2017 നവംബർ 15, ബുധനാഴ്‌ച

ടെക്സ്റ്റയിൽ മേഖലയിലെ പ്രതിസന്ധി

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൻറ്റെ റെഡി മെയ്ഡ് തുണിത്തരങ്ങളിലെ കയറ്റുമതിയുടെ കണക്കുകൾ ഇപ്പോൾ പുറത്തു വന്നിരിക്കയാണ്. ആ കണക്കുകൾ പ്രകാരം കയറ്റുമതി ഇനത്തിൽ 2017-18 ഒക്ടോബർ മാസത്തിൽ മുൻ മാസങ്ങളേക്കാൾ 39 .2 ശതമാനം ഇടിവ് വന്നതായിട്ടാണ് കാണിക്കുന്നത്. കേന്ദ്ര സർക്കാർ പുറത്തു വിട്ട കണക്കുകളിലേക്കൊന്നു നോക്കൂ:


Month
2016-17
2017-18
April
8,818
11,272
May
9,940
10,343
June
10,565
9,980
July
9,775
8,263
August
8,904
8,556
September
8,584
10,707
October
9,111
5,398

ജി.എസ്.ടി. നടപ്പാക്കിയതിലെ ആശയക്കുഴപ്പമാണ് 2017-18 ഒക്ടോബർ മാസത്തിൽ മുൻ മാസങ്ങളേക്കാൾ 39 .2 ശതമാനം ഇടിവ് വരുത്തിയതെന്ന് ന്യായമായിട്ടും കരുതാം. ഇതിൻറ്റെ ഫലമായി സംഭവിച്ചതെന്താണ്? ലക്ഷകണക്കിന് തൊഴിലാളികൾക്ക് തൊഴിലും, ജീവിത വരുമാനവും നഷ്ടമായി. നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ തിരുപ്പൂരിൽ ജി.എസ്.ടി. നടപ്പാക്കിയതിലെ ആശയക്കുഴപ്പം മൂലം സംഭവിച്ച കയറ്റുമതിയിലെ വൻ ഇടിവ് ടെക്സ്റ്റയിൽ മേഖലയെ വൻ പ്രതിസന്ധിയിലാക്കി. പകുതിയിലേറെ തൊഴിലാളികളെ തിരിപ്പൂരിലെ ടെക്സ്റ്റയിൽ മേഖലയിൽ നിന്ന് പറഞ്ഞു വിട്ടെന്നാണ് അവിടുന്നുള്ള റിപ്പോർട്ടുകൾ. വാരാണസിയിലെ വിശ്വ പ്രസിദ്ധമായ ബനാറസ് സിൽക്ക് സാരി നെയ്യുന്ന നെയ്ത്തുകാരിൽ പലരും ദുരിതത്തിലാണെന്നു കാണിച്ചു കുറെ ദിവസം മുമ്പ് ടി.വി. റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കാൻജീപുരം സാരികളും, പോച്ചംപള്ളി സാരി നെയ്യുന്നവരിലും കഥ വ്യത്യസ്‍തമാകാൻ വഴിയില്ല. പല സംസ്ഥാനങ്ങളിലും കുടിൽ വസ്ത്ര നിർമ്മാണ വ്യവസ്സായത്തിലേർപ്പെട്ടിരിക്കുന്ന ലക്ഷോപലക്ഷം പേരുടെ വീടുകൾ പട്ടിണിയിലാണ് എന്നും റിപ്പോർട്ടുകൾ ഉണ്ട്. കാരണം ഇവരൊക്കെ തുച്ഛ വരുമാനക്കാരാണല്ലോ.

ഈ മാനുഷിക ദുരന്തം നൽകുന്ന വ്യക്തമായ ഒരു സന്ദേശം ഉണ്ട്. ആശയം നല്ലതായിരുന്നെങ്കിലും അത്യന്തം നാടകീയമായ പ്രഖ്യാപനങ്ങളിലൂടെ അല്ലായിരുന്നു ജി.എസ്.ടി. -യും, നോട്ടു നിരോധനവും പോലുള്ള നടപടികൾ ഇന്ത്യയെ പോലെ വളരെ വിസ്തൃതവും, വൈവിധ്യവും ഉള്ള ഒരു രാജ്യത്ത്  നടപ്പിലാക്കേണ്ടിയിരുന്നത്. നടപ്പാക്കിയതിലെ ഭരണപരമായ പാളിച്ചകൾ വേറെ. ഭരണപരമായ പരിചയത്തിൻറ്റെ അഭാവം നോട്ടുനിരോധനത്തിലൂടെയും, ജി.എസ്.ടി. പോലുള്ള നടപടികൾ നടപ്പാക്കിയതിലൂടെയും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. വ്യക്തമാക്കി.

ഒരു തീരുമാനം എടുക്കുന്നതിനു മുൻപ് നിങ്ങൾ കണ്ടിട്ടുള്ള ഏറ്റവും ദരിദ്രനായ ഒരു വ്യക്തിയെ എങ്ങനെ അത് ബാധിക്കും എന്ന് ചിന്തിച്ചതിനു ശേഷം മാത്രമേ തീരുമാനങ്ങൾ എടുക്കാവൂ എന്നാണ് നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി നമ്മോട് പറഞ്ഞിട്ടുള്ളത്. ജി.എസ്.ടി. -യും, നോട്ടു നിരോധനവും പോലുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതിനു മുൻപ് കേന്ദ്ര സർക്കാർ ഗാന്ധിജിയുടെ ഈ ആഹ്വാനം ഉൾക്കൊണ്ടിട്ടില്ല. അതാണ് വൻ മാനുഷിക ദുരന്തം വരുത്തിവെച്ചത്. നമ്മുടെ കോർപ്പറേറ്റ് മാധ്യമങ്ങളൊക്കെ ഈ മാനുഷിക ദുരന്തം കണ്ടില്ലെന്നു നടിക്കുകയാണ്. മോഹൻദാസ് കരംചന്ദ് ഗാന്ധിയെ മഹാനാക്കുന്നതും അത്യന്തം മാനുഷികത നിറഞ്ഞ ഇത്തരം പ്രബോധനങ്ങളിലൂടെയാണ്. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ