2017 ജൂലൈ 14, വെള്ളിയാഴ്‌ച

ബലാത്സംഗ കേസിലെ ഗൂഡാലോചനാ പ്രതിയോടുള്ള സഹതാപ തരംഗം

ബലാത്സംഗ കേസിലെ ഗൂഡാലോചനാ പ്രതിയോട് ഏതെങ്കിലും തരത്തിലുള്ള സഹതാപം തോന്നാൻ പ്രധാന കാരണം നമ്മുടെ മലയാള ചാനൽ പ്രവർത്തകരുടെ അമിത പ്രതികരണം തന്നെ. കൂവലും, ഹോട്ടൽ അടിച്ചു തകർക്കുന്നതും, മുദ്രാവാക്യം വിളിക്കുന്നതുമൊക്കെ മാന്യത കുറഞ്ഞ രീതികളാണ്. കുറ്റാരോപിതനെതിരേ പ്രതിഷേധിക്കുന്നത്‌ മാന്യമായ രീതിയിൽ ആവണം. പക്ഷെ അതിനേക്കാളൊക്കെ വളരെ മോശമാണ് മലയാള ചാനലുകളൊക്കെ മൽസരിച്ചു നടത്തുന്ന മാധ്യമ വിചാരണ. ദിലീപ് ഏതെങ്കിലും ഒരു സാധാരണക്കാരൻ അല്ല. അതു കൊണ്ടു തന്നെ വെറുതെ ഒരു കള്ള കേസ് ഒന്നും എടുക്കാൻ കഴിയില്ല എന്നത് വെറും സാമാന്യ യുക്തി മാത്രമാണ്. നടിയെ പീഢിപ്പിക്കാൻ കൊട്ടേഷൻ കൊടുത്തെന്ന് പോലീസ്‌ കണ്ടെത്തിയ ദിലീപ്‌ കുറ്റവാളിയല്ലെന്ന് അതുകൊണ്ടു തന്നെ കരുതുവാൻ വയ്യാ.

പക്ഷെ നിലവാരം കുറഞ്ഞ നമ്മുടെ മലയാള ചാനലുകളിൽ പലയാവർത്തി വരുന്ന കള്ള കഥകൾ കേൾക്കുമ്പോൾ ദിലീപിനോട് ചിലർക്കെങ്കിലും സഹതാപം വരുന്നത് സ്വോഭാവികം മാത്രം. നാഷണൽ ജ്യോഗ്രഫിക്, ഹിസ്റ്ററി ചാനൽ, ഡിസ്കവറി - ഇവയുടെ ഒക്കെ ഏഴയലത്ത് - വേണ്ടാ നൂറയലത്ത് വരുന്ന ഒരു ഇന്ത്യൻ ചാനലിൻറ്റെയോ, മലയാള  ചാനലിൻറ്റെയോ പേര് പറയാനില്ല എന്നത് ചിലരെങ്കിലും മനസിലാക്കണം. വെറുപ്പിക്കലാണ് ഈ ചാനലുകളൊക്കെ ചെയ്യുന്ന ഒരേ ഒരു കാര്യം. ദേശീയ ചാനലുകൾക്ക് ദേശ സ്നേഹവും, പാക്കിസ്ഥാനും മാത്രമാണ് വിഷയം. മലയാള ചാനലുകളുടെയും നില വളരെ പരിതാപകരം തന്നെ. ഈ മലയാള ചാനലുകളുകൾക്ക് കുറെ നാൾ മുമ്പ് തട്ടിപ്പിൻറ്റെയും, വെട്ടിപ്പിൻറ്റെയും, അപഥ സൻജാരത്തിൻറ്റെയും, കുറ്റ കൃത്യങ്ങളുടെയും കേന്ദ്ര കഥാ പാത്രമായിരുന്നു സരിത എസ്. നായർ ആയിരുന്നു ഇഷ്ട കഥാപാത്രം. അമൃത ബിന്ദുക്കൾ പോലെ സരിതയുടെ മൊഴി മുത്തുകൾ ഏറ്റു പിടിക്കാൻ ആയിരുന്നു കൈരളി ചാനലിനും, ഏഷ്യാനെറ്റിനും നേരത്തേ താൽപര്യം. കുറെ ചാനലുകാരും, ഞരമ്പ് രോഗികളും മാത്രമാണ് സരിത എസ്. നായരുടെ വെളിപ്പെടുത്തലുകൾക്കായി പണ്ട് കാതോർത്ത് ടി.വി. ക്യാമറയും, റയ്റ്റിംഗ് പാഡുമായി ചുറ്റി തിരിഞ്ഞത്. വലിയ ബുദ്ധിമാന്മാർ എന്ന് സ്വയം കരുതുന്ന മാധ്യമ പ്രവർത്തകരെ മുഴുവൻ സരിത എസ്. നായർക്ക് തൻറ്റെ സാരി തുമ്പിലും, പാവാട തുമ്പിലും ഇട്ടു കറക്കാൻ സാധിക്കുമ്പോൾ, രാഷ്ട്രീയക്കാരെ എന്തിനു നാം ഈ വിഷയത്തിൽ കുറ്റം പറയണം?

ഇപ്പോൾ ബലാത്സംഗ കേസിലെ ഗൂഡാലോചനയിൽ ഒരു സഹതാപ തരംഗം ഉണ്ടാക്കാൻ ആരെക്കൊയോ മനഃപൂർവം ശ്രമിക്കുന്നു. ഒരു രാത്രി വീട്ടിലേക്ക്‌ മടങ്ങുന്ന വഴി വാഹനത്തിൽ ഒരു കൂട്ടമാളുകളാൽ മണിക്കൂറുകളോളും ലൈംഗികമായും അല്ലാതെയും ക്രൂരമായി പീഢിപ്പിക്കപ്പെട്ട പെൺകുട്ടിയോടാണ് യഥാർത്ഥത്തിൽ സഹതാപം തോന്നേണ്ടത്. ഇംഗ്ളീഷിൽ പറയുകയാണെങ്കിൽ 'സിംപതിക്ക്‌' പകരം 'എമ്പതി' ആണ് ഇക്കാര്യത്തിൽ പൗരബോധമുള്ളവർക്ക് പെൺകുട്ടിയോട് ഉണ്ടാവേണ്ടത്. പക്ഷെ ഇപ്പോൾ പരസ്യമായി തെളിവെടുക്കുന്നതിൽ മനം നൊന്തവർ മുതൽ പുതിയ ആരോപണങ്ങളിൽ അസ്വസ്ഥരാകുന്നവരെ പോലും കാണേണ്ടി വരുന്നു. സഹതാപത്താൽ ചായുന്നവർ മുതൽ ദിലീപിൻറ്റെ ജീവിത നന്മകൾ എണ്ണിപ്പറഞ്ഞ്‌ മഹത്വം വിളമ്പുന്നവരെ പോലും കാണുന്നു. 

ഈ  'ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളായ' താരങ്ങളെ  പാഠം പഠിപ്പിക്കണമെങ്കിൽ ജനം തന്നെ വിചാരിക്കണം. പക്ഷെ 90% മലയാളികൾക്കും സിനിമാക്കാർ എന്നുവച്ചാൽ ഏതാണ്ട് ദൈവത്തിനു തുല്യമാണ്. കുറെ ആളുകൾ താരങ്ങളുമായി ഇനിയും ഫോട്ടോ എടുക്കാനും കെട്ടിപിടിച്ചു നീൽക്കാനും അതുപിന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനും മുന്നിട്ടു നിൽകും. അത് കൂടാതെ  ജനത്തിന് എവിടെ സമയം? കൂവലും, ഹോട്ടൽ അടിച്ചു തകർക്കുന്നതും, മുദ്രാവാക്യം വിളിക്കുന്നതുമൊക്കെ കുറച്ചു ദിവസങ്ങളേ കാണൂ. പിന്നെ  എല്ലാം പഴയ പടി ആകും. അതുകൊണ്ടാണല്ലോ പൊതുജനം കഴുതയാണെന്നു പണ്ടേ പറയപ്പെടുന്നത് !!!! ഇതിൽ ഞാനും, ഇതെഴുതുന്നത് വായിക്കുന്ന നിങ്ങളും ഒക്കെ പെടുമെന്ന് കുറച്ചു വൈമനസ്യത്തോടെയെങ്കിലും അംഗീകരിച്ചേ മതിയാകൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ