2017 ജൂൺ 30, വെള്ളിയാഴ്‌ച

ഉത്തരേന്ത്യൻ സമൂഹങ്ങളിലെ 'വയലൻസ്'

24 വർഷങ്ങൾക്ക് മുമ്പ് ഞാൻ ഡൽഹിയിൽ പഠിക്കാൻ വന്നപ്പോൾ എൻറ്റെ റൂം മേറ്റ് ബീഹാറിലെ ദർഭംഗയിൽ നിന്നുള്ള ഒരു ബ്രാഹ്മണൻ മിശ്ര ആയിരുന്നു. പുള്ളി എന്നോട് പറഞ്ഞത് 2 തവണ മാത്രമേ ബീഹാറിലെ അവരുടെ ഗ്രാമത്തിൽ മോഷ്ടാക്കൾ വന്നിട്ടുള്ളൂ എന്നും ആ രണ്ടു തവണയും ഗ്രാമീണർ അവരെ വളഞ്ഞിട്ടു പിടിച്ച്  തല്ലി കൊന്നു എന്നുമാണ്. സാധാരണ ഒരു സംഭവം പറയുന്നത് പോലെയാണ് പുള്ളി എന്നോടിത് പറഞ്ഞത്. ഈ ആഴ്ചയാണ് പശ്ചിമ ബംഗാളിൽ പശു മോഷ്ടാക്കളായ രണ്ടു പേരെ ഗ്രാമീണർ തല്ലി കൊന്നത്. മോഷ്ടാക്കളെ തല്ലി കൊല്ലുന്നതൊക്കെ ഉത്തരേന്ത്യയിൽ നടക്കുന്ന സാധാരണ കാര്യങ്ങളാണ്. ജയ്പൂരിൽ സ്നേഹിച്ചു കല്യാണം കഴിച്ച രാജസ്ഥാനി പെൺകുട്ടിയായ മമതാ ചൗധരിയുടെ മുമ്പിൽ വെച്ച് മലയാളിയായ എൻജിനീയർ അമിത് നായരെ മമതയുടെ സഹോദരൻ വെടി വെച്ച് കൊലപ്പെടുത്തിയത് കേരളത്തിൽ വലിയ 'ഇഷ്യു' ആകും. പക്ഷെ ദേശീയ മാധ്യമങ്ങളിലോ, ഡൽഹിയിൽ നിന്നിറങ്ങുന്ന അനേകം പത്രങ്ങളിലോ ഈ വാർത്ത വരാതിരുന്നത് ദുരഭിമാന കൊലകൾ ഉത്തരേന്ത്യയിൽ സ്ഥിരം സംഭവമായതു കൊണ്ടാണ്. ദുർമന്ത്രവാദത്തിൻറ്റെ പേരിലും ഉത്തരേന്ത്യയിൽ ആളുകളെ കൊല്ലാറുണ്ട്. ഗ്രാമീണ രീതികൾക്ക് എതിരായിട്ടുള്ള കുടുംബങ്ങളിലെ സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കുന്ന കാട്ടു നീതിയും  ഉത്തരേന്ത്യയിലെ വിദൂര ഗ്രാമങ്ങളിലുണ്ട്. 'ഫൂലൻ ദേവി' സിനിമ അത് കാണിക്കുന്നണ്ടല്ലോ.

ഇതൊക്കെ പറയുന്നത് ജുനൈദിൻറ്റെ കൊലപാതകത്തിൻറ്റെ പേരിൽ ഞാൻ പോസ്റ്റിട്ടപ്പോൾ പശുവിന്‍െറ പേരില്‍ ഒരാളെ വീട്ടില്‍ കയറി തല്ലിക്കൊല്ലുമെന്നോ, പശുവിനെ കൊണ്ടുപോകുന്ന വണ്ടി തടഞ്ഞ് ആളുകളെ തല്ലിക്കൊന്ന് കെട്ടിതൂക്കുമെന്നോ മൂന്നു കൊല്ലം മുന്‍പ് വരെ ഒരു ഇന്‍ഡ്യക്കാരന്‍ വിചാരിച്ചിരുന്നോ എന്ന് ചിലർ ചോദിച്ചത് കൊണ്ടാണ്. ബി. ജെ. പി. അധികാരത്തിൽ  വന്നതുകൊണ്ടാണ് ഈ അക്രമങ്ങളൊക്കെ എന്ന് ചിലർക്ക് സ്ഥാപിക്കണം. മതങ്ങളെയും, വിശ്വാസങ്ങളെയും അധികാരത്തിൽ എത്താൻ വേണ്ടി ബി. ജെ. പി. -യും, സംഘ പരിവാറും ഉപയോഗിക്കുന്നതിനോട് എനിക്ക് ഒരിക്കലും യോജിക്കാൻ സാധിക്കുകയില്ല. ഇന്ത്യയെ പോലെ വൈവിധ്യവും, സങ്കീർണവുമായ ഒരു സാമൂഹ്യ വ്യവസ്ഥിതി ഉള്ള രാജ്യത്ത് മതങ്ങളെയും, വിശ്വാസങ്ങളെയും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിച്ചാൽ അത് ദൂര വ്യാപകങ്ങളായ പ്രത്യാഖ്യാതങ്ങൾ ഉണ്ടാക്കും എന്നത് കേവലമായ സാമാന്യ യുക്തി മാത്രമാണ്.

പക്ഷെ ഉത്തരേന്ത്യൻ സമൂഹങ്ങളിലെ 'വയലൻസ്' ബി. ജെ. പി. അധികാരത്തിൽ വന്നതുകൊണ്ടു മാത്രമല്ല എന്നതും കേവലമായ സാമാന്യ യുക്തി മാത്രമാണ്. ദുരഭിമാന കൊലകൾ തന്നെ നോക്കൂ. ഉത്തരേന്ത്യയിൽ ദുരഭിമാന കൊലകൾ സ്ഥിരം സംഭവമാണ്. ഗ്രാമങ്ങളിൽ ഇത്തരത്തിൽ കൊലകൾ നടന്നാൽ സാക്ഷി പറയാൻ ഗ്രാമങ്ങളിലുള്ള ആരും തയാറാവുകയില്ല. സ്ത്രീകൾ പോലും ഇത്തരം ദുരഭിമാന കൊലകൾക്ക് കൂട്ട് നിൽക്കും - കുടുംബത്തിൻറ്റെയും, വംശത്തിൻറ്റെയും, കുലത്തിൻറ്റെയും അഭിമാനം സംരക്ഷിക്കാൻ!!!! അവർക്ക് ഇത്തരം കാര്യങ്ങളിൽ പശ്ചാത്താപവുമില്ല. കോടതിയും, പോലീസും, ഭരണ വ്യവസ്ഥിതിയും മിക്കപ്പോഴും ഇത്തരം കൊലയാളികൾക്ക് കൂട്ട് നിൽക്കും. ഇത്തരം ദുരഭിമാന കൊലകളിൽ ശിക്ഷിക്കപ്പെട്ട കേസുകൾ വളരെ അപൂർവം.

ബി. ജെ. പി. അധികാരത്തിൽ വരുന്നതിനു മുൻപും പശുവിൻറ്റെ പേരില്‍ ഇഷ്ടം പോലെ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. പണ്ടും ഇഷ്ടം പോലെ കൊലപാതകങ്ങൾ പല രീതികളിലും ഉത്തരേന്ത്യൻ സമൂഹങ്ങളിൽ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ 24 മണിക്കൂർ ചാനലുകളും, ഫെയ്‌സ്ബുക്കും ഓൺലയിൻ പത്രങ്ങളുമില്ലായിരുന്നു. ഇൻറ്റെർനെറ്റ്‌ സൗകര്യങ്ങൾ കാരണം വിദൂര ഗ്രാമ പ്രദേശങ്ങളിലും, ചെറു പട്ടണങ്ങളിലും നടക്കുന്ന കാര്യങ്ങളൊക്കെ അപ്പപ്പോൾ നമ്മൾ അറിയുന്നെന്നേ ഇപ്പോഴുള്ളൂ.

ഇവിടെ ശരിക്കും ഉയർന്നു വരേണ്ടത് 'വയലൻസിനെതിരെ' ജനങ്ങളുടെ പൊതു ബോധമാണ്; നിയമ വ്യവസ്ഥയോടുള്ള ആദരവാണ്. വിഭജനത്തിൻറ്റെ ഭാണ്ഡം ഇന്നും പേറുന്നവരാണ് ഉത്തരേന്ത്യൻ നഗരങ്ങളിലെ പലരും. ഞാൻ നേരത്തെ ജോലി ചെയ്ത ഓഫിസിൽ ഇന്നത്തെ പാക്കിസ്ഥാനിൽ നിന്ന് അഭയാർഥികളായി വന്ന ആളുകളുണ്ടായിരുന്നു. മുഹമ്മദാലി ജിന്നയെന്ന മത ഭ്രാന്തൻ കെട്ടഴിച്ചു വിട്ട ഭൂതത്തിൻറ്റെ കഥകൾ എന്നോടവർ പറഞ്ഞിട്ടുണ്ട്.  സ്വന്തം കൺമുന്നിൽ കൊലപാതകവും, ബലാത്സംഗങ്ങളും കണ്ടവർ. സുഭിക്ഷമായ ജീവിതത്തിൽ നിന്ന് കടത്തിണ്ണയിൽ ഉറങ്ങേണ്ടി വന്ന കഥകൾ. 1947-ലെ  വിഭജനം ദൂര വ്യാപകമായ പ്രത്യാഖ്യാതങ്ങൾ ഉണ്ടാക്കും എന്ന് ഇൻഡ്യാക്കാരെ ഓർമപെടുത്താൻ അന്ന് ഒരു ഗാന്ധി മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ.

മുസ്ലീങ്ങളെ രക്ഷിക്കാൻ മുഹമ്മദാലി ജിന്നയെന്ന മത ഭ്രാന്തൻ നടത്തിയ കസർത്തുകൾ മുസ്ലീങ്ങളെ കൂടുതൽ അപകടത്തിലേക്കേ നയിച്ചുള്ളൂ. ഇന്നും പാക്കിസ്ഥാൻ പരസ്യമായി ഇന്ത്യക്കെതിരെ ഭീകര പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുമ്പോൾ അതിൻറ്റെ തിക്ത ഫലം അനുഭവിക്കേണ്ടി വരുന്നത് ഇതിലൊന്നും പങ്കാളികളല്ലാത്ത  സാധാരണക്കാരായ ഇന്ത്യയിലെ മുസ്ലീങ്ങളാണ്. ഒരു കൂട്ടം തീവ്ര വാദികളും, ആ തീവ്ര വാദികളെ ഒളിഞ്ഞും, തെളിഞ്ഞും പിന്തുണയ്ക്കുന്നവരും ആണ് സമൂഹത്തിൽ വംശീയ വിദ്വേഷം നിറക്കുന്നത്. കസബിനെ പോലെയുള്ള ഭീകരർ വെറുതെ തോക്കുമായി വന്നു റെയിൽവേ സ്റ്റേഷനിലും, ആശുപത്രികളിലും, റെസ്റ്റോറൻറ്റിലും നിസഹായരായ സാധാരണക്കാരായ ആളുകളെ വെടി വെച്ചിടുമ്പോൾ അത് സൃഷ്ടിക്കുന്ന ഒരു ജന വികാരമുണ്ട്. അത് കാണാതെ ബി. ജെ. പി. -യേയും, സംഘ പരിവാറിനേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ബി. ജെ. പി. -യും, സംഘ പരിവാറും ഇത്തരം വികാരങ്ങൾ സമർത്ഥമായി മുതലാക്കുകയാണ്.

ഈ ഘട്ടത്തിൽ മനുഷ്യ സാഹോദര്യത്തിൻറ്റേ ശബ്ദങ്ങളാണ് കൂടുതൽ കൂടുതൽ ഉച്ചത്തിൽ ഉയരേണ്ടത്. അല്ലാതെ ഒരു തീവ്രവാദത്തിനു പരിഹാരമായി വേറൊരു തീവ്രവാദം കൊണ്ട് വരികയല്ല വേണ്ടത്. വിഭജനത്തിൻറ്റെ സമയത്ത് രാജ്യത്തെ ഗ്രസിച്ച വർഗീയതയ്ക്കെതിരെ ഡോക്റ്റർ അംബേദ്കർക്കോ, ഇടതു പക്ഷത്തിനോ ഒരു പരിഹാര മാർഗവും നിർദേശിക്കാനില്ലായിരുന്നു. മുസ്ലീങ്ങൾക്ക് പ്രത്യേക രാജ്യം എന്ന വാദം ആദ്യം അംഗീകരിച്ചവരായിരുന്നു ഡോക്റ്റർ അംബേദ്കറും, ഇ.എം.എസ്. നമ്പൂതിരിപ്പാടും. ഒരു മാനുഷിക ദുരന്തം ഉണ്ടാകുമ്പോൾ അതിൽ ഏറ്റവും സഹിക്കേണ്ടി വരുന്നത് മർദിത ജന വിഭാഗം ആയിരിക്കും എന്നുള്ള തിരിച്ചറിവ് അവർക്കില്ലാതെ പോയി. ഇന്നും വർഗീയതയ്ക്കെതിരെ ക്രിയാത്മകമായ നിലപാടെടുക്കാൻ ഗാന്ധിയെ പോലെ ഇടതു പക്ഷത്തിനോ, അംബേദ്കറിസ്റ്റുകൾക്കോ സാധിക്കുന്നില്ല.

വിഭജനത്തിൻറ്റെ സമയത്ത് പാക്കിസ്ഥാനിൽ എന്ത് സംഭവിച്ചാലും ഇന്ത്യ മത സൌഹാർദം പുലർതണമെന്നും, ഇന്ത്യയിൽ മുസ്ലീങ്ങൾ കൊല്ലപ്പെടരുതെന്നും നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി ശക്തമായ നിലപാടെടുത്തു. ഗാന്ധി അവസാനം ഹിന്ദു - മുസ്ലിം മത സൗഹാർദ്ദത്തിന് വേണ്ടി നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചപ്പോൾ അദ്ദേഹത്തിൻറ്റെ ജീവന് വേണ്ടി മോസ്ക്കുകളിൽ പോലും പ്രത്യേക പ്രാർത്ഥനകൾ നടന്നു. പാക്കിസ്ഥാനിൽ ഗാന്ധിജി കൊല്ലപ്പെട്ടതിന് ശേഷം ദുഃഖ സൂചകമായി സ്ത്രീകൾ വളകൾ പൊട്ടിച്ചു. ഇങ്ങനെ മത ന്യൂന പക്ഷങ്ങളുടെ വിശ്വാസം ആർജിക്കലാണ് ഇന്നും നമുക്ക് ആവശ്യം. ഒരു തീവ്രവാദത്തിനു പരിഹാരമായി മറ്റൊരു തീവ്രവാദം വന്നാൽ അത് എല്ലാ മനുഷ്യരെയും മതാന്ധരാക്കി മാറ്റും. മഹാത്മാ ഗാന്ധി കാണിച്ചു തന്ന ആ മത സൗഹാർദത്തിൻറ്റെ പാതയാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമുക്ക് ആവശ്യം.

2017 ജൂൺ 29, വ്യാഴാഴ്‌ച

ജുനൈദിൻറ്റെ കൊലപാതകത്തിൻറ്റെ പേരിൽ ഉയരേണ്ട വിഷയങ്ങൾ

 ജുനൈദ് എന്ന ഒരു സാധാരണ ട്രെയിന്‍ യാത്രക്കാരനെ കൊന്നതിൻറ്റെ പേരിൽ പ്പോൾ പ്രതിഷേധം ആളി കത്തുകയാണ്. ഡൽഹിയിലെ ജന്തർമന്തറിൽ നടന്ന പ്രതിഷേധ കൂട്ടയ്മയിൽ ഇന്നലെ ആയിരങ്ങൾ പങ്കെടുത്തു. ഡൽഹി,അലഹാബാദ്, മുംബൈ, തിരുവനന്തപുരം, കൊൽക്കത്ത, ബെംഗളൂരു, ലഖ്നൗ തുടങ്ങിയ നഗരങ്ങളിലും മതന്യൂനപക്ഷങ്ങൾക്കും ദളിതർക്കും എതിരായ ആക്രമണങ്ങൾക്കെതിരെ 'നോട്ട് ഇൻ മൈ നെയിം' എന്ന പേരിൽ പ്രതിഷേധം നടന്നു. ഇന്ത്യയിൽ പശുവിൻറ്റെ പേരിലും മതത്തിൻറ്റെ പേരിലും ആൾക്കൂട്ടത്തിൻറ്റെ  ആക്രമണത്തിൽ നിരവധി ആളുകൾ കൊല്ലപ്പെടുന്നത് വിദേശ മാധ്യമങ്ങൾ വരെ ഗൗരവത്തോടെ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഡൽഹി-മഥുര ട്രെയിനിൽവച്ചായിരുന്നു ജുനൈദിനും സഹോദരങ്ങൾക്കും നേരേ ഒരുസംഘം ആളുകൾ അക്രമം നടത്തിയത്. ഇവരെ മർദിച്ചവശരാക്കിയ ശേഷം അസാവതി റെയിൽവേ സ്റ്റേഷനിൽ അവരെ പുറത്തേക്ക് എറിയുകയായിരുന്നു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജുനൈദ് അധികം താമസിക്കാതെ മരണത്തിന് കീഴടങ്ങി. "നിങ്ങൾ മുസ്ലിങ്ങളാണ്, ദേശ വിരുദ്ധരാണ്, പാക്കിസ്ഥാനികളാണ്, ബീഫ് കഴിക്കുന്നവരാണ്" എന്നൊക്കെ പറഞ്ഞായിരുന്നു മർദനമെന്ന് ജുനൈദിനൊപ്പം ട്രെയിനിൽ സഞ്ചരിച്ച സഹോദരൻ ഹാഷിം പല മാധ്യമങ്ങളോടും, ടി.വി. ചാനലുകളോടും വെളിപ്പെടുത്തിയിരുന്നു.

ഈ വിഷയത്തിൽ പോസ്റ്റിടുകയും, കമൻറ്റിടുകയും ചെയ്യുന്ന പലർക്കും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ കുറിച്ചോ അവിടെ നടമാടുന്ന 'വയലൻസിനെ' കുറിച്ചോ ഒരു പ്രാഥമിക ധാരണ പോലും ഇല്ലാ. ഞാൻ ഈ വിഷയത്തിൽ ഒരു ദീർഘമായ പോസ്റ്റിടണമെന്നു വിചാരിച്ചതാണ്. പിന്നെ വേണ്ടെന്നു വെച്ചു. കാരണം ചില തൽപര കക്ഷികൾ എന്നെ 'മുസ്‌ലിം വിരുദ്ധനാക്കി' ലേബൽ ചെയ്ത് ആക്രമിക്കാൻ ഒരുങ്ങും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അക്രമവും, ആളുകളെ തല്ലലും ഒരു നിത്യ സംഭവമാണ്. 24 വർഷമായി ഡൽഹിയിൽ താമസിക്കുന്ന എനിക്ക് അത് വളരെ കൃത്യതയോടെ പറയുവാൻ സാധിക്കും. ഞാൻ താമസിക്കുന്ന സ്ഥലത്തു പോലും നിസാര സംഭവങ്ങളുടെ പേരിൽ കൊലപാതകങ്ങൾ ഉണ്ടായിട്ടുണ്ട്. ട്രെയിനിലും, ബസിലും, ക്യൂവിലും ഒക്കെ അടിയും, ഇടിയും നടക്കുന്നതും നിത്യ സംഭവങ്ങൾ മാത്രം.

ഈ പ്രത്യേക സംഭവത്തിൽ വംശീയതയും, മതവും വിഷയമായെങ്കിലും യഥാർത്ഥ പ്രശ്നം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിറഞ്ഞു നിൽക്കുന്ന 'വയലൻസാണ്'. ഈ 'വയലൻസിന്' അപ്പുറം സാധാരണ ജനം തീർത്തും ഒരുമയുടെയും, സൗഹൃദത്തോടെയും ജീവിക്കുന്നുണ്ട്. വാരാണസിയിലെ പ്രസിദ്ധമായ 'കാശി വിശ്വനാഥ് മന്ദിറിനു' ചുറ്റും താമസിക്കുന്നത് മുസ്ലീങ്ങളാണ്. അവരാണ് പ്രസിദ്ധമായ 'ബനാറസ് സിൽക്ക് സാരി' നെയ്യുന്നതും. ഇതു പോലെ തന്നെ പല അമ്പലങ്ങളിലും പൂജാ ദ്രവ്യങ്ങൾ വിൽക്കുന്നതും മുസ്ലീങ്ങളാണ്. ഇതൊക്കെ ആർക്കും കാണാവുന്ന കാര്യങ്ങളാണ്. പണ്ട് നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി വർഗീയ കലാപം ഉണ്ടായപ്പോഴൊക്കെ നിരാഹാര സത്യാഗ്രഹം പോലുള്ള സഹന സമരത്തിലൂടെയാണ് ജനങ്ങൾക്കിടയിലുള്ള സമാധാനം പുനഃ സ്ഥാപിച്ചത്. ജനങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിന്ന് കൊണ്ട് ജനങ്ങളോട് സംസാരിച്ചു. അതാണ് മത സൗഹാർദത്തിന് ഏറ്റവും നല്ലത്. ഇവിടെ ആത്മാർധതയും, സത്യ സന്ധതയും ആണ് വേണ്ടത്. താൻ നിരാഹാരം കിടക്കുന്നതു കൊണ്ട് ജനം മത സൗഹാർദം സ്ഥാപിക്കണമെന്നല്ല ഗാന്ധിജി പറഞ്ഞത്; നേരെ മറിച്ചു മത സൗഹാർദം എന്നും ഇന്ത്യയിൽ നില നിന്നിരുന്നു എന്നാണു ഗാന്ധിജി അവരെ ഓർമിപ്പിച്ചത്. ഗാന്ധിജിയുടെ നിരാഹാര സമരങ്ങൾ മത സൗഹാർദ്ദത്തിൻറ്റെ ആവശ്യകത തിരിച്ചറിയാൻ ജനത്തെ സഹായിക്കുകയാണ് ചെയ്തത്.

ഇന്ന് അങ്ങനെയുള്ള ഗാന്ധിമാരില്ല. എന്തിനെയും, ഏതിനെയും 'സെൻസേഷണലൈസ്' ചെയ്യാനുള്ള മാധ്യമങ്ങളും, മുതലെടുപ്പ് നടത്താനുള്ള രാഷ്ട്രീയക്കാരും ആണ് നമുക്ക് ചുറ്റിലും ഉള്ളത്. അതാണ് ഇന്നത്തെ ഇന്ത്യയുടെ ശാപവും. സാധാരണ ജനങ്ങളുടെ ഇടയിൽ മതത്തിൻറ്റെ പേരിൽ അധികം പ്രശ്നങ്ങളൊന്നുമില്ലെന്നുള്ളതാണ് വാസ്തവം. ഇതു പറഞ്ഞുകൊണ്ട് ഈ പ്രശ്നത്തെ നിസാരവൽക്കരിക്കുവാനല്ല ഇതെഴുതുന്ന ആൾ ശ്രമിക്കുന്നത്. ഉത്തരേന്ത്യൻ സമൂഹങ്ങളിലെ 'വയലൻസിനെതിരെ' ജനങ്ങളുടെ പൊതു ബോധം ഉയർന്നു വരേണ്ടതുണ്ട് - അത് ദുരഭിമാന കൊലകളാണെങ്കിലും, ജാതി സംഘടനങ്ങളാണെങ്കിലും. അതിന് ഈ കൊലപാതകത്തിൻറ്റെ പേരിലുള്ള ജനരോഷം  കാരണമാകുന്നുണ്ടെങ്കിൽ അത് ഭാവിയിലേക്ക് വലിയ ഗുണം ചെയ്യും. ജുനൈദിനെ പോലുള്ളവർ ഭാവിയിൽ ബസിലും, ട്രെയിനിലും കൊല്ലപ്പെടാതിരിക്കുകയും ചെയ്യും.

2017 ജൂൺ 23, വെള്ളിയാഴ്‌ച

കർഷകരുടെ പ്രശ്നങ്ങൾ

ഇപ്പോൾ മധ്യപ്രദേശിൽ വൻ കാർഷിക പ്രക്ഷോഭം നടക്കുകയാണ്. പോലീസ് വെടിവെയ്പ്പിൽ ചില കർഷകർ കൊല്ലപ്പെട്ടു; പലർക്കും ക്രൂര മർദ്ദനമേൽക്കുകയും ചെയ്തു. മധ്യപ്രദേശിൽ മാത്രമല്ല ഇന്നത്തെ ഇന്ത്യയിൽ മറ്റു പല ഭാഗങ്ങളിലും കർഷകരുടെ അവസ്ഥ വളരെ കഷ്ടം തന്നെ ആണ്. ചോറുരുട്ടി കഴിക്കുമ്പോൾ നാം നിലം ഒരുക്കി, വിത്ത് വിതച്ച്, കൊയ്ത്, അരിയാക്കി തരുന്ന കർഷകനെ ഓർമിക്കണം. മണ്ണിൽ അധ്വാനിക്കുന്ന കർഷകനോട് നന്ദി വേണം. കർഷകരെ കല്യാണം കഴിക്കാൻ ഇന്നത്തെ പല പെൺകുട്ടികളും തയാറാകുന്നില്ല. ആന്ധ്രയിൽ നിന്നുള്ള ഒരു സർവേ പറയുന്നത് അവിടുത്തെ കർഷകർക്ക് പെണ്ണ് കിട്ടുന്നില്ലെന്നാണ്. കഴിഞ്ഞ 20 വർഷങ്ങൾക്കുള്ളിൽ 2 ലക്ഷം കർഷകർ ആത്മഹത്യ ചെയ്തു എന്നാണ് നാഷണൽ ക്ര്യം റെക്കോർഡ്സ് ബ്യൂറോ പറയുന്നത്. റഷ്യൻ T .V . പോലും ഇന്ത്യൻ കർഷകരുടെ ദുരിത കഥകൾ പ്രക്ഷേപണം ചെയ്തു. എന്നിട്ടും നമ്മൾ ഇന്ത്യാക്കാർ അറിയുന്നില്ല. രാജ്യത്തിൻറ്റെ നെടും തൂണായ ചെറുകിട കർഷകനെ വിസ്മരിച്ചുകൊണ്ടായിരിക്കരുത് നാം വ്യവസായ വൽകരണം നടപ്പിലാക്കേണ്ടത്. ആരും വ്യവസായ വൽകരണത്തിന് എതിരല്ല. പക്ഷെ കർഷകരുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കണം. അവരുടെ വിളകൾക്ക് നല്ല വില ഉറപ്പാക്കണം. രാസ വളത്തിൻറ്റെ അമിതമായ ഉപയോഗവും, ഇടനിലക്കാരുടെ കൊള്ളയും അവസാനിപ്പിച്ച് കർഷകർ ആത്മഹത്യ ചെയ്യേണ്ടി വരുന്ന സാഹചര്യം മാറ്റിയെടുക്കാൻ മാറി മാറി വരുന്ന എല്ലാ സർക്കാരുകളും ശ്രദ്ധിക്കണം. അന്നം തരുന്ന കർഷകരെ അവഗണിച്ച് എങ്ങനെ നമ്മുടെ രാജ്യത്തിന് മുമ്പോട്ടു പോകാൻ സാധിക്കും?

UPA ആദ്യം ഭരണത്തിലേറിയപ്പോൾ എല്ലാ എതിർപ്പുകളേയും മറി കടന്നാണ് കാർഷിക കടങ്ങൾ എഴുതി തള്ളാൻ മൻമോഹൻ സിംഗ് തയാറായത് എന്ന് സഞ്ജയ് ബാറു തന്റ്റെ 'Accidental Prime Minister' എന്ന പുസ്തകത്തിൽ സാക്ഷ്യ പെടുത്തുന്നു. കാർഷിക കടങ്ങൾ എഴുതി തള്ളൂമ്പോൾ 'Social Good' എന്ന മഹത്തായ ആശയം ആണ് മുൻ പ്രധാന മന്ത്രി മുന്നോട്ടു വെച്ചത്. പക്ഷെ കഴിഞ്ഞ കുറെ വർഷങ്ങളായി ആയിര കണക്കിന് കർഷകർ ആത്മഹത്യ ചെയ്യുന്നു. BJP - യോ, കൊൺഗ്രെസ്സോ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നില്ല. പ്രാദേശിക പാർടികളും അങ്ങനെ തന്നെ. ഇപ്പോൾ യുവ കർഷകരെ വിവാഹം കഴിക്കാൻ പെൺകുട്ടികൾ പോലും തയാറാകാത്ത അവസ്ഥയാണ് ഈ രാജ്യത്തുള്ളത്.

ഞാൻ ഹരിത വിപ്ലവം നടന്ന ഉത്തർ പ്രദേശ്, ഹരിയാന, പഞ്ചാബ് - ഈ സംസ്ഥാനങ്ങളിലെ ഒരുപാട് കൃഷിക്കാരെ കണ്ടിട്ടുണ്ട്; അവരോട് സംസാരിച്ചിട്ടുമുണ്ട്. ആ അനുഭവത്തിൻറ്റെ വെളിച്ചത്തിൽ കേരളത്തിൽ സ്വീകരിക്കേണ്ട പുതിയ കൃഷി രീതികളെ കുറിച്ച് ചില കാര്യങ്ങൾ പറയാം. ഉത്തർ പ്രദേശ്, ഹരിയാന, പഞ്ചാബ് - ഈ സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ കേരളത്തിലെ ജനങ്ങളും, കൃഷിക്കാരും വളരെ അനുഗ്രഹീതരാണ്. കാരണം മറ്റൊന്നുമല്ല; നമ്മുടെ കാലാവസ്ഥയും, വെള്ളത്തിൻറ്റെ ലഭ്യതയും തന്നെ കാരണം.

ഹരിത വിപ്ലവം നടന്ന ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങളിൽ മറ്റൊന്ന് കൂടി നടന്നു - അതായിരുന്നു ധവള വിപ്ലവം. കാലാവസ്ഥാ വ്യതിയാനം കൊണ്ടോ, പ്രകൃതി ക്ഷോഭം കൊണ്ടോ കൃഷി നാശം സംഭവിച്ചാലും അതു കൊണ്ടു തന്നെ കർഷകർ പിടിച്ചു നിൽക്കും. ഉത്തരേന്ത്യയിലെ കർഷകർ ഉണ്ടാക്കുന്ന പാലും, പാലുൽപന്നങ്ങളും കണ്ടാൽ കേരളത്തിലെ പലരും അന്തിച്ചു പോകും - തൈര്, മോര്, പനീർ, ബർഫി പോലുള്ള പലഹാരങ്ങൾ, വെണ്ണ, നെയ്യ് - ഇങ്ങനെ പലതരം. ആറും എട്ടും ലിറ്റർ പാൽ കിട്ടുന്നവർ പലരും പാൽ പുറത്തു കൊടുക്കുന്നില്ല എന്ന് പറഞ്ഞാലും പലരും അത്ഭുതപ്പെടും. പക്ഷെ സത്യമാണത്. നെയ്യ് എണ്ണയ്ക്ക് പകരം പാചകത്തിന് ഉപയോഗിക്കുന്നു. പാലിൽ നിന്നും പാൽ ഉത്പന്നങ്ങളിൽ നിന്നും നല്ല വരുമാനം ഉണ്ടാക്കുന്ന കൃഷിക്കാർ ഇഷ്ടം പോലെ ഉത്തരേന്ത്യയിൽ ഉണ്ട്.

ഈ 'ഡൈവേഴ്‌സിഫിക്കേഷൻ' നമുക്ക് ഒരു വലിയ പാഠമാണ്. പ്രകൃതി ഇത്ര കനിഞ്ഞനുഗ്രഹിച്ചിട്ടും നാം നമ്മുടെ ഉൾ നാടൻ മത്സ്യ കൃഷി വികസിപ്പിച്ചിട്ടില്ല. അതെ സമയം പൻജാബിലും, ഹരിയാനയിലും വരെ അവർ ഉൾ നാടൻ മത്സ്യ കൃഷി വികസിപ്പിച്ചു. അവരൊക്കെ കാർഷിക രംഗത്ത് വൻ തോതിലുള്ള യന്ത്ര വൽക്കരണം കൊണ്ട് വന്നു. ഉൾ നാടൻ മത്സ്യ കൃഷി യോടപ്പം താറാവ് കൃഷിയും നടത്താനുള്ള സൗകര്യങ്ങൾ കേരളത്തിൻറ്റെ പല ഭാഗങ്ങളിലും ഉണ്ട്. അത് പോലെ നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് കാർഷിക രംഗത്തെ യന്ത്ര വൽക്കരണം. ഇനിയങ്ങോട്ട് കൃഷിക്ക് തൊഴിലാളികളെ കിട്ടാതാകുമ്പോൾ അല്ലെങ്കിൽ കൂലി കൂടുതലാകുമ്പോൾ യന്ത്ര വൽക്കരണത്തെ ആശയിക്കാതെ നിവൃത്തിയില്ല. കൂലിയെ കുറിച്ചും, കൃഷിയിലെ നഷ്ടത്തെ കുറിച്ച് പരാതി പറയുന്നതിന് പകരം യന്ത്രവൽക്കരണത്തിലൂടെ പരിഹാരം ഉണ്ടാക്കാനാണ് നോക്കേണ്ടത്. എല്ലാ വികസിത രാജ്യങ്ങളും കാർഷിക രംഗത്ത് വൻ തോതിലുള്ള യന്ത്ര വൽക്കരണം കൊണ്ട് വന്നിട്ടുണ്ട്. തെങ്ങു കയറാനുള്ള യന്ത്രം, മണ്ണ് കുഴിക്കാനുള്ള യന്ത്രം. പാൽ കറക്കാനുള്ള യന്ത്രം, മരം മുറിക്കാനുള്ള യന്ത്രം - ഇങ്ങനെ യന്ത്ര വൽക്കരണത്തെ ആശ്രയിക്കാവുന്ന എത്രയെത്ര മേഖലകൾ. ഇങ്ങനെ യന്ത്ര വൽക്കരണത്തെ ആശ്രയിക്കാവുന്ന മേഖലകൾ കണ്ടെത്തി മുന്നേറിയാൽ മാത്രമേ ഭാവിയിൽ കൃഷി ലാഭകരമാക്കുവാൻ സാധിക്കുകയുള്ളൂ. യന്ത്രങ്ങൾ സ്വയം പ്രവർത്തിപ്പിക്കുവാനും അല്ലെങ്കിൽ കുടുംബത്തിലെ മാറ്റങ്ങങ്ങളെ കൂടെ കൂട്ടി പ്രവർത്തിപ്പിക്കുവാനാണ് നോക്കേണ്ടത്. കുടുംബാധിഷ്ഠിതമായ യന്ത്രവൽക്കരണത്തിലൂടെ ഒരു പക്ഷെ ഭാവിയിൽ കൃഷി ലാഭകരമാക്കാം. കോഴി, പന്നി, മുയൽ - ഈ കൃഷികളും കൂടി കേരളത്തിലെ കർഷകർക്ക് ആധുനിക രീതിയിൽ പരിശീലിക്കാം. അത് പോലെ തന്നെ ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്നു ഒന്നാണ് കൂൺ കൃഷി. കൂണിനോടനുബന്ധിച്ചുള്ള പല ഭക്ഷണങ്ങളും, കറികളും ഇന്നുണ്ട്.

ഇസ്രയേൽ ഡ്രിപ് Irrigation നല്ല രീതിയിൽ നടപ്പാക്കി മരുഭൂമികൾ പോലും വിള ഭൂമിയാക്കി. വിയറ്റ്നാമിൽ പുതിയ 'ഡോയ്മോയ്' പരിഷ്കാരങ്ങളിലൂടെ കർഷകർക്ക് കൃഷി ഭൂമി തിരിച്ചു നൽകി അവർ നെല്ലുൽപാദനത്തിൽ ലോകത്തിലെ തന്നെ മുൻനിര രാജ്യങ്ങളിലെത്തി കഴിഞ്ഞു. പക്ഷെ വിയറ്റ്നാമുമായി ഭൂപ്രകൃതിയുടെ കാര്യത്തിൽ സാദൃശ്യമുള്ള കേരളത്തിൻറ്റെ സ്ഥിതിയോ? കൃഷിയും, നെല്ലുൽപാദനവുമൊന്നും പരിപോഷിപ്പിക്കുവാൻ ഇവിടുത്തെ ഇടതു പക്ഷത്തിനു സാധിച്ചിട്ടില്ല. കേരളത്തിൽ ഇത്രയേറെ മഴ കിട്ടിയിട്ടും നാം ഇപ്പോഴത്തെ കൊടിയ വേനൽ കാലത്ത് കുടി വെള്ളത്തിനു വേണ്ടി അലയുകയാണ്. കേരളീയർ ഈ അവസ്ഥ ഒക്കെ ഓർത്ത് സ്വയം ലജ്ജിക്കുന്ന കാലം വന്നാലേ കേരളം നന്നാവത്തുള്ളൂ.

കേരളത്തിലെ നെൽകൃഷിയേയും കൃഷിക്കാരേയും നശിപ്പിച്ചതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പങ്ക് ആർക്കും നിഷേധിക്കാനാവില്ല. വിയറ്റ്നാമിൽ പുതിയ 'ഡോയ്മോയ്' പരിഷ്കാരങ്ങളിലൂടെ കർഷകർക്ക് കൃഷി ഭൂമി തിരിച്ചു നൽകി അവർ നെല്ലുൽപാദനത്തിൽ ലോകത്തിലെ തന്നെ മുൻനിര രാജ്യങ്ങളിലെത്തി കഴിഞ്ഞു. പക്ഷെ വിയറ്റ്നാമുമായി ഭൂപ്രകൃതിയുടെ കാര്യത്തിൽ സാദൃശ്യമുള്ള കേരളത്തിൻറ്റെ സ്ഥിതിയോ? കൃഷിയും, നെല്ലുൽപാദനവുമൊന്നും പരിപോഷിപ്പിക്കുവാൻ ഇവിടുത്തെ ഇടതു പക്ഷത്തിനു സാധിച്ചിട്ടില്ല. ഏതാണ്ട് 30 വർഷം ഒരു വർഷത്തിൽ മൂന്ന് തവണ നെൽ കൃഷി ചെയ്ത് വിജയം വരിച്ച ആളായിരുന്നു മുരിക്കൻ. കായൽ നെൽപാടങ്ങൾ ലോകത്തിൽ തന്നെ അപൂർവ്വം മാത്രം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 6 മീറ്റർ താഴ്ന്ന കായലിൽ നെൽകൃഷി ചെയ്യുക എന്ന ശ്രമത്തെ അഭിനന്ദിക്കേണ്ടതിനു പകരം മുരിക്കൻറ്റെ സംരഭകത്ത്വത്തെ ഇകഴ്ത്തി കാണിക്കുവാനാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ശ്രമിച്ചത്. സംരംഭകർ എന്നും കമ്മ്യൂണിറ്റുകൾക്ക് തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ബൂർഷ്വാസികൾ ആയിരുന്നല്ലോ!! കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കാവട്ടെ കൃഷിയും, വ്യവസായവും, തൊഴിലും ഒന്നും സൃഷ്ടിക്കാനും സാധിച്ചില്ല!! ശരിയായ രീതിയിൽ കായൽ പാടങ്ങളിൽ കൃഷി ചെയ്തിരുന്നുവെങ്കിൽ ഒരു പരിധി വരെ അരിയുടെ കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളെ അശ്രയിക്കാതെ കേരളത്തിന് സ്വയം പര്യാപ്തത കൈവരിക്കുവാൻ സാധിച്ചേനെ. ഇനി പറഞ്ഞിട്ടെന്തു കാര്യം? പോയ ബുദ്ധി ആന പിടിച്ചാലും തിരിച്ചു കിട്ടില്ലല്ലോ.

ഇന്ത്യയിലെ കുടുംബത്തിൽ ഊന്നിയുള്ള കാർഷിക രീതിയിൽ നിന്ന് വ്യത്യസ്തമായി ആസന്ന ഭാവിയിൽ കമ്പനികളും, ട്രസ്റ്റുകളും യന്ത്ര വൽകൃതമായ വൻ തോതിലുള്ള കൃഷി രീതികൾ ആരംഭിക്കുന്നതിൻറ്റെ സകല സൂചനകളും ഉണ്ട്. പൗൾട്രി ഫാമുകളും, ഡയറി ഫാമുകളും ഒക്കെ അങ്ങനെ തുടങ്ങി കഴിഞ്ഞു. വൻ കമ്പനികൾ കൃഷി ഭൂമി ധാരാളം ഉള്ള ആഫ്രിക്കൻ രാജ്യങ്ങളിലും മറ്റു വിദേശ രാജ്യങ്ങളിലും യന്ത്ര വൽകൃതമായ വൻ തോതിലുള്ള കൃഷി രീതികൾ ആരംഭിച്ചിട്ടുണ്ട്. കൃഷിയിൽ താൽപര്യമുള്ളവർക്ക് പണ്ട് മലബാറിലേയ്ക്കൊക്കെ കുടിയേറിയത് പോലെ അന്യ രാജ്യങ്ങളിലേക്കും കുടിയേറാം. വാർത്താ വിനിമയ മാർഗങ്ങളും, ഗതാഗത സൗകര്യങ്ങളും ഉള്ള ഇന്നത്തെ കാലത്ത് കുടിയേറിയാൽ തന്നെ കുടുംബാങ്ങങ്ങളും, സുഹൃത്തുക്കളുമായി ബന്ധം തുടരാം. ഇത്തരം അന്യ രാജ്യങ്ങളിലേക്കൊക്കെയുള്ള കുടിയേറ്റങ്ങളൊക്കെ സർക്കാർ തലത്തിൽ തന്നെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ധാരാളം ഫല ഭൂയിഷ്ഠമായ കൃഷി ഭൂമി ലഭ്യമായിട്ടുള്ള ആഫ്രിക്കൻ രാജ്യങ്ങൾ, റഷ്യ, ഉക്രെയിൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്ക് സർക്കാർ തലത്തിൽ തന്നെ കൃഷിയിൽ താൽപര്യമുള്ളവരെ കുടിയേറാൻ സഹായിക്കുകയാണെങ്കിൽ നന്നായിരിക്കും.

കേരളത്തിലെ പ്രധാന പ്രശ്നം ഉൽപാദന സെക്റ്റർ ആണ്. അരി, പച്ചക്കറി, മുട്ട, പാൽ, മാംസം എന്നിവ കൂടുതൽ തദ്ദേശീയം ആയി ഉൽപാദിപ്പിക്കണം. അല്ലാതെ കാശിനു ബുദ്ധിമുട്ടു കാര്യമായി ഇല്ല. നമ്മുടെ ഉൽപാദന സെക്റ്ററിലെ മുരടിപ്പാണ് കാർഷിക രംഗത്തും പ്രതിഫലിക്കുന്നത്. കൂൺ കൃഷി, ടെറസ് കൃഷി പോലുള്ള നൂതനാശയങ്ങൾ വഴി നഗര വാസികൾക്ക് പോലും ആ ഉൽപാദന സെക്റ്ററിലെ മുരടിപ്പ് മാറ്റാം. പണ്ട് പ്രകൃതി ജീവനത്തിൻറ്റെ വക്താവായ കുര്യൻ സാർ എന്നോട് പറഞ്ഞത് "ഞങ്ങൾ മൂന്നു സെൻറ്റുള്ള ആളുകളെ പോലും ഉദ്ദേശിച്ചാണ് പ്രകൃതി ജീവനം സംഘടിപ്പിക്കുന്നത്; മൂന്നു സെൻറ്റുള്ളവർക്ക്‌ വീടിനു ചുറ്റും ചീര നടാൻ പറ്റും" എന്നാണ്. നമ്മുടെ ചുവപ്പൻ ചീരയെക്കാളും നല്ല സാധനം ദഹനത്തിനുണ്ടോ? ഒരു രീതിയിലും മെനക്കെടാൻ തയാറില്ലാത്തവർക്ക് തമിഴ്‌നാട്ടിൽ നിന്നുള്ള വിഷ പച്ചക്കറികൾ കഴിച്ചു പത്രം വായിച്ചു കൊണ്ടും, ടി.വി. കണ്ടു കൊണ്ടും സമയം നീക്കികൊണ്ടിരിക്കാം. പിന്നീട് ഡോക്ടർമാർക്ക് ഉദരരോഗങ്ങൾക്ക് കാശ് കൊടുത്തു കൊണ്ടും ഇരിക്കാം.
ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ലിങ്കും വായിക്കാം:
https://www.facebook.com/jinu.thomas.12/posts/1380325318688982

2017 ജൂൺ 22, വ്യാഴാഴ്‌ച

ഇന്ത്യയുടെ വികസന പ്രശ്നങ്ങൾ

കമ്മ്യൂണിസ്റ്റ്‌ ഹാംഗ്‌ഓവറായിട്ട് ആരും ഭരണ കൂടങ്ങൾ നടത്തേണ്ട ക്ഷേമ പ്രവർത്തനങ്ങളെ കാണരുത്. യൂറോപ്യൻ 'വെൽഫെയർ സ്റ്റെയ്റ്റുകളിൽ' (ക്ഷേമ രാഷ്ട്രങ്ങളിൽ) തൊട്ടിൽ തൊട്ടു ശ്‌മശാനം വരെ പൗരൻറ്റെ അടിസ്ഥാന ആവശ്യങ്ങൾക്ക്‌ സുരക്ഷയുണ്ട്. സ്കാൻഡിനേവിയൻ രാജ്യങ്ങളായ ഡെന്മാർക്, സ്വീഡൻ - ഇവരൊക്കെ 'വെൽഫെയർ സ്റ്റെയ്റ്റ്' സങ്കൽപ്പങ്ങൾ പ്രാവർത്തികമാക്കിയ രാജ്യങ്ങളാണ്. ദാരിദ്ര്യം കൊട് കുത്തി വാഴുന്ന ഇന്ത്യയിലെ പല സ്ഥലങ്ങളിലും കുറെയൊക്കെ ക്ഷേമ പ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണ്. ഒപ്പം കാർഷിക, വ്യവസായിക വളർച്ച കൂടി വേണം നമ്മുടെ ദാരിദ്ര്യം മാറാൻ. തൊഴിലുറപ്പു പദ്ധതി മാറ്റി നിർത്തിയാൽ നമ്മുടെ മിക്ക വികസന പദ്ധതികളും മുടിഞ്ഞ അഴിമതിയിലും, കെടു കാര്യസ്ഥതയിലും മുങ്ങി പോവുകയാണ് ഉണ്ടായിട്ടുള്ളത്. അഴിമതിയിലും, കെടു കാര്യസ്ഥതയും മാറ്റി ഭരണകൂടം ഇൻഫ്രാസ്ട്രക്ചർ വികസിപ്പിച്ചാൽ സമൂഹം പൊതുവായ വികസനത്തിനുള്ള മാർഗം സ്വയം കണ്ടെത്തിക്കൊള്ളും. സർവ്വരുടെയും സാമ്പത്തികസ്ഥിതി അഭിവൃദ്ധിപ്പെടുത്താൻ സർക്കാറുകൾ പഴേ പോലെ ആസൂത്രണം നടപ്പിലാക്കേണ്ട ഒരു കാര്യവുമില്ല. ദീർഘ കാലാടിസ്ഥാനത്തിൽ ദാരിദ്ര്യം മാറ്റാൻ ജനസംഖ്യയെ നിയന്ത്രിക്കേണ്ടതും വളരെ അത്യന്താപേക്ഷിതമായ ഒന്നാണ്. ജനസംഖ്യയെ നിയന്ത്രിക്കുവാൻ ഭരണ കൂടങ്ങൾ പൊതു സമൂഹത്തിൽ ഇടപെടേണ്ടതുണ്ട്. വ്യവസായിക വളർച്ചയ്ക്ക് സർക്കാരുകൾ ആസൂത്രണം നടപ്പിലാക്കിയില്ലെങ്കിലും ജനസംഖ്യാ നിയന്ത്രണത്തിന് ആസൂത്രണം കൂടിയേ തീരൂ.

ചിലർ 'ഏഷ്യൻ ടൈഗേഴ്‌സ്'-മായി ഇന്ത്യയുടെ വികസനങ്ങളെ താരതമ്യപ്പെടുത്തുന്നു. ദക്ഷിണ കൊറിയ, ജപ്പാൻ, സിങ്ങപ്പൂർ, ദുബായ് - ഈ രാജ്യങ്ങളെ പോലെ വ്യവസായിക പുരോഗതി ഇന്ത്യ കൈവരിക്കാത്തതിനു പല കാരണങ്ങളും ഉണ്ട്. അതിൽ പ്രധാന കാരണം ഇന്ത്യയുടെ വൈവിധ്യവും, വലിപ്പവും ആണ്. ചരിത്രകാരനായ ബിപൻ ചന്ദ്ര പറയുന്നത് ഒരു ജനാധിപത്യ രാജ്യത്ത് നയങ്ങൾ നടപ്പാക്കാൻ അത്ര എളുപ്പം അല്ല എന്നാണ്. അത് കുറെ ശരിയാണ് താനും. ചൈനയെ പോലെ ഏകാധിപത്യവും, അടിച്ചമർത്തലും ഇവിടെ സാധ്യമല്ല. അമർത്യ സെൻ തന്നെ ചൈനയുടെ ഒറ്റ കുട്ടി എന്ന നയം നടപ്പാക്കിയത്തിലെ ഭീകരത ചൂണ്ടി കാണിക്കുന്നുണ്ട്. അത് കൊണ്ട് ചൈന മോഡലും, കൊറിയൻ മോഡലും പറയാൻ എളുപ്പമാണ്; പക്ഷെ പ്രാവർത്തികമാക്കാൻ ഇന്ത്യയെ പോലുള്ള വൈവിധ്യവും, വലിപ്പവും ഉള്ള രാജ്യത്ത് വളരെ ബുദ്ധിമുട്ടാണ്.

ഇന്ത്യയുടെ വികസനത്തിന് ജനങ്ങളുടെ മനോഭാവം മാറേണ്ടത് വളരെ അത്യന്താപേക്ഷിതമായ ഒന്നാണ്. അങ്ങേയറ്റം പ്രതിലോമകരമായ മനോഭാവമാണ് ഇന്ത്യയുടെ വികസനത്തിന് തടസ്സം നിൽക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിൽ തകർന്നടിഞ്ഞ ജെർമനിയും, ജപ്പാനും പിന്നീട് ലോകത്തിലെ വൻ സാമ്പത്തിക ശക്തികളായി. രണ്ടാം ലോക മഹാ യുദ്ധത്തിൽ തകർന്നു തരിപ്പണമായ മറ്റു രാജ്യങ്ങളും വൻ ശക്തികളായി. വളരെ ചെറിയ രാജ്യങ്ങളായ ദക്ഷിണ കൊറിയ, ജപ്പാൻ - ഇവരൊക്കെ എത്ര അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ സൃഷ്ടിച്ചു - L .G ., സാംസങ്ങ്, ഡേവൂ, ഹ്യുണ്ടായ്, ടൊയോട്ട, മിറ്റ് സുബുഷി - അങ്ങനെ പല അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ. ഇവുടുത്തെ ആളുകൾ വാചകമടിയുടെ കാര്യത്തിൽ മാത്രമാണ് ഒട്ടും മോശക്കാർ അല്ലാത്തത്. മതങ്ങളെയും, വിശ്വാസങ്ങളെയും കൂട് പിടിച്ച്  ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പ്ലാസ്റ്റിക് സർജറിയും, ജെനെറ്റിക് എന്ജിനീറിങ്ങും ഒക്കെ കണ്ടു പിടിച്ചതും, വികസിപ്പിച്ചതും ഇന്ദ്യക്കാരാണെന്നാണ് ഇവുടുത്തെ ചിലർ പറയുന്നതും, പ്രചരിപ്പിക്കുന്നതും. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യ സുരക്ഷ, infrastructural development - ഇവയൊക്കെ വികസിപ്പിക്കേണ്ടതിനു പകരം നാം വെറുതെ അധര വ്യായാമം നടത്തുകയാണ്. മിത്തും, പുരാണങ്ങളും, ചരിത്രവുമൊന്നും ആർക്കും അന്നം തന്നിട്ടില്ല എന്നത് മതങ്ങളെയും, വിശ്വാസങ്ങളെയും കൂട് പിടിക്കുന്ന പലരും മനസിലാക്കുന്നില്ല.

വികസിത രാജ്യങ്ങളിൽ മതവും, മത പരമായ ആചാരങ്ങളും ഒരു വ്യക്തിയുടെ തീർത്തും സ്വകാര്യതയുടെ ഭാഗമാണ്.  അമേരിക്കയും, യൂറോപ്പുമൊക്കെ ആധുനികവൽകരിക്ക പെട്ടപ്പോൾ അവരൊക്കെ മതത്തെയും, മത പരമായ ആചാരങ്ങളെയും മാറ്റി നിർത്തുന്നതാണ് കാണാൻ സാധിച്ചത്. Renaissance, Reformation, Enlightenment - ഈ പ്രസ്ഥാനങ്ങൾ മതത്തിൻറ്റെ സർവാധിപത്യത്തെ എല്ലാ രീതിയിലും വെല്ലു വിളിച്ചു. പക്ഷെ ഇന്ത്യയിൽ നാം ആധുനികവൽകരിക്ക പെട്ടപ്പോൾ കൂടുതൽ കൂടുതൽ മതവൽകരിക്കപെടുകയാണ്. ഭക്തിയും, ആത്മീയതയും ഒക്കെ വളരെ നല്ലതാണ്. എല്ലാ മതങ്ങളെയും ബഹുമാനിക്കണം. പക്ഷെ ഇവിടെ നടക്കുന്നത് മതത്തിൻറ്റെ പേരിൽ ആളുകളെ തമ്മിൽ തല്ലിച്ച് വോട്ടു ബാങ്കുകൾ ഉറപ്പാക്കുന്ന രീതി ആണ്. ദാരിദ്ര്യമോ, വ്യവസായ വൽകരണത്തിലെ പ്രശ്നങ്ങളെയോ നേരിടാതെ രാഷ്ട്രീയ പാർട്ടികൾ മതത്തെയും, വിശ്വാസങ്ങളെയും കൂട്ട് പിടിച്ച് മനുഷ്യനെ വഴി തെറ്റിക്കുകയാണ്. 

ഇന്നും നമുക്ക് നോബൽ സമ്മാനങ്ങൾ ഒന്നും കിട്ടുന്നില്ല. നമ്മുടെ അത്ലട്ടുകൾക്ക് ഒളിമ്പിക് മെഡലുകൾ ഒന്നും കിട്ടുന്നില്ല. നമുക്ക് അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ ഒന്നും തന്നെയില്ല. നമുക്ക് അന്തർ ദേശീയ നിലവാരത്തിലുള്ള പഠന കേന്ദ്രങ്ങളോ, ഗവേഷണ സ്ഥാപനങ്ങളോ, യൂണിവേഴ്സിറ്റികളോ ഇല്ല. ആകെ കൂടിയുള്ള നേട്ടം ബഹിരാകാശ രംഗത്ത് മാത്രമാണ്. വെള്ളക്കാർ പോയിട്ട് 70 കൊല്ലം ആയി. എന്നിട്ടും അവരുടെ പേര് പറഞ്ഞു കൊളോണിയലിസം എന്നൊക്കെ പറയേണ്ട കാര്യമുണ്ടോ? വെള്ളക്കാരുടെ പേര് പറഞ്ഞു മോങ്ങേണ്ട കാലം കഴിഞ്ഞില്ലേ? ടൗൺ പ്ലാനിങ് ആയിരുന്നു 5000 വർഷങ്ങൾക്കു മുമ്പുള്ള സിന്ധു നദീതട നാഗരികതയുടെ പ്രധാന സവിശേഷത. മോഹൻജദാരോയിലെ കുളി സ്ഥലത്തെ കുറിച്ചു ചരിത്ര കാരനായ ഡി. ഡി. കൊസാംബി പടം വരച്ചു തന്നെ വിശദീകരിക്കുന്നുണ്ട്. പക്ഷെ ഇന്നും ഇന്ത്യയിൽ 5000 വർഷങ്ങൾക്കു മുമ്പ്  മോഹൻജദാരോയി ൽ നടപ്പിലാക്കിയത് പോലുള്ള പോലുള്ള ടൗൺ പ്ലാനിങ് ഇല്ല. ആകെ ചണ്ഡിഗർ മാത്രമാണ് ആധുനിക ടൗൺ പ്ലാനിങ് ഉള്ള ഒരു നഗരം. ഫലമോ? നമ്മുടെ നഗരങ്ങൾ മാലിന്യ കൂമ്പാരങ്ങളായി മാറുന്നു.ട്രാഫിക് ബ്ലോക്കും, റോഡപകടങ്ങളും ഇന്ത്യൻ നഗരങ്ങളിൽ സ്ഥിരം സംഭവങ്ങളാണ്. ജലവും, വായുവും ഇന്ത്യൻ നഗരങ്ങളിൽ അത്യന്തം മലിനപ്പെട്ടിരിക്കുന്നു.കൊതുകും, പാറ്റയും, എലിയും, ഈച്ചയും അവയുണ്ടാക്കുന്ന രോഗങ്ങളും ഇന്ത്യൻ നഗരങ്ങളുടെ എല്ലാം തന്നെ മുഖ മുദ്രയായി മാറി കഴിഞ്ഞിട്ട് കാലമേറെയായി.

ഇന്ത്യ പുരോഗതിക്കാത്തതിനു കാരണം  മറ്റൊന്നുമല്ല - ജാതിയുടെയും മതത്തിൻറ്റെയും പേരിലുള്ള വേർതിരിവും, സ്ത്രീകൾക്ക് തുല്യ പങ്കാളിത്തം എല്ലാ മേഖലകളിലും കൊടുക്കാത്തതുമാണ്. വിശ്വാസങ്ങളെ മുതലാക്കി മതത്തിൻറ്റെയും, ജാതിയുടെയും പേരിൽ രാഷ്ട്രീയ പാർടികൾ ആളുകളെ തമ്മിൽ തല്ലിക്കാൻ നോക്കുന്നു. സ്ത്രീകളെ പലരും വീട്ടിലിരുത്തുന്നു. മത  സ്പർധയും, ജാതി സ്പർധയും,സ്ത്രീ വിരോധവും ആണ് നമ്മുടെ രാജ്യത്തെ പുറകോട്ടടിക്കുന്നത്. വായു മലീനീകരണത്തെയോ, ജല മലീനീകരണത്തെയോ കുറിച്ച് നമ്മുടെ രാഷ്ട്രീയക്കാർ സംസാരിക്കാറേയില്ല. കൊതുകും, പാറ്റയും, എലിയും, ഈച്ചയും അവയുണ്ടാക്കുന്ന രോഗങ്ങളേയും കുറിച്ചും നമ്മുടെ രാഷ്ട്രീയക്കാർ സംസാരിക്കാറേയില്ല. സുബോധമുള്ള ഇന്ത്യാക്കാർ മിധ്യാഭിമാനങ്ങളൊക്കെ മാറ്റി വെച്ച്, മത - ജാതി കോമരങ്ങളെയും, സ്ത്രീ വിരോധികളെയും അവഗണിച്ചു കൊണ്ട് പരിസര ശുചിത്വത്തിൽ ഊന്നി കൊണ്ട് രാഷ്ട്ര നിർമാണ പ്രക്രിയയിൽ എർപെടുകയാണ് വേണ്ടത്.


2017 ജൂൺ 21, ബുധനാഴ്‌ച

യോഗയുടെ പ്രാധാന്യം

ചിത്ത വൃത്തികളുടെ നിരോധനമാണ് യോഗയുടെ ആത്യന്തിക ലക്‌ഷ്യം. യോഗാ ചെയ്യുന്നതിലൂടെ മനസ്സ് ശാന്തമാകണം. യോഗാഭ്യാസത്തിലൂടെ മനസ്സിൻറ്റെ ചഞ്ചലതകൾ കുറയ്ക്കുകയാണ് വേണ്ടത്. അത് കൊണ്ടാണ് യോഗി എന്നാൽ ചിത്ത വൃത്തികളുടെ നിരോധനം സിദ്ധിച്ചയാൾ എന്ന് അർദ്ധമാക്കുന്നത്. പക്ഷെ ഈ ചിത്ത വൃത്തികളുടെ നിരോധനം അത്ര എളുപ്പമല്ല. വർഷങ്ങളുടെ മഹൽ സാധന വേണം. മുടിഞ്ഞ ഈഗോയും, പണക്കൊതിയും, അധികാരത്തോടുള്ള അടക്കാത്ത ആഗ്രഹവും, ഗർവും ഒക്കെ കാണിച്ചിട്ട് യോഗിയാണെന്നു പറയുന്നതിൽ ഒരർത്ഥവുമില്ല. തീറ്റ പണ്ടാരങ്ങൾക്കു പറഞ്ഞിട്ടുള്ള ഒന്നല്ല യോഗാ.

ഇതൊക്കെ ഉൾക്കൊണ്ടുകൊണ്ട് ഇപ്പോഴത്തെ യോഗാ ദിൻ വിലയിരുത്തുവാൻ സാധിക്കുമോ? യോഗാ ദിൻ ആയ ഇന്നിപ്പോൾ രാവിലെ ടി.വി.-യിൽ യോഗാ ദിനാഘോഷങ്ങൾ കണ്ടു. ഇന്നു തന്നെ പത്തു മണി കഴിഞ്ഞപ്പോൾ ഒരു സ്ഥാപനത്തിലെ ജോലിക്കാരും യോഗാ ചെയ്യുന്നത് കണ്ടു. കൂടുതലും വ്യായാമമാണ് കാണിക്കുന്നതും, ചെയ്യുന്നതും. വ്യായാമം നല്ലതു തന്നെ. പക്ഷെ അത് യോഗയായി കാണരുത്.

ഹഠ യോഗാ സിദ്ധാന്തമനുസരിച്ച് യമ നിയമങ്ങൾ അനുസരിച്ചു വേണം യോഗാ ചെയ്യാൻ. എന്നു വെച്ചാൽ ഉയർന്ന ധാർമിക ബോധവും, സത്യസന്ധതയും ഉണ്ടായിരിയ്ക്കണം. സാധാരണക്കാർക്ക് ശശാങ്കാസനം, ധനുരാസനം, പവനമുക്താസനം എന്നിങ്ങനെ വളരെ ലഖുവായ ആസന ക്രമങ്ങൾ മതി. നടുവിനെ ബലപ്പെടുത്തണം എന്നുള്ളവർക്ക് ഏറ്റവും പറ്റിയതായി തോന്നിയുട്ടുള്ളത് ചക്രാസനം ആണ്. പക്ഷെ സൂക്ഷിച്ചു ചെയ്യണം. വെറും നിലത്തു കിടന്ന് ചക്രാസനം ചെയ്യുന്നതായിരിയ്ക്കും ഉത്തമം. അല്ലെങ്കിൽ ഉരുണ്ടു വീഴാൻ സാധ്യതയുണ്ട്. സാധാരണക്കാർക്ക് അനുലോമ വിലോമ പോലുള്ള ലഖുവായ പ്രാണായാമവും പരീക്ഷിക്കാം. ജലദോഷവും, മൂക്കടപ്പും ഉള്ളവർക്ക് ജലനേതി പോലുള്ള ക്രിയകളും നല്ലതാണ്.

ധ്യാനവും, സമാധിയുമൊക്കെ രാജയോഗം പരിശീലിക്കുന്നവർക്കുള്ളതാണ്. കൃത്യമായ ധ്യാനം ഒട്ടും എളുപ്പമല്ല. നല്ല ദൃഢ നിശ്ചയം വേണം കൃത്യമായി ധ്യാനം പരിശീലിക്കുവാൻ. ഭക്ഷണത്തിലും, പെരുമാറ്റത്തിലുമൊക്കെ സ്വയം അറിഞ്ഞു കൊണ്ട് വളരെയേറെ നിയന്ത്രണങ്ങൾ രാജയോഗം പരിശീലിക്കുന്നവർ പാലിക്കേണ്ടതുണ്ട്. നല്ല ഒരു ഗുരുവിൻറ്റെ കീഴിൽ പരിശീലിക്കുന്നതായിരിക്കും ഉത്തമം. യോഗയിൽ ആകൃഷ്ടരായി തട്ടിപ്പു സംഘങ്ങളിൽ ചെന്ന് വീഴാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

യോഗയിൽ ജാതിയില്ല; മതമില്ല. ബാന്ഗ്ലൂരിലെ പ്രസിദ്ധമായ ‘Institute of Naturopathy & Yogic Sciences’-ൽ വർഷങ്ങൾക്കു മുമ്പ് യോഗാ പരിശീലിച്ചപ്പോൾ അവിടെ ഒരു മുസ്ലീമായിരുന്നു ചീഫ് യോഗാ ഇൻസ്ട്രക്ട്ടർ. ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ യോഗാ സ്‌കൂളായ 'ബീഹാർ സ്‌കൂൾ ഓഫ് യോഗ-യുടെ പല പുസ്തകങ്ങളും എഴുതിയിട്ടുള്ളത് സായ്പന്മാരാണ്; വിദേശികളാണ്. പ്രസിദ്ധ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളായ എഡിൻബറോ സ്‌കൂൾ ഓഫ് മെഡിസിനിൽ നിന്നും, ഗ്ളാസ്ഗോ സ്‌കൂൾ ഓഫ് മെഡിസിനിൽ നിന്നും ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച ഡോക്ടർമാർ 'ബീഹാർ സ്‌കൂൾ ഓഫ് യോഗ'-യിൽ താമസിച്ചു പഠിക്കുന്നു; പുസ്തകങ്ങളെഴുതുന്നു. 'ബീഹാർ സ്‌കൂൾ ഓഫ് യോഗ'-യിൽ പഠിക്കുകയും പിന്നീട് 'കുമയൂൺ യോഗ സംസ്ഥാൻ' സ്ഥാപിച്ച ഡോക്ടറായ സ്വാമി ഗ്യാൻ വിജയ് സരസ്വതിയാണ് എന്നെ നന്നായി യോഗയും, ക്രിയകളും പരിശീലിപ്പിച്ചത്.

ഇന്ത്യയിലെ യോഗികളുടെ പുസ്തകങ്ങൾ ആണ് ക്രിസ്തുവിനെയും, ക്രിസ്തു സന്ദേശങ്ങളെയും കുറിച്ച് ഏറ്റവും നന്നായി എഴുതപ്പെട്ട പുസ്തകങ്ങൾ. കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ച പരമഹംസ യോഗാനന്ദയുടെ ‘Autobiography of a Yogi’ - യിൽ നിറയെ ബൈബിൾ ഉദ്ധരിണികളാണ്. ലക്ഷ കണക്കിന് കോപ്പികൾ വിറ്റു പോയ പുസ്തകമാണ്. മലയാളത്തിലും തർജിമ ചെയ്യപ്പെട്ടിട്ടുണ്ട്. യോഗാനന്ദ 'ദി സെക്കന്ഡ് കമിംഗ് ഓഫ് ദി ക്രൈസ്റ്റ്' എന്ന മനോഹരമായ പുസ്തകവും രചിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറ്റെ ഗുരുവായ ശ്രീ യുക്തെശ്വർ ഗിരി ഹിന്ദു - ക്രിസ്ത്യൻ ധർമ ശാസ്ത്രങ്ങളുടെ സമാനതകൾ വ്യക്തമാക്കുന്ന 'The Holy Science' എന്ന മനോഹരമായ പുസ്തകവും എഴുതി. കഴിഞ്ഞ നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ച ആളായിരുന്നു ഋഷികേശിലെ ഡിവൈൻ ലൈഫ് സോസേറ്റി സ്ഥാപിച്ച മഹാ യോഗിയായ സ്വാമി ശിവാനന്ദ സരസ്വതി. അദ്ദേഹം ‘Life and Teachings of Lord Jesus’ എന്ന മനോഹരമായ പുസ്തകം എഴുതിയിട്ടുണ്ട്. അമേരിക്കയിൽ നിന്നുള്ള മാർഷൽ ഗോവിന്ദൻ 'ജീസസ് ആൻഡ് യോഗ സിദ്ധാസ്' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. സിദ്ധ യോഗികളും, ക്രിസ്തുവിൻറ്റെ ജീവിതവും തമ്മിലുള്ള ഒരു താരതമ്യ പഠനമാണത്.

ഇന്ത്യയുടെ ആത്മീയ സംസ്കാരത്തിന് വലിയ സംഭാവനകൾ നൽകിയവരാണ് സിദ്ധ യോഗികൾ. അഗസ്ത്യർ, ഭോഗ് നാതർ, പതാന്ജലി - ഇവരെല്ലാം സിദ്ധ യോഗികളുടെ പരമ്പരയിൽ വരുന്നവരാണ്. ജാതി മത ഭേദമന്യേ എല്ലാവരും മനുഷ്യരാണെന്നതായിരുന്നു അടിസ്ഥാനപരമായി അവരുടെ സന്ദേശം. ജാതി മത ഭേദമന്യേ ആത്മീയ അന്വേഷണം നടത്താൻ പ്രേരിപ്പിച്ച സിദ്ധ യോഗികളുടെ ഗ്രന്ഥങ്ങൾ കത്തിക്കുകയാണ് ബ്രാഹ്മണർ ചെയ്തത്. അമേരിക്കക്കാരനായ മാർഷൽ ഗോവിന്ദൻ തമിഴ് പഠിച്ചു സിദ്ധ യോഗിയുടെ ഗ്രന്ഥങ്ങൾ കണ്ടെടുത്തു പുനഃ പ്രകാശനം ചെയ്യുന്നു. പതിനായിരക്കണക്കിന് വർഷങ്ങൾ മുമ്പുള്ള തെക്കേ ഇന്ത്യൻ ചരിത്രവും, ശ്രീലങ്കൻ ചരിത്രവും അദ്ദേഹം പറയുന്നു. സായിപ്പിന് ഇക്കാര്യങ്ങളിൽ തുറന്ന സമീപനമുണ്ട്. ഭൗതിക വാദം പ്രചരിപ്പിക്കുന്ന ഇന്ത്യയിലെ അക്കാഡമിക് പണ്ഡിതർ ഇപ്പോഴും യാന്ത്രിക ഭൗതിക വാദവും, വരട്ടു വാദവും ആയി മുന്നോട്ടു പോകുന്നു. അത് കൊണ്ട് തന്നെ ഇന്ത്യയിലെ അക്കാഡമിക് പണ്ഡിതരിൽ പലരും യോഗയിലൂടെ സിദ്ധിക്കുന്ന ആത്മബോധത്തെയോ, ആത്മജ്ഞാനത്തെയോ അംഗീകരിക്കുന്നില്ല. ജെ.എൻ.യു. പോലെയുള്ള നമ്മുടെ യൂണിവേഴ്‌സിറ്റികൾ യോഗാ പഠിപ്പിക്കുവാൻ കൂട്ടാക്കാത്തത് അതു കൊണ്ടാണ്.

മലയാളികളുടെ ഇടയിലും ഒരു മഹായോഗി ഉണ്ടെന്നുള്ളത് നമുക്ക് അഭിമാനം പകരുന്ന ഒന്നാണ്. ശ്രി എം. അല്ലെങ്കിൽ ശ്രി മുംതാസ് അലി ഖാനാണ് ഇപ്പോഴും ജീവിച്ചിരിക്കുന്ന ആ മഹായോഗി. ശ്രി എം. കന്യാകുമാരിയിൽ നിന്ന് കാശ്മീർ വരെ ഈയിടെ മത സൗഹാർദത്തിന് വേണ്ടി 7500 കിലോ മീറ്റർ നടന്നു. 'ഗുരു സമക്ഷം - ഒരു ഹിമാലയൻ യോഗിയുടെ ആത്മ കഥ' ('Apprenticed to a Himalayan Master - A yogi's Autobiography') എഴുതിയ ശ്രി എം അല്ലെങ്കിൽ ശ്രി മുംതാസ് അലി ഖാൻ തിരുവനതപുരത്ത് വൻജിയൂരിൽ ജനിച്ചു വളർന്ന ആളാണ്. മൂന്നര വർഷം നാഥ് സമ്പ്രദായത്തിലുള്ള ഗുരുവായ മഹേശ്വർനാതിനൊപ്പം ഹിമാലയത്തിൽ ധ്യാന മാർഗങ്ങൾ അനുഷ്ടിച്ചു. പരസ്യ ജീവിതം ആരംഭിച്ചതിനു ശേഷം 2015-16 -ൽ വർഗീയതക്കെതിരേ 'Walk of Hope ' സംഘടിപ്പിച്ചു. പദയാത്രക്ക് മുമ്പ് മലയാളത്തിൽ ജയ്ഹിന്ദ്, ഏഷ്യാനെറ്റ്, കൈരളി, മനോരമ വിഷൻ - ഇങ്ങനെ അനേകം ചാനലുകൾ ശ്രി എം - വുമായി അഭിമുഖ സംഭാഷണം നടത്തുകയുണ്ടായി. ദേശാഭിമാനിയും, മാതൃഭൂമിയും മുംതാസ് അലി ഖാൻ മഹാ യോഗി ആയി മാറിയ കഥ എഴുതി. ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലേക്കും സഞ്ചരിച്ച 'വാക് ഓഫ് ഹോപ്പ്' അല്ലെങ്കിൽ 'പ്രത്യാശയുടെ പദയാത്ര' എല്ലാ മതങ്ങളിൽ നിന്നും ഉള്ള അനേകം പേരെ ആകർഷിച്ചു. മാനവ് ഏകതാ മിഷൻറ്റെ നേതൃത്വത്തിൽ 2015-16 - ൽ കേരളത്തിലൂടെയും കടന്നു പോയ 'പ്രത്യാശയുടെ പദയാത്ര' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കന്യാകുമാരി മുതൽ ശ്രീനഗർ വരെ 7500 കിലോമീറ്റർ നടന്നുള്ള ആ യാത്രക്ക് ഇന്ത്യയിലെ പല സ്ഥലങ്ങളിലുമുള്ള മലയാളി സംഘടനകളുടെ സ്വീകരണം ലഭിക്കുകയുണ്ടായി. ആത്മീയ മണ്ഡലത്തിലും, രാഷ്ട്രീയ, സാമൂഹ്യ, വിദ്യാഭ്യാസ മണ്ഡലങ്ങളിലുള്ളവരും ശ്രി എം-നെ എതിരേറ്റു. ശ്രി എം. ഡൽഹി ഐ.ഐ.ടി.-യിൽ അടക്കം പല സ്ഥാപനങ്ങളിലും പ്രഭാഷണം നടത്തി. യോഗാ ദിനത്തിൽ വ്യത്യസ്ത മത വിഭാഗങ്ങളിലുള്ള മനുഷ്യർ തമ്മിൽ ഇതു പോലെ സൗഹാർദം ഉണ്ടാക്കാൻ നോക്കുന്ന മഹായോഗികളേയും സ്മരിക്കേണ്ടതുണ്ട്. കാരണം ഇതൊക്കെയാണ് ഇന്നത്തെ ഇന്ത്യൻ സമൂഹത്തിന് ആവശ്യം എന്നത് തന്നെ.