2018 ജനുവരി 24, ബുധനാഴ്‌ച

സമൂഹങ്ങളിൽ ഉണ്ടാകേണ്ട 'വെൽത് ക്രിയേഷൻ'

സ്ഥിരം വ്യക്തിപരമായ ആക്രമണം നടത്തുകയും, രാഷ്ട്രീയ എതിരാളികളുടെ കുടുംബങ്ങളിലുള്ളവർക്കെതിരേ പോലും തീർത്തും മോശമായ പദ പ്രൊയോഗങ്ങൾ ഉപയോഗിക്കുകയും, അവരുടെയൊക്കെ സ്വൊഭാവഹത്യ നടത്തുകയും ചെയ്തിരുന്ന ഇടതു മുന്നണിക്കേറ്റ വൻ പ്രഹരമായി മാറിക്കഴിഞ്ഞു സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെയുള്ള സാമ്പത്തിക തട്ടിപ്പെന്ന ആരോപണം. ഇടതുപക്ഷം എന്നാൽ ജനപക്ഷമെന്നും, പുരോഗമനപരമായ എല്ലാത്തരം ആശയങ്ങളേയും പിന്തുണക്കുന്നവരുമാണ് എന്നാണല്ലോ പൊതുവേയുള്ള ഒരു ധാരണ. പക്ഷെ "എല്ലാ പുരോഗമന legislation-ഉം പോളിസിയും ഇടത് പക്ഷ പാർട്ടികളുടെ കാരണം ആണ് വന്നത്" -  എന്ന് വാദിക്കുന്നത് എന്നത് 'റൈറ്റ് റ്റു  ഇൻഫോർമേഷൻ  കാംപൈയിനിൻറ്റെ’ കാര്യത്തിലും, തൊഴിലുറപ്പു പദ്ധതിയുടെ കാര്യത്തിലും തെറ്റാണ് എന്ന് തെളിവ് സഹിതം കഴിഞ്ഞ ദിവസം ജെ.എസ്. അടൂർ ചൂണ്ടി കാട്ടിയിരുന്നു. സത്യത്തിൽ എല്ലാ പുരോഗമന  നിയമ നടപടികളും, പോളിസികളും ഇടത് പക്ഷ പാർട്ടികൾ കാരണം ആണ് വന്നത് എന്ന് കമ്യുണിസ്റ്റുകാർ വാദിക്കുന്നത് തന്നെ വലിയ തമാശയാണ്. ദേശീയ തലത്തിലും, അന്താരാഷ്ട്ര തലത്തിലും പോലും കമ്യുണിസ്റ്റുകാർ കേരള വികസനത്തെ മുൻനിർത്തി 'കേരളാ മോഡൽ' എന്ന ആശയം പ്രചരിപ്പിച്ചു. കേരളത്തിൻറ്റെ ഹ്യുമൻ ഡെവലപ്മെൻറ്റിൻറ്റെ എല്ലാ ക്രെഡിറ്റും അവർ സ്വയം ഏറ്റെടുത്തു. പക്ഷെ യഥാർത്ഥത്തിൽ വസ്തുതകളെന്താണ്? ഹ്യുമൻ ഡെവലപ്മെൻറ്റിലെ പ്രധാന ഘടകങ്ങളായ വിദ്യാഭ്യാസത്തിലും, ആരോഗ്യത്തിലും മിഷനറിമാരുടെ പങ്കു വലുതായിരുന്നു. അത് കൂടാതെയാണ് ഗൾഫ് പണത്തിൻറ്റെ സ്വാധീനം.

നമ്മൊളൊക്കെ 1970-കളിൽ കേരളത്തിൽ ജീവിച്ച വ്യക്തിയാണ്. അതുകൊണ്ട് വസ്തുതകൾ അറിയാം. ചാണകം മെഴുകിയ മുറ്റങ്ങളും, വീടുകളും 40-50 വർഷങ്ങൾക്കു മുമ്പ് കേരളത്തിൽ ഇഷ്ടം പോലെ ഉണ്ടായിരുന്നു. ഗൾഫ് പണം വന്നതിനു ശേഷം ഓലപ്പുരയിൽ കഴിഞ്ഞവർ ഞങ്ങളുടെ നാട്ടിലൊക്കെ രണ്ടു നിലകളിലുള്ള വീടുകളിൽ താമസിക്കുന്നതൊക്കെ നേരിട്ട് കണ്ടിട്ടുണ്ട്. "ഒരു രൂപക്ക് വെളിച്ചെണ്ണ; ഒരു രൂപക്ക് മല്ലി; ഒരു രൂപക്ക് മുളക്" - എന്നൊക്കെ പറഞ്ഞു വൈകുന്നേരങ്ങളിൽ പലചരക്ക് കടകളിൽ നിന്നും സാധനങ്ങൾ വാങ്ങിക്കുന്ന ഒത്തിരി പേരെ കണ്ടിട്ടുണ്ട്. അത്താഴ പട്ടിണിക്കാർ ഇഷ്ടം പോലെ എഴുപതുകളിലും, അറുപതുകളിലും അതിനു മുമ്പും കേരളത്തിൽ ഉണ്ടായിരുന്നു. കപ്പയും, ചേനയും, ചക്കയും, മാങ്ങയും ഒക്കെ ഇഷ്ടം പോലെ ഉണ്ടായിരുന്നത് കൊണ്ട് കേരളത്തിൽ പട്ടിണി മരണങ്ങൾ ഉണ്ടായില്ല എന്നേയുള്ളൂ. 1970-കളിൽ സിനിമാ തിയേറ്ററുകളൊക്കെ ഓല കൊട്ടകങ്ങളായിരുന്നു; ഓല മേഞ്ഞ വീടുകൾ കേരളത്തിൽ ഇഷ്ടം പോലെ ഉണ്ടായിരുന്നു. ഗൾഫ് പണത്തിൻറ്റെ കുത്തൊഴുക്കിനു ശേഷമാണ് കേരളത്തിൻറ്റെ മുഖഛായ മാറുന്നത്. ഗൾഫ് പണത്തിൻറ്റെ കുത്തൊഴുക്കിനു ശേഷം ദിവസ കൂലി കൂടിയതും, കൺസ്ട്രക്ഷൻ സെക്റ്ററിൻറ്റെ വളർച്ചയും ആണ് കേരളത്തിൻറ്റെ മുഖഛായ മാറ്റുന്നത്. ഇതൊക്കെ സാമൂഹ്യ മാറ്റത്തിൻറ്റെ കാര്യത്തിൽ വലിയ അവകാശ വാദങ്ങൾ ഉന്നയിക്കുന്ന കമ്യുണിസ്റ്റുകാർ ആരോടെങ്കിലും പറയാറുണ്ടോ?

ഒരു സമൂഹം വികസനത്തിൻറ്റെ കാര്യത്തിൽ 'കുതിച്ചു ചാട്ടം' നടത്തണമെങ്കിൽ സമൂഹത്തിൽ 'വെൽത് ക്രിയേഷൻ' എന്നുള്ളത് നടക്കണം. കേരളത്തിൻറ്റെ എല്ലാ വികസനത്തിനും ഇടതു പക്ഷമാണ് കാരണമെങ്കിൽ പശ്ചിമ ബംഗാൾ എന്തു കൊണ്ട് വികസിച്ചില്ല?? ത്രിപുര എന്തുകൊണ്ട് വികസിച്ചില്ല?? അവിടെയൊക്കെ ഭരിച്ചത് കേരളത്തിലേത് പോലെ ഇടതു പക്ഷം തന്നെയല്ലായിരുന്നുവോ? പശ്ചിമ ബംഗാളിലും, ത്രിപുരയിലും കേരളത്തിൽ ഗൾഫ് പണം കാരണം ഉണ്ടായതുപോലെ 'വെൽത് ക്രിയേഷൻ' രൂപപ്പെട്ടില്ല. അതുകൊണ്ട് പശ്ചിമ ബംഗാൾ ഇന്നും തീർത്തും ദാരിദ്രാവസ്ഥയിൽ നിലനിൽക്കുന്നു. 30 വർഷത്തിലേറെ സി.പി.എം. ഭരിച്ച പശ്ചിമ ബംഗാളിൽ നിന്ന് കേരളത്തിലേക്ക് തൊഴിലാളികൾ വരുന്നത് 'വെൽത് ക്രിയേഷൻറ്റെ' അഭാവം മൂലം സംഭവിക്കാതിരുന്ന വികസന മുരടിപ്പിനെ തുടർന്നാണ്. ഇതൊക്കെ സുബോധമുള്ളവർ മനസ്സിലാക്കേണ്ടതാണ്. കമ്യുണിസ്റ്റുകാരുടെ വ്യാജ പ്രചാരണങ്ങൾക്കും, അവകാശ വാദങ്ങൾക്കും എതിരേ ഒരു പുതിയ തലമുറ വളർന്നു വരേണ്ടിയിരിക്കുന്നു; സോഷ്യൽ മീഡിയയിലൂടെയെങ്കിലും ഇത്തരത്തിലുള്ള കപട അവകാശ വാദങ്ങളെ തുറന്നു കാണിക്കേണ്ടിയിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ