2017 ഒക്‌ടോബർ 20, വെള്ളിയാഴ്‌ച

അബ്രാഹ്മണരെ പൂജാരിമാരായി നിയമിക്കുമ്പോൾ .....

ഇപ്പോഴത്തെ ഇടതു മുന്നണി സർക്കാരിൻറ്റെ പല നയങ്ങളും അംഗീകരിക്കുന്നില്ലെങ്കിൽ കൂടി അബ്രാഹ്മണരെ പൂജാരിമാർ ആക്കിയതിനെ മുക്തകണ്ഠം പ്രശംസിക്കാൻ ഇതെഴുതുന്ന ആൾക്ക് ഒരു മടിയും ഇല്ല. ദേശീയ പത്രങ്ങളിൽ വരെ മുഖ്യ സ്ഥാനത്ത് ഈ വാർത്ത ഇടം നേടി. അനേകം ദേശീയ നേതാക്കൾ ഈ നടപടിയെ പ്രശംസിച്ചു. പൊതുവെ ഇടതു പക്ഷ വിരോധിയായ ശശികല ടീച്ചർ വരെ ഈ നടപടിയെ പ്രശംസിച്ചു സംസാരിച്ചു. പക്ഷെ അബ്രാഹ്മണരെ പൂജാരിയാക്കുന്നതിനെതിരേ അവർ സ്വാത്തിക ജീവിതം നയിക്കുന്നില്ല എന്നു പറഞ്ഞു ബ്രാഹ്മണരല്ലാത്ത ചിലർ വിമർശിക്കുന്നതാണ്‌ അത്ഭുതം. സോഷ്യൽ മീഡിയയിൽ ഇത്തരം വിമർശനങ്ങൾ വരുന്നൂ.

മഹാ ഋഷിമാർ വരെ വിവിധ താഴ്ന്ന ജാതികളിൽ നിന്നുണ്ട്. വേദങ്ങൾ പകുത്ത വ്യാസൻ സത്ത്യവതിയെന്ന മുക്കുവത്തിയുടെ മകനാണ്. വ്യാസൻറ്റെ മക്കളാണല്ലോ ധൃതരാഷ്ട്രരും, പാണ്ഡുവും. യാദവനായ കൃഷ്ണനെയും കാപാലികനകനായ ശിവനെയും അംഗീകരിക്കാമെങ്കിൽ അബ്രാഹ്മണരെയും അംഗീകരിക്കാം. ഐതരേയ ഉപനിഷത് രചിച്ച ഐതരേയ മഹർഷി ശൂദ്ര സ്ത്രീയുടെ മകനായിരുന്നു. അതേ പോലെ ഗുരു ഗോരഖ് നാഥും, ആദി കവിയായി കരുതപ്പെടുന്ന വാൽമീകിയും നായാടികൾ അല്ലെങ്കിൽ വനവാസികളായിരുന്നു. ഇവരെയൊക്കെ ഋഷിവര്യന്മാരായിട്ട് കണ്ട് എല്ലാ ഹിന്ദുക്കളും ആദരിക്കുന്നു. അന്നില്ലാതിരുന്ന ജാതി വിലക്കുകൾ ഒന്നും ഇപ്പോൾ കൊണ്ടു വരേണ്ട കാര്യമില്ല.

ആദ്യ അമേരിക്കൻ നാഗ സന്യാസിയായ ബാബാ റാംപൂരിയുടെ ആത്മ കഥ - 'Autobiography of a Sadhu: An Agrez Among Naga Babas’ കുറെ നാൾ മുമ്പ് പുറത്തിറങ്ങി. സായിപ്പിന് നാഗ സന്യാസി ആകാമെങ്കിൽ ഹിന്ദു സമൂഹത്തിലെ താഴ്ന്ന ജാതിക്കാർക്ക് പൂജാരിമാർ ആകാൻ എന്താണ് വിലക്ക്? 40 വർഷത്തിലേറെ ഇന്ത്യയിൽ സഞ്ചരിച്ച ആദ്യ അമേരിക്കകാരൻ നാഗ സന്യാസി - ബാബാ റാംപുരിയ്ക്ക് (വില്യം എ. ഗാൻസിന്) വൻ സ്വീകാര്യതയാണ് കിട്ടുന്നത്. കുറെ നാൾ മുമ്പ് നാഷണൽ ജ്യോഗ്രഫിക്കിൽ അദ്ദേഹവുമായി ഇൻറ്റർവ്യൂ ഉണ്ടായിരുന്നു. സ്വാമി പരമഹംസ യോഗാനന്ദയുടെ ശിഷ്യനായിരുന്നു സ്വാമി ക്രിയാനന്ദ ‘The Path - Autobiography of a Western Yogi’ എന്ന പുസ്തകവും മറ്റനേകം പുസ്തകങ്ങളും ഇന്ത്യൻ ആത്മീയതയെ കുറിച്ച് രചിച്ചിട്ടുണ്ട്. പൂർവാശ്രമത്തിൽ ഡൊണാൾഡ് വാൾട്ടേഴ്സ് എന്ന് പേരുള്ള സ്വാമി ക്രിയാനന്ദയ്ക്കും വൻ സ്വീകാര്യതയാണ് ഇന്ത്യയിൽ കിട്ടിയിരുന്നത്. ഇപ്പോൾ എത്രയോ വിദേശീയർ 'ഹരേ കൃഷ്ണ' പ്രസ്ഥാനത്തിൽ ചേരുന്നു. എത്രയോ വിദേശ രാജ്യങ്ങളിൽ അമ്പലങ്ങൾ പണിയുന്നൂ. വിദേശീയർക്കൊന്നും ഇല്ലാത്ത ജാതി സ്വൊദേശീയർക്ക് മാത്രം എന്തിനാണ് തുടരുന്നത്?

ഇന്ത്യയുടെ ആത്മീയ പൈതൃകത്തെയും, യോഗയേയും, രമണ മഹർഷിയേയും ലോകത്തിന് പരിചയ പെടുത്തികൊടുത്തത് പോൾ ബ്രുണ്ടൻൻറ്റെ 19 - ആം നൂറ്റാണ്ടിലിറങ്ങിയ വിഖ്യാതമായ ‘A Journey in Secret India’ എന്ന പുസ്തകത്തിൽ കൂടിയായിരുന്നു. പോൾ ബ്രണ്ടൻറ്റെ ‘A Search in Secret India’ ഇന്ത്യയുടെ ആത്മീയ സംസ്കാരത്തെ കുറിച്ച് എഴുതപ്പെട്ട ഏറ്റവും നല്ല പുസ്തകങ്ങളിൽ ഒന്നാണ്. രമണ മഹർഷിയെ ലോകത്തിനു പരിചയപ്പെടുത്തിയതും പോൾ ബ്രണ്ടനാണ്. പിന്നീട് പോൾ ബ്രണ്ടൻ ‘A Hermit in the Himalayas’ എന്ന മനോഹരമായ പുസ്തകവും എഴുതി. അമേരിക്കക്കാരനായ മാർഷൽ ഗോവിന്ദൻ സിദ്ധ യോഗികളെ കുറിച്ച് അനേകം പുസ്തകങ്ങൾ രചിച്ചു. ജാതിക്കും, മതത്തിനും ഉപരിയായി മനുഷ്യരെ കണ്ട സിദ്ധ യോഗിയുടെ പല പുസ്തകങ്ങളും കത്തിക്കുകയാണ് ബ്രാഹ്മണർ പണ്ട് ചെയ്തത്. അമേരിക്കക്കാരനായ മാർഷൽ ഗോവിന്ദൻറ്റെ നെത്ര്വത്തത്തിൽ അതൊക്കെ കണ്ടെടുത്തു പുനഃപ്രകാശനം നിർവഹിക്കുന്നു. ഹിന്ദു മതത്തെ കുറി ച്ചും, പുരാതന ഇന്ത്യൻ ചരിത്രത്തെ കുറിച്ചും അനേകം പുസ്തകങ്ങൾ രചിച്ച ഡേവിഡ് ഫ്രോലിയെ ഈയിടെ പത്മ ഭൂഷൺ ബഹുമതി വരെ കൊടുത്ത് ഇൻഡ്യാ മഹാരാജ്യം ആദരിച്ചു. അമേരിക്കക്കാരനായ പ്രൊഫെസ്സർ ഡേവിഡ് ഗോർഡൻ വൈറ്റും 'നാഥ് സമ്പ്രദായത്തെ' കുറിച്ച് അനേകം പുസ്തകങ്ങൾ രചിച്ചു. ഡേവിഡ് ഫ്രോലീ, മാർഷൽ ഗോവിന്ദൻ - ഇങ്ങനെ അനേകം വിദേശീയർ ഹിന്ദു മതത്തെ കുറിച്ച് ആധികാരികമായ പുസ്തകങ്ങൾ എഴുതുന്നു. അപ്പോൾ എല്ലാവരെയും ഉൾകൊള്ളുന്ന ഒരു സംസ്കാരമാണ് നമുക്ക് വേണ്ടത്.

"Foreigners are not allowed beyond this place " എന്ന ബോർഡ് മധുര മീനാക്ഷി ക്ഷേത്രത്തിൽ അടക്കം പല ക്ഷേത്രങ്ങളിലും കാണാം. ഞാൻ അവിടെയൊക്കെ പോയിട്ടുണ്ട്; അതൊക്കെ കണ്ടിട്ടുമുണ്ട്. ഒരു പരിധിയിൽ കൂടുതൽ ഇന്ത്യയിലെ മിക്ക ക്ഷേത്രങ്ങളിലും വിദേശികളെ കയറ്റാറില്ല. "അഹിന്ദുകൾക്കു പ്രവേശനമില്ല " - എന്നു പറഞ്ഞു കേരളത്തിലെ പല ഹിന്ദു ക്ഷേത്രങ്ങളിലും ബോർഡ് എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്. നേരത്തേ യേശുദാസിന് ഗുരുവായൂർ അമ്പലത്തിൽ എർപെടുത്തിയ വിലക്ക് വളരെ പ്രസിദ്ധമായിരുന്നല്ലോ. ചെമ്പെയുടെ കയ്യ് പിടിച്ചു കയറാൻ നോക്കിയിട്ടും കടത്തി വിട്ടില്ല. കൂടുതൽ കൂടുതൽ വിദേശീയർ ഹിന്ദു മതത്തിലും, ഇന്ത്യൻ സംസ്കാരത്തിലും ആകൃഷ്ടരാകുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കൂടുതൽ കൂടുതൽ മാറ്റങ്ങൾ ക്ഷേത്ര പ്രവേശനത്തിലും, മറ്റു കാര്യങ്ങളിലും വരുമെന്ന് പ്രതീക്ഷിക്കാം.

ആധുനിക കാലഖട്ടത്തിലെ വിദ്യാഭ്യാസം സിദ്ധിച്ച നമ്പൂതിരി യുവതികൾ പോലും നമ്പൂതിരി പൂജാരിമാരെ വിവാഹം കഴിക്കാൻ തയ്യാറാകുന്നില്ല എന്നതാണല്ലോ കേരളത്തിലെ അവസ്ഥ. നമ്പൂതിരി പൂജാരിമാരിൽ പലരും ഇപ്പോൾ അനാഥ പെൺകുട്ടികളെ വിവാഹം ചെയ്യുന്നു എന്നതാണ് റിപ്പോർട്ടുകൾ. അപ്പോൾ കർണാടകത്തിലൊക്കെ ഉള്ളത് പോലെ ക്ലേശങ്ങളും ദുരിതങ്ങളും വിട്ടൊഴിയാൻ ബ്രാഹ്മണൻറ്റെ എച്ചിലിലയിൽ ശയനപ്രദക്ഷിണം നടത്തുന്ന രീതികളിലൊക്കെ തീർച്ചയായും മാറ്റങ്ങൾ വരും. ജന്മം കൊണ്ടല്ല; കർമം കൊണ്ടാണ് ഒരാൾ ഉത്തമനാകുന്നത് എന്നത് മാറ്റങ്ങൾ ഉൾക്കൊള്ളുന്നവർ തിരിച്ചറിയും. അതു കൊണ്ടു തന്നെ അബ്രാഹ്മണരെ പൂജാരിയാക്കിയത് വളരെ സ്വാഗതാർഹം ആണ്.

അല്ലെങ്കിൽ തന്നെ ബ്രഹ്മ മുഹൂർത്തത്തിൽ ഉണരുകയും, വേദ മന്ത്രങ്ങൾ ഉരുവിടുകയും, ശാസ്ത്ര വിധികൾക്ക് അനുസരിച്ച് സ്വാത്തിക ജീവിതം നയിക്കുന്ന എത്ര ബ്രാഹ്മണർ ഇവിടെയുണ്ട്? അബ്രാഹ്മണർക്കെതിരെ അവർ സ്വാത്തിക ജീവിതം നയിക്കുന്നില്ല എന്നു പറയുന്ന വാക്കുകൾ ആത്മാർത്ഥമായിട്ടാണെങ്കിൽ അങ്ങനെ ജീവിക്കാത്ത എല്ലാവരെയും ബ്രാഹ്മണർ അല്ല എന്ന് പറഞ്ഞു സമുദായ ഭ്രഷ്ട് കൽപ്പിക്കുകയല്ലേ ബ്രാഹ്മണ്യത്തിൻറ്റെ മഹത്ത്വം പറയുന്നവർ ആദ്യം ചെയ്യേണ്ടത്? അത് ചെയ്യുന്നതായിട്ടു കാണുന്നില്ലല്ലോ!!!! സതിയുരുട്ടും, സ്മാർത്ത വിചാരവും പോലുള്ള ആയിരക്കണക്കിന് ക്രൂരകൃത്യങ്ങളുടെ ജന്മാന്തര പാപഭാരം പേറുന്നവരാണ് ഇന്നത്തെ ബ്രാഹ്മണരിൽ ഭൂരിഭാഗവും. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അനിവാര്യമായ സാമൂഹ്യ മാറ്റം സംഭവിച്ചേ തീരൂ. പണ്ട് കാലത്തെ കേരളത്തിലെ നമ്പൂതിരിമാരും മറ്റു പ്രദേശങ്ങളിലെ ബ്രാഹ്മണരും മൂന്നാം വേളിയും, നാലാം വേളിയും, സംബന്ധവും, ആട്ടപ്പിറന്നാളും ആയി ഇഷ്ടം പോലെ ജീവിച്ചില്ലേ? ബ്രാഹ്മണനാണെന്ന ഒറ്റ കാരണത്താൽ ഇഷ്ടം പോലെ ഔദാര്യങ്ങൾ നേടിയില്ലേ? ഇനി സമത്വവും, സ്വാതന്ത്ര്യവും, സാഹോദര്യവും നിറഞ്ഞ ഒരു ലോകത്തേക്ക് താഴെ ഇറങ്ങി വരുന്നതല്ലേ നല്ലത്? അതല്ലേ യഥാർത്ഥത്തിലുള്ള ബ്രാഹ്മണ്യം?

ജപം, പൂജ, ഹോമം, ശ്രാദ്ധം എന്നിങ്ങനെയുള്ള ഷോഡശ കർമങ്ങൾ പുരോഹിത വർഗ്ഗത്തിൽ ഉള്ളവരല്ലാതെ എല്ലാവരും ചെയ്യുന്നില്ല എന്നതാണ് അബ്രാഹ്മണരെ എതിർക്കുന്നതിന് കാരണമായിട്ടു പറയുന്നതെങ്കിൽ ഷോഡശ കർമങ്ങൾ സ്ത്രീകളടക്കം എല്ലാ ഹിന്ദുക്കളും ചെയ്യട്ടെ. ഇന്ന് സ്ത്രീകളെ വേദങ്ങളും, മന്ത്രോച്ചാരണങ്ങളും പഠിപ്പിക്കുന്ന സംഘടനകൾ ഉണ്ട്. കുറെ നാൾ മുമ്പ് ടി.വി.-യിൽ അത്തരത്തിൽ സ്ത്രീകൾ മന്ത്രോച്ചാരണങ്ങൾ പഠിക്കുന്ന സ്ഥാപനങ്ങളെ കുറിച്ച് നല്ല ഒരു ഡോക്കുമെൻറ്ററി സംപ്രേക്ഷണം ചെയ്തിരുന്നു. എൻറ്റെ അടുത്ത സുഹൃത്തിൻറ്റെ ഭാര്യ മരിച്ചപ്പോൾ മരണാന്തര കർമങ്ങൾക്കെല്ലാം നെത്ര്വത്ത്വം കൊടുത്തത് മന്ത്രോച്ചാരണങ്ങൾ എല്ലാം പഠിച്ച ഒരു സ്ത്രീയാണ്. പൂണുലും എല്ലാ ഹിന്ദുക്കൾക്കും ധരിക്കാം എന്നാണ് ഇക്കാര്യങ്ങളിൽ പാണ്ട്യത്യമുള്ളവർ പറയുന്നത്. കേരളത്തിലെ ഇന്നത്തെ അവസ്ഥ കുറെ ജന്മ മാഹാത്മ്യവും, ജാതി മാഹാത്മ്യവും പറയുന്ന ആഢ്യന്മാർക്ക് മനസ്സിലായിട്ടില്ലെങ്കിലും ബഹുഭൂരിപക്ഷം വരുന്ന മറ്റുള്ളവർക്ക് മനസ്സിലായിട്ടുണ്ട്. കുറച്ചു പേർ ഗത കാല സ്മരണകൾ പേറി ഇപ്പോഴും ഇരുപത്തൊന്നാം നൂറ്റാണ്ടിൻറ്റെ അവസ്ഥ മനസ്സിലാക്കാതെ സ്വപ്നലോകത്താണ്.

ഇപ്പോൾ ജാതിയും, ജാതി മാഹാത്മ്യവും പറയുന്നവർ കൂടുതലും ബ്രാഹ്മണരല്ല എന്നതാണ് രസകരമായ കാര്യം. ജാതി വ്യവസ്ഥയിൽ ബ്രാഹ്മണർക്കു തൊട്ടു താഴെയുള്ളവരാണ് ജാതി മാഹാത്മ്യം കൂടുതലും പറയുന്നത്. നമ്മുടെ മോഹൻലാലിൻറ്റെയൊക്കെ ചില സിനിമകൾ മൂലമാണ് ആ പഴയ ഫ്യുഡൽ സംസ്കാരത്തിൻറ്റെ ചിഹ്നങ്ങൾ വീണ്ടും മലയാളിയിലേക്ക് എത്തുന്നത്. സിനിമയുടെ മായാജാലത്തിൽ വീണ ചില മലയാളികളെങ്കിലും മിഥ്യാഭിമാനത്തിൽ അഹങ്കരിക്കുന്നു. പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിയുടെ (ആറാം തമ്പുരാൻ) ഒരു പണിക്കാരൻ തൻറ്റെ മകന് കലാമണ്ഡലത്തിൽ നേരിടുന്ന വിവേചനത്തെ കുറിച്ച് പരാതി പറയാൻ ചെന്നപ്പോൾ പൂമുള്ളി നീലകണ്ഠൻ നമ്പൂതിരി ചോദിക്കുന്നുണ്ട്: "നമ്പൂതിരിക്കില്ലാത്ത അയിത്തം നായർക്കോ" എന്ന്. ആറാം തമ്പുരാനെ കുറിച്ചുള്ള ശ്രീ രാമൻറ്റെ പുസ്തകത്തിൽ ഇത് കൃത്യമായി പറയുന്നുണ്ട്. ഉത്തരേന്ത്യയിലും ഇതാണ് സ്ഥിതി. ബ്രാഹ്മണൻ ഒരു പക്ഷെ ദളിതനുമായി കൂട്ട് കൂടും. പക്ഷെ ഠാക്കൂറും, യാദവനും കൂട്ട് കൂടില്ല. ഉത്തർ പ്രദേശിൽ ബി.എസ്.പി. ബ്രാഹ്മണരുമായി പല തവണ കൂട്ട് കൂടിയതാണല്ലോ. ഇപ്പോഴും കൂട്ടുണ്ട്. പക്ഷെ മറ്റു സമുദായങ്ങൾക്ക് ഇത് അഭിമാനത്തിൻറ്റെ പ്രശ്നമാണ്!!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ