2018 ജനുവരി 12, വെള്ളിയാഴ്‌ച

ഇന്ത്യയുടെ മാറേണ്ട വിദേശ ബന്ധങ്ങൾ

 അമേരിക്കൻ പ്രെസിഡൻറ്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ കുടിയേറ്റ നയം ഇപ്പോൾ വ്യക്തമായി തുറന്നു പറഞ്ഞു കഴിഞ്ഞു. പഴയ അമേരിക്കൻ പ്രെസിഡൻറ്റുമാരൊന്നും തുറന്നു പറയാതിരുന്ന കാര്യമാണ് പ്രെസിഡൻറ്റ് ഡൊണാൾഡ് ട്രംപ് തൻറ്റെ തനതു ശൈലിയിൽ തുറന്നു പറഞ്ഞത്. "എന്തുകൊണ്ടാണ് ഈ ഷിറ്റ്‌ഹോൾ കൺട്രീസിലെ പിച്ചക്കാരെല്ലാം ഇങ്ങോട്ട് കെട്ടിയെടുക്കുന്നത്? അവിടൊക്കെ പ്രകൃതി കോപിച്ചാൽ അമേരിക്കയ്ക്ക് എന്താ ചേതം?" -  ഇങ്ങനെ മൂന്നാം ലോക രാജ്യങ്ങളിലുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾക്ക് ഇരയാകുന്നവർ അമേരിക്കയിലേക്ക് കുടിയേറുന്നതിനെയാണ് ട്രംപ് ചോദ്യം ചെയ്തതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. അമേരിക്ക കുടിയേറ്റക്കാരുടെ കാര്യത്തിൽ ഇത്തരം നിലപാടെടുക്കുമ്പോൾ എന്തായിരിക്കണം ഇന്ത്യൻ വിദേശ നയം? 

ഇന്ന് അമേരിക്കക്ക്‌ ലോകത്ത്‌ എല്ലായിടത്തും വ്യാപിച്ചു കിടക്കുന്ന 'മിലിറ്ററി ബേയ്സുകൾ' ഉണ്ട്. ലോകത്തു തന്നെ എണ്ണം പറഞ്ഞ 'മിലിറ്ററി ടെക്നോളജി' ഉള്ളതും അമേരികയുടെ കയ്യിൽ ആണ്. ആ ടെക്നോളജികൾ അവർ നിരന്തരം പുതുക്കുകയും, പുതിയ രീതിയിലേക്ക് മറ്റുകകയും ചെയ്യുന്നുണ്ട്. 750 ബില്യൺ ഡോളർ പ്രതിരോധ ബജറ്റുള്ള അമേരിക്കയെ 125 ബില്യൺ ഡോളർ വാർഷീക പ്രധിരോധ ബജറ്റുള്ള ചൈനയുമായി ഒന്നും താരതമ്യപ്പെടുത്തുന്നത് തന്നെ ശരിയല്ല. ഇതൊക്കെയാണെങ്കിലും ഇന്ത്യൻ-അമേരിക്കൻ ബന്ധത്തിൽ അമേരിക്കയെ മിത്രമോ ശത്രുവോ ആക്കുവോ ചെയ്യാതെ ഒരു ന്യൂട്രൽ സ്റ്റാൻഡിൽ പോകുന്നതാണ് ബുദ്ധി. അമേരിക്ക കൂടെയുണ്ടെന്നും പറഞ്ഞു ചൈനയോട് ഉടക്കാൻ പോയാൽൽ അവസാനം അമേരിക്ക നമ്മുടെ കൂടെ കാണില്ല. ഇന്ത്യക്ക് സ്വയം അനുഭവിക്കേണ്ടി വരും. കാരണം അമേരിക്ക എന്നും അവരുടെ വ്യാപാര, സൈനിക താൽപര്യങ്ങൾക്കാണ് മുൻഗണന കൊടുക്കുന്നത് എന്ന്‌ അമേരിക്കയെ നോക്കി കാണുന്ന ആർക്കും മനസിലാക്കാവുന്നതാണ്.

അമേരിക്കൻ ഭരണകൂടത്തിൽ ആയുധ കച്ചവടത്തിന് വേണ്ടി കുത്തിതിരിപ്പു നടത്താൻ  മിലിട്ടറി ഇൻഡസ്ട്രിയൽ കോമ്പ്ളേസ്കളുടെ ഏജൻറ്റുമാരായി  പ്രവർത്തിക്കുന്ന അനേകർ ഉണ്ട്. എല്ലാവരുടെയും ലക്ഷ്യം ഒന്ന് മാത്രം - പണം. അമേരിക്ക ഈ ആയുധ കച്ചവടം നിർത്തിയാൽ തന്നെ അമേരിക്കയ്ക്കും, ലോകത്തിനും സമാധാനം വരും. അങ്ങനെ ലോക സമാധാനം ഉണ്ടാക്കുന്ന ഒരു പ്രവർത്തിയും അമേരിക്ക ചെയ്യില്ല.  റഷ്യയും അങ്ങനെ തന്നെ. പണ്ട് റഷ്യൻ പ്രസിഡൻറ്റ് പുടിൻ ഇന്ത്യയിൽ വന്നപ്പോൾ 'ഏഷ്യൻ ഏജ്' പത്രം വളരെ രസകരമായ ഒരു തലക്കെട്ട് കൊടുത്തു: "പുടിൻ കംമ്സ് റ്റു സെൽ ആംമ്സ്" - എന്നായിരുന്നു അത്. ആ തലക്കെട്ട് അർത്ഥവത്താണെന്നും തോന്നുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ട് ആയുധ ഉൽപാദകരും വിൽപനക്കാരുമായ റഷ്യയും അമേരിക്കയും, ലോകത്തിലെ ഏറ്റവും വലിയ ആയുധ ഉപഭോക്താക്കളായ ഇന്ത്യയുമായി കൂട്ടു കൂടി ഇസ്‌ലാമിക തീവ്രവാദത്തിനെതിരെ പടപൊരുതുമെന്നൊക്കെ ചിലരൊക്കെ സ്വപ്നം കാണുന്നത് വെറുതെയാണ്. പ്രധാന വരുമാനമാർഗമായ ആയുധ ഇടപാടുകൾ മുറയ്ക്ക് നടക്കാൻ ഈ രണ്ട് രാജ്യങ്ങളും ഇപ്പോൾ ലോകത്ത്‌ നിറഞ്ഞിരിക്കുന്ന അശാന്തി ഊതി കത്തിക്കാനേ ശ്രമിക്കൂ. അതിന് മിക്കവാറും ഇന്ത്യയെ അവർ കരുവാക്കും. അവരുടെ കെണിയിൽ അകപ്പെടാതിരിക്കാനാണ് യഥാർത്ഥത്തിൽ ഇന്ത്യ നോക്കേണ്ടത്.

അമേരിക്ക ഈയിടെ പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം തൽക്കാലം നിറുത്തി വെച്ചു. ഇന്ത്യൻ മാധ്യമങ്ങൾ ഇത് വലിയ വാർത്തയായി ആഘോഷിച്ചു. സത്യത്തിൽ അമേരിക്കൻ സാമ്പത്തിക സഹായം ആർക്കാണ് പ്രയോജനപ്പെടുന്നത്? പാക്കിസ്ഥാൻ അമേരിക്കയിൽ നിന്ന് കാശു മേടിക്കുന്നുണ്ടെങ്കിൽ അമേരിക്കക്ക് അതിൻറ്റെ പതിന്മടങ്ങു് പ്രയോജനവും കിട്ടുന്നുണ്ട്. അല്ലാതെ ചുമ്മാതെ ഒന്നും അമേരിക്ക ആർക്കും പണം കൊടുക്കുന്നില്ല. പാക്കിസ്ഥാൻറ്റെ കാര്യം തന്നെ നോക്കൂ: പാക്കിസ്ഥാനുമായി അമേരിക്ക കൂടുതൽ അടുത്തത് മുൻ സോവിയറ്റ് യൂണിയൻറ്റെ അഫ്ഗാൻ അധിനിവേശത്തോട് കൂടിയായിരുന്നു. അമേരിക്ക പാക്കിസ്ഥാനെ സൈനികമായും, സാമ്പത്തികമായും സഹായിച്ചു. മുസ്‌ലിം തീവ്രവാദികൾക്ക് സൈനിക പരിശീലനം നൽകി. അവർക്ക് ആയുധവും, പണവും നൽകി. അതിൻറ്റെ ഫലമായി എന്തുണ്ടായി?? അഫ്ഗാൻ സർക്കാർ പാക്കിസ്ഥാനിൽ അസ്ഥിരത പ്രോത്സാഹിപ്പിച്ചു. മുസ്‌ലിം തീവ്രവാദികൾ ശക്തിപ്പെട്ടു. ബോംബ് സ്ഫോടനവും, വെടി വെയ്പ്പും, അസ്ഥിരതയും പാക്കിസ്ഥാനിൽ തുടർ കഥയായി. ചുരുക്കം പറഞ്ഞാൽ പാക്കിസ്ഥാൻറ്റെ ഇന്നത്തെ അസ്ഥിരാവസ്ഥയിൽ അമേരിക്കൻ നയങ്ങൾക്ക് നല്ല പങ്കുണ്ട്.

മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളിലും, റഷ്യയിലും, ഇറാക്കിലും, സിറിയയിലും, ലെബനനിലുമൊക്കെ അമേരിക്കയും, പാശ്ചാത്യ ശക്തികൾ വളരെ ആസൂത്രിതവും, സംഘടിതവുമായി അസ്ഥിരത പടർത്തിയത് പൊറുക്കാനാകാത്ത തെറ്റാണ്. മിക്കവാറും അവർക്ക് അതിൻറ്റെ പേരിൽ നല്ല പണിയും കിട്ടും. ഇപ്പോൾ തന്നെ 'ആണവ സ്യൂട്കേസ്' ബോംബുകൾ വരികയാണെങ്കിൽ അത് പാക്കിസ്ഥാനിൽ നിന്നോ, മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളിൽ നിന്നോ ആയിരിക്കും എന്നാണു പല നിരീക്ഷകരും പറയുന്നത്. കുറെ നാൾ മുമ്പ് BBC-യിൽ ഒരാളുമായി ഇൻറ്റെർവ്യൂ ഉണ്ടായിരുന്നു. അപ്പോൾ പുള്ളി പാക്കിസ്ഥാൻ ആണവ നിലയങ്ങൾക്കു നേരെ നടന്ന ആക്രമണങ്ങൾ കിറു കൃത്യം തീയതി ഒക്കെ ഉദ്ധരിച്ച് എണ്ണിയെണ്ണി പറഞ്ഞു. അമേരിക്ക പാക്കിസ്ഥാൻ ആണവ രാഷ്ട്രമായത് സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി തടഞ്ഞില്ല. ഇന്ത്യയിൽ പാക്കിസ്ഥാൻ നടത്തുന്ന ഭീകര പ്രവർത്തനവും അമേരിക്ക കണ്ടില്ലെന്നു നടിക്കുന്നു. അവരുടെ രാജ്യത്തു ഒരു ഭീകരാക്രമണം ഉണ്ടാവരുതെന്നുള്ള സ്വാർത്ഥ ചിന്ത മാത്രമേ അമേരിക്കക്കുള്ളൂ. അല്ലാതെ മറ്റു രാജ്യങ്ങളെ കുറിച്ചോർത്ത് അവർക്ക് ഒരാശങ്കയും ഇല്ലാ. ഇത് അങ്ങേയറ്റത്തെ സ്വാർത്ഥതയല്ലാതെ മറ്റെന്താണ്?

ചുരുക്കത്തിൽ ഇന്ത്യ വിദേശ ബന്ധങ്ങളിൽ സ്വന്തം താൽപര്യങ്ങൾക്കനുസൃതമായി ഒരു പൊളിച്ചെഴുത്ത് നടത്തുന്നത് നല്ലതാണ്. സ്ഥിരം സുഹൃത്തുക്കളായ അമേരിക്ക, റഷ്യാ, യൂറോപ്യൻ യൂണിയൻ - ഇവരോടോന്നും വലിയ വിധേയത്ത്വം കാണിക്കാതെ ഒരു ന്യൂട്രൽ സ്റ്റാൻഡിൽ നിന്നുകൊണ്ട് ടെക്നൊളജിക്കും, 'റിസോഴ്‌സസിനും' വേണ്ടി മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നതായിരിക്കും ബുദ്ധി എന്നാണു ഇതെഴുതുന്ന ആൾക്ക് തോന്നുന്നത്. ടെക്നൊളജിക്ക്‌ വേണ്ടി ജപ്പാനെയും, ദക്ഷിണ കൊറിയയേയും സമീപിക്കുക; 'റിസോഴ്‌സസി നു' വേണ്ടി ബ്രസീൽ, അർജെൻറ്റിന, ദക്ഷിണാഫ്രിക്ക - ഈ രാജ്യങ്ങളെ സമീപിക്കുക. നമ്മുടെ വർദ്ധിച്ചു വരുന്ന ജനസംഖ്യയിൽ കൃഷിയിൽ താൽപര്യമുള്ളവരെ ആഫ്രിക്കൻ രാജ്യങ്ങൾ, റഷ്യ, ഉക്രെയിൻ - ഇങ്ങനെ ഫലഭൂയിഷ്ഠമായ കൃഷി സ്ഥലങ്ങളുള്ള രാജ്യങ്ങളിലേക്ക് അവരുടെ സമ്മതത്തോടെ അയക്കുകയാണെങ്കിൽ ആ രാജ്യങ്ങൾക്കും, ഇന്ത്യക്കും വിദൂര ഭാവിയിൽ പ്രയോജനമുണ്ടാകുകയും ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ