2019 ഏപ്രിൽ 24, ബുധനാഴ്‌ച

ഒരുപോലെ ചെറുക്കപ്പെടേണ്ട ഭൂരിപക്ഷ വർഗീയതയും, ന്യൂന പക്ഷ വർഗീയതയും

"ഭൂരിപക്ഷ വർഗീയതയും, ന്യൂന പക്ഷ വർഗീയതയും ഒരു പോലെ ചെറുക്കപ്പെടേണ്ടതുണ്ട്" എന്നാണ് ഇ.എം.എസ്. നമ്പൂതിരിപ്പാട് ഒരു ഇൻറ്റർവ്യൂവിൽ പറഞ്ഞത്. പക്ഷെ ഫലത്തിൽ ഭൂരിപക്ഷ വർഗീയതയെ മാത്രം ചെറുക്കുന്നതിലേക്കു കമ്യൂണിസ്റ്റുകാർ കേരളത്തിൽ കൂപ്പു കുത്തി. ഹിന്ദു ഭീകരത ചെറുത്ത കമ്യൂണിസ്റ്റുകാർ പ്രൊഫെസർ ടി. ജെ. ജോസെഫിൻറ്റെ കൈ വെട്ടിയതിനെതിരെ ഒരക്ഷരം പറഞ്ഞോ? കൈ വെട്ടിനെതിരെയും, വർഗീയ വാദിയായ മദനിക്കെതിരെയും നിലപാടെടുക്കാൻ കേരളത്തിലെ കമ്യൂണിസ്റ്റുകാർക്ക് സാധിച്ചില്ല. ബി.ജെ.പി. - യും, ആർ.എസ്.എസും കേരളത്തിൽ വളർന്നതിൻറ്റെ രഹസ്യം വേറെ ഒരിടത്തും അന്വേഷിക്കേണ്ടതില്ല.

സദ്ദാം ഹുസൈന് വേണ്ടി സി.പി.എം. കേരളത്തിൽ ഹർത്താൽ നടത്തിയപ്പോൾൾ അദ്ദേഹത്തെ മഹത്ത്വവൽക്കരിക്കുക അല്ലേ ചെയ്തത്??? നാഷണൽ ജ്യോഗ്രഫിക് സദ്ദാമിനെയും, സദ്ദാമിൻറ്റെ ആണ്മക്കളുടെയും കൊലപാതക പരമ്പരകൾ ഉൾകൊള്ളുന്ന ഡോക്കുമെൻറ്ററി സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. അതിൽ സദ്ദാം ഹുസൈൻറ്റെ ഞെട്ടിപ്പിക്കുന്ന ക്രൂരതകളാണ് കാണിക്കുന്നത്. സദ്ദാമിൻറെ രണ്ടു പുത്രിമാരുടെ ഭർത്താക്കന്മാർ കൂറ് മാറിയതിനു ശേഷം തിരിച്ചു വന്നപ്പോൾ ഭർത്താക്കന്മാരുടെ ബന്ധുക്കളെ മുഴുവൻ വിളിച്ചു വരുത്തി അവരോടൊപ്പം വെടി വെച്ച് കൊന്നയാളാണ് സദ്ദാം. വിഷ വാതകത്തിലൂടെ ആയിര കണക്കിന് കുർദുകളെ കൊന്നയാൾ. സദ്ദാം ഹുസൈന് വേണ്ടിയും, ചൈനക്കും, ഉത്തര കൊറിയക്കും വേണ്ടിയും നമ്മുടെ കമ്യുണിസ്റ്റുകാർ വാദിക്കുമ്പോൾ അവർ ചെയ്യുന്ന പ്രവർത്തിയെ പോഴത്തരം എന്നാണ് വിശേഷിപ്പിക്കേണ്ടത്. ആ വാചാലതയെ പോലെ തന്നെയുള്ള വിഡ്ഢിത്തമാണ്  ഇപ്പോൾ ശ്രീലങ്കയിലെ ബോംബ് സ്ഫോടനങ്ങളോട് 'കുറ്റകരമായ മൗനം' പുലർത്തുന്നതും.

ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ ഈസ്റ്റർ ദിനത്തിൽ മൂന്ന് ക്രിസ്ത്യൻ പള്ളികളിലടക്കം ആറിടങ്ങളിലാണ് സ്ഫോടനം നടന്നത്. ഇന്നലത്തെ വാർത്തയിൽ 320-ൽ മിച്ചം പേർ കൊല്ലപ്പെട്ടു എന്നാണുള്ളത്. 700-ൽ മിച്ചം പേർക്ക് പരുക്കേറ്റിരുന്നു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. അതുകൊണ്ട് ഇനിയും മരണ സംഖ്യാ ഉയർന്നേക്കാം. ശ്രീലങ്കയിലെ സ്‌ഫോടനങ്ങൾ പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണൽ തൗഹീദ് ജമാഅത്ത് (എൻ.ടി.ജെ.) - യുടെ നേതൃത്വത്തിൽ ആണ് നടന്നെതെന്നാണ് ഇപ്പോൾ പുറത്തു വരൂന്ന വാർത്ത. ഇവർക്ക് ഭീകര സംഘടനയായ 'ഇസ്‌ലാമിക്ക് സ്റ്റെയ്റ്റുമായി' ബന്ധമുണ്ടെന്നുള്ള വാർത്തയും കൂടി പുറത്തു വരുന്നൂ. കുറെ വർഷങ്ങളായി പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറിയിരുന്ന ശ്രീലങ്കയിൽ നിന്ന് ഈ സ്‌ഫോടനത്തോടെ വിദേശ ടൂറിസ്റ്റുകൾ അകലം പാലിക്കും. അങ്ങനെ ശ്രീലങ്കയുടെ സംമ്പദ് വ്യവസ്ഥയെ തകർക്കുകയെന്ന ലക്ഷ്യവും അക്രമികൾക്കുണ്ട് എന്ന് വ്യക്തം. ഇതിന് വേണ്ടിയാണ് പള്ളികൾക്കൊപ്പം വലിയ സെക്യൂരിറ്റിയൊന്നുമില്ലാത്ത പഞ്ച നക്ഷത്ര ഹോട്ടലുകളും  ബോംബ് സ്‌ഫോടനത്തിന് തെരഞ്ഞെടുത്തത്. വിദേശികളെ ലക്ഷ്യമിട്ടുകൊണ്ട് പാക്കിസ്ഥാനിലും അഫ്‌ഗാനിസ്ഥാനിലും ഈ രീതിയിൽ പഞ്ച നക്ഷത്ര ഹോട്ടലുകളിൽ ബോംബ് സ്‌ഫോടനങ്ങൾ നേരത്തേ ഉണ്ടായിട്ടുണ്ട്.  

എല്ലാ ഭീകര സംഘടനകളേയും, അവയുടെ അനുഭാവികളേയും ഭരണകൂടം നിരീക്ഷിക്കേണ്ടതുണ്ട്. ന്യൂനപക്ഷ വർഗീയതയേയും  ഭൂരിപക്ഷ വർഗീയതയേയും ഒരുപോലെ എതിർക്കേണ്ടതുണ്ട്. ഇന്ത്യയിൽ നമ്മുടെ ഇടതുപക്ഷവും, ലിബറലുകളും ഭൂരിപക്ഷ വർഗീയതയെ മാത്രം എതിർക്കും. അത്‌ മാറേണ്ടതുണ്ട്. ന്യൂനപക്ഷ വർഗീയത വളരെ ആസൂത്രിതവും സംഘടിതവുമായ തീവ്രവാദത്തിലേക്ക് വഴിമാറുന്നു എന്നാണ് ശ്രീലങ്കൻ ബോംബ് സ്ഫോടനം നമ്മെ പഠിപ്പിക്കുന്നത്. 2016 നവംബറിൽ ശ്രീലങ്കയുടെ ജസ്റ്റിസ് മിനിസ്റ്റർ വരേണ്യ വർഗ്ഗത്തിൽ നിന്നുള്ള ഉന്നത വിദ്യാഭ്യാസം ലഭിച്ച 32 പേർ  'ഇസ്‌ലാമിക്ക് സ്റ്റെയ്റ്റിൽ' ചേർന്നിരുന്നു എന്ന് ശ്രീലങ്കൻ പാർലമെൻറ്റിനെ ധരിപ്പിച്ചതാണ്. 2018 ഫെബ്രുവരിയിലും മാർച്ചിലുമായി ശ്രീലങ്കയിലെ അമ്പാറയിലും കാൻഡിയിലും ഉണ്ടായ മുസ്‌ലിം വിരുദ്ധ ലഹളയാണ് ഈ ബോംബ് സ്ഫോടനങ്ങളിലേക്ക് വഴിവെച്ചതെന്നാണ് ഇപ്പോൾ ശ്രീലങ്കയിലെ ഗവൺമെൻറ്റ് വൃത്തങ്ങൾ വിലയിരുത്തുന്നത്. എന്തായാലും  പ്രാദേശികമായ ഒരു വിഷയത്തിൻ മേൽ ഇത്ര കടുത്ത പ്രതികരണമൊന്നും ഒരു രീതിയിലും ന്യായീകരിക്കാൻ സാധിക്കുകയില്ല. ഇന്ത്യ ജാഗ്രതയോടെ കരുതി ഇരിക്കണം എന്ന് തന്നെയാണ് ശ്രീലങ്കൻ ബോംബ് സ്ഫോടനം നമ്മെ പഠിപ്പിക്കുന്നത്.

പലസ്തീനിൽ ഒരു മുസ്ലിം മരിച്ചാൽ കേരളത്തിൽ 'സേവ് ഗാസാ' എന്ന് പറഞ്ഞു അലമുറയിടുന്ന പലരും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ദാദ്രിയിലെ മുഹമ്മദ് അത്ത്‌ലാക്കിൻറ്റെ കൊലപാതകത്തിലും, പശുവിൻറ്റെ പേരിൽ ഉത്തരേന്ത്യയിൽ നടക്കുന്ന കൊലപാതകങ്ങളോടും രൂക്ഷമായി പ്രതികരിക്കുന്ന പലരുടേയും നിഷ്പക്ഷതയാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. അപ്പോഴൊക്കെ ഉണ്ടാകുന്ന ചാനൽ ചർച്ചകൾ ഇപ്പോൾ മലയാളം ചാനലുകളിലൊന്നിലും ശ്രീലങ്കയിലെ ഭീകരാക്രമണത്തിൻറ്റെ പശ്ചാത്തലത്തിൽ കാൺമാനില്ല എന്നതും ശ്രദ്ധേയമാണ്. തൊട്ടടുത്ത്‌ കിടക്കുന്ന ശ്രീലങ്കയിൽ ഉണ്ടായ അത്യന്തം ദാരുണമായ സംഭവം അറിഞ്ഞതായി പോലും പലരും ഭാവിക്കുന്നില്ലാ എന്നുള്ളത് നമ്മുടെ 'സെക്കുലറിസ്റ്റുകളുടെ' ഗുരുതരമായ വീഴ്ചയാണ്. 'സെക്കുലറിസ്റ്റുകകൾ' എന്ന കാപട്യക്കാരുടെ അകമഴിഞ്ഞ പിന്തുണ ഇത്തരം ആക്രമണങ്ങൾക്കൊക്കെ ഉണ്ടെന്ന് അവരുടെ 'കുറ്റകരമായ മൗനം' തെളിയിക്കുന്നു. മതേതരത്ത്വത്തേയും, മനുഷ്യാവകാശങ്ങൾക്ക് വില കൊടുക്കുന്ന നിയമ വ്യവസ്ഥയേയും വെല്ലുവിളിക്കുന്ന ഇത്തരം തീവ്രവാദി ആക്രമണങ്ങൾക്കെതിരെ മുസ്‌ലിം സമുദായം ഒന്നടങ്കം തിരിഞ്ഞില്ലെങ്കിൽ ആ സമുദായത്തിൽ ഉള്ളവരിൽ പലരും സംശയത്തിൻറ്റെ നിഴലിലാകാൻ ഇനിയും അധിക കാലമൊന്നും വേണ്ടാ. 

മുസ്‌ലിം സമുദായത്തെ കുറിച്ച് പറയുന്നത് അവർ മുമ്പ് പല മനുഷ്യാവകാശ വിഷയങ്ങളും ഉയർത്തിയിട്ടുള്ളതിനാലാണ്. ബർമയിലെ റോഹിൻഗ്യകളോട് ഔദാര്യം കാണിക്കണം; അവർക്ക് അഭയം നൽകണം എന്ന് പറഞ്ഞു പല മുസ്‌ലിം സംഘടനകളും ക്യാംപെയിൻ സംഘടിപ്പിച്ചതാണ്. ഐലാൻ കുർദി കൊല്ലപ്പെട്ടപ്പോഴും സമാനമായ ക്യാംപെയിൻ ഉണ്ടായി. കാശ്മീരിലെ മനുഷ്യാവകാശ പ്രശ്നം ഉയർത്തിയും വലിയ ക്യാംപെയിൻ സോഷ്യൽ മീഡിയയിൽ ഉണ്ടായി. ഏറ്റവും ഒടുവിൽ ന്യൂസിലണ്ടിലുണ്ടായ വെടിവെപ്പിനെ ചൊല്ലിയും വലിയ ക്യാംപെയിനും മാധ്യമ ചർച്ചയും ഉണ്ടായി. അതൊന്നും ശ്രീലങ്കൻ വിഷയത്തിൽ കാൺമാനില്ലാ.

ഇപ്പോൾ ഇസ്‌ലാമിക സംഘടനകൾ ആഗോള തലത്തിൽ തന്നെ ഭീകര പ്രവർത്തനങ്ങൾ ഒരുമിപ്പിക്കുന്നു എന്നുള്ളതും, പല രാജ്യങ്ങളിൽ നിന്നും 'സ്‌റ്റെയിറ്റ് സപ്പോർട്ട്' അവക്കൊക്കെ കിട്ടുന്നു എന്നുള്ളതും ശ്രീലങ്കൻ ബോംബാക്രമണത്തിൻറ്റെ പശ്ചാത്തലത്തിൽ ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. ന്യൂസിലാൻഡിൽ വെടിവെയ്പ്പ് ഉണ്ടായപ്പോൾ അതിനു ശക്തമായ തിരിച്ചടി നൽകും എന്ന് തുർക്കി പ്രസിഡൻറ്റ് എർദോഗാൻ പറഞ്ഞതും, 'ഇസ്‌ലാമിക്ക് സ്റ്റെയ്റ്റിനെ' റഷ്യ ടാർജറ്റ് ചെയ്തപ്പോൾ റഷ്യൻ വിമാനം വെടിവച്ചു തകർത്തതും, റഷ്യൻ അംബാസിഡർ കൊല്ലപ്പെട്ടതും ഒക്കെ ഈ ആഗോള തലത്തിൽ തന്നെ ഭീകര പ്രവർത്തനങ്ങൾ ഒരുമിക്കുന്നു എന്നുള്ളതിൻറ്റെ ദൃഷ്ടാന്തമാണ്. യമൻ, ഇറാൻ, ഖത്തർ - ഈ രാജ്യങ്ങൾക്കെതിരേ പലപ്പോഴും ഭീകര പ്രവർത്തനങ്ങങ്ങളെ  സഹായിക്കുന്നു എന്നുള്ള ആരോപണം ഉയർന്നിട്ടുണ്ട്. പാക്കിസ്ഥാൻ പണ്ടേ ഇത്തരം ഭീകര സംഘടനകൾക്കു കയ്യയച്ച സഹായം നൽകുന്ന രാജ്യമാണ്. അഫ്‌ഗാനിസ്ഥാനിൽ താലിബാൻ തിരിച്ചു വരുന്നൂ. അയൽ രാജ്യമായ ബർമയ്ക്ക് പുറമേ ഇപ്പോൾ ശ്രീലങ്കയിലും ഇസ്‍ലാമിൻറ്റെ പേരിൽ ഉയരുന്ന ഈ ഭീകരത ഇന്ത്യയിലുള്ള പലരേയും ആശങ്കയിലാഴ്ത്തും എന്ന് പറയാതെ വയ്യാ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ