2017 ജൂലൈ 13, വ്യാഴാഴ്‌ച

ജി. എസ്. ടി. - യും, നോട്ടു നിരോധനവും

ജി. എസ്. ടി. നടപ്പാക്കിയതിലും, നോട്ടു നിരോധനം നടപ്പാക്കിയതിലും കുറച്ച് 'സ്റ്റാർട്ടിങ് ട്രബിൾ' ഉണ്ടെന്ന് ഇതിൻറ്റെയൊക്കെ ആരാധകർ തന്നെ സമ്മതിക്കുന്നു. 2016 നവംബർ 8  - ന് നോട്ടു നിരോധനം നടപ്പാക്കിയതിന് ശേഷം ഇരുനൂറിനടുത്ത് ആളുകൾ ഈ നോട്ടു നിരോധനം മൂലം മരണപ്പെട്ടു. അനേകം പേർക്ക് ബാങ്കുകളുടെയും, ATM-കളുടെയും മുന്നിൽ ക്യൂ നിൽകുമ്പോൾ മർദ്ദനമേറ്റു. ഇപ്പോൾ ഒരു ഉൽപ്പനത്തിന് രാജ്യമെങ്ങും ഒരു വില മാത്രം എന്ന് കെട്ടിഘോഷിച്ച് കേന്ദ്ര സർക്കാർ നടപ്പാക്കിയ ഈ ജി.എസ്.ടി.- പദ്ധതിയും ഭരണപരമായ പാളിച്ചകൾ തുറന്നു കാട്ടുന്നു. ടൺ കണക്കിന് കാർഗോ എയർ പോർട്ടുകളിൽ കെട്ടി കിടക്കുന്നു. അവശ്യ സാധനങ്ങളുടെ വില കുറഞ്ഞിട്ടില്ല. നിത്യോപയോഗ സാധനങ്ങളുടെ വിലകുറയും എന്ന് പറഞ്ഞിട്ട് വിലയൊന്നും കുറഞ്ഞിട്ടില്ല എന്നത് ഏതു സാധാരണക്കാരനും അറിയാം.

ഇതൊക്കെയാണെങ്കിലും ജി. എസ്. ടി. നടപ്പാക്കിയതിൻറ്റേയും, നോട്ടു നിരോധനം നടപ്പാക്കിയതിൻറ്റേയും പിന്നിലുള്ള ഉദ്ദേശ ശുദ്ധി മാനിക്കേണ്ടേ എന്ന് ചിലർ ചോദിക്കുന്നു. രാജ്യത്തിൻറ്റെ നന്മയ്ക്കു വേണ്ടിയല്ലേ ഇതൊക്കെ എന്നും ഇക്കൂട്ടർ ചോദിക്കുന്നു. മാവോയ്ക്കും, സ്റ്റാലിനും, പോൾപോട്ടിനും ഒക്കെ ഉണ്ടായിരുന്നത് നല്ല ഉദ്ദേശങ്ങൾ തന്നെ ആയിരുന്നു. ധാന്യങ്ങൾ ലാഭിക്കാനാണ് അവ തിന്നുന്ന കിളികളെ  കൊല്ലാൻ മാവോയും, കമ്യുണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യുറോയും തീരുമാനിച്ചത്. ധാന്യങ്ങൾ നശിപ്പിക്കുന്നത് കിളികളാണ് എന്ന സിദ്ധാന്തത്തിൽ അധിഷ്ഠിതമായി കിളികളെ കൂട്ടത്തോടെ കൊന്നൊടുക്കിയാൽ ധാന്യങ്ങൾ ലാഭിക്കാം എന്നവർ കരുതി. പക്ഷെ സംഭവിച്ചതെന്താ? ധാന്യങ്ങൾ നശിപ്പിക്കുന്നത് കിളികളാണ് എന്ന മൂഢ സിദ്ധാന്തം കാരണം കിളികളെ കൊന്നൊടുക്കിയപ്പോൾ കീടങ്ങളും, വണ്ടികളും പെരുകി. അവയെ തിന്നാൻ പിന്നീട് കിളികൾ ഉണ്ടായില്ല. അത് കൊണ്ടാണ് ചൈനയിൽ മുപ്പതു ദശ ലക്ഷം തൊട്ടു നാൽപതു ദശ ലക്ഷം ആളുകളുടെ പട്ടിണി മരണത്തിനു കാരണമായ ഭക്ഷ്യ ക്ഷാമം സംഭവിച്ചത്. അമർത്യ സെന്നിൻറ്റെ കണക്കു പ്രകാരം മുപ്പതു ദശ ലക്ഷം തൊട്ടു നാൽപതു ദശ ലക്ഷം ആളുകളുടെ പട്ടിണി മരണത്തിനു കാരണമായി ആ 'കിളികളെ കൊല്ലൽ' മാറി.  "എയ്തത് കിളിക്ക്; പക്ഷെ കൊണ്ടത് മനുഷ്യന്" എന്നാണ് ഇതിനെ കുറിച്ച് പറയുന്നത്. പരുത്തി കൃഷിക്കു വേണ്ടി നദിക്ക് കുറുകെ ഡാം  പണിതത് കൊണ്ടാണ് ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ ശുദ്ധ ജല തടാകമായിരുന്നു 'ആരാൽ കടൽ'  മുൻ സോവിയറ്റ് യൂണിയനിൽ വറ്റി പോയത്. ചില സ്ഥലങ്ങളിൽ 40 മീറ്ററോളം വെള്ളമുണ്ടായിരുന്ന 'ആരാൽ കടലിൽ' കൂടി ഇപ്പോൾ സഞ്ചാരികൾക്കു വേണ്ടി ഒട്ടകങ്ങളെ മേച്ചു നടക്കുകയാണ് മുൻ മീൻ പിടുത്തക്കാർ!!! ഇതിൻറ്റെ ഫോട്ടോകൾ ഗൂഗിളിൽ തപ്പിയാൽ കാണാം. പത്തു ലക്ഷം കർഷകരെ കൂട്ട കുരുതി നടത്തി 'കളക്റ്റിവൈസേഷൻ' നടപ്പാക്കിയപ്പോൾ  സ്റ്റാലിനും ഉണ്ടായിരുന്നു നല്ല ഉദ്ദേശം. കാർഷിക രംഗത്തെ ആധുനികവൽക്കരണം ആണ് സ്റ്റാലിൻ സ്വപ്നം കണ്ടത്. അതിനെ ഏതെങ്കിലും രീതിയിൽ എതിർത്ത കർഷകരെയെല്ലാം തട്ടിക്കളഞ്ഞു എന്നേയുള്ളൂ !!! ലക്‌ഷ്യം മാർഗത്തെ സാധൂകരിക്കുന്നു എന്നാണു കമ്യുണിസ്റ്റുകാർ ഇത്തരം രീതികളെ ന്യായീകരിച്ചുകൊണ്ട് പണ്ട് പറഞ്ഞുകൊണ്ടിരുന്നത് !!! ഇനിയിപ്പോൾ ബി.ജെ.പി.-ക്കാരും, സംഘ പരിവാറുകാരും ഈ കമ്യുണിസ്റ്റ് പല്ലവി ഏറ്റു പിടിക്കുമോ എന്നേ കാണാനുള്ളൂ.

പിന്നെ എന്തുകൊണ്ട് ജനം ഇതിനെതിരെയൊന്നും തിരിയുന്നില്ല എന്ന ചോദ്യവും വരും. ജി. എസ്. ടി. നടപ്പാക്കിയതിലും, നോട്ടു നിരോധനം നടപ്പാക്കിയതിലും ഏറ്റവും കൂടുതൽ 'സ്റ്റാർട്ടിങ് ട്രബിൾ' ഉണ്ടായിരുന്നത് ഉത്തരേന്ത്യയിൽ തന്നെയായിരുന്നു. അവിടെ എത്രയോ മണിക്കൂർ ആളുകൾ  നോട്ടു നിരോധനത്തിൻറ്റെ സമയത്തു ക്യൂ നിന്നു. ഡൽഹിയിലെ എൻറ്റെ അക്ക്വണ്ട്‌ ഉള്ള ബാങ്കിൽ തന്നെ നിക്ഷേപകരെ നേരിട്ടത് ആയുധ ധാരികളായ ബി.എസ്.എഫ്. ജവാന്മാർ ആയിരുന്നു. ഞാനിത് നേരിട്ട് കണ്ടതാണ്. കേരളത്തിൽ അങ്ങനെയുള്ള സംഭവം ഒന്നും ഭാഗ്യത്തിന് ഉണ്ടായിട്ടില്ല. പക്ഷെ എന്തുകൊണ്ട് ജനം പ്രതികരിച്ചില്ല? ഉത്തരേന്ത്യയിൽ കണ്ടമാനം 'വയലൻസ്' ഉണ്ട്. അടിച്ചമർത്തൽ പേടിച്ച് ആരും പ്രതികരിക്കില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോലീസിനോട് തീവ്രമായി പ്രതികരിച്ചാൽ അടി ഉറപ്പാണ്. ട്രെയിനിലും, ബസിലും, ക്യൂവിലും ഒക്കെ അടിയും, ഇടിയും നിത്യവും നടക്കുന്നത്‌ കാണുന്ന ജനം പോലീസിനോടും, പട്ടാളക്കാരോടും പ്രതികരിക്കാൻ തയാറാവുമോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ