2019 മേയ് 16, വ്യാഴാഴ്‌ച

മന്ത്രവാദത്തിൽ മുങ്ങുന്ന കേരളം


കേരളത്തിൽ ആൾദൈവങ്ങളും, മന്ത്രവാദവും, പ്രാർത്ഥനാ ഗ്രൂപ്പുകളും, ആഭിചാര ക്രിയകളും കൂടി വരുന്നൂ. ബാങ്കിൽ നിന്നും ലോൺ എടുത്തിട്ട് മാന്യമായി തിരിച്ചടയക്കാതിരിക്കാൻ മന്ത്രവാദം ചെയ്തും, വസ്തുവിൻറ്റെ ജപ്തി തടയാൻ ജ്യോതിഷത്തിലൂടെ പരിഹാരം തേടി അവസാനം ഈയിടെ വീട്ടമ്മയും, മകളും ആത്മഹത്യ ചെയ്യുന്നതിലേക്ക് കാര്യങ്ങൾ എത്തിയത് കാണിക്കുന്നത് കേരളത്തിലെ സമീപകാല ട്രെൻഡ് ആണ്. ഏതു മലയാളം പത്രമോ മാസികയോ നോക്കിയാൽ കാനാടി മഠം, മന്ത്രവാദം, ചാത്തൻ സേവാ, ജ്യോതിഷം, ഏലസുകൾ  - ഇവയെ കുറിച്ചൊക്കെയുള്ള പരസ്യങ്ങളും വാർത്തകളും കാണാം. ജിന്നൊഴിപ്പിക്കൽ എന്ന് പറഞ്ഞു മുസ്ലീങ്ങളുടെ ഇടയിലും ഉണ്ട് ഈ പരിപാടി. ദുഷ്ടാരൂപികളെ അകറ്റുന്ന പ്രാർത്ഥനാ ഗ്രൂപ്പുകൾ ക്രിസ്ത്യാനികളുടെ ഇടയിലും സജീവം. ബാങ്ക് മാനേജരെ ഇത്തരം ടീമുകൾക്ക് എങ്ങനെ സ്വാധീനിക്കാൻ പറ്റും എന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. വിദ്യാഭ്യാസമുള്ളവരിലും, നഗര വാസികളിലും ഇത്തരം അന്ധ വിശ്വാസങ്ങൾ പടർന്നു പിടിക്കുന്നതാണ് ഏറ്റവും പരിതാപകരം. ഇതെഴുതുന്നയാൾ താമസിക്കുന്ന ഡൽഹിയിലെ ഞങ്ങളുടെ അടുത്തുള്ള സെക്റ്ററിലെ ഒരു ഫ്ലാറ്റ് ഏരിയയിൽ ഒരു മലയാളി ഭാര്യ-ഭർത്താക്കന്മാർ തമ്മിൽ തെറ്റിയപ്പോൾ പിന്നീട് ഭർത്താവ് കണ്ടത് തലയിണക്കടിയിലും വീടിൻറ്റെ പല ഭാഗത്തും തലമുടിയും, അസ്ഥി കഷണങ്ങളും, ക്ഷുദ്ര പ്രയോഗത്തിനുള്ള മറ്റു പല സാധനങ്ങളും ആയിരുന്നൂ!!!! ഇത്തരത്തിൽ പല ഭാര്യമാരും ചീമുട്ടയും, കോഴിത്തലയും ഒക്കെ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ അറിഞ്ഞു കൂടാ. സത്യമായിട്ടും അറിഞ്ഞു കൂടാ.

ഇത്തരം അന്ധ വിശ്വാസങ്ങളെ കുറിച്ച് സാധാരണക്കാരായ ആളുകളോടു പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അവർ സ്ഥിരം ജീവിത പ്രശ്നങ്ങൾക്ക് പരിഹാരമായി ആൾ ദൈവങ്ങളുടെയും, തട്ടിപ്പുകാരുടെയും ധ്യാന ഗുരുക്കൻമാരുടെയും പിന്നാലെ പൊയ്കൊണ്ടിരിക്കും. പ്രേതത്തെ കുപ്പിയിൽ കേറ്റാൻ ആളുള്ളപ്പോൾ യുക്തി പറഞ്ഞിട്ടു വെല്ലോ കാര്യവുമുണ്ടോ? പണ്ടത്തെ വീക്കിലികളിൽ മന്ത്രവാദ നോവലുകളുടെ പിന്നാലെ ആയിരുന്നല്ലോ വായനാക്കാർ. ഇവിടെ ചാത്തൻ സേവക്കും, ഏലസ്സ് കേട്ടുന്നതിനും, ചരട് കെട്ടുന്നതിനും ഇഷടം പോലെ മാർക്കെറ്റ് ഉണ്ട്. ചരട് കെട്ടാനും, കെട്ടി കൊടുക്കാനും ആളുകൾ ഉണ്ട്. അതുകൊണ്ട് ഇനിയുള്ള കാലത്തും ഇതൊക്കെ സജീവമായിട്ട് തന്നെ നടക്കും എന്നാണ് തോന്നുന്നത്. ആത്മഹത്യയിലേക്കൊക്കെ കാര്യങ്ങൾ എത്തുമ്പോഴേ പൊതുസമൂഹം കാര്യങ്ങൾ നീങ്ങുന്നത് ഇത്തരത്തിലാണെന്ന് തിരിച്ചറിയുകയുള്ളൂ.

ആൾ ദൈവങ്ങളും ഇപ്പോൾ കേരളത്തിലും ഇഷ്ടം പോലെ. ആൾ ദൈവങ്ങളുടെ കാര്യം പറയുകയാണെങ്കിൽ ആൾ ദൈവത്തിൽ ദൈവവും, മനുഷ്യനും ഉണ്ട്. മനുഷ്യനാണെങ്കിൽ വിമർശിക്കാം. കാരണം മനുഷ്യന് തെറ്റു പറ്റുക സ്വോഭാവികം മാത്രമാണല്ലോ. പക്ഷെ ദൈവത്തെ വിമർശിക്കാൻ പാടില്ലല്ലോ. കാരണം ദൈവത്തിന് തെറ്റു പറ്റില്ലല്ലോ.  ഉപനിഷത്തിനും, ബ്രഹ്മ സൂത്രത്തിനും വ്യാഖ്യാനങ്ങൾ എഴുതിയ ശ്രീ ശങ്കരാചാര്യരായിരുന്നു കേരളം കണ്ട ഏറ്റവും വലിയ തത്വജ്ഞാനി. പക്ഷെ അദ്ദേഹം ഒരിക്കലും ആൾ ദൈവമായി സ്വയം അവകാശപെട്ടില്ല. അദ്ദേഹം നില നിന്നിരുന്ന രാഷ്ട്രീയ വ്യവസ്ഥിതിയിൽ അധികാര സ്ഥാപനങ്ങളോട് അടുക്കാനും ശ്രമിച്ചില്ല. അത്ഭുതങ്ങളും കാണിച്ചില്ല. ശ്രി നാരായണ ഗുരുവും അത്ഭുതങ്ങൾ കാണിച്ചില്ല. പക്ഷെ ഇന്ന് അധികാരത്തിനും, സമ്പത്തിനും വേണ്ടി പരക്കം പായുകയാണ്  ആൾ ദൈവങ്ങൾ. മന്ത്രിമാരും, ഉദ്യോഗസ്ഥ പ്രമുഖരും, പണ ചാക്കുകളും കാൽക്കൽ വീഴുന്ന ആൾ ദൈവങ്ങൾക്ക് അവരെ കളിയാക്കുകയോ, അവരുടെ അപ്രമാദിത്വം ചോദ്യം ചെയ്യുകയും ചെയ്യുന്ന ഒന്നും രസിക്കില്ലല്ലോ.

മതം എന്ന് പറയുമ്പോൾ തന്നെ ഓരോ മതത്തിലേയും ആദ്ധ്യാത്മികവും, ധാർമികവും ആയിട്ടുള്ള കാര്യങ്ങൾക്കാണ് മുൻഗണന കൊടുക്കേണ്ടത്. എളിമ, വിനയം, സത്യസന്ധത, ആത്മാർഥത, സാമൂഹ്യ സേവനം - ഇതൊക്കെയാണ് ഏതു മതത്തിൻറ്റെയും അന്ത സത്ത. അല്ലാതെ ചരിത്രത്തിലും, ആചാരങ്ങളിലും അല്ല ഏതെങ്കിലും മതത്തിൻറ്റെ അന്ത സത്ത കാണേണ്ടത്. "ലോകോ സമസ്താ സുഖിനോ ഭവന്തു", "വസുധൈവ കുടുംബകം" - ഇതൊക്കെയാണ് ഋഷിമാർ പഠിപ്പിച്ചത്. ലോകത്തിനു മുഴുവൻ സുഖം വരാനും, ലോകത്തെ മുഴുവൻ കുടുംബം ആയി കാണാനും ഒക്കെയാണ് പഴയ ഋഷിമാർ പറഞ്ഞു തന്നത്.

ഹിന്ദുവിൽ തന്നെ താന്ത്രിക സമ്പ്രദായവും, മറ്റു പല സമ്പ്രദായങ്ങളിലും ഉള്ളവർ ഉണ്ട്. പണ്ടുണ്ടായിരുന്ന ശൈവ സങ്കൽപ്പങ്ങൾ, ശക്തി സങ്കൽപ്പങ്ങൾ, താന്ത്രിക സങ്കൽപ്പങ്ങൾ തുടങ്ങിയവ പിൽക്കാല ഹിന്ദുമതത്തിൻറ്റേതായി അറിയപ്പെട്ടു. ദ്രവീഡിയ സംസ്കാരത്തിൻറ്റെ വിശ്വാസങ്ങൾ പ്രധാനമായും പ്രകൃതിയുമായി ബന്ധപ്പെട്ടതും ലളിതവുമായിരുന്നു. പിൽക്കാലത്ത് നയതന്ത്ര രീതിയിലുള്ള സാഹിത്യ രചനകളാണ് പുരാണങ്ങളിലും മറ്റും തുടർന്നുപോന്നിട്ടുള്ളത്; അതായത് എല്ലാ വിഭാഗക്കാരേയും തൃപ്തിപ്പെടുത്തിയും എന്നാൽ കാതലായ തത്വത്തിൽ നിന്ന് വ്യതിചലിക്കാതെയും. ഇതിൻറ്റെയെല്ലാം ഫലമായി ഇന്ത്യയിൽ ഒരു Multi Ethnic സമൂഹം രൂപം കൊണ്ടു. ശൈവ സങ്കൽപ്പങ്ങൾ, ശക്തി സങ്കൽപ്പങ്ങൾ, താന്ത്രിക സങ്കൽപ്പങ്ങൾ തുടങ്ങിയവ പിൽക്കാല ഹിന്ദുമതത്തിൻറ്റേതായി അറിയപ്പെട്ടു. തദ്ദേശിയമായി പ്രചരിക്കുന്ന ചാമുണ്ഡി-മഹിഷ സംഘട്ടണം, ഹിന്ദുമതത്തിലേക്കെത്തുമ്പോൾ ദേവന്മാരിലൂടെയാണ് അവതരിപ്പിക്കപ്പെടുന്നത്. ഇത്തരം കൂട്ടികുഴക്കൽ ഹിന്ദു ഐതീഹ്യങ്ങളിലുടനീളം കാണാം. ഭാഷയിലും ഈ ചരിത്രപരമായ സ്വാധീനം ഉണ്ട്. വൈദിക ഭാഷയിൽ അല്ലെങ്കിൽ വൈദിക സംസ്കൃതത്തിൽ നിന്നും, പ്രകൃത് ഭാഷകളിൽ നിന്നും ദ്രാവിഡ ഭാഷകൾ വ്യാകരണമുൾപ്പടെ വളരെയേറെ കടംകൊണ്ടിട്ടുണ്ട്. അതി സൂക്ഷ്മവും, ബൃഹത്തുമായ ചരിത്രപഠനങ്ങളിലൂടെ മാത്രമെ അവയൊക്കെ എങ്ങെനെയൊക്കെയാണ് ചരിത്രത്തിൽ സ്വാംശീകരിക്കപ്പെട്ടത് എന്നത് കണ്ടെത്തുവാൻ സാധിക്കുകയുള്ളു. നൂറ്റാണ്ടുകളിലൂടെയും, ആയിരകണക്കിന് വർഷങ്ങളിലൂടെയും രൂപപ്പെട്ട ആ സ്വാംശീകരിക്കൽ പ്രക്രിയ കണ്ടെത്തുന്നത് വളരെ ദുഷ്കരമാണെന്നും അത് കണ്ടെത്താനാവുകയില്ല എന്നുമാണ് ദക്ഷിണേന്ത്യയിലെ 18 സിദ്ധയോഗികളെ കുറിച്ച് പഠിച്ച മാർഷൽ ഗോവിന്ദനെ പോലുള്ളവർ അഭിപ്രായപ്പെടുന്നത്. ചുരുക്കം പറഞ്ഞാൽ ആര്യ-ദ്രവീഡിയരുടെ കൂടിച്ചേരലിൽ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാൻ ആർക്കും സാധ്യമല്ല.

ഇന്ത്യൻ ചരിത്രത്തിലെ ആദ്യ സാമ്രാജ്യമാണ് മൗര്യ സാമ്രാജ്യം. പക്ഷെ ആ മൗര്യ സാമ്രാജ്യം ഇന്ത്യ മുഴുവൻ വ്യാപിച്ചു കിടന്ന ഒന്നല്ലായിരുന്നു. “Wayanadan forests stopped him” -  എന്നാണ് ചന്ദ്ര ഗുപ്ത മൌര്യരുടെ കേരളത്തിലേക്കുള്ള വരവിനെ കുറിച്ച് ചരിത്രകാരനായ ഡി. ഡി. കൊസാംബി പറയുന്നത്. കേരളത്തിൽ ബ്രട്ടീഷുകാർ വന്ന് പ്ലാൻറ്റേഷൻ കൃഷി ആരഭിക്കുന്നതിനു മുൻപ് കേരളം പൊതുവെ കൊടും കാടായിരുന്നു. ജന സംഖ്യ കൂടുകയും, പല വെളിപ്രദേശങ്ങളിൽ കൃഷി തുടങ്ങുകയും, പ്ലാൻറ്റേഷൻ കൃഷി ആരഭിക്കുകയും, കാട് കയ്യേറുകയും ഒക്കെ ചെയ്യുന്നതിന് മുൻപ് കേരളം കാവുകളും, കാടുകളും ഒക്കെയായി താരതമ്യേനെ ജനസംഖ്യ കുറഞ്ഞ് ഇന്ത്യയിലെ സാമ്രാജ്യങ്ങളിൽ നിന്ന് അകന്നു കഴിഞ്ഞ പ്രദേശമായിരുന്നു. ഒരു വശത്ത് സഹ്യ പർവ്വതം; മറുവശത്ത് അറബിക്കടൽ - ഇവ രണ്ടും കേരളത്തിന് വളരെ പ്രത്യേകമായ ഒരു 'ഐഡൻറ്റിറ്റി' നൽകി.

കേരളത്തിൽ കാവുകളിലും, ദ്രാവിഢ രീതികളിലും അധിഷ്ഠിതമായ ഒരു ആരാധനാ ക്രമമാണ് പണ്ട് നമുക്കുണ്ടായിരുന്നത്. പരശുരാമൻറ്റെ മഴുവെറിഞ്ഞുള്ള കേരളോൽപ്പത്തി കഥയൊക്കെ സാംസ്കാരികമായ ഒരു അധിനിവേശത്തെയാണ് സൂചിപ്പിക്കുന്നത്. പരശു (ആയുധം) ഉപയോഗിച്ച് കേരളത്തെ വീണ്ടെടുത്തു എന്നു വച്ചാൽ, ദ്രാവിഡരിൽ നിന്ന് പൗരോഹിത്യം കേരളത്തെ വീണ്ടെടുത്തു എന്ന് പല സാമൂഹ്യ ചരിത്രകാരൻമാരും അർഥം കാണുന്നു. മിത്തുകൾ നോക്കി ചരിത്രം പറയുമ്പോൾ മഴു എറിഞ്ഞു സമുദ്രം മാറ്റുന്ന പോലെയുള്ള എല്ലാത്തിനും ഒരു ബ്രാഹ്മണ സംസ്കാര ഉത്ഭവവും, ബ്രാഹ്മണ ലോക ക്രമത്തിൽ അധിഷ്ഠിതമായ ഒരു സ്ഥാനവുമാണ്‌ കാണാൻ സാധിക്കുന്നത്. അധികാരത്തിൻറ്റെ  പിടിമുറുക്കുവാൻ വേണ്ടിയാണ് ഇതുപോലെയുള്ള നിരവധി കഥകൾ ക്ഷേത്ര പാരമ്പര്യങ്ങളുമായി ബന്ധിപ്പിച്ചത് എന്നാണ് പറയപ്പെടുന്നത്. എട്ടാം നൂറ്റാണ്ടു മുതൽ കേരളം ചരിത്രത്തിൽ കാണുന്ന ബ്രാഹ്മണാധിപത്യത്തിൽ മന്ത്രവാദത്തിന് വലിയ സ്ഥാനമുണ്ടായിരുന്നു. തദ്ദേശീയരായ ജനങ്ങൾക്ക് മേൽ ആധിപത്യം ഉറപ്പിക്കുന്നതിൽ മന്ത്രവാദത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു എന്ന് തന്നെയാണ് പല ചരിത്രകാരന്മാരും ചൂണ്ടി കാട്ടിയിട്ടുള്ളത്.

ഇത്തരത്തിൽ ആചാരങ്ങളിലും, അനുഷ്ഠാനങ്ങങ്ങൾക്കും പ്രാമുഖ്യം കൊടുക്കുമ്പോൾ മനുഷ്യത്വം ആണ് വഴിമാറി പോകുന്നത്. മാധവസേവ എന്നുള്ളത് മാനവ സേവയാണെന്നുള്ളത് പല ഹിന്ദുക്കളും മറക്കുന്നു. ഇന്ത്യയിൽ ജാതി ചിന്ത പ്രബലമായപ്പോൾ മുതൽ മാത്രമാണ് മാനവസേവ പലരും മറക്കാൻ തുടങ്ങിയത്. ദക്ഷിണേന്ത്യയിലെ 18 സിദ്ധയോഗികളിൽ പ്രമുഖനായ തിരുമൂളാറിൻറ്റെ ദൈവമൊക്കെ കരുണാമയനാണ്. മാനവസേവ ചെയ്യുമ്പോഴാണ് ആ ദൈവം പ്രസാദിക്കുന്നതും. 'തിരുമന്ദിരം' അത് സാക്ഷ്യപ്പെടുത്തുന്നു. ഈ മാനവസേവാ ജാതിഹിന്ദുക്കളിൽ നിന്ന് അപ്രത്യക്ഷമായതാണ് ഇന്ത്യയുടെ ദാരിദ്ര്യത്തിന് കാരണമെന്ന് പല എഴുത്തുകാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പവൻ വർമയുടെ 'The Great Indian Middle Class' എന്ന പുസ്തകത്തിൽ ഇതിനെ കുറിച്ച് ദീർഘമായി പറയുന്നുമുണ്ട്. പക്ഷെ ഈ മനസ്ഥിതിക്കെതിരെ വിമർശനം ഉയരേണ്ടത് ഹിന്ദുക്കളിൽ നിന്ന് തന്നെയാണ്; അല്ലാതെ മറ്റു മതസ്ഥരിൽ നിന്നല്ല.

കള്ളും, ചാരായവും, ഉണക്കലരിയും ഒക്കെ ഉപയോഗിക്കുന്ന പണ്ടത്തെ ദ്രാവിഡാചാര പ്രകാരമുള്ള കേരളത്തിലെ ആചാര വിധികളിൽ താന്ത്രികത്തിൽ അധിഷ്ഠിതമായ ഒട്ടേറെ ആഭിചാര ക്രിയകളും സ്ഥാനം നേടിയിരുന്നു. കടമറ്റത്ത് കത്തനാരും, സൂര്യകാലടി മനയും കലൂർ, കാട്ടുമാടം മനകളും ഒക്കെ കേരളത്തിലെ മന്ത്രവാദ പാരമ്പര്യത്തിൽ സജീവ സാന്നിത്യം അറിയിച്ചുട്ടുള്ളതാണ്. പക്ഷെ കുറെ നാളുകളായി മന്ത്രവാദ നോവലുകളും, സിനിമകളും, സീരിയലുകളുമാണ് വീണ്ടും മലയാളിയെ ഇക്കാര്യങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചതെന്ന് തോന്നുന്നു. ചരട് കെട്ടിയവരെ ഇപ്പോൾ ധാരാളം കേരളത്തിൽ കാണാം. ഇത്തരത്തിലുള്ള ആശയങ്ങൾ പ്രചരിപ്പിക്കുന്ന 'വാട്ട്സ്ആപ്പ്' ഗ്രൂപ്പുകളും ഇപ്പോൾ സജീവമായിട്ടുണ്ടോ എന്ന് സംശയിക്കണം. ടെക്‌നോളജി മലയാളിക്ക് പലപ്പോഴും അധോഗതിയാണ് സമ്മാനിക്കുന്നത്. കാര്യസാധ്യത്തിനുള്ള കുറുക്കുവഴി ആയി മന്ത്രവാദമൊക്കെ തിരഞ്ഞെടുക്കുന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം തന്നെയാണ്. ആത്മഹത്യയിലേക്ക് നയിക്കുന്ന മന്ത്രവാദമൊക്കെ മലയാളിക്ക് ഒട്ടും അഭിമാനിക്കാൻ വക നൽകുന്നില്ല. ചുരുക്കം പറഞ്ഞാൽ അന്ധ വിശ്വാസങ്ങളിൽ മുങ്ങിയ കേരളത്തിൻറ്റെ പോക്ക് തീർത്തും നിരാശാജനകം. കഷ്ടം, മോശം, ലജ്‌ജാവഹം എന്നും കൂടി പറയാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ