2018 മാർച്ച് 8, വ്യാഴാഴ്‌ച

സ്ത്രീ ശക്തിയിലൂടെ ജാതീയതയിൽ നിന്നുള്ള മോചനം

ഇന്ത്യയിലെ ജാതി സംബ്രദായത്തിൻറ്റെ ആവിർഭാവവും, ജാതീയമായ വിവേചനങ്ങളും കഴിഞ്ഞ നൂറ്റാണ്ടിലും, ഇന്നും വളരെയേറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ഇപ്പോൾ ഇ.വി.രാമസ്വാമി നായ്ക്കർ എന്ന പെരിയാറിൻറ്റെ പ്രതിമകൾ തകർക്കപ്പെടുമ്പോൾ അത് കൂടുതലായി ചർച്ച ചെയ്യപ്പെടും. സത്യത്തിൽ ഇന്ത്യയിൽ മാത്രമല്ല; ലോകം മുഴുവനും ഉണ്ടായിരുന്നതാണ് തൊഴിൽ പരമായ വിഭജനം. അടിമ സമ്പ്രദായവും ലോകം മുഴുവനും ഉണ്ടായിരുന്നു. വിഖ്യാത ഗ്രീക്ക് ചിന്തകനായ പ്ളേറ്റോയും, അരിസ്റ്റോട്ടിലും, സോക്രട്ടീസും, ത്രാഷിമാക്കുസുമൊന്നും അടിമ സമ്പ്രദായത്തിനെതിരേ  ശക്തമായ നിലപാടുകൾ ഏടുത്തില്ലാ എന്നുള്ളത് വളരെ അതിശയിപ്പിക്കുന്ന ഒന്നാണ്. ഇന്ത്യയിലും, കേരളത്തിലും അടിമ സമ്പ്രദായങ്ങൾ ഉണ്ടായിരുന്നുവെങ്കിലും  പുരാതന ഈജിപ്റ്റിലും, ഗ്രീസിലും ഒക്കെ നിലനിന്നിരുന്ന അടിമ സംബ്രദായത്തിൻറ്റെ അടുത്തു പോലും അതൊന്നും വരില്ല. 

ഈ അടിമ സംബ്രദായമാണോ ജാതീയമായ ജീർണതക്ക് വിത്ത് പാകിയത്?? തീർച്ചയായും അല്ല. ഈ അടിമ സമ്പ്രദായം തന്നെ തുടങ്ങിയത് ഗോത്ര സമ്പ്രദായത്തിലെ സാമ്പത്തിക അസമത്ത്വത്തിൽ നിന്നും, യുദ്ധ വിജയങ്ങളിൽ നിന്നുമാണെന്നാണ് വില ഡ്യൂറൻറ്റിനെ പോലുള്ള ചരിത്രകാരന്മാർ പറയുന്നത്. വിൽ ഡ്യൂറൻറ്റിൻറ്റെ 'നാഗരികതയുടെ ചരിത്രം' - 13 വോളിയങ്ങളിലെ ആദ്യ വോളിയമായ ‘Our Oriental Heritage’-ലെ പ്രസിദ്ധമായ അധ്യായമാണ് ‘From Hunting to Industry’. ഗോത്ര ജനതകൾ തമ്മിൽ യുദ്ധമുണ്ടാകുമ്പോൾ കീഴ്പ്പെടുത്തിയവരുടെ രക്തം കുടിക്കുകയും, മാംസം ഭക്ഷിക്കുകയും ചെയ്യുന്നതും സർവ സാധാരണം ആയിരുന്നു എന്നാണ് ആഫ്രിക്കൻ വനാന്തരങ്ങളിലെ കാഴ്ചകൾ വിവരിച്ചു കൊണ്ട് വിൽ ഡ്യൂറൻറ്റ് പറയുന്നത്. നാഷണൽ ജ്യോഗ്രഫിക്കും ഇപ്പോൾ പോലും മനുഷ്യ മാംസം ഭക്ഷിക്കുന്നവർ ആഫ്രിക്കയിലെ ഉൾ ഭാഗങ്ങളിൽ ഉണ്ടെന്നാണ് പറയുന്നത്. ഇത്തരം മൃഗീയമായ അടിച്ചമർത്തലുകൾ ആകാം അടിമ സംബ്രദായത്തിലേക്ക് ആദിമ മനുഷ്യനെ നയിച്ചത്. പക്ഷെ ഇന്ത്യയിൽ ആൻഡമാൻ ദ്വീപുകളിൽ നിന്നും മനുഷ്യ മാംസം ഭക്ഷിക്കുന്നവരെ കുറിച്ച് വാർത്തകൾ വന്നിട്ടുണ്ടെന്നതല്ലാതെ ആഫ്രിക്കയിലൊക്കെ ഉണ്ടായിരുന്നത് പോലുള്ള മൃഗീയമായ അടിച്ചമർത്തലുകളെ പറ്റിയൊന്നും തെളിവുകൾ കിട്ടിയിട്ടില്ല.

ഗോത്ര ജനതയിൽ നിന്ന് കൃഷിയും, വ്യവസായവും ഒക്കെയായി മാനവിക സംസ്കാരം വളർന്നപ്പോൾ സംഭവിച്ചതാകാം തൊഴിൽപരമായ വിഭജനവും എന്നാണ്‌ പല നരവംശ ശാസ്ത്രജ്ഞന്മാരുടെയും കണക്കു കൂട്ടൽ. ഇന്ത്യയിലെ ജാതിയും അങ്ങനെ ആവിർഭവിച്ചതാകാം. തുടക്കത്തിൽ പിന്നീടുണ്ടായത് പോലെ ശക്തമായ വിഭജനം ഒന്നുമില്ലായിരുന്നു. മഹാഭാരത കഥകൾ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. രാജകുമാരന്മാരുടെ ആയുധ മത്സരത്തിൽ നിന്ന് കുലം ചൊദിച്ച്  കർണ്ണനെ വിലക്കിയപ്പോൾ ദുര്യോധനൻ തനിക്കു പാരമ്പര്യമായി ലഭിച്ച അംഗ രാജ്യം കർണന് ദാനം കൊടുക്കുന്നു. അപ്പോൾ പ്രശ്നം അവിടെ തീരുന്നു. പിന്നീട് മഹാഭാരത യുദ്ധം വന്നപ്പോൾ കുന്തീ പുത്രനാണ് കർണൻ എന്ന് അറിയാവുന്നതു കൊണ്ട് ജ്യേഷ്ഠ പദവി കൊടുത്ത് കർണ്ണനെ പാണ്ഡവ പക്ഷത്തേക്കാക്കാൻ നീക്കം നടത്തുന്നുണ്ട് ശ്രീകൃഷ്ണൻ. കർണൻ പാണ്ഡവ പക്ഷത്തു വരികയും, യുദ്ധം ജയിക്കുകയും ചെയ്‌താൽ രാജാവ് തീർച്ചയായും കർണൻ തന്നെ. ശ്രീകൃഷ്ണൻറ്റെ പദ്ധതി പൊളിഞ്ഞെങ്കിലും ഇവിടെ മനസിലാക്കേണ്ട കാര്യം കുലമഹിമ അന്ന് വലിയ സംഭവമല്ലായിരുന്നു എന്നതാണ്.  

ജാതീയതക്കെതിരെ ശ്രീബുദ്ധൻ പിന്നീട് വലിയ ജനകീയ മുന്നേറ്റം നയിച്ചു എന്ന് ഡോക്ടർ അംബേദ്കറെ പോലുള്ളവർ സമർത്ഥിക്കാൻ ശ്രമിച്ചിട്ടുണ്ട്. സത്യത്തിൽ ബുദ്ധൻറ്റെ കാലത്തും ഇന്ത്യയിൽ ശക്തമായ ജാതി വേർതിരിവ് വന്നില്ലായിരുന്നു എന്നതാണ് യാഥാർഥ്യം. ഡോക്ടർ അംബേദ്കർ തൻറ്റേതായ രീതിയിൽ ഒരു സാമൂഹ്യ വിപ്ലവകാരിയായ ബുദ്ധനെ തൊട്ടു കൂടായ്മയ്ക്കും, ജാതി ചിന്തയ്ക്കും എതിരേ പ്രതിരോധിക്കുവാൻ വേണ്ടി സൃഷ്ടിക്കുകയായിരുന്നു. ഡോക്ടർ അംബേദ്കറുടെ ഈ ബുദ്ധ സങ്കൽപത്തിൽ ആധ്യാത്മികതയ്ക്കു പ്രാധാന്യം ഇല്ലായിരുന്നു. ഭൗതികവാദത്തിൻറ്റെ അടിസ്ഥാനത്തിൽ ഒരിക്കലും ബുദ്ധനെ കണ്ടെത്താൻ ആവില്ല. ബുദ്ധൻ അടിസ്ഥാനപരമായി അത്യന്തം തീഷ്ണമായ ധ്യാനത്തിലൂടെ ഉന്നതമായ ആത്മ സാക്ഷാത്കാരം നേടിയ വ്യക്തിയായിരുന്നു. അമേരിക്കയിൽ നിന്നും, യൂറോപ്പിൽ നിന്നും ഇന്ത്യയിലേയും, ടിബറ്റിലെയും യോഗാശ്രമങ്ങളിലും, ബുദ്ധിസ്റ്റ് സന്യാസാശ്രമങ്ങളിലും അനേകം വർഷങ്ങളോളം താമസിച്ചു കാര്യങ്ങൾ പഠിച്ചവരുടെ ഇഷ്ടം പോലുള്ള പുസ്തകങ്ങൾ ഇന്നുണ്ട്. അവരൊക്കെ ഡോക്ടർ അംബേദ്കറിൽ നിന്ന് വിഭിന്നമായാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. സിദ്ധ യോഗികളെ കുറിച്ച് അനേകം പുസ്തകങ്ങൾ എഴുതിയ അമേരിക്കക്കാരനായ മാർഷൽ ഗോവിന്ദനും, ബ്രിട്ടനിൽ ജനിച്ചു വളർന്ന ബുദ്ധ ഭിക്ഷുണിയായ ടെൻസിൻ പാൽമോയും സിദ്ധ യോഗ സങ്കൽപ്പങ്ങളിലും, ബുദ്ധിസ്റ്റ് ചരിത്രത്തിലും ജാതി ഉള്ളതായി പറയുന്നില്ല. മുമ്പ് ഡയാൻ പെറി ആയിരുന്ന ടെൻസിൻ പാൽമോ 13 വർഷമാണ് ഹിമാചൽ പ്രാദേശിലുള്ള ലഹോളിയിലെ ഒരു ഗുഹയിൽ ഏകാന്ത ധ്യാനം അനുഷ്ഠിച്ചത്. 'കേവ് ഇൻ ദ സ്നോ' എന്ന പുസ്തകത്തിൽ ടെൻസിൻ പാൽമോയുടെ ഏകാന്ത ധ്യാനത്തെ കുറിച്ചുള്ള സചിത്ര വിവരണമുണ്ട്. മാർഷൽ ഗോവിന്ദൻ മുപ്പതു വർഷത്തോളം കഠിനമായ ആധ്യാത്മിക സാധന നടത്തി. ഡോക്ടർ അംബേദ്കറിൽ നിന്ന് ഇവർക്കൊക്കെയുള്ള വിത്യാസം ഇവരൊക്കെ ആത്മബോധം അല്ലെങ്കിൽ ആത്മജ്ഞാനം സിദ്ധിച്ചവർ ആണെന്നുള്ളതാണ്. അതുകൊണ്ടു തന്നെ അവരുടെ വീക്ഷണങ്ങളും വ്യത്യസ്തമാണ്.

ബുദ്ധൻറ്റെ കാലത്ത്‌ നിന്ന് പിന്നീട് മധ്യ കാലമായപ്പോഴാണ് ശരിക്കും ജാതീയമായ ജീർണത ഇന്ത്യയെ ഭരിക്കുന്നത്. ഇതിന് പല കാരണങ്ങളുമുണ്ട്. ഹിന്ദു മതത്തിലെ പുരോഹിത വർഗത്തിൻറ്റെ അപചയം, പൊതു സമൂഹത്തിൽ രാജാക്കന്മാരുടെയും യുദ്ധ പ്രഭുക്കളുടെയും സ്വാധീനം, ഫ്യുഡൽ മാടമ്പിമാരുടെ ഗുണ്ടായിസം, സർവോപരി സ്ത്രീകളുടെ സാമൂഹിക നിലയിൽ വന്ന മാറ്റം - ഇതൊക്കെയാകാം ജാതീയമായ ജീർണതക്ക് ഇന്ത്യൻ സമൂഹം അടിമപ്പെടാനുള്ള കാരണം. അതിലേറ്റവും പ്രധാനമായി ഇതെഴുതുന്ന ആൾക്ക് തോന്നുന്നത് സ്ത്രീകളുടെ പദവിയിൽ വന്ന മാറ്റമാണ്. അത് ഇന്ത്യയിൽ മാത്രമല്ല സംഭവിച്ചതും. പണ്ട് ഗ്രീസിലെ അപ്പോളോയുടെ ദേവാലയത്തിൽ സ്ത്രീ പുരോഹിതരെ കാണാം; വേദകാലത്ത്‌ ഇന്ത്യയിലും സ്ത്രീ പുരോഹിതരെ കാണാം. പക്ഷെ പുരോഹിത വർഗം ശക്തി പ്രാപിച്ചപ്പോൾ മുതൽ സ്ത്രീകളെ പൊതുരംഗത്ത് നിന്ന് മാറ്റി നിർത്തുന്നതാണ് കാണുവാൻ സാധിക്കുന്നത്.

മലയാളത്തിൽ പണ്ടത്തെ സ്ത്രീ വിവേചനത്തെ കുറിച്ചുള്ള ഒത്തിരി കഥകൾ ലളിതാംബികാ അന്തർജ്ജനത്തിൻറ്റെയും, ദേവകി നിലയങ്ങോടിൻറ്റെയും എഴുത്തുകളിൽ കൂടി കാണാം. നമ്പൂതിരി വിധവകൾ വെറും നിലത്തു കിടക്കണമായിരിന്നു. അവർക്ക് എണ്ണ തേക്കാൻ പറ്റില്ലായിരുന്നു. സ്വർണം, വെള്ളി - ഈ ആഭരണങ്ങൾ ഒന്നും അണിയാൻ അവകാശമില്ലായിരുന്നു. ഒരു നേരം മാത്രമേ ആഹാരം കഴിക്കാൻ സാധിച്ചിരുന്നുള്ളൂ. വൃന്ദാവൻ, വാരണാസി തുടങ്ങിയ സ്ഥലങ്ങളിൽ ആയിരക്കണക്കിന് വിധവകൾ സമീപകാലത്ത് വരെ നരകയാതന അനുഭവിച്ചു കൊണ്ട് ജീവിച്ചു. ഇത്തരത്തിൽ സ്ത്രീകളുടെ പദവിയിൽ വന്ന മാറ്റമാണ് ജാതി ചിന്ത ശക്തിപ്പെടാൻ കാരണം എന്നത് സംശയലേശമന്യേ പറയാം.

മലയാളിയുടെ വീര ശൂര പരാക്രമി ആയിരുന്ന തച്ചോളി ഒതേനൻ പറയുന്നതായ വടക്കൻ പാട്ട് ഒന്ന് ശ്രദ്ധിക്കുക:
“ആണിന്നടങ്ങാത്ത പെണ്ണുണ്ടിന്ന്
അങ്ങനെയൊരു പെണ്ണുണ്ടെങ്കിൽ
ഓളെ ഞാൻ നന്നാക്കിക്കൊണ്ട്വരല്ലോ…
ഒന്നിങ്ങു കേൾക്കണം പെറ്റോരമ്മേ
ഞാനിന്നടക്കാത്ത പെണ്ണുമില്ല
ഞാനിന്നു കേറാത്ത വീടുമില്ല” – ഇതാണ് തച്ചോളി ഒതേനൻറ്റെ വീര വാദം. മാടമ്പിത്തരത്തിൻറ്റയും ആണഹന്തയുടെയും അങ്ങേയറ്റമാണ് ഈ വാക്കുകളിൽ മുഴങ്ങുന്നത്.

ഇത് കേരളത്തിൽ മാത്രമുണ്ടായിരുന്ന ആണഹന്തയുടെ കഥയല്ല. 20-30 വർഷങ്ങൾക്കു മുൻപ് പോലും ദേവദാസി സമ്പ്രദായവും, പെൺകുട്ടികളെ യെല്ലമ്മ ദേവിക്ക് സമർപ്പിക്കുന്നതും, അത് വഴി പാവപ്പെട്ട സ്ത്രീകളെ വേശ്യ വൃത്തിയിലേക്ക് തള്ളി വിടുന്ന രീതിയും കർണാടക, ആന്ധ്ര, മഹാരാഷ്ട്ര - എന്നീ സംസ്ഥാനങ്ങളിൽ വ്യാപകമായി ഉണ്ടായിരുന്നു. 'ദാസി' സമ്പ്രദായം ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളിൽ ഭൂവുടമകളുടെ ഇടയിൽ വ്യാപകമായി ഉണ്ടായിരുന്നു. നടി അർച്ചനയ്ക്ക് ദേശീയ വാർഡ് കിട്ടിയത് തന്നെ 'ദാസി' സിനിമയിൽ അഭിനയിച്ചതിനാണ്. 'ദാസി' - കളായ പെൺകുട്ടികളെ ബലാത്സംഘം ചെയ്യുന്നതും, അന്യർക്ക് കാഴ്ച വെയ്ക്കുന്നതും കുറെ വർഷങ്ങൾക്കു മുമ്പ് വരെ ഉണ്ടായിരുന്നു.

ഇത്തരത്തിലുള്ള ആണഹന്തയിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഒരു സമീപനമാണ് പ്രകൃതിയോടിണങ്ങിയ ജീവിതം നയിച്ച പൗരാണിക മനുഷ്യർക്കുണ്ടായിരുന്നത്. ആദി കാവ്യമായ രാമായണം തന്നെ നോക്കുക. "രാമായണം രാമൻറ്റെ അയനം മാത്രമല്ല; അത് സീതായനം കൂടിയാണ്" - എന്നാണ് 'രാമായണത്തിലെ നായികാ നായകന്മാർ' എന്ന പ്രസിദ്ധ ലേഖനത്തിൽ പ്രൊഫെസ്സർ സുകുമാർ അഴീക്കോട് പറയുന്നത്. കാരണം പുരുഷൻറ്റെ പൂർണത സ്ത്രീയെ ആശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ടാണ് ഗുണവാനും, വീര്യവാനുമായിരുന്നു ശ്രീരാമൻ എന്ന മാതൃകാ പുരുഷനെ സൃഷ്ടിച്ചതിനു ശേഷം പൂർണതക്ക് വേണ്ടി സീതാദേവിയേയും സൃഷ്ട്ടിച്ചത്. അർത്ഥ നാരീശ്വര സങ്കൽപം ആണ് പണ്ട് മുതലേ ഉള്ള ശിവ സങ്കൽപം. ലോപ മുദ്ര, മീര, ഗാർഗി, മൈത്രേയി - ഇങ്ങനെ ഒള്ള എത്രയോ സ്ത്രീകൾ പുരാതന ഭാരതത്തിൽ ഉന്നതമായ ദൈവിക അനുഭവം ഉള്ളതായി പറയപ്പെടുന്നു. മാതൃ ദേവതാ സങ്കൽപ്പങ്ങൾ അനേകം ഇവിടെ ഉണ്ടായിരുന്നു.

മധ്യകാലമാകുമ്പോൾ സ്ത്രീകളുടെ സാമൂഹ്യ പദവിയിൽ വലിയ ഇടിവ് വരുന്നതായി കാണാം. ബ്രാഹ്മണർ അധികാരം കൈവശപെടുത്തിയതിനു ശേഷം വളരെ വലിയ മാറ്റങ്ങളാണ് മുഖ്യ ധാരാ സമൂഹത്തിൽ വന്നത്. ബ്രാഹ്മണർ രാജാക്കന്മാരെ കയ്യിലെടുത്തു. അതു വഴി അവർ നിർണായകമായ സാമൂഹ്യ ശക്തിയായി മാറി. ബ്രാഹ്മണർ പുരാതന ഭാരതത്തിൻറ്റെ ആത്മീയ ചൈതന്യത്തിനും, സംസ്കാരത്തിനും വലിയ അപചയങ്ങൾ വരുത്തി. സ്ത്രീ-പുരുഷ വിവചനം രൂപം കൊടുത്തതും, പൌരോഹിത്ത്യത്തിന് പ്രാധാന്യം കൊടുത്തതും, ജാതി വ്യവസ്ഥ അടിച്ചേൽപ്പിച്ചതും ബ്രാഹ്മണരാണ്. ഇതിഹാസങ്ങളിലും, പുരാണങ്ങളിലും, ഉപനിഷത്തുകളിലും ജാതി വ്യവസ്ഥിതിയെ സാധൂകരിക്കുന്ന പലതും പിന്നീട് കൂട്ടി ചേർത്തു. കറുപ്പും, വെളുപ്പും തമ്മിലുള്ള വിത്യാസം പിന്നീട് ഇന്ത്യയിൽ വളരെ വലുതായി. മംഗളകരമായ ചടങ്ങുകളിൽ വിധവകൾ പങ്കെടുക്കുന്നത് വിലക്കപ്പെട്ടു. വിധവകൾ അപശകുനമാണെന്ന് വിശ്വസിപ്പിച്ചതും, കുടുംബത്തിലെ പുരുഷന്മാർ  ഭക്ഷണം കഴിച്ചതിന് ശേഷം മാത്രം ആഹാരം കഴിക്കുവാൻ സ്ത്രീകളെ പ്രേരിപ്പിച്ചതും തുടങ്ങി ഒട്ടനവധി സ്ത്രീവിരുദ്ധമായ നടപടികൾ ഇക്കാലത്ത്‌ കാണാം.

ഇന്ത്യയിൽ എന്നല്ല; ലോകത്ത് തന്നെ പുരോഹിത വർഗം ആധിപത്യം സ്ഥാപിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് എല്ലാ മതങ്ങളിലും സ്ത്രീകൾക്ക് തുല്യ നീതി നിഷേധിക്കപ്പെടാൻ തുടങ്ങിയത്. പുരാതന ഗ്രീസിലും, വേദ കാലത്തും സ്ത്രീ പുരോഹിതകൾ ഉണ്ടായിരുന്നു. പക്ഷെ ഇതെല്ലാം ആധുനിക കാലത്ത് മാറുകയാണ്. ആധുനിക കാലഖട്ടത്തിലെ വിദ്യാഭ്യാസം സിദ്ധിച്ച നമ്പൂതിരി യുവതികൾ നമ്പൂതിരി പൂജാരിമാരെ വിവാഹം കഴിക്കാൻ തയ്യാറാകുന്നില്ല എന്നതാണല്ലോ കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ. നമ്പൂതിരിമാർക്ക് നല്ല ഒരു അടി അവരുടെ സ്ത്രീകളിൽ നിന്ന് തന്നെ കിട്ടി കൊണ്ടിരിക്കയാണ് എന്നാണ് കൈതപ്രം ദാമോദരൻ നമ്പൂതിരിയെ പോലുള്ളവർ പറയുന്നത്. 

സ്ത്രീയെന്നാൽ പുരുഷൻ ഉടമസ്ഥാവകാശം പുലർത്തേണ്ട ഒരു വസ്തു അല്ലെന്നും, തന്നെ പോലെ തന്നെ സ്വന്തമായി വ്യക്തിത്വവും ഇഷാനിഷ്ട്ടങ്ങളും ഉള്ള ഒരു സ്വാതന്ത്ര വ്യക്തിയാണന്നും പുരുഷൻ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഏതു വികസിത രാജ്യത്തും സ്ത്രീയും, പുരുഷനും തോളോടു തോൾ ചേർന്നാണ് രാഷ്ട്ര നിർമാണ പ്രക്രിയയിൽ അധ്വാനിക്കുന്നത്. ഇന്ത്യയിൽ ആണെങ്കിൽ ഇപ്പോൾ സൈന്യത്തിലെ കോംബാറ്റ് Roles - ൽ പോലും സ്ത്രീകളെ നിയമിക്കുന്നു. ഈയിടെയാണ് അവാനി ചതുർവേദിയെന്ന ഇന്ത്യയുടെ ആദ്യ ഫൈറ്റർ പൈലറ്റ് ഇന്ത്യൻ വ്യോമ സേനയിൽ ചേർന്നത്.

സത്യത്തിൽ ഇനിയുള്ള കാലം പെൺകുട്ടികളുടേതാണ്. ഉന്നത വിദ്യാഭ്യാസവും, സാമ്പത്തിക സുരക്ഷിതത്ത്വവും നേടുന്ന പെൺകുട്ടികൾ ജാതിക്കും, മതത്തിനും ഉപരിയായി ഒരു വലിയ സാമൂഹ്യ വിപ്ലവം ഇന്ത്യയിൽ സൃഷ്ടിക്കും. അതിൻറ്റെ ലക്ഷണങ്ങൾ ഇപ്പോൾ തന്നെയുണ്ട്. സത്യത്തിൽ ഇപ്പോഴത്തെ സാമൂഹ്യ ഘടന നോക്കിയാൽ ദക്ഷിണേന്ത്യയിലുള്ള മുന്നോക്ക ജാതികളിൽ ആ മാറ്റം പ്രകടമാണ്. പ്രൊഫഷണൽ വിദ്യാഭ്യാസത്തിനും, ജോലിക്കും വേണ്ടി പെൺകുട്ടികൾ രാത്രിയും, പകലും ഒരുപോലെ സഞ്ചരിക്കുന്നു. വിവാഹത്തിലും തങ്ങളെ പോലെ തന്നെ പ്രൊഫഷണൽ യോഗ്യതയുള്ളവർക്കാണ് മിടുക്കികളായ പെൺകുട്ടികൾ മുൻഗണന കൊടുക്കുന്നത്. ഉത്തരേന്ത്യയിൽ അത്‌ അധികം കാണാത്തത് കൊണ്ടാണെന്നു തോന്നുന്നു അവിടെയൊക്കെ ദുരഭിമാന കൊലകൾ പോലെയുള്ള സംഭവങ്ങൾ നടക്കുന്നത്. OBC, ദളിത്, മുസ്‌ലിം - ഈ സമുദായങ്ങളിലുള്ള പെൺകുട്ടികളാണ് അധികം പൊതുരംഗത്തേക്ക് ഇറങ്ങാത്തത്. ഉത്തരേന്ത്യയിൽ സമാജ്‌വാദി പാർട്ടി, രാഷ്ട്രീയ ജനതാ ദൾ, BSP - ഈ പാർട്ടികളിലൊന്നും അധികം സ്ത്രീ പ്രാതിനിധ്യമില്ല. കേരളത്തിലെ മുസ്‌ലിം ലീഗിലും അധികം സ്ത്രീ പ്രാതിനിധ്യമില്ല. ഇപ്പോൾ ഇന്ത്യ അതിവേഗം 'വെൽഫെയർ' സ്റ്റെയിറ്റ്' എന്ന സങ്കൽപ്പത്തോട് അടുക്കുകയാണ്. ഏതൊരു 'വെൽഫെയർ സ്റ്റെയിറ്റിലും' 'ക്വാളിറ്റി ഓഫ് ലയിഫ്' അളക്കുന്നത് ആ രാജ്യത്തെ സ്ത്രീകളുടെ ജീവിത നിലവാരമനുസരിച്ചാണ്. അതുകൊണ്ട് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സാമൂഹ്യ വിപ്ലവം സൃഷ്ടിക്കുന്നത് പെൺകുട്ടികളാണെന്നത് കണ്ട്‌ ഇനിയുള്ള കാലത്ത് ആണ്‍മക്കളെക്കുറിച്ചെന്നതുപോലെ പെണ്‍മക്കളെക്കുറിച്ചും അഭിമാനം കൊള്ളാം എന്ന ബോധമാണ് ജനങ്ങളിൽ ഊട്ടിയുറപ്പിക്കേണ്ടിയിരിക്കുന്നത്. പുരുഷകേന്ദ്രീകൃതമായ പല മൂല്യങ്ങളുമാണ് ലോകത്തെ മിക്ക കുഴപ്പങ്ങൾക്കും കാരണം എന്നാണ്‌ പലരും പറയുന്നത്. അതിനു പകരം സ്ത്രീ സഹജമായ 'കെയറിങ്', 'നർച്ചറിങ്' - ഇത്തരം ഗുണങ്ങൾ  ഉൾക്കൊണ്ടാൽ തന്നെ ലോകത്തിലെ പല പ്രശ്നങ്ങളും മാറും എന്നും ഇക്കൂട്ടർ പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ