2018 ജനുവരി 8, തിങ്കളാഴ്‌ച

സി.പി.എം.-ലെ വിക്ടോറിയൻ സദാചാര മൂല്യങ്ങൾ

സ്ഥിരം വിക്ടോറിയൻ സദാചാര മൂല്യങ്ങൾ പ്രഘോഷിക്കുന്ന പാർട്ടിയായി സി.പി.എം. കുറെ നാളായി മാറി കഴിഞ്ഞു. ഒരു വിപ്ലവ പാർട്ടി സമൂഹത്തിലെ യാഥാസ്ഥികമായ ലൈംഗിക സദാചാരത്തിനും എതിരേ നിലകൊള്ളണമെന്നുള്ള തത്ത്വം അവർ ഒട്ടുമേ ഉൾക്കൊണ്ടിട്ടില്ല. നമ്മുടെ ക്ഷേത്രങ്ങളിലൊക്കെ നിരന്നിരിക്കുന്ന രതി ശിൽപങ്ങൾ ഇന്ത്യൻ പാരമ്പര്യം ലൈംഗികതയെ പാപമായോ, മോശം കാര്യമായോ ചിത്രീകരിക്കുന്നില്ല എന്നതിനുള്ള തെളിവാണ്. പക്ഷെ ഇതൊന്നും വിപ്ലവ പാർട്ടിയായ സി.പി.എം. ഒട്ടും ഉൾക്കൊണ്ടിട്ടില്ല. ലൈംഗിക സദാചാര വിഷയങ്ങളിൽ വളരെ യാഥാസ്ഥികമായ നിലപാട് എടുക്കുന്നതും, രാഷ്ട്രീയ എതിരാളികൾക്കെതിരെ സ്ഥിരം ലൈംഗിക അപവാദ പ്രചാരണം നടത്തുന്നതും അതു കൊണ്ടാണ്. ഇപ്പോൾ  വി.ടി.ബലറാമിനെതിരെ അക്രമ സമരം നടത്തുന്നതിനു പിന്നിലുള്ള ചേതോവികാരം ലൈംഗിക വിഷയങ്ങളിലുള്ള യാഥാസ്ഥികത്ത്വവും, തങ്ങളുടെ നേതാക്കന്മാരുടെ 'ഇമേജ്' സംരക്ഷിക്കുവാൻ തങ്ങൾ ബാധ്യസ്ഥരാണ് എന്നൊക്കെയുള്ള അബന്ധ ധാരണയും കൊണ്ടാണ്. 

അഴിമതിക്കും, ആസക്തിക്കും അങ്ങനെ പാർട്ടി ഭേദമൊന്നുമില്ല. നിലനിൽക്കുന്ന രീതികളനുസരിച്ച് അതിലൊന്നും വലിയ തെറ്റും പറയാനില്ല. പക്ഷെ കമ്യുണിസ്റ്റ് നേതാക്കളെ പറഞ്ഞാൽ അണികൾക്കും, വ്യക്തിപൂജ നടത്തുന്ന പാർട്ടിക്കും പൊള്ളും. തങ്ങളുടെ നേതാക്കന്മാരും ഏല്ലാ ലൈംഗിക വികാരങ്ങളുമുള്ള കേവല മുനുഷ്യരാണെന്ന് അംഗീകരിക്കുവാൻ യാഥാസ്ഥിക മനസ്ഥിതി വെച്ച് പുലർത്തുന്ന സി.പി.എം. തയാറല്ല. കുറച്ചു വർഷങ്ങൾക്കു മുമ്പ് സാഹിത്യകാരൻ സക്കറിയയെ സി.പി.എം. - ലെ പെണ്ണ് പിടുത്തത്തെ കുറിച്ചുള്ള കഥകൾ ഉയർത്തിയതിന് സി.പി.എം. - കാർ അടി കൊടുത്തു. ഒളിവു ജീവിത കാലത്തെ പല കമ്യൂണിസ്റ്റ് നേതാക്കന്മാരുടെയും ലൈംഗിക സദാചാരത്തിൻറ്റെ യഥാർത്ഥ വിവരങ്ങൾ പുറത്തു വന്നാൽ ഇന്നത്തെ യാഥാസ്ഥിതിക പാത പിന്തുടരുന്ന സി.പി.എം. ന് അവരുടെ പല പാർട്ടി ഓഫീസുകളുടെയും പേര് മാറ്റേണ്ടി വരും എന്ന് ആർക്കാണ് അറിയാത്തത്? സാഹിത്യകാരൻ സക്കറിയയെ അടി കൊടുത്തത് കൊണ്ട് ഈ കഥകളൊക്കെ മൂടി വെയ്ക്കുവാൻ പറ്റുമോ? സി.പി.എം. - ലെ രണ്ടു ജില്ലാ സെക്രട്ടറിമാർക്ക് ലൈംഗിക വിഷയങ്ങളിൽ സ്ഥാനം നഷ്ടപ്പെട്ടിട്ടുണ്ട് എന്ന കാര്യം എല്ലാവർക്കും അറിയാവുന്നതല്ലേ?

'ക്രയിo നന്ദകുമാർ' സി.പി.എം. അണികളും, നേതാക്കന്മാരുടെ മക്കളും ഉൾപ്പെട്ട പല കേസുകളും പുറത്തു കൊണ്ടു വന്നതാണ്. പക്ഷെ രാഷ്ട്രീയ എതിരാളികൾക്കെതിരെ സ്ഥിരം ലൈംഗികാരോപണങ്ങൾ ഉന്നയിക്കുന്ന പാർട്ടി പ്രവർത്തകർ ചെയ്തതെന്താണ്? 'ക്രയിo ഓഫീസിൽ കേറി അടി കൊടുത്തു. മാസിക പുറത്തു വരുന്നതിനു മുൻപ് തന്നെ അത് കെട്ടായി വാങ്ങിച്ചു കൊണ്ട് പോയി നശിപ്പിച്ചു. മംഗളം ഓഫീസിലും കേറി അടി കൊടുത്തതായി മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതൊക്കെ കാണിക്കുന്നതും ലൈംഗിക വിഷയങ്ങളിൽ യാഥാസ്ഥിക രീതിക്കനുസരിച്ച് തങ്ങളുടെ നേതാക്കന്മാരുടെ 'ഇമേജ്' സംരക്ഷിക്കുവാനുള്ള ത്വരയാണ്.

ചുരുക്കത്തിൽ സിപിഎം കേഡർ സംവിധാനത്തിലുള്ള പാർട്ടിയായതു കൊണ്ട് സന്ഖടനാ സംവിധാനം ഉപയോഗിച്ച് കൊണ്ട് ലൈംഗികാരോപണങ്ങളൊക്ക ഒതുക്കി തീർക്കുന്നു. അതിനു വേണ്ടി എന്ത് മുഷ്ക്കും, ഗുണ്ടായിസവും കാണിക്കുന്നു. ഇടതു പക്ഷത്തിൻറ്റെ കുഴലൂത്തുകാരും, കൊട്ടി പാട്ടുകാരും ആയ കേരളത്തിലെ മാധ്യമ പ്രവർത്തകരും ഈ യാഥാസ്ഥിതിക ലൈംഗിക സദാചാരത്തിൻറ്റെ അടിമകളാണ്. മറുപക്ഷത്തെ മാധ്യമ വിചാരണക്ക് വിധേയമാക്കുകയും സി.പി.എം.-നെ സംരക്ഷിക്കുകയും ചെയ്യേണ്ടത് സ്വന്തം ഉത്തരവാദിത്ത്വമായി അവർ ഏറ്റെടുക്കുന്നു. അതാണിപ്പോൾ വി.ടി. ബൽറാമിൻറ്റെ കാര്യത്തിലും നടക്കുന്നത്.

തങ്ങൾക്ക് ഇഷ്ടമില്ലാത്ത മറ്റു പാർട്ടികളിലെ നേതാക്കളെ ലൈംഗിക അപവാദ പ്രചാരണങ്ങളിലൂടെ തറ പറ്റിക്കുക എന്നതായിരുന്നു ലൈംഗിക സദാചാര വിഷയങ്ങളിൽ വളരെ യാഥാസ്ഥികമായ നിലപാട് എടുക്കുന്ന ഇടതു മുന്നണിയുടെ സ്ഥിരം രീതി. സൂര്യനെല്ലി, കിളിരൂർ VIP, ശാരി, റജീന, തങ്കമണി അവസാനം സരിത.... ഇതാണല്ലോ കഴിഞ്ഞ 25 വർഷമായി ഇടതു മുന്നണി കളിക്കുന്ന രാഷ്ട്രീയം. പക്ഷെ അവരുടെ നേതാക്കളെ പറഞ്ഞപ്പോൾ അവർക്ക് പൊള്ളി. വി.ടി. ബലറാമിൻറ്റെ എം.എൽ.എ. ഓഫീസ് അടിച്ചു തകർത്തത്തിലൂടെ അവർ ശുദ്ധ ഗുണ്ടായിസമാണ് കാണിക്കുന്നത്. സ്ഥിരം ഫാസിസത്തിനെതിരേ സംസാരിക്കുന്ന സി.പി.എം. എന്ന  പാർട്ടി ഫാസിസത്തിൻറ്റെയും, ലൈംഗിക യാഥാസ്ഥികത്ത്വത്തിൻറ്റേയും ഏറ്റവും ഭീതിതമായ രൂപമാണ് ഇപ്പോൾ കാഴ്ചവെയ്ക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ