2017 ജൂലൈ 25, ചൊവ്വാഴ്ച

കേരളത്തിൻറ്റെ നവോത്ഥാന മൂല്യങ്ങളിൽ കാണുന്ന മൂല്യച്ച്യുതി

കേരളത്തിൻറ്റെ നവോത്ഥാന മൂല്യങ്ങളിൽ സമീപ കാലത്തു വലിയ ഇടിവുണ്ടാതായിട്ടാണ് തോന്നുന്നത്. ജാതിയും, മതവും പൂർവാധികം ശക്തിയോടെ തിരിച്ചു വരുന്നു. ജാതിമത ഭേദമന്യേ എല്ലാവരും മനുഷ്യരാണെന്നതായിരുന്നു കേരളത്തിൻറ്റെ നവോത്ഥാന പ്രസ്ഥാനത്തിൻറ്റെ ചുക്കാൻ പിടിച്ച ശ്രീ നാരായണ അടിസ്ഥാനപരമായ വീക്ഷണം. ഗുരു വചനത്തിൻറ്റെ കാതൽ നോക്കൂ: 
"അവനവനാത്മ സുഖത്തിനാചരിപ്പതു
അപരന്നു സുഖത്തിനായ് വരേണം" - ഇതായിരുന്നു പ്രധാനമായ ഗുരു വചനം. തന്നെ പോലെ തൻറ്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന് ക്രിസ്തു വചനത്തിന് സമാനമായുള്ള ഒന്നാണിത്. ഈ ഭൂമിയിൽ വെറുതെ ജീവിച്ചു മരിക്കുന്നതിലും ശ്രേഷ്ഠം അശരണർക്ക് നമ്മളെക്കൊണ്ട് കഴിയുന്ന സഹായം അല്ലെങ്കിൽ ഉപകാരം ചെയ്യുക - ഇതാണ് ഇതിൻറ്റെ അർഥം. അവനവനിലും, മറ്റുള്ളവരിലും ഈശ്വരനെ ദർശിക്കുവാൻ സാധിക്കുക എന്നതാണ് ഗുരു ദർശനം. ശ്രീ നാരായണ ഗുരു കണ്ണാടി പൂജ നടത്തിയത് അതിനു വേണ്ടിയാണ്. പണ്ട് ബൈബിൾ വചനങ്ങൾ പോലെ കേരളത്തിൽ അങ്ങോളം, ഇങ്ങോളം എഴുതി വെച്ചിരുന്നതാണ് ഗുരു വചനങ്ങൾ. നാരായണ ഗുരുവിനെ കുറിച്ച് പഠിക്കുവാൻ സ്വദേശീയരും, വിദേശീയരും ആയ പലരും വന്നു. ഇന്നിപ്പോൾ ഗുരു  ദർശനങ്ങൾക്കൊന്നും ഒരു സ്ഥാനവുമില്ല എന്നത് സമാധാന പ്രിയരെ - അവർ ഏതു മതത്തിൽ ഉള്ളവര ആയിക്കോട്ടെ, ദുഖിപ്പിക്കുന്ന കാഴ്ചയാണ്. 

"ജാതി ഭേദം മത ദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന ഒരു മാതൃകാ സ്ഥാനമാണിത്" എന്ന മഹത്തായ മാനവിക ദർശനം ലോകത്തിനു സംഭാവന ചെയ്ത നവോത്ഥാന നായകൻ "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് - ജാതി ചോദിക്കരുത്, പറയരുത്, മതമേതായാലും, മനുഷ്യൻ നന്നായാൽ മതി" എന്നും പറഞ്ഞു. "ഹിംസയെക്കാൾ വലിയ പാപമില്ല; മനുഷ്യൻറ്റെ സ്നേഹ ഗുണത്തെ അത് അപഹരിച്ചു കളയും" - എന്നും ഗുരു പറഞ്ഞു. 

"വിദ്യകൊണ്ട് സ്വതന്ത്രരാകുക, സംഘടനകൊണ്ട് ശക്തരാകുക" എന്ന ഗുരുവിൻറ്റെ ഉൽബോധനത്തെ സ്പർശിക്കുന്ന സാരവത്തായ ചർച്ചകളോ, പണ്ഡിതരുടെ പ്രഭാഷണങ്ങളോ ഇന്ന് നടക്കുന്നില്ല. പണ്ട് ചതയ ദിനാഘോഷത്തിൽ  എസ്. എൻ. ഡി. പി. യോഗം നടത്തുന്ന ജാഥയിൽ മുഴങ്ങി കേട്ടിരുന്ന ഒരു മുദ്രാവാക്യം ഇതാണ്:
“ജാതി വിചാരം പോകണമെങ്കി ൽ
ആര്യ വിചാരം പോയെ തീരൂ
ആര്യ വിചാരം പോകണമെങ്കിൽ
ഗുരുവിൻ വഴിയെ പോയെ തീരൂ” - അതൊന്നും ഇപ്പോൾ കേൾക്കുന്നില്ല. കുറച്ചു നാൾ മുമ്പ് മാതൃഭൂമി ചാനെലിൽ നടേശ ഗുരുവിൻറ്റെ പ്രായമായ ഒരു ശിഷ്യനുമായി ഒരു ഇൻറ്റെർവ്യൂ ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞത് എനിക്ക് ജാതിയില്ല; മതമില്ല എന്നാണ്. ശ്രീ നാരായണീയൻമാർ ആകുമ്പോൾ അങ്ങനെ തന്നെയാണ് പറയേണ്ടതും. പക്ഷെ ഇന്നിപ്പോൾ നാരായണ ഗുരുവിനെയും വോട്ടു ബാങ്ക് രാഷ്ട്രീയത്തിൻറ്റെ ഭാഗമാക്കാൻ നോക്കുന്നവരോട് അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ.

പണ്ടുണ്ടായിരുന്ന ജാതി വേർതിരിവും, ശത്രുതയും ഇന്ന് പലരും രാഷ്ട്രീയ ലാഭത്തിനു വേണ്ടി മുതലാക്കുകയാണ്. സാഹിത്യത്തിൽ തിരുവിതാംകൂറിലെ നായരീഴവ ശത്രുതയെ കുറിച്ച് പി. കേശവദേവിൻറ്റെ പ്രസിദ്ധമായ നോവലായ 'അയൽക്കാർ' നന്നായി വിവരിക്കുന്നുണ്ട്. അതു ഇന്നും തുടരുന്നതാണ് അത്ഭുതം. കുറെ വർഷങ്ങൾക്ക് മുമ്പ് ഞങ്ങളുടെ നാടിനടുത്ത് ഒരു അമ്പല കമ്മിറ്റിയിൽ ഈഴവർ തിരഞ്ഞെടുക്കപ്പെട്ടു. അപ്പോൾ നായന്മാരെല്ലാം ആ അമ്പല കമ്മിറ്റിയിൽ നിന്ന് രാജി വെച്ചു. പുരോഗമനകാരികളായ പലരും നായന്മാരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും ആ ഉദ്യമത്തിൽ അവർ വിജയിച്ചില്ല. രണ്ടു വർഷങ്ങൾക്ക് മുമ്പ് ഈഴവർ ഗുരു മന്ദിരം തുടങ്ങി.

ഗുരുവായൂർ സത്യഗ്രഹത്തിൻറ്റെയും, വൈക്കം സത്യഗ്രഹത്തിൻറ്റെയും, ക്ഷേത്ര പ്രവേശന വിളംബരത്തിൻറ്റെ ചരിത്രവും ഈഴവർ പെട്ടെന്ന് മറക്കില്ലെന്ന് തോന്നുന്നു. അമ്പലത്തിൽ പോയിട്ട്, അമ്പലത്തിൻറ്റെ ചുറ്റുമുള്ള റോഡുകളിൽ കൂടി നടക്കുവാൻ പോലും വൈക്കം സത്യഗ്രഹത്തിൻറ്റെ കാലത്തിനു മുമ്പ് വരെ ഈഴവർക്ക്‌ അവകാശം ഉണ്ടായിരുന്നില്ല. ഈഴവർക്ക് അവരുടെ മുതു മുത്തച്ചന്മാർ അവർ അനുഭവിച്ച കൊടിയ പീഡനങ്ങളുടെ കഥകൾ പറഞ്ഞു കൊടുത്തിട്ടുണ്ടാവണം. അതായിരിക്കും നായരീഴവ ശത്രുത ഇന്നും തുടരുന്നത്. വെറുതെയാണോ, കേരളത്തിൽ അങ്ങോളം ഇങ്ങോളം ശ്രീ നാരായണ ഗുരുവിൻറ്റെ പ്രതിഷ്ഠയുള്ള ഗുരു മന്ദിരങ്ങൾ ഉയരുന്നത്? നായരീഴവ ശത്രുത ഇല്ലെങ്കിൽ നില നിൽക്കുന്നതും, ജീർണാവസ്ഥയിലുള്ളതും ആയ അനേകം അമ്പലങ്ങൾ പുനഃരുദ്ധരിച്ച് അവിടെ ഈഴവർക്ക്‌ മാന്യമായ സ്ഥാനം കൊടുത്താൽ പോരേ? കേരളത്തിൻറ്റെ നവോത്ഥാന മൂല്യങ്ങളിൽ സമീപ കാലത്തുണ്ടായ വലിയ ഇടിവാണ് ഗുരു മന്ദിരങ്ങളുടെ സ്ഥാപനങ്ങളിലൂടെ തന്നെ കാണുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ