2018 ജൂലൈ 10, ചൊവ്വാഴ്ച

ബ്ലെയിഡ് ബാങ്കുകളും, റിയൽ എസ്റ്റേറ്റുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്

ബ്ലെയിഡ് പലിശക്ക് ലോൺ എടുക്കുന്നവരൊക്കെ കുടുങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം എറണാകുളം ഇടപ്പള്ളിക്കടുത്ത് കണ്ടത്. സുഹൃത്തിനെ സഹായിക്കാൻ വേണ്ടി ജാമ്യം നിന്നത് മൂലം രണ്ടു ലക്ഷം രൂപയ്ക്കു പകരം രണ്ടു കോടി കടം വീട്ടേണ്ട അവസ്ഥയാണ് വീട്ടമ്മക്ക് സംജാതമായത്!!! കുടിയൊഴിപ്പിക്കാൻ എത്തിയവർക്ക് മുമ്പിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി പ്രതിഷേധവുമായി വീട്ടമ്മയ്ക്കു നിൽക്കേണ്ടി വന്നതും ഈ കടുത്ത നീതി നിഷേധം കൊണ്ടു തന്നെ. പോലീസും, കോടതിയും ഒക്കെ ബ്ലെയിഡുകാർക്ക് കൂട്ട് നിൽക്കുന്നതാണ് അത്ഭുതം. എച്ച്.ഡി.എഫ്.സി. ബാങ്കിൻറ്റെ കൊള്ളപ്പലിശയ്ക്കും റിയൽ എസ്റ്റേറ്റ് സംഘവുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിനുമെതിരെ പൊതുജനങ്ങൾ ഒന്നിക്കേണ്ട സമയമാണിത്.

പുരയിടമൊന്നാകെ ബാങ്കുമായി അറ്റാച്ച് ചെയ്യാൻ ഇവർക്കാര് അധികാരം കൊടുത്തു??? സ്ഥലം വിൽക്കാനോ കരമടയ്ക്കാനോ പറ്റാത്ത രീതിയിൽ ജാമ്യം നിന്ന ആളെ പീഡിപ്പിക്കുവാൻ ബാങ്കിന് അധികാരം ഉണ്ടോ??? മനുഷ്യത്വം എന്ന ഒന്നില്ലാതെയല്ല ബാങ്കുകൾ 'റിക്കവറി പ്രോസസ്' നടപ്പാക്കേണ്ടത്. ജപ്തി അവസാന നടപടിയാണ്. ജപ്തിയും, ലേലം ചെയ്യലുമൊക്കെ വായ്‌പ്പാകാരനേയും, ഗ്യാരൻറ്റി നിൽക്കുന്ന ആളുകളേയും പല തവണ അറിയിച്ചതിനു ശേഷം മാത്രം ചെയ്യേണ്ട ഒന്നാണ്. ഈ ബാങ്കുകളൊക്കെ നീരവ് മോഡിമാരുടേയും, വിജയ് മല്ലയ്യമാരുടെയും മുമ്പിൽ ഓച്ഛാനിച്ചു നിൽക്കും. നീരവ് മോഡിമാരും, വിജയ് മല്ലയ്യമാരും രാജ്യം വിട്ടപ്പോള്‍ അവിടെ ഈ ബാങ്കുകളും, സര്‍ക്കാരും എന്തു ചെയ്തു? മല്ലയ്യ 15 സ്യൂട്കേസുകളുമായിട്ടാണ് രാജ്യം വിട്ടത്. നീരവ് മോഡിയാകട്ടെ; ഇന്ത്യ വിട്ടതിനു ശേഷം താമസിച്ചത് ന്യുയോർക്കിലെ അത്യാഢംബര ഫ്‌ളാറ്റിലും. അതിനൊക്കെ കൂട്ടു നിൽക്കുകയാണ് നമ്മുടെ സർക്കാരും, ബാങ്കുകളും ചെയ്തത്. സാധാരണക്കാരുടെ നെഞ്ചത്തു കേറുവാനല്ലേ ഇവർക്കൊക്കെ അറിയൂ???

നമ്മുടെ മിക്ക ബാങ്കുകളും അല്ലെങ്കിലും പൊതുജന നന്മക്കു വേണ്ടിയല്ല പ്രവർത്തിക്കുന്നത്. ലോൺ എടുത്തവരെ അറിയിക്കാതെ ലോണിൻറ്റെ 'ഇൻസ്റ്റോൾമെൻറ്റ്' തുക കൂട്ടുന്നതും, തിരിച്ചടവിൻറ്റെ സമയ കാലാവധി കൂട്ടുന്നതും സ്ഥിരം ഏർപ്പാടാണ്. ഇപ്പോൾ കേരളത്തിൻറ്റെ മുഖ്യമന്ത്രി തന്നെ ഈ വിഷയത്തിൽ ഇടപെട്ടതോടെ ജില്ലാ ഭരണകൂടം വീട്ടമ്മയുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും വലിയ പ്രതീക്ഷയൊന്നും വേണ്ടെന്നാണ് ഇതെഴുതുന്നയാൾക്ക് തോന്നുന്നത്. അതിനു കാരണം നമ്മുടെ ബ്ലെയിഡ് ബാങ്കുകളും, റിയൽ എസ്റ്റേറ്റുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് തന്നെ.

കേരളത്തിലും, ഇന്ത്യയുടെ മറ്റു പല സംസ്ഥാനങ്ങളിലും റിയൽ എസ്റ്റേറ്റ് മേഖല ഒരു വലിയ മാഫിയാ സംഘം പോലെയാണ് പ്രവർത്തിക്കുന്നത്. പലരുടേയും പണം പോകുന്നതും, അനവധി തട്ടിപ്പുകൾക്കിരയാകുന്നതും, അക്രമവും, ഭീഷണിയും ഉണ്ടാകുന്നതൊക്കെ പലപ്പോഴും റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ടാണ്. നല്ല വില പിടിപ്പുള്ള വസ്തു വെച്ച് കുറഞ്ഞ തുകയ്ക്ക് വായ്പ്പയെടുക്കുന്നവരുടെ വസ്തു അവർ പോലുമറിയാതെ ലേലത്തിൽ പോകുന്ന കാഴ്ചയാണ് റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവരും ബ്ലെയിഡുകാരും തമ്മിലുള്ള ബന്ധം കാരണം പലപ്പോഴും സംഭവിക്കുന്നത്. നോക്കി നിൽക്കുമ്പോൾ വായ്‌പ്പാകാരനോ, ഗ്യാരൻറ്റി നിന്നയാൾക്കോ  ചിന്തിക്കാൻ കഴിയാത്ത തുകയായി വായ്‌പ്പാ തുക മാറും. അത് തന്നെയാണ് പലിശയും, കൂട്ടു പലിശയുമായി എറണാകുളം ഇടപ്പള്ളിക്കടുത്തുള്ള വീട്ടമ്മക്ക് സംഭവിച്ചതും. നൂറുകണക്കിന് സാധാരണക്കാർ ഇത്തരത്തിൽ പ്രതിസന്ധിയിൽ പെട്ടിട്ടും ബാങ്കർമാരോ, കേന്ദ്ര-സംസ്ഥാന സർക്കാരുകളോ തിരിഞ്ഞു നോക്കുന്നത് പോലും ഇല്ലാ.

വായ്‌പ്പാകാരൻ പിന്നാലെ വരാതിരിക്കാൻ ബ്ലെയിഡുകാരൻ എടുക്കുന്ന ഒരു ആയുധമാണ് കുടിശിക തുകയേക്കാൾ വലിയ തുക വെച്ചുള്ള ലേലം. ബാക്കി തുക ഈടാക്കാൻ കടക്കാരനോ, ഗ്യാരൻറ്റി നിന്നയാളോ അറിയാതെ അയാളുടെയോ ബന്ധുക്കളുടെയോ വസ്തുക്കൾ 'അറ്റാച്ച്'  ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങളും പെട്ടെന്ന് മുന്നോട്ടു പോകും. ഇത്തരത്തിൽ സാധാരണക്കാരെ പരമാവധി ഊറ്റുന്ന രീതിയാണ് റിയൽ എസ്റ്റേറ്റ് മേഖല ഇന്ന് ഈ രാജ്യത്ത് ചില ബാങ്കുകളുമായി സഹകരിച്ചു നടപ്പാക്കുന്നത്. ജതിൻ മേഹ്ത്താ, വിജയ് മല്യ, നീരവ് മോഡി, മെഹർ ചോംസ്കി, കോത്താരി തുടങ്ങിയ വമ്പന്മാർ വൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നു. ഇവരെ പോലുള്ള ധനികരും, ഫ്രോഡുകളും ബാങ്കുകളെ കൊള്ളയടിക്കുന്നു. ബാങ്കുകൾ പാവങ്ങളേയും, സാധാരണക്കാരേയും കൊള്ളയടിക്കുന്നു. റിസർവ് ബാങ്കും, കേന്ദ്ര, സംസ്ഥാന സർക്കാരുകളും സാധാരണക്കാർക്ക് വേണ്ടി ഒന്നും ചെയ്യുന്നുമില്ല. നമ്മുടേത് സത്യത്തിൽ ജനാധിപത്യമാണോ???

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ