2018 മാർച്ച് 1, വ്യാഴാഴ്‌ച

കേരളത്തിൽ നിലനിൽക്കുന്ന സ്ത്രിവിരുദ്ധത

കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങൾ ഒട്ടു മിക്കതും അങ്ങേയറ്റത്തെ സ്ത്രീ വിരുദ്ധതയാണ് പ്രദർശിപ്പിക്കുന്നത്. ഈ പുരോഗമന പ്രസ്ഥാനങ്ങളിൽ ഏറ്റവും മോശം ഇവിടുത്തെ മാക്സിസ്റ്റുകാരാണെന്നാണ് തോന്നുന്നത്. ഒരുപക്ഷെ ഈ സ്ത്രീ വിരുദ്ധത കാറൽ മാർക്സിൽ നിന്ന് തന്നെ തുടങ്ങിയതും ആകാം. മാർക്സ് സ്ഥാപിച്ച പ്രസ്ഥാനം 'ഇൻറ്റർ നാഷണൽ വർക്കിങ് മെൻസ് അസോസിയേഷൻ' എന്നല്ലേ?? അവിടെ 'വിമൻസ്' വരുന്നില്ല എന്നത് ശ്രദ്ധേയമാണ്. കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികൾ 'കേരളാ മോഡൽ' സ്ത്രീ ശാക്തീകരണത്തിൽ വലിയ പങ്കു വഹിച്ചതായി പലയിടത്തും പ്രസ്താവിച്ചു കണ്ടിട്ടുണ്ട്. പക്ഷെ കേരളത്തിലേയോ, ഇന്ത്യയിലേയോ ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ ‘Decision Making Positions’ -ൽ സ്ത്രീ സാന്നിധ്യം ഒട്ടുമേ ഇല്ലാ.

ഈ സ്ത്രീ വിരുദ്ധതയുടെ പശ്ചാത്തലത്തിൽ നിന്ന് വേണം 'ഗൃഹലക്ഷ്മിയിലെ' മുലയൂട്ടുന്ന ഫോട്ടോ കാണാൻ. ഗൃഹലക്ഷ്മിയുടെ ആശയത്തെ അംഗീകരിക്കുന്നവർ തന്നെ ഇതിലെ കച്ചവട വൽക്കരണത്തെയും മാർക്കറ്റിങ് തന്ത്രത്തെയും ചൂണ്ടിക്കാട്ടി വിമർശിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. താൽപര്യമില്ലെങ്കിൽ ആ ഭാഗത്തേക്ക് നോക്കാതിരുന്നാൽ പോരേ?? അപ്പോൾ കാരണം വ്യക്തം. പരസ്യമായി മുലയൂട്ടുക എന്നത് ഇപ്പോഴും സദാചാര പോലീസുകാർക്ക് അലോസരം ഉണ്ടാകുന്ന ഒന്നാണ്. "ഇങ്ങനെയും മുലയൂട്ടാൻ സാധിക്കും" സാധിക്കും എന്ന് പറഞ്ഞു കൊണ്ട് ചുവന്ന കാൻജീപുരം പട്ടുസാരി കൊണ്ട് തല മറച്ച ഫോട്ടോകൾ പോസ്റ്റ് ചെയ്യുമ്പോൾ പുരുഷൻറ്റെ സദാചാര വാഞ്ജ തന്നെയാണ് പ്രതിഫലിക്കുന്നത്.

മുലയൂട്ടുന്ന അമ്മയും കുഞ്ഞിൻറ്റേയും ചിത്രം അതിമനോഹരമായി ലോകത്ത് എത്രയോ തവണ വന്നിട്ടുണ്ട്. അന്നൊന്നുമില്ലാത്ത സദാചാര ബോധം ഇന്നെന്തിനാണ്?? ഇവിടെയാണ് കേരളത്തിൽ നിലനിൽക്കുന്ന സ്ത്രിവിരുദ്ധത മനസിലാക്കേണ്ടത്. സ്ത്രിവിരുദ്ധത കേരളത്തിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും, ചർച്ചാ വേദികളിലും ഉണ്ട്. ദളിത് പ്രസ്ഥാനങ്ങളെ തന്നെ നോക്കൂ. ബ്രാഹ്മണ മേധാവിത്വം, രോഹിത് വെമൂല, ഹിന്ദു ഫാസിസം, സവർണ മേധാവിത്ത്വം - എന്നൊക്കെ പറഞ്ഞു കൊണ്ടുള്ള ചർച്ചകളിലൂടെ അവർ പലപ്പോഴും പുരുഷൻറ്റെ അധികാര വാഞ്ജയാണ് കാണിക്കുന്നത്. സ്ത്രീ വിരുദ്ധത കേരളത്തിലെ മറ്റെല്ലാ പ്രസ്ഥാനങ്ങളിലുമുള്ളത് പോലെ ജാതി പറയുന്നവരിലും ഉണ്ട്. കുടുംബങ്ങളിൽ പുലരേണ്ട സമാധാനത്തേയോ ശാന്തതയയോ കുറിച്ചോ, സ്ത്രീകളുടെയും, കുട്ടികളുടെയും അവകാശങ്ങളെ കുറിച്ചോ ഉള്ള പ്രശ്നങ്ങളെല്ലാം ഇവിടെ തീർത്തും അവഗണിക്കപ്പെടുന്നു. വിവാഹിതയായ ഏതു സ്ത്രീയോട് ചോദിച്ചാലും സ്വസ്ഥതയുള്ള കുടുംബ ജീവിതമാണ് അവർ ആദ്യത്തെ ആവശ്യമായി പറയുക. പക്ഷെ എല്ലുമുറിയെ പണിയെടുത്ത് കിട്ടിയ പണവും, വീട്ടിലെ സ്ത്രീകൾ അധ്വാനിച്ചുണ്ടാക്കിയ പണവും മടിക്കുത്തിൽ തിരുകി പുരുഷന്മാർ നേരം അന്തിയാവുമ്പോഴേക്കും ബിവറേജസ് കോർപറേഷൻ വിൽപനശാലകൾക്ക് മുന്നിലെ ക്യൂവിൽ സ്ഥാനം പിടിക്കുന്നതിനെ കുറിച്ച് ഇവിടെ ജാതിബോധം പ്രചരിപ്പിക്കുന്ന ആരും ചർച്ച ചെയ്യുന്നില്ല. മദ്യത്തിൻറ്റെ ലഹരി പോരാത്തവർ മയക്കുമരുന്ന് കിട്ടുന്ന ഇടനാഴികളും തിയറ്ററുകളുടെയും ബസ്സ്റ്റാൻറ്റുകളുടെയും പിന്നാമ്പുറങ്ങൾ തേടിപ്പോകുന്നതിനെ കുറിച്ചും ഇവിടെ ആരും ചർച്ച ചെയ്യുന്നില്ല. ഇവിടെയെല്ലാം സ്ത്രീയാണ് ഏറ്റവും തിക്ത ഫലങ്ങൾ അനുഭവിക്കുന്നതെന്ന ലളിതമായ സത്യം പുരോഗമനം പറയുന്ന ആരും തിരിച്ചറിയുന്നില്ല. അതുകൊണ്ടു തന്നെ ഇവർക്കൊക്കെ എന്ത് പുരോഗമനമാണ് ഉള്ളത്??

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ