2017 മാർച്ച് 29, ബുധനാഴ്‌ച

ഇടതു പക്ഷത്തിൻറ്റെ ഇരട്ട താപ്പുകളും, അസഹിഷ്ണുതയും, വികസന വിരുദ്ധതയും

ഇടതു പക്ഷത്തിൻറ്റെ ഇരട്ട താപ്പുകളും, അസഹിഷ്ണുതയും, വികസന വിരുദ്ധതയും 

ഇന്നലെ രാത്രി ഏഴിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിന് സമീപത്ത് നടന്ന മീറ്റിങ്ങിൽ മംഗളം ചാനൽ പുറത്തുവിട്ട ശബ്ദ സംപ്രേഷണത്തെത്തുടർന്ന് എ. കെ. ശശീന്ദ്രൻ എൽ.ഡി.എഫ്. സർക്കാരിൽനിന്ന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതിനെ കുറിച്ചു ചർച്ച നടന്നു. ചർച്ച യുടെ അവസാനം മംഗളം ചാനൽ സി.ഇ.ഒ. ആർ. അജിത് കുമാറിനെ ചിലർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. ചാനൽ ക്യാമറകളെ തട്ടിത്തെറിപ്പിച്ച് അമ്പത് മീറ്ററോളം ഓടിയ അദ്ദേഹം പ്രസ് ക്ലബ്ബിൽ കയറി അഭയം പ്രാപിച്ചെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇങ്ങനെ കയ്യേറ്റം ചെയ്യാനാണെങ്കിൽ അമൃത ബിന്ദുക്കൾ പോലെ സരിതയുടെ മൊഴി മുത്തുകൾ നേരത്തേ ഏറ്റു പിടിച്ച കൈരളി ചാനലിനും, ഏഷ്യാനെറ്റിലും ഉള്ളവരെ എത്ര തവണ കയ്യേറ്റം ചെയ്യണമായിരുന്നു? എന്തായാലും കേരളത്തിലെ ഓരോ മാധ്യമ പ്രവർത്തകരെയും നാട്ടുകാർ ഇങ്ങനെ കൈകാര്യം ചെയ്യുന്ന കാലം വിദൂരത്തല്ല എന്നാണു തോന്നുന്നത്.

സി.പി.എം., ബി.ജെ.പി. - ഇവ കേഡർ സംവിധാനത്തിലുള്ള പാർട്ടികളായതു കൊണ്ട് അവരെ പറഞ്ഞാൽ തല്ലാനും, കൊല്ലാനും അണികൾ മുന്നോട്ടു വരും. കോൺഗ്രെസിലും, പ്രാദേശിക പാർട്ടികളിലും പ്രാധാന്യം വ്യക്തികൾക്കാണ്. അത് കൊണ്ട് ആ പ്രശ്നമില്ല. 'സരിതായനം' മുറക്ക് നടത്താൻ കൈരളി ചാനലിനും, ഏഷ്യാനെറ്റിനും സാധിച്ചത് അത് കൊണ്ടാണ്. ഇതൊക്കെയാണെങ്കിലും കേരളത്തിലും, ഇന്ത്യയിലും, ലോകത്തിൻറ്റെ പല ഭാഗങ്ങളിലും ഗണ്യമായ സ്വാധീനമുള്ള ഇടതു പക്ഷത്തിൻറ്റെ ഇരട്ട താപ്പുകളും, അസഹിഷ്ണുതയും പരിശോധിക്കപ്പെടേണ്ടതുണ്ട്.

പഴയ 'ജോൺ എബ്രാഹം ലൈനിൽ' ഇപ്പോഴും കുറെ അരാജക വാദികൾ ഇടതു പക്ഷത്തുണ്ട്. കള്ളിനും, കഞ്ചാവിനും, സെക്സിനും ഒക്കെ അടിമപ്പെട്ടവർ. അത് കൊണ്ടാണെന്നു തോന്നുന്നു അവർ മുൻമന്ത്രി എ. കെ. ശശീന്ദ്രനെ 'സ്വകാര്യതയുടെ' പേര് പറഞ്ഞു ഇത്ര തീവ്രമായി പിന്തുണയ്ക്കുന്നത്. പൊതുപ്രവർത്തകർ സ്വഭാവ ശുദ്ധി ഉള്ളവർ ആയിരിക്കണം എന്ന അടിസ്ഥാന തത്ത്വത്തെ അറിയാത്തവരാണോ ഇടതു പക്ഷക്കാർ? ഈ പഴയ 'ജോൺ എബ്രാഹം ലൈനിലുള്ള' അരാജക വാദത്തെ കുറെ നാൾ മുമ്പ് ജെ. എൻ. യു. - വിൽ നടന്ന വിവാദ സമ്മേളനവുമായും ബന്ധപ്പെട്ടു കാണണം.

എ. കെ. ശശീന്ദ്രൻ എൽ.ഡി.എഫ്. സർക്കാരിൽനിന്ന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതിനെ കുറിച്ചുള്ള ഒരു ചാനൽ ചർച്ചയിൽ ഇടതു പക്ഷത്തിൻറ്റെ കുഴലൂത്തുകാരനും, കൊട്ടി പാട്ടുകാരനും ആയ ഒരാൾ മംഗളം ചാനൽ വ്യക്തിയുടെ സ്വകാര്യതയിൽ കയറി എന്നും നേരത്തേ ജെ. എൻ. യു. - വിൽ നടന്ന വിവാദ സമ്മേളനത്തെയും, ദേശ വിരുദ്ധ മുദ്ര വാക്യങ്ങളെയും കുറിച്ചും പറഞ്ഞു. "പാക്കിസ്ഥാൻ സിന്ദാബാദ്" എന്ന മുദ്രാവാക്യം ജെ. എൻ. യു. - വിൽ നടന്ന വിവാദ സമ്മേളനത്തിനിടെ ഉയർത്തിയതുമായി ബന്ധപ്പെട്ടായിരുന്നു ഈ 'സ്വകാര്യതാ വാദിയുടെ' പരിദേവനം. "പാക്കിസ്ഥാൻ സിന്ദാബാദ്" എന്നത് അതി ബുദ്ധിയോടെ ഒരു ചാനലുകാരൻ  കുത്തി കയറ്റി എന്നുള്ളത് വാസ്തവമാണ്. പക്ഷെ ജെ. എൻ. യു. - വിൽ നടന്ന വിവാദ സമ്മേളനത്തിൽ  ദേശ വിരുദ്ധ മുദ്ര വാക്യങ്ങൾ മുഴങ്ങി എന്നുള്ള കാര്യം തർക്കമറ്റതാണ്. ഇത് ഫോറൻസിക് പരിശോധനയിൽ കൃത്യമായി ബോധ്യപ്പെട്ടതുമാണ്.

ജെ. എൻ. യു. - വിൽ നടന്ന വിവാദ സമ്മേളനത്തിൻറ്റെ കാര്യത്തിലും ഇടതു പക്ഷത്തെ പിന്തുണയ്ക്കുന്ന മാധ്യമ പ്രവർത്തകരുടെ ഇരട്ട താപ്പു കാണാം. വിദ്യാർഥികളുടെ പ്രഥമമായ കടമ പഠിക്കുകയാണ്; അധ്യാപകരുടെ പഠിപ്പിക്കുകയും. വിദ്യാർഥികളും, അധ്യാപകരും രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകങ്ങൾ ആയി മാറേണ്ടവരല്ല.  ഇതൊന്നും അറിയാത്തവരല്ല മാധ്യമ പ്രവർത്തകർ. പക്ഷെ ജെ. എൻ. യു. - വിലെ ഇടതു പക്ഷക്കാരെയും, അരാജക വാദികളെയും പിന്തുണയ്ക്കാൻ ആ രീതിയിലുള്ള കുറെ മാധ്യമ പ്രവർത്തകരും ഇടതു പക്ഷക്കാരും എന്നും ഉണ്ടായിരുന്നു. ജെ. എൻ. യു. - വിലെ വലിയൊരു വിഭാഗം വിദ്യാർഥികൾക്കും രാഷ്ട്രീയം പോയിട്ട്, വിദ്യാർഥി യൂണിയൻറ്റെ പ്രവർതനങ്ങളിൽ പോലും യാതൊരു താൽപര്യവും ഇല്ലാത്തവരാണ്. മുൻ തലമുറയില പെട്ട അധ്യാപകർ മാത്രമാണ് ഇടതു പക്ഷ, നക്സൽ ആഭിമുഖ്യം ഉള്ളവർ. ഇന്നുള്ള ഭൂരിപക്ഷം അധ്യാപകരും മറ്റേതൊരു മികച്ച യൂണിവേഴ്സിറ്റിയിലെയും പോലെ തന്നെ ആണ്. അവർക്ക് പ്രത്യേകിച്ച് ഒരു രാഷ്ട്രീയ ആഭിമുഖ്യം ഉള്ളവരും അല്ല. ചെറുപ്പത്തിൻറ്റെ ചോരത്തിളപ്പിൽ വിദ്യാർഥികൾക്ക് ചില റാഡിക്കൽ ആശയങ്ങളൊക്കെ വരുന്നത് സ്വോഭാവികം മാത്രം. 1500 ഏക്കറിലേറെ പരന്നു കിടക്കുന്ന ഒരു യൂണിവേഴ്സിറ്റി. സംരക്ഷിത വന മേഖല ഈ യൂണിവേഴ്സിറ്റിക്കുള്ളിൽ തന്നെയുണ്ട്. ഇതൊന്നും മനസ്സിലാക്കാത്തവരാണ് ജെ. എൻ. യു. അങ്ങനെയാണ്; ഇങ്ങനെയാണ് എന്നൊക്കെ പറയുന്നത്.

കേരളത്തിൽ നിന്നും, ബംഗാളിൽ നിന്നും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും രണ്ടും, മൂന്നും ദിവസം ട്രെയിനിൽ യാത്ര ചെയ്തു വരുന്നത് പഠിക്കാനല്ലാതെ രാഷ്ട്രീയം കളിക്കാനാണോ? ദേശീയ തലത്തിൽ നടക്കുന്ന പ്രവേശന പരീക്ഷ, ഇൻറ്റെർവ്യൂ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷൻ എന്നിവയിൽ ലഭിക്കുന്ന മാർക്ക്, മുമ്പ് പഠിപ്പിച്ച രണ്ടു അധ്യാപകർ നൽകുന്ന സാക്ഷ്യ പത്രം (ടെസ്റ്റി മോണിയൽ) - ഇതെല്ലാം പരിഗണിച്ചാണ് ജെ. എൻ. യു. - വിൽ പ്രവേശനം പോലും കിട്ടുന്നത്. അപ്പോൾ അവിടെ പഠിക്കാതിരിക്കാൻ പറ്റുമോ?

ജെ. എൻ. യു. - വിലെ വിവാദ സമ്മേളനം ഡെമോക്രാറ്റിക് സ്റ്റുഡൻസ് യൂണിയൻ (DSU) എന്ന വിദ്യാർഥി സംഘടനയാണ്  സന്ഖടിപ്പിച്ചത്. DSU - വിന് മുഖ്യ ധാരാ ഇടതു പക്ഷ പാർടികളുമായി ഒരു ബന്ധവുമില്ല. ജെ. എൻ. യു. - വിൽ തന്നെ വളരെ കുറച്ചു പേരാണ് ഈ പ്രസ്ഥാനത്തിലുള്ളത്. വിരലിൽ എണ്ണാവുന്നവർ മാത്രം. അഭിപ്രായ സ്വാതന്ത്ര്യം എന്ന് വെച്ചാൽ എന്തിനും ഉള്ള സ്വാതന്ത്ര്യം അല്ല. മുഖ്യധാരാ ഇടതു പക്ഷ പാർടികളുമായി ഒരു ബന്ധവുമില്ലാത്ത ഒരു സംഘടന സംഘടിപ്പിച്ച സമ്മേളനവും, അവിടെ ഉയർന്ന മുദ്രാവാക്യങ്ങളും ഇടതു പക്ഷക്കാരെയും, അരാജക വാദികളെയും പിന്തുണയ്ക്കുന്ന മാധ്യമ പ്രവർത്തകർ മൊത്തം ജെ. എൻ. യു. - വിൻറ്റെ തലയിൽ വെച്ച് കെട്ടി. എന്നിട്ട് ആ രീതിയിൽ സംവാദങ്ങൾ സംഘടിപ്പിച്ചു. ജെ.എൻ.യു.-വിൽ ഉയർന്ന ദേശ വിരുദ്ധ മുദ്രാവാക്യങ്ങൾക്ക് ജെ.എൻ.യു.-വിൽ കിട്ടാത്ത പിന്തുണയാണ് കേരളത്തിലെ ഏഷ്യാനെറ്റും, കൈരളിയും, മീഡിയാ വണ്ണുമൊക്കെ കിട്ടിയത്. കൈരളിയിലും , മീഡിയാ വണ്ണിലുമൊക്കെ ജോലി ചെയ്യുന്ന ജീവനക്കാർ സ്ഥാപനത്തിനെതിരെയും, 'സ്ഥാപനം തുലയട്ടെ' എന്ന രീതിയിലും മുദ്രാവാക്യം വിളിച്ചാൽ എന്തായിരിക്കും അതിൻറ്റെ അനന്തര ഫലം? സമാനമായ മുദ്രാവാക്യങ്ങളല്ലേ DSU ജെ. എൻ. യു. - വിലും ഉയർത്തിയത്? കൈരളിയിലും, മീഡിയാ വണ്ണിലുമൊക്കെ ഇവർ അരാജകത്വം അനുവദിക്കുമോ? ഇവരുടെ ഒക്കെ സ്ഥാപനങ്ങളിൽ ഏതെങ്കിലും രീതിയിലുള്ള അച്ചടക്കമില്ലായ്മ ഇവർ അനുവദിക്കുമോ?  സി.പി. ചന്ദ്ര ശേഖരനെ അമ്പത്തൊന്നു വെട്ടു കൊടുത്തു വീഴ്ത്തിയത് ആരും മറക്കേണ്ടാ. നമ്മുടെ ഇടതു പക്ഷ പക്ഷത്തിൻറ്റെ കാപട്യവും, ഹിപ്പോക്രസിയുമാണ് ജെ. എൻ. യു. - വിലെ ദേശ വിരുദ്ധ മുദ്രാവാക്യത്തിന് കൊടുത്ത പിന്തുണയിലൂടെ പുറത്തു വരുന്നത്.

ദേശ വിരുദ്ധ മുദ്രാവാക്യങ്ങൾ ചൊല്ലി വളരെയേറെ പ്രശ്നങ്ങളുണ്ടായിട്ടും ഈയിടെ പോലും കാശ്മീരിനും, പാലസ്തീനിനും സ്വയം ഭരണാവകാശത്തിനു വേണ്ടി DSU ജെ. എൻ. യു. - വിൽ പോസ്റ്റർ പതിക്കുകയുണ്ടായി. ഈ കാശ്മീരിൻറ്റെയും, പാലസ്തീനിൻറ്റെയും കാര്യത്തിൽ ഇത്ര വേവലാതി പെടുന്നവർ എന്തേ ടിബറ്റിൻറ്റെ കാര്യം സൗകര്യപൂർവം മറക്കുന്നു? ടിബറ്റിനും വേണ്ടായോ സ്വയം ഭരണാവകാശം? അതോ അവിടെ കമ്മ്യൂണിസ്റ്റ് നര നായാട്ട് തുടർന്നാൽ മതിയോ? ചൈനീസ് അധിനിവേശത്തെ തുടർന്ന് അനേകം ബുദ്ധിസ്റ്റ് ആശ്രമങ്ങൾ തകർക്കപ്പെട്ടു; ബുദ്ധിസ്റ്റ് ആത്മീയ ആചാര്യന്മാരായ ദലൈ ലാമയും, കർമപ്പയും, റിംപോച്ചെയും ഇന്ത്യയിൽ അഭയം പ്രാപിക്കാൻ നിർബന്ധിതരായി. ഇതൊന്നും കമ്മ്യൂണിസ്റ്റ്കാർ ഒരിക്കലും കാണില്ല.

അമർത്യ സെന്നിൻറ്റെ കണക്കു പ്രകാരം മുപ്പതു ദശ ലക്ഷം തൊട്ടു നാൽപതു ദശ ലക്ഷം ആളുകളുടെ പട്ടിണി മരണത്തിനു കാരണമായ മാവോയിസം പൊക്കി പിടിച്ചു കൊണ്ട് നടക്കുകയാണ് തീവ്ര ഇടതു പക്ഷം ഇപ്പോഴും. പത്തു ലക്ഷം കർഷകരെ കൂട്ട കുരുതി നടത്തി 'കളക്റ്റിവൈസേഷൻ' നടപ്പാക്കിയ സ്റ്റാലിൻ ഇപ്പോഴും നമ്മുടെ തീവ്ര ഇടതു പക്ഷത്തിന് ആരാധ്യ പുരുഷൻ ആണ്. ട്രോട്സ്കി, ബുഖാറിൻ, സിനോവീവ്, കാമനെവ് - ഇവരെല്ലാം സ്റ്റാലിൻറ്റെ കരങ്ങളാൽ കൊല്ലപ്പെട്ടവരാണ്. അങ്ങനെയുള്ള സ്റ്റാലിനെ ആരാധിക്കുവാൻ നമ്മുടെ ഇടതു പക്ഷ പക്ഷത്തിന് ഒരു മടിയും ഇല്ല. എന്തു ജനാധിപത്യ മൂല്യങ്ങളും, മാനുഷികതയും ആണ് ഇത്തരത്തിലുള്ള ആളുകളെ ആരാധിക്കുന്നതിലൂടെ ഇടതു പക്ഷം നൽകുന്നത്?

ഇടതുപക്ഷമാണ് ജനപക്ഷം എന്ന പലരുടെയും ചിന്തയാണ് കേരളത്തിൻറ്റെ വികസന പിന്നോക്കാവസ്ഥയ്ക്കു കാരണം. ഇന്ത്യയില ആദ്യത്തെ ഐ. ടി. പാർക്ക് തിരുവനന്തപുരത്ത് ആയിരുന്നു. അത് കഴിഞ്ഞു ആണ് ബംഗ്ലൂർ ,ഹൈദരാബാദ്, പൂനെ, ബോംബെ - ഇവിടെ ഒക്കെയാണ് പിന്നീട് വന്നത്. ഇടതനും വലതനും കൂടി ഭരിച്ചു നശിപ്പിച്ചതിൻറ്റെ ഫലം ആയി ഇപ്പൊ ഇന്ത്യ -യിൽ ഒന്നാം സ്ഥാനത് എത്തേണ്ട കേരളം എവിടെ കിടക്കുന്നു? ഇടതു പക്ഷ സംസ്കാരവും, ദളിത് മുന്നേറ്റങ്ങളും എന്താണ് കേരളത്തിൻറ്റെ വികസന രംഗത്ത് സംഭാവനകൾ നൽകിയിരിക്കുന്നത്? "ഗ്രാമങ്ങൾ നഗരങ്ങളെ വളയുന്നു" അല്ലെങ്കിൽ "തലസ്ഥാനത്തെ ആക്രമിക്കുക" എന്നൊക്കെയുള്ള പഴഞ്ചൻ  സങ്കൽപ്പങ്ങളാണ് ഇപ്പോഴും നമ്മുടെ തീവ്ര ഇടതു പക്ഷത്തിൻറ്റെയും, നക്സലൈറ്റുകളുടെയും രാഷ്ട്രീയം. ഇപ്പോൾ റഷ്യയിലും ചൈനയിലും വരെ ഈ സിദ്ധാന്തങ്ങളൊക്കെ ആർക്കും വേണ്ടാ.

കേരളത്തെയും, ബംഗാളിനെയും ഇത്രയ്ക്കു പിന്നിലോട്ടു നയിച്ചതിൽ പ്രധാന പങ്കും ഇടതു രാഷ്ട്രീയ പാർട്ടിക്കാണ്. ബംഗാളിൽ ഇടതു പക്ഷക്കാർ പൂട്ടിച്ചത് ആയിര കണക്കിന് ഫാക്ടറികൾ ആണ്. ഇന്ത്യയിൽ വ്യവസായ വൽകരണം നടന്ന മേഖലകൾ കമ്യൂണിസ്റ്റ് ആശയങ്ങൾ പേറുന്നവർ ഒന്ന് പോയി നേരിട്ട് കാണണം. അതോടെ അവരുടെ പല അബന്ധ ധാരണകളും മാറും. അവിടെയെല്ലാം ബൂർഷ്വാസികൾ അല്ല ജീവിക്കുന്നത്. കേരളമായിരുന്നു ഇന്ത്യയിലെ IT HUB ആകേണ്ട സ്ഥലം. അത് വേറൊരു സംസ്ഥാനത്ത് ഇന്ന് പ്രതിഷ്ട്ടിച്ചതിൽ എറൊരു പങ്കും വഹിച്ചത് ഈ പറയുന്ന കമ്മ്യൂണിസ്റ്റ് അനുഭാവികൾ മുഖേനയാണ്. എല്ലാ രീതിയിലുള്ള വികസനനത്തിനും എതിരായിട്ടായിരുന്നു കേരളത്തിൽ ഇടതു പക്ഷത്തിൻറ്റെ കടന്നു കയറ്റം. വ്യവസായിക, കാർഷിക വളർച്ചയെക്കാൾ ഇടതു പക്ഷം ചരിത്ര പരമായി പ്രാമുഖ്യം കൊടുത്തിരുന്നത് Distributional Equality എന്ന ആശയമായിരുന്നു. Distributional Equality വേണം. വേണ്ടന്നാരും പറയില്ല. പക്ഷെ ഇന്ത്യയിൽ ഇടതു പക്ഷം വ്യവസായിക, കാർഷിക വളർച്ചയെ അതിൻറ്റെ പേരിൽ എതിർത്തത് അവരുടെ ഭീകരൻ മണ്ടത്തരമായിരുന്നു. ആ ഭീകരൻ മണ്ടത്തരത്തെ ഇന്നെങ്കിലും അവർ തിരിച്ചറിഞ്ഞാൽ അവർക്ക് കൊള്ളാം.

കംബ്യൂട്ടർ വൽക്കരണത്തെ മാത്രമാണോ നമ്മുടെ ഇടതു പക്ഷം എതിർത്തത്? ട്രാക്റ്റർ വന്നപ്പോൾ അതിനെ എതിർത്തു. നെല്ല് മെതിക്കാനുള്ള യന്ത്രം വന്നപ്പോ അതിനെ എതിർത്തു. അന്യ സംസ്ഥാന തൊഴിലാളികൾ കേരളത്തിലെക്കു വരുന്നത് എതിർത്തു. ഇന്നിപ്പോൾ അന്യ സംസ്ഥാന തൊഴിലാളികൾ ഇല്ലാതെ കേരളത്തിലെ ജോലികൾ നടക്കുമോ? പാടങ്ങളിൽ മീൻ വളർത്തുന്നവരുടെ മീൻ കുഞ്ഞുങ്ങളെ തുറന്നു വിട്ടു. അവിടെ വാഴ നട്ടവരുടെ വാഴ വെട്ടി നശിപ്പിച്ചു. ടൂറിസം വളർന്നപ്പോൾ ഇവിടെ സെക്സ് ടൂറിസമാണ് വളരുന്നത് എന്ന വ്യാജ വാർത്ത ഒരു ഉളുപ്പും ഇല്ലാതെ പ്രചരിപ്പിച്ചു. കുമരകത്തും, കോവളത്തും സെക്സ് ടൂറിസ്റ്റുകളാണ് വരുന്നതെന്ന് പ്രചരിപ്പിച്ചു. കുമരകത്തേയും, കോവളത്തെയും നമ്മുടെ അമ്മ പെങ്ങൾമാർ സഖാക്കൻമാർക്കിട്ട് അടി കൊടുക്കാതിരുന്നത് അവരുടെ ഭാഗ്യം! ഇങ്ങനെ നശീകരണത്തിൻറ്റെയും, വ്യാജ പ്രചാരണത്തിൻറ്റെയും ഒരു വലിയ ചരിത്രമുണ്ട് നമ്മുടെ ഇടതു പക്ഷത്തിന്. ഒരു പക്ഷെ കോൺഗ്രെസ്സും, UDF - വും വിജയിക്കുന്നതും, ബി. ജെ. പി. - യുടെ മുന്നേറ്റവും, മുസ്ലീം മത മൗലിക വാദത്തിൻറ്റെ വളർച്ചയും ഇടതു പക്ഷത്തിൻറ്റെയും, ദളിത് മുന്നേറ്റങ്ങളുടേയും ഈ സ്വഭാവ വിശേഷങ്ങളും, ഇരട്ട താപ്പുകളും കൊണ്ടായിരിക്കണം.

"ഭൂരിപക്ഷ വർഗീയതയും, ന്യൂന പക്ഷ വർഗീയതയും ഒരു പോലെ ചെറുക്കപ്പെടേണ്ടതുണ്ട് " എന്നാണ് ഇ. എം. എസ്. നമ്പൂതിരിപ്പാട് പറഞ്ഞത്. പക്ഷെ ഫലത്തിൽ ഭൂരിപക്ഷ വർഗീയതയെ മാത്രം ചെറുക്കുന്നതിലേക്കു കമ്യൂണിസ്റ്റുകാർ കേരളത്തിൽ കൂപ്പു കുത്തി. ഹിന്ദു ഭീകരത ചെറുത്ത കമ്യൂണിസ്റ്റുകാർ പ്രൊഫെസർ ടി. ജെ. ജോസെഫിൻറ്റെ കൈ വെട്ടിയതിനെതിരെ ഒരക്ഷരം പറഞ്ഞോ? ഹിന്ദു ഭീകരതയ്ക്കെതിരെ സംസാരിക്കുന്നതു പോലെ മുസ്ലിം മത മൗലിക വാദത്തിനും, കൈ വെട്ടിനും, ആട് മേയ്ക്കുന്നതിനും എതിരെ സംസാരിച്ചാൽ സ്വന്തം കൈ വെട്ടി പോകും. അത് കൊണ്ട് സ്ഥിരം ഹിന്ദു ഭീകരതയ്ക്കെതിരെ സംസാരിക്കുന്നു; കൊടിയും പിടിച്ചിരിക്കുന്നു. കൈ വെട്ടിനെതിരെയും, മൂത്ത വർഗീയ വാദിയായ മദനിക്കെതിരെയും നിലപാടെടുക്കാൻ കേരളത്തിലെ കമ്യൂണിസ്റ്റുകാർക്ക് സാധിച്ചില്ല. ബി. ജെ. പി. - യും, ആർ. എസ്. എസും കേരളത്തിൽ വളർന്നതിൻറ്റെ രഹസ്യം വേറെ ഒരിടത്തും അന്വേഷിക്കേണ്ടതില്ല.

ഇടതു പക്ഷ സംസ്കാരവും, ദളിത് മുന്നേറ്റങ്ങളും ഇഷ്ടം പോലെ ഉണ്ടായിട്ടുള്ള കേരളത്തിൽ വികസന രംഗത്ത് എന്ത് വളർച്ചയാണ് ഉണ്ടായിട്ടുള്ളത്? അന്യ സംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാശ്രയിച്ച് കേരളീയർ പണി എടുക്കാൻ അറിയാത്തവരായി മാറി. ഇപ്പോൾ അവരുടെ കുറ്റ കൃത്യങ്ങൾ കൂടി സഹിക്കേണ്ട അവസ്ഥ വന്നിരിക്കയാണ്. ജിഷ വധത്തിൽ ഈ കാര്യം നമ്മൾ കണ്ടതല്ലേ? ഇന്നത്തെ കേരളത്തിന് എന്തുണ്ട് ഇത്ര വലുതായിട്ട് അവകാശപ്പെടാൻ? പ്രകൃതി ഇത്ര കനിഞ്ഞനുഗ്രഹിച്ചിട്ടും നാം നമ്മുടെ ഉൾ നാടൻ മത്സ്യ കൃഷി വികസിപ്പിച്ചിട്ടില്ല. ഇത്രയേറെ തോടുകളും, പുഴകളും, കായലുകളും, നീണ്ട കടൽ തീരവും ഉണ്ടായിട്ട് നാം ജല ഗതാഗതം വികസിപ്പിച്ചിട്ടില്ല. കേരളത്തിലെ വ്യവസായിക, കാർഷിക, സേവന മേഖലകളെ വികസിപ്പിച്ചിട്ടില്ല. അതെ സമയം പൻജാബിലും, ഹരിയാനയിലും വരെ അവർ ഉൾ നാടൻ മത്സ്യ കൃഷി വികസിപ്പിച്ചു. അവരൊക്കെ കാർഷിക രംഗത്ത് വൻ തോതിലുള്ള യന്ത്ര വൽക്കരണം കൊണ്ട് വന്നു. എലാ വികസിത രാജ്യങ്ങളും കാർഷിക രംഗത്ത് വൻ തോതിലുള്ള യന്ത്ര വൽക്കരണം കൊണ്ട് വന്നിട്ടുണ്ട്. തെങ്ങു കയറാനുള്ള യന്ത്രം, മണ്ണ് കുഴിക്കാനുള്ള യന്ത്രം. പാൽ കറക്കാനുള്ള യന്ത്രം, മരം മുറിക്കാനുള്ള യന്ത്രം - ഇങ്ങനെ യന്ത്ര വൽക്കരണത്തെ ആശ്രയിക്കാവുന്ന എത്രയെത്ര മേഖലകൾ നമുക്കുണ്ടായിരുന്നു? അതിനു പകരം കംബ്യൂട്ടർ വൽക്കരണത്തെ "തൊഴിലെവിടെ മക്കളേ, തൊഴിലെവിടെ" - എന്ന് ചോദിച്ചു കൊണ്ട് അർദ്ധ നഗ്നരായ DYFI പ്രവർത്തകരുടെ നേത്രുത്ത്വത്തിൽ എതിർത്ത് തെരുവ് നാടകങ്ങൾ നടത്തിയ പാർട്ടിയല്ലേ? അത് കൊണ്ട് കാര്യങ്ങൾ മനസ്സിലാക്കാൻ അവർക്ക് ഇനിയും സമയം പിടിക്കും. കംബ്യൂട്ടർ വൽക്കരണവും, വ്യവസായിക, കാർഷിക വളർച്ചയും കൂടാതെ എങ്ങനെ ഒരു രാജ്യത്തിന് മുന്നേറാൻ സാധിക്കും? ഇസ്രയേൽ ഡ്രിപ് Irrigation നല്ല രീതിയിൽ നടപ്പാക്കി മരുഭൂമികൾ പോലും വിള ഭൂമിയാക്കി. വിയറ്റ്‌നാമിൽ പുതിയ 'ഡോയ്മോയ്' പരിഷ്കാരങ്ങളിലൂടെ കർഷകർക്ക് കൃഷി ഭൂമി തിരിച്ചു നൽകി അവർ നെല്ലുൽപാദനത്തിൽ ലോകത്തിനെ തന്നെ മുൻനിര രാജ്യങ്ങളിലെത്തി കഴിഞ്ഞു. പക്ഷെ വിയറ്റ്‌നാമുമായി ഭൂപ്രകൃതിയുടെ കാര്യത്തിൽ സാദൃശ്യമുള്ള കേരളത്തിൻറ്റെ സ്ഥിതിയോ? കൃഷിയും, നെല്ലുൽപാദനവുമൊന്നും പരിപോഷിപ്പിക്കുവാൻ ഇവിടുത്തെ ഇടതു പക്ഷത്തിനു സാധിച്ചിട്ടില്ല. കേരളത്തിൽ ഇത്രയേറെ മഴ കിട്ടിയിട്ടും നാം ഇപ്പോഴത്തെ   കൊടിയ വേനൽ കാലത്ത് കുടി വെള്ളത്തിനു വേണ്ടി അലയുകയാണ്. കേരളീയർ ഈ അവസ്ഥ ഒക്കെ ഓർത്ത് സ്വയം ലജ്ജിക്കുന്ന കാലം വന്നാലേ കേരളം നന്നാവത്തുള്ളൂ.

1 അഭിപ്രായം:

  1. ചില സത്യങ്ങൾ ചിലപ്പോഴെങ്കിലും നാം തുറന്നു പറയണം. രാജ്‌മോഹൻ ഉണ്ണിത്താൻ,ജോസ് തെറ്റയിൽ, നീല ലോഹിത ദാസ് നാടാർ, ഗോപി കോട്ടമുറി, ഗണേഷ് കുമാർ, ഉമ്മൻചാണ്ടി,പള്ളീലച്ചന്മാർ,സന്തോഷ് മാധവന്മാർ, കാവ്യാ മാധവൻ, ദിലീപ്, കന്യാസ്ത്രീകൾ തുടങ്ങി നിരവധി പ്രമുഖരുടെ ലീലാവിലാസങ്ങൾ എന്ന പേരിൽ മാധ്യമങ്ങൾ എഴുതിയും ചർച്ച ചെയ്തും ബിറ്റുകൾ ഇട്ടും ഇഷ്ടം പോലെ ടെലികാസ്റ്റ് ചെയ്തു. സരിതയുടെ ചാണ്ടിയുമായുള്ള സി. ഡി. തപ്പി ഈ കേരളത്തിലെ ചാനലുകൾ ഓ. ബി. വാനുമായി ഓടിയ ഓട്ടവും, രാവിലെ തൊട്ടു രാത്രി വരെ നടത്തിയ സംപ്രേക്ഷണവും മറക്കുമോ മലയാളികൾ? എന്നിട്ടും എ. കെ. ശശീന്ദ്രൻ എൽ.ഡി.എഫ്. സർക്കാരിൽനിന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നതിനെ കുറിച്ചു ചർച്ച നടക്കുമ്പോൾ മാത്രം ഇടതു പക്ഷത്തിൻറ്റെ കുഴലൂത്തുകാരും, കൊട്ടി പാട്ടുകാരും 'സ്വകാര്യതാ വാദം' കൊണ്ട് വരുമ്പോൾ അതിനെ ചെറുക്കേണ്ടേ?

    മറുപടിഇല്ലാതാക്കൂ