2017 മേയ് 15, തിങ്കളാഴ്‌ച

വിവാഹവും സ്ത്രീ ശാക്തീകരണവും

കേരളത്തിൽ അടുത്ത കാലത്ത് വളരെ കൗതുകകരമായ ഒരു സാമൂഹ്യ വിപ്ലവം അരങ്ങേറിക്കൊണ്ടിരിക്കയാണ്. അത് മറ്റൊന്നുമല്ല - നമ്പൂതിരി സമുദായം പോലെ ഉന്നത ജാതിയിലെ വിവാഹ പ്രായമായ പിരുഷന്മാർക്ക് പെണ്ണ് കിട്ടാത്ത അവസ്ഥയാണത്. അത് കൊണ്ട് സമീപ കാലത്ത് നമ്പൂതിരി സമുദായം ജാതിവിട്ടുള്ള വിവാഹത്തെകുറിച്ച് ചിന്തിച്ച് തുടങ്ങിയിരിക്കുന്നു എന്നാണ് പല റിപ്പോർട്ടുകളും. മുമ്പൊക്കെ ഇതേ കാരണത്താൽ ഭ്രഷ്ടും, പടിയടച്ച് പിണ്ഡംവെക്കലും നടത്തിയവർ ഇപ്പോൾ മൗനത്തിലാണ്. ചൊവ്വാ ദോഷത്തിൻറ്റെ പേരിൽ ആയിരക്കണക്കിന് സ്ത്രീകളെ കണ്ണീരുകുടിപ്പിച്ചവർക്ക് ഇപ്പോൾ ജാതകം തന്നെ പ്രശ്നമല്ലാതായിരക്കുന്നു. ജാതകപൊരുത്തം നോക്കി നടക്കുന്നവർ 35 വയസ്സ് കഴിയുന്നതോടെ പെണ്ണ് കിട്ടാതെ മടുത്ത് ജാതക വിരോധികളാവുന്ന കാഴ്ചയാണിന്ന്. ജാതകവും ജോൽസ്യവുമടക്കമുള്ള വിശ്വാസങ്ങൾ താമസിയാതെ വിവാഹാലോചനകളിൽ നിന്ന് മാറുമെന്ന് പ്രതീക്ഷിക്കാം.

ഇത് കേരളത്തിൻറ്റെ മാത്രം പ്രശ്നമല്ല. ഗുജറാത്തിൽ പെൺ ഭ്രൂണഹത്യ വ്യാപകമായി നടക്കുന്നതിനാൽ സ്ത്രീ പുരുഷ അനുപാതം വളരെ മോശമാണ്. വിവാഹ പ്രായമായ ആണുങ്ങൾക്ക് അവിടെ പെണ്ണു കിട്ടുന്നില്ല. പട്ടേൽ സമുദായത്തിൽ പെട്ടവർ അന്യ സംസ്ഥാനങ്ങളിൽ നിന്ന് പെൺകുട്ടികളെ ഗുജറാത്തിൽ ഇറക്കുമതി ചെയ്യുകയാണ്. കുറച്ചു മാസങ്ങൾക്കു മുൻപ് 42 ഒറിയ പെൺകുട്ടികൾക്ക് വേണ്ടി ക്യൂ നിന്നത് 5000 പേരാണ്. ഗുജറാത്തിലെ പ്രശ്നം വ്യാപകമായ പെൺ ഭ്രൂണഹത്യയിൽ നിന്ന് ഉളവായ മോശപ്പെട്ട സ്ത്രീ പുരുഷ അനുപാതമാണ്. ഗുജറാത്തിൽ നിന്ന് വ്യത്യസ്തമായി മാതൃദായ ക്രമം (മാട്രിയാർക്കൽ സിസ്റ്റം) നില നിൽക്കുന്ന മേഖാലയത്തിലെ ഖാസികളിൽ മദ്യത്തിനും, മയക്കു മരുന്നിനും ഒക്കെ അടിമകളായ കലഹ പ്രിയരായ പല തദ്ദേശ വാസികളെയും വിവാഹം കഴിക്കുവാൻ അവിടുത്തെ സ്ത്രീകൾ തയാറാകുന്നില്ല. മേഖാലയത്തി ൽ അനേക വർഷം ചിലവിട്ട ഒരു സുഹൃത്ത് എന്നോട് പറഞ്ഞത് പല പെൺകുട്ടികളും വിവാഹ അഭ്യർത്ഥനയുമായി പുള്ളിയെ സമീപിച്ചുട്ടെണ്ടെന്നാണ്!!!! ചുരുക്കത്തിൽ സ്ത്രീ ശാക്തീകരണത്തിൻറ്റെ ഒരു നിശബ്ദ വിപ്ലവമല്ലേ ഇന്ത്യയുടെ പല ഭാഗങ്ങളിലും വിവാഹത്തോട് അനുബന്ധിച്ച് ഇപ്പോൾ നടക്കുന്നത്?

ആധുനിക കാലഖട്ടത്തിലെ വിദ്യാഭ്യാസം സിദ്ധിച്ച നമ്പൂതിരി യുവതികൾ പോലും നമ്പൂതിരി പൂജാരിമാരെ വിവാഹം കഴിക്കാൻ തയ്യാറാകുന്നില്ല എന്നതാണ് ഇപ്പോൾ  കേരളത്തിലെ അവസ്ഥ. നമ്പൂതിരി പൂജാരിമാരിൽ പലരും ഇപ്പോൾ അനാഥ പെൺകുട്ടികളെ വിവാഹം ചെയ്യുന്നു എന്നതാണ് പല റിപ്പോർട്ടുകളും. പണ്ട് സ്മാർതൻ താത്രിയെ 'സാധനം' എന്നാണല്ലോ വിശേഷിപ്പിച്ചത്. 'അകത്തത്' , 'അത്' , 'ഇത്' - എന്നൊക്കെയാണല്ലോ 21 -ആം നൂറ്റാണ്ടിലും ചില നമ്പൂതിരിമാർ സ്ത്രീകളെ പരാമർശിച്ച് എഴുതിയുട്ടുള്ളത്. നമ്പൂതിരിമാർക്ക് നല്ല ഒരു അടി അവരുടെ സ്ത്രീകളിൽ നിന്ന് തന്നെ കിട്ടി കൊണ്ടിരിക്കയാണ് എന്നാണ് കൈതപ്രം ദാമോദരൻ നമ്പൂതിരിയെ പോലുള്ളവർ പറയുന്നത്.  യാഥാസ്തികരും, മർക്കട മുഷ്ടിക്കാരും ആയ നമ്ബൂരാർമാരെ വേണ്ട എന്ന് ഇന്നത്തെ ആധുനിക വിദ്യാഭ്യാസമുള്ള പെൺകുട്ടികൾ തീരുമാനിച്ചാൽ അതിന് അവരെ കുറ്റം പറയാൻ പറ്റുമോ?

ലളിതാംബിക അന്തർജനത്തിൻറ്റെയും ദേവകി നിലയങ്ങോടിൻറ്റെയും കൃതികൾ വായിച്ചിട്ടുള്ളവർക്ക് ഇന്നത്തെ വിദ്യാ സമ്പന്നരായ നമ്പൂതിരി യുവതികളുടെ മനോഭാവത്തെ കുറ്റം പറയുവാൻ സാധിക്കുകയില്ല. ഇവരുടെ ഒക്കെ കൃതികളിൽ നിന്ന് വെളിവാകുന്ന വസ്തുതകൾ വെച്ച് നോക്കിയാൽ പണ്ട് നമ്പൂതിരി വിധവകൾ വെറും നിലത്തു കിടക്കണമായിരിന്നു. അവർക്ക് എണ്ണ തേക്കാൻ പറ്റില്ലായിരുന്നു. സ്വർണം, വെള്ളി - ഈ ആഭരണങ്ങൾ ഒന്നും അണിയാൻ അവകാശമില്ലായിരുന്നു. ഒരു നേരം മാത്രമേ ആഹാരം കഴിക്കാൻ സാധിച്ചിരുന്നുള്ളൂ. ഷൊർണ്ണൂരിനടുത്ത് കവളപ്പാറയിൽ 36 വർഷം നീണ്ടു നിന്ന സ്മാർത്ത വിചാരത്തിനുശേഷം കുറ്റക്കാരിയല്ലെന്നു കണ്ടെത്തിയ ചരിത്രമുണ്ട്. അത്രയും കാലം അഞ്ചാം പുരയിലെ ഇരുട്ടു മുറിയിൽ സാധനമായി നരകിച്ചതു മിച്ചം ! ചരിത്ര വസ്തുതകൾ വെച്ചു നോക്കിയാൽ 1850 മുതല് 1927 വരെയുള്ള കാലയളവിൽ സാമൂതിരിയുടെ അധിനതയിലുള്ള ചെറിയൊരു പ്രദേശത്തുതന്നെ 60-ഓളം സ്മാർത്തവിചാരങ്ങൾ നടന്നിരുന്നു എന്നത് ആ കൊടും ക്രൂരതയുടെ സാമൂഹ്യ സ്വീകാര്യത എത്രയായിരുന്നു എന്ന് ബോധ്യപ്പെടുത്തുന്നുണ്ട്.

ഇപ്പോൾ തങ്ങൾക്ക് തുല്യ ജോലി സ്റ്റാറ്റസുള്ള ഒരാളെ വിവാഹം ചെയ്യാനാണ് പുതിയ തലമുറയിലെ പല പെൺകുട്ടികൾക്കും താൽപര്യം. പലരും ജോലിയുള്ള സ്ഥലത്തു തന്നെ വിവാഹം കഴിച്ചു സ്ഥിര താമസമാക്കുവാൻ താൽപര്യപ്പെടുന്നു. യാഥാസ്ഥിക വിവാഹങ്ങളിൽ പരിഗണിക്കുന്ന സ്ത്രീധനം, മതം, ജാതി, പ്രായം, പൊക്കം, നിറം, ജാതകപ്പൊരുത്തം -   ഇതൊക്കെ ഉപേക്ഷിക്കുവാൻ ഇപ്പോൾ പലരും മുമ്പോട്ടു വരുന്ന കാഴ്ചായാണുള്ളത്.  തികഞ്ഞ യാഥാസ്ഥിതികർ ആയ സമൂഹത്തിൽനിന്ന് രക്ഷപ്പെടാൻ വിദ്യാഭ്യാസം നേടിയ പെൺകുട്ടികൾ താഴ്ന്ന ജാതിക്കാരുടെ കൂടെയും ഇതര മതസ്ഥരുടെ കൂടെയും പോകുന്നത് സാധാരണമായി കഴിഞ്ഞു. ഉയർന്ന ജീവിത നിലവാരത്തിലുള്ള പെൺകുട്ടികൾ ഇപ്പോൾ വളരെയധികം സ്വാതന്ത്ര്യ മോഹം ഉള്ളവരാണ്. പണ്ടൊക്കെ ക്ഷേത്ര പൂജാരിമാരുടെ കൂടെ വിവാഹം കഴിച്ച്  ജീവിതം വളരെ ചിട്ടയോടെ ജീവിക്കുന്ന കാലം മാറി. അതുകൊണ്ട് തന്നെ സ്ഥിര ജോലിയും, ഉയർന്ന ജീവിത നിലവാരവും ഇല്ലാത്ത യുവാക്കൾക്ക് ഇപ്പോൾ വിവാഹം ബാലികേറാ മലയായി മാറി കഴിഞ്ഞിരിക്കുന്നു.

അനാഥാലയങ്ങളിൽനിന്ന് അനേകം പേർ വിവാഹം കഴിക്കുന്നെണ്ടെങ്കിലും അനാഥാലയങ്ങളിൽനിന്ന് വധുവിനെ കണ്ടത്തൊനുള്ള മാർഗവും അത്ര എളുപ്പമല്ല. അനേകം പേരുടെ അപേക്ഷ ഫോർമാലിറ്റികളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്. കേരളത്തിലെ അനാഥാലയങ്ങളിൽ തിരക്ക് ഏറിയതോടെ മറ്റ് സംസ്ഥാനങ്ങളിലേക്കും വിവാഹ പ്രായമായ പിരുഷന്മാർ നീങ്ങിയിരിക്കയാണെന്നാണ് റിപ്പോർട്ടുകൾ. അവിവാഹിതരായ പുരഷന്മാർ കേരളം കാണുന്ന ഏറ്റവും വലിയ സാമൂഹിക ദുരന്തമായി ആസന്ന ഭാവിയിൽ മാറുമോ എന്നാണ് ഇനി അറിയേണ്ടത്. അതിനായി നമുക്ക് കാത്തിരിക്കാം.

(കടപ്പാട്: http://www.marunadanmalayali.com/news/special-report/kerala-marriage-groom-wanted-73142)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ