2018 ഫെബ്രുവരി 22, വ്യാഴാഴ്‌ച

ഇന്ത്യൻ സമൂഹത്തിൽ വിലയില്ലാത്ത 'സത്യസന്ധത'

ഒരു പരിധി കഴിഞ്ഞാൽ രത്നങ്ങളും, സ്വർണവും, നോട്ടു കെട്ടുകളും കൊണ്ട് ഒരു പ്രയോജനവുമില്ല. അത് കൊണ്ടായിരിക്കണം അലക്‌സാണ്ടർ ചക്രവർത്തി തൻറ്റെ ശവപ്പെട്ടിയിൽ നിന്ന് രണ്ടു കൈകളും പുറത്തേക്കു ഇടണമെന്ന് നിഷ്കർഷിച്ചത്. മരിക്കുമ്പോൾ ആരും ഒന്നും കൂടെ കൊണ്ട് പോകുന്നില്ല. ഒന്നുമില്ലാതെ ഈ ലോകത്തേക്ക് വരികയും, ഒന്നും കൂടെ കൊണ്ടുപോകാതെ ലോകത്തോട് വിടപറയുന്നവരുമാണ് നമ്മളെല്ലാം. തട്ടിപ്പിലൂടെയും, വെട്ടിപ്പിലൂടെയും ശത കോടികൾ സമ്പാദിക്കുന്ന സമീപകാല ഇന്ത്യയിലെ  കപട രാഷ്ട്രീയക്കാരും, ബിസിനസ്സുകാരും, ഉദ്യോഗസ്ഥ പ്രഭുക്കളും ഈ ലളിതമായ സത്യം മനസിലാക്കുന്നുണ്ടോ?? ഇല്ലെന്നാണ് തോന്നുന്നത്.

കാശൊക്കെ വെട്ടിക്കുന്നതിനും വേണ്ടേ ഒരു പരിധി?? ആഗ്രഹങ്ങൾക്കും അനുഭവിക്കാൻ ആവുന്ന സുഖങ്ങൾക്കും ഒക്കെ ഒരു പരിധി ഇല്ലേ ? എന്തിനാണ് ബിസിനസ് വഴി ആയിരക്കണക്കിന് കോടികൾ നേടിയവർ വീണ്ടും ബാങ്കുകളെ വെട്ടിച്ചു പതിനായിരം കോടികളും  മറ്റും അടിച്ചു മാറ്റുന്നത്? ഇതൊക്കെ ഇന്ത്യയിലെ ബിസിനസ്സുകാരോട് പൊതു സമൂഹം ചോദിക്കേണ്ട ചോദ്യങ്ങളാണ്.

ഇന്ത്യൻ സമൂഹത്തിൽ സമീപ കാലത്ത് സത്യസന്ധതയ്ക്ക് യാതൊരു വിലയുമില്ല. 11400 കോടി അടിച്ചു മാറ്റിയ നീരവ് മോഡി,  ലണ്ടനിൽ കഴിയുന്ന വിജയ് മല്യയ്യ, ലളിത് മോഡി - ഇവരൊക്കെ മോഷ്ടിക്കാൻ വേണ്ടി മാത്രം ജീവിക്കുന്നവരാണെന്നാണ് തോന്നുന്നത്. തെരുവിലെ വേശ്യയ്ക്ക് ഇത്തരം ആളുകളേക്കാൾ എത്രയോ ഉയർന്ന ധാർമിക ബോധമുണ്ടെന്ന് വേശ്യയെ കല്ലെറിയുന്നവർ മനസിലാക്കുന്നില്ല. അമിത ധനസമ്പാദനം നടത്തി, സന്തോഷത്തോടെ മരിച്ചവർ ആരെങ്കിലും ഉണ്ടെന്നു കേട്ടിട്ടില്ല. ഹെമിങ്‌വേയുടെ നോബൽ സമ്മാനം കിട്ടിയ ‘Old Man and the Sea’ എന്ന ചെറുകഥ പഠിപ്പിക്കുന്നത് ആ ലളിതമായ സത്യമാണ്. വലിയ മീനിനെ ചൂണ്ടയിട്ട് പിടിച്ച കിഴവൻ കടൽ തീരത്തോടടുത്തതിന് ശേഷം തിരിഞ്ഞു നോക്കുമ്പിൾ ചെറുമീനുകൾ ഭക്ഷിച്ചതിനു ശേഷമുള്ള വലിയ മീനിൻറ്റെ അസ്ഥികൂടം മാത്രമേ കാണുന്നുള്ളൂ. ജീവിതത്തിലെ നേട്ടങ്ങളുടെ നിരർത്ഥകത ഇതിലും നന്നായി എങ്ങനെ പറയുവാൻ സാധിക്കും?

ഇത്തരം അനേകം  അനുഭവങ്ങൾ മുന്നിലുണ്ടെങ്കിലും മനുഷ്യൻ പിന്നെയും സമ്പത്തിനായും, പ്രശസ്തിക്കായും ഓടുകയാണ്. സമ്പത്തും, പ്രശസ്തിയും സത്യസന്ധമായ മാർഗങ്ങളിലൂടെയെങ്കിലും തരപ്പെടുത്തണമെന്ന ചിന്ത മനുഷ്യനില്ല. സമീപകാല ഇന്ത്യയിലെ  കപട രാഷ്ട്രീയക്കാരും, ബിസിനസ്സുകാരും, ഉദ്യോഗസ്ഥ പ്രഭുക്കളും അവർക്കു കൂട്ട് നിൽക്കുന്ന മാധ്യമ പ്രവർത്തകരുമെല്ലാം 'സത്യസന്ധത'-യോട് പൃഷ്ഠം കാണിക്കുന്നവരാണ്. 'സത്യസന്ധത' എന്ന മൂല്യം വളർത്തിയെടുത്താൽ മാത്രമേ ഏതൊരു രാജ്യത്തിനും ധാർമികമായും, ഭൗതികമായും മുന്നേറാൻ സാധിക്കുകയുള്ളൂ. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ ഭൗതികമായി മുന്നേറുമ്പോൾ പൗര സമൂഹത്തിൽ 'സത്യസന്ധത' എന്ന ഗുണം വളർത്തിയെടുത്തില്ലെങ്കിൽ ഹ്രസ്വ കാലയളവിൽ നമുക്ക് നേട്ടങ്ങളുണ്ടാക്കാൻ സാധിച്ചാൽ പോലും, ദീർഘകാലയളവിൽ കള്ളത്തരങ്ങൾ രാജ്യത്തിന് ദോഷങ്ങൾ മാത്രമേ വരുത്തിവെക്കൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ