2018 ഫെബ്രുവരി 23, വെള്ളിയാഴ്‌ച

ക്യാപിറ്റലിസത്തിലൂടെയുള്ള സാമൂഹ്യ മാറ്റം

ആദിവാസി യുവാവിനെ കൊന്നതിൻറ്റെ പേരിൽ ഇനിയുള്ള ദിവസങ്ങളിൽ പലരും സോഷ്യലിസ്റ്റ് മധുര മനോഹര സ്വപ്നങ്ങൾ പുറത്തെടുക്കും. സമത്ത്വത്തിൻറ്റേയും സഹോദര്യത്തിൻറ്റേയും കാഹളമൂതും. ആദിവാസി യുവാവിനെ കൊന്നതിൻറ്റെ പേരിലുള്ള കോലാഹലം കുറച്ചു ദിവസങ്ങൾക്കുള്ളിൽ കെട്ടടയും. മധുര, മനോജ്ഞ സ്വപ്നങ്ങളും മാഞ്ഞുപോകും. അപ്പോഴും പ്രശ്നങ്ങൾ ബാക്കി. ജനകീയ വിചാരണകളിൽ സാധാരണ പെടുക കറുത്തവർ, മെലിഞ്ഞ ശരീരവും, മുഷിഞ്ഞ വേഷവും ഉള്ളവർ, നന്നായിട്ട് സംസാരിക്കാൻ അറിയാത്തവർ, വിദ്യാഭ്യാസം കുറഞ്ഞവർ - ഇവരൊക്കെയാണ്. ആക്രി പെറുക്കുന്നതിനിടയിൽ മോഷണം ആരോപിക്കപ്പെട്ട് മർദനം ഏറ്റുവാങ്ങിയ ആളുകൾ ധാരാളം. മയക്കു മരുന്നിൻറ്റെ ഏജൻറ്റുമാരാണെന്ന് ആരോപിക്കപ്പെട്ടു മർദനമേറ്റുവാങ്ങിയ ആഫ്രിക്കക്കാരും അനേകം. പരിചയമില്ലാത്ത സ്ഥലത്തു കണ്ടതിൻറ്റെ പേരിൽ ഇഷ്ടം പോലെ ആളുകൾക്ക് ഇൻഡ്യാ മഹാരാജ്യത്തിൽ തല്ല് കൊള്ളേണ്ടി വന്നിട്ടുണ്ട്. അസാധാരണമായ ഒരു സാഹചര്യത്തിൽ വ്യക്തികളെ കണ്ടെത്തി പോലീസിനെ വിളിച്ചറിയിച്ചാൽ തന്നെ പൊലീസിൻറ്റേയും ഇത്തരം ആളുകളോടുള്ള മനോഭാവം ക്രൂരമായിരിക്കും. ഇന്ത്യയിൽ പാർശ്വവൽക്കരിക്കപ്പെട്ടവർ നേരിടുന്ന ഒരു പ്രശ്നമാണിത്.

ഇനിയിപ്പോൾ സാമ്പത്തിക-സാമൂഹിക അസമത്വത്തിന് ജാതിയുടെ കളറും കൊടുത്ത്, ഇരവാദവും പറഞ്ഞു ഈ നാട്ടിൽ കുത്തിത്തിരുപ്പുണ്ടാക്കാൻ ശ്രമിക്കും ചിലർ. ചരിത്രകാരൻ രാമചന്ദ്ര ഗുഹയുടെ പ്രസിദ്ധമായ പുസ്തകമായ - 'India after Gandhi - The History of the World's Largest Democracy'-യിൽ അദ്ദേഹം നടത്തുന്ന ശ്രദ്ധേയമായ ഒരു നിരീക്ഷണമുണ്ട്: ഇന്ത്യയിൽ ഇന്ന് ജാതീയമായ അക്രമങ്ങളായി പറയപ്പെടുന്ന മിക്ക പ്രശ്നങ്ങളുടെയും അടിസ്ഥാനം രണ്ടു കാര്യങ്ങളാണ് - ഒന്ന് - വെള്ളം, രണ്ട് - ഭൂമിക്കു മേലുള്ള അവകാശങ്ങളെ ചൊല്ലിയുള്ള തർക്കങ്ങൾ. ഈ പ്രശ്നങ്ങളൊക്കെ കേരളത്തിലും ഉണ്ട് - ചിലരൊക്കെ ഇല്ലാ എന്ന് സ്ഥാപിക്കാൻ ശ്രമിച്ചാലും. മുത്തങ്ങയിലും, മറ്റു പല ആദിവാസി സമരങ്ങളിലും നാം ഇത് കണ്ടതാണ്. മുത്തങ്ങയിലെ ആദിവാസികൾ ഭൂമിക്കു വേണ്ടി നടത്തിയ സമരത്തിൽ കുടിയേറ്റക്കാരായ നാട്ടുകാർ ഇടപെട്ടു. നാട്ടുകാർ ശിക്ഷകരായി മാറി. സമരനേതാക്കൾ മർദ്ദിക്കപ്പെട്ടു. സമരത്തിൽ നേരിട്ട് പങ്കെടുക്കുകയോ ഇടപെടുകയോ ചെയ്യാത്തവർ പോലും ആദിവാസികളോട് അനുഭാവം കാണിച്ചു എന്ന കാരണത്താൽ മർദ്ദനം ഏറ്റുവാങ്ങി. ഇന്ത്യയിൽ പലയിടങ്ങളിലും നടക്കുന്ന കാര്യങ്ങൾ തന്നെയാണ് ചുരുക്കത്തിൽ മുത്തങ്ങയിലും നടന്നത്. സമത്ത്വത്തിൻറ്റേയും സഹോദര്യത്തിൻറ്റേയും കാഹളമൂതുന്ന ഇടതു പക്ഷക്കാർ ജാനു കാറ് വാങ്ങിച്ചപ്പോൾ പ്രകടിപ്പിച്ച അസഹിഷ്ണുതയും നാമെല്ലാം കണ്ടതാണ്.

ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലും, ആദിവാസി മേഖലകളിലും നടപ്പിലാക്കേണ്ട ഒരു വികസന പദ്ധതി നാം സ്വയം വികസിപ്പിക്കേണ്ടിയിരിക്കുന്നു. ഗ്രാമ സ്വരാജ് അല്ലെങ്കിൽ സ്വയം പര്യാപ്തമായ ഗ്രാമം എന്ന ഗാന്ധിയൻ സങ്കൽപം അത് കൊണ്ട് തന്നെ ശ്രദ്ധ നേടണം. വനങ്ങളിൽ നിന്ന് ആദിവാസികൾ സമാഹരിക്കുന്ന ഉൽപന്നങ്ങൾക്ക് ബ്രോക്കർമാരുടെയും, ദല്ലാൾമാരുടെയും ഇടപെടൽ കൂടാതെ തന്നെ മെച്ചപ്പെട്ട വില ലഭ്യമാക്കാൻ സാധിക്കണം. അങ്ങനെയുള്ള ഗിരിജൻ കോപ്പറേറ്റിവ് സംഘങ്ങൾ ഇപ്പോൾ തന്നെ പല വന മേഖലകളിലും പ്രവർത്തിക്കുന്നുണ്ട്. അത് പോലെ തന്നെ ഇപ്പോഴുള്ള കാർഷിക രീതികൾ മാറേണ്ടതുണ്ട്. കാർഷിക രീതികളിലെ ആധുനിക വൽക്കരണം പോലെ തന്നെ ആദിവാസികളുടെ പിന്നോക്കാവസ്ഥയ്ക്കുള്ള മറ്റൊരു പരിഹാരം വ്യവസായ മേഖലയിലേക്കുള്ള ചേക്കറലാണ്; തൊഴിലധിഷ്ടിധവും, മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസം ഇന്നത്തെ യുവ തലമുറയ്ക്ക് ലഭ്യമാക്കുന്നതുമാണ്. ഏതൊരു പ്രശ്നവും പരിഹരിക്കാനുള്ള ആദ്യ പടി അങ്ങനെയൊരു പ്രശ്നമുണ്ടെന്ന് അംഗീകരിക്കലാണ്. അങ്ങനെ അംഗീകരിച്ചു പ്രശ്ന പരിഹാരം തേടിയാൽ മാത്രമേ ഇവിടെ ജനാധിപത്യത്തിലും, മാനുഷികതയിലും അധിഷ്ഠിതമായ ഒരു വികസന പദ്ധതി ആവിഷ്കരിക്കുവാൻ നമുക്ക് കഴിയുകയുള്ളൂ. മലയാളത്തിലെയും, ഇംഗ്ളീഷിലെയും മുഖ്യ ധാരാ മാധ്യമങ്ങളും, ചാനലുകളും ഈ വിഷയത്തെ പൂർണമായി അവഗണിക്കുന്ന രീതി തന്നെ ആദ്യം മാറേണ്ടതുണ്ട്. സമഭാവനയോടെ എല്ലാ വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ നോക്കി കാണേണ്ട ഒരു സംസ്കാരം ആണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെങ്കിലും ഇൻഡ്യാക്കാരായ നമുക്ക് ആദ്യമായി ഉണ്ടാവേണ്ടത്.

ഇന്ന് നിലനിൽക്കുന്ന പല സങ്കൽപ്പങ്ങളും മാറേണ്ടതും ദളിത്-ആദിവാസി, പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതിന് ആവശ്യമാണ്. പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് മാത്രമല്ല പ്രശ്നങ്ങൾ ഉള്ളത്. അപ്പോൾ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ മാത്രം പ്രശ്നങ്ങൾ എന്ന നിലയിൽ നിന്ന് മാറി പൊതു സമൂഹത്തിൻറ്റെ പ്രശ്നങ്ങൾ എന്ന നിലയ്ക്കാണ് വികസന പ്രശ്നങ്ങൾ നോക്കി കാണേണ്ടത്. പൊതു സമൂഹത്തിലേക്ക് എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളാനും ഇത് സഹായിക്കും.

പല സങ്കൽപ്പങ്ങളുടേയും പൊളിച്ചെഴുത്താണ് പ്രശ്നങ്ങൾ മാറാൻ വേണ്ടി ആദ്യം വേണ്ടത്. കപട ആദിവാസി-ദളിത് സ്നേഹം നടിക്കുവാൻ ചിലരൊക്കെ സ്ഥിരം ഉപയോഗിക്കുന്ന പദമാണ് 'സവർണ്ണ ഫാസിസം'. സത്യത്തിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിൽ മുന്നോക്ക ജാതിക്കാരുടെ ആധിപത്യം ഉണ്ടോ? 'ബ്രാഹ്മണ മേധാവിത്വം' ധാരാളം ആരോപിക്കപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയിലെ ബ്രാഹ്മണർ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു സമുദായമാണ് എന്ന് ഇന്ത്യയിൽ സഞ്ചരിച്ചിട്ടുള്ളവർക്കൊക്കെ അറിയാം. ഇന്ത്യയിൽ ബ്രാഹ്മണർ മൊത്തം ജനസംഖ്യയുടെ ഏകദേശം അഞ്ചു ശതമാനം ആണ്. ഈ അഞ്ചു ശതമാനം ഒരു വോട്ട് ബാങ്ക് അല്ലാ. ഭരിക്കുന്നവരെ പിന്താങ്ങി നിന്ന് തങ്ങളുടെ സ്വാധീനം ഉറപ്പിക്കുന്നതായിരുന്നു പണ്ടത്തെ ബ്രാഹ്മണ മേധാവിത്വ കാലത്തു പോലും അവരുടെ രീതി. പക്ഷെ ഇന്നത്തെ ജനാധിപത്യത്തിൽ കഥയാകെ മാറി. ഇന്ത്യയിൽ ഒരു വാർഡ് ജയിക്കാൻ പോലും ബ്രാഹ്മണർക്ക് ജനസംഖ്യ ഇല്ല. പിന്നെ ബ്രാഹ്മണരെ ചീത്ത പറഞ്ഞാൽ കുറെ വോട്ട് കിട്ടും. അതാണ് ഇപ്പോൾ നടക്കുന്നത്. ഇന്നിപ്പോൾ ബ്രാഹ്മണർ എല്ലാ ജോലികളിലും ഉണ്ട്. അവർ വെറും കണക്കപ്പിള്ളമാർ മാത്രം അല്ല. ഇന്നത്തെ ഇന്ത്യയിൽ ബ്രാഹ്മണർക്ക് ഭരണ രംഗത്തും സ്വാധീനം കുറഞ്ഞു കൊണ്ട്വരിക്കുകയും ആണ്. ഈ യാഥാർഥ്യമൊന്നും പലരും അംഗീകരിക്കുവാൻ തയാറല്ല.

പൂജാപരിപാടികളെല്ലാം ഇപ്പോൾ വലിയ ബിസിനസ്സ് ആയി മാറിയിരിക്കുന്നു. ബ്രാഹ്മണരിൽ നിന്ന് ശാന്തിയാകാൻ പുതിയ തലമുറ ആഗ്രഹിക്കുന്നില്ല. അവരുടെ പെൺകുട്ടികൾക്ക് ശാന്തിക്കാരെ വേണ്ട. ആധുനിക കാലഖട്ടത്തിലെ വിദ്യാഭ്യാസം സിദ്ധിച്ച നമ്പൂതിരി യുവതികൾ നമ്പൂതിരി പൂജാരിമാരെ വിവാഹം കഴിക്കാൻ തയ്യാറാകുന്നില്ല എന്നതാണല്ലോ കേരളത്തിലെ അവസ്ഥ. നമ്പൂതിരി പൂജാരിമാരിൽ പലരും ഇപ്പോൾ അനാഥ പെൺകുട്ടികളെ വിവാഹം ചെയ്യുന്നു എന്നതാണ് റിപ്പോർട്ടുകൾ. യാഥാസ്ഥിതികമായ സമൂഹത്തിൽ നിന്ന് വിദ്യാഭ്യാസം നേടിയ പെൺകുട്ടികൾ താഴ്ന്ന ജാതിക്കാരുടെ കൂടെയും, ഇതര മതസ്ഥരുടെ കൂടെയും പോയ കഥകൾ ഇഷ്ടം പോലെ. ഉയർന്ന വിദ്യാഭ്യാസമുള്ള പെൺകുട്ടികൾ പണ്ടൊക്കെ ക്ഷേത്ര പൂജാരിമാരുടെ കൂടെ ഒക്കെ പോയി ജീവിതം നയിച്ചവർ ഉണ്ടെങ്കിൽ ഇന്ന് അവർ ഒരുപാട് മാറി. അതുകൊണ്ട് തന്നെ ഉയർന്ന ജോലിയും നിലവാരവും ഇല്ലാത്ത യുവാക്കൾക്ക് വിവാഹം ബാലികേറാമല ആയിരിക്കുന്നു എന്നതാണ് പല റിപ്പോർട്ടുകളും. ഇനി പൂജാരിയാകാൻ എഴുത്തു പരീക്ഷ നടത്തുമ്പോൾ ബ്രാഹ്മണർ തോൽക്കുന്നതും ഇപ്പോൾ വാർത്തയല്ല. വേദങ്ങളൊക്കെ 'ഡിജിറ്റൽ ടെക്നോളജിയുടെ' യുഗത്തിൽ ഇന്ന് ആർക്കും പഠിക്കാം. ഇന്ന് വേദങ്ങളെല്ലാം ഓൺലയിനായി കിട്ടും. CD ഫോർമാറ്റിൽ ശബ്ദ വ്യത്യാസങ്ങൾ പോലും കൃത്യമായി മനസിലാക്കാം. അപ്പോൾ പിന്നെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലിരുന്ന് 'ബ്രാഹ്മണ മേധാവിത്വം' സ്ഥിരം ചർച്ച ചെയ്യുന്നതിൽ വെല്ലോ യുക്തിയുമുണ്ടോ? ദളിത്, പിന്നോക്ക സമൂഹത്തിന് പ്രയോജനമുള്ള വ്യവസായവൽക്കരണമോ, വികസനമോ ചർച്ച ചെയ്യാതെ കേരളത്തിലെ ദളിത് ബുദ്ധി ജീവികളും, ഇടതു പക്ഷവും രോഹിത് വെമൂല, ഹിന്ദു ഫാസിസം, സവർണ മേധാവിത്ത്വം - ഇതൊക്കെ ധാരാളം ചർച്ച ചെയ്തിട്ട് ഇവിടെ ആർക്കാണ് ഗുണമുള്ളത്?

ഇനി മറ്റു ജാതികളുടെ കാര്യം നോക്കാം. കേരളത്തിലെ മുന്നോക്ക ഹിന്ദു യുവാക്കളിൽ അവിവാഹിതരുടെ എണ്ണം പെരുകുന്നു എന്നതാണ് കണക്കുകൾ നിരത്തി തന്നെ ചിലർ തെളിയിക്കുന്നത്. ജാതിയും ജാതകവും വേണ്ടെന്ന് പരസ്യം ചെയ്താൽ പോലും രക്ഷയില്ല; അനാഥാലയങ്ങളിൽ വരെ മംഗല്ല്യത്തിനായി ക്യൂവാണ്. കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്നം ഒറ്റപ്പെടുന്ന പുരുഷന്മാരാണെന്നാണ് പല സാമൂഹ്യക നിരീക്ഷകരും പറയുന്നത്. സമുദായങ്ങളിലെ സ്ത്രീകൾ നേടിയ വിദ്യാഭ്യാസപരമായ പുരോഗതിയാണ് ഈ വിഷയത്തിൽ ഏറ്റവും പ്രധാന ഘടകമായി നിൽക്കുന്നത്. സ്ത്രീകൾ നന്നായി പഠിച്ച് ഉയർന്ന ജോലി നേടുമ്പോൾ പുരുഷരിൽ ഒരു വലിയ വിഭാഗവും അവിടെ തന്നെ നിൽക്കുകയാണ്. അങ്ങനെ വരുമ്പോൾ പരമ്പരാഗത തൊഴിൽ ചെയ്തു വരുന്നവരും, വിദ്യാഭ്യാസപരമായും, സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്നവരും, വിവാഹ മാർക്കറ്റിൽ പിറകോട്ടു പോകുന്നു. സർക്കാർ ജോലിയില്ലാത്ത യുവാക്കൾക്കും മറ്റും അവിവാഹിതരായി മരിക്കേണ്ട അവസ്ഥയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലുള്ളത്. ഇതോടൊപ്പം ജാതകം, പൊരുത്തം തുടങ്ങിയ അന്ധവിശ്വാസങ്ങൾ കൂടിയാവുന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയായി.

ഐ.ടി. ഫീൽഡിലേക്കും മറ്റുമായി ബാൻഗ്ലൂർ പോലുള്ള നഗരങ്ങളിൽ എത്തുന്ന പെൺകുട്ടികൾ സമുദായം നോക്കാതെ തങ്ങൾക്ക്തുല്യ ജോലി സ്റ്റാറ്റസുള്ള ഒരാളെ വിവാഹംചെയ്ത് അവിടെതന്നെ സെറ്റിൽ ചെയ്യുന്ന പ്രവണതയും ഇന്നുണ്ട്. അവിവാഹിതരായ പുരുഷന്മാരുടെ എണ്ണം കൂടിയതോടെയാണ് കടുത്ത യഥാസ്ഥികരായ നമ്പൂതിരി സമുദായം പോലും ജാതിവിട്ടുള്ള വിവാഹത്തെകുറിച്ച് ചിന്തിച്ച് തുടങ്ങിയത്. മുമ്പൊക്കെ ഇതേകാരണത്താൽ ഭ്രഷ്ടും, പടിയടച്ച് പിണ്ഡം വെക്കലും നടത്തിയവർ ഇപ്പോൾ അത്തരത്തിലുള്ള യാതൊരു മനോഭാവവും കാണിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ചൊവ്വാദോഷത്തിൻറ്റെ പേരിൽ ആയിരക്കണക്കിന് സ്ത്രീകളെ വിവാഹത്തിൽ നിന്ന് മാറ്റി നിർത്തിയവർക്ക് ഇപ്പോൾ ജാതകം തന്നെ പ്രശ്നമല്ലാതായിരക്കുന്നു. ജാതകവും, ജോൽസ്യവുമടക്കമുള്ള അന്ധവിശ്വാസങ്ങൾ ആഭ്യന്തര വൈരുധ്യങ്ങൾ കൊണ്ടുതന്നെ തകരുകയാണെന്നുള്ളതാണ് വാസ്തവം. യുക്തിവാദികൾ നടത്തിയ കാമ്പയിനേക്കാൾ അതാത് മനുഷ്യരുടെ ജീവിതാനുഭവങ്ങളാണ് സമീപ കാല കേരളത്തിൽ ഇത്തരം തിരച്ചറിവുകൾ ഉണ്ടാക്കിയത്. അന്ധവിശ്വാസങ്ങളെ പൊക്കിക്കൊണ്ടുനടന്നവർ സ്വയം അത് ഉപേക്ഷിക്കേണ്ടിവരുന്നത് കാലത്തിൻറ്റെ വലിയ മാറ്റമാണെന്നോ, ചരിത്രത്തിൻറ്റെ കാവ്യ നീതിയാണെന്നോ പറയാം. ചുരുക്കം പറഞ്ഞാൽ അനുദിനം മൽസരാധിഷ്ഠിതമാകുകയാണ് കേരളത്തിലെ വിവാഹ മാർക്കറ്റ്. അനാഥാലയങ്ങളിലെ പെൺകുട്ടികളെ പോലും വിവാഹം കഴിക്കുന്നത് ഇന്നത്തെ കാലത്ത് എളുപ്പമല്ല. അവിടെയും ഇപ്പോൾ കടുത്ത മൽസരമാണ്. ബാങ്ക് ബാലൻസ് തൊട്ട് സ്വഭാവം വരെ വിലയിരുത്തിയതിന് ശേഷമേ അനാഥാലയത്തിൻറ്റെ അധികൃതർ വിവാഹങ്ങൾക്ക് സമ്മതിക്കൂ. അതുകൊണ്ട് കേരളത്തിൽ വധുക്കളെ ആവശ്യമുള്ള ചിലർ അന്യസംസ്ഥാനങ്ങളിലേക്ക് തിരിയുന്നതായി പോലും റിപ്പോർട്ടുകൾ ഉണ്ട്.

ഇനി സാമ്പത്തിക രംഗത്തേക്ക് വരാം. 2016 സെപ്റ്റംബർ 2-ന് സി.പി.എം. ദേശീയ ഹർത്താൽ കേരളത്തിൽ നടത്തി. എന്തിനായിരുന്നു ആ ഹർത്താൽ? രാജ്യമെങ്ങും മിനിമം കൂലി മാസം 18000 രൂപയും,പെൻഷൻ 3000 രൂപയുമാക്കുക. ഈയിടെ സംസ്ഥാന തൊഴിൽ വകുപ്പ് പുറത്തിറക്കിയ പുതിയ മിനിമം കൂലി കൃഷിപ്പണിക്ക് മാസം 12500 രൂപ; ഡയറി ഫാം മാനേജരുടെ ശമ്പളം 13350 രൂപ - ഇങ്ങനെയൊക്കെയാണ് കണക്കുകൾ. സത്യത്തിൽ കേരളത്തിലെ പല സ്ഥലങ്ങളിലും ഇതിനേക്കാൾ എത്രയോ കൂടുതലാണ് കൂലി!!! മൂന്നു വർഷം മുമ്പ് കേരളത്തിലെ ഞങ്ങളുടെ വീട്ടിൻറ്റെ മുറ്റത്തു മെറ്റലിട്ടവർക്ക് 700 രൂപയായിരുന്നു കൂലി. 2016 - ൽ അത് 800 രൂപയായി. തെങ്ങു കേറുന്നയാൾക്ക് ഒരു തെങ്ങിന് 40 അല്ലെങ്കിൽ 50 രൂപാ വെച്ച് കൊടുക്കണം. മൂന്നു മണിക്കൂറോളം ഉള്ള അധ്വാനത്തിന് കൂലി 1500 രൂപയും അഞ്ചു തേങ്ങയും. ഈ കഴിഞ്ഞ വർഷം (2017-ൽ) രണ്ടു മരം വെട്ടുകാർക്ക് ഞാൻ നേരിട്ട് കൊടുത്തത് 3600 രൂപയാണ്. മൂന്നു മണിക്കൂറോളം ഉള്ള അധ്വാനത്തിന് ഒരാൾക്ക് കൂലി 1800 രൂപാ. ദേശീയ ശരാശരിയിൽ വളരെ വർഷങ്ങളായി ദിവസ കൂലിയിൽ കേരളം മുമ്പിൽ നിലക്കുന്നു. ഒരു ദിവസത്തിൽ കേവലം മൂന്നു മണിക്കൂർ നേരത്തെ പണിക്ക് 1800 രൂപയും, 800 രൂപയും ഒക്കെ വാങ്ങിക്കുന്നവർ ഏങ്ങനെ ദരിദ്രരാകും? ഇത്തരത്തിൽ കൂലി വാങ്ങിയിട്ടും സർക്കാർ കണക്കിൽ അവരൊക്കെ ദരിദ്രരാണ്. BPL വിഭാഗത്തിൻറ്റെ അവകാശങ്ങളൊക്കെ കിട്ടുന്നു.

ചുരുക്കത്തിൽ പറഞ്ഞാൽ ഫ്യൂഡൽ-രാജകാലത്തെ കുലത്തൊഴിലിനോട് ചേർന്ന ജാതികളും, അതിനോട് ചേർന്ന വർണങ്ങളും (സോഷ്യൽ സ്റ്റാറ്റസ്) ജനാധിപത്യവും , ക്യാപിറ്റലിസവും വന്നാൽ തനിയെ പൊളിഞ്ഞു വീഴുന്ന അവസ്ഥയായിരിക്കുകയാണ് ഇന്ന്. യൂറോപ്പിലു൦ ആയിരകണക്കിന് വർഷം നില നിന്ന ഫ്യൂഡൽ വ്യവസ്ഥിതി ക്യാപിറ്റലിസ്റ്റ്-ജനാധിപത്യ ക്രമത്തിലേക്ക് വന്നപ്പോൾ പൊളിഞ്ഞു വീണു. ഇത് തന്നെ ഇന്ത്യയിലും നടക്കുകയാണ് - വേറൊരു രീതിയിലാണെന്നു മാത്രം. ഗുജറാത്തിൽ രണ്ടു വർഷം മുമ്പ് 42 ഒറിയ പെൺകുട്ടികൾക്ക് വേണ്ടി ക്യൂ നിന്നത് 5000 പേരായിരുന്നു എന്നതാണ് പത്രങ്ങളിലൊക്കെ വന്നത്. പെൺ ഭ്രൂണഹത്യ വ്യാപകമായി നടക്കുന്ന ഗുജറാത്ത്, ഹരിയാന - ഈ സംസ്ഥാനങ്ങളൊക്കെ ഇന്ന് ജാതിയും, മതവും, ഗോത്രവും ഒന്നും നോക്കാതെ വധുക്കളെ സ്വീകരിക്കുകയാണ്. പെൺ ഭ്രൂണഹത്യ പോലുള്ള സാമൂഹ്യ വിപത്ത് മറുവശത്ത് സാമൂഹ്യ വിപ്ലവവും സൃഷ്ടിക്കുകയാണ്. പക്ഷെ ഇതങ്ങീകരിക്കുവാൻ കപട ആദിവാസി-ദളിത്-പിന്നോക്ക സ്നേഹം നടിക്കുന്നവർ തയാറല്ല. അവർക്ക് ജനാധിപത്യത്തേയും, ക്യാപിറ്റലിസത്തേയും കപട സോഷ്യലിസ്റ്റ്- ലിബറൽ- ആദിവാസി-ദളിത്-പിന്നോക്ക സ്നേഹം പറഞ്ഞു കൊണ്ട് എതിർത്ത് തോൽപിക്കണം. സവർണനും, അവർണനും, ദ്രാവിഡനും, ആര്യനും, ദളിതനു൦, ബ്രാഹ്മണിക്കൽ ഹെജിമണിയുമില്ലെങ്കിൽ പലരുടെയും പണി പൂട്ടിക്കെട്ടേണ്ടി വരും. ജാതിയുടെ പേരിൽ നടക്കുന്ന രാഷ്ട്രീയ കൊള്ള സംഘങ്ങൾക്ക് പണിയില്ലാതാകുക എന്നത് പലർക്കും ചിന്തിക്കുവാൻ പോലും പറ്റാത്ത ഒന്നാണ്.

ഇനി മറ്റുള്ള രാജ്യങ്ങളിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കാര്യം നോക്കാം. പണ്ട് ആഫ്രിക്കയിൽ നിന്ന് അടിമകളെ അമേരിക്കയിലേക്കും, യൂറോപ്പിലേക്കും കടത്തിയപ്പോൾ കടലിൽ വെച്ച് കൊല്ലപ്പെട്ടവർ പോലും ലക്ഷക്കണക്കിനാളുകൾ വരും. ഗൂഗിളിൽ തപ്പിയാൽ കഴുത്തിലും, കയ്യിലും, കാലിലും ഒക്കെ ചങ്ങലക്കിട്ട കറുത്ത വർഗ്ഗക്കാരായ അടിമകളുടെ ഫോട്ടോകൾ ഇഷ്ടം പോലെ കാണാം. അമേരിക്കയിൽ കറുത്ത വർഗക്കാർക്കായി 1970-കളിൽ മാർട്ടിൻ ലൂഥർ കിങ്ങിൻറ്റെ നെത്ര്വത്ത്വത്തിൽ ആരംഭിച്ച 'സിവിൽ ലിബെർട്ടീസ് മൂവ്മെൻറ്റ്സ്' - ൻറ്റെ കാലത്ത് വളരെ അധികം അക്രമങ്ങൾ നടന്നു. അമേരിക്കയിലെ കറുത്ത വർഗക്കാർ ഇവിടുത്തെ ദളിത് ചിന്തകരെ പോലെ ഇപ്പോഴും അതൊക്കെ പറഞ്ഞു നടപ്പാണോ? ഇരുപതാം നൂറ്റാണ്ടിൻറ്റെ അവസാനം വരെ ദക്ഷിണാഫ്രിക്കയിൽ കടുത്ത വർണ വിവേചനം ഉണ്ടായിരുന്നു. ‘Truth and Re-conciliation’ പ്രസ്ഥാനത്തിലൂടെ അവരൊക്കെ പൂർവ കാലത്തിലേക്ക് ഉറ്റു നോക്കുന്നതിൽ നിന്ന് പിൻവാങ്ങി ഇപ്പോൾ കറുത്ത വർഗക്കാർ അധികാരം കയ്യാളുകയാണ്. ദക്ഷിണാഫ്രിക്കയിലെ കറുത്ത വർഗക്കാർ ഇവിടുത്തെ ദളിത് ബുദ്ധിജീവികളേ പോലെ ഇരുപത്തൊന്നാം നൂറ്റാണ്ടിലും വർണ വിവേചനം പറഞ്ഞു കൊണ്ട് നടപ്പുണ്ടോ?

ഇന്ന് ജാതിയെ നിരാകരിക്കാൻ പറയുന്നവർ തന്നെയല്ലേ ജാതിയും, മതവും നിരന്തരമായി ഇന്ത്യയുടെ പൊതു വേദികളിൽ ഉയർത്തുന്നത്? ആദിവാസി-ദളിത്-പിന്നോക്കക്കാരുടെ സാമ്പത്തിക പരാധീനതക്ക് പരിഹാരം കാർഷിക, വ്യവസായിക വളർച്ചയാണ്; അല്ലാതെ വംശീയ വിദ്വേഷം വളർത്തലല്ല. ദളിതരോന്നും പുരോഗമിച്ചിട്ടില്ല എന്ന് പറയുന്നവർ ഇന്ത്യ കാണാത്തവരാണ്. ഇപ്പോൾ ഡൽഹിയിലൊക്കെ പണ്ടത്തെ പോലെ ചവിട്ടുന്ന റിക്ഷകൾ കുറഞ്ഞു വരികയാണ്. അതിനു പകരം ഇലെക്ട്രിക് റിക്ഷകൾ ആ സ്ഥാനം പിടിച്ചു കഴിഞ്ഞു. സമാനമാണ് ഇന്ത്യയിലെ മറ്റു പല സ്ഥലങ്ങളിലും. ഇതിൻറ്റെയൊക്കെ ഗുണ ഭോക്താക്കൾ ദളിതരും, സമൂഹത്തിലെ ഏറ്റവും താഴ്ന്ന വരുമാനക്കാരുമാണ്. കുറെ വർഷങ്ങൾക്ക് മുമ്പ് 'ദളിത് കോടീശ്വരന്മാർ' എന്ന തലക്കെട്ടോടെ 'ഇന്ത്യ റ്റുഡേ' കവർ സ്റ്റോറി പ്രസീദ്ധീകരിച്ചായിരുന്നു. ദളിതർ ഇന്നത്തെ ഉദാരവൽക്കരണത്തിൻറ്റെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നാണ് മുൻ പ്ളാനിങ് കമ്മീഷൻ മെമ്പറും, പ്രമുഖ ദളിത് ചിന്തകനും ആയ ഡോക്ടർ നരേന്ദ്ര ജാദവിനെ പോലുള്ളവർ പറയുന്നത്. ഇപ്പോൾ ദേശീയ തലത്തിൽ 'ദളിത് ചെയ്മ്പർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്റ്ററി' ഉണ്ട്. അത് സംസ്ഥാന തലങ്ങളിൽ കൂടി വ്യാപിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നുമുണ്ട്. ഇതൊന്നും മനസ്സിലാക്കാതെ പൊള്ളയായ വെറും പിന്തിരിപ്പൻ ആശയങ്ങൾ അവതരിപ്പിക്കുന്ന കേരളത്തിലെ ദളിത് ബുദ്ധി ജീവികളോട് സഹതപിക്കാനും പരിതപിക്കാനും മാത്രമേ സാധിക്കുകയുള്ളൂ. ബ്രാഹ്മണ മേധാവിത്വം, രോഹിത് വെമൂല, ഹിന്ദു ഫാസിസം, സവർണ മേധാവിത്ത്വം - എന്നൊക്കെ പറഞ്ഞു കൊണ്ടുള്ള ചർച്ചകളിലൂടെ അവർ പലപ്പോഴും പുരുഷൻറ്റെ അധികാര വാഞ്ജയാണ് കാണിക്കുന്നത്. സ്ത്രീ വിരുദ്ധത കേരളത്തിലെ മറ്റെല്ലാ പ്രസ്ഥാനങ്ങളിലുമുള്ളതു പോലെ ജാതി പറയുന്നവരിലും ഉണ്ട്. കുടുംബങ്ങളിൽ പുലരേണ്ട സമാധാനത്തേയോ ശാന്തതയയോ കുറിച്ചോ, സ്ത്രീകളുടെയും, കുട്ടികളുടെയും അവകാശങ്ങളെ കുറിച്ചോ ഉള്ള പ്രശ്നങ്ങളെല്ലാം ഇവിടെ തീർത്തും അവഗണിക്കപ്പെടുന്നു. അതുകൊണ്ടു തന്നെ എല്ലുമുറിയെ പണിയെടുത്ത് കിട്ടിയ പണവും, വീട്ടിലെ സ്ത്രീകൾ അധ്വാനിച്ചുണ്ടാക്കിയ പണവും മടിക്കുത്തിൽ തിരുകി പുരുഷന്മാർ നേരം അന്തിയാവുമ്പോഴേക്കും ബിവറേജസ് കോർപറേഷൻ വിൽപനശാലകൾക്ക് മുന്നിലെ ക്യൂവിൽ സ്ഥാനം പിടിക്കുന്നതിനെ കുറിച്ച് ഇവിടെ ആരും ചർച്ച ചെയ്യുന്നില്ല. മദ്യത്തിൻറ്റെ ലഹരി പോരാത്തവർ മയക്കുമരുന്ന് കിട്ടുന്ന ഇടനാഴികളും തിയറ്ററുകളുടെയും ബസ്സ്റ്റാൻറ്റുകളുടെയും പിന്നാമ്പുറങ്ങൾ തേടിപ്പോകുന്നതിനെ കുറിച്ചും ഇവിടെ ആരും ചർച്ച ചെയ്യുന്നില്ല.

ചുരുക്കത്തിൽ പറയുകയാണെങ്കിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിലേയും, കേരളത്തിലേയും ജാതി സ്ഥിതി മാറുകയാണ്. രാഷ്ട്രീയത്തിൽ ഒരു 'പ്രെഷർ ഗ്രൂപ്പായി' ജാതി തുടർന്നാലും നമ്മുടെ ആധുനിക നഗര ജീവിതത്തിൽ നിന്ന് ജാതി പതുക്കെ അപ്രത്യക്ഷമാകുകയാണ്. ഇന്ത്യയിലെ ഏറ്റവും നഗരവൽക്കരിക്കപ്പെട്ട പ്രദേശങ്ങളിൽ ഒന്നാണല്ലോ കേരളം. പണം കാര്യങ്ങൾ തീരുമാനിക്കുമ്പോൾ ജാതിക്ക് വലിയ പ്രാധാന്യമില്ലാത്ത വരും. ഗൾഫ് പണത്തിൻറ്റെ കുത്തൊഴുക്കോടെ കേരളത്തിൽ ഇത് കണ്ടതാണല്ലോ. ആധുനിക കാലഘട്ടത്തിൽ ഭക്ഷണവും, വെള്ളവും, തൊഴിലും ഒക്കെ ഒരു ജാതിയുടെ മാത്രമായി ചുരുക്കാൻ സാധിക്കില്ലല്ലോ. ഉത്തർ പ്രദേശിലൊക്കെ ഇപ്പോൾ തന്നെ തൂപ്പു ജോലിക്ക് അപേക്ഷിക്കുന്ന ബ്രാഹ്മണരും, ഉന്നത ജാതിക്കാരും അനേകം ഉണ്ടെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് പറയുന്നത്. ഇന്നല്ലെങ്കിൽ നാളെ ദാരിദ്ര്യ നിർമാർജനം ഭരണകൂടം ഏറ്റെടുക്കുന്നതോടെ ജാതി മനോഭാവത്തിലും വലിയ മാറ്റം പ്രതീക്ഷിക്കാം. ഇപ്പോഴത്തെ രീതിയിലുള്ള വോട്ടു ബാങ്ക് രാഷ്ട്രീയത്തിനു പകരം വിദ്യാഭ്യാസം, തോഴിൽ, ആരോഗ്യം, പാർപ്പിടം, ഇൻഫ്രാസ്ട്രക്ചർ - ഇവ ഏല്ലാ വിഭാഗങ്ങൾക്കും ലഭ്യമാക്കി അവരുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതി മെച്ചപെടുത്താൻ ഏല്ലാ രാഷ്ട്രീയ പാർടികളും ശ്രദ്ധിക്കേണ്ടതായി വരുമ്പോൾ ജാതി ചിന്തയും അപ്രത്യക്ഷമാകുമെന്ന് പ്രത്യാശിക്കാം. പതിനായിരകണക്കിന് വർഷത്തെ ചരിത്രമുള്ള ഇൻഡ്യാ മഹാരാജ്യത്തിൽ ജാതീയമായ ജീർണത ഒരു പ്രത്യേക കാലയളവിൽ നടന്ന പ്രക്രിയ മാത്രമാണെന്ന് പലരും അംഗീകരിക്കുവാൻ തയാറല്ല; ചരിത്രത്തിൻറ്റെ തെളിവുകൾ മറിച്ചാണെങ്കിൽ കൂടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ