നീതി ആയോഗ്) നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കണോമിക്സ് റിസേർച് ആൻഡ് ഡെവലപ്പ്മെൻറ്റിൽ അസിസ്റ്റൻറ്റ് ഡയറക്ടറായി ജോലി നോക്കുന്ന ആളാണ്. ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്സിലും, ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലും ദീർഘ നാൾ സോഷ്യോളജി പഠിച്ച ഡോക്റ്റർ ഇന്ദു ശേഖർ തൻറ്റെ സോഷ്യോളജിയിലുള്ള അറിവ്  പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വ്യക്തിത്ത്വത്തെ പഠിക്കാനായി ഉപയോഗിക്കുന്നു.  ഈ പുസ്തകം അടിസ്ഥാനപരമായി ആർ. എസ്. എസ്സിൽ കൂടി വളർന്ന മോഡിയുടെ വ്യക്തിത്ത്വ പഠനമാണ്. അതല്ലാതെ പ്രധാനമന്ത്രി എന്നുള്ള രീതിയിൽ മോഡിയുടെ പ്രകടനമല്ല പുസ്തകത്തിൽ വിലയിരുത്തുന്നത്.

1950 സെപ്റ്റംബർ 17-നു ഗുജറാത്തിലെ വഡനഗറിലുള്ള ഒരു സാധാരണ വ്യാപാരി കുടുംബത്തിലാണ് നമ്മുടെ  പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനിച്ചത്. മൂൽചന്ദ് മോഡിയുടെയും ഹീരാബെൻ മോഡിയുടെയും 6 മക്കളിൽ മൂന്നാമനായിരുന്നു നരേന്ദ്ര ദാമോദർദാസ് മോഡി. പ്രായപൂർത്തി ആകുന്നതിനു മുൻപ് ജസോദ ബെന്നുമായി വിവാഹം നിശ്ചയിച്ചെങ്കിലും പതിനേഴാം വയസിൽ മോഡി നാട് വിട്ടു. രാമകൃഷ്ണാശ്രമത്തിൽ ഒരിക്കൽ ഉണ്ടായിരുന്ന മോഡി പിന്നീട് 1971-ൽ ആർ. എസ്. എസ്. - ൻറ്റെ  പ്രചാരകനായി മാറുന്നു. 1987-ൽ ബി. ജെ. പി. - യിൽ ചേർന്ന നരേന്ദ്ര മോഡി 1995-ൽ ബി. ജെ. പി. -യുടെ നാഷണൽ സെക്രട്ടറിയായിരുന്നു. പിന്നീട് 2001 മുതൽ 2014 വരെ ഗുജറാത്‌ മുഖ്യ മന്ത്രിയും. മെയ് 26-നു ഇന്ത്യയുടെ പ്രധാന മന്ത്രി പദവി ഏറ്റെടുക്കുന്നത് വരെ ഗുജറാത്‌ മുഖ്യ മന്ത്രിയായിരുന്ന വ്യക്തി കൂടി ആണ് നരേന്ദ്ര ദാമോദർദാസ് മോഡി.

ഇങ്ങനെ  നരേന്ദ്ര മോഡിയുടെ ചരിത്രം ഗ്രന്ഥകർത്താവ് സംക്ഷിപ്തമായി പറയുന്നുണ്ടെങ്കിലും നരേന്ദ്ര മോഡി എന്ന വ്യക്തിയെ മനസിലാക്കാൻ അദ്ദേഹത്തിന് സാധിച്ചോ??? ഇല്ലെന്നു വേണം പറയാൻ. വിവാദ വിഷയങ്ങളിലേക്ക് പോവാതെ നരേന്ദ്ര മോദിയുടെ ബ്രഹ്മചര്യവും, ആർ. എസ്. എസ്. - ലൂടെ അദ്ദേഹം രൂപപ്പെടുത്തിയ വ്യക്തിത്ത്വവും ഡോക്റ്റർ ഇന്ദു ശേഖർ പഠന വിധേയമാക്കുന്നുണ്ട്. ഇവിടെ ആർ. എസ്. എസ്. - നെ നന്നായി വിലയിരുത്തുവാൻ ഗ്രന്ഥകർത്താവിനു സാധിച്ചു എന്ന് പറയുന്നതായിരിക്കും നല്ലത്. ആർ. എസ്. എസ്. - നെ കുറിച്ചും ആ സംഘടനയുടെ ഐഡിയോളജിയെ കുറിച്ചും 'Ethno-Nationalism" എന്നാണു ഗ്രന്ഥകർത്താവ് പറയുന്നത്. മലയാളത്തിൽ പറഞ്ഞാൽ ഇതിനെ വംശീയമായ കടുത്ത ദേശീയത എന്ന് നിർവചിക്കാം. ബജരംഗ്‌ ദൾ പോലുള്ള അനേകം സംഘങ്ങളുമായുള്ള ആർ. എസ്. എസ്. - ൻറ്റെ ബന്ധവും, ആർ. എസ്. എസ്. - ൻറ്റെ മുസ്‌ലിം വിരോധവും, സ്വതന്ത്ര ഇന്ത്യയിലെ പല വർഗീയ ലഹളകളിൽ ആർ. എസ്. എസ്. വഹിച്ച പങ്കും ഗ്രന്ഥകർത്താവ് ചൂണ്ടി കാട്ടുന്നു.

ഒരുപക്ഷെ തൻറ്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് മോഡി  പുലർത്തുന്ന 'സീക്രസി' ആയിരിക്കാം അദ്ദേഹത്തിൻറ്റെ വ്യക്തിത്ത്വ വിശകലനത്തിന് തടസമായി നിൽക്കുന്നത്.  പാർട്ടി അണികളും, സർക്കാരും നയിക്കുന്ന പ്രചാരണത്തിനിടയിൽ വസ്തുത എന്താണ്; വസ്തുതാ വിരുദ്ധമായ കാര്യങ്ങളെന്താണ് എന്നറിയുക എളുപ്പമല്ല. ഇതൊക്കെ പറയുമ്പോഴും ഇത്തരത്തിൽ ഒരു 'അറ്റംപ്റ്റ്' ഗ്രന്ഥകർത്താവിൻറ്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതു ശ്ലാഖനീയമാണെന്ന് പറയാതെ വയ്യാ. 

നരേന്ദ്ര മോഡിയുടെ വിമർശകർ എന്തൊക്കെ പറഞ്ഞാലും സസ്യ എണ്ണ വിൽക്കുന്ന ഒരു സാധാരണ വ്യാപാരി കുടുംബത്തിൽ നിന്ന് പ്രധാനമന്ത്രി പദവിയിലേക്ക് വന്ന മോഡിയുടെ വ്യക്തിത്ത്വം തീർച്ചയായും പഠനം അർഹിക്കുന്നു. ദരിദ്രമെന്ന് പറയാനാകില്ലെങ്കിലും കേവലം ഒരു ഇടത്തരം കുടുംബത്തിലാണ് മോഡി ജനിച്ചു വളർന്നത്. ഒരു ചെറിയ ടൗണിൽ ഇങ്ങനെ ജീവിച്ചു വളർന്ന എത്ര പേർക്ക് പ്രധാനമന്ത്രി കസേര സ്വപ്നം കാണാനാകും??? ഇന്ത്യയുടെ പ്രധാനമന്ത്രി ആവുക എന്നതും, രാജ്യത്തെ ഒരു വലിയ രാഷ്ട്രീയ പാർട്ടിക്ക് നെത്ര്വത്ത്വം കൊടുക്കുക എന്നതും ചില്ലറ കാര്യമല്ല. മോഡി ആർ. എസ്. എസ്സിൻറ്റെ പ്രതിനിധിയാണോ അതോ ഉത്തരേന്ത്യൻ വർത്തക സമൂഹത്തിൻറ്റെ പ്രതിനിധിയാണോ എന്നുള്ള കാര്യമൊക്കെ പഠന വിഷയമാക്കേണ്ട കാര്യം തന്നെയാണ്. നരേന്ദ്ര മോഡി എന്ന വ്യക്തിയുടെ ചില വൈകല്യങ്ങളെ മാത്രം ചൂണ്ടി കാട്ടി അദ്ദേഹത്തെ നിരന്തരം പരിഹസിക്കേണ്ടതില്ല എന്നാണ്‌ ഇതെഴുതുന്ന ആൾക്ക് പറയാനുള്ളത്. ആളുകളെ കളിയാക്കുക എന്നത് അല്ലെങ്കിലും മലയാളിയുടെ സ്ഥിരം പരിപാടിയാണല്ലോ. ഇതെഴുതുന്നയാൾ ഇവിടെ ഈ പുസ്തകത്തിൻറ്റെ റിവ്യൂ മാത്രമാണ് കൊടുത്തിട്ടുള്ളത്. കൂടുതൽ 'Value Judgement' അതല്ലെങ്കിൽ മൂല്യവിചാരം വായനക്കാർ പുസ്തകം വായിച്ചു കഴിഞ്ഞതിന് ശേഷം മാത്രം നിർവഹിക്കേണ്ട ഒന്നാണെന്നാണ് ഇതെഴുതുന്ന ആൾക്ക് പറയാനുള്ളത്.

ഈ പുസ്തകത്തിൻറ്റെ വിലയെ കുറിച്ച് പലർക്കും സംശയങ്ങൾ വരാം. ഇതു ചിലരെങ്കിലും വിചാരിക്കുന്നത് പോലെ 'പോപ്പുലർ ക്യാറ്റഗറിയിൽ' പെടുത്താവുന്ന പുസ്തകമല്ലാ. നോട്ടുകളും റഫറൻസുകളും വെച്ചിട്ടുള്ള തികഞ്ഞ അക്കാഡമിക്ക് പഠനമാണ്. അതാണ് നരേന്ദ്ര മോഡിയുടെ വ്യക്തിത്ത്വത്തെ മനസിലാക്കുവാൻ വേണ്ടി അനേകം സോഷ്യോളജിക്കൽ തിയറികളെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. അക്കാഡമിക്ക് പുസ്തകങ്ങൾക്കും ജേണലുകൾക്കും വില വളരെ കൂടുതലാണ്. അധികം വായനക്കാർ ഉണ്ടാകാത്തത് തന്നെ കാരണം. റിവ്യൂ നടത്തുന്ന കൺസൾട്ടൻറ്റുകൾക്കും, എഡിറ്റർക്കും ഒക്കെ കാശ് കൊടുക്കുകയും വേണം. ഇതിനെല്ലാം പുറമെ അക്കാഡമിക്ക് പുസ്തകങ്ങൾക്കും ജേണലുകൾക്കും 'പ്രിൻറ്റ് ക്വാളിറ്റിയിൽ' വീഴ്ച കാണിക്കാൻ സാധിക്കില്ല. ദീർഘ നാൾ റഫറൻസിനു വേണ്ടി ഉപയോഗപ്പെടുത്തുന്നതു കൊണ്ടാണത്. റിവ്യൂ നടത്തിയിരിക്കുന്ന ഈ പുസ്തകത്തിൻറ്റെ കാര്യത്തിലും എഡിറ്റിങ്ങിലോ, പ്രിൻറ്റ് ക്വാളിറ്റിയിലോ വിട്ടു വീഴ്ച നടത്തിയിട്ടില്ല. 'പ്രിൻറ്റ്' ചെയ്തിരിക്കുന്നത് നല്ല പേപ്പറിലാണ്. അക്കാഡമിക്ക് പുസ്തകങ്ങൾക്ക് അധികം കോപ്പികൾ വിറ്റ് പോകില്ല എന്ന കാര്യം മനസിലാക്കുകയാണെങ്കിൽ ഈ പുസ്തകത്തിനു വില 750 രൂപയായതിൽ അതിശയപ്പെടാനൊന്നുമില്ല. വില കൂടുതലാണെന്നത് പോലെ തന്നെ കണ്ടമാനം സോഷ്യോളജിക്കൽ തിയറികൾ ഉള്ളത് കൊണ്ട് ഈ പുസ്തകം വായിച്ചു മനസിലാക്കുക എളുപ്പമല്ലെന്ന് കൂടെ ഓർമപ്പെടുത്തട്ടെ.

2019 ജനുവരി 11, വെള്ളിയാഴ്‌ച

ചൈന നൽകുന്ന പാഠങ്ങൾ

ചൈന ഇന്ന് അമേരിക്കയയേയും യൂറോപ്പിനേയും വെല്ലുവിളിക്കുന്ന സാമ്പത്തിക-സൈനിക ശക്തി ആയി മാറിക്കൊണ്ടിരിക്കയാണ്. അതേ സമയം തന്നെ ചൈനക്കുള്ളിൽ അടിച്ചമർത്തലുകൾക്ക് ഒട്ടും കുറവുമില്ല. 196 ബില്യൺ ഡോളറാണ് ആഭ്യന്തര സെക്യൂരിറ്റിക്ക് വേണ്ടി ചൈന വകയിരുത്തിയുട്ടുള്ളത് എന്നു പറയുമ്പോൾ ആർക്കും ആ അടിച്ചമർത്തലിൻറ്റെ വ്യാപ്തി മനസിലാക്കാം. ചൈനയുടെ ഔദ്യോഗിക സൈനിക ബഡ്ജെറ്റിനേക്കാൾ കൂടിയ തുകയാണിത്. ടിയാനന്മെൻ സ്‌കൊയറിൽ പതിനായിരത്തോളം പേരെ മെഷിൻ ഗണ്ണുകളും ടാങ്കുകളും ഉപയോഗിച്ച് പരസ്യമായി കൊല്ലാൻ ചൈനക്ക് മടിയുണ്ടായിരുന്നില്ല. ഷിൻജിയാങ് പ്രവിശ്യയിൽ ഇപ്പോഴും ഏതാണ്ട് ഒരു മില്യൺ മുസ്ലീങ്ങളെ കരുതൽ തടങ്കലിലാക്കിയിരിക്കുയാണെന്നാണ് പല റിപ്പോർട്ടുകളും പറയുന്നത്. ചൈനീസ് ഭരണകൂടത്തിൻറ്റെ ഇത്തരം നിരീക്ഷണങ്ങളേയും അടിച്ചമർത്തലുകളേയും കുറിച്ച് മനസിലാക്കുമ്പോഴാണ് ഇന്ത്യൻ സ്വാതന്ത്ര്യത്തിൻറ്റെ മൂല്യംനാം തിരിച്ചറിയേണ്ടത്.

ചൈനയിൽ ഇത്തരം അടിച്ചമർത്തലുകൾ ഉള്ളപ്പോഴും സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ ചൈന വലിയ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത് എന്നാരും സമ്മതിക്കണം. 1976-ലെ മാവോയുടെ മരണത്തിന്‌ ശേഷം ഡെങ് സിയാവോ പിംഗ് കൊണ്ടുവന്ന നാല് ആധുനികവൽക്കരണ പ്രക്രിയകളായിരുന്നു ആ സാമ്പത്തിക വളർച്ചക്ക് കാരണം. ചൈന ഇന്ന് പാർച്ചയ്‌സിംഗ് പവർ പാരിറ്റിയുടെ (PPP) കാര്യത്തിൽ അമേരിക്കയേക്കാൾ വലിയ വളർച്ച നേടിയിരിക്കുന്നു. മൂന്ന്‌ ദശാബ്ദം കൊണ്ട് 30 മടങ്ങു വ്യാപ്തി ചൈനീസ് സമ്പത് വ്യവസ്ഥയ്ക്ക് നേടാനായത് ഒരു നിസാര നേട്ടം അല്ലാ. സിംഗപ്പൂർ, തായ്വാൻ,  ഹോംഗ് കോംഗ്, ദക്ഷിണ കൊറിയ - ഈ 'ഏഷ്യൻ ടൈഗേഴ്‌സ്' രാജ്യങ്ങൾ ചിരുങ്ങിയ കാലത്തിനുള്ളിൽ വൻ സാമ്പത്തിക വളർച്ചാ നിരക്കാണ് കൈവരിച്ചത്. "പൂച്ച കറുത്തതാണെങ്കിലും വെളുത്താണെങ്കിലും എലിയെ പിടിച്ചാൽ മതി" - എന്നു പറഞ്ഞാണ് ചുറ്റുമുള്ള ഏഷ്യൻ ടൈഗേഴ്‌സ് രാജ്യങ്ങളിലെ വളർച്ചാ നിരക്ക് ചൈനയിലും പുനഃസൃഷ്ടിക്കാൻ ഡെങ് സിയാവോ പിംഗ് ശ്രമിച്ചത്. നമ്മുടെ സഖാക്കൾ കണ്ടു പഠിക്കേണ്ട വിലയേറിയ പാഠമാണിത്. 'വെൽത് ക്രിയേഷൻ' ആണ് ദാരിദ്ര്യത്തേയും തൊഴിലില്ലായ്മയേയും ചെറുക്കാൻ ഏറ്റവും നല്ലത്. ബൂർഷ്വയെ ചെറുക്കുന്നതിന് പകരം ഡെങ് സിയാവോ പിംഗ് "To get rich is glorious" - എന്ന പുതിയ മുദ്രാവാക്യം മുന്നോട്ടു വെച്ചു. സമൂഹത്തിൽ ഉണ്ടാകേണ്ട ആ 'വെൽത് ക്രിയേഷൻറ്റെ' പാഠങ്ങൾ നമ്മുടെ സഖാക്കൾ ഇനിയെങ്കിലും ഉൾക്കൊള്ളേണ്ടതുണ്ട്. "Money is not a dirty word" -  എന്നതായിരിക്കണം വളരുന്ന ഒരു സമ്പത് വ്യവസ്ഥയിലെ മുദ്രാവാക്യം. കമ്യൂണിസ്‌റ്റ്‌ സ്വപ്നങ്ങളിൽ ജീവിക്കുന്നവർ ഇനിയും മാറിയില്ലെങ്കിൽ ചിലപ്പോൾ പ്രസിദ്ധ ചൈനീസ് സിനിമയായ 'ഹിബിസ്കസ് ടൗൺ' -ലെ കാഥാപാത്രമായ വാനിന് സംഭവിച്ചത് പോലെ വട്ടു പിടിക്കും!!! പാർട്ടി സെക്രട്ടറിയായ വാനിന് ചൈന ക്യാപ്പിറ്റലിസ്റ്റ് രീതിയിലേക്ക് മാറുമ്പോൾ അതുൾക്കൊള്ളാനാവാതെ ഹൃദയം തകർന്ന്‌ വട്ടു പിടിക്കുന്നതായിട്ടാണ് 'ഹിബിസ്കസ് ടൗൺ' കാണിക്കുന്നത്. കാൽപ്പനിക സ്വപ്നങ്ങളൊക്കെ തകരുമ്പോൾ വാനിനെ പോലെ പലർക്കും കുഴപ്പങ്ങൾ സംഭവിക്കാം.

ചൈന ഇപ്പോൾ ഷി ജിൻപിങ്ങിൻറ്റെ കീഴിൽ പഴയ വളർച്ചാ നിരക്ക് വീണ്ടെടുക്കാനാകാതെ നിൽക്കുകയാണ്. അമേരിക്കയുമായുള്ള വ്യാപാര ശത്രുതയും അയൽ രാജ്യങ്ങളുമായുള്ള സംഘർഷങ്ങളും ചൈനക്ക് കൂട്ടിനുണ്ട്. പക്ഷെ ചൈനയുടെ ഏറ്റവും വലിയ പ്രശ്നങ്ങൾ ഉള്ളിൽ നിന്നു തന്നെയാണ്. ടിബറ്റ് പോലെയുള്ള സ്ഥലങ്ങളിലെ ദേശീയ വികാരവും അനവധി വർഷങ്ങളിലെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ രക്ത രൂക്ഷിതമായ അടിച്ചമർത്തലുകളും ആണ് ഒരു പരിധി വരെ ചൈനീസ് സമ്പത് വ്യവസ്ഥ കൂടുതൽ കരുത്താർജിക്കുന്നതിന് വിഖാതമായി നിലകൊള്ളുന്നത്. ചൈനയിൽ നിന്ന് നാം എന്ത് പഠിക്കണം??? ചൈനയുടെ സാമ്പത്തിക വളർച്ചയുടെ പാഠങ്ങൾ ഉൾക്കൊള്ളണമെങ്കിലും ഇന്ത്യൻ ജനാധിപത്യത്തിന് മഹാത്‌മാ ഗാന്ധി നൽകിയ ധാർമികതയുടെ മൂല്യങ്ങളും, ഡോക്റ്റർ അംബേദ്കർ നൽകിയ
സാമൂഹ്യ നീതിയുടെ പാഠങ്ങളും, ജവഹർലാൽ നെഹ്‌റുവിൻറ്റെ ലിബറൽ മൂല്യങ്ങളും ഇന്ത്യ ഒരിക്കലും കൈവിടാതെ സൂക്ഷിക്കണം. എങ്കിലേ ദീർഘകാലാടിസ്ഥാനത്തിൽ നമുക്ക് ചൈനയെ മറികടക്കാനാകൂ.