2017 നവംബർ 21, ചൊവ്വാഴ്ച

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി

വേൾഡ് എക്കണോമിക്ക് ഫോറം വിശ്വസിക്കാൻ പറ്റുന്ന  സർക്കാരുകളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ഉയർത്തിയതും, ആഗോള റേറ്റിങ് ഏജൻസിയായ അമേരിക്കയിലെ മൂഡിസ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ഉയർത്തിയതും ബി.ജെ.പി.-യും, സംഘ പരിവാറുകാരും സോഷ്യൽ മീഡിയയിലൂടെയും, ഓൺലയിൻ പത്രങ്ങളിലൂടെയും ആഘോഷിക്കുകയാണ്. മൈക്രോ ഇക്കണോമിക്‌സും മാക്രോ ഇക്കണോമിക്‌സും തമ്മിലുള്ള അന്തരത്തെ കുറിച്ച് വലിയ വിവരമില്ലാത്ത സാധാരണ പത്രം വായിക്കുന്ന ആളുകളെ ഇതൊക്കെ പറഞ്ഞു പറ്റിക്കുവാൻ പറ്റും. അതാണിവിടെ നടക്കുന്നതും.

ജി.എസ്. ടി. എന്ന ചരക്ക് സേവന നികുതി, ആധാര്‍ സംവിധാനം തുടങ്ങിയവയാണ് ഈ പുതിയ സർവേകളിൽ സർക്കാരിന് നല്ല 'ഇമേജ്' കൊടുത്തത്. ഇതിൽ തന്നെ ആധാർ ഡോക്റ്റർ മന്മോഹൻ സിങ്ങിൻറ്റെ പരിഷ്കാരമായിരുന്നു. ഇപ്പോൾ  ബി.ജെപി. ആധാറിനെ പൊക്കി പിടിക്കുന്നു.  മന്മോഹൻ സിങ്ങിൻറ്റെ ഭരണ കാലത്ത് ആധാറിനെ ഏറ്റവും എതിർത്തത് ബി.ജെപി. ആയിരുന്നു. ആധാറിനെ അമേരിക്കൻ CIA -ക്കു വേണ്ടി നടത്തുന്ന പ്രക്രിയയാണെന്നു പറഞ്ഞു ഏറ്റവും കൂടുതൽ എതിർത്ത ബി.ജെപി. ഇപ്പോൾ ആധാറിൻറ്റെ സ്തുതി പാടകരായിരിക്കുന്നു എന്നത്  രസകരമാണ്.

മൂഡിയെ പോലെയും, വേൾഡ് എക്കണോമിക്ക് ഫോറം പോലെയും അനേകം സർവേ ഫലങ്ങൾ താമസിയാതെ വരുമെന്നാണ് തോന്നുന്നത്. രാജ്യത്തെ തൊഴിലവസരങ്ങളെയും, തുകൽ, ടെക്സ്റ്റയിൽ മേഖലകളിലെ മാന്ദ്യവും അറിയുന്നവർക്ക് ഈ സര്‍വെകൾ കാണുമ്പോൾ ഹസിക്കാനേ കഴിയൂ.  ഒരുപക്ഷെ സർവേകളിൽ തന്നെയുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നും വരാം.

മൂഡീസ്സ് റെയിറ്റിങ് ഏജൻസികളിൽ ഒട്ടും വിശ്വാസ്യത ഇല്ലാത്ത ഏജൻസ്സിയാണ്. അമേരിക്കയിലും ജർമ്മനിയിലും ബ്രിട്ടനിലും ഈ ഏജൻസി തെറ്റായ നിഗമനങ്ങളുടെ പേരിൽ പിഴയൊടുക്കേണ്ടി വന്നിട്ടുണ്ട്. 2008-ലെ സാമ്പത്തിക തകർച്ചയ്ക്ക് മുൻപ് അമേരിക്കയിൽ മോർട്ട്ഗേജ് ബോണ്ടുകൾക്കു നൽകിയ കളവായ റേറ്റിംഗിന് 864 മില്യൺ ഡോളർ പിഴ അമേരിക്കൻ ഗവൺമെൻറ്റിനു മുൻപാകെ അടക്കേണ്ടി വന്നവർ ആണ് മൂഡി. ആ മൂഡിയെയും പൊക്കി പിടിച്ച്  ഇന്ത്യൻ ജനതയെ കബളിപ്പിക്കേണ്ട വെല്ലോ ആവശ്യവുമുണ്ടോ??

ഇന്ത്യയിലെ തുകൽ, ടെക്സ്റ്റയിൽ മേഖലകളിലാണ് അനേക ലക്ഷം ഇൻഡ്യാക്കാർ പണിയെടുക്കുന്നത്. ചരിത്രപരമായി തന്നെ ചണം, പരുത്തി, പട്ടുവസ്ത്രങ്ങൾ - ഈ മേഖലകളാണ് ഇന്ത്യയുടെ വ്യവസായിക അടിത്തറ തീർത്തത്. പരുത്തി വ്യവസായം തകർന്നപ്പോൾ അതിനെതിരെയാണല്ലോ മഹാത്മാ ഗാന്ധി തൻറ്റെ ഖാദി പ്രസ്ഥാനം തുടങ്ങിയതും, നൂൽ നൂൽപ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻറ്റെ തന്നെ ഭാഗമാക്കിയതും. ചെറുകിട വ്യവസായം, കാർഷിക രംഗം, കൺസ്ട്രക്ഷൻ മേഖല, ഐ. ടി.,  - ഇവയൊക്കെയാണ് ഇന്ത്യയിൽ തൊഴിൽ സൃഷ്ടിക്കുന്നത്. ഇവയെ ഒന്നും സ്പർശിക്കാതെ ബാങ്കുകളുടെയും ഓഹരി വിപണിയുടെയും പെർഫോർമൻസ് മുൻ നിർത്തി നേടിയ റേറ്റിങ് എന്ത്  പ്രയോജനം ആണ് ഉണ്ടാക്കുക?? ബാങ്കുകൾ പോലും നോട്ടു നിരോധനത്തിന് മുമ്പത്തെ കരുത്താർജിച്ചിട്ടില്ല. ബാങ്ക് ക്യാപ്പിറ്റലും, ഇൻഡസ്ട്രിയൽ ക്യാപ്പിറ്റലും ചേരുന്ന ഫിനാൻസ് ക്യാപ്പിറ്റലാണല്ലോ ഏതൊരു രാജ്യത്തിൻറ്റെയും സമ്പത് വ്യവസ്ഥയുടെ അടിത്തറ. നോട്ടു നിരോധനത്തെ തുടർന്ന് ബാങ്കുകളുടെ സമയം മുഴുവനും വിനിയോഗിച്ചത് പഴയ നോട്ടു മാറ്റിയെടുക്കുവാനായിരുന്നല്ലോ. വ്യവസായങ്ങൾക്ക് യഥാസമയം ലോൺ അനുവദിക്കുകയും അതിൻറ്റെ തിരിച്ചടവ് ഉറപ്പു വരുത്തുകയും ചെയ്യുന്ന ഒരു പ്രക്രിയയിൽ കൂടി മാത്രമേ ബാങ്ക് ക്യാപ്പിറ്റലും, ഇൻഡസ്ട്രിയൽ ക്യാപ്പിറ്റലും വളരുകയുള്ളൂ.

റിയൽ എസ്റ്റേറ്റ് രംഗത്തു വില കുറഞ്ഞു; കള്ളപ്പണം വിദേശങ്ങളിലേക്ക് കടത്തുകയും ഇന്ത്യയിലേക്ക് വിദേശ നിക്ഷേപമായി ഷെൽ കമ്പനികൾ വഴി തിരിച്ചു വരുന്ന പ്രതിഭാസം അവസാനിപ്പിച്ചു എന്നൊക്കെയാണ് ഈ സർക്കാരിന് വേണ്ടി വാദിക്കുന്നവർ പറയുന്ന ന്യായങ്ങൾ. വസ്തു ഇടപാടുകൾ നടക്കുന്നില്ലാത്തതു കൊണ്ട് റിയൽ എസ്റ്റേറ്റ് മേഖല മാന്ദ്യത്തിലായി. നോട്ടു നിരോധനവും, ജി.എസ്.ടി-യും ഒക്കെ വന്നതിൽ പിന്നെ സ്ഥല കച്ചവടവും, കെട്ടിട വിൽപ്പനയും ഒന്നും നടക്കുന്നില്ല. വസ്തു വിൽക്കാനോ, വാങ്ങാനോ ആർക്കും ധൈര്യമില്ല. നിർമാണ മേഖലയിൽ പണം മുടക്കാൻ പലരും തയാറല്ല. അത് കൺസ്ട്രക്ഷൻ മേഖലയിൽ ഉളവാക്കുന്ന തൊഴിലിനെ ആണ് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്ന കാര്യം പലരും കാണാതെ പോകുന്നു.

ഇപ്പോൾ പലരുടേയും അവകാശ വാദം റിയൽ എസ്റ്റേറ്റ് മേഖലയിലെ കള്ള പണത്തിൻറ്റെ  തോത് ഗണ്യമായി കുറഞ്ഞു എന്നാണ്. ബാക്കി എല്ലാ വ്യാപാരങ്ങളിലെയും പൂഴ്ത്തി വെയ്പ് പോലെ റിയൽ എസ്റ്റേറ്റ് രംഗത്തും വൻ പൂഴ്ത്തി വെയ്പുണ്ട്. അത് വേറൊരു രീതിയിൽ ആണെന്ന് മാത്രം. വെറുതെ കിടക്കുന്ന ഫ്ളാറ്റുകൾ, പ്ലോട്ടുകൾ, കെട്ടിടങ്ങൾ, സ്ഥലങ്ങൾ - ഇവയ്ക്കൊക്കെ പത്തിരട്ടിയും അല്ലെങ്കിൽ നൂറിരട്ടി തന്നെ നികുതി ഈടാക്കി വേണം റിയൽ എസ്റ്റേറ്റ് രംഗത്തെ ഈ പൂഴ്ത്തി വെയ്പ്പ് തടയാൻ. വെറുതെ ഇട്ട് വില കൂട്ടുക, വൻ തോതിൽ ഫ്ളാറ്റുകൾ, പ്ലോട്ടുകൾ, കെട്ടിടങ്ങൾ - ഇവ വാങ്ങി കൂട്ടി മനുഷ്യരെ ഉപയോഗിക്കാൻ സമ്മതിക്കാതെ കൃത്രിമമായി അവയുടെ ഒക്കെ വില കൂട്ടുക എന്ന നീച തന്ത്രം ആണ് റിയൽ എസ്റ്റേറ്റുകാർ പയറ്റുന്നത്. അവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കാതെ റിയൽ എസ്റ്റേറ്റ് രംഗത്ത് വില ഗണ്യമായി  കുറയും എന്ന് പ്രതീക്ഷിക്കാൻ വയ്യ. കള്ളപ്പണത്തിൻറ്റെ പേരിൽ ബിൽഡർമാരും, റിയൽ എസ്റ്റേറ്റ് എജെൻറ്റുകളും പിടിയിലാകും എന്ന് കണ്ട് പണം മുടക്കാതിരിക്കുന്നതാണ് ഇന്നത്തെ അവസ്ഥ. സമീപ കാലത്ത് ഫ്ലാറ്റ് നിർമാണത്തിൽ തട്ടിപ്പു നടത്തി എന്ന പേരിൽ പല ബിൽഡർമാരും കോടതി കയറിയതും നിർമാണ മേഖലയിലെ  മാന്ദ്യം കാരണമായിരുന്നു. കൺസ്ട്രക്ഷൻ മേഖലയിലെ ഈ മാന്ദ്യം മൊത്തം സമ്പദ് വ്യവസ്ഥയിൽ തൊഴിലില്ലായ്മയും, വളർച്ചാ നിരക്കുകൾ കുറയുവാനുമേ ഉപകരിക്കൂ.

കള്ള പണത്തിൻറ്റെ കാര്യം പറയുകയാണെങ്കിൽ കർശന നിരീക്ഷണ സംവിധാനമുള്ള അമേരിക്കയിൽ പോലും മയക്കു മരുന്നിൻറ്റെ പേരിൽ ഒഴുകുന്ന പണം ഒന്നും കണ്ടു പിടിക്കാൻ പറ്റുന്നില്ല. മെക്സിക്കൻ കാർട്ടലുകൾ നിയന്ത്രിക്കുന്ന ഈ മയക്കു മരുന്ന് സംഘങ്ങളുടെ പ്രവർത്തനങ്ങളുടെ മുഴുവൻ വിവരവും തീർത്തും അജ്ഞാതമാണ്. Internal Revenue Service (IRS) വലിയ സംവിധാനങ്ങൾ ഉള്ള സംഘടനയാണ്. National Intelligence Authority (NIA ) - ക്ക് ഏക്കർ കണക്കിന് കമ്പ്യൂട്ടർ ശ്രിംഖല   ഉണ്ടെന്നാണ് പറയപ്പെടുന്നത്. അവരൊന്നും നോക്കിയിട്ട് പിടിക്കാത്ത കള്ള പണവും, കള്ള പണവും തീവ്ര വാദവും തമ്മിലുള്ള ബന്ധം ഇന്ത്യയിൽ പിടിക്കാൻ പറ്റുമോ?   റഷ്യയിലും ഇതാണ് അവസ്ഥ. അപ്പോൾ വലിയ നിരീക്ഷണ സംവിധാനം ഒന്നും ഇല്ലാത്ത ഇന്ത്യയിൽ കള്ള പണം കണ്ടു പിടിക്കൽ നടക്കുമോ? ഇന്ത്യയിലെ കണക്കിൽ പെടാത്ത പണമെല്ലാം അഴിമതി പണമോ, നിയമ വിരുദ്ധമായ മാര്ഗങ്ങളിലൂടെ സമ്പാദിക്കുന്നതോ അല്ല. അതും നമ്മുടെ സമ്പത്തു വ്യവസ്ഥയുടെ ഭാഗം തന്നെയാണ്.

സൈബർ തട്ടിപ്പുകൾക്കെതിരെ ശക്തമായ സംവിധാനം ഇല്ലാതെ ഇന്ത്യയിൽ 'ക്യാഷ് ലെസ്സ്' സമ്പത് വ്യവസ്ഥയിലേക്കു പെട്ടെന്നുള്ളൊരു മാറ്റം നടക്കില്ല. ഇന്ത്യയിൽ റിസർവ് ബാങ്കിൻറ്റെ പേരിൽ എന്തെല്ലാം സൈബർ തട്ടിപ്പുകൾ നടന്നു? എത്ര പേർക്ക് പണം നഷ്ടമായി? നാണക്കേട് മൂലം ആരും പുറത്തു പറയുന്നില്ല എന്നേ ഉള്ളൂ. എന്നിട്ട് എത്ര പേർക്കെതിരെ നടപടി എടുത്തു? അത് പോലെ തന്നെ നിങ്ങൾക്ക് മൊബയിൽ കിട്ടി; ടാബ്ലെറ്റ് കിട്ടി എന്നൊക്കെ പറഞ്ഞു മിക്കവരുടെയും മെയിലിൽ മെസേജ് വരുന്നുണ്ട്. അങ്ങനെയും എത്രയോ പേർക്ക് പണം പോകുന്നു? വേണ്ടാ - മൊബൈലിലും, ഇ മെയിലിലും  എത്രയോ പരസ്യങ്ങളാണ് ദിനം പ്രതി കിടന്നു കളിക്കുന്നത്? എത്രയെന്നു വെച്ചാണ് ഇവരെ ഒക്കെ ബ്ളോക് ചെയ്യുന്നത്? ഇതൊക്കെ എല്ലാവരുടെയും അനുഭവമല്ല? സുപ്രീം കോടതി ഇടപെട്ടിട്ടു കൂടി ഇവുടുത്തെ സൈബർ തട്ടിപ്പിനും, പരസ്യത്തിനും, മെസേജ് അയക്കുന്നതിനും ഒന്നും ഒരു കുറവും ഇല്ലാ. അപ്പോൾ പൗരന്മാർക്ക് എവിടുന്നാണ്  സംരക്ഷണം കിട്ടുന്നത്?

ഒരു വശത്ത് കള്ള പണവും, പൂഴ്ത്തി വെച്ചിരിക്കുന്ന പണവും കണ്ടെടുക്കുന്നതു വളരെ നല്ല കാര്യം തന്നെയാണ്. പക്ഷെ അത് ഇഷ്ടക്കാരെ സഹായിക്കാൻ വേണ്ടിയുള്ളതായിരിക്കരുത്. ഗുജറാത്തിലെ രത്ന വ്യാപാരികളെ കുറിച്ചോ, പനാമാ പേപ്പേഴ്സിൽ പുറത്തായ ഇൻഡ്യാക്കാരെ കുറിച്ചോ അന്വേഷണമില്ല. അതിനും മുമ്പ് ജർമൻ ബാങ്ക് പുറത്തു വിട്ട കള്ള പണക്കാരെയും ഒന്നും ചെയ്തിട്ടില്ല. ഇതിനോടകം തന്നെ ഈ ദിവസങ്ങളിൽ പലരുടെയും വിദേശ ബാങ്കുകളിലെ അക്കൗണ്ടുകൾ പുറത്തു വന്നു. പക്ഷെ അതിലൊന്നും ഒരിക്കലും നിയമ നടപടി ഉണ്ടാവില്ല. നെരത്തേ BJP - യെ 'Shop Keepers Party ' - എന്നാണ് വിളിച്ചിരുന്നത്. ചുരുക്കത്തിൽ ബി.ജെ.പി. - യുടെയും, അവർക്കു സാമ്പത്തിക സഹായം ചെയ്യുന്നവരുടെയും കയ്യിലുള്ള കള്ളപ്പണം വെളുപ്പിച്ചു മറ്റുള്ള ആളുകളുടെ കയ്യിലുള്ള കള്ളപ്പണം നശിപ്പിക്കുക, അത് വഴി ബി.ജെ.പി. - ക്കു രാഷ്ട്രീയമായും സാമ്പത്തികമായും മുന്നേറ്റം  ഉണ്ടാകുക. അതല്ലേ ഇവിടെ നടക്കുന്നത്?

ഈ ഇൻഡ്യാ മഹാരാജ്യത്തിൽ അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവരാണ് മഹാ ഭൂരിപക്ഷം ജനത. 90 ശതമാനം തൊഴിലാളികളും ഈ ഇൻഡ്യാ മഹാരാജ്യത്തിൽ അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. 55 ശതമാനത്തോളം ആളുകൾ കാർഷിക മേഖലയിൽ ഉണ്ട്. അവരിൽ അധികവും 'ക്യാഷ് ലെസ്സ്' സമ്പത് വ്യവസ്ഥയുടെ ഭാഗം അല്ല. ഡെബിറ്റ് കാർഡും, ക്രെഡിറ്റ് കാർഡും, ഇൻറ്റെർനെറ്റ് ബാങ്കിങ്ങും ഒന്നും ഉപയൊഗിക്കുന്നവരല്ല ഈ ഇൻഡ്യാ മഹാരാജ്യത്തിലെ ഭൂരിപക്ഷം ജനതയും. അസംഘടിത മേഖലയിലും, കാർഷിക മേഖലയിലും പ്രവർത്തിക്കുന്നവരിൽ പലർക്കും ഈ ജി.എസ്.ടി-യും, നോട്ടു നിരോധനവും സൃഷ്‌ടിച്ച ആശയ കുഴപ്പത്തിൽ നിന്ന് ഇനിയും മുക്തരാകുവാൻ സാധിച്ചിട്ടില്ല. ഡിമാൻട്-സപ്പ്ളയ് അല്ലെങ്കിൽ ആവശ്യത്തിനനുസരിച്ചുള്ള വാങ്ങൽ - ഇതാണ് ഏതൊരു സമ്പത് വ്യവസ്ഥയെയും നിയന്ത്രിക്കുന്നത്. പർച്ചെയ്സിംഗ് പവർ പാരിറ്റിയുടെ കാര്യത്തിൽ (PPP) മുൻപന്തിയിൽ നിന്നിരുന്ന ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത് നാടകീയമായ പ്രഖ്യാപനങ്ങളിലൂടെയും, മുന്നൊരുക്കമില്ലാത്ത നടപടികളിലൂടെയും സമ്പത് വ്യവസ്ഥയ്ക്ക് കടിഞ്ഞാണിടുന്നത് ശരിയായ കാര്യമായിരുന്നില്ല. കേന്ദ്ര സർക്കാർ 'കറക്റ്റീവ് മെഷേഴ്സ്' എടുത്തില്ലെങ്കിൽ അതല്ലെങ്കിൽ തെറ്റ് തിരുത്തി മുന്നേറിയില്ലെങ്കിൽ രാജ്യം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് മുന്നേറാനാണ് സാധ്യത. തൊഴിൽ ക്ഷാമം സൃഷ്ടിക്കുന്ന സാമൂഹിക അസുരക്ഷിതത്ത്വവും, രാഷ്ട്രീയ മുന്നേറ്റങ്ങളും ഒരുപക്ഷെ രാജ്യത്ത് വലിയ ക്രമ സമാധാന പ്രശ്നങ്ങളും സൃഷ്ടിക്കാം. ഗുജറാത്തിലെ പട്ടേൽ പ്രക്ഷോഭം ഒക്കെ ഇതിൻറ്റെ തുടക്കം മാത്രം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ