2017 മേയ് 16, ചൊവ്വാഴ്ച

നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി

ത്യാഗത്തിലും, സഹനത്തിലും അധിഷ്ഠിതമായ മാനുഷികതക്ക് മാത്രമേ മഹത്തായ നേതാക്കന്മാരെ സൃഷ്ടിക്കാനാവൂ. നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി അത്തരത്തിൽ മാനുഷികതയിലൂടെയും, ആത്മ ത്യാഗത്തിലൂടെയും ഉയർന്നു വന്ന നേതാവാണ്. ഗാന്ധിജിയുടെ നിരാഹാര സത്യാഗ്രഹങ്ങൾ മാത്രം നോക്കിയാൽ മതി അദ്ദേഹത്തിൻറ്റെ മഹത്ത്വം അറിയാൻ. 21 ദിവസം നീണ്ടു നിന്ന രണ്ടു സത്യാഗ്രഹങ്ങൾ ഗാന്ധിജി നടത്തിയിട്ടുണ്ട്. 1933 - ൽ അയിത്തോച്ചാടനത്തിനായും 1943 - ൽ ഹിന്ദു മുസ്ലീം ഐക്യത്തിനായും. അതും കൂടാതെ സ്വയം ശുദ്ധീകരണത്തിനും, അല്ലാതെയും എത്രയോ നിരാഹാര സത്യാഗ്രഹങ്ങൾ! ടൈയും കൊട്ടും ധരിക്കാതെ മേൽ മുണ്ട് മാത്രം ധരിച്ചു ലണ്ടനിലെ വട്ട മേശ സമ്മേളനങ്ങളിൽ പങ്കെടുത്ത ഒരു രാഷ്ട്ര പിതാവ് നമുക്ക് ഉണ്ട് എന്നത് തന്നെ ത്യാഗത്തിലും, എളിമയിലും വിശ്വസിക്കുന്നവർക്ക് അഭിമാനിക്കാവുന്നതാണ്. ആകെ രണ്ടു മുണ്ട്. ഒരെണ്ണം ഉപയോഗിച്ച് കഴിയുമ്പോൾ അത് അലക്കാനിടും. അതായിരുന്നു ഗാന്ധിജിയുടെ രീതി. ബ്രിട്ടനിലെ തണുപ്പിൽ രണ്ടു മുണ്ട് മാത്രം കൊണ്ട് പോയി ഒരെണ്ണം ഉണങ്ങാതെ വന്നപ്പോൾ അത് മറിച്ചുടുത്ത് വട്ട മേശ സമ്മേളനങ്ങളിൽ പങ്കെടുത്ത ആളാണ് നമ്മുടെ രാഷ്ട്ര പിതാവായിരുന്ന മഹാത്മാ ഗാന്ധി. അതൊക്കെ പലരും മറന്നു പോകുന്നു.

ഗ്രാമ സ്വരാജ്, സാഹോദര്യം, മത സൗഹാർദം, എല്ലാ മതങ്ങളോടും, സ്ത്രീകളോടും, പ്രകൃതിയോടും ഉള്ള ബഹുമാനം - ഇതൊക്കെ ആയിരുന്നു ഗാന്ധിജിയുടെ പ്രിയപ്പെട്ട വിഷയങ്ങൾ. അക്രമ രഹിത മാർഗങ്ങളിൽ കൂടി എങ്ങനെ രാഷ്ട്രീയ സമരങ്ങൾ രൂപ പെടുത്താം എന്ന് ലോകത്തെ പഠിപ്പിച്ച  മഹാൻ കൂടിയാണ് മഹാത്മാ ഗാന്ധി. "ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്" എന്നാണു മഹാത്മാ ഗാന്ധി പറഞ്ഞത്. പക്ഷെ നമ്മുടെ മിക്ക ഭൗതിക ചരിത്രകാരന്മാരും ദന്ത ഗോപുരങ്ങളിൽ വസിക്കുന്നവരും, ചാരു കസേര ബുദ്ധി ജീവികളുമാണ്. വരേണ്യ വർഗത്തിലുള്ള ചരിത്രകാരന്മാരിൽ പലരും ഗ്രാമങ്ങളിൽ ജീവിക്കുകയോ, ഇന്ത്യയിലെ  ജന സാമാന്യത്തിൻറ്റെ ഇടയിൽ ജീവിക്കുകയോ ചെയ്തിട്ടില്ല. അത് കൊണ്ട് അവർക്കു ഗാന്ധിജിയുടെ മഹത്ത്വം മനസിലാക്കുവാൻ സാധിക്കുന്നില്ല. ദളിത് ബുദ്ധിജീവികളാണെങ്കിൽ അവരുടെ സമുദായത്തെ കുറിച്ച് മാത്രം വ്യാകുലപ്പെടുന്നു; സംസാരിയ്ക്കുന്നു. രാജ്യത്തെ ഗ്രസിച്ച വർഗീയതയ്ക്കെതിരെ വിഭജനത്തിനു  മുൻപും, പിമ്പും ഡോക്റ്റർ അംബേദ്കർക്കോ, ഇടതു പക്ഷത്തിനോ ഒരു പരിഹാര മാർഗവും നിർദേശിക്കാനില്ലായിരുന്നു. മുസ്ലീങ്ങൾക്ക് പ്രത്യേക പ്രദേശം എന്ന വാദം ആദ്യം അംഗീകരിച്ചവരായിരുന്നു ഡോക്റ്റർ അംബേദ്കറും, ഇ.എം.എസ്. നമ്പൂതിരിപ്പാടും. വർഗീയത സൃഷ്ടിക്കുന്ന രൂക്ഷമായ പ്രശനങ്ങൾ പിന്നീടവർ തിരിച്ചറിഞ്ഞപ്പോൾ വൈകിപ്പോയി. "ഭൂരിപക്ഷ വർഗീയതയും, ന്യൂന പക്ഷ വർഗീയതയും ഒരു പോലെ ചെറുക്കപ്പെടേണ്ടതുണ്ട് " എന്നാണ് ഇ. എം. എസ്. നമ്പൂതിരിപ്പാട് പിന്നീട് പറഞ്ഞത്. ഈ ഒരു നിലപാട് വിഭജനത്തിനു മുൻപ് പുലർത്താൻ ഡോക്റ്റർ അംബേദ്കർക്കോ, ഇടതു പക്ഷത്തിനോ സാധിച്ചില്ല. ലക്ഷ കണക്കിനാളുകൾക്കാണ് ജീവനും, കിടപ്പാടവും വിഭജനത്തിലൂടെ നഷ്ടപ്പെട്ടത്. ഇന്നും വർഗീയതയ്ക്കെതിരെ ക്രിയാത്മകമായ നിലപാടെടുക്കാൻ ഗാന്ധിയെ പോലെ ഇടതു പക്ഷത്തിനോ, അംബേദ്കറിസ്റ്റുകൾക്കോ സാധിക്കുന്നില്ല.

കമ്യൂണിസ്റ്റുകൾ രാഷ്ട്രീയ വിശദീകരണ യോഗം സന്ഖടിപ്പിച്ചപ്പോൾ ഗാന്ധിജി പ്രാർഥനാ സമ്മേളനങ്ങളാണ് സന്ഖടിപ്പിച്ചത്. കാരണം ആധ്യാത്മികതക്ക് വളരെയേറെ പ്രാധാന്യം ഉള്ള രാജ്യമാണ് ഇന്ത്യ. പാശ്ചാത്യ രാജ്യങ്ങളിലെ മത നിരപേക്ഷത അല്ല ഇന്ത്യയുടെ മത നിരപേക്ഷത. മഹാത്മാ ഗാന്ധി എല്ലാ വൈകുനേരവും പ്രാർഥനാ സമ്മേളനം വിളിക്കുമായിരുന്നു. ബൈബിളും, ഗീതയും, ഖുറാനും ഒക്കെ അവിടെ വായിക്കുമായിരുന്നു. നമ്മുടെ രാഷ്ട്ര പിതാവായിരുന്ന ഗാന്ധിജി “When I survey the wondrous Cross” എന്ന ഗാനം നിരാഹാര സത്യാഗ്രഹത്തിന് മുൻപ് സുശീല നയ്യരെ കൊണ്ട് പാടിപ്പിക്കുമായിരുന്നു. ഇതിൻറ്റെ അർത്ഥം അദ്ദേഹം എല്ലാ മതങ്ങളെയും ബഹുമാനിച്ചിരുന്നു എന്നതാണ്; അല്ലാതെ മത വികാരം ഇളക്കിവിട്ടു ആളുകളെ ഭിന്നിപ്പിക്കാൻ നോക്കിയ വ്യക്തി അല്ല നമ്മുടെ രാഷ്ട്ര പിതാവ്. വർഗീയ കലാപം ഉണ്ടായപ്പോഴൊക്കെ നിരാഹാര സത്യാഗ്രഹം പോലുള്ള സഹന സമരത്തിലൂടെയാണ് അദ്ദേഹം ജനങ്ങൾക്കിടയിലുള്ള സമാധാനം പുനഃ സ്ഥാപിച്ചത്. ജനങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിന്ന് കൊണ്ട് ജനങ്ങളോട് സംസാരിച്ചു. അതാണ് മത സൗഹാർദത്തിന് ഏറ്റവും നല്ലത്. ഇവിടെ ആത്മാർധതയും, സത്യ സന്ധതയും ആണ് വേണ്ടത്. താൻ നിരാഹാരം കിടക്കുന്നതു കൊണ്ട് ജനം മത സൗഹാർദം സ്ഥാപിക്കണമെന്നല്ല ഗാന്ധിജി പറഞ്ഞത്; നേരെ മറിച്ചു മത സൗഹാർദം എന്നും ഇന്ത്യയിൽ നില നിന്നിരുന്നു എന്നാണു ഗാന്ധിജി അവരെ ഓർമിപ്പിച്ചത്. ഗാന്ധിജിയുടെ നിരാഹാര സമരങ്ങൾ മത സൗഹാർദ്ദത്തിൻറ്റെ ആവശ്യകത തിരിച്ചറിയാൻ ജനത്തെ സഹായിക്കുകയാണ് ചെയ്തത്. ഗാന്ധിക്ക് മുസ്ലിം ജനതയുടെ വിശ്വാസം ആർജിക്കാൻ മത സൗഹാർദ്ദപരമായ നിലപാടിലൂടെ സാധിച്ചു.

പാക്കിസ്ഥാനിൽ എന്ത് സംഭവിച്ചാലും ഇന്ത്യ മത സൌഹാർദം പുലർതണമെന്നും, ഇന്ത്യയിൽ മുസ്ലീങ്ങൾ കൊല്ല പെടരുതെന്നും മഹാത്മാ ഗാന്ധി ശക്തമായ നിലപാടെടുത്തു. പക്ഷെ ഈ നിലപാട് എടുത്തത് കൊണ്ട് അദ്ദേഹത്തിന് ഹിന്ദു തീവ്ര വാദികളുടെ കടുത്ത എതിർപ്പ് നേരിടേണ്ടി വന്നു. തൻറ്റെ ജീവന് നേരെ ഉയരുന്ന ഭീഷണി വ്യക്തമായി കണ്ടിട്ടും ഗാന്ധി എടുത്ത ശക്തവും, ധീരവും ആയ മത സൌഹാർദ പരമായ നിലപാടാണ് ഇന്ത്യയുടെ അടിത്തറ. തൻറ്റെ രക്ത സാക്ഷ്യത്തിലൂടെ ഗാന്ധിക്ക് താൻ ജീവിച്ചിരുന്നപ്പോൾ സാധിക്കാതിരുന്നത് മരണത്തിലൂടെ സാധിച്ചെടുത്തു. മഹാത്മാ ഗാന്ധിയുടെ രക്ത സാക്ഷ്യത്തിനു ശേഷം അടുത്ത പത്തു വർഷത്തിൽ ഇന്ത്യയിൽ ഒരു വലിയ വർഗീയ ലഹള പോലും ഉണ്ടായില്ല. ഇതു ചരിത്ര സത്യം. ഗാന്ധി അവസാനം ഹിന്ദു - മുസ്ലിം മത സൗഹാർദ്ദത്തിന് വേണ്ടി നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചപ്പോൾ അദ്ദേഹത്തിൻറ്റെ ജീവന് വേണ്ടി മോസ്ക്കുകളിൽ പോലും പ്രത്യേക പ്രാർത്ഥനകൾ നടന്നു. പാക്കിസ്ഥാനിൽ ഗാന്ധിജി മരിച്ചതിനു ശേഷം ദുഃഖ സൂചകമായി സ്ത്രീകൾ വളകൾ പൊട്ടിച്ചു. മഹാത്മാ ഗാന്ധി കാണിച്ചു തന്ന ആ മത സൗഹാർദത്തിൻറ്റെ പാതയാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമുക്ക് ആവശ്യം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ